14 Jan 2012

മുറ്റത്തെ തെങ്ങിൽ ധനമുണ്ട്‌


*ദീപ്തി ആർ.

കാ​‍ർഷികവിളകൾ പലതുണ്ടെങ്കിലു വർഷത്തിലുടനീളം കായ്ഫലം തരുന്ന വിളകൾ നാമമാത്രമാണ്‌. ഈയൊരു വിശേഷ ഗുണമുള്ള വിളയാണ്‌ തെങ്ങ്‌. മലയാളനാട്‌ അതിനാൽ അനുഗൃഹീതവും.  നാളികേരമോ നാളികേരോൽപന്നങ്ങളോ ഇല്ലാത്ത ഒരു ജീവിതശൈലി മലയാളിക്ക്‌ ചിന്തിക്കാൻകൂടി സാദ്ധ്യമല്ല. ദിനംപ്രതി നാളികേരത്തിന്റേയും മറ്റ്‌ ഉൽപന്നങ്ങളുടേയും
ആവശ്യകത വർദ്ധിച്ചുവരികയാണ്‌. എന്നാൽ കേരകൃഷി കുതിച്ചുയരേണ്ട ഈ അവസരത്തിൽ
ഭൂരിഭാഗം കർഷകരും കേരകൃഷി ലാഭകരമല്ല  എന്ന ചിന്താഗതിക്കാരായി
മാറിയിരിക്കുന്നു.


മറ്റ്‌ വാണിജ്യമേഖലകളിലെന്നപോലെ അസംസ്കൃത വസ്തുക്കളുടെ
വിലക്കയറ്റം ഇന്ന്‌ കാർഷികമേഖലയിലും പ്രബലമാണ്‌. അതിനാൽ കേരകൃഷിയെന്നത്‌
തേങ്ങയും വെളിച്ചെണ്ണയും എന്നതിൽ മാത്രം ഒതുങ്ങി നിൽക്കാതിരിക്കേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു; മറ്റ്ചില നൂതന ആശയങ്ങൾക്ക്‌ കൂടി സ്ഥാനം
കൊടുക്കേണ്ടതുണ്ട്‌. മുറ്റത്തെ തെങ്ങിൽ ധനമുണ്ട്‌ എന്ന വസ്തുത നാം
മനസ്സിലാക്കേണ്ടിയിരിക്കുന്നു. പരമ്പരാഗത കൃഷിരീതികളുടേയും നൂതന
ആശയങ്ങളുടേയും സമന്വയത്തിലൂടെ കേരകർഷക കുടുംബങ്ങളുടെ ജീവിതനിലവാരം
ഉയർത്താൻ സാധ്യമാണ്‌. കൃത്യമായ ആസൂത്രണവും വിപണിയുടെ ആവശ്യങ്ങൾ മുൻകൂട്ടി
കണ്ട്‌ പ്രവർത്തിക്കാനും കഴിയുമെങ്കിൽ ആർക്കും അനായാസേന ലാഭകരമായ ഒരു
സംരംഭത്തിനുടമയാകാം. തെങ്ങിനെ കേന്ദ്രീകരിച്ച്‌ ആരംഭിക്കാവുന്ന ചില സംരംഭങ്ങളെ പരിചയപ്പെടുത്തട്ടെ.

വൃക്ഷം ഒന്ന്‌, ഉൽപന്നങ്ങൾ പലത്ത്‌
കൊപ്രയും വെളിച്ചെണ്ണയും അല്ലാതെ മറ്റ്‌ നിരവധി നാളികേരോൽപന്നങ്ങൾ ഇന്ന്‌
വിപണിയിലെ താരങ്ങളാണ്‌. തേങ്ങാപ്പാൽ സംസ്കരിച്ചെടുക്കുന്ന നാളികേരക്രീം,
തേങ്ങാപ്പാൽപ്പൊടി, സംസ്കരിച്ച്‌ പാക്ക്‌ ചെയ്ത ഇളനീർ, നാളികേര വിനാഗിരി,
തൂൾത്തേങ്ങ, നാളികേര ജാം മുതലായവ ഇവയിൽ പ്രധാനപ്പെട്ടത്‌ മാത്രം.
തിരക്കേറിയ ജീവിതശൈലിയും മാറിയ ഭക്ഷണരീതികളും അതിലുപരി ആരോഗ്യദായകമായ
ഭക്ഷ്യവസ്തുക്കളെക്കുറിച്ച്‌ വർദ്ധിച്ചുവരുന്ന അവബോധവും ഇത്തരം
ഉൽപന്നങ്ങളെ പ്രാധാന്യമുള്ളതാക്കുന്നു. അനായാസേനയുള്ള പാചകവും സമയലാഭവും
നാളികേര ക്രീമിനേയും തേങ്ങാപ്പാൽ പൊടിയേയും വീട്ടമ്മമാർക്ക്‌
പ്രിയങ്കരമാക്കുന്നു. തെങ്ങിൻ തോപ്പ്‌ സ്വന്തമായുള്ള ഒരു കർഷകനോ കർഷക
കൂട്ടായ്മയ്ക്കോ ഒരു സംസ്ക്കരണയൂണിറ്റ്‌ തുടങ്ങുന്ന തിനെക്കുറിച്ച്‌
ചിന്തിക്കാവുന്നതാണ്‌. വെർജിൻ കോക്കനട്ട്‌ ഓയിലോ, നാളികേരവിനാഗിരിയോ,
തൂൾതേങ്ങയോ എന്തുമാകട്ടെ ആ യൂണിറ്റിൽ ഉത്പാദിപ്പിക്കുന്നത്‌, കർഷകർക്ക്‌
അധിക വരുമാനത്തിനുള്ള ഒരു മാർഗ്ഗം തന്നെയാണത്‌.

അതിഥികളെ സ്വീകരിക്കൂ - തെങ്ങിൻ തോപ്പുകളിൽ
ഭംഗിയായും വൃത്തിയായും സൂക്ഷിക്കുന്ന ഒരു തെങ്ങിൻതോപ്പ്‌ നിങ്ങൾക്കുണ്ടോ?
അതിലുപരി അതിഥികളെ സ്വീകരിക്കുവാൻ നിങ്ങൾ തൽപരരാണോ? എങ്കിൽ നിങ്ങളെ
കാത്തിരിക്കുന്നത്‌ ഫാം ടൂറിസത്തിന്റെ അനന്തസാധ്യതകളാണ്‌. ഫാം ടൂറിസം
അഥവാ കൃഷിയിടത്തിലെ ടൂറിസം എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌
മറ്റൊന്നുമല്ല, സാധാരണയായി കൃഷിയിടത്തിൽ ചെയ്ത്‌ വരാറുള്ള കൃഷി രീതികൾ,
അത്‌ ആസ്വദിക്കാൻ വരുന്ന സഞ്ചാരികൾക്ക്‌ മുൻപിൽ ആകർഷകമായി അവതരിപ്പി
ക്കുക എന്നത്‌ മാത്രമാണ്‌. വർഷം തോറും നിരവധി വിനോദസഞ്ചാരികൾ
കേരളത്തിലെത്തുന്നുണ്ട്‌. കണ്ട്‌ മടുത്ത കാഴ്ചകൾക്ക്‌ പകരം ചില സഞ്ചാരികൾ
തേടിയെത്തുന്നത്‌ കൃഷിയിടത്തിലെ പ്രകൃതിദൃശ്യങ്ങളാണ്‌.  തോട്ടത്തിലെ
കൃഷിരീതികൾ, വിളവെടുപ്പ്‌, സംസ്കരണം എന്നിവ അവരിൽ കൗതുകം
ജനിപ്പിക്കാറുണ്ട്‌. ഇത്തരം സഞ്ചാരികൾക്കായി താമസസൗകര്യം തെങ്ങിൻതോപ്പിൽ
തന്നെ ഒരുക്കാൻ പറ്റിയാൽ നല്ല ഒരു ടൂറിസം യൂണിറ്റ്‌ തുടങ്ങാനാകും.
കേരടൂറിസം എന്നോ കോക്കനട്ട്‌ ടൂറിസം എന്നോ അതിന്‌ പേരിടാം. കഴിക്കാൻ
തേങ്ങാപ്പാൽ ചേർത്ത വിഭവങ്ങളും, കരിക്ക്‌ പ്രഥമനും, കുടിക്കാൻ ഇളനീരും
കൂടി നൽകുകയാണെങ്കിൽ വിനോദസഞ്ചാരിയുടെ മനസ്സ്‌ നിറയും, സംരഭകന്‌ കൈനിറയെ
പണവും. അത്‌ ജൈവകൃഷിയും ജൈവോൽപന്നങ്ങളുമാണെങ്കിലോ സാദ്ധ്യതകൾ വീണ്ടും
വർദ്ധിക്കുകയാണ്‌.

നല്ല നടീൽ വസ്തുക്കളുടെ ഉത്പാദനം
നല്ല ആദായകരമായ ഒരു തെങ്ങിൻതോപ്പ്‌ ഉണ്ടാക്കണമെങ്കിൽ ആദ്യം വേണ്ടത്‌ നല്ല
നടീൽ വസ്തുക്കളാണ്‌. എന്നാൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ആവശ്യത്തിന്‌
ലഭ്യമല്ല.  തെങ്ങിൻ തോപ്പിൽ ലക്ഷണമൊത്ത മാതൃവൃക്ഷങ്ങൾ ഉണ്ടെങ്കിൽ
വിത്തുതേങ്ങ സംഭരണവും വിപണനവും നടത്താവുന്നതാണ്‌.  ഭക്ഷ്യ ആവശ്യങ്ങൾക്ക്‌
ഉപയോഗിക്കുന്ന തേങ്ങയേക്കാൾ കൂടുതൽ വില വിത്ത്‌ തേങ്ങയ്ക്ക്‌
ലഭിക്കുമെന്നതും, വിപണിയിലെ വിത്തുതേങ്ങ ദൗർലഭ്യവും ഈ സംരഭത്തെ
ലാഭകരമാക്കും. അടുത്തപടിയായി തെങ്ങിൻതൈ ഉൽപാദനത്തിന്‌ മാത്രമായി ഒരു
നഴ്സറി തുടങ്ങുകയാണെങ്കിൽ വരുമാനം കൂടുതൽ വർദ്ധിപ്പിക്കാം. ഇത്തരം
നഴ്സറികൾ തുടങ്ങാനുള്ള ധനസഹായം ബോർഡിൽ നിന്നും ലഭ്യമാണ്‌.
പലവിളകൾ ഒരു കുടക്കീഴിൽ
ശാസ്ത്രീയമായ രീതിയിൽ നിർദ്ദിഷ്ട അകലത്തിൽ നട്ടുപിടിപ്പിച്ചിട്ടുള്ള ഒരു
തെങ്ങിൻ തോപ്പിൽ മറ്റ്‌ വിളകൾക്ക്‌ വളരാനും സ്ഥലം ലഭ്യമാണ്‌. ഇത്തരത്തിൽ
ലഭ്യമായ സ്ഥലത്ത്‌ മറ്റ്‌ വിളകൾ കൃഷി ചെയ്യാം. പച്ചക്കറികൾ, കിഴങ്ങ്‌
വർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പഴവർഗ്ഗങ്ങൾ, ഔഷധസസ്യങ്ങൾ തുടങ്ങി ഏതിനം
വിളകളുടെ കൂടെയും പൊരുത്തപ്പെട്ട്പോകാൻ കഴിയുമെന്ന സ്വഭാവഗുണം
തെങ്ങിനുണ്ട്‌. ഇടവിളകൃഷി വരുമാനവർദ്ധനവിനുള്ള മാർഗ്ഗമാണെന്ന്‌ പൊതുവേ
അംഗീകരിക്കപ്പെട്ടിട്ടുണ്ടെങ്കി
ലും തന്ത്രപരമായി ഇടവിളയെ
നിശ്ചയിക്കുന്നതിലാണ്‌ ഒരു യഥാർത്ഥകർഷകന്റെ വിജയം. വിപണന സാധ്യതകൾ
മുൻകൂട്ടികണ്ട്‌ വിപണിയിൽ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ
മനസ്സിലാക്കി വേണം ഇടവിളയെ തെരഞ്ഞെടുക്കാൻ. കുരുമുളക്‌, ജാതി, ഗ്രാമ്പു
തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും വാഴയും പൈനാപ്പിളും ചേനയും മറ്റും വിപണി
സജീവമാകുമ്പോൾ നല്ല വില ലഭിക്കുന്ന വിളകളാണ്‌. ജൈവകൃഷിരീതികൾ
പൈന്തുടരുന്ന തോട്ടങ്ങളിൽ വളർത്തുന്ന ചെത്തിക്കൊടുവേലി, തിപ്പലി, കച്ചോലം
തുടങ്ങിയ ഔഷധസസ്യങ്ങൾക്ക്‌ വിപണനസാധ്യതകൾ ഏറെയാണ്‌. ഇത്തരത്തിൽ ബഹുവിളകൾ
കൃഷി ചെയ്യുന്നതിലൂടെ തെങ്ങിൻ തോപ്പുകളിൽ നിന്ന്‌ അധികവരുമാനം
ഉറപ്പാക്കാം.
കുപ്പയിലെ മാണിക്യം
തെങ്ങിൻ തോപ്പിലെ വിളവെടുപ്പ്‌ കഴിയുന്നതോടെ ധാരാളം ഓലകളും മറ്റ്‌
ജൈവാവശിഷ്ടങ്ങളും ഉണ്ടാകാറുണ്ട്‌. എന്നാൽ ഇത്തരം പാഴ്‌വസ്തുക്കളെ അപ്പാടെ
അവഗണിക്കുന്നവർ നിരവധിയാണ്‌. ഓലപോലുള്ള ജൈവാവശിഷ്ടങ്ങൾ വിലയേറിയതും
സസ്യപോഷകസമ്പുഷ്ടവുമായ കമ്പോസ്റ്റ്‌ വളങ്ങൾ നിർമ്മിക്കാൻ
ഉപയോഗിക്കാവുന്നതാണ്‌. യൂഡ്രില്ലസ്‌ യൂജിനെപോലെയുള്ള മണ്ണിരകളെ
ഉപയോഗിച്ച്‌ ഇത്തരം അവശിഷ്ടങ്ങളെ നമുക്ക്‌ മേന്മയേറിയ ജൈവവളമാക്കി
മാറ്റാം. ചകിരിച്ചോറിൽ നിന്നും ഇത്തരം വളനിർമ്മാണം സാദ്ധ്യമാണ്‌. രാസവള
ഉപയോഗം ചോദ്യം ചെയ്യപ്പെടുന്ന ഇക്കാലത്ത്‌ ജൈവവളങ്ങൾക്കുള്ള പ്രസക്തി
അവയുടെ വിപണനസാധ്യത ഉയർത്തുന്നു.
മറ്റ്‌ ചെറുകിട സംരംഭങ്ങൾ
തെങ്ങിൻതോപ്പുകളിൽ തേനീച്ചകൃഷി നടത്തുന്ന തിലൂടെ അധികവരുമാനത്തോടൊപ്പം
തെങ്ങിൽ നിന്ന്‌ ഉയർന്നവിളവും പ്രതീക്ഷിക്കാം. പൂങ്കുലകളിൽ പൂമ്പൊടിയും
തേനും ശേഖരിക്കാനെത്തുന്ന തേനീച്ചകൾ തെങ്ങിലെ പരാഗണത്തേയും അതുവഴി
കായ്പിടുത്ത ത്തേയും ത്വരിതപ്പെടുത്തുന്നു. ഇടവിളയായി തീറ്റപ്പുല്ലും
ചെറിയ രീതിയിൽ തുടങ്ങി പിന്നീട്‌ വലിയ രീതിയിലേക്ക്‌ മാറാവുന്ന ഒരു
ക്ഷീരോത്പാദക യൂണിറ്റും നല്ല വരുമാനമാർഗ്ഗങ്ങളാണ്‌. പാൽ, പാലുൽപന്നങ്ങൾ
എന്നിവയ്ക്ക്‌ മോശമല്ലാത്ത വില ലഭിക്കുന്ന സാഹചര്യമാണുള്ളത്‌. അതോടൊപ്പം
തെങ്ങിനാവശ്യമായ കാലിവളവും ലഭ്യമാകും
.
തെങ്ങിനെ മാത്രം ആശ്രയിച്ചുള്ള കൃഷിരീതിയിൽ നിന്ന്‌ മാറി, തെങ്ങിനെ
കേന്ദ്രബിന്ദുവാക്കി ചുറ്റിലുമുള്ള വിഭവങ്ങൾകൂടി ഉൾപ്പെടുത്തിയാവണം
ഇനിയങ്ങോട്ടുള്ള കേരകൃഷി. കേരകൃഷി ലാഭകരമല്ല എന്ന പൈന്തിരിപ്പൻ
ചിന്താഗതിയെ മാറ്റേണ്ടത്‌ അനിവാര്യമാണ്‌. ഓരോ വീട്ടുമുറ്റത്തുമുളള
തെങ്ങുകളെല്ലാം ധനം കായ്ക്കുന്ന വൃക്ഷങ്ങളാക്കാൻ ഓരോ കർഷകസുഹൃത്തും
മുന്നിട്ടിറങ്ങേണ്ടതാണ്‌.

*ടെക്നിക്കൽ ആഫീസർ,
നാളികേര വികസന ബോർഡ്‌, കൊച്ചി-11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...