14 Jan 2012

കൈലാസം വിളിക്കുമ്പോൾ


രാജനന്ദിനി

ലോകത്തിലെ ഏറ്റവും സാഹസികമായ പുണ്യതീർത്ഥാടനമാണ്‌ കൈലാസമാനസ സരോവർ യാത്ര. എന്നാൽ ഏറ്റവുമധികം ശാന്തിലഭിക്കുന്നതും, ഇവിടെനിന്നാണ്‌ എന്നതാണ്‌
സത്യം. ഇന്നത്തെ കാലഘട്ടത്തിൽ ഏറെപേരും അശാന്തരാണ്‌. അതുകൊണ്ടുതന്നെയാണ്‌
ദേവാലയങ്ങളിലും മനുഷ്യദൈവങ്ങൾക്കരികിലും സംഘപ്രാർത്ഥനകളിലും ഇത്രയധികം
ജനത്തിരക്ക്‌ അനുഭവപ്പെടുന്നത്‌. എന്നാൽ ഈശ്വരൻ പ്രകൃതിയിലാണ്‌. നമ്മളിൽ
തന്നെയാണ്‌ എന്ന തിരിച്ചറിവ്‌ നൽകാൻ പ്രേരകമാണ്‌, അതിമനോഹരമായ ഈ
പ്രകൃതിയിലൂടെയുള്ള യാത്ര. ജാതിമതഭേദമന്യേ ആർക്കും കടന്നുചെല്ലാവുന്ന ഒരു
ശാന്തിതീരം. എന്നതാണ്‌ കൈലാസത്തിന്റെ പ്രത്യേകത.
നെടുമ്പാശ്ശേരിയിൽനിന്നും ഡൽഹി അവിടെനിന്ന്‌ കാഠ്മണ്ഡു അതായിരുന്നു
ഷെഡ്യൂൾ. എന്റെ കന്നി വിമാനയാത്രയാണ്‌. പ്രപഞ്ചത്തിന്റെ ഊർജ്ജസ്രോതസ്സായ
സൂര്യനാണ്‌ ഏറ്റവും വലിയ ചിത്രകാരൻ എന്നുതോന്നിപ്പോകും.ആകാശത്തിന്



ക്യാൻവാസിൽ അവൻ വരയ്ക്കുന്ന മനോഹരചിത്രങ്ങൾ എത്രകണ്ടാലും മതിയാവില്ല.
       കാഠ്മണ്ഡുവിൽ നിന്ന്‌ ഓരോ ദിവസത്തെ യാത്രയായി ന്യാലം, സാഗ, പരിയാംങ്ങ്‌,
മാനസസരോവർ, ടർച്ചൻ എന്നിങ്ങനെയാണ്‌ യാത്ര. ടർച്ചനാണ്‌ കൈലാസ
പരിക്രമണത്തിന്റെ ബെയ്സ്‌ ക്യാമ്പ്‌. ഓരോ ക്യാമ്പിലേയ്ക്കും ഉള്ള
ഭക്ഷണസാധനങ്ങൾ എല്ലാംകൂടി ഒരു ട്രക്കിലാക്കി ഞങ്ങളുടെ വാഹനങ്ങൾക്ക്‌
മുമ്പേ പോകും. കോടാരിയിലെത്തിയപ്പോൾ ഫ്രണ്ട്ഷിപ്പ്‌ പാലംവരെ മാത്രമേ
നേപ്പാളിലെ വണ്ടിവരൂ-പാലം കടക്കില്ല. പാലത്തിനപ്പുറം ചൈനയുടെ വാഹനങ്ങളും
ഡ്രൈവറുമായിരിക്കും. ഞങ്ങളുടെ ഭക്ഷണസാധനങ്ങളും പാത്രങ്ങളും മറ്റും
തലച്ചുമടായാണ്‌ ഇപ്പുറത്തെത്തിക്കുന്നത്‌. പുരുഷന്മാരേക്കാൾ സ്ത്രീകളാണ്‌
ഇത്‌ കൂടുതലും ചെയ്യുന്നത്‌. പല സ്ത്രീകളുടെയും തോളിൽ ഒരു കുഞ്ഞും കാണും.
ഒട്ടിയ വയറും ദയനീയമുഖവുമുള്ള സ്ത്രീകളും കുഞ്ഞുങ്ങളും നമ്മുടെ
കരളലിയിക്കുന്ന കാഴ്ചയാണ്‌. എടുത്താൽ പൊങ്ങാത്തത്ര ഭാരമാണ്‌
അവർകൊണ്ടുപോവുന്നത്‌.


ക്ലിയറൻസിനുവേണ്ടി കാത്തുനിൽക്കുന്ന ഞങ്ങൾക്കും
കുറച്ച്‌ അകലെയായി ഇവരും സാധനങ്ങളുമൊക്കെയായി ഇരിക്കുന്നുണ്ടായിരുന്നു.
ഒരു ഉദ്യോഗസ്ഥൻ വന്ന്‌ എന്തോപറഞ്ഞുകൊണ്ട്‌ അവിടെ ഇരിക്കുന്ന അവരെ ഒരു
വലിയ വടിയെടുത്ത്‌ അടിച്ച്‌ ഓടിക്കുന്നതുകണ്ടു. ഈ അടിമത്തം
ആത്മാഭിമാനമുള്ളവർ സഹിക്കുന്നതല്ല. സമത്വസുന്ദരമെന്ന്‌ പ്രഘോഷിക്കുന്ന
ചൈനയുടെ സോഷ്യലിസ്റ്റ്‌ ഭരണകൂടം ക്രൂരമായ ഒരുമുഖമാണ്‌ നമുക്ക്‌
കാണിച്ചുതരുന്നത്‌. ദാരിദ്ര്യം അതിന്റെ ഭീകരമുഖം വരച്ചുകാട്ടുന്ന
തിബറ്റിൽ അരച്ചാൺ വയറിനുവേണ്ടി മാനം വിൽക്കുന്നവരേയും കാണാം. അപ്പോൾ
എം.ടിയുടെ നാലുകെട്ടാണ്‌ ഓർമ്മവരിക. മാതൃത്വത്തിനുവേണ്ടി പാതിവ്രത്യം
ബലികഴിക്കുന്ന ആ അമ്മയുടെ ദയനീയമുഖം. അതേ ദയനീയാവസ്ഥതന്നെയാണ്‌ ഓരോ
മുഖങ്ങളിലും കാണാൻകഴിയുക.

       മാനസസരസ്സിനെക്കുറിച്ച്‌ എന്റെ സുഹൃത്തായ ഗിരീഷ്‌ പുത്തഞ്ചേരി പറഞ്ഞത്‌
മറ്റൊരു കഥയാണ്‌. പാർവ്വതീദേവിക്ക്‌ തന്റെ പതിയായ ഭഗവാണ്‌ തന്നോട്‌
എത്രത്തോളം പ്രണയമുണ്ടെന്നറിയാൻ വലിയ ജിജ്ഞാസതോന്നി. ചുടലഭസ്മം പൂശുന്ന
മൃഗവുരിധാരിയുമായ ഭഗവാന്റെ ചില നേരത്തെ കഠിനതപസ്സും മറ്റും ദേവിയിൽ
സന്ദേഹമുണർത്തി.

അങ്ങനെ ഒരുനാൾ ശൈലനന്ദിനി പതിയോട്‌ അതേക്കുറിച്ച്‌
ചോദിക്കുകതന്നെ ചെയ്തു. കഠിനതപസ്സിനാൽ പ്രീതനാക്കി തന്റെ പതിയായിത്തീർന്ന
പരമേശ്വരന്‌ സത്യത്തിൽ തന്നോട്‌ കലശലായ പ്രണയം തന്നെയാണോ
എന്നാണറിയേണ്ടത്‌. ചോദ്യം കേട്ട ഭഗവാൻ പുഞ്ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ദേവി
അൽപനിമിഷം കണ്ണടച്ചുനിന്നുകൊള്ളുക. ഭഗവാൻ തന്റെ കരങ്ങൾകൊണ്ട്‌ ദേവിയുടെ
കണ്ണുകൾ പൊത്തുകതന്നെചെയ്തു. അൽപനിമിഷത്തിനുള്ളിൽ മിഴികളിലെ
മറനീങ്ങിയപ്പോൾ ദേവി അത്ഭുതസ്തംബ്ധയായി നിന്നുപോയി.  മുന്നിൽ
അതിമനോഹരമായൊരു നീലത്തടാകം. അതോ നീലമേലാപ്പ്‌ ഭൂമിയിലേയ്ക്ക്‌
ഊർന്നുവീണതോ? മന്ദപവനന്റെ തലോടലിൽ താളത്തിലുലയുന്ന സ്ഫടികജലത്തിൽ
കണ്ണാടിനോക്കുന്ന കൈലാസപർവ്വതം. ഹിമനന്ദിനിക്ക്‌ ആഹ്ലാദം അടക്കാനായില്ല.
അവൾ അതീവപ്രണയത്തോടെ കാന്തനെ കെട്ടിപ്പുണർന്നു.

ആഹ്ലാദത്താൽ ചുവന്ന ദേവിയുടെ സുന്ദരവദനം സ്വർണ്ണത്താമരയുടെ വശ്യസൗന്ദര്യം
ചാലിച്ചെഴുതിയതുപോലെ ഈ തടാകവും. സ്ഫടികജലത്തിന്റെ ആഴങ്ങളിലും
അടിത്തട്ടുകാണുംപോലെ നമുക്കുള്ളിൽ ദേവിയുണ്ട്‌ ദേവിയ്ക്കുള്ളിൽ നാമും.
ദേവി പശ്ചാത്താപത്തോടെ കരഞ്ഞുകൊണ്ട്‌ ശാഷ്ടാംഗം പ്രണമിച്ചു. അവിവേകം
പൊറുക്കണമെന്ന്‌ പറഞ്ഞു. പ്രേമാധിക്യത്താൽ തന്റെ സുന്ദരപാണികൾകൊണ്ട്‌
ഭഗവാനെ ബന്ധിതനാക്കി. പിന്നെ രണ്ട്‌  സ്വർണ്ണമരാളങ്ങളായി ആ നീല
ജലാശയത്തിൽ നീന്തിത്തിമിർത്തു. ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്നത്‌
സുഹൃത്തിന്റെ വിളികേട്ടാണ്‌. വണ്ടി ഇതിനോടകം ഏറെദൂരം ചെന്നിരുന്നു. അതാ
നോക്കൂ-അവൾ ചൂണ്ടിക്കാണിച്ചിടത്തേയ്ക്ക്‌ കണ്ണുകൾ പായിച്ചു.


നീഹാരമണിഞ്ഞ്‌ നിൽക്കുന്ന മലനിരകളും ആകാശത്തിന്റെ നീലക്യാൻവാസിൽ
സൂര്യതേജസ്സ്‌ മേഘത്തൂലികയാൽ എഴുതിവെയ്ക്കുന്ന മോഹനചിത്രങ്ങളും
എത്രകണ്ടാലും മതിവരാത്തത്താണ്‌. നിരവധി ഹിമശൈലങ്ങളെ തഴുകിത്തഴുകി എന്റെ
കണ്ണുകൾ ഒട്ടേറെ കുഞ്ഞുതടാകങ്ങളും അരുവികളും കോരിക്കുടിച്ചു.
പ്രകൃതിവിസ്മയങ്ങളിൽ ഭ്രമിച്ചിരുന്ന എന്നെ സരള വീണ്ടും തട്ടിയുണർത്തി.
മാനസസരസ്സിനോട്‌ സാമ്യമുള്ള ഒരുകുഞ്ഞുതടാകം. അത്‌
വിഷ്ണുതടാകമാണെന്നറിഞ്ഞു. അവിടെ രണ്ട്‌ സ്വർണ്ണ അരയന്നങ്ങൾ
നീന്തിക്കളിക്കുന്ന കാഴ്ച അതിമനോജ്ഞമായിരുന്നു. അത്‌ എന്റെ കണ്ണുകളെ
ഈറനാക്കി. തെളിനീരിൽ മുങ്ങിയും പൊങ്ങിയും ചിറകുവരിച്ചും കൊക്കുരുമ്മിയും
സ്വർണ്ണമരാളങ്ങൾ അവരുടേതായ ലോകത്ത്‌ മദിക്കുന്നു. സ്വർണ്ണവർണ്ണമാർന്ന
തൂവലുകൾ വിടർത്തി വീശുമ്പോൾ മുത്തുമണികൾ വാരിവിതറുംപോലെ
ചിതറിത്തെറിക്കുന്ന ജലകണങ്ങളിൽ സൂര്യന്റെ തങ്കരശ്മികൾ മഴവില്ലുതീർക്കുന്ന
കാഴ്ച ഏറ്റവും മധുരതരമായി മനസ്സിൽ നിറയുന്നത്‌ ഞാനറിഞ്ഞു.

എന്നിൽ ഊറിക്കൂടിയ പ്രണയത്തോടെ ഞാനോ സ്വർണ്ണ അരയന്നങ്ങളുടെ മനസ്സിലേക്ക്‌ എന്നെ
സന്നിവേശിപ്പിച്ച്‌ അവരുടെ സ്വർഗ്ഗീയനിമിഷങ്ങളിൽ ലീനമായി. കുറേക്കൂടി
മുന്നോട്ടുപോയപ്പോൾ കസ്തൂരിമാനുകളുടെ ഒരു ചെറിയ കൂട്ടത്തെക്കണ്ടു. അത്‌
നരേന്ദ്രനാണ്‌ ചൂണ്ടിക്കാണിച്ചുതന്നത്‌. എന്നിട്ട്‌ പറയുകയും ചെയ്തു.


സ്വർണ്ണ അരയന്നങ്ങളെയും കസ്തൂരിമാനിനെയും എപ്പോഴും കാണണമെന്നില്ല
അവയെക്കാണാൻ കിട്ടുന്നത്‌ സുകൃതമാണ്‌ എന്ന്‌. മറ്റൊരു തടാകമായ നാരായണീ
തടാകവും കാണുകയുണ്ടായി. ഒരുവലിയ കയറ്റം കയറുകയാണ്‌. അത്‌ മാന്ധാതാ
പർവ്വതമാണെന്നും ഈ ചുരം ഇറങ്ങിച്ചെല്ലുന്നതാണ്‌ മാനസസരോവറെന്നും ഡ്രൈവർ
പറഞ്ഞു. ദൂരെ നീല റിബ്ബൺ കണക്കെ മാനസസരസ്സിന്റെ മിന്നായം കാണാറായി.
യാത്രികർ എല്ലാവരുംതന്നെ വല്ലാത്തൊരാവേശത്തിലാണ്‌. ഞങ്ങളുടെ വാഹനം
മാനസസരസ്സിനടുത്തായി സമതലത്തിൽ നിർത്തിയിട്ടു.
 ദൂരെ വെള്ളിപൂക്കുടപോലെ കൈലാസം. നരേന്ദ്രൻ ജയ്‌ ഭഗവാൻ, ശംഭോ മഹാദേവാ എന്നൊക്കെ
ഉറക്കെപ്രാർത്ഥിച്ചുകൊണ്ട്‌ വണ്ടിയിൽ നിന്നിറങ്ങി. എല്ലാവാഹനങ്ങളും
ഗ്രൗണ്ടിൽ നിർത്തി. ആഹ്ലാദവും സങ്കടവും ഭക്തിയും സമ്മിശ്രവികാരങ്ങളും
കരകവിഞ്ഞൊഴുകി ചിലർ പുണ്യഭൂമിയിൽ ശാഷ്ടാംഗം പ്രണമിച്ചു. 'തോങ്ങ്ചെൻ' എന്ന
സ്ഥലത്തുവെച്ചാണ്‌ കൈലാസപർവ്വതം ആദ്യമായി ദൃശ്യമാകുന്നത്‌. ബുദ്ധമതക്കാർ
വർണ്ണത്തുണികൾ കോർത്ത്‌ അലങ്കരിച്ചിരിക്കുന്നത്‌ കാണാം. അവർ അജണ്ടയെ
പ്രദക്ഷിണംവെച്ചാണ്‌ പ്രാർത്ഥിക്കുന്നതത്രെ! തീർത്ഥാടകർ ഒന്നടങ്കം
കൈലാസനാഥനെ വണങ്ങിക്കൊണ്ട്‌ കീർത്തനമാലപിച്ചു.

എല്ലാവരും പുണ്യഭൂമിയിലെത്തിയ നിർവൃതിയിലായിരുന്നു. വൈകാരിക തീവ്രതയാൽ പലരും ഉറക്കെ പ്രാർത്ഥിച്ചുകൊണ്ട്‌ മണ്ണിൽ കമിഴ്‌ന്നുകിടന്നു.


 അഴിഞ്ഞുലഞ്ഞ നീലപുടവപോലെ പടിഞ്ഞാറൻ മാനസസരസ്സ്‌. കിഴക്ക്‌ നീഹാരമണിഞ്ഞ
കൈലാസം. സ്ഥടികജലത്തിൽ കണ്ണാടിനോക്കുന്നു. വെണ്മേഘജാലങ്ങൾ
ഉമ്മവെയ്ക്കുന്ന നീലജലാശയത്തിൽ അതിനിഗോ‍ൂഢമായൊരു മൗനം
പുതഞ്ഞുകിടക്കുംപോലെ. എന്നിൽനിന്നും ഞാൻ എന്നഭാവം ആ നീലിമയിലേക്ക്‌
ഒലിച്ചിറങ്ങി പ്രപഞ്ചത്തിലെ സകലജീവജാലങ്ങളുടെയും ശബ്ദസംയോജനത്തിലൂടെ ഓം!
എന്ന പ്രണവമന്ത്രം ഉരുത്തിരിഞ്ഞ്‌ ചുറ്റിനും പ്രതിധ്വനിക്കുന്നതുപോലെ.
ചുറ്റുപാടുകളും സഹയാത്രികരും എന്നിൽ വിസ്മൃതമായി. അവിടെ ഓങ്കാര
മന്ത്രധ്വനിയുടെ മാസ്മരികളയത്തിൽ ഒരുജീവൻമാത്രമായി ശരീരം നിലകൊണ്ടു.
മനസ്സ്‌ വിദൂരവിദൂരമായ, അനേകായിരം വർഷങ്ങൾക്കപ്പുറത്തേയ്ക്കു
പറന്നുപോയിക്കഴിഞ്ഞിരുന്നു.

       സഹയാത്രിക തോളിൽ തട്ടിയപ്പോഴാണ്‌ ഞാൻ എന്റെ ലോകത്തുനിന്നും തിരികെ
എത്തിയത്‌. പിന്നെ ഞങ്ങൾ മാനസസരസ്സ്‌ ചുറ്റിക്കാണാനായി വണ്ടിയിൽ കയറി. 88
കി.മീ ചുറ്റളവിൽ കിടക്കുന്ന നിശബ്ദതയുടെ നിശബ്ദമായ ആ നീലപ്പരപ്പ്‌
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകമായി നിലകൊള്ളുന്നു. സ്ഫടികജലത്തിൽ
നീന്തിക്കളിക്കുന്ന കറുപ്പും വെളുപ്പുമായ ബ്രാഹ്മണി താറാവ്‌
എന്നറിയപ്പെടുന്ന പക്ഷികൾ ധാരാളമുണ്ടായിരുന്നു. അവ കൂട്ടം കൂടി ഒരു
മണൽതിട്ടയിൽ ഇരിക്കുന്നുമുണ്ടായിരുന്നു. ഈ പക്ഷികളെ എല്ലാ
യാത്രാസംഘങ്ങൾക്കും കാണാൻ ഭാഗ്യം ലഭിക്കാറില്ലത്രെ. ആരുടെയോ ശബ്ദം ആ
നിശ്ശബ്ദതയ്ക്ക്‌ പോറലേൽപ്പിച്ചപ്പോൾ അവ കൂട്ടത്തോടെ പറന്നു. നീല
ജലാശയത്തിനു മീതെ വെള്ളിമേഘങ്ങൾ ഊർന്നു വീണതുപോലെ അത്‌ ഹൃദ്യമായിതോന്നി.


ഒരിക്കൽ മാത്രം രണ്ടു സ്വർണ്ണ അരയന്നങ്ങൾ കൊക്കുരുമ്മി
നീന്തുന്നതുകണ്ടെങ്കിലും വണ്ടി നിർത്തി ഓടിച്ചെന്നപ്പോഴേക്കും അവ
ക്യാമറയുടെ പരിധിയിൽ നിന്നും അകന്നുപോയിരുന്നു. താടാകത്തെ വലം
വയ്ക്കുമ്പോൾ രാക്ഷസസ്താൾ കാണാം. സരോവരത്തിനു വടക്കു പടിഞ്ഞാറായി
സ്ഥിതിചെയ്യുന്ന രാക്ഷസസ്താളിനെ വേർതിരിക്കുന്നത്‌ ഒരു ചെറിയ
തുരുത്താണ്‌. ചെറിയ തിരകൾ ഇളക്കിക്കൊണ്ട്‌ അതുതന്റെ രാക്ഷസഗുണം
വിളിച്ചോതുന്നുണ്ടായിരുന്നു. പക്ഷിയോ മറ്റുജീവികളൊന്നും അതിന്റെ
പരിസരത്തു കണ്ടില്ല. മാനസസരസ്സിന്റെ അതേ നിറം തന്നെയായിരുന്നു
രാക്ഷസസ്താളിനെങ്കിലും ഒട്ടും തന്നെ സുതാര്യമായിരുന്നില്ല. അൽപം കറുപ്പു
കലർന്നിട്ടുണ്ടോ എന്നു സംശയമുണ്ട്‌. മാനസസരോവറിൽ നിന്നും ഒരു നീരുറവ
അന്തർവാഹിനിയായി രാക്ഷസസ്താളിൽ എത്തുന്നുണ്ടെന്ന്‌ പ്രണവാനന്ദസ്വാമികൾ
രേഖപ്പെടുത്തിയിട്ടുണ്ട്‌. വീണ്ടും മാനസസരസ്സിന്റെ തീരത്തുകൂടിയായി
ഞങ്ങളുടെ വാഹനം.


എന്റെ ശ്രദ്ധവീണ്ടും അർദ്ധനാരീശ്വരനിലേക്കു തിരിഞ്ഞു.
സുവർണ്ണ തീരത്തുകൂടി ഭഗവാന്റെ കൈപിടിച്ചു നടക്കുന്ന ദേവീ. പത്മദലസമാനമായ
പാദങ്ങളുടെ സ്പർശമേറ്റ്‌ കോരിത്തരിക്കുന്ന മണൽത്തരികൾ. അവളുടെ
ചേലത്തുമ്പിൽനിന്നും ഊർന്നുവീഴാൻമടിക്കുന്ന ഹിമകണങ്ങൾ മാനസസരസ്സിന്റെ
നീലിമ കവർണ്ണ്‌ നീൾമിഴികളിൽ പരമേശ്വരനോടുള്ള പ്രണയത്തിന്റെ തിരയിളക്കം.
അവളുടെ നീഹാരകുസുമങ്ങൾ ഉമ്മവെയ്ക്കുന്ന മുടിയിഴകൾ ധവളകഞ്ചുകങ്ങൾക്ക്‌
മീതെ പാറിക്കളിക്കുന്നു. എല്ലാം കൺമുമ്പിൽ തെളിയുകയാണ്‌. ഇവിടുത്തെ ഓരോ
മൺതരികളിലും ഓരോ ജലകണികകളിലും അവരുടെ പ്രണയസ്പന്ദനങ്ങൾ കാലാതീതമായി
പുണർന്ന്‌ കിടക്കുന്നതുപോലെ. എന്നിൽ നിന്നും നെടുവീർപ്പിന്റെ
ഒരുമഞ്ഞുതുള്ളി ആ പ്രണയപ്രവാഹത്തിലേയ്ക്ക്‌ ഊർന്നു വീണു.
കുളിക്കുന്നില്ലേ? കാർമേറ്റിന്റെ ചോദ്യം. എല്ലാവരും ഇറങ്ങിനിൽക്കുകയാണ്‌.


കയ്യുറയും ഷൂസും ഊരിമാറ്റി തടാകത്തിൽ ഇറങ്ങി. ഐസിൽ
കാലെടുത്തുവെയ്ക്കുംപോലെയുള്ള തണുപ്പ്‌. ഇത്ര തണുപ്പിൽ എങ്ങനെ
മുങ്ങിനിവരും? ഈ പുണ്യതീർത്ഥത്തിൽ മുങ്ങി സർവ്വപാപങ്ങളും കഴുകിക്കളയണ്ടെ?
പ്രണവാനന്ദസ്വാമികൾ തടാകത്തിന്റെ പലയിടങ്ങളിലും ചൂടുവെള്ളമുള്ളതായി
രേഖപ്പെടുത്തിയിട്ടുണ്ട്‌. കുറച്ചുകൂടി മുന്നോട്ടുനടന്നുനോക്കാ.
അത്ഭുതമെന്ന്‌ പറയട്ടെ നല്ല ചൂടുള്ള വെള്ളത്തിലാണ്‌ ചെന്നെത്തിയത്‌.


       ഭൂമിയിലെ ഈ സ്വർഗ്ഗതടാകത്തിൽ മുങ്ങിനിവരാൻ മനസ്സുകൊണ്ട്‌ യോഗത്യ
നേടേണ്ടതുണ്ട്‌. ഞാൻ വടക്കുകിഴക്കായി കാണുന്ന കൈലാസപർവ്വതത്തിലേയ്ക്ക്‌
കണ്ണുപായിച്ചു. അവിടെ പത്നീസമേതനായ ഭഗവാനെ സങ്കൽപിച്ചു. ആ പാദങ്ങളിൽ ഞാൻ
എന്നിൽ അവശേഷിക്കുന്ന സർവ്വലോഭമോഹങ്ങളെയും പ്രണിധാനം ചെയ്തു. മനസ്സ്‌
ആഴക്കടൽപോലെ ശാന്തമാകുന്നത്‌ അറിയാൻ കഴിയുന്നുണ്ട്‌. മൂന്നുപ്രാവശ്യം
തീർത്ഥം കൈക്കുമ്പിളിൽ എടുത്ത്‌ ഓംങ്കാരമന്ത്രം ജപിച്ചു. അൽപം തീർത്ഥം
തൊണ്ടനനച്ചു. നിർമമമായി മുങ്ങിനിവർന്നു. സുഖകരമായൊരു
ശാന്തിതീരത്തെത്തിയതുപോലെ. പേരറിയാത്തൊരു ആനന്ദം. സംതൃപ്തിയോടെ
പിൻതിരിയുമ്പോൾ പ്രിയയുടെ വിളികേട്ടു. ചേച്ചീ ഇതുകണ്ടോ? വെള്ളത്തിനിടയിൽ
നക്ഷത്രങ്ങളല്ലേ ഇത്‌? ഞാനും കണ്ടു നീലജലാശയത്തിനുള്ളിൽ
എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ പ്രകാശം ചൊരിഞ്ഞുകൊണ്ട്‌
ഒഴുകിനടക്കുന്നു. കണ്ണുകളെ വിശ്വസിക്കാനായില്ല. ഞാൻ ശരിക്കും
അമ്പരന്നുപോയി. ആയിരക്കണക്കിന്‌ നക്ഷത്രങ്ങൾ ഭൂമിയിലുദിച്ചതുപോലെ
ജലാശയത്തിനുള്ളിൽ വെള്ളത്തിന്റെ ചലനത്തിനൊപ്പം നൃത്തംവെയ്ക്കുന്ന
നക്ഷത്രവിളക്കുകൾ എവിടെനിന്ന്‌ എങ്ങനെ എന്നുള്ള ചോദ്യങ്ങൾക്ക്‌
പ്രസക്തിയില്ലാത്തവണ്ണം അവ ഞങ്ങളെ നോക്കി കണ്ണുചിമ്മിക്കൊണ്ടിരുന്നു.
എന്റെ യുക്തി ഉണർന്നു. സത്യമാണോ? അതോ മതിഭ്രമമോ? മറ്റൊന്നുകൂടി പ്രിയ
ശ്രദ്ധയിൽപ്പെടുത്തി. തീരങ്ങളിലെത്തുന്ന തിരകളിൽ 'ഓം' എന്ന ലിപി. പക്ഷെ
അതിൽ അത്ര വ്യക്തത്ത തോന്നിയില്ല. സാധാരണയായി നേർത്ത തിരകൾക്ക്‌ ഒരു ഓം
ഛായയുണ്ട്‌. അതങ്ങനെ കരുതാമെങ്കിലും ഈ നക്ഷത്രങ്ങൾ തികച്ചും വ്യക്തമായി
കാണാൻ കഴിയുന്നതാണ്‌.

ഏതെങ്കിലും തരത്തിലുള്ള ജീവിയാണെങ്കിൽ അതിനേ ഒരു
ഖരഘടന കാണുമല്ലോ. ഇത്‌ യാതൊന്നുമില്ലാത്ത പ്രകാശം മാത്രം. ജലനിരപ്പിൽ
അവിടവിടെ കണ്ട നീർക്കുമിളകളെ ഞാനെന്റെ ചൂണ്ടുവിരൽകൊണ്ട്‌ പൊട്ടിച്ചു
നോക്കി. കുമിളകളിൽ സൂര്യവെളിച്ചം തട്ടിപ്രതിഫലിക്കുന്നതാണോ എന്നറിയാനാണ്‌
അങ്ങനെ ചെയ്തത്‌. പക്ഷെ നക്ഷത്രങ്ങൾ അതേപടി തിളങ്ങിനിന്നു. പ്രിയ
ജഗദീശ്വരനെ വിളിച്ച്‌ കരയുന്നതുപോലെ പ്രാർത്ഥിക്കുകയാണ്‌. ഞാനും
ത്രസിക്കുന്ന ഹൃദയവുമായി എന്നിലെ നേർത്ത സംശയങ്ങൾപോലും ദൂരീകരിക്കാനുള്ള
ശ്രമത്തിലാണ്‌.

കുട്ടികൾ ഒരിക്കൽ പറയുകയുണ്ടായി. കൈലാസയാത്രയുടെ
വിവരണങ്ങളിൽ ചിലതൊക്കെ നടക്കാൻ സാധ്യതയില്ലാത്ത സംഭവങ്ങളാണ്‌. അതുകൊണ്ട്‌
അന്ധമായ ഭക്തിയില്ലാത്ത അമ്മപോയി വരുമ്പോൾ യഥാർത്ഥകാര്യങ്ങൾ പറഞ്ഞാൽമതി.
അപ്പോൾ ഞങ്ങൾ വിശ്വസിക്കാം എന്ന്‌. പക്ഷെ ഇവിടെ വിശ്വാസത്തിന്റെയും
അവിശ്വാസത്തിന്റെയും പ്രശ്നമല്ല. യുക്തിപറയുന്നവരെ ബോധ്യപ്പെടുത്താൻ
സംശയങ്ങൾ ദൂരീകരിച്ചേപറ്റൂ. ഞാൻ പ്രിയയുടെ വസ്ത്രങ്ങളിലോ എന്റെ
വസ്ത്രങ്ങളിലോ തിളങ്ങാൻ വഴിയുള്ള മുത്തുകളോ കിന്നരികളോ ഉണ്ടോ
എന്നുപരിശോധിച്ചു. ഇല്ല. ഒരു കോട്ടൺ ഗൗണാണ്‌ ഞാൻ ധരിച്ചിരുന്നത്‌.
പ്രിയയാണെങ്കിൽ തികച്ചും ലളിതമായ യാതൊരു അലങ്കാരങ്ങളുമില്ലാത്ത ഒരു
ചുരിദാറും. അപ്പോൾ വസ്ത്രത്തിലെ കിന്നരികളുടെ റിഫ്ലക്ഷനുമല്ല.

പിന്നെ മണ്ണിലുള്ള ഏതെങ്കിലും ലോഹപദാർത്ഥത്തിൽ സൂര്യരശ്മി പതിക്കുന്നതാണോ?
ഞാനെന്റെ കൈപ്പടം മണലിനഭിമുഖമായിവച്ചു. ഇല്ല ഒരുമാറ്റവുമില്ല.
നക്ഷത്രങ്ങൾ വർണ്ണമത്സ്യങ്ങളെപ്പോലെ വെള്ളത്തിന്റെ അനക്കങ്ങൾക്കൊപ്പം
ചാഞ്ചാടിക്കൊണ്ടിരുന്നു. നക്ഷത്രങ്ങളെ കൈക്കുമ്പിളിൽ കോരിയെടുത്തുകൊണ്ട്‌
പ്രിയ  കരഞ്ഞു. ഭഗവാന്റെ മായക്കാഴ്ചകളാണെന്നും ഭഗവാന്റെ ഇഷ്ടം ഇത്തരം
അപൂർവ്വദൃശ്യങ്ങളിലൂടെ കാണിച്ചുതരുന്നതാണെന്നും പ്രിയ പറഞ്ഞപ്പോൾ
എനിക്കും തൊണ്ടക്കുഴിയിൽ എന്തോകനം തൂങ്ങുന്നതുപോലെ. ഞാനും കൈക്കുമ്പിൾ
നീട്ടി നക്ഷത്രങ്ങളെ കോരിയെടുത്തു. അത്‌ ജലനിരപ്പിനുമീതെ കൊണ്ടുവരുമ്പോൾ
മാഞ്ഞുപോകും. എന്നാൽ വെള്ളത്തിനടിയിൽവെച്ച്‌ കൈക്കുമ്പിളിൽ
ഇളകിക്കളിക്കുന്ന നക്ഷത്രങ്ങൾ. ജീവിതത്തിലൊരിക്കലും മറക്കാൻ കഴിയാത്ത
അത്ഭുതകാഴ്ചയായിരുന്നു അത്‌. നോക്കുന്നിടത്തെല്ലാം ഈ പ്രകാശനക്ഷത്രങ്ങൾ.
ഞങ്ങൾ രണ്ടുപേരും കൈലാസത്തിലേയ്ക്ക്‌ നോക്കി കൈകൂപ്പി. തലേന്ന്‌
പരിയാങ്ങിൽവച്ച്‌ സങ്കടപ്പെട്ടതും എനിക്കുണ്ടായ ഒരു സങ്കടാനുഭവവും
ഞാനോർത്തു. എല്ലാ വേദനകളും നീർത്തുള്ളികളായി ആ പുണ്യസരസ്സിൽ വീണു.
ഭഗവാന്റെ കാർത്തികവിളക്കുകണ്ടുനിന്ന ഞങ്ങളെ മറ്റുള്ളവർ കൈകൊട്ടിവിളിച്ചു.
മനസ്സില്ലാമനസ്സോടെയാണ്‌ പിൻവാങ്ങിയത്‌. ആ നക്ഷത്രങ്ങൾക്ക്‌ പിന്നിൽ
എന്താണ്‌ യുക്തിയെന്ന്‌ പിന്നീട്‌ ഞാനാലോചിച്ചിട്ടില്ല. ചില കാര്യങ്ങൾ
മറുപടിയില്ലാതെ നമ്മിലവശേഷിക്കും. പ്രത്യേകിച്ച്‌ കൈലാസതീർത്ഥാടനത്തിൽ.


പിന്നീട്‌ പലരോടും ഞാനിതിനെക്കുറിച്ച്‌ ചോദിച്ചു. ആരും കണ്ടവരില്ല.
ശ്രദ്ധിച്ചില്ലെന്നാണ്‌ പറഞ്ഞത്‌. എന്നാൽ കണ്ടത്‌ ആരെയെങ്കിലും
കാണിച്ചുകൊടുക്കാൻ അന്നേരം ഓർത്തതുമില്ല. നോക്കെത്താദൂരത്തോളം
പരന്നുകിടക്കുന്ന ആ നിശ്ചലതടാകം ലോകത്തെ ഏറ്റവും സുന്ദരമായ ദൃശ്യവും
ശാന്തിതീരവുമായിരിക്കുമെന്നാണ്‌ എനിക്ക്‌ തോന്നിയത്‌.
       മൂന്ന്‌ ദിവസത്തെ കഠിനമായ കൈലാസ പരിക്രമണം കുന്നും മലയും കുത്തനെയുള്ള
പർവ്വതങ്ങളും താണ്ടിയുള്ള യാത്ര. എങ്ങോട്ട്‌ നോക്കിയാലും പ്രകൃതിയുടെ
അഭൗമസൗന്ദര്യമാണ്‌ കണ്ണിൽ പതിയുക. ബ്രഹ്മപുത്രയുടെ കരയിലൂടെയും
മറ്റുചിലപ്പോൾ മലയിടുക്കുകളിലൂടെയും വലിയ പർവ്വതങ്ങളുടെ ഓരത്തുകൂടെയും
കയറിയും ഇറങ്ങിയും ഞങ്ങൾ അഷ്ടപദിൽ എത്തിച്ചേർന്നു. വെറും അഞ്ചു
കിലോമീറ്റർ യാത്ര. ജൈനമതക്കാരുടെ ആരാധനാകേന്ദ്രമാണ്‌ ഇവിടം. ഞങ്ങളുടെ
വാഹനം താഴെ മൈതാനത്തിൽ നിർത്തി. അഷ്ടപദും തൊട്ടടുത്ത്‌ കൈലാസവും കാണാം.
ഒന്ന്‌ ഭഗവാൻ തപസ്സ്‌ ചെയ്തിരുന്നതും മറ്റൊന്ന്‌ താമസിച്ചിരുന്ന
കൊട്ടാരവും എന്നേതോന്നുകയുള്ളൂ. ലിംഗത്തിന്റെ അതേ ആകൃതിയിലുള്ള കൈലാസം.


ഏകദേശം പൂർണ്ണരൂപത്തിൽ കാണാം. ഏത്‌ ഋതുവിലും മഞ്ഞുപൊതിഞ്ഞ്‌ നിൽക്കുന്ന
കൈലാസത്തിന്‌ തൊട്ടടുത്തുകാണുന്ന അഷ്ടപദ്‌ മനോഹരമായി കൊത്തുപണികൾ ചെയ്ത
ഒരു കൊട്ടാരമാണെന്നേതോന്നു. പ്രപഞ്ചശിൽപിയുടെ കരവിരുത്‌ ആവോളം
ആവാഹിച്ചെടുത്ത അഷ്ടപദിൽ ധാരാളം കമാനങ്ങളും കൽത്തൂണുകളും
നൃത്തമണ്ഡപരൂപത്തിലുള്ള സ്ഥലങ്ങളും കൊത്തളങ്ങും എന്നുവേണ്ട
പർവ്വതത്തിന്റെ മുകളറ്റം താഴികക്കുടംപോലെ മനോഹരമാണ്‌. എന്ത്‌ യുക്തിയാണ്‌
ഇവിടെ ഉപയോഗിക്കേണ്ടത്‌ എന്നെനിക്കറിയില്ല. ബൈനോക്കുലറിലൂടെ നോക്കുമ്പോൾ
കാണുന്നത്‌ മനോഹരമായ, ശിൽപചാതുരിയുള്ള ഒരു കൊട്ടാരമാണ്‌.
തൊട്ടടുത്തുകാണുന്ന കൈലാസം മഞ്ഞുപുതഞ്ഞു ധവളപ്രകാശം തൂവിനിൽക്കുമ്പോൾ
അഷ്ടപദ്‌ കരിങ്കല്ലിൽ തീർത്ത രമ്യഹർമ്യമായി നിലകൊള്ളുന്നു. ഞാനിവിടെ
എഴുതുന്നത്‌ എന്റെ കണ്ണുകൾകൊണ്ട്‌ കണ്ട സത്യങ്ങൾമാത്രമാണ്‌. ഒരു
അതിശയോക്തിയും കലർത്താതെ വിവരിക്കുന്നവ. ഒരേകാലാവസ്ഥയിൽ അടുത്തടുത്തുള്ള
ഈ പർവ്വതങ്ങളിലൊന്ന്‌ മഞ്ഞുപുതഞ്ഞതും മറ്റൊന്ന്‌ നേർത്തമഞ്ഞുമാത്രം.


കൈലാസത്തിൽ പാർവ്വതിദേവി നടന്നുകയറിയത്‌ എന്നുപറയുന്ന പടിക്കെട്ടുകൾ വളരെ
വ്യക്തമായിക്കാണാം. പർവ്വതത്തിന്റെ ഇടതുഭാഗത്ത്‌ ഭഗവാന്റെ മുഖം വളരെയധികം
വ്യക്തമായികാണാവുന്നതാണ്‌. മുന്നു കണ്ണുകളും പുഞ്ചിരിതൂകുന്ന മുഖവും
കൊത്തിയെടുത്തതുപോലെ തെളിഞ്ഞുകാണാം.വലതുഭാഗത്ത്‌ ഓം എന്ന സംസ്കൃതലിപി
മഞ്ഞിനിടയിലും തെളിഞ്ഞുനിൽക്കുന്നു. നമ്മൾ നോക്കിയിരിക്കെ തന്നെ മേഘങ്ങൾ
ഒരു കർട്ടൻപോലെ അതിനെ മൂടിക്കളയുന്നു. പ്രാർത്ഥനയോടെ കാത്തുനിൽക്കെ അതാ
തെളിയുന്നു ഈ രൂപങ്ങൾ. കൈലാസത്തിനുചുറ്റും വലിയ കിടങ്ങുകളാണ്‌.
ചുറ്റുമുള്ള പർവ്വതങ്ങളിൽനിന്ന്‌ മാത്രമെ കൈലാസത്തെ കാണാനോക്കൂ.
രണ്ടായിരത്തി അഞ്ഞൂറ്‌ അടി ഉയരത്തിൽ നിൽക്കുന്ന കൈലാസത്തിൽ യാതൊരു
മനുഷ്യനും സ്പർശിക്കാൻ കഴിയാത്തവണ്ണം അത്‌ മറ്റു പർവ്വതങ്ങളിൽനിന്നും
ഒറ്റപ്പെട്ടുനിൽക്കുകയാണ്‌. ആരെങ്കിലും തൊട്ടു എന്നു പറയുന്നുണ്ടെങ്കിൽ
അത്‌ ശുദ്ധഅസംബന്ധമാണ്‌ എന്നാണ്‌ എനിയ്ക്ക്‌ തോന്നുന്നത്‌. പോകാത്തവരെ
കബളിപ്പിക്കാൻ പറയുന്നത്‌. ശിവലിംഗപ്രതിഷ്ഠയുടെ രൂപത്തിൽ തന്നെയാണ്‌
അത്‌ ഒരു തടത്തിന്‌ ഉള്ളിൽ ഒറ്റപ്പെട്ടുനിൽക്കുന്നത്‌. ചുറ്റും
ഹിമജലത്തിന്റെ കുത്തൊഴുക്കും.

       യമദ്വാരവും കടന്ന്‌ ഡെറാപുക്ക്‌, സുത്തുൽപുക്ക്‌ എന്നീ ക്യാമ്പുകൾ
പിന്നിടുമ്പോൾ തകർന്നു കിടക്കുന്ന യമരാജധാനിയും ശിവപാർവതിമാരുടെ വിവാഹം
നടന്നു എന്നു പറയുന്ന ചുരവും കാണാം.  പലയിടങ്ങളിലും നദികൾക്ക്‌ കുറുകെ
പാലം നിർമ്മിച്ചും വഴികൾ ടാർ ചെയ്തും അതിവേഗം
പുരോഗമിക്കുന്നുണ്ടായിരുന്നു. കൈലാസതീർത്ഥാടനം ഓരോവർഷം കഴിയുന്തോറും
ആയാസരഹിതമായിക്കൊണ്ടിരിക്കുകയാണ്‌. ഒരുനാലുവർഷം കൂടിക്കഴിഞ്ഞാൽ
ഒരാഴ്ചകൊണ്ട്‌ പോയിവരാൻ പാകത്തിൽ എയർപോർട്ടുവരെ സജ്ജമായിക്കഴിഞ്ഞു.
നൂറുകണക്കിന്‌ കിലോമീറ്ററുകളാണ്‌ ഒരുപച്ചപ്പുമില്ലാതെ വരണ്ടുകിടക്കുന്നത്‌.

സീസൺ കഴിഞ്ഞാൽ അവിടമാകെ മഞ്ഞുമൂടും. അതിരാവിലേയുള്ള
പർവ്വതശിഖിരങ്ങളിലെ വർണ്ണങ്ങളായിരിക്കില്ല ഉച്ചയോടടുക്കുമ്പോൾ
കാണുന്നത്‌. വൈകിട്ടാണെങ്കിലോ മറ്റൊരുവർണ്ണം. ഇങ്ങനെ ആകാശവും
മേഘജാലങ്ങളും പർവ്വതനിരകളും ചേർന്ന്‌ ഇന്ദ്രജാലം സൃഷ്ടിക്കുന്ന അപാരതയിൽ
പലപ്പോഴും എന്റെ വാക്കുകൾ അസ്തമിക്കുകയും അഗാധമായൊരു മൗനത്തിലേയ്ക്ക്‌
മനസ്സ്‌ ഊർന്നുവീഴുകയും ചെയ്തുകൊണ്ടിരുന്നു.


       ഷെർപയായ ടെമ്പയുടെ വിളികേട്ടാണ്‌ കണ്ണുംതുറന്നത്‌. അതിമനോഹരമായ ഒരു
തടാകത്തിനരികിലേയ്ക്ക്‌ എത്തിക്കൊണ്ടിരിക്കുകയായിരുന്നു. മഞ്ഞുരുകി
വരുന്ന നീർച്ചാലുകൾ കടന്ന്‌, ടിക്കുസോ എന്ന തടാകത്തിനരികിലൂടെ വണ്ടി
ഓടാൻതുടങ്ങി. എന്റെ മുഖത്തെ വല്ലാത്തഭാവം കണ്ട്‌ ഞങ്ങളുടെ ഡ്രൈവർ മുഖം
ചെരിച്ചുനോക്കി. മനസ്സിൽ തിങ്ങിനിറഞ്ഞത്‌ ഏതെല്ലാം വികാരങ്ങളാണെന്ന്‌
അറിയാൻ കഴിയാത്ത അവസ്ഥ. കടുംനീല തെളിനീർ തടാകത്തിന്‌ സ്വർണ്ണനിറമാർന്ന
മണൽത്തരികൾ അതിരുകൾ തീർത്തിരിക്കുന്നു. മഞ്ഞണിഞ്ഞെത്തുന്ന കാറ്റിൽ
ചേലഞ്ഞൊറിവുകൾ തീർക്കുന്ന ഓളങ്ങൾ. സ്വർണ്ണമണൽത്തിട്ടയെ ചുംബിച്ചുകൊണ്ട്‌
തടാകത്തിന്‌ വെള്ളയരഞ്ഞാണം കെട്ടുന്ന തീരങ്ങളുടെ കാഴ്ച ത്രസിക്കുന്ന
ഹൃദയത്തോടെയാണ്‌ നോക്കിനിന്നത്‌. ഈ തീരത്ത്‌ പുഷ്പാഭരണമണിഞ്ഞ
പാർവ്വതീദേവിയുടെ കാലടികൾ എത്രതവണ പതിഞ്ഞിട്ടുണ്ടാവും?

തീർച്ചയായും അവൾ ഈ മനോഹരതീരത്തുവെച്ച്‌ ശൈലേന്ദ്രനെ പ്രേമപൂർവ്വം നോക്കിയിട്ടുണ്ടാവും.
ചുംബനങ്ങളുടെ അരുണഹാരം അണിയിച്ചിട്ടുണ്ടാവും. ഈ തീരങ്ങളിൽ ആരുടെമനസ്സാണ്‌
പ്രണയഭരിതമാവാത്തത്തായി ഉണ്ടാവുക? എന്നിൽനിന്നും പുറപ്പെട്ട ആഹ്ലാദശബ്ദം
ഞങ്ങളുടെ ഡ്രൈവറുടെ കാലുകൾ ബ്രേക്കിൽ അമരാൻ കാരണമായി. ക്യാമറക്കണ്ണുകൾ
പലതവണ ചിമ്മിയടഞ്ഞു. ഇതിനോടകം ഡ്രൈവറും ഞാനും പരസ്പരം ഞങ്ങളുടെ ഭാഷ
പഠിച്ചിരുന്നു. അദ്ദേഹം പറയുന്ന ചൈനീസും ഞാൻ പറയുന്ന ഇംഗ്ലീഷും
മനസ്സിലാക്കാൻ പറ്റുന്ന ഒരുപുതിയ ഭാഷയായി, ഹൃദയത്തിന്റെ ഭാഷയായി അത്‌
പരിണമിച്ചിരുന്നു. അതുകൊണ്ട്‌ ഫോട്ടോ എടുക്കാൻവേണ്ടി ഞാൻ ആവശ്യപ്പെടുന്ന
ചില സന്ദർഭങ്ങളിൽ. ഇതിലും നല്ല വ്യൂ വരുന്നുണ്ടെന്നും അപ്പോൾ
വണ്ടിനിർത്തിത്തരാമെന്നും പറയും.

       മഞ്ഞുരുകിയെത്തുന്ന നിരവധി നീർച്ചോലകളിലൂടെ വണ്ടി ആടിയും കുലുങ്ങിയും
മറുകരതാണ്ടി. സ്ഫടികജലത്തിലെ ഉരുളൻകല്ലുകൾക്ക്‌ പ്രകൃതി നിരവധി
വർണ്ണങ്ങളാണ്‌ ചാലിച്ചുകൊടുത്തിരിക്കുന്നത്‌. ഒരുവേള താഴെയിറങ്ങി ആ
ജലപ്പരപ്പിനുമീതെ എന്റെ കവിൾ ചേർത്തുവെയ്ക്കാനും വർണ്ണക്കല്ലുകൾ
വാരിയെടുത്ത്‌ മുകളിലേയ്ക്ക്‌ അലക്ഷ്യമായി വിതറാനും തോന്നി.


       ഷെർപ്പകൾ വാതിലിൽ മുട്ടിവിളിക്കുമ്പോൾ കമ്പിളിയുടെ നേർത്തചൂടിൽനിന്നും
അതിശൈത്യത്തിലേയ്ക്ക്‌ തള്ളിയിട്ടതുപോലെയാണ്‌ എഴുന്നേൽക്കുന്നത്‌.
സ്വപ്നഭൂമിയിലേയ്ക്കിനി ഏതാനും കിലോമീറ്ററുകൾ മാത്രം. ശിവസ്ത്രോത്രം
ചൊല്ലിക്കൊണ്ട്‌ വണ്ടിയിൽ കയറി. പലയിടങ്ങളിലും കരങ്കൽ കൂമ്പാരങ്ങളും
കാണാം. ശിവപത്നിയായ സതിദേവിയുടെ ദേഹത്യാഗമറിഞ്ഞ്‌ കോപം പൂണ്ട ഭഗവാന്റെ
താണ്ഡവത്തിന്റെ ഫലമായി തകർന്ന പർവ്വതങ്ങളുടെ അവശിഷ്ടങ്ങളാണ്‌ ഈ
കരിങ്കല്ലുകൾ എന്നു പറയപ്പെടുന്നു.

       നീണ്ട പതിനാറ്‌ ദിവസത്തെ തീർത്ഥാടനത്തിന്റെ സായുജ്യം ഭഗവാന്റെ
തിരുമുമ്പിൽ ശാഷ്ടാഗം പ്രണമിച്ചുകൊണ്ട്‌ വെറും മണ്ണിൽ ഞാൻ കമിഴ്‌ന്നു
കിടന്നു. കണ്ണുനീർ ധാരധാരയായി ഒഴുകി. എന്തിനാണ്‌ കരഞ്ഞത്‌ എന്ന്‌
എനിയ്ക്കറിയില്ല. തിരിച്ചിറങ്ങുമ്പോൾ ഒരു കുണ്ഠിതം മാത്രം ബാക്കി നിന്നു.
ശൈത്യമുറങ്ങുന്ന ആ അത്ഭുത ഭൂവിൽ വിരിഞ്ഞതും വിരിയാൻ ഒരുങ്ങുന്നതുമായ
പൂക്കൾക്കും മെർക്കുറി പ്രകാശം പരത്തുന്ന ശലഭങ്ങൾക്കും ഞാനെന്റെ ഹൃദയം
പകുത്ത്‌ നൽകിയിരുന്നു. പകരം അവരെനിയ്ക്ക്‌ സമ്മാനിച്ചതു ഒരായിരം
പൂക്കളുടെ സുഗന്ധമായിരുന്നു. ഒരായിരം ശലഭങ്ങളുടെ പ്രകാശവും. പക്ഷെ
ദൂരങ്ങൾ താണ്ടും തോറും അവയെല്ലാം എനിയ്ക്കന്യമാകുന്നതുപോലെ ജന്മഗൃഹം
അടുക്കുന്തോറും എന്നിലെ സുഗന്ധവും പ്രകാശവും മങ്ങുന്നത്‌ അറിയാൻ കഴിഞ്ഞു.
അവയെല്ലാം അവിടങ്ങളിൽ മാത്രം മിഴിവ്‌ നൽകുന്നവയായിരിക്കും.


എന്നിരുന്നാലും എന്നിൽ നിന്നും ഊർന്നു വീണ നിശ്വാസങ്ങളും
ഹൃദയത്തുടിപ്പുകളും ആ വർണ്ണസൗകുമാര്യങ്ങൾക്കുമേൽ കാലാതീതമായി
പുണർന്നുകിടക്കും തീർച്ച.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...