14 Jan 2012

ചരിത്രരേഖകൾ

 ഡോ.എം.എസ്‌.ജയപ്രകാശ്‌


ആ ജാതിപ്പേരുകൾ അഭിമാനത്തിന്റെ ചിഹ്നങ്ങളായിരുന്നു


മുൻമന്ത്രി എ.കെ.ബാലന്റെ ജാതി പട്ടികജാതി ലിസ്റ്റിൽ ഇല്ലാത്തത്താണെന്ന
പി.സി.ജോർജ്ജിന്റെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന്‌ തെളിഞ്ഞിരിക്കുന്നു.
ബാലന്റെ പരവൻ സമുദായത്തെ തെറ്റായി പട്ടികജാതിലിസ്റ്റിൽപ്പെടുത്തിയെന്നു
കാണിക്കാൻ ജോർജ്ജ്‌ ചില രേഖകൾ ഹാജരാക്കിയതും ജലരേഖയായി മാറി. ചീഫ്‌
വിപ്പ്‌ ഇത്രയ്ക്കും ചീപ്പാകരുതായിരുന്നു. ജാതിവ്യവസ്ഥയുടെ ഭാഗമായി
ഉച്ചനീചത്വം സ്ഥാപിക്കപ്പെടും മുമ്പ്‌ സ്വതന്ത്രസമുദായങ്ങളായിരുന്ന
ജാതികളാണ്‌ പിൽക്കാലത്ത്‌ അയിത്തം കൽപ്പിക്കപ്പെട്ട്‌ അടിമത്തം
അനുഭവിച്ചതു. മാത്രമല്ല പേരിനൊപ്പം മുന്നിലോ പിന്നിലോ ജാതിനാമം
ചേർക്കുന്നതിൽ അഭിമാനം കൊള്ളുകയും ചെയ്തിരുന്നു. 
സംഘകാല കേരളത്തിന്റെ(എ.ഡി.500വരെ) സാമൂഹിക ചരിത്രം ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്‌. സംഘം കൃതികളായ അകനാനൂറ്‌, പുറനാനൂറ്‌, മണിമേഖല, പതിറ്റുപത്ത്‌ തുടങ്ങിയ
കൃതികളിൽ ഇന്നു കാണുന്ന ജാതികളെപ്പറ്റി പറയുന്നുണ്ട്‌. താമസിച്ചിരുന്ന
തിണ്ണയുടെയും (പ്രദേശം) തൊഴിലിന്റെയും പേരിലാണ്‌ അന്ന്‌ ജാതിനാമം
നിലനിന്നിരുന്നത്‌. സ്വന്തം പേരിനൊപ്പം തൊഴിൽനാമം ചേർത്തുപറയുന്നതിൽ
അഭിമാനം കൊണ്ടിരുന്നവരാണ്‌ സംഘകാല കവികൾ. പിൽക്കാലത്ത്‌ ജാതിവ്യവസ്ഥ
വന്നതോടെ ഈ തൊഴിലുകൾക്ക്‌ മാന്യത ഇല്ലാതാകുകയും അവ അയിത്തം
കൽപിക്കപ്പെട്ടവരുടെ സൂചകമായി  മാറുകയും ചെയ്തു.

       കേരളചരിത്രകാവ്യത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ പറയുന്നതിങ്ങനെ:
"ജാതിശ്രേഷ്ടൻ വ്യത്തിനോക്കി സ്വയം കീഴ്‌ -
ജാതിക്കാരായ്‌ ബൗദ്ധരെ ചേർത്തുവേറെ
പാതിവൃത്യക്കാർ മട്ടുതീണ്ടിക്കുളിക്കും
ചേരിക്കാക്കി നീചവൃത്തിവ്രജത്തെ"
ജനതകളുടെ പേരുകളും തൊഴിൽനാമവും ജാതിനാമത്തിൽ ഉൾപ്പെട്ടിരുന്നു. പഴയ
തൊഴിലുകൾക്കും ജനതകൾക്കും ജാതിവ്യവസ്ഥയിൽ മാന്യതനഷ്ടമായതോടെ രൂപംകൊണ്ട
പുതിയ തൊഴിൽ നാമങ്ങളാണ്‌ ഇന്നത്തെ നായർ, പിള്ള, മേനോൻ, കുറുപ്പ്‌,
വാര്യർ, തുടങ്ങിയവ. ഈ തൊഴിലുകളിൽ ചേരാൻ പഴയ തൊഴിൽ വിഭാഗക്കാർക്ക്‌
വിലക്കുണ്ടാകുകയും ചെയ്തു. ഇപ്രകാരമാണ്‌ അയിത്തമില്ലാതിരുന്ന ഈഴവ, പുലയ,
അരയ, കുറവ, പരവൻ, പറയ, നാടാർ, വേലൻ, കണിയാൻ, പാണൻ, കൊല്ലൻ, വേട്ടുവൻ
തുടങ്ങിയ സംഘകാല ജനതകളും തൊഴിലുകളും നികൃഷ്ടമായി കണക്കാക്കപ്പെട്ടത്‌.

       എ.ഡി. ആദ്യശതകങ്ങളിലെ സംഘം കൃതികളിൽ പുലയരെപ്പറ്റി പരാമർശമുണ്ട്‌.
പുറംനാന്നൂറിൽ 287-​‍ാം ശ്ലോകത്തിൽ "തുടിയെറിയും പുലയ എറികോൽ കൊള്ളു
മിഴിചിന" എന്നു പറയുന്നുണ്ട്‌. "പെരുവയൽ പൂമിയും പുലയരും
കണ്ണൈകാലായുടൈയാർ" എന്ന പരാമർശവും ലഭ്യമാണ്‌.  പുലത്തിന്റെ അഥവാ
നിലത്തിന്റെ ഉടമകളായിരുന്നു പുലയർ. മണിമേഖല എന്ന കൃതിയിൽ പുലയരുടെ
താഴ്ത്തപ്പെട്ട സ്ഥിതിയാണ്‌ കാണുന്നത്‌. "നൊമ്പരമേൽപിക്കാൻതക്ക
വടികൊണ്ട്‌ തല്ലിയിട്ട്‌ ഹേ, പുലയ, നിന്നെ വിട്ടയക്കാമെന്നു പറഞ്ഞു.
അപ്പോൾ യാഗത്തിനുള്ള പശുവിനെ കട്ടതുകൊണ്ടു നികൃഷ്ടൻ എന്ന അർത്ഥത്തിൽ
പുലയൻ എന്നു സംബോധന ചെയ്തു" എന്നാണ്‌ മണിമേഖലയിലെ പരാമർശം. (മണിമേഖലയുടെ
മലയാള വിവർത്തനം, സാഹിത്യഅക്കാദമി, തൃശൂർ).

       വെറിപാടിയ കാമക്കണ്ണിയാർ എന്ന കവയിത്രി കുറത്തിയായിരുന്നു. വേൽപിടിച്ച്‌
വെറിതുള്ളുന്ന കുറവൻ വേൽക്കുറവൻ എന്ന്‌ വിശേഷിപ്പിക്കപ്പെട്ടിരുന്നു.
കണിയൻപുംകന്റൻ എന്ന പേരും ശ്രദ്ധേയമാണ്‌. "വിളൈവെല്ലാം കണ്ണി
ഉരൈപ്പാൻകണി" എന്ന ചൊല്ലും കാണാം. വിളവിന്റെ മേന്മ മണ്ണിൽ, ഫലം പറയാൻ കണി
അഥവാ കണിയാൻ. തൃശൂരിലെ പൂങ്കുന്നമാണ്‌ പുംകുന്റമെന്നായിരിക്കുന്നത്‌.
വക്കടുക്കൈ നൻകണിയാർ എന്ന കണിയാനും പ്രസിദ്ധനായിരുന്നു. കൊടകരയും
കണിയാന്മാരുടെ കേന്ദ്രമാണ്‌. സംഘകാല കവികളിൽ വളരെപേർ പാണന്മാരായിരുന്നു.
ഇവർ ഭാഷാപണ്ഡിതരും അന്നത്തെ ബുദ്ധിജീവികളുമായിരുന്നു. സംഘകാല മഹാകവി
കപിലർ പാണസമുദായക്കാരനായിരുന്നു. 
അന്നത്തെ കേരള സമൂഹവും രാഷ്ട്രീയവുംഇദ്ദേഹത്തിന്റെ കൃതികളിലുണ്ട്‌. കവിയായിരുന്ന ഉറൈയൂർ ഇളംപൊൻ വാണികനാർസ്വർണ്ണവ്യാപാരിയായിരുന്നു. മധുരൈ കുലവാണികൻ, ചിത്തലൈ ചാത്തനാർതുടങ്ങിയവർ പ്രശസ്തരായ വണിക്കുകളായിരുന്നു. കൂത്ത്‌ തൊഴിലാക്കിയിരുന്ന കവിയാണ്‌ മതുരൈ തമിഴ്‌ കൂത്തൻ കട്ടുവൻ മണ്ണനാർ. ചാക്യാർകൂത്തിനുമുമ്പ്‌
കൂത്ത്‌ ജനകീയ കലാരൂപമായിരുന്നു. കൂത്തുകാരനായ മറ്റൊരു കവിയാണ്‌ ഉറൈയൂർ
പൂതൻ കൂത്തനാർ. കവി കരുവൂർ കലിങ്കത്താർ ഒരു നെയ്ത്തുകാരനായിരുന്നു. കവി
കരുവൂർ കണ്ണൻ പാണനാർ, പേരുപോലെ പാണനായിരുന്നു. ഇടയൻ നെടുങ്കീരൻ മറ്റൊരു
കവിയായിരുന്നു. കവി എയിനന്തൈ മകനാർ ഇളങ്കീരൻ വേട്ടുവനായിരുന്നു.

ഈഴത്തുപൂതൻ തേവനാർ ഈഴവ കവിയായിരുന്നു. (അകനാനൂറിലെ പരാമർശം) 'സംഘം'
എന്നത്‌ ഇന്നത്തെ തമിഴ്‌നാടിനും കേരളത്തിനും പൊതുവെയുള്ള ഒരു സാഹിത്യ
അക്കാദമിയായിരുന്നു. അന്ന്‌ കേരളവും തമിഴ്‌നാടും ഉൾപ്പെടുന്ന
തമിഴകമാണുണ്ടായിരുന്നത്‌. പണ്ഡിത ഭാഷ തമിഴ്‌ തന്നെയായിരുന്നു.

ആര്യവൽക്കരണത്തോടെയാണ്‌ സംസ്കൃതം മേധാവിത്ത-സാഹിത്യഭാഷയായിത്തീർന്നത്‌.
അതോടെ മലയാളകവിയ്ക്ക്‌ അരക്കവിസ്ഥാനം നൽകുന്ന സ്ഥിതി സംജാതമായി.
പതിനെട്ടരക്കവികളുടെ ഗതികേട്‌ അങ്ങിനെയാണുണ്ടായത്‌. മറ്റൊരു രീതിയിൽ
പറഞ്ഞാൽ മലയാളം അന്നുതൊട്ടു സെക്കന്റ്‌ ലാംഗ്വേജ്‌ ആയിത്തീർന്നു. ഇന്ന്‌
സെക്കന്റിനും താഴെ തേഡ്‌ ലാംഗ്വേജിന്റെ സ്ഥാനംപോലുമുണ്ടോ എന്ന്‌
പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രസിദ്ധ നെയ്തൽ (പ്രദേശം,തിണ)കവിയാണ്‌
അമ്മുവനാർ. കോഴിക്കോടിനടുത്തു ജീവിച്ചിരുന്നു. 
"അമ്മു എന്റപെയർ കേരളപ്പകുതിയിൽ ഇന്നാളിനു മഴക്കാറ്റിൽ ഉള്ളതാതലിൻ അമ്മുവൻ എൻപതെ പെയരാകഇരുക്കലാം" കുറും കോഴിയൂർ കീഴരാർ, ആമൂർ ക്തമൻ ചാതേവനാർ എന്നീകവിതകൾ
കോഴിയൂർ എന്ന സ്ഥലത്തുള്ളവരാണ്‌ (കോഴിക്കോടിന്റെ പഴയ പേരാണിത്‌) തകഴി
ശിവശങ്കരപ്പിള്ള എന്നുപറയുന്നതിൽ തകഴിസ്ഥലനാമവും പിള്ള ജാതിനാമമായിമാറിയ
തൊഴിൽനാമവുമാണല്ലോ. ചങ്ങമ്പുഴ കൃഷ്ണപിള്ളയിൽ സ്ഥലവും ജാതിയുമുണ്ട്‌.
പി.സി.ജോർജ്ജിനും ജാതിയുണ്ട്‌, മതവിശ്വാസംകൊണ്ട്‌ അത്‌
മറയ്ക്കപ്പെട്ടിരിക്കുകയാണ്‌. മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, ജാതിയെ
മറയ്ക്കുന്ന കമ്പളമാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...