14 Jan 2012

എഴുത്തുകാരന്റെ ഡയറി






   സി.പി.രാജശേഖരൻ

പുസ്തകച്ചന്തയും  ചന്തപ്പുസ്തകങ്ങളും

സുഹൃത്തേ, 'പുസ്തകച്ചന്ത' എന്ന ഓമനപ്പേര്‌ പ്രസാധകർ ഇറക്കിയത്‌
എൺപതുകളുടെ അന്ത്യവർഷങ്ങളിലാണ്‌. അന്നേ ഇക്കാര്യത്തിൽ പ്രതികരിച്ചതാണ്‌.
ഫലമുണ്ടായില്ല എന്നുമാത്രമല്ല പുസ്തകച്ചന്തകൾ എല്ലാ വഴിയോരങ്ങളിലും കോട്ട
മൈതാനികളിലും കൂടുതൽ വ്യാപരിയ്ക്കുകയാണുണ്ടായത്‌. 50 ശതമാനം മുതൽ 90
ശതമാനം വരെ വിലകുറച്ച്‌ പുസ്തകങ്ങൾ' എന്ന പരസ്യം കണ്ട്‌ ഞാനും
വെന്തുവിറങ്ങളിച്ചുപോയിട്ടുണ്ട്.


‌. എന്റെ ഒരു പുസ്തകം സി.ബി.എസ്സ്‌.ഇ സിലബസ്‌ ടെക്സ്റ്റായും മറ്റൊരു പുസ്തകം സാഹിത്യ അക്കാദമി അവാർഡിന്‌ ഇരയായും വന്ന കാലഘട്ടത്തിലാണ്‌ 'പുസ്തകച്ചന്ത' എന്ന ഓമനപ്പേരും
നാട്ടിലിറങ്ങിയത്‌ എന്നത്‌ വെറും യാദൃശ്ചികം മാത്രം. കേരള സാഹിത്യ
അക്കാദമി അവാർഡ്‌ നേടിയ ഒരു കൃതി 50 ശതമാനം മുതൽ തൊണ്ണൂറു ശതമാനംവരെ
ഡിസ്കൗണ്ടിലിട്ട്‌ വഴിയോരത്ത്‌ വിൽക്കേണ്ടുന്ന ഗതികേടോർത്ത്‌ ഞാനുടൻ
എൻ.ബി.എസ്സിലേക്കു വിളിച്ചു; എന്റെ പുസ്തകവും ഈ ലേലം വിളിയിൽ
പെട്ടിട്ടുണ്ടോ എന്നറിയാനാണ്‌ വിളിച്ചതു.  ഭാഗ്യം! ആ പുസ്തകം
പെട്ടിട്ടില്ല. അവാർഡു പുസ്തകമായതുകൊണ്ടാണോ എന്ന്‌ വീണ്ടും ചോദിച്ചു.
'അല്ല',  ഓരോ പുസ്തകത്തിനും ഒരു കാലാവധി വച്ചിട്ടുണ്ട്‌. ആ കാലാവധിയ്ക്കകം
വിറ്റുതീരാത്തതാണ്  പുസ്തകച്ചന്തയിൽ ഡിസ്കൗണ്ട്‌ സെയിലിനിടുത്ത്‌
എന്ന്‌ എൻ.ബി.എസ്‌ സ്നേഹപൂർവ്വം എന്നെ അറിയിച്ചു. 
സി.ബി.എസ്സ്‌.ഇ സിലബസ്സിലുൾപ്പെട്ട മറ്റൊരു പുസ്തകത്തിന്റെ നാല്‌ എഡീഷനുകൾ
തീർന്നിരുന്നു. പുസ്തകം ലഭ്യമല്ലെന്ന്‌ പല സ്കൂളുകളും അറിയിച്ചതിനെ
തുടർന്ന്‌ അഞ്ചാം എഡീഷൻ ഞാൻ തന്നെ ഇറക്കി. വെറും 5000 കോപ്പി.
വ്യാപാരമനസ്സ്‌ അന്നു ഇന്നും എനിക്ക്‌ അജ്ഞാതമായതിനാൽ എഴുത്തുകാരന്‌
പറ്റുന്ന വൻവിഡ്ഢിത്തങ്ങളിൽ ഒന്നായിത്തീർന്നു ആ പ്രസാധനം. പിറ്റേക്കൊല്ലം
പുസ്തകം സി.ബി.എസ്‌.ഇ മാറ്റി. മുൻകൊല്ലത്തെ ദൗർലഭ്യമായിരുന്നു കാരണം
എന്നെനിയ്ക്ക്‌ വൈകിയാണ്‌ മനസ്സിലായത്‌. എന്തായാലും അവനെ ചന്തയിലിടാതെ
ബാക്കിവന്ന രണ്ടായിരം കോപ്പി ഞാൻ തന്നെ തിരിച്ചെടുത്ത്‌ എന്റെ വീട്ടിൽ
എലിക്കും പൂച്ചയ്ക്കും കടിപിടി കൂടി കളിയ്ക്കാനും സ്ഥലം
മെനക്കെടുത്താനുമായി സൂക്ഷിച്ചിട്ടുണ്ട്‌. 
ചിന്നിയും പിന്നിയും പൊടിപിടിച്ചും ആത്മാവും ജീവനും തീർന്നുകൊണ്ടിരിയ്ക്കുന്ന ആ കടലാസു
കെട്ടുകൾ എന്നെ നോക്കി പുച്ഛിയ്ക്കുന്നുണ്ട്‌. എടാ വിഡ്ഢി, 10
ശതമാനമെങ്കിലും ക്യാഷായി നിന്റെ കയ്യിൽ കിട്ടുമായിരുന്നില്ലേ; ഇപ്പോൾ 90
അല്ല നൂറുശതമാനവും പോക്കായില്ലേ? എന്നായിരിയ്ക്കും ആ കടലാസുകെട്ട്‌
എന്നോട്‌ ചോദിക്കുന്നത്‌. നിങ്ങളും ഒരുപക്ഷേ അതായിരിയ്ക്കും ചോദിയ്ക്കുക.
ഒരു പുസ്തകത്തിന്‌ 50 മുതൽ 90 ശതമാനംവരെ വിലയിടിഞ്ഞു എന്നുതന്നെയാണ്‌ ഞാൻ
മനസ്സിലാക്കുന്ന അർത്ഥം. ഒന്നാലോചിച്ചാൽ എഴുത്തുകാരനെക്കാൾ എത്ര
നല്ലവരാണ്‌ നമ്മുടെ കൃഷിക്കാർ. കൃഷി നഷ്ടം സംഭവിക്കുന്നതോടെ, അഥവാ
ഉൽപ്പന്നങ്ങൾക്ക്‌ വിലയിടിയുന്നതോടെ, നമ്മുടെ കർഷകർ കൂട്ടത്തോടെ ആത്മഹത്യ
ചെയ്യുന്ന വാർത്തയാണല്ലോ, നാം ദിവസവും വായിക്കുന്നത്‌. എന്നാൽ ചപ്പും
ചവറും എഴുതി അത്‌ വഴിയോരങ്ങളിൽ കിടന്ന്‌ ചവിട്ടും തുപ്പും ഏറ്റിട്ടും
നമ്മുടെ നാട്ടിലെ ഒരെഴുത്തുകാരൻപോലും ആത്മഹത്യ ചെയ്യുന്നില്ല എന്നത്‌
ലോകത്തിലെ എട്ടാമത്തെ അത്ഭുതമായി നാം കാണേണ്ടതല്ലേ. ഓ, ആദ്യത്തെ ഏഴ്‌
അത്ഭുതംപോലും ഇന്ന്‌ അത്ഭുതമല്ലാത്ത സ്ഥിതിക്ക്‌, ഇതിലെന്തോന്ന്‌ അത്ഭുതം
എന്ന്‌ ചിന്തിച്ചാലും തെറ്റില്ല.

       അതൊക്കെ പോട്ടെ, മൂത്ത വെണ്ടയ്ക്കയും മൂക്കാത്ത ഏത്തക്കായും ജനത്തിന്റെ
കണ്ണുവെട്ടിച്ച്‌ വിൽക്കുന്ന പോലെ, പുസ്തകങ്ങൾ വിൽക്കാനും എന്തെല്ലാം
വിപണനതന്ത്രമാണുള്ളത്‌. ഏതെങ്കിലും ഒരു മാധ്യമവും അതിലെ രണ്ട്‌ മൂന്ന്‌
പൂവാലന്മാരും കൂടെയുണ്ടെങ്കിൽ എന്തുപരസ്യവും സുസാദ്ധ്യം. അങ്ങിനെ പരസ്യം
ചെയ്തും പ്രചരിപ്പിച്ചും സിനിമാ കൊട്ടകയിലേയ്ക്ക്‌ ആളെ വിളിച്ചുകൂട്ടും
പോലെ നാമിന്ന്‌ പുസ്തകച്ചന്തയിലേയ്ക്ക്‌ ആളെ കൂട്ടാൻ യത്നിച്ചു
കൊണ്ടിരിയ്ക്കുകയാണ്‌.

       പുസ്തകച്ചന്തയിൽ ചെന്നാലോ പ്രസാധകരുടെ വിലനിലവാരപ്പട്ടിക നോക്കിയാലോ
നമുക്കൊരുപിടിയും കിട്ടില്ല; ഇവനോക്കെയാരെട, എന്ന്‌ അറിയാതെ
ചോദിച്ചുപോകും. എഴുത്തുകാർ ആരുമായിക്കോട്ടെ കണ്ടന്റ്‌ എന്താണെന്ന്‌
മറിച്ചുനോക്കാം എന്നു വിചാരിച്ചാൽ അതും പിടികിട്ടില്ല. പുസ്തകപ്പേജിന്റെ
ഇരുവശവും ധാരാളം മാർജിനിട്ട്‌, നമുക്ക്‌ മാത്രം അച്ചടിച്ചുവച്ചവ
കവിതയെന്നും, പേജ്‌ നിറയെ അടിച്ചുവച്ചവ ഗദ്യമെന്നും വകതിരിയ്ക്കുന്നതാണ്‌
നല്ലത്‌. ഗദ്യപദ്യങ്ങളുടെ ഗുണമോ ദോഷമോ വിചാരണചെയ്ത്‌ ഇവനെതരം
തിരിയ്ക്കാനാവില്ല. ഈ കൊച്ചുകേരളത്തിൽ ഏതാണ്ട്‌ അയ്യായിരത്തിനും
പതിനായിരത്തിനും ഇടയ്ക്ക്‌ എഴുത്തുകാരുണ്ടെന്നും അവരുടെയൊക്കെ മിനിമം
മൂന്നോ നാലോ ടൈറ്റിലുകൾ പുസ്തകച്ചന്തയിലുണ്ടെന്നും തിരിച്ചറിയുമ്പോഴാണ്‌
ഈ കേരളത്തെക്കുറിച്ച്‌, നമുക്ക്‌ ഒരു ചുക്കും അറിയില്ല." എന്ന്‌ ബോധ്യം
വരുന്നത്‌. മൂന്നും നാലും ഏഴ്‌ എന്ന്‌ നിശ്ചയമില്ലാത്തവർ പോലും കവികളായും
കഥാകൃത്തുക്കളായും പുസ്തകങ്ങൾ ഇറക്കിയിട്ടുണ്ട്‌. 
കവികൾക്ക്‌ അക്ഷരമറിയണമെന്നില്ല. പാർട്ടിയെ സ്തുതിയ്ക്കാൻ അറിയണം. അഥവാ വഴിയോരത്തു കള്ളും കുടിച്ച്‌ ബോധമില്ലാതെ വീണുകിടക്കണം. എന്തായാലും ഇവരിൽ നിന്ന്‌
ചന്തപ്പുസ്തകങ്ങളും ധാരാളം ഇറങ്ങുന്നുണ്ട്‌. പ്രസാധകരുടെ എണ്ണം കൂടിയത്‌
സഹിയ്ക്കാം. എഴുത്തുകാരിൽ പലരും പ്രസാധകരാണെന്നുള്ളത്‌ നമ്മിൽ
എത്രപേർക്കറിയാം. അതേന്നേയ്‌, ഞാൻ എഴുതുന്നു; ഞാൻ തന്നെ കടലാസും മഷിയും
അച്ചടിക്കൂലിയും വഹിയ്ക്കുന്നു. അച്ചടിയ്ക്കുന്നു. വിതരണം, അതായത്‌
മാർക്കറ്റിംഗ്‌, ഏതെങ്കിലും  ഒരു സംഘത്തെ ഏൽപ്പിക്കുന്നു. എഡിറ്റിംഗ്‌
എന്ന പ്രക്രിയ പണ്ടേ നാം ഉപേക്ഷിച്ചിരിയ്ക്കയാണല്ലോ. പുസ്തകത്തിൽ
മാത്രമല്ല മാസികകളിലും വാരികകളിലുമെല്ലാം എഡിറ്റർ എന്ന
തസ്തികയുണ്ടെങ്കിലും എഡിറ്റിംഗ്‌ ആരും നിർവ്വഹിയ്ക്കുന്ന പണിയല്ല. എന്നെ
ചൊറിയുന്നവനെ ഞാനും ചൊറിയുക. എന്നെ കടിയ്ക്കുന്നവനെ ഞാനും കടിയ്ക്കുക.
അങ്ങിനെ പരസ്പരം ചൊറിഞ്ഞുകടിച്ച്‌ പുണ്ണായി മാറിയ ചന്തപ്പുസ്തകങ്ങൾ
പരസ്പരം പറയുന്നു, "വായനക്കാർ കുറയുന്നു" എന്ന്‌. എന്റെ വായനക്കാരാ, നീ
രക്ഷപ്പെട്ടു. ഇതൊന്നും തുറന്നുനോക്കാൻ കൊള്ളില്ല എന്ന്‌ നീ
അറിയുന്നുണ്ടല്ലോ...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...