പി.കെ .ഗോപി
വാക്കുമഗ്നിയും കാറ്റും
കടലും കാരുണ്യവും
യാത്ര ചെയ്യുമ്പോളൊന്നി-
ച്ചുടലാര്‍ന്നഴീക്കോടായ്.
ദൂരങ്ങളെല്ലാമൊറ്റ-
നാവു കൊണ്ടളക്കുന്ന
ജ്ഞാനദേവിയെ കണ്ടു
നിര്‍ഭയം വരം വാങ്ങി.
ആഴങ്ങളെല്ലാമൊറ്റ -
പ്പൂവിന്റെ ദലങ്ങളില്‍
കോരിവച്ചനാദ്യന്ത
നാദമായുപാസിച്ചു
നേരിന്റെ ധര്‍മ്മാംശമാ-
ണായുസ്സെന്നറിയുന്ന
കേവലജ്ഞാനത്തിന്റെ
പാദമുദ്രകള്‍ തീര്‍ത്തു.
കാലചക്രത്തിന്നാര -
ക്കാലിന്റെ ഭാഷയ്ക്കുള്ളില്‍
ആര്‍ഷഭാരതമെന്ന
ശംഖൊലി നിവേദിച്ചു.
വ്യാസദുഃഖത്തില്‍ നിന്നു
വാത്മീകമൌനത്തിലേ-
ക്കാത്മതത്ത്വങ്ങള്‍ നെയ്ത
തൂലികപ്പാലം കെട്ടി.
നേര്‍ക്കുനേരങ്കം വെട്ടി
മുറിവേറ്റവര്‍ സ്നേഹ-
വായ്പ്പിന്റെ കണ്ണീരിനാ-
ലുദകപ്പൂക്കള്‍ നെയ്തു.
വിടചൊല്ലുമ്പോള്‍ നൂറു
ചുടലപ്രതിഷേധം
ചുടു ചാമ്പലിന്നുള്ളി-
ലുയിരിട്ടുദിക്കുന്നു
ഇനിയും മഹാസാര-
സാഗരങ്ങളില്‍ നിന്നു
തിരമാലകള്‍ പോലെ
വാഗര്‍ത്ഥമിരമ്പുവാന്‍
ഇടിയും മഴയും പോ-
ലാകാശസ്വാതന്ത്ര്യത്തിന്‍
പൊരുളായൊരാള്‍ വന്നു
പൊരുതാനുണ്ടാവുമോ?