19 Feb 2012

മരുഭൂമിയിലെ ഗ്രീഷ്മം....

ഷാജഹാൻ നന്മണ്ട

മരുഭൂമിയിൽ അവശേഷിച്ച തണുപ്പും ഗ്രീഷ്മം തുവർത്തിയെടുത്തു. പ്രായമേറിയ ഈന്തപ്പനകൾക്കൊപ്പം ഇളം പനകൾ പോലും കുലച്ചു തുടങ്ങി.

ഇളം മഞ്ഞ നിറത്തിലെ ഈന്തപ്പനപ്പൂക്കളിലേക്ക് ഗ്രീഷ്മം തന്റെ ചുടുകാറ്റിനാൽ ആദ്യസ്പർശനത്തിന്റെ ശ്രുംഗാരങ്ങളിൽ മുഴുകി.ചൂടു കൂടൂന്നതനുസരിച്ചു ഈന്തപ്പനപ്പൂവുകൾ കായായ് പരിണമിക്കും.പിന്നെ ഗ്രീഷ്മക്കാറ്റിൽ കനത്ത വിങ്ങൽ ലയിപ്പിച്ചു അതിനെ മാർദ്ദവമാക്കും.

കിടക്കാനുപയോഗിച്ച ഷീറ്റ് പോലും മടക്കാതെ ക്രിസ്റ്റീന ഇറങ്ങിപ്പോയിരുന്നു. മദ്യലഹരിയിൽ തലേന്ന് രാത്രി ക്രിസ്റ്റീന എറിഞ്ഞുടച്ച ഗ്ളാസ്സിന്റെ നുറുങ്ങുകളിൽ ചവിട്ടാതെ അവൻ ടൊയ്‌ലറ്റിലെക്കു കയറി.ടോയിലറ്റിന്റെ മൂലകളിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞ അവളുടെ അടിവസ്ത്രങ്ങള്‍ അവൻ ബക്കറ്റിലേക്ക് എടുത്തിട്ടു.

ഒരു ജോലി തേടിയുള്ള അലച്ചിലുകളുടെ ക്ഷീണിച്ച ഒരു മധ്യാഹ്നത്തിലായിരുന്നു അല്കൂസിലെ ശിതീകരിച്ച ബസ്സ്റ്റൊപ്പിൽ നിന്നും ക്രിസ്റ്റീനയെ അവൻ പരിചയപ്പെടുന്നത്.

വാഷ്ബെസിനിലെക്ക് കുനിഞ്ഞല്പം ഛർദ്ദിച്ചപ്പൊൾ കനമേറിയ തല അല്പമൊന്ന് ഇളക്കാൻ അവനായി.ക്രിസ്റ്റീന പകർന്നു കൊടുത്ത ശീലം ഒഴിവാക്കാൻ പറ്റാത്ത ഒരവസ്ഥയിലേക്ക് അവനെ എത്തിച്ചിരുന്നു.ആള്‍കഹോള്‍ മന്ദീഭവിപ്പിച്ച സിരകളിൽ ദീർഘസമയ രതിക്രീഡകളുടെ ആസ്വാദ്യമുണ്ടാവുമെന്ന് വിശ്വസിപ്പിച്ചതും അവളായിരുന്നു.

ഒഴിവ് ദിനത്തിന്റെ ആലസ്യതയിൽ മയങ്ങുകയായിരുന്നു ദിനം.ഋതുക്കൾ മാറുമ്പൊൾ സംജാതമാകുന്ന പൊടിക്കാറ്റ് അന്തരീക്ഷത്തിൽ മുരണ്ടു നിന്ന് വീണ്ടുമൊരു ചുഴലിയായ് പരിണമിച്ച് മരുഭൂമിയിൽ ലയിച്ചു.ക്രിസ്റ്റീന ബാക്കി വെച്ച മദ്യക്കുപ്പിയിലെ മദ്യം വെള്ളം ചേർക്കാതെ കഴിച്ചു.

ദുബായിൽ തന്നെ ജോലിയുള്ള ഒരു പെൺകുട്ടി,ഒരേ നാട്ടുകാരി,അച്ചന്റെ സഹപ്രവർത്തകനായ ശിവരാമൻ നായരുടെ പത്നിയുടെ അനിയത്തി.നീയൊന്നു പോയി കാണണം.ഇന്നലെ വീട്ടിലേക്കു ഫോൺ ചെയ്തപ്പോള്‍ കിട്ടിയ സന്ദേശമായിരുന്നു ക്രിസ്റ്റീനയെ പ്രകോപിപ്പിച്ചത്.

ദേര സിറ്റിയിലെ സ്റ്റാർഹോട്ടലിലെ പതിനെട്ടാമത്തെ മുറിയിൽ നിന്നും പുതിയ കൂട്ടുകാരനായ ലബനാൻകാരനെ
ചാരി ക്രീക്കിലേക്കു തുറന്നിട്ട ജാലകത്തിനടുത്തു അവളിപ്പൊൾ മൃഗത്രുഷ്ണയിലായിരിക്കാം.ക്രിസ്റ്റീന എന്ന ഫിലിപ്പൈൻപെൺകുട്ടി എന്നും അങ്ങിനെയായിരുന്നു.വസ്ത്രം മാറുന്ന ലാഘവത്തൊടെ അവൾ കാമുകരെ മാറിക്കൊണ്ടിരുന്നു.വിപണിയിൽ പുതുതായി വന്ന ഒരു മൊബൈൽ ,ഇഷ്ടപ്പെട്ട ഭക്ഷണം,വ്യത്യസ്തമായ രതി,ഇതിനായി അവൾ ഇരകളെ വലവീശിക്കൊണ്ടിരുന്നു.ഇരകളെ ലഭിക്കാത്ത ദിനാന്ത്യങ്ങളിൽ മദ്യക്കുപ്പിയും രതിയുമായിഅവനെത്തേടിയെത്തി.

ഒരു സാദാ സ്കൂൾ അധ്യാപക നായ അച്ചൻ റിട്ടയർ ചെയ്തപ്പൊൾ കിട്ടിയ തുകയിലധികം രണ്ടു സഹോദരിമാരെ കെട്ടിച്ചയച്ചപ്പൊൾ വന്നു ഭവിച്ച കടബാധ്യതയായിരുന്നു അവനെയും കടൽ കടത്തിയത്.ദുബായ് എന്ന ഭൂമിയിലെ സ്വർഗ്ഗലോകത്ത് ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും മുത്തും പവിഴവും തിരയുന്നവനതും നാശത്തിന്റെ നരക ഗർത്തം തിരയുന്നവനു നരകവും നിമിഷങ്ങൾക്കകം ലഭിക്കുന്നിടമാണെന്ന അറിവും ഉണ്ടായിരുന്നിട്ടും അവൻ പെട്ടു പൊകുകയായിരുന്നു.

തരക്കേടില്ലാത്ത ഒരു ജോലി സമ്പാദിച്ചിട്ടും അസാന്മാർഗത്തിന്റെ പ്രലോഭനങ്ങളുമായി വിടാതെ പിന്തുടരുന്ന ക്രിസ്റ്റീനയിൽ നിന്നും ഒരു മോചനം അവൻ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.

ഫ്ളാറ്റിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന ഇന്ത്യാക്കാരുടെ റസ്റ്റൊറണ്ടിലേക്ക് ഉച്ച ഭക്ഷണത്തിനു ഓര്‍ഡര്‍ കൊടുത്തു അവൻ റ്റീവി ഓൺ ചെയ്തു.
''അറിയാത്ത ഭാഷയില്‍
കേള്‍ക്കാത്ത ശബ്ദത്തില്‍
എത്രമധുരമായ്‌
പാടുന്നു നീ
കാണാ നിറങ്ങളില്‍
അരിയാ വരകളില്‍ ''
എത്ര മനോജ്ഞാമായ് തെളിയുന്നു നീ..ടീ പി രാജീവൻ എന്ന കവിയുടെ വരികൾ നിസാ അസീസി എന്ന ഗസൽ ഗായിക ചിട്ടപ്പെടുത്തി അവൾ തന്നെ പാടുകയായിരുന്നു .


ദുബായിലെ പ്രശസ്തമായ ട്രൈവിങ്ങ് സ്കൂളിലെ റിസപ്ഷനിസ്റ്റ് ആയിരുന്നു ഷിഖ എന്ന പെൺകുട്ടി. വീട്ടുകാരുടെ ആഗ്രഹപ്രകാരമുള്ള ആദ്യ കൂടിക്കാഴ്ച.അബ്രയിലെ അന്നത്തെ വൈകുന്നെരത്തിനു പതിവിൽ കൂടുതൽ സൗന്ദര്യമുണ്ടെന്നു അവനറിഞ്ഞു.

ചരക്കിറക്കി വിശ്രമിച്ച ഒരു ഇടത്തരം കപ്പലിന്റെ നിഴൽവീണ ചാരുബഞ്ചിൽ അവൻ ഷിഖയെ കാത്തിരുന്നു.പായ തുളഞ്ഞതിനാൽ ഉപയോഗ ശൂന്യമായി നങ്കൂരമിട്ട ഒരു പഴയ പായക്കപ്പലിന്റെ സുഷിരങ്ങളിൽ കൂടി ചൂളം വിളിച്ചെത്തിയ കാറ്റ് തടാകക്കരയിലെ അലങ്കാര പുഷ്പങ്ങളിൽ അലസമായി തഴുകി മരുഭൂമിയിലേക്കെവിടെയൊ പൊയ് മറഞ്ഞു.

സ്വയം ഡ്രൈവ് ചെയ്ത് വന്നു പാർക്കിങ്ങിൽ കാർ ഒതുക്കിയിട്ട് അളകങ്ങൾ മാടിയൊതുക്കി അരികിലേക്ക് നടന്നു വന്ന നാടൻപെൺകുട്ടി ഷിഖക്കു ക്രിസ്റ്റീനയെക്കാൾ ഏഴഴകായിരുന്നു.

ഇളം മഞ്ഞചുരിദാറിന്റെ ടോപ്പിലും ഷാളിലും കാപ്പിനിറത്തിലെ ചെറുപൂക്കൾ ഷിഖയുടെ വദനത്തെ കൂടുതൽ മനോഹരമാക്കി.തടാകത്തിലെ ചെറു ഓളങ്ങളിൽ തട്ടി അവളുടെ ചുണ്ടിനു മുകളിലെ നനുത്ത രോമങ്ങളിലേക്കു പ്രതിഫലിച്ച പോക്കു വെയിലിനും പാകമായ ഈന്തപ്പഴത്തിന്റെ സ്വർണ്ണ നിറമായിരുന്നു.

ആദ്യ കൂടിക്കാഴ്ചയുടെ ലജ്ജയിൽ പൊതിഞ്ഞ ഉപചാരവാക്കുകള്‍ക്ക് ശേഷം അപരിചിതത്വത്തിന്റെ മറനീങ്ങിയപ്പൊൾ അവിടെ പരസ്പരം എന്തൊ ഒരിഷ്ടം ഇടം പിടിച്ചതു അവരറിഞ്ഞു.

അസാന്മാർഗ്ഗത്തിന്റെ പാത വെടിഞ്ഞ് ,വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ അഭിരമിച്ച മനസ്സിനെ വീണ്ടെടുത്തു, ,ജീവിതത്തിന്റെ സൗന്ദര്യ വഴികളിലേക്ക് വസന്തം വിരുന്നുവന്നത് അവനറിഞ്ഞു.ഒരവധി ദിനത്തിനു കൂടി അറുതികൊടുത്തു സന്ധ്യാസൂര്യൻ തടാകത്തിലെക്കു ഇറങ്ങി അപ്രത്യക്ഷമായി.
അറിയാത്ത ഭാഷയില്‍
കേള്‍ക്കാത്ത ശബ്ദത്തില്‍
എത്രമധുരമായ്‌
പാടുന്നു നീ
കാണാ നിറങ്ങളില്‍
അരിയാ വരകളില്‍
എത്ര മനോജ്ഞാമായ് തെളിയുന്നു നീ..
ഷിഖയുടെ കാറിൽ തന്നെ അല്കൂസിലെ താമസസ്ഥലത്തിറങ്ങുമ്പൊൾ മനസ്സിൽ വീണ്ടും നിസാ അസീസി പാടുകയായിരുന്നു..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...