19 Feb 2012

അഞ്ചാംഭാവം



ജ്യോതിർമയി ശങ്കരൻ


വാർദ്ധക്യം ഒരു പേടിസ്വപ്നമാകുന്നുവോ?


ഒരു ചെറിയ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയപ്പോൾ കുമിഞ്ഞുകൂടിക്കിടക്കുന്ന ഇ-മെയിലുകൾക്കിടയിൽ നിന്നും ആവശ്യമായവ മാത്രം തുറന്നു നോക്കുകകയായിരുന്നു.  ഹൃദയസ്പർശിയായ  മറ്റു ചില വേദനിയ്ക്കുന്ന കഥകളുമായി എന്റെ ഇൻബോക്സ് എന്നെ കാത്തിരിയ്ക്കുകയായിരുന്നുവോ എന്നു തോന്നിപ്പോയി. തുറന്നു നോക്കേണ്ടിയിരുന്നില്ലെന്നും ഒരു നിമിഷം മനസ്സ് പറഞ്ഞതുപോലെ.

  ഈ ഇ-മെയിൽ വായിയ്ക്കുമ്പോഴുള്ള അവസ്ഥ അതിലേറെ മനസ്സിനെ വേദനിപ്പിയ്ക്കുന്നതാണ്. അബോധാവസ്ഥയിൽ പുഴുവരിയ്ക്കുന്ന നിലയിൽ  ഒരമ്മയെ പോലീസും സന്നദ്ധസേവകരും ചേർന്നു ആസ്പത്രിയിൽ എത്തിച്ച വാർത്ത. ആ അമ്മ  ഉദ്യോഗസ്ഥയും ജീവകാരുണ്യപ്രവർത്തകയുമായിരുന്നു എന്നതാണിതിലെ വിരോധാഭാസം. ഈ വരികൾ കേൾക്കൂ, എന്നെപ്പോലെ നിങ്ങളും അസ്വസ്ഥരാകാതിരിയ്ക്കില്ല,തീർച്ച.
“മക്കളേ, പുഴുവരിച്ചു തുടങ്ങുമ്പോള്‍ നാട്ടുകാരെ വിളിച്ചു കൂട്ടാന്‍ ഒരു മെഗഫോണും സ്വയം ഉരുട്ടി മുറ്റത്തെത്താന്‍ ഒരു വീല്‍ ചെയറും ഇപ്പോഴേ കരുതി വെക്കുക. എന്നെക്കാള്‍ ദുരിതപൂര്‍ണമായ ഒരു നാളെയാണ് നിങ്ങളെ കാത്തിരിക്കുന്നത്. അത് മറക്കരുത്.”
ഒരു അമ്മ മനസ്സിൽ പോലും ഇതു പറഞ്ഞു കാണാനിടയുണ്ടാവില്ലെങ്കിലും ഒരു നഗ്നമായ സത്യം മാത്രമാണിതെന്നും ഇതിൽ ഒട്ടും തന്നെ അതിശയോക്തിയില്ലെന്നുമാണ് ഇതു വായിച്ചപ്പോൾ എനിയ്ക്കു തോന്നിയത്. പക്ഷേ മനസ്സു അതിനൊപ്പം തന്നെ വളരെയേറെ അസ്വസ്ഥമാവുകയും ചെയ്തു.  ആരും കാണാതെ ഒന്നു വിതുമ്മിക്കരയാനൊരു മോഹം..
ഇവിടെ ഞാൻ വായിയ്ക്കാനിടയായത് പുഴുവരിയ്ക്കാൻ തുടങ്ങിയ  ഒരു റിട്ടയേർഡ് വനിതാ പ്രൊഫസറെക്കുറിച്ചാണ്. തന്റെ ചുമതലകളെ മറന്ന  ഏക മകളും അമ്മയേപ്പോലെ അഭ്യസ്തവിദ്യ, സമൂഹത്തിലെ അറിയപ്പെടുന്നവ്യക്തി. എവിടെയാണ് പിഴച്ചത്? അൽ‌പ്പം ഭക്ഷണം  കൊടുക്കാനായൊരാളെ ചുമതലപ്പെടുത്തിയതോടെ എല്ലാമായെന്നു കരുതിയ മകൾക്കോ, തന്റെ വാർദ്ധക്യത്തെക്കുറിച്ച് വേണ്ട കരുതലെടുക്കാൻ കഴിയാഞ്ഞ അമ്മയ്ക്കോ? മാറിയ സമൂഹചിന്താഗതികളുടെ അതിവേഗത ഇത്രത്തോളമെത്തിയെങ്കിൽ നമ്മളൊക്കെ ഇപ്പോഴേ ഉണരാതെ വയ്യ. കാലം നമുക്കായി കരുതി വെച്ചിരിയ്ക്കുന്നതെന്താകുമെന്നു നമ്മൾക്കു ഊഹിയ്ക്കാനേ കഴിയുന്നതിന്നപ്പുറമായിരിയ്ക്കാം.



നമ്മളൊക്കെ അടങ്ങിയ സമൂഹം തന്നെയാണല്ലോ ഈ വളർച്ചകൾക്കും തളർച്ചകൾക്കും പിന്നിലുള്ളത്. നമ്മൾ പാരമ്പര്യത്തെക്കുറിച്ചും പൈതൃകത്തെകുറിച്ചുമൊക്കെ ഇന്നും ഊറ്റം കൊള്ളുന്നു. സഹിഷ്ണുതയുടെ അതിർവരമ്പിടിയുന്നതെങ്ങനെയെന്നിനിയും മനസ്സിലാക്കാനാകുന്നില്ല. പാശ്ചാത്യാനുകരണഭ്രമവും മറ്റീരിയലിസത്തിന്റെ ആകർഷണതയും ഗ്ലൊബ ലൈസേഷന്റെ മാസ്മരികതയും തകർത്ത താളങ്ങൾക്കിടയിൽ ബന്ധങ്ങൾ ഞരിഞ്ഞമരുന്ന ശബ്ദം ആരും കേൾക്കാതെ പോയതോ അതോ കേട്ടില്ലെന്നു നടിച്ചതോ? പഴുത്തില വീഴുന്നതു കണ്ട് ചിരിയ്ക്കുന്ന പച്ചിലയാകുന്നുവോ നമ്മൾ?  പലപ്പോഴും മറ്റുള്ളവരെപ്പറ്റി പുച്ഛത്തോടെ പറയുന്നതു കേൾക്കാറുണ്ട്, മക്കളുടെ കുഞ്ഞുങ്ങളെ നോക്കാനായി മാത്രം അവർ അച്ഛനമ്മമാരെ കൂടെ താമസിപ്പിയ്ക്കുന്നുവെന്ന്. അതു തന്റെ കർത്തവ്യമായ് കണ്ടു മുത്തശ്ശന്റേയും മുത്തശ്ശിയുടെയും റോളുകളിൽ നമ്മുടെ പൂർവികർ ആനന്ദം കണ്ടെത്തിയിരുന്നുവെങ്കിൽ ഇന്നു ആ റോൾ തന്നെ അവരെ വേദനിപ്പിയ്ക്കുകയാണു.നിവൃത്തികേട് ഒന്നു കൊണ്ടു മാത്രം ആ വേഷം അണിയുന്നവരെ കാണാനാകുന്നു. നാട്ടിലെ കുറച്ചു ദിവസത്തെ താമസത്തിന്നിടയിൽ  കാണാനിടയായ ഒരമ്മയുടെ ദു:ഖം ഇത്തരത്തിലുള്ളതായിരുന്നു. 

മൂന്നുമക്കളിൽ കൂടുതൽ പ്രിയങ്കരനായവൻ അസുഖം വന്നു മരിച്ചു.കെട്ടിച്ചു കൊടുത്ത മകൾക്കായി കയ്യിലെ കാശെല്ലാം ചിലവാക്കി. അതിഥിയെപ്പോലെ മൂത്തമകനോടൊപ്പം തന്നതു കഴിച്ചു കുട്ടികളെയുംനോക്കിയുള്ള ജീവിതം ഒരു വിധത്തിലും സ്വീകാര്യമാക്കാൻ  വയ്യെന്നു തോന്നിയപ്പോൾ ഈ പ്രായത്തിലും കൂലിപ്പണിയെടുത്തു  ഒരുവശം തളർന്ന ഭർത്താവിനേയും പോറ്റി ജീവിയ്ക്കുന്ന ആ അമ്മയുടെ മുഖത്തു ദു:ഖം ഖനീഭവിച്ചു കിടന്നിരുന്നു. കഴിയുന്നത്രയും ഇങ്ങനെ പോകട്ടേയെന്നും ബാക്കി വരുമ്പോൾ കാണാമെന്നും പറഞ്ഞ ഈയമ്മയും മക്കളെപ്പറ്റി പറയുമ്പോൾ കണ്ണു നിറച്ചതല്ലാതെ കുറ്റം പറഞ്ഞില്ലെന്നത് എന്നെ അത്ഭുതപ്പെടുത്തി.



എവിടെയാണു നമ്മുടെ സംസ്ക്കാരം പിഴച്ചത് ? വയസ്സായവരെ  ശുശ്രൂഷിയ്ക്കുന്നതിൽ ഏറെ ശുഷ്ക്കാന്തി കാണിയ്ക്കുന്നവരായിരുന്നല്ലോ നമ്മൾ എന്നും. കൂട്ടുകുടുംബങ്ങൾ തകർത്തപ്പോഴും അണുകുടുംബങ്ങളിലെ  ആഡംബരങ്ങളിൽ മുഴുകുമ്പോഴും ഇനിയും നല്ല നാളേയ്ക്കായി ഉയരങ്ങൾ തേടുമ്പോഴും നമ്മൾ ഓർക്കാൻ മറന്നുപോയ ഒരു പ്രത്യാഘാതത്തിന്റെ പരിണതഫലം.
എവിടെയാണിതു തുടങ്ങിയത്? എന്തൊക്കെയോ നേടാനുള്ള വ്യഗ്രതയിൽ നാം നമുക്കു  നഷ്ടപ്പെട്ടെന്നു കരുതിയ പലതും നമ്മുടെ മക്കൾക്കു നഷ്ടപ്പെടരുതെന്നു മോഹിച്ചുപോയി. അവർ നേടാതിരുന്നില്ല, നേടി നേടി വലിയവരായിപ്പോയി. പക്ഷെ പുതിയ ജീവിതരീതി സമ്മാനിച്ച  ബന്ധനങ്ങളുടെ ഊരാക്കുടുക്കിൽ‌പ്പെട്ടപ്പോൾ തകർന്നു പോയതു ബന്ധങ്ങളായിരുന്നു. എന്നിട്ടും നമ്മൾ പതറിയില്ല. അച്ഛൻ, അമ്മ ,മക്കൾ- ഈ ബന്ധത്തിനു പോറലേൽക്കുമെന്നു നമുക്കൊരിയ്ക്കലും ചിന്തിയ്ക്കാനായില്ല. പക്ഷേ പിന്നീടെന്നോ അച്ഛനമ്മമാർ സ്വന്തം ആവശ്യങ്ങൾക്കു മാത്രമായി മാറുന്നതും നമ്മൾക്കു കാണാ‍നായി. അതേ സമയം ജീവിതരീതിയുടെ മാറ്റം വൃദ്ധരായവരെ സംരക്ഷിയ്ക്കുന്നതിനുള്ള സമയത്തേയും മനസ്ഥിതിയേയും അപഹരിച്ചപ്പോഴാണു സംഗതിയുടെ യഥാർത്ഥ കിടപ്പു നാം മനസ്സിലാക്കുന്നതു.  മാറ്റാൻ കഴിയാത്തവിധം തകർന്നു പോയ സമൂഹ വ്യവസ്ഥകൾ തീർക്കുന്ന വ്രണങ്ങൾ കാണുമ്പോൾ ഇനിയും ഇത്തരം പുഴുവരിയ്ക്കുന്ന അച്ഛനമ്മമാരെ നാം കാണാനിരിയ്ക്കുന്നതേയുള്ളൂ എന്നു തോന്നിപ്പോകുന്നു.
സമൂഹത്തിലെ തെറ്റായ പ്രവണതകളെ നീക്കാനായി യത്നിയ്ക്കുന്നവരെത്തന്നെ ഇതു ബാധിയ്ക്കുമ്പോൾ കൂടുതൽ വിഷമം തോന്നു. പലതരത്തിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങളിലും ആതുര സേവനത്തിലും മുഴുകിയ ആൾക്കും വാർദ്ധക്യത്തിൽ നോക്കാനാരുമില്ലാത്ത അവസ്ഥ . ചിലർക്കു ആളുണ്ടാവും, പക്ഷേ അവർക്കതിനുള്ള സന്മനസ്സുണ്ടാവില്ല. എവിടെയുമിതു സംഭവിയ്ക്കാം. മുംബെയിലെ നല്ല ഓൾഡ് ഏജ് ഹോമുകളെക്കുറിച്ചു വിശദവിവരങ്ങൾ ചോദിയ്ക്കുന്നഒരു ഉന്നതോദ്യോഗസ്ഥൻ തന്റെ  വല്യമ്മയ്ക്കുവേണ്ടിയെന്നു പറഞ്ഞപ്പോൾ അവർ  വളരെ പ്രശസ്തയായ ഒരു ഡോക്ടറാണെന്നും അളവറ്റ സ്വത്തിനവകാശിയാണെന്നും പറഞ്ഞതു വിശ്വസിയ്ക്കാനായില്ല. എല്ലാവരും ഉണ്ടായിട്ടും സ്വത്തുണ്ടായിട്ടും അവസാന സമയത്തു വൃദ്ധ മന്ദിരത്തിൽ കഴിയേണ്ടി വന്നു അവർക്ക്. ഒരു പക്ഷേ അവരെ സംബന്ധിച്ചിടത്തോളം അതൊന്നും അറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നതു ആശ്വാസമായിത്തോന്നി അപ്പോൾ. പക്ഷേഇപ്പോൾ ആലോചിയ്ക്കുമ്പോൾ അതു തന്നെയായിരുന്നു ശരി എന്നു പോലും തോന്നിപ്പോകുന്നു. സ്വയം കുഴിച്ച കുഴിയിൽ വീണു പോകുകയാണല്ലോ നമ്മളൊക്കെ. കരകേറ്റാൻ ആരുമില്ലെന്നു മുറവിളിച്ചിട്ടെന്തു കാര്യം?.  ആയ കാലത്തു മരുമക്കളെ അടക്കി ഭരിയ്ക്കുന്ന അമ്മായിയമ്മമാർക്കും വീണുകിടന്നാൽ അവരുടെ ദാക്ഷിണ്യത്തിൽ കഴിയേണ്ട ഗതികേട് പതിവാണല്ലോ? അതിനുകൂടി അവർ തയ്യാറാവാതെ വന്നാലോ?
പുരോഗതിയുടെ പാതയിൽ  മാറ്റങ്ങൾ സാധാരണമാണ്. നല്ലതിനും ചീത്തയ്ക്കും അവ ഒരേപോലെ കാരണമാകാം. നാം പല മാറ്റങ്ങളേയും ഉൾക്കൊള്ളാൻ തിടുക്കം കാണിച്ചു. പക്ഷേ നമ്മിലെ മനുഷ്യത്വം അതിനായി ബലികഴിയ്ക്കേണ്ടി വരുന്നുവെങ്കിൽ പിന്നെ അത്തരം മാറ്റങ്ങൾ കൊണ്ടെന്തു പ്രയോജനമുണ്ടായി എന്നു മനുഷ്യൻ ചിന്തിയ്ക്കേണ്ട കാലം അടുത്തു വരികയാണ്.



പ്രായമായവരെ നോക്കിയിരുന്നാൽ മാത്രം പോരാ, ഞങ്ങൾക്കും ജീവിയ്ക്കണം എന്നു പറയുന്നവർ താനും അവസ്ഥയിലെത്തുമെന്ന കാര്യം സൌകര്യപൂർവ്വം മറക്കുകയാണ്. ഇന്നലത്തെ പത്രത്തിൽ പാർക്കിൻസൻസ് ഡിസീസ് പിടിപെട്ടു കഷ്ടപ്പെടുന്ന തന്റെ ഭർത്താവിനെ ക്ഷമയോടെ പരിചരിയ്ക്കുന്ന ഭാര്യയുടെ   വാക്കുകൾ  വായിയ്ക്കാനിടയായത് മനസ്സിനെ വല്ലാതെ ഉലച്ചു.പ്രൊഫഷണൽ സഹായം കൊടുക്കാമെന്ന മകന്റെ നിർദ്ദേശത്തെ തട്ടിമാറ്റി സ്വയം എല്ലാം ചെയ്യുമ്പോൾ സ്വന്തംസാനിറ്റി നിലനിർത്താനായി ദിവസത്തിലെ രണ്ടു മണിക്കൂർ തനിയ്ക്കു മാത്രമായവർ നീക്കി വയ്ക്കുന്നു . തിരക്കു പിടിച്ച ജീവിതം നയിയ്ക്കുന്ന മകനേയും മരുമകളേയും ബുദ്ധിമുട്ടിയ്ക്കാൻ തയ്യാറാവാതെ സ്വയം ത്യാഗങ്ങൾ സഹിയ്ക്കുമ്പോഴും അവർ സംതൃപ്തയാണ്. ഒരു പക്ഷേ അവർക്കെന്തെങ്കിലും സംഭവിച്ചാൽ ആ ഭർത്താവിന്റെ കാര്യമെന്തായിരിയ്ക്കുമെന്നു ഊഹിയ്ക്കാവുന്നതേയുള്ളൂ .

വാർദ്ധക്യം ഒരു പേടിസ്വപ്നമായി മാറുകയാണോ? കടമകളും കർത്തവ്യങ്ങളും തീർത്ത് ഒരൽ‌പ്പ്ം മനസ്സമാധാനമായി നയിയ്ക്കേണ്ടുന്ന  അവസാന നാളുകളിതാ വീണ്ടും വളഞ്ഞു തിരിഞ്ഞൊരു ചോദ്യചിഹ്നം പോലെ മുന്നിൽ. ആരുണ്ടാവും അവസാനനാളുകളിൽ കൂടെ നിൽക്കാൻ? ഉത്തരം അറിയാത്ത ചോദ്യമായേയ്ക്കാമത്. ഒരു പക്ഷേ തീരെ പ്രതീക്ഷിയ്ക്കാത്തവരോ ഇഷ്ടപ്പെടാത്തവരോ ആയിക്കൂടെന്നുമില്ല.
.



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...