19 Feb 2012

മുതലകളുടെ കാലം…!

ജയൻ എവൂർ

ഇരുളും ഇളം നീലവെളിച്ചവും ഇഴപാകിയ ഹോളില്‍, ഈട്ടിത്തടിയില്‍ തീര്‍ത്ത പോളിഷ്ഡ് ഫര്‍ണിച്ചര്‍ ഭംഗിയായി സെറ്റ് ചെയ്തു കഴിഞ്ഞു. ഷൊയില്‍ പങ്കെടുക്കുന്ന വീട്ടുകാര്‍ക്ക് ഇരിക്കാനുള്ള സോഫയ്ക്ക് വലതു വശത്തായി മാഡത്തിനിരിക്കാനുള്ള സോഫ. മാഡത്തിനു പിന്നിലായി ഷോയുടെ ടൈറ്റിലും, ദു:ഖിതയായ ഒരു പെണ്‍കുട്ടിയുടെ ഇരുള്‍ വീണ ചിത്രവും ബാക്ക്‌ഗ്രൌണ്ടായി സെറ്റ് ചെയ്തു. നിയമസംഘത്തിനായി ഉയര്‍ന്ന തലത്തില്‍ ഇരിപ്പിടങ്ങള്‍ വേറേ.
ഷൂട്ട് ചെയ്യാനുള്ള സാധന സാമഗ്രികള്‍ ക്യാമറ ക്രൂ ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
‘എല്ലാം ഓക്കെയല്ലേ?’ ഫ്‌ലോര്‍ മാനേജര്‍ ചോദിച്ചു.
‘ഒരഞ്ചു മിനിറ്റ് സര്‍…’ ക്യാമറാമാന്റെ മറുപടി.
ഗ്രീഷ്മയുടെ തലയിലേക്ക്  ഇതൊന്നും കടക്കുന്നുണ്ടായിരുന്നില്ല.
മാഡം ഇത്രപെട്ടെന്ന് മലക്കം മറിയുമെന്ന് അവള്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.
സത്യത്തില്‍ മൂന്നു കേസുകളും പഠിക്കാനും, കൂടുതല്‍ വിശദാംശങ്ങള്‍ സംഘടിപ്പിക്കാനും പ്രോത്സാഹിപ്പിച്ചത് അവരാണ്.
എന്നിട്ടിപ്പോള്‍….
ഗ്രീഷ്മ ഫയല്‍ക്കെട്ടെടുത്ത് മേശപ്പുറത്ത് ആഞ്ഞടിച്ചു.
രണ്ടു ഭാര്യമാരുള്ള നേതാവിന്റെ ആദ്യഭാര്യയും കുടുംബവും എല്ലാ വിവരങ്ങളും ക്യാമറയ്ക്കു മുന്നില്‍ തരാന്‍ തയ്യാറായിരുന്നു. നേതാവിനൊപ്പം ഇപ്പോഴുള്ള സ്ത്രീയുമായും സംസാരിച്ചു. ഒരു കാരണവശാലും ആദ്യഭാര്യയ്ക്ക് നേതാവിനെ വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്നവര്‍ ആവര്‍ത്തിക്കുകയും ചെയ്തു. കാരണം അവര്‍ നിയമപരമായി വിവാഹിതരല്ലത്രെ! ആദ്യഭാര്യയുടെ യഥാര്‍ത്ഥ വിവാഹം മറ്റൊരാളുമായായിരുന്നു പോലും. അയാളില്‍ നിന്ന്  നേതാവ് തട്ടിയെടുത്തതാണവരെ. അതെന്തായാലും നേതാവൊഴികെ മറ്റെല്ലാവരെയും ക്യാമറയ്ക്കു മുന്നിലെത്തിക്കാനുള്ള സകല എര്‍പ്പാടുകളും ചെയ്തു കഴിഞ്ഞിരുന്നു….
അതെങ്ങാനും ടെലിക്കാസ്റ്റ് ചെയ്തിരുന്നെങ്കില്‍ ചാനലിന്റെയും ഷോയുടെയും റേറ്റിംഗ് മാനം മുട്ടെ ഉയര്‍ന്നേനെ. എന്നിട്ടും…..
ഇന്‍ഡ്യയിലും മിഡില്‍ ഈസ്റ്റിലും വ്യാപാരശൃംഖലയുള്ള ബിസിനസ് മാഗ്‌നറ്റിന്റെ മകന്റെ കീപ് ആയിരുന്നു മറ്റൊരു െ്രെപസ് ക്യാച്ച്. വ്യാപാരിപുത്രന് താനില്ലാതെ ജീവിക്കാനാവില്ല എന്നും, തന്നെ വിവാഹം കഴിക്കാന്‍ അയാള്‍ ഒരുക്കമാണെന്നും അവള്‍ ഉറപ്പിച്ചു പറഞ്ഞു. ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താനുള്ള കഴിവ് അയാളുടെ ഭാര്യയ്ക്കു നഷ്ടപ്പെട്ടെന്ന് ലോകത്താരോടു വേണമെങ്കിലും തുറന്നു പറയാന്‍ തനിക്കു മടിയില്ലെന്നും, അല്ലായെന്നു വാദിച്ചു സമര്‍ത്ഥിക്കാന്‍ ഭാര്യയെ വെല്ലുവിളിക്കുന്നെന്നും അവള്‍ പറഞ്ഞു. എന്നാല്‍ ഭാര്യ ക്യാമറയ്ക്കു മുന്നില്‍ സ്വകാര്യജീവിതം പരസ്യമാക്കാന്‍ കഴിയില്ലെന്നു ശഠിച്ചിരിക്കുകയാണ്. അവരെ കണ്‍വിന്‍സ് ചെയ്യിക്കാനുള്ള ശ്രമങ്ങള്‍ ചെയ്യാം എന്ന് മാഡം ഉറപ്പും തന്നിരുന്നതാണ്.
എന്നിട്ടും….
പോലീസ് ഓഫീസറുടെ ഉപേക്ഷിതയായ മകളുടേത് ശരിക്കും ഒരു ജെനുവിന്‍ കേസായിരുന്നു.  ഉന്നത ഓഫീസറായ പിതാവ് മകളെ തട്ടിക്കൊണ്ടു പോയി എന്നാണ് ഭര്‍ത്താവിന്റെ പരാതി. അവളെ തിരിച്ചുകിട്ടിയില്ലെങ്കില്‍ താന്‍ ഭ്രാന്തനായിപ്പോകും എന്നാണ് ഭര്‍ത്താവു പറയുന്നത്. എന്നാല്‍ ഭര്‍ത്താവ് മയക്കു മരുന്നുപയോഗിച്ച് കാട്ടിക്കൂട്ടിയ വിക്രമങ്ങള്‍ സഹിക്കാനാവാതെയാണ് അവള്‍ വീട്ടില്‍ തിരിച്ചെത്തിയത് എന്നാണ് അവള്‍ പറയുന്നത്.
അതെന്തായാലും ഇരകളെ കടിച്ചു കീറി, അലക്കി വെളുപ്പിച്ച്, നെല്ലും പതിരും തിരിക്കാന്‍ മാഡം ഒറ്റയാള്‍ മതി. നിയമസംഘം ഒക്കെ ഒരു അലങ്കാരത്തിന് സൈഡില്‍ ഇരുന്നോളും.
എന്നിട്ടും….
ഗ്രീഷ്മയുടെ ശ്വാസഗതി വര്‍ദ്ധിച്ചു. അവള്‍ കിതയ്ക്കാന്‍ തുടങ്ങി.
കുടുംബ ബന്ധങ്ങളിലെ പാകപ്പിഴകളും, ശൈഥില്യങ്ങളും വിചാരണ ചെയ്ത് പരിഹരിക്കാന്‍ തന്റെ ചാനല്‍ നടത്തുന്ന ഷോയുടെ രീതിയോട് യോജിപ്പില്ലെങ്കിലും, അതിന്റെ റേറ്റിംഗിനെ കുറിച്ച് അവള്‍ക്കു ബോധ്യമുണ്ടായിരുന്നു. ചില കുടുംബങ്ങളെയെങ്കിലും സഹായിക്കാന്‍ ചാനലിനായി എന്നതു സത്യം.
ഷോ നിര്‍ത്താന്‍ തന്നെക്കൊണ്ടാവില്ലഎന്നാല്‍ പിന്നെ സമൂഹത്തിന്റെ എല്ലാതുറകളിലുമുള്ള ആളുകള്‍ക്ക്  പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്  മനസ്സു തുറക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉപകരിക്കട്ടെ എന്നു കരുതി. അവരും മനുഷ്യസ്ത്രീകള്‍ തന്നെയാണല്ലോ. അങ്ങനെയാണ് കഷ്ടപ്പെട്ട് കൂടുതല്‍ റിസേര്‍ച്ച് ചെയ്ത് ഈ കേസുകളുടെ ഫോളോ അപ്പ് ചെയ്തത്. ചാനലിനൊപ്പം തനിക്കും അതു ഗുണകരമാകും എന്ന നേരിയ പ്രൊഫഷണല്‍ സെല്‍ഫിഷ്‌നെസ് ഉണ്ടായിരുന്നു എന്നത് സത്യം.
എല്ലാം റെഡിയാക്കിയിട്ട് ചീഫിനോട് പറയാം എന്നു മാഡം തന്നെയാണ് നിര്‍ദേശിച്ചത്. എന്നിട്ടിപ്പോള്‍ ചീഫിനു മുന്നിലെത്തിയപ്പോള്‍ അവര്‍ നല്ല പിള്ള ചമയുന്നു….. ഒക്കെ ഗ്രീഷ്മയുടെ താന്തോന്നിത്തം!
ചീഫിന്റെ പ്രതികരണം തരം താണതായിരുന്നു.
‘ചാനലിന്റെ റേറ്റിംഗ് കൂട്ടാന്‍ വല്ല അത്തപ്പാടികളുടെ കഥയും കൊണ്ടു വരുന്നതിനും പകരം സമൂഹത്തില്‍ നെലേം വെലേം ഉള്ള മാന്യരെ അവഹേളിക്കാന്‍ കോപ്പൊണ്ടാക്കി വരുന്നോ!? അവടെയൊരു റിസേര്‍ച്ച്! ഫൂ!’
അയാള്‍ ഫയല്‍ക്കെട്ട് വലിച്ചെറിഞ്ഞു.
‘ഇങ്ങനൊരു ഡെവലപ് മെന്റ്  ചാനലില്‍ നടക്കുന്നെന്ന് എന്നോട് പറയാഞ്ഞതെന്ത്?’
‘അല്ല സര്‍…. ഒക്കെ ആ കുട്ടി തനിയെ ചെയ്തതാ…… ഞാന്‍ അവസാന ഘട്ടത്തിലാ അറിഞ്ഞത്. അപ്പോഴെക്കും അവള്‍ ഒരുപാടു പേരെ കോണ്ടാക്റ്റ് ചെയ്തു കഴിഞ്ഞിരുന്നു…’
‘അവളെ ഈ നിമിഷം ചാനലില്‍ നിന്നു മാറ്റണം!’
‘അതു ശരിയാകുമോ സര്‍? മറ്റേതെങ്കിലും ഷോയിലേക്കോ, വിംഗിലേക്കോ പോരേ? ‘
‘ഉം… ശരി ശരി….  അവളെ വിളി…’
ഒരു ഫ്‌ലോര്‍ ബോയ് ആണ് ഗ്രീഷ്മയെ ചീഫ് വിളിക്കുന്ന വിവരം അറിയിച്ചത്.
അകത്തു കടന്നപ്പോള്‍ നിറഞ്ഞ പുഞ്ചിരിയോടെ മാഡം സ്വാഗതം ചെയ്തു.
ചീഫ് അല്പം ഗൌരവത്തില്‍ തെന്നെ ഇരുന്നു.
‘ഞങ്ങള്‍ ഗ്രീഷ്മയെ വിളിപ്പിച്ചത് ഒരു ഗുഡ് ന്യൂസ് പറയാനാണ്.
വി ആര്‍ പ്ലീസ്ഡ് വിത്ത് യുവര്‍ വര്‍ക്ക്. അതുകൊണ്ട് പുതിയൊരു പ്രോഗ്രാമിന്റെ പ്രൊഡ്യൂസറായി ഞങ്ങള്‍ ഗ്രീഷ്മയെ നിയമിക്കാന്‍ ആഗ്രഹിക്കുന്നു.’
‘ഇങ്ങനൊരു ഗുഡ് ന്യൂസ് കേള്‍ക്കാന്‍, ഇപ്പോള്‍ ഒരു മൂഡുമില്ല സര്‍….’
‘പിന്നെ എങ്ങനെയുള്ള ന്യൂസ് കേള്‍ക്കാനാ നിനക്കു മൂഡ്‌സ്?’
അയാളുടെ ഇളിഞ്ഞ ചോദ്യം കേട്ട് ഗ്രീഷ്മ ജ്വലിച്ചു.
അവളുടെ കണ്ണുകളിലെ ജ്വാല മാഡത്തെ ഭയപ്പെടുത്തി.
എന്നാല്‍ ചീഫ് പിന്മാറാനുള്ള ഒരുക്കത്തിലായിരുന്നില്ല.
‘മാനോം മര്യാദയുമായി സമൂഹത്തില്‍ നല്ല നിലയില്‍ കഴിയുന്നവരുടെ ജീവിതം തന്നെ വേണം നിനക്കു കോഞ്ഞാട്ടയാക്കാന്‍, അല്ലേടീ? കൊള്ളാവുന്ന വീട്ടിലെ പെണ്ണുങ്ങള്‍ ക്യാമറയ്ക്കു മുന്നില്‍ കടിപിടി കൂടുന്നത് നിനക്ക് നാടുനീളെ കാണിക്കണം, അല്ലേ?’
ഗ്രീഷ്മയ്ക്കു പിന്നെ രണ്ടാമതൊരു ചിന്ത ഉണ്ടായില്ല.
അരികില്‍ ഉണ്ടായിരുന്ന െ്രെടപോഡ് ക്ഷണനേരത്തിനുള്ളില്‍ അവളുടെ കൈക്കുള്ളിലെത്തി.
പെട്ടെന്നുണ്ടായ ആവേഗത്തില്‍ അത് ഉയര്‍ന്നു, താണു.
തലയ്ക്കടിയേറ്റു വീണ  മുരുകേഷിന്റെ മുഖത്തേക്ക് അവള്‍ നോക്കി.
അതാ അയാളുടെ മുഖം പരന്നു നീണ്ടു കൂര്‍ത്തു വരുന്നു. ശരിക്കും ഒരു മുതലയുടെ തല പോലെ!
ആ കാഴ്ച കണ്ട് അവള്‍ പൊട്ടിച്ചിരിച്ചു.
‘നിങ്ങള്‍ മുരുകേഷ് അല്ല…. മുതലേഷ്….. മുതലകളുടെ ഈശന്‍! അതാ നിങ്ങള്‍!!’
മുരുകേഷ് ചുണ്ടുകോട്ടി എന്തോ പറയാന്‍ ശ്രമിച്ചു. പിന്നെ കണ്ണുകള്‍ ഇറുക്കിയടച്ചു. കണ്ണില്‍ നിന്നും വെള്ളം താഴേക്കൊഴുകി. ഇക്കുറി ശരിക്കും വേദനിച്ചിട്ടു തന്നെ!
ഹാഫ് ഡോര്‍ വലിച്ചടച്ച് ഗ്രീഷ്മ പുറത്തേക്കു പാഞ്ഞു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...