20 Feb 2012

ഒരു രാത്രിയുടെ ഓര്‍മയ്ക്കായ്

സുമേഷ് ചുങ്കപ്പാറ

മിമിക്രി കളിച്ചു അല്പം പേരും പണവും ഉണ്ടാക്കിയത് ഇന്നാണ്. എന്നാല്‍ പണ്ട് ഒരു കാലം ഉണ്ടായിരുന്നു. അമ്പലപ്പരമ്പുകളില്‍ ചെന്നു പരിപാടികള്‍ക്ക് അവസരം ചോദിച്ചു നിന്ന കാലങ്ങള്‍. എന്നോ എന്‍റെ തൊണ്ടയില്‍ കുടിയേറിയ അനുഗ്രഹം. എങ്ങനെ സംഭവിച്ചു എന്ന് ചോദിച്ചാല്‍ കൃത്യമായി അറിയില്ല. എന്നാലും ആ ഓര്‍മ്മകള്‍ ഇന്ന്  രസമുള്ളതാണ്‌…അന്ന് വിഷമിപ്പിച്ചെങ്കിലും. പത്തില്‍  പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ അഞ്ചാറ് നടന്മാരുടെ ശബ്ദം അനുകരിച്ചു തുടങ്ങി… അന്ന് ശബ്ദത്തിനു വ്യക്തത ഉണ്ടായിരുന്നില്ല. പക്ഷെ പ്രീ ഡിഗ്രിക്ക് ആയപ്പോള്‍ ശബ്ദം കനം വെച്ച് തുടങ്ങി. വല്യ കനം ഇന്നും ഇല്ല കേട്ടോ. അത് പോട്ടെ, എന്‍ സി സി ക്യാമ്പുകള്‍ ആയിരുന്നു അന്നത്തെ പ്രധാന വേദി. അവിടെ ആരും കൂവത്തില്ലല്ലോ…ആ കിട്ടിയ ധൈര്യവുമായി നാട്ടിലെ ഒരു ട്രൂപ്പില്‍ അവസരം ചോദിച്ചു… അവഗണന ആയിരുന്നു ഫലം. മനസ്സില്‍ ആരോടൊക്കെയോ ഉള്ള ദേഷ്യവും പേറി പത്തനംതിട്ട സെവെന്‍ സ്റ്റാര്‍ എന്ന ആ ട്രൂപ്പില്‍ നിന്നും പടിയിറങ്ങി…
പക്ഷെ കാലം എനിക്കായി കാത്തു വെച്ചത് അതിനും അപ്പുറം ആയിരുന്നു… അങ്ങനെ ഞങ്ങളുടെ നാട്ടിലെ അവശ കലാകാരന്മാര്‍ ഒത്തു ചേര്‍ന്നു.. ശരിക്കും അങ്ങനെ പറയാന്‍ പറ്റില്ല… കാരണം തട്ടിക്കൂട്ടി ഒരു ട്രൂപ് ഉണ്ടാക്കി എന്ന് അറിഞ്ഞ ഞാന്‍ അവിടെ പോയി ചാന്‍സ് ചോദിക്കുക ആയിരുന്നു… അതിന്റെ ആള്‍ക്കാര്‍ എല്ലാം കൂടി എന്നെ മണിക്കൂറുകളോളം ഇന്റര്‍ വ്യൂ ചെയ്തു.. അവസാനം സെലക്ട്‌ ചെയ്തു.. പ്രോഗ്രാം ദിവസമായി…
മറക്കാന്‍ പറ്റാത്ത ദിവസം..പള്ളിയിലാണ് പരിപാടി….
അന്ന് ആദ്യമായി സ്റ്റേജ്ല്‍   കയറണ്ടാതാണ്..സകല ദൈവങ്ങളെയും മനസ്സില്‍ ധ്യാനിച്ച് വണ്ടിയില്‍ കയറി…. ആ വാഹനം എന്ന് പറയുന്നത് സെല്‍ഫ് എന്നത് എന്താന്ന് അറിയാത്ത  ഒരു വണ്ടിയാണ്… ചതിക്കല്ലേ വണ്ടി എന്നാണ് പലരും പ്രധാനമായും  പ്രാര്‍ത്ഥിച്ചത്‌…അങ്ങനെ പരിപാടി നടക്കുന്ന വേദിയുടെ അടുത്ത് വണ്ടി എത്തി… ഇനി അവിടേക്ക് ഏകദേശം പത്തു പതിനഞ്ചു മീറ്റര്‍ മാത്രം… ആ നിമിഷം മൈകിലൂടെ അറിയിപ്പ് മുഴങ്ങി… “നമ്മളെ പൊട്ടി ചിരിപ്പിക്കാന്‍ MR JOCKER COMEDY MAKERS ന്റെ വാഹനം ദാ ഈ ഗ്രാമ വീഥികളെ പുളക ചാര്‍ത് അണിയിച്ചു കൊണ്ട്  വേദിയെ മന്ദം മന്ദം സമീപിച്ചു കൊണ്ടിരിക്കുന്നു…” അവന്‍ ഏതോ രാഷ്ട്രീയ പാര്‍ടിയില്‍ പെട്ടതാണെന്ന് തോന്നുന്നു..കാരണം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ വിളിച്ചു പറയുന്ന ഒരു ശൈലി… എന്തായാലും അവന്റെ വാക്കുകള്‍ സത്യമായി.. കാരണം വണ്ടി പണി മുടക്കി ഓഫ്‌ ആയി… ഇനി തള്ളലെ വഴി ഉള്ളു… അവസാനം എല്ലാരും കൂടി ഇറങ്ങി തള്ളാന്‍ തുടങ്ങി…
അപ്പോഴും അവന്‍ മൈകില്‍ കൂടി വിളിച്ചു പറയുന്നതിന് മാറ്റം ഒന്നും വരുത്തിയില്ല..  ”നമ്മളെ പൊട്ടി ചിരിപ്പിക്കാന്‍ MR JOCKER COMEDY MAKERS ന്റെ വാഹനം ദാ ഈ ഗ്രാമ വീഥികളെ പുളക ചാര്‍ത് അണിയിച്ചു കൊണ്ട്  വേദിയെ മന്ദം മന്ദം സമീപിച്ചു കൊണ്ടിരിക്കുന്നു…” മന്ദം മന്ദം തന്നെ… ഏതായാലും ചെന്നു ഇറങ്ങിയപ്പോള്‍ തന്നെ ജനങ്ങള്‍ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ട്… വേദിയില്‍ കയറുമ്പോഴും ഈ ചിരി തുടരനെ… അല്ലെങ്കില്‍ ഞങ്ങള്‍ കരയണ്ടി വരും…മനസ്സില്‍ പറഞ്ഞു…
പച്ച മുറി(green room) റെടി ആയിരുന്നു..
കര്‍ത്താവിനും അല്ലാഹുവിനും കൃഷ്ണനും ഒന്നും ഇരിക്കപ്പൊറുതി ഇല്ലാത്ത ഒരു ദിവസമായിരുന്നു അന്ന്… കാരണം മിനിടിനു മിനിടിനു ഇവിടുന്നു അങ്ങോട്ട്‌ കാള്‍സ് ചെന്നോണ്ടിരിക്കുവല്ലേ… ദൈവത്തിനെ വിളിക്കുന്നത്‌ ഫ്രീ ആക്കിയതിന് അങ്ങേരു ദുഖിച്ച ഒരു ദിവസം കൂടി ആയിരിക്കും അന്ന്… ഏതായാലും തിരിച്ചു ഇങ്ങോട്ട് ദൈവം ഒന്നും പറയാത്തതിനാല്‍ പുള്ളി ഫോണ്‍ സ്വിച് ഓഫ്‌ ചെയ്തതും ഞങ്ങള്‍ അറിഞ്ഞില്ല..
എല്ലാവരുടെയും വയറ്റില്‍ ഒരു ആളല്‍ ആയിരുന്നു…പരിപാടിക്കായി ഇറങ്ങിയപ്പോള്‍ ഭക്ഷണം കഴിച്ചെങ്കിലും വല്ലാത്ത വിശപ്പ്‌…ടെന്‍ഷന്‍ അടിച്ചാല്‍ വിശപ്പ്‌ കൂടും എന്ന് അന്ന് മനസിലായി…
ഞങ്ങളുടെ കൂടെ വിപിന്‍ എന്ന് പേരുള്ള ഒരുത്തന്‍ ഉണ്ട്… പക്ഷെ ആ പേര് അവനു പോലും അറിയത്തില്ല… കാരണം അവനെ എല്ലാരും വിളിക്കുന്നത്‌ അട്ടൂപ്പന്‍ എന്നാണ്… ശരിക്കും വേദിക്ക് പുറത്തു അവന്‍ എല്ലാരേയും ചിരിപ്പിക്കുമെങ്കിലും വേദിക്ക് അകത്തു അവന്‍ കരയിപ്പിക്കുകയാണ് പതിവ്… ഒരിക്കല്‍ ദൈവം അവനെ ഉണ്ടാക്കി കൊണ്ടിരിക്കുകയായിരുന്നു… ആ സമയം, മുഴുവന്‍ നട്ടും ഇട്ടു മുറുക്കുന്നതിനു മുന്‍പ് അവന്‍ അവിടുന്ന് മുങ്ങിയതാണെന്ന  എനിക്ക് തോന്നുന്നത്…
അങ്ങനെ വിശന്നു വലഞ്ഞു നില്‍ക്കുമ്പോഴായിരുന്നു പച്ച മുറിയിലേക്ക് പള്ളിയില്‍ അച്ഛന്റെ രംഗ പ്രവേശം… അച്ഛന്‍ വന്നത് ഭക്ഷണത്തിന്റെ കാര്യം പറയാനാണെന്ന് പറഞ്ഞപ്പോള്‍ ആദ്യമായി പള്ളിലച്ചന്‍മാരോട് എല്ലാവര്ക്കും നല്ല സ്നേഹം തോന്നി… അട്ടൂപ്പന്‍ അത് ഒട്ടും മറച്ചു വെച്ചില്ല… നേരെ അച്ഛന്റെ അടുത്തേക്ക് ചെന്നു തോളില്‍ കയ്യിട്ടു… അച്ഛന്‍ ചോദ്യ ഭാവത്തില്‍ അട്ടൂപ്പന്റെ മുഖത്തേക്ക് നോക്കി… എന്‍റെ തോളില്‍ കയ്യിട്ട ഈ മുട്ടനാട് ആരെടാ എന്നായിരുന്നു ആ നോട്ടത്തിന്റെ അര്‍ഥം.. പക്ഷെ അട്ടൂപ്പന്‍ കുലുങ്ങിയില്ല… നേരത്തെ ഭക്ഷണത്തിന്റെ കാര്യം പറഞ്ഞത് കേട്ടപ്പോഴുണ്ടായ അതെ സന്തോഷത്തോടെ അവന്‍ പള്ളിലച്ചനോട് ചോദിച്ചു…”
 ”എവിടെയാ അളിയാ ഫുഡ്‌ ഒരുക്കിയിരിക്കുന്നത്…”
അച്ഛനെ കേറി  അളിയാന്നോ….! ആരെടാ ഇവന്‍… എല്ലാവരും അവനെ നോക്കി… ഒന്നും മിണ്ടാതെ അച്ഛന്‍ അവിടുന്ന് ഇറങ്ങി പോയി… കുറച്ചു കഴിഞ്ഞു കപ്യാര് വന്നു ഭക്ഷണം കഴിക്കാന്‍ ഞങ്ങളെ കൂട്ടികൊണ്ട് പോയി… നല്ല ബീഫിന്റെ മണം ചൂഴ്ന്നു നില്‍ക്കുന്ന അന്തരീക്ഷം… ചോറ് വന്നു… സാംബാര്‍ വന്നു… അച്ചാര്‍ വന്നു… പക്ഷെ ബീഫ് മാത്രം വന്നില്ല… അച്ഛനെ കേറി അളിയന്നു വിളിച്ചതിന്റെ ഫലം… അവര് വല്ല കുഴിയും കുഴിച്ചു അതിലിട്ട് മൂടി കാണും… ങാ പോയ ബീഫ് അട്ടൂപ്പന്‍ പിടിച്ചാലും കിട്ടില്ലല്ലോ… അങ്ങനെ ഭക്ഷണം കഴിച്ചു കഴിഞ്ഞു വീണ്ടും പച്ച മുറിയിലേക്ക്… കൂടിയിരിക്കുന്ന ജനങ്ങളെ കണ്ടപ്പോള്‍ മനസ്സില്‍ അകാരണമായ ഒരു ഭീതി… വരണ്ടായിരുന്നു എന്നൊരു തോന്നല്‍… വരാനുള്ളത് വഴിയില്‍ തങ്ങത്തില്ലല്ലോ എന്നോര്‍ത്ത് സമാധാനിച്ചു …
അങ്ങനെ പരിപാടി തുടങ്ങി… അടൂര്‍ ഗോപാല കൃഷ്ണന്റെ സിനിമ കാണുന്നവരെ പോലെ അനങ്ങാതെ  ഇരിക്കുന്ന ജനങ്ങളെ കണ്ടപ്പോള്‍ ശരിക്കും പേടി തോന്നി… ആരും ചിരിക്കുന്നില്ല… ഇനി അവസാനം ഇവര്‍ വല്ല അവാര്‍ഡും തന്നു വിടുമോ… കളം മാറ്റി ചവിട്ടാന്‍ തീരുമാനിച്ചു… പള്ളി അല്ലെ… പള്ളിലച്ചന്റെ ഒരു സ്കിറ്റ് കളിയ്ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു… പള്ളിലച്ചന്‍ ആരെന്നോ…സാക്ഷാല്‍ ശ്രീമാന്‍ അട്ടൂപ്പന്‍…
ളോഹയൊക്കെ ഇട്ടപ്പോള്‍ അവന്‍ ഒരു കൊച്ചച്ചന്‍ ആയി… എന്തായാലും മഴക്കിടയില്‍ ഇടി വെട്ടുന്ന പോലെ വല്ലപ്പോഴും എവിടുന്നോ ചിരി വീഴുന്നത് കേള്‍ക്കാന്‍ സാധിച്ചു… കളിയാക്കി ചിരിച്ചതാണോ എന്നും സംശയം ഉണ്ട്… അങ്ങനെ ആ സ്കിറ്റ് കഴിഞ്ഞു… അടുത്തതായി ശബ്ദാനുകരണം ആണ്… ആദ്യമായി എന്‍റെ വാജ്പേയി ആണ്… എന്താണ് അദ്ധേഹത്തിന്റെ ശബ്ദം എന്ന് എനിക്ക് അറിയില്ല… അദ്ധേഹത്തെ ആരും അനുകരിക്കാന്‍ തുടങ്ങിയിട്ടില്ല… പിന്നെ ഞാന്‍ അദ്ധേഹത്തിന്റെ രൂപത്തില്‍ ആണ് വേദിയില്‍ വന്നത്… തലമുടി മുഴുവന്‍ പൌഡര്‍ വാരിയിട്ടു… മീശ നരപ്പിക്കേണ്ടി വന്നില്ല.. കാരണം അന്ന് ഒരു പോടീ മീശ മാത്രേ ഉള്ളൂ… പിന്നെ വീട്ടില്‍ കിടന്ന ഒരു ഖദേര്‍ ഷര്‍ട്ടിന്റെ കൈകള്‍ നീക്കം ചെയ്തു… മറ്റൊരു ഫുള്‍ കൈ ഷര്‍ട്ട് ഇന്റെ  പുറത്തു അത് ഇട്ടു.. പിന്നെ ഒരു മുണ്ട് താര്‍ ഉടുത്തു… ഈ രൂപത്തില്‍ ഞാന്‍ വേദിയിലേക്ക് കയറി ചെന്നു… ഞാന്‍ ഞെട്ടി പോയി, കാരണം എല്ലാവരും ആര്‍ത്തു കയ്യടിക്കുന്നു… ചിരിക്കുന്നു… ഞാന്‍ ചുറ്റിനും നോക്കി.. ഇനി അവിടെ വേറെ വല്ല പരിപാടിയും നടക്കുന്നുണ്ടോ… ഇനി എന്തെങ്കിലും പറയണമല്ലോ… ഞാന്‍ മൈകിന്റെ അടുത്തേക്ക് ചെന്നു… കരുണാകരന്‍ ഹിന്ദി പറയുന്ന പോലെ ഞാന്‍ പറഞ്ഞു തുടങ്ങി… ” ഭായിയോം ഓര് ബഹനോം… ‘ ഞാന്‍ ഒന്ന് നിര്‍ത്തി… നീണ്ട കയ്യടി.. ആ ധൈര്യത്തില്‍  ഞാന്‍ തുടര്‍ന്നു,.. ” പാകിസ്ഥാന്‍ മേം ഏക്‌ ലട്ക്കി മേം ഏക്‌ പ്രേമ ലേഖന്‍ തന്നു ഹേം …ഞാന്‍ തിരിച്ചു കൊടുത്തു ഹേം… ധന്യവാതു…’
നീണ്ട ചിരിയുടെയും കയ്യടിയുടെയും അകമ്പടിയോടെ ഞാന്‍ പച്ച മുറിയിലേക്ക് മടങ്ങി… അവിടെ അട്ടൂപ്പന്‍ നേരത്തെ ഇട്ട  ളോഹ ഊരാന്‍ പാട് പെടുന്നു… അത് അല്ലേലും അല്പം ടയിറ്റ് ആയിരുന്നു. അപ്പോഴേക്കും മൈകിലൂടെ വിളിച്ചു പറഞ്ഞു കഴിഞ്ഞു… അടുതതായിട്ടു എത്തുന്നു  ജനാര്‍ദ്ദനന്‍ …ആ ശബ്ദം അനുകരിക്കുന്നത് അട്ടൂപ്പന്‍ ആണ്… ളോഹ ഊരിയിട്ടുമില്ല … അവന്‍ ആ ളോഹയിട്ട്  കൊണ്ട് തന്നെ വേദിയിലേക്ക് പോയി… ശബ്ദം അനുകരിച്ചു തിരിച്ചെത്തി…പിന്നെ എന്‍റെ റിസ ബാവ ആയിരുന്നു.. അതിനും തരക്കേടില്ലാത്ത പ്രതികരണം കിട്ടി..(കൂവു അല്ല) പിന്നെ ഇന്ന് കലാഭവന്‍ വിനോദ് ആയി വളര്‍ന്ന വിനോദ് ആയിരുന്നു… അവന്റെ അനുകരനതിനും നല്ല കയ്യടി ആയിരുന്നു…  ആകപ്പാടെ ഒരു ഉണര്‍വ് മനസ്സില്‍ തോന്നി… ഞാന്‍ വേദിയുടെ സൈഡില്‍ നിന്നു അത് നേരിട്ട് കണ്ടു… വീണ്ടും അട്ടൂപ്പന്റെ കൊച്ചിന്‍ ഹനീഫയാണ്…
ഞാന്‍   നോക്കുമ്പോള്‍ അട്ടൂപ്പന്‍ ദാ വരുന്നു… പക്ഷെ ളോഹ മുണ്ട് പോലെ മടക്കി കുത്തിയിരിക്കുകയാണ്… ഞാന്‍ ദേഷ്യത്തില്‍ ചോദിച്ചു…” നീ എന്താ ഈ കാണിച്ചു കൂട്ടിയിരിക്കുന്നത്… “
“എന്തോ പറയാനാ അളിയാ… ളോഹ ഊരാന്‍ പറ്റിയില്ല..”
ഓണ്‍ ആയിരുന്ന മൈകില്‍ കൂടി അത് നാട്ടുകാര് മുഴുവന്‍ കേട്ടു… എവിടെയൊക്കെയോ ഒരു കൂവല്‍ ഉണര്‍ന്നു… ഒരു നായ ഒരിയിട്ടല്‍ മറ്റു നായകള്‍ ഏറ്റു പിടിക്കുന്ന പോലെ അത് ഗ്രൌണ്ട് മുഴുവന്‍ പടര്‍ന്നു…അതൊന്നും വക വെക്കാതെ അട്ടൂപ്പന്‍ ടയലോഗ് പറയാന്‍ തുടങ്ങി… ഇടയ്ക്കു മുണ്ട് അഴിച്ചു ഉടുക്കുന്ന സീന്‍ ഉണ്ട്… അവന്‍ ളോഹ അഴിച്ചു ഉടുത്തു… പക്ഷെ ഉടുത്തത് കേരളത്തില്‍ അനുവദിച്ച പരിധിയിലും മുകളില്‍ പോയി… ഏതോ സാധാചാര വാദിക്ക്‌ അത് സഹിച്ചില്ല… കൂവലിനൊപ്പം വേദിയിലേക്ക് കല്ലുകളും കമ്പുകളും വന്നു വീഴാന്‍ തുടങ്ങി… കഷ്ടകാലം … ഏതോ ഒരുത്തന്‍ എറിഞ്ഞ കല്ല്‌ കറക്റ്റ് അട്ടൂപ്പന്റെ തലയില്‍ തന്നെ പതിച്ചു… ഏതു കാലത്തേ വേറെ ഏതു ആര്‍ടിസ്റ്റ് ആണെങ്കിലും വേദിയില്‍ നിന്നും മാറും ആ സാഹചര്യത്തില്‍… പക്ഷെ വന്നു കൊണ്ട കല്ല്‌ അട്ടൂപ്പന്റെ ഇളകിയിരുന്ന നട്ടില്‍ ആണെന്ന് തോന്നുന്നു… കാരണം കൊടുങ്ങല്ലൂര്‍ ഭരണി പാട്ട് പാടിക്കൊണ്ട് വേദിയില്‍ കിടന്ന കല്ലുകള്‍ ഒന്നൊന്നായി അട്ടൂപ്പന്‍ പെറുക്കി എടുത്തു കാണികള്‍ക്ക് ഇടയിലേക്ക് എറിയാന്‍ തുടങ്ങി…
ആക്രോശം… ബഹളം… ആരൊക്കെയോ ഓടുന്നു… ഏതൊക്കെയോ വഴിയിലൂടെ ഞാനും ഓടി… അങ്ങനെ പോകുമ്പോള്‍ കുറെ സ്ത്രീകള്‍ നടന്നു പോകുന്നു… അവര്‍ എന്നെ മനസിലാക്കണ്ട എന്ന് കരുതി ഞാന്‍ ഓട്ടം മതിയാക്കി നടക്കാന്‍ തുടങ്ങി..
“ദേണ്ട്   വാജ്പേയി പോകുന്നു….” ഞാന്‍ ഒന്ന് ചമ്മി തിരിഞ്ഞു നോക്കി… ” കൊള്ളാമായിരുന്നു കേട്ടോ…’
കൊള്ളാമായിരുന്നു എന്നാണോ കൊളമായിരുന്നോ എന്നാണോ പറഞ്ഞത്…ഇപ്പോഴും അറിയില്ല..അങ്ങോട്ട്‌ പതിനാലു കിലോ മീറ്റര്‍ വണ്ടിയില്‍ ആണ് പോയത്… ആ പതിനാല് കിലോ മീറ്റര്‍ തിരിച്ചു നടന്നത് ഇന്നും മറക്കാന്‍ പറ്റില്ല…ഒരു കൂട്ടുകാരന്റെ വീട്ടിലെത്തി…അവിടെ പാര്‍ക്ക്‌ ചെയ്തിരുന്ന എന്‍റെ സൈക്കിള്‍ എടുത്താണ് വീട്ടിലെത്തിയത്…
പക്ഷെ അവിടെ തളര്‍ന്നു ഞാന്‍ മിമിക്രി നിര്‍ത്തിയിരുന്നെങ്കില്‍ ഇന്ന് എങ്ങും എത്തില്ലായിരുന്നു….
അവിടുന്ന് വീണ്ടും വാശിയോടെ ഉള്ള പ്രയാണം… ഒറ്റക്കും കൂട്ടായും ഉള്ള അവതരണങ്ങള്‍… ചാനെലുകളിലെക്കുള്ള ചുവടു മാറ്റം… കാലം പെട്ടെന്ന് മാറി.ഒട്ടിര് മീശ വെച്ച് ലാലേട്ടനെ അനുകരിച്ചിരുന്ന എനിക്ക് ദൈവം ഒറിജിനല്‍ മീശ തന്നു… അതും നല്ല കട്ടിക്ക്…
എന്നെ തിരസ്കരിച്ച ട്രൂപുകള്‍ ഒന്നൊന്നായി എന്നെ തേടി വരാന്‍ തുടങ്ങി… ഇതില്‍ ഏറ്റവും രസമുള്ള ഒരു കാര്യം എന്താന്ന് വെച്ചാല്‍, ഇതിനിടക്ക്‌ എന്നെ  പല ട്രൂപ്കള്‍ക്കും പുതിയ ആര്‍ടിസ്റ്റ് കളെ എടുക്കുമ്പോള്‍ ജഡ്ജ് ആയിട്ട്  വിളിക്കാറുണ്ടായിരുന്നു… ഒരിക്കല്‍ ഒരു സ്വപ്നം പോലെ ഉള്ള സംഭവം… പണ്ട് പല ട്രൂപുകളില്‍ എന്നെ ഇന്റര്‍വ്യൂ നടത്തിയവരെ ഞാന്‍ തിരിച്ചു ഇന്റര്‍വ്യൂ ചെയ്തു… അതില്‍ പരം ഒരു തമാശ എന്തു ഉണ്ടാവാന്‍ …
എനിക്ക് പറയാനുള്ളത് ഇതാണ്… പരാജയങ്ങള്‍ പല പ്രാവശ്യം ഉണ്ടായെന്നു വരാം…പക്ഷെ തോറ്റു പിന്മാറരുത് … കഷ്ട്ടപ്പെട്ടാല്‍ വിജയം നമ്മോടൊപ്പം തന്നെ ആയിരിക്കും …
വിജയാശംസകള്‍ …..

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...