18 Mar 2012

മുകുന്ദേട്ടാ, പിണറായി വിളിക്കുന്നു




പി. സുജാതൻ


എം. മുകുന്ദൻ മലയാളത്തിലെ നല്ല കഥാകാരനാണ്‌. ആധുനിക ചിന്താധാരയും
പ്രവണതകളും മലയാള സാഹിത്യത്തിൽ കൊണ്ടുവന്ന എഴുത്തുകാരുടെ കൂട്ടത്തിൽ
മുകുന്ദന്‌ പ്രമുഖ സ്ഥാനമുണ്ട്‌. മലയാള കഥയുടെ വികാശദശയിൽ മുകുന്ദൻ എന്ന
എഴുത്തുകാരന്റെ സംഭാവന ഗണനീയം. നോവലിലും ചെറുകഥയിലും
ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളിൽ മുകുന്ദൻ നടത്തിയ പരീക്ഷണങ്ങൾ ആധുനിക
സാഹിത്യത്തിലെ സർഗ്ഗാത്മക കലാപങ്ങളായിരുന്നു. നിലവിലിരുന്ന സാഹിത്യ
സങ്കൽപങ്ങളെ മുഴുവൻ തകർത്തെറിഞ്ഞ്‌; പുതിയ രചനാരീതിയും അഭിരുചിയും ജീവിത
എം. മുകുന്ദൻ
സങ്കൽപങ്ങളും സൃഷ്ടിച്ച കാക്കനാടൻ, ഒ.വി. വിജയൻ എന്നിവരുടെ കൂട്ടത്തിൽ
എം. മുകുന്ദനും ഉണ്ടായിരുന്നു.

ഡൽഹി, ഹരിദ്വാരിൽ മണിമുഴങ്ങുന്നു, ആകാശത്തിനു ചുവട്ടിൽ, മയ്യഴിപ്പുഴയുടെ
തീരങ്ങളിൽ എന്നീ നോവലുകളും തലമുണ്ഡനം ചെയ്ത ജീവിതം, ഹൃദയം പാടുന്നു,
രാധരാധമാത്രം, വേശ്യകളെ നിങ്ങൾക്കൊരമ്പലം, അഞ്ചരവയസുള്ള കുട്ടി എന്നീ
കഥകളും കേരളത്തിലെ ചിന്താശീലരായ യുവാക്കളെ വശീകരിച്ചു എന്നല്ല,
കിഡ്ണാപ്പ്‌ ചെയ്തു എന്നു പറയാം. മുകുന്ദൻ എന്ന എഴുത്തുകാരൻ അദ്ദേഹം
പോലും അറിയാതെ അങ്ങനെ ഒരു കൾട്ട്‌ ഫിഗർ ആയി.
കമ്യൂണിസ്റ്റ്‌ സാഹിത്യ പ്രചാരകരെ മുകുന്ദനും സഹയുവ എഴുത്തുകാരും
അക്കാലത്ത്‌ വെകിളിപിടിപ്പിച്ചു. സി.പി.എം നേതാക്കളായ ചാത്തുണ്ണി
മാസ്റ്റർ മുതൽ പി. ഗോവിന്ദപ്പിള്ളവരെയുള്ളവർ നിരന്തരം പലവേദികളൊരുക്കി
മലയാളത്തിലെ ആധുനിക എഴുത്തുകാരെ അതിനിശിതമായി ആക്രമിച്ചുകൊണ്ടിരുന്നു.
എൻ.ഇ. ബാലറാം, തായാട്ടു ശങ്കരൻ, വൈക്കം ചന്ദ്രശേഖരൻനായർ, തകഴി, കേശവദേവ്‌
തുടങ്ങിയവർ മുകുന്ദനെയും വിജയനെയും എഴുതിത്തകർക്കാൻ ശ്രമിച്ചു.
ചെറുപ്പക്കാരെ ആധുനിക എഴുത്തുകാർ ആകർഷിക്കുന്നതിൽ അമ്പരന്നു പോയ
കമ്യൂണിസ്റ്റുകാർ അടിസ്ഥാന രഹിതമായ ആരോപണങ്ങൾപോലും പ്രചരിപ്പിച്ച്‌
പ്രതിരോധം സൃഷ്ടിച്ചു. മയക്കുമരുന്നിന്റെയും ആത്മഹത്യയുടെയും ഉപാസകരാണ്‌
മലയാളത്തിലെ ആധുനിക എഴുത്തുകാർ എന്നും അവർ യുവാക്കളെ
വഴിതെറ്റിക്കുകയാണെന്നും കുറ്റപ്പെടുത്തി. ജീർണ്ണ സാഹിത്യം എന്നാണ്‌
മുകുന്ദന്റെയും കൂട്ടരുടെയും കൃതികളെ കമ്യൂണിസ്റ്റുകാർ വിശേഷിപ്പിച്ചതു.
കമ്യൂണിസത്തെ തകർത്ത്‌ വ്യക്തിവാദത്തെ ഊട്ടി ഉറപ്പിക്കാൻ ഇറങ്ങിയ സി.ഐ.എ
ചാരന്മാരാണ്‌ വിജയനും മുകുന്ദനുമെന്ന്‌ ഇ.എം.എസും ഗോവിന്ദപ്പിള്ളയും
പ്രസംഗിച്ചിട്ടുണ്ട്‌.

ഇവരുടെയെല്ലാം എതിർപ്പിനും ദുരാരോപണത്തിനും നവീന സാഹിത്യത്തെ തകർക്കാൻ
കഴിഞ്ഞില്ല. സുന്ദരവും സ്വാഭാവികവുമായ ഒരു ജീവ പ്രകൃതിപോലെ മലയാള
സാഹിത്യത്തിന്റെ ഭാവുക പരിണാമത്തിൽ അവ അലിഞ്ഞു ചേരുകയാണ്‌ ചെയ്തത്‌.
കമ്യൂണിസ്റ്റുകാരുടെ എതിർപ്പിന്റെ എട്ടിരട്ടി വേഗത്തിൽ ആധുനിക സാഹിത്യം
വളർന്നു പന്തലിച്ചു. വിവേകശാലികളായ വായനക്കാർക്ക്‌ വേലികെട്ടാൻ ചുവന്ന
തത്വപ്രചാരകർക്ക്‌ ഒരിക്കലും കഴിയില്ലെന്ന ലോകയാഥാർത്ഥ്യം കേരളത്തിലും
ആവർത്തിക്കുക മാത്രമാണ്‌ ചെയ്തത്‌. ആധുനികതയെ എതിർത്തവർക്ക്‌ ചരിത്രം
യാഥാസ്ഥിതികർ എന്നു പേരുനൽകി.

പിണറായി വിജയൻ
ആധുനികത കലാസാഹിത്യ മണ്ഡലങ്ങളിൽ മാത്രം കൊടി പാറിനിന്ന ഒരു
പ്രവണതയായിരുന്നില്ല. ജീവിതത്തിന്റെ സമസ്ത മേഖലയിലും പുതിയ പ്രവണത വളരെ
വേഗം സ്വാധീനിച്ചു. രാഷ്ട്രീയത്തിൽ, കൃഷിയിൽ, പത്രപ്രവർത്തനത്തിൽ,
വേഷവിധാനങ്ങളിൽ, എൻജിനീയറിങ്ങിൽ, കെട്ടിടനിർമ്മാണ കലയിൽ എന്നുവേണ്ട
മനുഷ്യൻ ഇടപെടുന്ന എന്തിലും ആധുനിക സ്പർശം ഉണ്ടാകാതെ തരമില്ലെന്നു വന്നു.
അക്കാലത്ത്‌ എന്താണ്‌ ആധുനികത എന്ന ചോദ്യം എല്ലാ സാധാരണക്കാരുടെയും
സന്ദേഹമായിരുന്നു. എം. മുകുന്ദൻ അതിന്‌ മറുപടിയെന്നവിധം "എന്താണ്‌
ആധുനികത?" എന്ന പുസ്തകം എഴുതി. എൻ.ഇ. ബാലറാം ആ കൃതിക്ക്‌ ഗംഭീരമായ
വിമർശനം എഴുതി. എന്തൊരു കോലാഹലമായിരുന്നു അക്കാലത്ത്‌ സാഹിത്യ
സംസ്ക്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ! കെ.എസ്‌.യു-യൂത്ത്‌ കോൺഗ്രസ്‌
പ്രസ്ഥാനങ്ങൾ സ്വതന്ത്രചിന്തയുടെ വസന്തപുഷ്പാഭരണം ചാർത്തി കേരളത്തിലെ
രാഷ്ട്രീയ വേദിയിലേക്ക്‌ കടന്നുവന്നു സ്വാധീനം ഉറപ്പിച്ച കാലവും അതാണ്‌.
ആധുനികതയുടെ രാഷ്ട്രീയ പ്രതീകമായിരുന്നു യുവ കോൺഗ്രസ്‌ വൃന്ദം.
സമീപഭൂതകാലം അർത്ഥവത്തായി ഉദ്ഘോഷിക്കുന്ന ചരിത്ര യാഥാർത്ഥ്യമാണിത്‌.
അതിനാൽ ആധുനികത കമ്യൂണിസ്റ്റ്‌ വിരുദ്ധവും പരമസത്യവും ആയിരുന്നു. ഒരു
നദിപോലെ ആ പ്രവണതയുടെ പ്രവാഹം ഉത്തരാധുനികത എന്ന വിശേഷണവും പേറി
തുടരുകയാണ്‌.

അൽബേർ കാമു എഴുതി; വിപ്ലവം സൃഷ്ടിക്കാൻ ഇറങ്ങുന്നവരുടെ മുന്നിൽ രണ്ടു
മാർഗ്ഗങ്ങളാണുള്ളത്‌. കൊലപാതകവും ആത്മഹത്യയും. വിപ്ലവകാരിയുടെ
ജീവിതകാലത്ത്‌ രണ്ടിലൊന്ന്‌ അയാൾ ചെയ്തേ മതിയാകൂ. അല്ലെങ്കിൽ അയാൾ ഒരു
കപട വിപ്ലവകാരിയായിരിക്കും. നമ്മൾ ഇന്ന്‌ വിപ്ലവകാരികളെന്ന ലേബലിൽ
കാണുന്നവരെല്ലാം കപട വിപ്ലവകാരികളാണ്‌.
മലയാളത്തിലെ ആധുനികത ഒരു ആശയവിപ്ലവമായിരുന്നു. ഒരു
സംഹാരമൂർത്തിയെപ്പോലെയായിരുന്നു അതിന്റെ അവതാരം. മാമൂൽ പ്രമാണങ്ങളെയും
നിലവിലിരുന്ന സങ്കൽപങ്ങളെയും ആധുനികത തച്ചുടച്ചു. പകരം തൽസ്ഥാനത്ത്‌
തികച്ചും നൂതനമായ ഒന്ന്‌ പ്രതിഷ്ഠിച്ചു. സംഹാരവും സൃഷ്ടിയും തലമുറ
തലമുറകളായി അനുസ്യൂതം തുടർന്നുപോകണം. അത്‌ ജീവിതത്തിന്റെ നിയമമാണ്‌.
പഴയത്തിന്റെ ജീർണ്ണതയെ തൂത്തെറിഞ്ഞ്‌ പുതിയതായി ഒന്ന്‌ തൽസ്ഥാനത്ത്‌
നിർമ്മിച്ചു വയ്ക്കാനില്ലാതെ വരുമ്പോൾ പ്രതിസന്ധി ഉണ്ടാകുന്നു.
മലയാളത്തിലെ ആശയലോകം ഉത്തരാധുനിക പ്രവണതകളുമായി ഈ പ്രതിസന്ധിയെ
അതിജീവിക്കാൻ അഭിലഷിക്കുന്നുണ്ടെങ്കിലും വേണ്ടത്ര വ്യക്തത്തയോടെ
പ്രകടമാകുന്നില്ല. അപ്പോൾ പഴയ വിപ്ലവകാരികൾ പ്രതിവിപ്ലവകാരികളായി വന്ന്‌
സ്വന്തം കുഞ്ഞുങ്ങളെത്തന്നെ ഭക്ഷിച്ചെന്നു വരാം.

വിപ്ലവം ചിലപ്പോൾ അതിന്റെ ശിശുക്കളെത്തന്നെ വിഴുങ്ങുമെന്ന്‌
കേട്ടിട്ടില്ലേ? കേരളത്തിലെ സാംസ്കാരിക മണ്ഡലത്തിൽ ഇപ്പോൾ ചരിത്രപരമായ ആ
അത്യാഹിതം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒന്നിനും ഒരു യുക്തിയും
വ്യവസ്ഥയുമില്ല. ഭ്രാന്തമായ ചെയ്തികളുടെയും പറച്ചിലുകളുടെയും തികവാർന്ന
അവ്യവസ്ഥ. ധീരമായ കൊലപാതകം നടത്തി പുതിയ ആശയ സാമ്രാജ്യം തീർത്ത പഴയ
വിപ്ലവകാരികൾ അവിചാരിത നിമിഷത്തിൽ ജനങ്ങളെ അമ്പരപ്പിച്ചുകൊണ്ട്‌ ആത്മഹത്യ
ചെയ്യുന്നു. താൻ കൂടി ഉണ്ടാക്കിയ ഭൂതകാലത്തെ പാടെ നിഷേധിക്കുന്നു. ഒരു
ലജ്ജയുമില്ലാതെ സകലമാന ജീർണ്ണതയ്ക്കും കീഴടങ്ങുന്നു. പ്രതീകാത്മകമായും
ആത്മഹത്യ ചെയ്യാം.

എം. മുകുന്ദൻ എന്ന എഴുത്തുകാരൻ പിണറായി വിജയനെപ്പറ്റി കഴിഞ്ഞ ഫെബ്രുവരി
19-​‍ാം തീയതി ദേശാഭിമാനി വാരാന്തപ്പതിപ്പിൽ എഴുതിയ ലേഖനം അത്തരത്തിൽ ഒരു
സിംബോളിക്‌ സൂയ്സൈഡ്‌ ആണെന്ന്‌ ഞാൻ വിശ്വസിക്കുന്നു. മലയാളത്തിലെ ആധുനിക
എഴുത്തുകാരനായ മുകുന്ദൻ തന്റെ അന്തസ്സിന്റെ ശിരസ്‌ ഛേദിച്ചു ദൂരെ
എറിഞ്ഞിരിക്കുന്നു. കേരളത്തിലെ സ്വതന്ത്രചിന്ത 'വിജയേട്ടന്‌ ഒരു
മയ്യഴിപ്പുഞ്ചിരി' എന്ന ലേഖനം വായിച്ച്‌ ഏങ്ങലടിച്ചു കരയുന്നത്‌ ആർക്കും
കേൾക്കാം. ദിനേശനും രമേശനും രാധയും റോസ്മേരിയും സീതയും ചന്ദ്രികിയും
ദാസനുമെല്ലാം ആ കൂട്ടവിലാപത്തിൽ തേങ്ങുന്നുണ്ട്‌.
എഴുത്തുകാരന്‌ ഒരു രാഷ്ട്രീയ നേതാവിനെ പ്രശംസിക്കാൻ അവകാശമില്ലെന്ന്‌
ആരും പറയുന്നില്ല. നേതാക്കളുടെ യഥാർത്ഥ നന്മ സാമാന്യജനങ്ങൾക്ക്‌
ചൂണ്ടിക്കാട്ടിക്കൊടുക്കുന്നതിൽ തെറ്റുകാണുന്നില്ല. പക്ഷേ ഗൾഫ്‌
നാടുകളിലെ നിർമ്മാണ സങ്കേതത്തിൽ വിയർത്തൊലിച്ച്‌ കഷ്ടപ്പെട്ടു
ജീവിക്കുന്നവരുടെ ആവേശവും പ്രതീക്ഷയും കേരളത്തിലെ സി.പി.എം സംസ്ഥാന
സെക്രട്ടറി പിണറായി വിജയനാണെന്ന്‌ മുകുന്ദൻ സൂചിപ്പിക്കുമ്പോൾ
വായനക്കാരുടെ പുരികം ആകാശത്തേക്ക്‌ ഉയരുന്നു. ഡൽഹി കേരള ഹൗസിലെ
കോവണിപ്പടിയിൽ വച്ച്‌ കണ്ടിട്ടുള്ളപ്പോഴൊന്നും മുകുന്ദന്റെ പുഞ്ചിരിക്ക്‌
ഒരു മറുചിരിപോലും തിരിച്ചു നൽകാത്ത അയൽനാട്ടുകാരനായ പിണറായിയുടെ
മനുഷ്യത്വം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ പാർപ്പിടത്തിൽ നേരിട്ടു
ചെന്ന്‌ ഒരു മണിക്കൂർ നുകർന്നുപോലും. നല്ലത്‌. അതുകൊണ്ട്‌ മുകുന്ദന്‌
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ ആകാൻ പറ്റി. ഇല്ലെങ്കിൽ
കേരളീയനല്ലാത്ത മുകുന്ദന്‌ ആ സ്ഥാനത്ത്‌ വരാനാകുമായിരുന്നില്ല. 'കേശവന്റെ
വിലാപങ്ങൾ' എഴുതി സി.പി.എമ്മിന്‌ ബുദ്ധിപരമായ ആപ്പുവച്ച കാര്യമൊക്കെ
വിജയൻ മറന്നുപോയിരിക്കാം. ഇ.എം.ഏശിന്റെ ചുമർ ചിത്രത്തിൽ ഫൽഗുനൻ എന്ന
കഥാപാത്രം മൂത്രമൊഴിക്കുന്ന രംഗം സി.പി.എമ്മുകാരുടെ പാപ്പരബുദ്ധിയിൽ
ഇതുവരെ പതിഞ്ഞിട്ടില്ല. അതു മറച്ചുവച്ചുകൊണ്ട്‌ വി.എം. സുധീരനെ
തോൽപ്പിക്കാൻ മുകുന്ദൻ ആലപ്പുഴയിൽ പ്രാചരണത്തിനിറങ്ങിയപ്പോൾ സി.പി.എം
നേതൃത്വവും അണികളും സായൂജ്യമടഞ്ഞു.

പിണറായി വിജയനെ എഴുത്തുകാരനായ മുകുന്ദൻ 'വിജയേട്ടാ'  എന്ന്‌
നീട്ടിവിളിക്കുന്നു. അശോകൻ ചരുവിൽ അല്ല അങ്ങനെ വിളിച്ചതു. എം. മുകുന്ദൻ.
സാക്ഷാൽ പിണറായി വിജയനേക്കാൾ ഒന്നര വയസ്‌ മൂപ്പുള്ള പ്രമുഖ എഴുത്തുകാരൻ.
ഉത്തര കേരളത്തിൽ പ്രായംകൊണ്ട്‌ അൽപമെങ്കിലും മുതിർന്ന പുരുഷവ്യക്തിയെ
ജ്യേഷ്ഠൻ എന്ന അർത്ഥത്തിൽ 'ഏട്ടൻ' എന്നു വിളിക്കുന്ന പതിവുണ്ട്‌. ഭാര്യ
കേരളമൊട്ടുക്ക്‌ ഭർത്താവിനെ ഏട്ടൻ എന്നു വിളിക്കുന്ന ശീലവുമുണ്ട്‌.
ഇതിന്‌ പ്രാദേശിക ഭേദങ്ങളും ജാതിമതഭേദങ്ങളും ധാരാളം. എന്നാൽ
പ്രായംകൊണ്ട്‌ അനുജനാകേണ്ട ഒരാളെ അറിഞ്ഞുകൊണ്ട്‌ വിജയേട്ടാ എന്നു
വിളിക്കുന്നത്‌ ദുരുദ്ദേശ്യമാണ്‌. സാമൂഹിക ജീവിത ശീലങ്ങളെ കീഴ്മേൽ
മറിച്ച്‌ പുതിയ കീഴ്‌വഴങ്ങളും മര്യാദകളും സൃഷ്ടിക്കുകയാണോ മുൻ ആധുനികനായ
മുകുന്ദൻ? അതോ എം. മുകുന്ദന്‌ രാജ്യസഭയിൽ ഒരു കണ്ണുണ്ടോ?

വാർദ്ധക്യകാലത്ത്‌ ഡൽഹിയിലെ തണുപ്പിൽ ഫ്രഞ്ച്‌ വൈൻ നുണഞ്ഞു മിനാരങ്ങളിൽ
പറവകൾ ചേക്കേറുന്നതു നോക്കിയിരിക്കാൻ രസമാകും. അതിനുവേണ്ടി കേരളത്തിൽ
ആരും ഇതുവരെ അനുജനെ ഏട്ടാ എന്ന്‌ വിളിച്ചിട്ടില്ല. മുകുന്ദനിൽ നിന്ന്‌
മലയാളികൾക്ക്‌ ഇനി ഒന്നും പ്രതീക്ഷിക്കാനില്ല. എഴുപതാം വയസ്സിൽ അദ്ദേഹം
തന്റെ ഭൂതകാലങ്ങളെ മുഴുവൻ മായ്ച്ചുകളഞ്ഞു. മുകുന്ദൻ എഴുതുന്നു: 'എനിക്ക്‌
മറ്റൊരാഗ്രഹംകൂടിയുണ്ട്‌. സി.പി.എം സംസ്ഥാന സെക്രട്ടറി സ. പിണറായി വിജയൻ
ഒരിക്കലെങ്കിലും എന്നെ മുകുന്ദേട്ടൻ എന്ന്‌ വിളിക്കണം. കാരണം
അദ്ദേഹത്തേക്കാൾ ഒന്നരവയസ്സ്‌ എനിക്ക്‌ കൂടുതലുണ്ട്‌'. ശാന്തം പാവം !

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...