18 Mar 2012

വായന



എ. എസ്‌. ഹരിദാസ്‌

കഴിഞ്ഞ ഏതാനും ലക്കങ്ങളിൽ ഈ പംക്തി തയ്യാറാക്കാൻ കഴിയാത്തതിൽ നിർവ്യാജം
ഖേദിക്കുന്നു. തുടരട്ടെ:

അലകടൽ ശാന്തമായി : സി രാധാകൃഷ്ണൻ
മരണപ്പെട്ടുപോയ ഒരു പ്രതിഭാശാലിയെക്കുറിച്ച്‌ മറ്റൊരു പ്രതിഭാശാലി
എഴുതുമ്പോൾ മാത്രമേ മരണപ്പെട്ടയാളുടെ വ്യക്തിപരമായ ഗുണദോഷങ്ങൾ അറിയാൻ
കഴിയൂ; രണ്ടുകാരണങ്ങളാൽ:
1.      അങ്ങനെ രണ്ടുപേർ ധാരാളം അടുത്തിടപഴകാൻ ഇടയാക്കും.
2.      അറിയേണ്ട കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായി അറിയാൻ കഴിയും.
സുകുമാർ അഴീക്കോടിനെക്കുറിച്ചുള്ള സി.രാധാകൃഷ്ണന്റെ സ്മരണ ഇപ്പറഞ്ഞ
ഗുണങ്ങൾ അനുഭവിക്കാൻ ഇടയാക്കി. സാധാരണ നിലയിൽ, അഴീക്കോടിന്റെ
കാഴ്ച്ചപ്പാടുകളെക്കുറിച്ച്‌ എഴുതാൻ മാത്രമേ, ഇതെഴുതുന്നവരെപ്പോലുള്ള
സാഹിത്യവിദ്യാർത്ഥികൾക്കു കഴിയൂ എന്നതിനാൽ, സി. രാധാകൃഷ്ണന്റെ സ്മരണ
വിലപ്പെട്ടതാക്കി.

ദിപിൻ മാന്തവാടിയുടെ അനുസ്മരണം, രണ്ടു പേരുമായുള്ള (അഴീക്കോടും
വിജയൻമാഷും) ഭൗതികമായ അകലത്തിൽ നിന്നുകൊണ്ടുള്ളതും,
കാഴ്ചപ്പാടുകളെക്കുറിച്ചുള്ളതുമായ ഹ്രസ്വമായ വിശകലനത്തിൽ ഊന്നിയതുമാണ്‌.
രണ്ടു സാമൂഹ്യ വിമർശകരുടേയും പ്രത്യയശാസ്ത്രങ്ങളുടെ ആഴത്തിൽ
പോയില്ലെങ്കിലും,( അതുകൊണ്ടു തന്നെ) പൊതുവായ സമീപനാസാജാത്യങ്ങൾ
പരിശോധിക്കാനും, അതിനുവേണ്ടിയുള്ള ഒരു ചർച്ചയ്ക്ക്‌ ആമുഖമാക്കാനും
കെൽപുകാട്ടിയിട്ടുണ്ട്‌. അഴീക്കോടിന്റെ സാഹിത്യ ജീവിതത്തിന്റെ രണ്ടാം
ഘട്ടത്തിൽ അദ്ദേഹം സ്വീകരിച്ച ഇടതുപക്ഷാനകൂല നിലപാടുകൾ തിരിച്ചറിയാൻ
ദിപിൻ ശ്രമിക്കുമെന്ന്‌ വിശ്വസിക്കുന്നു. 'അമലയിൽ' വച്ചാണ്‌ രണ്ടുപേർ
മരിച്ചതെന്നതും മറ്റും കേവലം ആകസ്മികതയെന്നല്ലാതെ, അതിലെന്തു
പരാമർശയോഗ്യതയെന്നു മനസ്സിലാവുന്നില്ല.

ചെമ്മനം ചാക്കോയുടെ ഹാസ്യലേഖനം 'കെട്ടുതാലി' ചെറുകഥയുടെ ഗണത്തിലല്ലേ
പെടുത്തേണ്ടിയിരുന്നത്‌? രമേഷ്‌ അരൂരിന്റെ ബ്ലോഗ്‌ രചനകളെക്കുറിച്ചുള്ള
പരാമർശങ്ങൾ, ഈ പംക്തി എഴുതുന്നയാൾക്ക്‌ പഠനത്തിനുപകരിച്ചു എന്നറിയിക്കാൻ
സന്തോഷം.
ഏതാനും ഖണ്ഡികകൾകൊണ്ട്‌ ഡാർവിനിസത്തെ ചോദ്യം ചെയ്യാനുള്ള ശ്രീ
ബെഞ്ചാലിയുടെ ശ്രമം അത്ഭുതകരമായിരിക്കുന്നു! വിശ്വാസമാകുന്ന ഉത്തരത്തിൽ
മനസ്സുറപ്പിച്ചുകൊണ്ട്‌ റിവേഴ്സ്ഗിയറിൽ ശാസ്ത്രജ്ഞാനത്തെ അളക്കാനുള്ള
അദ്ദേഹത്തിന്റെ ശ്രമം അന്ധവിശ്വാസികളായ കുറേപ്പേരെ ഹരം കൊള്ളിക്കാൻ
മാത്രമേ ഉതകൂ. ഒന്നുപറയട്ടെ, ശാസ്ത്രം അവസാന സത്യം പറയാറില്ല.
'അങ്ങനെയാവാം' എന്നുള്ള ഒരു നിർദ്ദേശമാണ്‌ ശാസ്ത്ര സമീപനത്തിന്റെ രീതി.
ഒരഭിപ്രായം രൂപപ്പെടുത്തുകയും, ആ കാഴ്ചപാടിൽ നിന്നുകൊണ്ട്‌
പ്രവർത്തിക്കുകയുമാണ്‌ വേണ്ടത്‌. ആ അർത്ഥത്തിൽ, ബെഞ്ചാലിയുടെ നിലപാട്‌
മനുഷ്യന്റെ ഭൗതീകവിജ്ഞാനത്തിന്റെ ഭീമമായ ഭണ്ഡാഗാരത്തെ പൂർണ്ണമായും
ഉപേക്ഷിക്കാൻ പ്രേരിപ്പിക്കൂന്നുവേന്നതിനാൽ പ്രതിലോമപരം എന്നേ
സി.രാധാകൃഷ്ണൻ

സുകുമാർ അഴീക്കോട്
പറയാനുള്ളു.
ആശയങ്ങൾക്ക്‌ അഴുക്കുപിടിക്കുന്നത്‌ (വി. പി. ജോൺസ്‌)
ഇദ്ദേഹം എന്താണ്‌ എഴുതിയതെന്ന്‌ ഒട്ടും മനസ്സിലായില്ല. തത്വചിന്തയാണോ,
തത്വചിന്താവിമർശനമാണോ? പ്രിയപ്പെട്ട ഷംഡി, ക്രിക്കറ്റിനെപറ്റി ഒരക്ഷരം
മിണ്ടുനില്ല. സോറി.
ഗോവിന്ദചാമിയും സിനിമയിൽ അഭിനയിക്കണം. അരുൺ കൈമൾ.
       എടുത്തു പറയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ട ലേഖനമാണിത്‌.
അതിലുള്ളതും ഒട്ടേറെ പറയപ്പെടാത്തതുമായ വിമർശനങ്ങൾ, മലയാളഭാഷയുടെ
അഭിമാനമാവണം.
പ്രണയം: സുധാകരൻ ചന്തവിള
നേരെ കാര്യങ്ങൾ പറയുന്ന രചനാശൈലി ശ്ലാഖനീയം. എന്താണ്‌ ജീവിതം എന്ന
ചോദ്യത്തിന്‌ കണ്ടെത്താൻ കഴിയുന്ന മറുപടി ഇത്രയേയുള്ളൂ. സമൂഹമനുഷ്യൻ
വളർത്തിയെടുത്ത ഭൗതീക ജീവിതസൗകര്യങ്ങൾ എല്ലാവരും അനുഭവിച്ച്‌
തൃപ്തരാവുന്ന കാലത്തിനായുള്ള സമരം. ഈ ഉത്തരത്തിൽ നിന്നേ
കുടുംബജീവിതത്തെക്കുറിച്ചും അഭിപ്രായരൂപീകരണം നടത്താനാവൂ, കുടുംബം എന്ന
സങ്കൽപ്പത്തിൽ സ്വന്തം വീട്ടിലെ അംഗങ്ങളെ മാത്രം ഉൾപ്പെടുത്താതെ,
അയൽവാസികൾ, സുഹൃത്തുക്കൾ, ഒപ്പം തൊഴിൽ ചെയ്യുന്നവർ എന്നിങ്ങനെ വിസ്തൃതമായ
ഒരു ലോകത്തിലേക്ക്‌ ഓരോ വ്യക്തിയും ചിന്താപരമായി വളരണം. അപ്പോൾ മനുഷ്യനു
നേരിടാൻ കഴിയേണ്ട പ്രശ്നങ്ങൾ ഉയർന്നുവരും. അവയെ സാമൂഹികമായി നേരിടുന്ന
ജീവിതസമരത്തിന്റെ പാതയിൽ അടിയുറച്ച്‌ നിൽക്കുക: അതു തന്നെ ജീവിതം!
മുല്ലപെരിയാർ : ഡോ: എം.എസ്‌. ജയപ്രകാശ്‌
കൃത്യമായ ഈ സാമൂഹ്യ വിമർശനം നടത്തിയത്‌ അഭിനന്ദനാർഹം! കഴിവുകൾ
ജാതിതിരിച്ചല്ല നിയതി വാരിവിതറിയിരിക്കുന്നത്‌. സാമൂഹ്യസാഹചര്യങ്ങൾ
അനുകൂലമാകുമ്പോൾ ഓരോ വ്യക്തിയും അവരവരുടെ വിഷയങ്ങളിൽ പ്രഗത്ഭരായി വളരും.
അത്‌ സമൂഹത്തെ വീണ്ടും മുന്നോട്ട്‌ നയിക്കാൻ ഇടയാക്കും. സമൂഹത്തിലെ
ഭിന്നിപ്പുകൾക്ക്‌ ആക്കം വർദ്ധിപ്പിക്കുന്ന നിലപാടുകൾ അതിനെ
ഛിന്നഭിന്നമാക്കുകയും ചെയ്യും.
എഴുത്തുകാരന്റെ ഡയറി: സി.പി. രാജശേഖരൻ
ഏറെ ചിന്തനീയമായ പംക്തി. ആനുകാലിക സമൂഹത്തിന്റെ പ്രശ്നങ്ങളെ
പ്രത്യയശാസ്ത്രവൽക്കരിച്ചു പറഞ്ഞാൽ, എല്ലാമേഖലയിലും വളർന്നുവരുന്ന
പണവൽക്കരണം (ഇ​‍ീ​‍ാ​‍ാലൃരശമഹശമെശ്​‍ി)ആണു പ്രശ്നത്തിനടയാക്കുന്നത്‌
എന്നേ സമാധാനമുള്ളു; സാമൂഹ്യ വ്യവസ്ഥയുടെ താളപിഴകൾ തന്നെ.
അഞ്ചാംഭാവം: ജ്യോതിർമയി
മനുഷ്യസമൂഹത്തിന്റെ ജീവിതസംസ്ക്കാരം എത്രമാത്രം മാറി മറിഞ്ഞുവേന്ന്‌
മനസ്സിലാക്കാൻ ജ്യോതിർമയി ശങ്കരന്റെ ഈ പംക്തി വായിച്ചാൽ മതി. വൃദ്ധാ
ജനങ്ങളോടുള്ള സമീപനം ഒന്നുകൊണ്ടുമാത്രം സാമൂഹികസംസ്ക്കാരത്തെ അളക്കാൻ
കഴിയുമെന്ന്‌ നമ്മെ ഓർമിപ്പിക്കുന്നു ഈ ലേഖനം. കുടുംബത്തിന്റെ
നിർവചനത്തിൽ ഉൾപ്പെടുത്താത്ത 'സീനിയർ സിറ്റിസൺ' മാരോട്‌ ആനുകാലിക കേരളീയ
മുഖ്യധാര സമൂഹം എത്രക്രൂരമായാണ്‌ പെരുമാറുന്നതെന്നു നോക്കൂ!
നിലാവിന്റെ വഴി: ശ്രീപാർവ്വതി
നമ്മെ ചിന്തിപ്പിക്കുന്നത്‌ നാമറിയാതെ മാറിമറയുന്ന ജീവിതം തന്നെയാണ്‌.
ചുറ്റുപാടിന്റെ യാഥാർത്ഥ്യങ്ങൾ ഓരോന്നും ഓരോരുത്തരെ അവരവർക്കിഷ്ട്ടമുള്ള
ഭാഷയിൽ സംസാരിക്കാൻ പ്രേരിപ്പിക്കുന്നു.
ഒരു പക്ഷേ, എല്ലാം നഷ്ട്ടപ്പെട്ട ആത്മാവായി മാറിക്കഴിഞ്ഞ ഇന്നത്തെ
മനുഷ്യന്‌ സ്വീകാര്യമായ ഒന്നും നിലനിൽക്കുന്നില്ലെന്നു നാം
വ്യാകുലപ്പെടുന്നതു മാത്രമേ നാം കേൾക്കുന്നുള്ളു. അതും ഒരു നേർത്ത
നൊമ്പരം. ഇന്നിനെ സ്നേഹിക്കുന്നവർക്ക്‌ അതു പ്രാപിക്കാൻ ഭാഷ വേണ്ടെന്നു
വന്നിരിക്കുന്നു. അതു കൊണ്ടാവാം നമ്മുടെ ഭാഷയും നമുക്കു
നഷ്ട്ടപ്പെടുന്നതായി ഭയക്കേണ്ടിവരുന്നത്‌. അവർക്ക്‌ 'അടിപൊളി' ജീവിതത്തിൽ
ഭാഷയില്ലാതെ വികാരം പ്രകടിപ്പിക്കാനാവുന്നു. അതു സൃഷ്ടിക്കുന്ന
ദുരന്തങ്ങളുടെ വാർത്തകളുമായി എല്ലാ പ്രഭാതങ്ങളും
മാറിക്കഴിഞ്ഞിരിക്കുന്നു.
അക്ഷര രേഖ: ആർ ശ്രീലതാവർമ്മ
ചിത്ര-ശിൽപ- വാസ്തുകലകൾ നിശ്ചലങ്ങളാണെന്ന അഭിപ്രായം ശരിയല്ല. അവ കൈകാര്യം
ചെയ്യുന്ന പ്രമേയങ്ങൾ സമൂഹത്തിൽ നിന്നെടുക്കുന്നുവേന്നതിനാൽ അവയും
മാറ്റത്തിനും ചലനാത്മതയ്ക്കും വിധേയമാണ്‌. അതിന്റെ ഭാഷഅറിയാമെങ്കിൽ ഈ
ചലനാത്മകത അറിയാൻ വിഷമമുണ്ടാവില്ല.
മനസ്സ്‌ : എസ്‌. സുജാതൻ
മനുഷ്യന്റെ സാമൂഹ്യപരതയെ പാടേ നിഷേധിക്കുന്നതാണ്‌ 'നിങ്ങൾ സന്തോഷവാനാണോ'
എന്ന ചോദ്യം തന്നെ. ഭൗതീകശരീരം എന്ന ഒരർത്ഥത്തിൽ മാത്രമേ മനുഷ്യൻ
'വ്യക്തി'യാവുന്നുള്ളു. നമ്മുടെ ഉള്ളിലെ മനുഷ്യനെ കാണാൻ കഴിഞ്ഞാൽ അതിന്റെ
സാമൂഹ്യപരതയെ നിക്ഷേധിക്കാനാവില്ല. ?ഹൗശോമലേ ‍്ലലറിയ ളൃലലറീ​‍ാ? എന്നൊരു
പരികൾപ്പനയുണ്ട്‌. നാം നിരന്തരം ഇടപെടുന്ന സമൂഹത്തിൽ (അതിന്റെ
അതിരുകൾക്കുള്ളിൽ) ഒതുങ്ങുന്നു, നമ്മുടെ സ്വാതന്ത്ര്യം. ഈ
സ്വാതന്ത്ര്യാവബോധം ഉണ്ടെങ്കിൽ മാത്രമേ നമുക്ക്‌ സന്തോഷിച്ചു ജീവിക്കാൻ
കഴിയൂ. നാം ഇടപെടുന്ന സമൂഹത്തിൽ സന്തോഷം ഉണ്ടാകണമെങ്കിൽ, നമ്മുടെ
സാമൂഹ്യാവബോധം പ്രവർത്തനനിരതമാവണം. ഈ പ്രവർത്തനപരതയിൽ വികാരങ്ങൾക്ക്‌
രണ്ടാം സ്ഥാനമേയുള്ളു. നമ്മെ ചിന്തിച്ചിരിക്കാൻ അനുവദിക്കാത്ത തരത്തിൽ
നാം പ്രവർത്തനനിരതരാണെങ്കിൽ, അതാണ്‌, അതുമാത്രമാണ്‌ സന്തോഷം. അല്ലാതെ
വ്യക്തിയുടെ സ്വാർത്ഥപ്രേരിതമായ വൈകാരികതയല്ലത്‌.
കവിത
തെങ്ങ്‌ : അഴകത്ത്‌ പത്മനാഭക്കുറുപ്പ്‌:- പഴയ കാവ്യലോകത്തേക്കുനയിക്കുന്ന രചന.
രതി: ഒ.വി. ഉഷ
കാവ്യത്തിന്റെ സവിശേഷത അതിൽ തത്വചിന്തയെ സന്നിവേശിപ്പിക്കാമെന്നതാണ്‌.
അനുവാചകരുടെ പരാതി       ഒഴിവാക്കിക്കൊണ്ട്‌, സമൂഹത്തെക്കുറിച്ച്‌
ചിന്താശലകങ്ങൾ ഉൾപ്പെടുത്താൻ സാധ്യതയുള്ളതത്രെ കവിത - ഈ സ്വാതന്ത്രത്തെ
ഓർമ്മപ്പെടുത്തുന്നു, ഒ.വി. ഉഷ.
കാട്ടുമൃഗത്തെ ആരും കാണുന്നില്ല: ചാത്തന്നൂർ മോഹൻ
കടുത്ത സാമൂഹ്യവിമർശനം പക്ഷേ, വിഷയ കേന്ദീകൃതമായില്ല. ഒരു പൊതുഭാഷണം
മാത്രമേ ആയുള്ളു.
കാറ്റ്‌ പുഴയോട്‌: ഇന്ദിരാബാലൻ
മനോഹരമായ കാവ്യം. ഇതുവരെ എഴുതപ്പെടാത്ത കവിത. ചുറ്റുമുള്ള വസ്തുക്കളിൽ
(ഫ്ലാറ്റുകൾക്കിടയിൽ) ഒരു പുൽക്കൊടിയെപ്പോലും തിരിച്ചറിയുന്ന കവയിത്രി
അഭിനന്ദനം അർഹിക്കുന്നു.
രണ്ടു കവിതകൾ: ഫൈസൽ ബാവ
രണ്ടു ഹ്രസ്വകാവ്യങ്ങൾ (സാമൂഹ്യപ്രമേയങ്ങൾ)
കവിതെ, യുറങ്ങുക: ഡോ: ദീപബിജോ അലക്സാണ്ടർ
വായനക്കാരന്റെ ഹൃദയത്തോട്‌ മന്ത്രിക്കുന്ന കാര്യം. വായിച്ചുകഴിഞ്ഞാൽ
മനസ്സിൽനിന്നും ഒഴിയാതെ കിടക്കും അഭിനന്ദനങ്ങൾ
കൃഷി:
പന്ത്രണ്ടാം പദ്ധതി : ടി.കെ. ജോസ്‌ കഅട
ഗവണ്‍മന്റ്‌ തലത്തിൽ കേരകൃഷിയെക്കുറിച്ച്‌ സംവദിക്കാൻ ഒരുദ്യോഗസ്ഥൻ
ശ്രമിക്കുന്നത്‌ ശ്ലാഖനീയമാണ്‌. എന്നാൽ, പദ്ധതി രൂപീകരണത്തിലും
നടത്തിപ്പിലും നിന്ന്‌ കൃഷിക്കാരായ ഗുണഭോക്താക്കളെ ഒഴിവാക്കിക്കൊണ്ടുള്ള
ഭരണനിർവ്വഹണമാണ്‌ നടക്കുന്നതെന്നാണ്‌ അനുഭവം. കേരളത്തിന്റെ
കാർഷികസംസ്ക്കാരം വീണ്ടെടുക്കാൻ, ഇക്കാര്യത്തിൽ
ശ്രദ്ധകേന്ദ്രികരിച്ചുകൊണ്ട്‌ കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌  ഒരു
വിപുലമായ ജനകീയ ബോധനപരിപാടി സംഘടിപ്പിക്കുന്നുണ്ട്‌. "വേണം മറ്റൊരു
കേരളം" എന്ന ലക്ഷ്യത്തോടെ ഭരണരംഗത്തുള്ള പാർലമന്ററി,
ഉദ്യേഗസ്ഥവൃന്ദത്തേയും ബഹുജനങ്ങളേയും വിശ്വാസത്തിലെടുത്തുകൊണ്ട്‌
ആനുകാലിക കേരളത്തിന്റെ മുഖഛായതന്നെ ആരോഗ്യപരമായ ഒരു തലത്തിലേക്ക്‌
മാറ്റിയെടുക്കാൻ കഴിയുകയെന്നതാണ്‌ ലക്ഷ്യം. ഇതുമായിസഹകരിക്കാൻ
സംസ്ഥാനഗവണ്‍മന്റിന്റെ കാർഷികവകുപ്പിനെ സജ്ജമാക്കുന്നതിൽ ശ്രീ.ടി.കെ
ജോസിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു.
പി.കെ ഗോപിയുടെ കാവ്യം"കടലും കാരുണ്യവും" മനോഹരമായ ഈ കാവ്യാർച്ചനയ്ക്കു
മുന്നിൽ ശാഷ്ടാംഗ പ്രണാമം! ആശയത്തിന്റെ 'ക്ലിപ്പിംഗു'കൾ വേണമെന്നു
പറയുന്ന ചിലരുണ്ട്‌. പക്ഷേ ഇവിടെ കാവ്യവും  'ക്ലിപ്പിംഗും'
ഒന്നുചേർന്നിരിക്കുന്നു. വിഘടിക്കാൻ സാധിക്കാത്ത വിധം!!
സനൽ ശശിധരന്റെ ഹ്രസ്വകാവ്യവും, ജീവിതം തുടങ്ങുന്ന ഒരാൾക്ക്‌ പ്രതീക്ഷകൾ
ഉണ്ടാവാതെ വയ്യെന്നു ഓർമ്മപ്പെടുത്തുന്ന കമലാലയം രാജൻമാസ്റ്ററുടെ
'നെരിപ്പോടും' ശ്രദ്ധേയമായി. ഡോ. കെ.ജി ബാലകൃഷ്ണന്റെ കവിത മതിയായ
തെളിച്ചം ഇല്ലാത്തതിന്റെ പ്രതിസന്ധിഉളവാക്കി. ത്രേസ്യാമ്മ തോമസ്‌
നാടാവള്ളിൽ, ജിജോ അഗസ്റ്റിൻ, ശകുന്തള എൻ. എം. എന്നിവരുടെ ഹ്രസ്വകാവ്യങ്ങൾ
വായനാ സുഖം പകർന്നു. എം. ആർ. മാടപ്പിള്ളിയുടെ സാമൂഹ്യവിമർശനകവിതയും,
വാക്കുകൾ വിളയാട്ടം നടത്തിയ വിൽസൺ ജോസഫിന്റെ "മുറിവും" വ്യത്യസ്തമായ
കാവ്യനുഭവംപകർന്ന യാമിനി ജേക്കബിന്റെ "ബക്കറ്റിലെ വെള്ള"വും "മലയാള
സമീക്ഷ" യെ സമ്പന്നമാക്കുന്നു.
സുധാ നെടുങ്ങാനൂറിന്റെ "മകളെ ശ്രവിക്കുക" കീർത്തനത്തെ
ഓർമ്മിപ്പിക്കുന്നു. കവിതയെന്നാൽ വിയോജനമാവണം. ഈ ലോകത്തിന്‌ അനുരൂപനവാൻ
ഒരു കവിയ്ക്കും (കവയിത്രിക്കും) കഴിയില്ല. യാഥാർത്ഥ്യത്തിന്റെ
ഉള്ളറിവുകളിലേയ്ക്ക്‌ പടർന്നുകയറിയാലേ അതിനെ മനസ്സിലാക്കാനാവൂ എന്നും
ഓർക്കണം.
ജ്യോതിഭായി പരിയാടത്ത്‌, വി ജയദേവ്‌, കെ.വി. സുമിത്ര, ഷീജ റസാക്ക്‌,
ശാന്താമേനോൻ, ആര്യാട്‌ പി.മോഹനൻ, അരുൺകുമാർ, ബി. ഷിഹാബ്‌, ശ്രീദേവി നായർ,
കോടിക്കുളം സുകുമാരൻ, പാമ്പള്ളി എന്നിവരുടെ ഹ്രസ്വകവിതകൾ വൈവിധ്യമാർന്ന
വിഷയങ്ങൾ അവതരിപ്പിക്കുകമൂലം കാവ്യങ്ങളുടെ പൂവാടിയായി, "മലയാളസമീക്ഷ",
ബിൻസി പൂവത്തുമലയുടെ "ആഗ്രഹം" മരണോപാസനയായോ?
"സമാധാനത്തിന്റെ ദൂതുമായി" എഴുതിയ അമ്പാട്ടുസുകുമാരൻ നായരുടെ "ചിന്ത"
ചർച്ചയ്ക്കിടനൽകുന്നു. സമൂഹത്തെ സംബന്ധിച്ച മുഖ്യവിഷയങ്ങൾ എല്ലാവർക്കും
ഭക്ഷണം, പാർപ്പിടം, വസ്ത്രം, എന്നിവ ലഭ്യമാക്കുകയാണ്‌. ബഹുഭൂരിപക്ഷം
പേർക്കും അവ ലഭിക്കുന്നില്ലെന്നതും, ജനങ്ങൾ തമ്മിൽ
യോജിപ്പില്ലെന്നതുമായിരുന്നു, ലേഖകൻ പറയുംപോലെ ക്രിസ്തുവും, കൃഷ്ണനും,
നബിയും, ബുദ്ധനുമൊക്കെ നേരിട്ട മുഖ്യമായ സാമൂഹ്യപ്രശ്നം. പക്ഷേ, അവരുടെ
കാലത്തിനുശേഷം സമൂഹമാറ്റത്തിനനുസൃതമായി ഈ പ്രശ്നങ്ങൾ മറയ്ക്കു പിന്നിൽ
പോയി (അവ പരിഹരിച്ചതല്ല, വർദ്ധിച്ചതാണ്‌) എന്നാൽ പ്രസ്ഥാനങ്ങൾ എന്ന
നിലയിൽ മതവും സമുദായങ്ങളും നിലനിന്നു. പക്ഷേ അവയുടെ അജണ്ട, ഈ
ഭൗതീകപ്രശ്നങ്ങളായിരുന്നില്ല, മറിച്ച്‌ അതിനകം രൂപപ്പെട്ടുവന്ന
ഉപരിവർഗ്ഗത്തിന്റെ ആത്മീയ വിഷങ്ങളായിരുന്നു.
ഒട്ടേറെ നൂറ്റാണ്ടുകൾ വൈജ്ഞാനികമായി ഇരുൾ മൂടിനിന്ന ശേഷം എ.ഡി. 17-​‍ാം
നൂറ്റാണ്ടോടെ സമൂഹം ശാസ്ത്രബോധത്തിലേയ്ക്ക്‌ വളർന്നു. അതോടൊപ്പം
മതങ്ങളുടെ അസ്തിത്വം ചോദ്യം ചെയ്യപ്പെടാനും തുടങ്ങി. ഭൗതീകചിന്തയിൽ
അധിഷ്ഠിതമായ ദർശനങ്ങൾ രൂപം കൊണ്ടു. അവയിൽ ആകൃഷ്ടരായ സാമൂഹ്യചിന്തകരുടേയും
പ്രവർത്തകരുടേയും പ്രവർത്തനത്തിന്‌ വലിയ ഫലം കാണാൻ കഴിഞ്ഞു. ഈ പ്രക്രിയ
ലോകത്തെവിടേയും ഇപ്പോഴും തുടരുകയുമാണ്‌.
ഇന്ന്‌ മനുഷ്യൻ തിരിച്ചറിയുന്ന യാഥാർത്ഥ്യം, എല്ലാ മനുഷ്യർക്കും ഈ
ഭൂമിയിൽ ജീവിക്കാനുള്ള അവകാശം എന്ന നിലയിൽ ഭക്ഷണം, പാർപ്പിടം, വസ്ത്രം
എന്നിവ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടതാണ്‌. അതിനാണ്‌ ശാസ്ത്രീയ
ഭൗതീകവാദം പ്രാധാന്യം കൽപ്പിക്കുന്നത്‌. ഇത്‌ ഉറപ്പ്‌ വരത്തുന്നതുവരെയും
ഈ പ്രസ്ഥാനങ്ങൾക്ക്‌ പ്രസക്തിയുണ്ട്‌. ചരിത്രപരമായ ഒരു കാഴ്ചപ്പാടിൽ,
മതങ്ങളും ദൈവങ്ങളും അപ്രസക്തമാവുകയും, സംഘടനകളും, പ്രസ്ഥാനങ്ങളും,
സമരങ്ങളും പ്രസക്തമാവുകയും ചെയ്തു. ഈ മാറ്റത്തിന്റെ യുഗസന്ധിയിലാണ്‌ നാം
ജീവിക്കുന്നത്‌. ലക്ഷ്യം നേടുംവരെ (620 കോടിയ്ക്കപ്പുറം വരുന്ന മനുഷ്യർ
ദാരിദ്രത്തിൽ നിന്നും മോചനം നേടും വരെ) ഈ സമരം തുടരുകയും വേണം.
"ആഡുജീവിതം" എഴുതിയ രാം മോഹൻ പാലിയത്തിന്റെ നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്‌.
ഷൈൻ തങ്കൻ എഴുതിയ കഥ നന്നായി. രസകരമായ വായനയ്ക്കവസമൊരുക്കിയ
അനുഭവവിവരണങ്ങൾ (മനോജ്‌ രാജഗോപാൽ, സുമേഷ്‌ ചുങ്കപ്പാറ, ഫൈസൽ ബാബു)
നന്നായി കവിതകൾ തുടരുന്നു.

ഗിരീഷ്‌ വർമ്മ ബാലുശ്ശേരി, സാജു പുല്ലൻ, സരിജ എൻ. എസ്‌ (ഗദ്യകവിത),
പ്രവീൺ മലമ്പുഴ, സാംജി ചെട്ടിക്കാട്‌, സംഗീത സുമിത്‌, ജയനൻ,
ആനന്ദവല്ലിചന്ദ്രൻ, എം.എൻ. പ്രസന്നകുമാർ എന്നിവരുടെ കവിതകൾ "മലയാള
സമീക്ഷയുടെ" ഈ ലക്കത്തെ സമ്പന്നമാക്കുന്നു.
ബ്ലോഗുകളെക്കുറിച്ചെഴുതിയ ചിത്രകാരൻ, സിബിമോൻ, ഷെരിഫ്‌ കൊട്ടാരക്കര
തുടങ്ങിയവർ സാങ്കേതിക വിദ്യയുടെ ഉയർന്ന വിതാനങ്ങളെ സമർത്ഥമായി
ഉപയോഗപ്പെടുത്തി. കവിതകളുടെ അഞ്ചാംഭാഗത്ത്‌, ശ്രീകൃഷ്ണദാസ്‌ മാത്തൂർ, ഷീല
പി.ടി, ജെയിൻ കുമ്പളം, മഹർഷി, എരമല്ലൂർ സനിൽകുമാർ, ആറുമുഖൻ തിരുവില്വാമല,
എം.കെ. ഹരികുമാർ എന്നിവർ പ്രത്യക്ഷപ്പെടുന്നു.
കഥകൾ
ജീവിതത്തിന്റെ നാനാമുഖങ്ങളേയും, അവയിലുള്ള വൈവിധ്യങ്ങളേയും കുറിച്ചു
ചിന്തിക്കാൻ ഇടം നൽകുന്നതും, അങ്ങനെ അനുവാചകന്റെ ഹൃദയത്തിന്‌
വ്യാപരിക്കാൻ വിസ്തൃതമായ ലോകത്തെ ഒരുക്കുകയും ചെയ്യുന്ന കഥകളാണ്‌ ഈ
ലക്കത്തിലുള്ളത്‌. സുരേഷ്‌ കീഴില്ലം, സുരേഷ്‌ വർമ്മ, മോഹൻ ചെറായി, വി.
എച്ച്‌. നൗഷാദ്‌, സണ്ണി തായങ്കരി, ജനാർദ്ദനൻ വല്ലത്തേരി, അച്ചാമ്മ
തോമസ്സ്‌, ഷാജഹാൻ നന്മണ്ട, ജയൻ ഏവൂർ, ശാന്താമേനോൻ പ്രിയാരാജീവ്‌, ചിമ്പൻ,
ബി. പ്രദീപ്‌ കുമാർ, അബ്ദുലത്തീഫ്‌ നീലേശ്വരം, ശ്രീജിത്ത്‌ മൂത്തേടത്ത്‌
എന്നിവരാണ്‌ രചയിതാക്കൾ. കഥാസന്ദർഭത്തെ അതിഭൗതികമായ
തലേത്തിലേയ്ക്കുയർത്തി, ഹൃദയ വികാരം ലംബമാനമാക്കാനും കഴിയുന്നുണ്ട്‌.

എം.കെ ഖരീമിന്റെ (പ്രണയ) ധ്യാനം, എം.കെ ഹരികുമാറിന്റെ "എന്റെ
ജ്ഞാനമുകുളങ്ങൾ" എന്ന കൃതിയെ ക്കുറിച്ചുള്ള വായനാനുഭവക്കുറിപ്പ്‌ (സ്വാമി
സുധി) പഴയസിനിമയെക്കുറിച്ചുള്ള വില്ലേജ്മാന്റെ ആസ്വാദനം, പരപ്പനാടൻ,
ബാവരാമപുരം, എന്നിവരുടെ ഓർമ്മക്കുറിപ്പുകളും ശ്രദ്ധിക്കപ്പെടും.
ഇംഗ്ലീഷ്‌ വിഭാഗം കവിതകളിൽ ഡോ: കെ.ജി. ബാലകൃഷ്ണൻ, എം.കെ. ശ്രീ
നാരായണഭടത്തിരി, ഗീതമുന്നൂര്ർക്കോട്‌, വിന്നി പണിക്കർ, നിഷ. ജി എന്നിവർ
എഴുതിയിരിക്കുന്നു. യാത്രക്കുറിപ്പ്‌ (രശീദ്‌ പുന്നശ്ശേരി), ധനലക്ഷ്മി,
ജെയിംസ്‌ ബ്രൈറ്റ്‌ എന്നിവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും
ശ്രദ്ധേയം. പുസ്തകക്കുറിപ്പിന്റെ  ഭാഗത്ത്‌ പരസ്യം കൊടുക്കുന്ന പ്രവണത
പുന: പരിശോധിക്കണം എന്നൊരു അഭിപ്രായം രേഖപ്പെടുത്തട്ടെ.



എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...