18 Mar 2012

തീവണ്ടി കാണിച്ചു തരുന്ന കാഴ്ച്ചകള്‍

രഘുനാഥ് പലേരി



തീവണ്ടിയോളം എനിക്ക് ഇഷ്ടപ്പെട്ട ഒരു വാഹനം വേറെ ഇല്ല. മുന്‍പ് മിക്ക സഞ്ചാരങ്ങളും അഛനൊപ്പം ആയിരുന്നു. ഒരു മഴയില്‍ ഒരു കുടപിടിച്ച് ഒരുമിച്ചു ഒന്നായി നടക്കുന്ന രണ്ടുപേര്‍പോലെ ആയിരുന്നു ആ യാത്രകള്‍ എല്ലാം. ഇപ്പോള്‍ അഛനു പകരം തീവണ്ടിമാത്രം. ഞങ്ങള്‍ ഒരുമിച്ച് സഞ്ചരിക്കുന്നു. തീവണ്ടി കാണിച്ചു തരുന്ന കാഴ്ച്ചകള്‍ അപാരമാണ്. പക്ഷെ കാണാന്‍ ഉള്ള കരുത്തും ഉള്‍ക്കൊള്ളാന്‍ മിഴിവും ഉണ്ടാവണം. ജനലിലൂടെ നമുക്ക് നമ്മളെ തന്നെ കാണാം എന്നതാണു തീവണ്ടിയുടെ പ്രത്യേകത. അടച്ചു പൂട്ടിയുള്ള മുറിയെക്കാള്‍ നല്ലത് തുറന്നു വെച്ച മുറികള്‍ തന്നെയാണ്. പുറത്ത്‌ തിമര്‍ത്ത്‌ പിറകൊട്ടോടുന്ന കാറ്റും ഭൂമിയും തരുന്ന കൌതുകം പറഞ്ഞറിയിക്കാന്‍ കഴിയില്ല. തീവണ്ടിക്കൊപ്പം താഴ്ന്നും ഉയര്‍ന്നും ഓടുന്ന കറന്റ് കമ്പികളും ടെലഫോണ്‍ കമ്പികളും നോക്കി ഇരിക്കുക എന്റെ വിനോദമാണ്. അവ ഒരു നൃത്ത ലഹരിയില്‍ ആണെന്നു തോന്നും അപ്പോള്‍ . തീവണ്ടി എനിക്ക് എത്രയോ ചങ്ങാതിമാരെ തന്നിട്ടുണ്ട്. കാണാറേ ഇല്ലാത്ത എത്രയോ പേരെ വീണ്ടും കണ്ടുമുട്ടാന്‍ സഹായിച്ചിട്ടുണ്ട്. അപൂര്‍വ്വം ടിക്കറ്റ്‌ പരിശോധകര്‍ ടിക്കറ്റ്‌ വായിക്കുന്നതിനിടെ, ഇപ്പോള്‍ എന്തേ… കഥകള്‍ കാണുന്നില്ലെന്ന്, എന്നോട് ചോദിച്ചിട്ടുണ്ട്.മുന്‍പ്‌ തീവണ്ടി മുറികള്‍ ഒരു വീട് പോലെ ആയിരുന്നു. കയറേണ്ട താമസം അത് വീടായി. എവിടേക്കാ.. എങ്ങോട്ടേക്കാ.. ഇതാ ഇവിടിരുന്നോളൂ… വല്ലതും കഴിക്കണ്ടേ …
പിന്നെ പൊതി തുറക്കലായി. മറ്റു വീടുകളിലെ പാചക രുചി അറിയുകയായി ….
മയക്കു മരുന്നു പുരട്ടിയ ബിസ്ക്കറ്റ് വന്നതോടെ ആ സന്തോഷം വേരറ്റു. ഇപ്പോള്‍ നമ്മള്‍ തന്നെ നമ്മളില്‍ നിന്നും നല്ല ഭക്ഷണം വാങ്ങി കഴിക്കാതായി.. തീവണ്ടി നമ്മളെ ഭയപ്പെടുത്തുകയായി….
തീവണ്ടിയില്‍ മരണവും ജനനവും ഞാന്‍ കണ്ടിട്ടുണ്ട്. മരണം ഒരിക്കല്‍ കാസര്‍ഗോഡ്‌ പോകുമ്പോള്‍ ആയിരുന്നു. ജനനം ആദ്യമായി ബോംബെക്ക് പോകുമ്പോഴും. ഒരിക്കല്‍ ഞാന്‍ ഇരുന്നത് കൈ വിലങ്ങു വെച്ച് രണ്ടു പോലിസുകാര്‍ക്ക്‌ ഇടയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് മുന്‍പില്‍ ആയിരുന്നു. ഞങ്ങള്‍ പരിചയപ്പെട്ടു. പറമ്പിന്റെ അതിരിലെ ഒരു മരത്തെ ചൊല്ലിയുള്ള കശപിശയില്‍ ഒരാളെ ഇടിച്ചു ചമ്മന്തി ആക്കിയതിനാണു ആ വിലങ്ങ് . ആ മരം അവിടെ ഇപ്പോള്‍ ഉണ്ടോ എന്ന് ഞാന്‍ ചോദിച്ചു. അയാളുടെ ഉത്തരം ഒരു ഗീതാ വചനം പോലെ തോന്നിച്ചു…
“ഇല്ല. കാറ്റില്‍ വീണു… ”
ഒരിക്കല്‍ ഇരിപ്പിടത്തിന്റെ വിള്ളലില്‍ കൈ കുടുങ്ങിപ്പോയ ഒരു കുഞ്ഞിനെ തടവിയും ഉമ്മ വെച്ചും സേലം വരെ ഞാന്‍ എത്തിച്ചിരുന്നു. അവിടെ വെച്ച് റെയില്‍വേക്കാര്‍ വന്ന്‍ ആ കുഞ്ഞിക്കൈ ഭദ്രമായി പുറത്തെടുത്തു. ആ കുഞ്ഞിപ്പോള്‍ റെയില്‍വേയില്‍ തന്നെ വല്ല ജോലിയും ചെയ്യുന്നുണ്ടാവും. :)
വളരെ നേരം മുന്നോട്ടോടി, തീവണ്ടികള്‍ പണ്ട് മറു വണ്ടിക്ക് വഴിമാറി കൊടുക്കാന്‍ പിറകോട്ടും ഓടുമായിരുന്നു. വളരെ കൌതുകമായിരുന്നു. എനിക്കാ കാഴ്ച്ച. ഇപ്പോള്‍ ഞാന്‍ കയറുന്ന തീവണ്ടികള്‍ പിറകൊട്ടോടാറില്ല. എന്നാല്‍ എന്റെ മനസ്സ്‌ ഓടാറുണ്ട് ….
ഒന്‍പതില്‍ പഠിക്കുമ്പോള്‍ ഞാനും ഡേവിഡും വെസ്റ്റ്ഹില്‍ സ്റ്റേഷനില്‍ തീവണ്ടിയില്‍ ഓറഞ്ച് വിറ്റിരുന്നു. ഒരിക്കല്‍ നാലഞ്ച് ഓറഞ്ച് വാങ്ങിയ ഉമ്മച്ചി പണം തരാന്‍ മടിശ്ശീല തുറക്കുമ്പോഴേക്കും വണ്ടി വിട്ടതും.. അത് തുറക്കാന്‍ കഴിയാതെ ഞങ്ങളെ ദയനീയമായി നോക്കിയതും മറക്കാന്‍ കഴിയില്ല…
……………………….
അവര്‍ ഏത് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആയിരിക്കും ആ മടിശ്ശീല തുറന്നിട്ടുണ്ടാവുക . എന്റെ മടിശ്ശീല തുറക്കാനും ഇനി എത്ര സ്റ്റേഷന്‍ കാണും …

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...