18 Mar 2012

മലനാടിന്റെ മാറ്റൊലി നാൽപ്പത്തഞ്ചിന്റെ നിറവിൽ


മീരാകൃഷ്ണ

"വിശ്വമാനവൻ വന്നു
വില്ലുവണ്ടിയിൽ മർത്യ-
സ്വാതന്ത്ര്യ സംഗീതമാ-
യിതിഹാസങ്ങൾ പൂത്തു".
       മാനവികതയുടെ മഹാസൗന്ദര്യം സ്വാതന്ത്ര്യത്തിന്റെ സംസ്കാരമായി കേരളീയ
ദേശീയതയിൽ സർഗാത്മകശക്തിയായതിന്റെ ദേശീയ പൈതൃകമാണ്‌ അയ്യങ്കാളി.
സ്ത്രീകളുടെ മാറുമറയ്ക്കാനും, വഴിനടക്കാനും, നാണം മറയ്ക്കാനും വേണ്ടി
അവകാശ സമരങ്ങൾക്ക്‌ നേതൃത്വം കൊടുത്ത അയ്യങ്കാളി 45 വർഷങ്ങൾക്ക്‌ മുമ്പ്‌
(1967-ൽ പ്രീഡിഗ്രി വിദ്യാഭ്യാസകാലത്ത്‌) കെ.കെ.എസ്‌ ദാസിലൂടെ
ഫ്യൂഡലിസത്തിനെതിരെ പൊട്ടിവീണ തീപ്പൊരിയാണ്‌ മലയാളത്തിന്റെ ഒരു
ഇതിഹാസകാവ്യമായി മാറിയ മലനാടിന്റെ മാറ്റൊലി-കേരളത്തിലെ ചാന്നാർ സ്ത്രീകൾ
മാറുമറയ്ക്കാനുള്ള അവകാശത്തിനായ്‌ നടത്തിയ മനുഷ്യാവകാശ പ്രക്ഷോഭം
തിരുവിതാംകൂറിലെ നാടുവാഴിത്ത ഭരണകൂടം വംശീയ ഉന്മൂലന ഭീകരതയോടെ
അടിച്ചമർത്തി. മാറുമറയ്ക്കാനുള്ള അവകാശം അനുവദിച്ചതു 1859-ൽ ബ്രട്ടീഷ്‌
കൊളോണിയൽ ഭരണകൂടമാണ്‌. സാമ്പത്തിക-രാഷ്ട്രീയ-സാംസ്കാരി
ക അവകാശങ്ങൾക്ക്‌
മർദ്ദിത ജനങ്ങളുടെ സംഘടിത മുന്നേറ്റത്തിന്റെ രാഷ്ട്രീയ
നേതൃത്വശക്തിയായിരുന്ന അയ്യൻകാളി. 1910-ൽ അയ്യൻകാളിയുടെ നേതൃത്വത്തിൽ
നെയ്യാറ്റിൻകര ആരംഭിച്ച വർഗ്ഗസമരം കേരളചരിത്രത്തിലെ നാഴികക്കല്ലാണ്‌.
പുലയലഹള എന്ന പേരിൽ തമസ്കരിച്ചു കളയുന്ന ഈ സ്മരണകളുടെ ചരിത്രപരമായ
പ്രാധാന്യം കാലഘട്ടത്തിന്റെ സവിശേഷതക്കനുസരണമായി അപഗ്രഥിക്കാൻ ഈ
കവിതയിലൂടെ സാധിക്കുന്നു. ഒരേ കുറ്റത്തിന്‌ ജാതിതിരിച്ച്‌ ശിക്ഷകൾ
കൽപിച്ചിരുന്ന കാലം. അടിമക്കച്ചവടങ്ങൾ, സഞ്ചാരസ്വാതന്ത്ര്യമോ,
സംസാരസ്വാതന്ത്ര്യമോ ഇല്ലാത്ത ജനങ്ങൾ, ഞാൻ എന്നതിന്‌ അടിയൻ എന്നും,
കഞ്ഞിക്ക്‌ കരിക്കാടി എന്നും വീടിനു ചാള, മാടം എന്നും,
പ്രസവിക്കുന്നതിന്‌ കുരങ്ങിടുക എന്നും, മനസ്സിന്‌ പഴമനസ്സെന്നും
പറഞ്ഞിരുന്ന കാലം. തലക്കരവും, മുലക്കരവും കൊടുത്തിരുന്ന കാലം, പുലപ്പേടി,
മണ്ണാപേടി മുതലായ അനാചാരങ്ങൾ ഇവയെല്ലാം ഈ കവിതയിലൂടെ ഒഴുകിയെത്തുന്നു.
ചരിത്രപ്രസിദ്ധമായ വള്ളിയൂർകാവിനെപ്പറ്റി പറയുമ്പോൾ കിളികളുടെ
കളകളാരവങ്ങൾ പലപ്പോഴും കവിതാവിഷയമാകാറുണ്ട്‌. പക്ഷേ വള്ളിയൂർ കാവിലെ
അടിമച്ചങ്ങലകളുടെ കിലുക്കം കേൾപ്പിക്കാൻ കേരളത്തിൽ കെ.കെ.എസ്‌ ദാസിനു
മാത്രമേ കഴിഞ്ഞുള്ളൂ എന്നതാണ്‌ പരമാർത്ഥം. അയ്യങ്കാളി പ്രസ്ഥാനത്തിന്റെ
സ്വാതന്ത്ര്യ സൗന്ദര്യ മൂല്യത്തെ സാഹിത്യ സമ്പത്താക്കാൻ മലയാളത്തിന്റെ
സാഹിത്യ നായകന്മാർക്കോ മുഖ്യധാരാ സാഹിത്യ ചരിത്രകാരന്മാർക്കോ
കഴിഞ്ഞിട്ടുണ്ടോ?

       കല്ലട ശശിയുടെ അയ്യങ്കാളിയും കെ.കെ.എസ്‌ ദാസിന്റെ മലനാടിന്റെ
മാറ്റൊലിയുമാണ്‌ മലയാളത്തിൽ അയ്യങ്കാളിയെ പ്രതിഷ്ഠിച്ച കവിതകൾ. ശശി
അയ്യങ്കാളിയെ പാഞ്ചജന്യമായിട്ടാണ്‌ കാണുന്നത്‌. അയ്യങ്കാളിയെ
ബിംബവൽക്കരിച്ച്‌ ഫ്യൂഡൽവിരുദ്ധമായ സത്തയെ അതേ സംസ്കാരത്തിൽ
തളയ്ക്കുകയാണ്‌ ചെയ്യുന്നത്‌. ഇരുളിന്റെ ഉടലിനെ കത്തിച്ചു കൊണ്ടുവരുന്ന
സൂര്യവെളിച്ചമാണ്‌ അയ്യൻകാളിയിലൂടെ ദാസ്‌ കാണുന്നത്‌. കാലത്തെ
അതിജീവിക്കുന്ന വരികളിലൂടെ 45-​‍ാം വർഷത്തിലും രചനയുടെ പ്രാധാന്യം നമ്മൾ
തിരിച്ചറിയുന്ന വരികളാണ്‌.
"കുങ്കുമക്കുറിക്കൂട്ടാ-
ണിന്നു നീ മണ്ണേനിന്റെ
നാൾവരും കർമ്മത്തിന്റെ
കൽവിളക്കായ്‌ നീ മിന്നും"
ശാബ്ദിക സാധ്യതകളെ മുഴുവൻ വെളിവാക്കികൊണ്ട്‌ വികാര സംക്രമണക്ഷമമായി
ചൊല്ലാൻ പറ്റുന്ന കവിതയാണ്‌. ശിൽപ ഭദ്രതയും ഭാഷാമേന്മയും
ഭാവവൈചിത്ര്യങ്ങളും ഈ കവിതയുടെ പ്രത്യേകതയാണ്‌. ജാതിഭീകരതയെ
വർണ്ണിക്കുകയും അതിനെതിരെ പ്രതികരിക്കുകയും ചെയ്യുന്നു. മറ്റേതൊരു
സാഹിത്യകാരനോടൊപ്പമോ അതിലുപരിയോ സംഭാവനകൾ നൽകിയ, യുക്തിവാദത്തിന്റെ
തീപന്തം ജ്വലിപ്പിച്ച്‌ ചിന്താവിപ്ലവം വരുത്താൻ ശ്രമിക്കുന്ന ഈ
സ്വതന്ത്രചിന്തകനെ നമ്മളെന്തേ മറക്കുന്നു, മറയ്ക്കുന്നു? ആവിഷ്കാര
സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടം, ജീർണ്ണതകളോട്‌ അടരാടൻ വെമ്പുന്ന
രാഷ്ട്രീയം, സാമൂഹ്യമാറ്റത്തിനുള്ള അതിശക്തമായ ഇടപെടലുകൾ, ഇതൊക്കെയല്ലേ
കെ.കെ.എസ്‌.ദാസ്‌. ദേശീയ സംസ്കാരത്തിന്റെ വികാസധാരയെ സമമാനവികതയുടെ
മൂല്യശക്തിയായ്‌ അയ്യങ്കാളിയിലൂടെ രേഖപ്പെടുത്തിയിരുന്നു. വ്യവസ്ഥകളോട്‌
കലഹിച്ച്‌ ചിന്തയുടെ ലഹരിയിൽ അസ്വസ്ഥനായ്‌ അലയുന്ന ഈ സത്യാന്വേഷിയെ
മലനാടിന്റെ മാറ്റൊലിയിലെ അയ്യങ്കാളി സ്മരണയിലൂടെ നമുക്ക്‌ ദർശിക്കാം.
'വിസ്മൃതിക്കൊരിക്കലും
വിഴുങ്ങുവാനാവാത്തൊരീ
തീവ്രമാം സ്മരണതൻ
ചെങ്കതിരൊളിയിങ്കൽ
നിമിഷം നിൽകുന്നു ഞാനെൻ മനോമുകുരത്തിൻ
താവക സ്വപ്നത്തിന്റെ രൂപരേഖയും നോക്കി"

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...