18 Mar 2012

യുക്തിപരമോ ഈ വിലക്കിന്റെ നീതിശാസ്ത്രം?


ദിപിൻ മാനന്തവാടി


കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്റ്റൻ
ധോണിയെ അടുത്ത ടെസ്റ്റിൽ നിന്ന്‌ വിലക്കിയ വാർത്ത വായിക്കുന്ന ലാഘവത്തോടെ
വായിക്കേണ്ട ഒന്നല്ല നിത്യാ മേനോനെ പ്രോഡ്യൂസേഴ്സ്‌ അസോസിയേഷൻ
വിലക്കിയത്‌.
       മുകളിൽ പറഞ്ഞ രണ്ട്‌ കാര്യങ്ങളും ഗൗരവതരമാണെന്നതിൽ തർക്കമില്ല. പക്ഷെ
അവയുടെ ഗൗരവം ശരിയായ രീതിയിൽ വായിക്കപ്പെടുന്നുണ്ടോയെന്ന്‌
സംശയിക്കേണ്ടിരിക്കുന്നു.
       താരങ്ങൾ ക്രിക്കറ്റ്‌ കളിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്‌ കൊണ്ടല്ല
ഇത്തരത്തിൽ സിനിമയെയും ക്രിക്കറ്റിനെയും
താരതമ്യപ്പെടുത്തിയിരിക്കുന്നത്‌. നമുക്കും ചുറ്റും നടക്കുന്ന ചില
യുക്തിപരമല്ലാത്ത കാര്യങ്ങളെ ഏറ്റവും ലളിതമായി ഉദാഹരിക്കാൻ ഇത്തരത്തിലൊരു
താരതമ്യമാണ്‌ ഉചിതമാകുക എന്ന്‌ തോന്നുന്നു.
       ഇന്റർനാഷൺ ക്രിക്കറ്റ്‌ കൗൺസിൽ സംഘടിപ്പിക്കുന്ന മത്സരങ്ങൾക്ക്‌
ലിഖിതമായ അനവധി നിയമങ്ങളും ചട്ടങ്ങളുമുണ്ട്‌. അത്‌ ലംഘിക്കുന്ന
കളിക്കാർക്ക്‌ വിലക്കും സ്പെൻഷനും പിഴയുമെല്ലാം ഏർപ്പെടുത്തുന്നത്‌ വിവിധ
ചട്ടങ്ങളെ ഉദ്ധരിച്ച്‌ കൊണ്ട്‌ തന്നെയാണ്‌. ഇത്തരത്തിൽ നിയമവും ചട്ടവും
ലംഘിക്കുന്ന കളിക്കാരോട്‌ വിശദീകരണം ചോദിച്ച്‌ തിരുത്താൻ അവസരം നൽകി
ഏറ്റവും ഒടുവിൽ അവർക്ക്‌ കൂടി ബോധ്യപ്പെടുന്ന രീതിയിലാണ്‌
വിലക്കുൾപ്പെടെയുള്ള രീതി പ്രാവർത്തികമാക്കുന്നത്‌. കളിക്കാരൻ
കളിക്കളത്തിൽ വരുത്തിയ പിഴവ്‌ ആവർത്തിക്കാതിരിക്കാനുള്ള താക്കീത്‌ എന്ന
നിലയിലാണ്‌  ഇത്തരം ശിക്ഷാ നടപടികൾ നടപ്പിലാക്കുന്നത്‌. മറിച്ച്‌ ആ
കളിക്കാരന്റെ ഭാവിതുലയ്ക്കാനല്ല. ധോണിയുടെ വിലക്കിനെ നമുക്കിങ്ങനെ
ചുരുക്കി വായിക്കാം.
       മറിച്ച്‌ നിത്യാ മേനോനെ വിലക്കാനുള്ള പ്രോഡ്യൂസേഴ്സ്‌ അസോസിയേഷന്റെ
തീരുമാനത്തിലെ യുക്തി എന്താണെന്ന്‌ എത്ര ചിന്തിച്ചിട്ടും
ബോധ്യമാകുന്നില്ല. വായിച്ചിട്ടും വായിച്ചിട്ടും മനസ്സിലാകാത്ത ചില
പൊരുത്തക്കേടുകൾ ഈ വിഷയത്തിലുണ്ട്‌. ഒരു സിനിമയുടെ ഷൂട്ടിങ്ങ്‌
ലൊക്കേഷനിൽ കാണാനെത്തുന്ന ആ സിനിമയുടേതല്ലാത്ത നിർമ്മാതാവിനോട്‌
ഇത്തരത്തിൽ പൊരുമാറാണമെന്ന ലിഖിത നിയമം ഉള്ളതായി തൽക്കാലം അറിയില്ല.
       അപ്പോൾ ഇവിടെ പരിഗണിക്കേണ്ടത്‌ ഒരു വ്യക്തി മറ്റൊരു വ്യക്തിയോട്‌ എങ്ങനെ
പെരുമാറണം എന്ന സാമാന്യ രീതിയാണ്‌. തീർച്ചയായും നിർമ്മാതാവ്‌ എന്നല്ല
ഏതൊരു വ്യക്തിയും മറ്റൊരാളിൽ നിന്നുള്ള അവമതിപ്പ്‌ അംഗീകരിക്കുകയില്ല.
ഓപ്പറേഷൻ തീയറ്ററിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറെ കാണാൻ ചെല്ലുന്ന ഭർത്താവ്‌
ഭാര്യയായ ഡോക്ടർ തന്നെ അവഗണിച്ചു എന്ന കാരണം അവരെ വീട്ടിൽ നിന്ന്‌ ഇറക്കി
വിടാൻ തീരുമാനിച്ചാൽ അതിന്റെ യുക്തിയെ എങ്ങനെ നമുക്ക്‌ വായിച്ചെടുക്കാൻ
സാധിക്കും. ഏതാണ്ട്‌ അതേ യുക്തിയുടെ മാനദണ്ഡമുപയോഗിച്ച്‌ മാത്രമെ നിത്യാ
മേനോനെ വിലക്കിയ പ്രോഡ്യൂസേഴ്സ്‌ അസോസിയേഷന്റെ നടപടിയെ വായിച്ചെടുക്കാൻ
സാധിക്കുകയുള്ളു.
       സിനിമാ അഭിനയം എന്നത്‌ ഒരു തൊഴിലായി സമർപ്പിക്കുന്ന ഇന്നത്തെ
യുവതലമുറയുടെ പ്രതിനിധിയാണ്‌ നിത്യാ മേനോൻ. അവരുടെ തൊഴിലിടത്തിലേയ്ക്ക്‌
അനുവാദമില്ലാതെ കടന്ന്‌ വന്ന്‌ കാണണമെന്ന്‌ നിർബന്ധപൂർവ്വം
ആവശ്യപ്പെടുന്നവർ ആരായാലും അവരെ നിഷേധിക്കാനുള്ള സ്വാതന്ത്ര്യം
നിത്യയ്ക്കുണ്ട്‌. ക്രിയാത്മകമായ വേദന അനുഭവിച്ച്‌ ജോലിചെയ്യുന്ന ഒരു
കലാകാരനെ അല്ലെങ്കിൽ കലാകാരിയെ ജോലിസമയത്ത്‌ ബുദ്ധിമുട്ടിക്കാൻ
ശ്രമിച്ചതിന്‌ പ്രോഡ്യൂസേഴ്സ്‌ അസോസിയേഷൻ വിലക്കേണ്ടിയിരുന്നത്‌
ആരെയാണ്‌?

സിനിമയെ സംബന്ധിച്ച്‌ നിർമ്മാതാക്കൾ വളരെ ബഹുമാനിക്കപ്പെടേണ്ട
അംഗീകരിക്കപ്പെടേണ്ട വ്യക്തിയാണെന്നതിൽ തർക്കമില്ല. പക്ഷെ പണമിറക്കുന്നു
എന്ന ഒറ്റക്കാരണം കൊണ്ട്‌ ഇവർ ബഹുമാനിക്കപ്പെടേണ്ടവരാകുന്നുണ്ടോ? സ്വന്തം
കൈയ്യിലെ പണമിറക്കി ഒരു കച്ചവടം നടത്തുന്ന മുതലാളി തന്റെ കീഴിൽ
പണിയെടുക്കുന്ന ഗുമസ്തനോട്‌ പൊരുമാറുന്നത്‌ പോലെ പണം മുടക്കുന്നു എന്ന
ഒറ്റബലത്തിൽ സിനിമയിലെ നിർമ്മാതാവ്‌ അഭിനേതാക്കളോട്‌ പൊരുമാറുന്നത്‌
അഭികാമ്യമാണോ? സൃഷ്ടിപരമായ വേദന അനുഭവിക്കുന്ന അല്ലെങ്കിൽ അത്‌
ഉൾക്കൊള്ളുന്ന ഒരു നിർമ്മാതാവിന്‌ ഇത്തരത്തിൽ പെരുമാറാൻ സാധിക്കുമോ?
       നിത്യയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇത്തരത്തിൽ ഉയർത്തുന്ന ചോദ്യങ്ങൾ
നിരവധിയാണ്‌. ഒരാളെ അയാൾ ചെയ്യുന്ന തൊഴിലിൽ നിന്ന്‌ യാതൊരു
മാനദണ്ഡങ്ങളുമില്ലാതെ ഒരു സുപ്രഭാതത്തിൽ അങ്ങനെ ആരെങ്കിലും വിലക്കുന്നത്‌
ശരിയല്ല. മലയാള സിനിമയിൽ വിലക്ക്‌ എന്ന്‌ മൂന്നക്ഷരം സൃഷ്ടിച്ചിരിക്കുന്ന
അരക്ഷിതാവസ്ഥയും പ്രതിഷേധവും ചർച്ച ചെയ്യപ്പെടേണ്ടതാണ്‌.
       നിത്യയെ വിലക്കിയ വാർത്തകൾ പുറത്ത്‌ വന്ന സമയത്തും അവരെ നായികയാക്കി
സിനിമ ചെയ്യാൻ തയ്യാറായ യുവ സംവിധായകരിലും നിർമ്മാതക്കളിലും മലയാള
സിനിമയുടെ പുതിയ വീക്ഷണപ്രപഞ്ചം ദർശിക്കാൻ സാധിക്കും. ഇതിൽ അമൽ നീരദിന്റെ
ആർജ്ജവം എടുത്ത്‌ പറയേണ്ടതാണ്‌. നിത്യയെ നായികയാക്കി അമൽ ചെയ്യുന്ന
ബാച്ചിലേഴ്സ്‌ പാർട്ടി എന്ന സിനിമയുടെ നിർമ്മാതാവും അമൽ തന്നെയാണ്‌.
മലയാളത്തിൽ ഈയിടെ ഉയർന്ന്‌ വന്നിരിക്കുന്ന യുവത്വത്തിന്റെ കയ്യൊപ്പ്‌
സിനിമയിലെ പുതുമകളിൽ മാത്രമായി ഒതുങ്ങി നിൽക്കുന്നില്ലെന്ന്‌ അമൽ നീരദും,
ലിസ്റ്റിൻ സ്റ്റീഫനും, അൻവർ റഷീദും തെളിയിച്ചിരിക്കുന്നു. സിനിമയുടെ
പിന്നാമ്പുറങ്ങളിൽ നടക്കുന്ന ജനാധിപത്യപരമല്ലാത്ത ചില പരമ്പതാഗതമായ
കീഴ്‌വഴക്കങ്ങളെ വെല്ലുവിളിക്കാൻ ഇവർ കാണിച്ച ചങ്കൂറ്റം
രേഖപ്പെടുത്താതിരിക്കാനിവില്ല.
       കേവലം വ്യക്തിപരമോ ഒരു സംഘത്തിയോ ഗോ‍ൂഡതാൽപ്പര്യങ്ങളെ സംരക്ഷിക്കാൻ
നടക്കുന്ന ശ്രമങ്ങളാണ്‌ വിലക്ക്‌ പോലുള്ള ജനാധിപത്യ വിരുദ്ധമായ
നിലപാടുകളിൽ പ്രകടമാകുന്നതെന്ന്‌ മലയാള സിനിമാ രംഗത്ത്‌ സംഘടനകൾ
വന്നതിന്‌ ശേഷം നടക്കുന്ന ചക്കളത്തിപ്പോരിലേയ്ക്ക്‌ ആഴത്തിൽ കണ്ണോടിച്ചാൽ
മനസ്സിലാക്കാൻ സാധിക്കും. അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കാൻ
ജനാധിപത്യ രീതിയിൽ സംഘടിപ്പിക്കപ്പെട്ടതാണ്‌ സിനിമാ രംഗത്ത്‌
പ്രവർത്തിക്കുന്ന സംഘടനകളെന്നാണ്‌ അവയുടെ സംഘാടകർ പൊതുവെ പറയുന്നത്‌.
എന്നാൽ ഈ സംഘടനകളുടെ നേതൃത്വത്തിലിരിക്കുന്ന പലരുടെയും   ജനാധിപത്യ ബോധം

പരമ്പരാഗതമായി ഈ രംഗത്ത്‌ നിലവിലിരുന്ന മാടമ്പിത്തരവുമായി കൂടിചേർന്നാണ്‌
പോകുന്നതാണെന്ന്‌ അടുത്തിടെ ഈ രംഗത്തുണ്ടായ പല സംഭവങ്ങളും നമ്മെ
ഓർമ്മപ്പെടുത്തുന്നു.
       കാലങ്ങളായി നിലവിലിരിക്കുന്ന എല്ലാ തൊഴിൽ മേഖലയും മാറ്റങ്ങൾക്ക്‌
വിധേയമായി തന്നെയാണ്‌ മുന്നോട്ട്‌ പോകുന്നത്‌. പണ്ട്‌ അവസരം ചോദിച്ച്‌
സംവിധായകന്റെയും നിർമ്മാതാവിന്റെയും വാതിൽക്കൽ കാത്ത്‌ നിന്നിരുന്ന
ആളുകളുടെ എണ്ണം ഇന്ന്‌ പഴയതു പോലെ തന്നെയുണ്ടായിരിക്കാം. എന്നാൽ അവരുടെ
ലോകവീക്ഷണവും  കാഴ്ചപ്പാടുകളും പുതിയതാണ്‌. ഇപ്പോൾ സിനിമ രംഗത്തേയ്ക്ക്‌
കടന്ന്‌ വരുന്ന ചെറുപ്പക്കാരിലധികവും ഉന്നത വിദ്യാഭ്യാസവും തൊഴിൽ
യോഗ്യതയുമുള്ളവരാണ്‌. പരമ്പരാഗതമായി ഈ രംഗത്ത്‌ നിലനിൽക്കുന്ന പല
പൈന്തിരിപ്പൻ നിലപാടുകളും അംഗീകരിക്കാൻ അവരുടെ ജനാധിപത്യ ബോധവും
ലോകവീക്ഷണവും അവരെ അനുവദിക്കുന്നില്ലെങ്കിൽ അതിനെ എങ്ങനെ
കുറ്റപ്പെടുത്താനാകും. വളരെ ഡൈനാമിക്കായി തങ്ങളുടെ കരിയറിനെ കാണുകയും
വൈകാരികതകളെ മാറ്റി നിർത്തി ജോലിയെ തീർത്തും പ്രോഫഷണലായി സമീപിക്കുകയും
ചെയ്യുന്ന യുവത്വത്തെയാണ്‌ ഇപ്പോൾ മലയാള സിനിമ രംഗത്തും കാണാൻ
സാധിക്കുന്നത്‌. എല്ലാ തൊഴിൽ മേഖലയിലും ഇപ്പോൾ യുവാക്കൾ അങ്ങനെ
തന്നെയാണ്‌. സിനിമാ രംഗവും സമൂഹത്തിന്റെ പരിച്ഛേദം തന്നെയല്ലെന്ന്‌
വാദിക്കുന്ന മൗഢ്യമാണ്‌.
       തന്റെ തൊഴിലിടത്തേയ്ക്ക്‌ അനുവാദം ചോദിക്കാതെ കടന്ന്‌  വന്ന വ്യക്തിയെ
കാണാൻ പറ്റില്ലായെന്ന നിലപാടെടുക്കാൻ യുവനടികളെ പ്രേരിപ്പിക്കുന്നത്‌ ഈ
പ്രോഫഷണലിസത്തിന്റെ ചങ്കൂറ്റം തന്നെയാണെന്ന്‌ നിസംശയം പറയാം.
സെറ്റിലേയ്ക്ക്‌ കടന്ന്‌ വരുന്ന നിർമ്മാതാവിന്‌ മുന്നിൽ തന്റെ ജോലി പോലും
മറന്ന്‌ പഞ്ചപുച്ഛമടക്കി നിൽക്കുന്ന നായികമാരെ കണ്ട്‌ പരിചയിച്ച
ആളുകൾക്ക്‌ ഈ മാറ്റത്തെ അംഗീകരിക്കാൻ സാധിക്കില്ല. അഭിനയിക്കാനുള്ള അവസരം
കേവലം ആരെങ്കിലും തരുന്ന ഔദാര്യമല്ലെന്നുള്ള തുറന്ന്‌ പറച്ചിലാണ്‌
ഇത്തരത്തിലുള്ള നിലപാടുകളിലൂടെ യുവതലമുറ വിളിച്ച്‌ പറയുന്നത്‌. ഇങ്ങനെ
വിളിച്ച്‌ പറയുന്ന സഹപ്രവർത്തകരെ ബഹിഷ്കരിക്കാനോ വിലക്കാനോ നടക്കുന്ന
ശ്രമങ്ങൾക്ക്‌ കൂട്ട്‌ നിൽക്കാൻ ഞങ്ങൾക്കാവില്ലെന്ന്‌ ഉറക്കെ
പ്രഖ്യാപിക്കാനും തയ്യാറായി  ഒരു കൂട്ടർ  വരികയാണ്‌. അത്‌ കൊണ്ട്‌
തന്നെയാണ്‌ കൈപൊള്ളിയാലും വേണ്ടില്ല നിത്യയെ വച്ച്‌ സിനിമയെടുക്കുമെന്ന്‌
വിളിച്ച്‌ പറയാൻ അമലും, അൻവറും ലിസ്റ്റനും തയ്യാറായത്‌.
        പണ്ട്‌ തിലകനെയും സിബിമലയിലിനെയും വിലക്കിയപ്പോൾ അത്‌ ജനാധിപത്യ
വിരുദ്ധമാണെന്ന്‌ വിളിച്ച്‌ പറയാനുള്ള ചങ്കൂറ്റം കാണിക്കാതെ ചില
താൽപ്പര്യങ്ങളുടെ തണലിലൊളിച്ചവർ ഈ വിഷയം ശ്രദ്ധാപൂർവ്വം
വായിച്ചെടുക്കേണ്ടതാണ്‌. കലയെന്നത്‌ കലാകാരന്‌ സ്വഭാവികമായ
അന്തരീക്ഷത്തിൽ മാത്രം പ്രകടിപ്പിക്കാൻ സാധിക്കുന്ന ഒന്നാണ്‌. അതിനാൽ
കലാകാരന്റെ രീതികളെ കച്ചവടത്തിന്റെയും അന്തർനാടകങ്ങളുടെയും കളികളിൽ
കുരുക്കാൻ ശ്രമിക്കാതിരിക്കുന്നതാണ്‌ ഉചിതം. അങ്ങനെ സംഭവിച്ചാൽ ആ ദുരന്തം
സിനിമയെ ഉപാധിച്ച്‌ കഴിയുന്ന എത്ര ആളുകളെ ബാധിക്കുമെന്ന്‌ ഈ കളികളെ
പ്രോത്സാഹിപ്പിക്കുന്നവർ തിരിച്ചറിയണം.
       നിർമ്മാതാക്കളെ ബഹുമാനിക്കാത്തതിന്റെ പേരിൽ നായികയെ ബഹിഷ്കരിക്കാൻ
ഇറങ്ങി പുറപ്പെട്ട പ്രോഡ്യൂസേഴ്സ്‌ അസോസിയേഷൻ കാണേണ്ട ഗൗരവമായ സംഗതികൾ
അവർക്ക്‌ ചുറ്റുമുണ്ട്‌.
       ഈയിടെ റീലീസായ സെക്കന്റ്‌ ഷോ എന്ന സിനിമയിൽ സംഘടന രംഗങ്ങൾ രാത്രിയുടെ
സ്വഭാവികത നിലനിർത്തി ഷൂട്ട്‌ ചെയ്തത്താണ്‌. എന്നാൽ തീയറ്ററിൽ അത്‌
കണ്ടപ്പോൾ ക്യാമറയുടെയും ലൈറ്റിങ്ങിന്റെയും കുറ്റമായിട്ടാണ്‌ കാണികൾക്ക്‌
തോന്നിയത്‌. അത്ര ദയനീയമാണ്‌ കേരളത്തിലെ തീയറ്ററുകളുടെ സ്ഥിതി. പല
സിനിമകളുടെയും വിജയപരാജയത്തിൽ അതിന്റെ തീയറ്ററിലെ പ്രോജക്ഷനും
ശബ്ദവിന്യാസവും നിർണ്ണായക ഘടകമാണ്‌. കോടികൾ മുടക്കി സിനിമ പിടിക്കുന്ന
നിർമ്മാതാവിൻ​‍്‌ ആ സിനിമയുടെ ഗുണനിലവാരം പ്രേക്ഷകരിലേയ്ക്കെത്തിയെന്ന്‌
ഉറപ്പ്‌ വരുത്തേണ്ട ഉത്തരവാദിത്വമില്ലേ? പ്രേക്ഷകനിൽ നിന്ന്‌ വലിയ സംഖ്യ
ഈടാക്കുന്ന തിയറ്ററുകൾ അതിനനുസരിച്ചുള്ള സൗകര്യങ്ങൾ തിയറ്ററിൽ
ഏർപ്പെടുത്തുന്നുണ്ടെന്ന്‌ എത്ര നിർമ്മാതാക്കൾക്ക്‌ അഭിപ്രായമുണ്ട്‌.
       നിർമ്മാതാക്കൾക്കും വിതരണക്കാർക്കും ഈ കാര്യങ്ങളിലൊന്നും
താൽപ്പര്യമില്ലാതാകുന്നത്‌ എന്ത്‌ കൊണ്ടാണ്‌. കാരണം ലളിതമാണ്‌
അഭിനേതാക്കളോ സംവിധായകരോ മറ്റ്‌ ടെക്നീഷ്യൻസോ അനുഭവിക്കുന്ന സൃഷ്ടിപരമായ
നോവിന്റെ ആഴം അവർക്ക്‌ അറിയില്ലാത്തത്‌ കൊണ്ട്‌ തന്നെയാണ്‌. ഇടപെടേണ്ട
വിഷയങ്ങൾ അനവധിയുള്ളപ്പോൾ വെറുതെ നിഴലിനോട്‌ യുദ്ധം ചെയ്യാനുള്ള
നീക്കങ്ങൾ സിനിമാ രംഗത്തിന്‌ മൊത്തത്തിൽ ഗുണകരമല്ലെന്ന്‌ തിരിച്ചറിയാൻ
വിലക്കിന്റെ നീതിശാസ്ത്രവുമായി മുന്നോട്ട്‌ വരുന്നവർ തയ്യാറാകണം.
       ഇത്തരത്തിലുള്ള ഒരു രണ്ടാം വായന ഇത്തരം വിഷയങ്ങളിൽ നടത്താൻ സിനിമാ
രംഗത്തുള്ളവർ ഇനിയും മടികാണിക്കരുത്‌. അല്ലെങ്കിൽ ഇത്തരം കേവലമായ ഈഗോകൾ
അനവധി ആളുകളുടെ നിത്യവൃത്തിക്ക്‌ ഉപാധിയായ വലിയൊരു വ്യവസായത്തെ
നാമാവശേഷമാക്കും. കാലാകാലം കിണറ്റിലെ തവളകളെപ്പോലെ മൂക്കില്ലാ രാജ്യത്തെ
മുറിമൂക്കൻ രാജാക്കൻമാരായി കഴിയണമെന്ന ശാഠ്യം ഒഴിവാക്കുന്നതാണ്‌ നല്ലത്‌.
"മാറ്റുവിൻ ചട്ടങ്ങളെ സ്വയ, മല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളേതാൻ" എന്ന
കുമാരനാശാന്റെ വരികൾ നമുക്കിവിടെ അടിവരയിട്ട്‌ കുറിച്ചിടാം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...