20 Apr 2012

മര്‍മ്മം അറിഞ്ഞ നര്‍മ്മം: കാര്‍ട്ടൂണിസ്റ്റ് ജോയി കുളനടയുമായി അഭിമുഖം






കാര്‍ട്ടൂണ്‍ രംഗത്ത് തനതായ ഒരു ശൈലിയിലൂടെ നന്നേ ചെറുപ്പത്തില്‍ തന്നെ കടന്നുവന്നു മലയാളത്തിലും വിദേശത്തും അച്ചടി മാധ്യമ രംഗത്ത് കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി നിറഞ്ഞു നില്‍ക്കുന്ന പ്രശസ്ത കാര്ട്ടൂണിസ്റ്റ് ശ്രീ ജോയി കുളനട, രണ്ടു വര്‍ഷത്തോളം മുന്‍പ് ഇലക്ട്രോണിക് മാധ്യമത്തിലേക്കു ഫേസ് ബൂക്കിലൂടെയും, ഇലക്ട്രോണിക് പത്രങ്ങളിലൂടെയും നടത്തിയ അതിവിജയകരമായ ചുവടു വയ്പ്, അദ്ദേഹത്തിന്റെ കാര്‍ടൂണുകള്‍ സ്വദേശത്തും വിദേശത്തും ഉള്ള ലക്ഷക്കണക്കിന് മലയാളികള്‍ക്ക്  ആസ്വദിക്കാനുള്ള അവസരം ഒരുക്കിയിരിക്കുകയാണ്. ബൂലോകം ഡോട്ട് കോമില്‍ അദ്ദേഹം പ്രസിദ്ധീകരിക്കുന്ന കാര്‍ട്ടൂണുകള്‍ ഒരു വന്‍ ആസ്വാദകവൃന്തത്തെ ആകര്‍ഷിക്കുന്നതിനുപരിയായി, അദ്ദേഹത്തിന്റെ കാര്‍ടൂണുകള്‍ നമ്മുടെ ഹിറ്റ് ചാര്‍ട്ടിന്റെ മുകള്‍ നിരയില്‍ എപ്പോഴും ഇടം പിടിക്കുകയും ചെയ്യാറുണ്ട്.
ഒരു പക്ഷെ മനോരാജ്യം വാരികയിലെ എഴുത്തുകാരുടെ ഡയറി, ഗള്‍ഫ് കോര്‍ണര്‍, മാതൃഭൂമി പത്രത്തിലെ സൈലന്‍സ് പ്ലീസ് തുടങ്ങിയ പംക്തികള്‍ മലയാളത്തിലെ ആസ്വാദകരുടെ ഇടയില്‍ ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ഉണ്ടാക്കിയ സ്വാധീനത്തിന് സമമോ ഉപരിയോ ആയ സ്വാധീനം, യുവതലമുറയുടെ ഇടയില്‍ അദ്ദേഹത്തിന്റെ സമകാലീന കാര്‍ടൂണുകള്‍ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ചെലുത്തുന്നു. ഉത്തമമായ കലയ്ക്കു കാലമോ, അത് പ്രസിദ്ധീകരിക്കുന്ന മാധ്യമമോ പരിമിതി കല്‍പ്പിക്കുന്നില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഈ ഉന്നത കലാകാരനുമായി ബൂലോകം ഡോട്ട് കോമിനുവേണ്ടി ഡോക്ടര്‍ അരുണ്‍ കൈമള്‍ നടത്തിയ അഭിമുഖത്തിലൂടെ അദ്ദേഹത്തിന്റെ നാല് ദശാബ്ദ കാലത്തെ കലാസപര്യയുടെ ‘ഹൈ ലൈറ്റുകള്‍‘ ബൂലോകം വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.
Q - ശ്രീ. ജോയി കുളനട, മലയാളത്തിലെ പ്രധാന ദിനപത്രങ്ങളും ആനുകാലികങ്ങളും ഉള്‍പ്പെടെയുള്ള പ്രിന്റ് മാധ്യമങ്ങളിലൂടെ കാര്ട്ടൂണിസ്റ്റ് എന്ന നിലയിലും, കേരള ആനിമേഷന്‍ അക്കാദമി ചെയര്‍മാന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍ എന്നീ നിലകളിലും കേരളത്തിന് അകത്തും പുറത്തും വളരെ അറിയപ്പെടുന്ന താങ്കള്‍, ഇലക്ട്രോണിക് മാധ്യമ രംഗത്തേക്ക് വളരെ വിജയകരമായ ഒരു കാല്‍ വയ്പു നടത്തിയിരിക്കുക ആണല്ലോ. മലയാളത്തിലെ ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി, പ്രത്യേകിച്ച് ബൂലോകത്തിന്റെ അന്താരാഷ്ട്ര വായനക്കാര്‍ക്കായി സ്വയം ഒന്ന് പരിചയപ്പെടുത്താമോ? അല്പം വിശദമായിതന്നെ?
കുളനടയില്‍ ജനനം. കുളനടയില്‍ തന്നെ സ്‌കൂള്‍ വിദ്യാഭ്യാസം, പന്തളം എന്‍ എസ് എസ് കോളേജില്‍ ഉപരിപഠനം. കേരള യൂണിവെഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം. വീക്ഷണം പത്രം ആരംഭിച്ചപ്പോള്‍ ആദ്യ പത്രാധിപസമിതിയില്‍ അംഗം. കാനറ ബാങ്കില്‍ ജോലി, പിന്നീട് എഴുപതുകളുടെ അവസാനം പ്രവാസ ജീവിതത്തിനു ആരംഭം. അബുദാബി കൊമേര്‌സിയല്‍ ബാങ്കില്‍ രണ്ടു ദശാബ്ദത്തോളം ജോലിക്കു ശേഷം ഇപ്പോള്‍ നാട്ടില്‍ ഫ്രീലാന്‍സ് കാര്ട്ടൂണിസ്റ്റ്.
അറുപത്തിഒന്‍പതില്‍ മലയാള നാട് വാരികയില്‍ ആദ്യ കാര്‍ട്ടൂണ്‍, നിരവധി മലയാളം ആനുകാലികങ്ങളില്‍ പിന്നീട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ഗള്‍ഫില്‍ എത്തിയ ശേഷം എമിരെട്‌സ് ന്യൂസ്, ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ്  ഇവക്കായി വരച്ചു. ഏറ്റവും അധികം നിശബ്ദകാര്‍ട്ടൂണ്‍വരച്ച  മലയാളി കാര്ട്ടൂണിസ്റ്റ് എന്ന റിക്കാര്‍ഡിന് ഉടമ.
മനോരാജ്യം വാരികയിലെ എഴുത്തുകാരുടെ ഡയറി, മാതൃഭൂമിയിലെ സൈലന്‍സ് പ്ലീസ്, മനോരമ ആരോഗ്യത്തിലെ ക്ലിനിക് ട്യൂണ്‍സ് എന്നീ പംക്തികള്‍ എറെ ശ്രദ്ധേയം ആയിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാന്‍, ഇപ്പോള്‍ കേരള ആനിമേഷന്‍ അക്കാദമി ചെയര്‍മാന്‍. ഇപ്പോള്‍ കുളനടയില്‍ താമസം. ഭാര്യ രമണി, മക്കള്‍ നിതീഷ്, നീതു. അഞ്ച് പേരക്കുട്ടികള്‍.

ഫാമിലിയോടൊപ്പം
Q - എക്കൊണോമിക്‌സില്‍ മാസ്റ്റര്‍ബിരുദം, സഹ പത്രാധിപര്‍ ആയി ഉള്ള തുടക്കം. പിന്നീട് അനേക വര്‍ഷങ്ങള്‍ സ്വദേശത്തും വിദേശത്തും ബാങ്കിംഗ് മേഖലയില്‍ ജോലി. ജോലി തിരക്കുകള്‍ക്കു ഇടയിലും നാല്പതു വര്‍ഷമായി തുടരുന്ന കലോപാസന; അത്ഭുതം തോന്നുന്നു, എക്കണോമിക്‌സും, പത്രപ്രവര്‍ത്തനവും, ബാങ്കിങ്ങും കലയും, പൊതുപ്രവര്‍ത്തനവും, സന്തുഷ്ടമായ കുടുംബജീവിതവും. ഒരു മമ്മൂട്ടി ചിത്രം പോലെ സംഭവബഹുലമാണല്ലോ ജീവിതം? എങ്ങനെ ഇതെല്ലാം സംയോജിപ്പിച്ച് കൊണ്ടുപോകുന്നു നാല് ദശാബ്ദക്കാലമായി?
പഠന കാലത്ത് തന്നെ കാര്‍ട്ടൂണ്‍ രചനയും ഒപ്പം കൊണ്ടുപോയത്  ഈ രംഗത്ത് മുന്നോട്ടുള്ള പ്രയാണത്തിന് തുണയായി. ജോലി സമയം കഴിഞ്ഞാല്‍ കാര്‍ട്ടൂണ്‍വര ദിനചര്യയുടെ ഭാഗം ആയി മാറ്റി എടുക്കാന്‍ കഴിഞ്ഞു. മുന്‍പ് പറഞ്ഞതുപോലെ മലയാളത്തിലെ ആനുകാലികങ്ങള്‍ക്ക് ഒപ്പം ഗള്‍ഫിലെ ഇംഗ്ലീഷ്  പ്രസിദ്ധീകരണങ്ങള്‍ക്കും വരച്ചിരുന്നു . ബാങ്ക് ജോലി ഉച്ചവരെ ആയതിനാല്‍ ആവശ്യത്തിനു സമയം ലഭിച്ചിരുന്നു. എങ്കിലും എമിരെട്‌സ് ന്യൂസ് എന്ന പത്രത്തില്‍ ‘അങ്കിള്‍ ജുഹ’ എന്ന പരമ്പര ദിവസേന വരക്കേണ്ടി വന്നത് ശ്വാസം മുട്ടിച്ചു കളഞ്ഞു. ഈ കാരണത്താല്‍ പിന്നീട് അത് ഖലീജ് ടൈംസ് വാരികയില്‍ ആഴ്ചയില്‍ ഒന്നുവീതം ‘ഫണ്ണി സാം’ എന്ന പേരില്‍  പ്രസിദ്ധീകരിച്ചു . അങ്ങനെ ഉച്ചവരെ അക്കത്തിന്റെയും, ഉച്ച കഴിഞ്ഞു അക്ഷരത്തിന്റെയും ലോകത്തുള്ള പ്രവര്‍ത്തനം ഒരു ഹരമായി തോന്നി. എറെ കഠിനാധ്വാനം വേണ്ടി വന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഇപ്പോഴും പലദിവസങ്ങളിലും വെളുപ്പിന് നാല് മണിക്കുണര്‍ന്നു രചന ആരംഭിക്കാറുണ്ട്.
Q - അതിപ്രഗത്ഭരായ അനേകം കാര്‍ട്ടൂണ്‍ രചയിതാക്കള്‍ക്ക് ജന്മം നല്‍കിയ നാടാണല്ലോ നമ്മുടേത്. നന്നേ ചെറുപ്പത്തില്‍ തന്നെ താങ്കള്‍ മലയാളത്തിലെ മുന്‍പന്തിയിലുള്ള പ്രസിദ്ധീകരണങ്ങളും ആയി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ഉണ്ടായി. കരിയറിന്റെ ആദ്യകാലങ്ങളില്‍ അക്കാലത്തെ പ്രഗത്ഭകലാകാരന്മാരുമായി അടുപ്പം പുലര്ത്തിയിട്ടുണ്ടാവുമല്ലോ? ഒരു മാര്‍ഗദര്ശിയായോ വഴികാട്ടിയായോ ആരെയെങ്കിലും ലഭിച്ചിരുന്നോ? താങ്കളുടെ കലാജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തെപ്പറ്റി ഒന്ന് പറയാമോ?

Click here to see bigger image
പത്തൊന്‍പതാം വയസില്‍ ആദ്യ കാര്‍ട്ടൂണ്‍ മലയാളനാടില്‍ അച്ചടിച്ച് വന്നത് പറഞ്ഞുവല്ലോ. എന്റെ നാട്ടുകാരന്‍ കൂടിയായ പ്രശസ്ത കാര്ട്ടൂണിസ്റ്റ് പീ കെ മന്ത്രിയാണ് കാര്‍ട്ടൂണ്‍ രചനയില്‍ എന്റെ മാര്‍ഗദര്‍ശി. അന്നത്തെ കേരള സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ ആണ് മന്ത്രിയുടെ തൂലികയില്‍ നിന്നും പിറവിയെടുത്തിരുന്നത്. ഇത് സര്‍ക്കാര്‍ സര്‍വീസില്‍ ചിത്രകലാ അദ്ധ്യാപകന്‍ ആയിരുന്ന അദ്ദേഹത്തിന്റെ സസ്‌പെന്ഷനുപോലും കാരണമായി. അദ്ദേഹത്തിന് അന്ന് സമൂഹത്തില്‍ ലഭിച്ചുകൊണ്ടിരുന്ന ഗ്ലാമറും പ്രശസ്തിയും ആണ്  എന്നെ ഈ രംഗത്തേക്ക് ആകര്‍ഷിച്ചത്. ഒഴിവു സമയങ്ങളില്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ എത്തി കാര്‍ടൂണ്‍ വരക്കുന്നത് കണ്ടു പഠിച്ചു. പഠനത്തോടൊപ്പം വരയും നിര്‍ബാധം തുടര്‍ന്നു. പഠനത്തെ ബാധിക്കും എന്ന് കരുതി ആദ്യമൊക്കെ പിതാവ് എതിര്‍ത്തെങ്കിലും കോളേജില്‍ ഒന്നാമതായി ബിരുദവും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയതോടെ അതിന്റെ ശക്തി കുറഞ്ഞു. കലാജീവിതത്തില്‍ പല പ്രഗത്ഭരുമായും അടുത്ത്  പരിചയിച്ചിട്ടുണ്ടെങ്കിലും വഴിത്തിരിവിനു കാരണഭൂതനായത് ശ്രീ പീ കെ മന്ത്രി തന്നെ.
Q - കാര്ട്ടൂണിസ്റ്റ്കള്‍ പൊതുവേ വലിയ തമാശക്കാര്‍ ആണെന്ന് വായനക്കാര്‍ കരുതുന്നു. എന്നാല്‍ ഞാന്‍ അടുത്ത് പരിചയപ്പെട്ടിട്ടുള്ള മലയാള കാര്ട്ടൂണിന്റെ കുലപതികളില്‍ ഒരാള്‍ സ്വകാര്യ ജീവിതത്തില്‍ വളരെ ലാളിത്യവും എന്നാല്‍ അതീവ ഗൌരവും തോന്നിപ്പിക്കുന്ന സ്വഭാവക്കാരന്‍ ആണ്. ശ്രീ ജോയി എന്ന വ്യക്തി ഒരു ഫലിതപ്രിയന്‍ ആണോ?
വീട്ടിലും പുറത്തും കാര്‍ട്ടൂണിസ്റ്റ് എന്ന നിലയില്‍ ഫലിതപ്രിയന്‍ ആണെങ്കിലും തമാശ പറഞ്ഞു വീട്ടുകാരെയും നാട്ടുകാരെയും കൊല്ലാക്കൊല ചെയ്യുന്ന പരിപാടി ഇഷ്ടപ്പെടുന്നില്ല. അത്തരം തമാശകള്‍ മൊത്തമായി കാര്‍ട്ടൂണ്കളിലേക്ക് ആവാഹിക്കുകയാണ് പതിവ്. ലാളിത്യം ഇഷ്ടമാണ്, എന്നാലും ആരെങ്കിലും കുതിരകയറാന്‍ വന്നാല്‍ ശക്തമായി പ്രതികരിക്കും. ചോദ്യത്തില്‍ പറഞ്ഞതുപോലെ ചില ഗൌരവക്കാരെ എനിക്കും അറിയാം. അവര്‍ ആദ്യം അല്പം വെയിറ്റ് ഇട്ടു നോക്കുന്നതല്ലേ?കുറച്ചു കഴിയുമ്പോള്‍ മസ്സിലൊക്കെ അയച്ചു വിടും.
Q - ഇപ്പോള്‍ കേരള അനിമേഷന്‍ അക്കാദമി ചെയര്‍മാന് എന്ന പദവി വഹിക്കുന്നുണ്ടല്ലോ? അനിമേഷന്‍ അക്കാദമിയുടെ പ്രവര്‍ത്തനത്തെപ്പറ്റി ഒന്ന് വിശദീകരിക്കാമോ?
കേരള ആനിമേഷന്‍ അക്കാദമി പിറവി എടുത്തിട്ട് രണ്ടു വര്ഷം ആകുന്നതേയുള്ളൂ. കേരള കാര്‍ട്ടൂണ്‍ അക്കാദമി കാര്ട്ടൂനിസ്ടുകളുടെ മാത്രം സംഘടന ആണ്. എന്നാല്‍ അനിമേഷന്‍ അക്കാദമി, കാര്ട്ടൂണിസ്റ്റ്കള്‍, ചിത്രകാരമാര്‍, ആനിമേഷന്‍ കലാകാരന്മാര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയാണ്. അനിമേഷന്‍ രംഗത്ത് വളരെ വിപുലമായ സാധ്യതകളാണ് ഉള്ളത്. കാര്ട്ടൂണിസ്റ്റ്കള്‍, ചിത്രകാരമാര്‍, എന്നിങ്ങനെയുള്ള കലാകാരന്മാരെ അനിമേഷന്‍ രംഗത്തേക്ക്  കൈപിടിച്ച് നടത്തുക എന്ന ശ്രമകരമായ ദൌത്യം ആണ് അക്കാദമി ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
കാര്‍ട്ടൂണ്‍ അക്കാദമി അതിന്റെ കര്‍ത്തവ്യം വേണ്ട രീതിയില്‍ നിറവേറ്റുന്നില്ല എന്ന ചിന്തയും ആനിമേഷന്‍ അക്കാദമിയുടെ സ്ഥാപനത്തിന് കാരണമായി. കാര്‍ട്ടൂണ്‍ അക്കാദമിയുടെ ഇപ്പോഴത്തെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ പരാതിയില്ല. എന്നാല്‍ കുറെ നാള്‍ മുന്‍പുള്ള ഭരണസമിതികള്‍ സ്വജനപക്ഷപാതവും, ധൂര്‍ത്തും നടത്തുന്നത് കണ്ടു വിഷമം തോന്നിയിട്ടുണ്ട്. അക്കാദമി വക അവാര്‍ഡു കൊടുക്കുന്ന രീതിയില്‍ പോലും സ്വജനപക്ഷപാതം പ്രകടമായി. ഫ്രീലാന്‍സ്  കാര്ടൂനിസ്ടുകള്‍ക്ക് നിശ്ചയിച്ചിട്ടുള്ള അവാര്‍ഡ് തങ്ങളുടെ പാര്‍ശ്വവര്‍ത്തിയായ സ്റ്റാഫ് കാര്ടൂനിസ്ടിനു നല്‍കുന്ന അവിഹിത ഇടപെടലുകള്‍ വരെയുണ്ടായി.
കാര്‍ടൂണ്‍ അക്കാദമിയുടെ പരിപാടികളുടെ പേരില്‍ വന്‍പിരിവും ധൂര്‍ത്തും നടത്തുന്നതില്‍ ആയിരുന്നു ചില  ഭരണസമിതി അംഗങ്ങള്‍ക്ക് താല്പര്യം. എതിര്‍ക്കുന്നവരെ വെട്ടിനിരത്തുന്ന രീതിയായിരുന്നു അവിടെ. കാര്‍ടൂണ്‍ അക്കാദമി സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത സീനിയര്‍ കാര്ട്ടൂണിസ്റ്റ്കളെ പോലും തള്ളിപ്പറയുന്ന യൂദാസുമാരും അവര്‍ക്ക് ഓശാന പാടുന്ന ശിങ്കിടികളും അരങ്ങു തകര്‍ക്കുന്ന കാഴ്ച കണ്ടു മനം മടുത്തു മീറ്റിങ്ങുകളില്‍നിന്നും ഇറങ്ങിപ്പോരേണ്ടിവന്നിട്ടുണ്ട്.
Q - താങ്കളുടെ മാസ്‌റ്റെര്‍പീസുകള്‍, രാഷ്ട്രീയ, സാമൂഹ്യ, വിമര്‍ശനപരമായ കാര്‍ടൂണുകള്‍ ആണെല്ലോ? അന്തരിച്ച മുന്‍ മുഖ്യമന്ത്രി ശ്രീ. കെ. കരുണാകരന്‍ ഒരിക്കല്‍ പറയുകയുണ്ടായി, തന്നെപ്പറ്റിയുള്ള കാര്‍ടൂണുകള്‍ എത്ര തന്നെ വിമര്‍ശനപരം ആയാലും താന്‍ ആസ്വദിക്കാരുണ്ടെന്നു. തുളച്ചു കയറുന്ന ആക്ഷേപഹാസ്യം മുഖമുദ്രയാക്കിയ താങ്കളുടെ തൂലികക്ക് വിഷയമായ ഏതെങ്കിലും പ്രശസ്ത വ്യക്തികളില്‍ നിന്നും, നേരിട്ട് ആ കാര്ടൂനിനെപ്പറ്റിയുള്ള അഭിപ്രായം കേള്‍ക്കാന്‍ അവസരം ഉണ്ടായിട്ടുണ്ടോ? അഭിനന്ദനം…. അല്ലെങ്കില്‍ ശകാരം?
വീക്ഷണം പത്രത്തില്‍ ഞാന്‍ സഹപത്രാധിപരും കാര്‍ട്ടൂനിസ്റ്റും ആയിരുന്നല്ലോ. അന്ന് പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ ഇന്നത്തെ പ്രധിരോധ മന്ത്രിയായ ശ്രീ എ കെ ആന്റണിയായിരുന്നു. അന്ന് ചൈനയെ വിമര്‍ശിച്ചു ഒരു കാര്‍ട്ടൂണ്‍ പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയപ്പോള്‍ ആന്റണി എന്നെ അദ്ദേഹത്തിന്റെ ഓഫീസില്‍ വിളിച്ചു വരുത്തി അഭിനന്ദിക്കുകയുണ്ടായി. അന്ന് അദ്ദേഹം കെ പീ സീ സീ പ്രസിഡന്റ് ആയിരുന്നു. മനോരാജ്യം വാരികയില്‍ വന്നിരുന്ന എന്റെ ‘എഴുത്തുകാരുടെ ഡയറി ‘ എന്ന കാര്‍ട്ടൂണ്‍ പംക്തിയില്‍ എഴുത്തുകാരെ അതി നിശിതമായി വിമര്‍ശിച്ചിരുന്നു. മലയാളനാട് വാരികയില്‍ ‘സാഹിത്യവാരഫലം’ എന്ന പ്രശസ്തമായ പംക്തി കൈകാര്യം ചെയ്തിരുന്ന പ്രൊഫ: എം. കൃഷ്ണന്‍ നായര്‍ സാറിനെയും ഞാന്‍ വെറുതെ വിട്ടില്ല. പിറ്റേ ആഴ്ചയില്‍ വരുന്നു അദ്ദേഹത്തിന്റെ നിര്‍ദോഷമായ കമന്റ്. ആ വിമര്‍ശനം മുള്ള്കള്‍ക്ക് ഇടയിലെ റോസാപുഷ്പം പോലെ പരിമളം പരത്തുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു അത്രേ! ഒരു അവാര്‍ഡിനെക്കാള്‍ വിലപ്പെട്ട കമന്റ്. ഒപ്പം അദ്ദേഹത്തിന്റെ ഒരു അനുമോദനക്കത്തും പത്രാധിപര്‍ മുഖേന ലഭിച്ചു.

Click here to see bigger image
മന്ത്രിമാരായിരുന്നപ്പോള്‍ പന്തളം സുധാകരനും, ജീ. സുധാകരനും അവരുടെ കാര്‍ട്ടൂണുകള്‍ കണ്ടു എന്നെ ഫോണില്‍ വിളിച്ചു അഭിനന്ദിച്ചിട്ടുണ്ട്. എന്റെ ‘സൈലന്‍സ് പ്ലീസ് ‘ എന്ന പുസ്തകം കൈപ്പറ്റിയ ശേഷം അഡ്വ: ജയശങ്കര്‍ ഇന്ത്യ വിഷനില്‍ അദ്ദേഹത്തിന്റെ ‘വാരാന്ത്യം’ പംക്തിയില്‍ കേരളത്തിലെ മാരിയോ മിരാന്ട ആയി ഉപമിച്ചത് ഒരിക്കലും മറക്കാന്‍ സാധിക്കുകയില്ല. പ്രശസ്ത എഴുത്തുകാരനയായ അന്തരിച്ച ശ്രീ എം പീ നാരായണപിള്ള എന്റെ കാര്‍ട്ടൂനിന്റെ ഒരു മികച്ച ആസ്വാദകനായിരുന്നു. അദ്ദേഹത്തിന്റെ നിരവധി കത്തുകള്‍ അതിനു തെളിവ്. രാജീവ് ഗാന്ധിയുടെ കാരിക്കേച്ചറിനു അദ്ദേഹത്തിന്റെ കയ്യൊപ്പ് ഇട്ടു ലഭിച്ചതും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാരിക്കേച്ചറിനു അദ്ദേഹത്തിന്റെ അഭിനന്ദനകത്ത് ലഭിച്ചതും മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ ആണ്. ഭാഗ്യ വശാല്‍ എന്റെ കാര്‍ട്ടൂണ്‍ വിമര്‍ശനങ്ങള്‍ക്ക്  വിധേയരായവരില്‍ നിന്നും ശകാരമൊന്നും ഏല്‍ക്കേണ്ടി വന്നിട്ടില്ല.
Q - നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളില്‍ ഉള്ള ഒട്ടുമിക്ക പ്രശസ്തരേയും വരച്ചിട്ടുണ്ടല്ലോ. ഇവരില്‍ വരക്കാന്‍ ഏറ്റവും എളുപ്പമുള്ളതു ആരാണ്? ആരെ വരയ്ക്കുമ്പോള്‍ ആണ് ഏറ്റവും കൂടുതല്‍ സന്തോഷം ലഭിക്കുന്നത്?

ഏറ്റവും സുഖം മന്മോഹന്‍ സിംഗിനെ വരയ്ക്കാന്‍
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ വരയ്ക്കാനാണ് ഏറ്റവും എളുപ്പമായി തോന്നിയിട്ടുള്ളത്. അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും വരക്കുമ്പോള്‍ ഒരേ സന്തോഷമാണ് ലഭിക്കുക. കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ നല്ല ഇരയെ കിട്ടിയ സന്തോഷം.
Q - നമുക്കെല്ലാം സ്വന്തമായി രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടാകുമല്ലോ? താങ്കള്‍ക്ക് അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി /പാര്‍ട്ടികളോട്  ആഭിമുഖ്യം ഉണ്ടോ? കലാകാരന്  പ്രതേകിച്ചും രാഷ്ട്രീയ വിമര്‍ശനം കൈകാര്യം ചെയ്യുന്ന ഒരു കാര്ടൂനിസ്ടിനു ഏതെങ്കിലും പാര്‍ട്ടിയോട് ആഭിമുഖ്യം ഉണ്ടാവുക എന്നത് ആവിഷ്‌കാരത്തിന് പരിമിതി കല്‍പ്പിക്കുന്നതായി തോന്നിയിട്ടുണ്ടോ?
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോട് ആഭിമുഖ്യം ഉണ്ടാകുന്നത് ആവിഷ്‌കാരത്തിന് പരിമിതികല്‍പ്പിക്കാന്‍ തീര്‍ച്ചയായും സാദ്ധ്യതയുണ്ട്. അത് ആ പാര്‍ട്ടിയുടെ ഔദാര്യം ഏതെങ്കിലും തരത്തില്‍ ആഗ്രഹിക്കുന്നവര്‍ക്കുന്നവര്‍ക്ക് മാത്രം. പാര്‍ട്ടിയോട് ചേര്‍ന്ന് നില്‍ക്കുന്ന പത്രസ്ഥാപനത്തിലെ സ്റ്റാഫ് കലാകാരന്മാര്‍ക്കും ഈ പരിമിതിയുണ്ട്. തീര്‍ച്ചയായും ഒരു രാഷ്ട്രീയപ്പാര്ട്ടിയോട് എനിക്കും ആഭിമുഖ്യമുണ്ട്. വീക്ഷണം പത്രത്തില്‍ ജോലി ചെയ്തിരുന്നു എന്ന് പറയുമ്പോള്‍ അതിനെപ്പറ്റി എടുത്തു പറയേണ്ട കാര്യമില്ലല്ലോ! എന്നാല്‍ തുറന്നു പറയട്ടെ ഈ ആഭിമുഖ്യം സ്വതന്ത്രാവിഷ്‌കാരത്തിന് എനിക്ക് തടസ്സം നില്‍ക്കുന്നില്ല. എന്റെ കാര്‍ട്ടൂണ്‍ ആസ്വാദകര്‍ക്കെല്ലാം അത് മനസ്സിലാകും. ഞാന്‍ ഒരു കാര്ട്ടൂണിസ്റ്റ് ആകുമ്പോള്‍ എനിക്ക് പാര്‍ട്ടിയില്ല! മതമില്ല!. ഞാന്‍ അംഗമായ  ഓര്‍ത്തോഡോക്‌സ് സഭയുടെ രണ്ടു പ്രസിദ്ധീകരണങ്ങളില്‍ ഞാന്‍ കാര്‍ട്ടൂണ്‍ വരക്കാറുണ്ട്. ബിഷപ്പുമാരെയും മറ്റു പുരോഹിതന്മാരെയും വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ അതില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവിടെയും മതമോ ജാതിയോ മുഖമോ നോക്കാതെയാണ് എന്റെ വര. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ഇത്രയേറെ പ്രതികരണങ്ങള്‍ ലഭിക്കുന്നതിനു പ്രധാന കാരണം ഈ നിഷ്പക്ഷ നിലപാടാണെന്ന് തോന്നുന്നു.

അച്യുതാനന്ദനെയും ഉമ്മന്‍ ചാണ്ടിയെയും വരക്കുമ്പോള്‍ നല്ല ഇരയെ കിട്ടിയ സന്തോഷം
Q - കലുഷിതമായ മത രാഷ്ട്രീയ സാഹചര്യങ്ങള്‍ നിലവിലുള്ള നമ്മുടെ നാട്ടില്‍ സ്വതന്ത്രമായ ആവിഷ്‌കാരം, കലാകാരന്റെ സുരക്ഷയ്ക്ക് പോലും ഭീഷണിയാകുന്ന വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ടല്ലോ? എന്തെകിലും തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ?

Click here to see bigger image
മതത്തിലും രാഷ്ട്രീയത്തിലും മാത്രമല്ല ഏതു മേഖലയിലും തീവ്രവാദികള്‍ ഉണ്ട്. സ്വതന്ത്രാവിഷ്‌കാരം അവര്‍ക്ക് രസിച്ചെന്നു വരില്ല. എന്ന് കരുതി അവരെ ഭയക്കുന്നത് ഭീരുത്വം ആണ്. അച്ചടി മാധ്യമത്തില്‍ അത്തരം കാര്‍ട്ടൂണ്കളും മറ്റു സൃഷ്ടികളും പത്രാധിപന്മാര്‍ കഴിവതും ഒഴിവാക്കുന്ന പതിവുണ്ട്. എന്നാല്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ കടന്നു വരവോടെ ഇത്തരം സൃഷ്ടികള്‍ അനായാസം പ്രസിദ്ധപ്പെടുത്താനുള്ള സാധ്യത വര്‍ദ്ധിച്ചു. മത വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ വ്യക്തിപരമായി തേജോവധം ചെയ്യുന്നതോ ആയ പരാമര്‍ശങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. എന്നാല്‍ വിമര്‍ശനം ഒട്ടും സഹിക്കാന്‍ പറ്റാത്ത ചിലര്‍ ഉണ്ട്. തങ്ങളുടെ പാര്‍ട്ടിക്കോ, മതത്തിനോ, സഭക്കോ എതിരായി കാര്‍ട്ടൂണില്‍ എന്തെങ്കിലും കണ്ടാല്‍ ദഹനക്കേടുള്ളവര്‍. അവര്‍ രൂക്ഷമായി പ്രതികരിക്കാറുണ്ട്. പലപ്പോഴും സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പൊരിഞ്ഞ സംവാദത്തിനും ഇതു ഇടയാക്കും. സഭ്യതയുടെയും മര്യാദയുടെയും അതിര്‍ വരമ്പുകള്‍ ലംഘിക്കുന്നവരെ ഫ്രണ്ട്ഷിപ്പില്‍ നിന്നും ഒഴിവാക്കുകയാണ് എന്റെ പതിവ്. കോളേജു വിദ്യാഭ്യാസ കാലത്ത് കൈക്കൂലിക്കാരനായ ഒരു സര്‍ക്കാര്‍ ഡോക്ടറെ കാര്‍ട്ടൂണില്‍ ചിത്രീകരിച്ചതിനാല്‍ കള്ളക്കേസില്‍ രണ്ടുവര്‍ഷം കോടതി കയറേണ്ടിവന്ന തിക്തമായ അനുഭവം മുന്നില്‍ ഉണ്ടെങ്കിലും ഇത്തരം ഭയപ്പാടുകള്‍ ഒന്നും ലവലേശം ഇല്ല. നിര്‍ജ്ജീവമായ കാര്‍ട്ടൂണുകള്‍ വരക്കുന്നതിലും ഭേദം വര നിര്‍ത്തുന്നതാണ്.
Q - ഫേസ്ബൂക്കിനെക്കുറിച്ചും ബ്ലോഗ് എഴുത്തിനെക്കുറിച്ചും വിവാദങ്ങള്‍ കത്തിപ്പടരുന്ന സാഹചര്യത്തില്‍, താങ്കളുടെ ഈ- എഴുത്ത്  ലോകത്തേക്കുള്ള രംഗപ്രവേശം എങ്ങനെ സ്വയം വിലയിരുത്തുന്നു? താങ്കളുടെ പ്രിന്റു മീഡിയ രംഗത്തുള്ള വര്‍ഷങ്ങളുടെ അനുഭവ പരിചയത്തിന്റെയും, ഇലക്ട്രോണിക്  മീഡിയ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് നേടിയെടുത്ത ഒരു വന്‍ ആസ്വാദകവൃന്തത്തിന്റെയും വെളിച്ചത്തില്‍, ഈ രണ്ടു മാധ്യമങ്ങളുടെയും വര്‍ത്തമാന കാലവും, ഭാവിയും ഒന്ന് താരതമ്യം ചെയ്യാമോ?

അദ്ധേഹത്തിന്റെ ഫേസ്ബുക്ക് പേജ്
ഞാന്‍ കാര്‍ട്ടൂണ്‍ രചന ആരംഭിച്ചിട്ട് നാല്‍പ്പത്തി രണ്ടു വര്ഷം ആകുന്നു.അതില്‍ നാല്‍പ്പതു വര്‍ഷവും അച്ചടി മാധ്യമങ്ങളിലൂടെ ആയിരുന്നു രചനകള്‍ വായനക്കാരില്‍ എത്തിയിരുന്നത്. ഇലക്ട്രോണിക്ക് മീഡിയയില്‍ എത്തിയിട്ട് രണ്ടു വര്‍ഷമേ ആകുന്നുള്ളൂ. വളരെ പ്രകടമായ വ്യത്യാസം ആണ് എനിക്ക് അനുഭവപ്പെടുന്നത്. അച്ചടി മാധ്യമത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയാല് വായനക്കാരുടെ നാഡിമിടിപ്പ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കില്ല. എന്നാല്‍ ഫേസ്ബുക്കുപോലുള്ള നെറ്റ് വര്‍ക്കുകളില്‍ ഒരു കാര്‍ട്ടൂണ്‍ പോസ്റ്റുചെയ്താല്‍ സെക്കെന്റുകള്‍ ക്കകം ലോകത്തെമ്പാടും നിന്നുള്ള പ്രതികരണം നമുക്ക് ലഭിക്കുന്നു. ചില കാര്‍ട്ടൂനുകള്‍ക്ക് അതിശയപ്പിക്കുന്ന രീതിയില്‍ അഭൂതപൂര്‍വമായ പ്രതികരണം ആണ് ലഭിക്കുന്നത്. അങ്ങനെ വായനക്കാരുടെ പള്‍സ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു . ഇലക്ട്രോണിക്ക്  മാധ്യമങ്ങള്‍ ഫ്രീലാന്‍സ്  ആയി കാര്‍ട്ടൂണ്‍  വരക്കുന്നവര്‍ക്കാന് കൂടുതല്‍ അനുഗ്രഹമായി അനുഭവപ്പെടുന്നത്. മിക്ക അച്ചടി മാധ്യമങ്ങള്‍ക്കും സ്റ്റാഫ് കാര്ട്ടൂനിസ്ട്ടുകള്‍ ഉള്ളതിനാല്‍ അവര്‍ക്ക് നഷ്ടപ്പെടുന്ന അവസരങ്ങള്‍ തിരിച്ചു പിടിക്കാന്‍ ഇലക്ട്രോണിക്ക്  മാധ്യമങ്ങളിലൂടെ സാധിക്കുന്നു. ഇലക്ട്രോണിക്ക്  മാധ്യമങ്ങള്‍ക്ക് വളരെ ശോഭനമായ ഭാവി ഉണ്ട് എന്നാണു ഞാന്‍ കരുതുന്നത്.
Q - ബ്ലോഗിലൂടെയും മറ്റുമായി, മലയാളത്തിന്റെ ഈഎഴുത്ത് ലോകത്തേക്ക് കടന്നുവരുന്ന കഴിവുറ്റ ഒരു യുവ തലമുറ എഴുത്തുകാര്‍ ഉള്ളതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ പുത്തന്‍ തലമുറയിലെ കലാകാരന്മാര്‍ക്കായി അങ്ങേക്ക് നല്‍കുവാനുള്ള സന്ദേശം എന്താണ്?
സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും ബ്ലോഗുകളിലൂടെയും കടന്നു പോകുമ്പോള്‍ എത്ര കഴിവുറ്റ എഴുത്തുകാര്‍ നമുക്കിടയില്‍ ഉണ്ടെന്നു മനസ്സിലാകും. അച്ചടി മാധ്യമങ്ങളില്‍ അവര്‍ക്ക് വേണ്ടത്ര ഇടം ലഭിക്കുന്നില്ല എന്നതാണ് വാസ്തവം. ഈ സാഹചര്യത്തില്‍ ആണ് ഈ- എഴുത്ത് ലോകത്തിലേക്ക് കടന്നു വരുന്നവര്‍ ശ്രദ്ധിക്കപ്പെടുന്നത്. എഴുത്ത് ഒരു സമയംകൊല്ലി പരിപാടിയായി കാണാതെ ഗൌരവമായി സമീപിക്കണം എന്നാണു എഴുത്തുകാരോടും കലാകാരന്മാരോടും എനിക്ക് പറയാനുള്ളത്. ഈ- ലോകത്ത് എഴുത്തുകാരനും, പത്രാധിപരും, പ്രസാധകനും എല്ലാം നിങ്ങള്‍തന്നെ. അതിനാല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം എന്ന് മാത്രം. വേണ്ടാത്ത ഭാഗങ്ങള്‍ സ്വയം എഡിറ്റു ചെയ്യാന്‍ ശ്രദ്ധിക്കുക. എന്റെ കലാരചനകള്‍ ആസ്വദിക്കുന്ന എല്ലാ സഹൃദയര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി രേഖപ്പെടുതാന്‍ കൂടി ഈ അവസരം വിനിയോഗിക്കട്ടെ.
ശ്രീ ജോയ് കുളനട, ബൂലോകം വായനക്കാര്‍ക്കായി ഇത്രസമയം ചെലവഴിച്ചതിലും, കലാനുഭവങ്ങള്‍ പങ്കുവെച്ചതിനും നന്ദി. ഇലക്ട്രോണിക് മാധ്യമ രംഗത്ത് അനുദിനം വര്‍ദ്ധിച്ചുവരുന്ന അങ്ങയുടെ കീര്‍ത്തി ദീര്‍ഘകാലം നിലനില്‍ക്കട്ടെ എന്നും, യുവ തലമുറയിലെ കലാകാരന്മാര്‍ക്ക് പ്രചോദനവും മാര്‍ഗദര്‍ശനവും ഏകി ലക്ഷക്കണക്കിന് മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും എല്ലാ വിധ മാധ്യമങ്ങളിലൂടെയും ഇനിയും മുന്നേറാന്‍ അങ്ങേക്ക് കഴിയട്ടെ എന്നും ബൂലോകം വായനക്കാരുടെ പേരില്‍ ആശംസിക്കുന്നു.
ശ്രീ ജോയ് കുളനടയുടെ ഫേസ് ബുക്ക് പേജ് ലിങ്ക് ഇതോടൊപ്പം കൊടുക്കുന്നു, fb.com/joykulanada

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...