19 May 2012

എത്ര ദൂരം

സനൽ ശശിധരൻ


സുദീർഘമായ ഈ മരണത്തിന്
ജീവിതമെന്ന് പേരിട്ടതാര് !

എല്ലാ ഉയരങ്ങൾക്ക് മേലെയും
എല്ലാ ആഴങ്ങൾക്ക് കീഴെയും
സദാ നിറഞ്ഞിരിക്കുന്ന നിശ്ചലതേ,
ദൂരങ്ങളെയെല്ലാം വെട്ടിച്ചുരുക്കി
ഈ നോവൽ ഒന്നു സംഗ്രഹിക്കാൻ
സമയപ്രമാണങ്ങളുടെ
എഴുത്തുകാരനെ ഉപദേശിക്കൂ..

ഒരൊറ്റത്തവണ മരിക്കാൻ ഒരു മനുഷ്യൻ
കാത്തിരിക്കേണ്ടുന്ന കാലം കൊണ്ട്
പുഴുക്കൾക്കെത്രവട്ടം ചിറകുമുളയ്ക്കുന്നു
പൂമ്പാറ്റകൾ എത്രവട്ടം ഇണചേർന്ന് മരിക്കുന്നു !


ഈ ജീവിതത്തിന്റെ ഒരു കാര്യം !
ബഹുരസമാണ് ഈ ജീവിതത്തിന്റെ
ഒരു കാര്യം....
അളന്നുതയ്പ്പിച്ച കുപ്പായങ്ങൾ
അപ്പപ്പോൾ തരും
കൃത്യമായി അണിഞ്ഞുനടക്കണം
മുൻപോട്ടും പാടില്ല പിന്നോട്ടും പാടില്ല
അത്ര കൃത്യമാണ് ടൈമിംഗ്.
ആറുമണിയുടെ പെരുക്കം വരെ
സാറേ എന്ന് വിളിച്ചിരുന്നവനെ
അലാറത്തിന്റെ വാതിൽ കടന്നാൽ
“ആ മൈരൻ” എന്ന് വിളിക്കുന്നത്ര കൃത്യം

ഇരുപത്തിരണ്ടാമത്തെ വയസിൽ
ഒരു പെണ്ണിനെക്കൊതിച്ചതിന്,
അവളില്ലാതെ ജീവിതമില്ലെന്ന്
ശഠിച്ചതിന്, എന്നെ “ഞരമ്പ്”
എന്ന് വിളിച്ച കൂട്ടുകാരൻ
മുപ്പത്തിമൂന്നാമത്തെ വയസിൽ
ഒരു പെണ്ണുകിട്ടുമോ എന്ന് കുഴഞ്ഞ്
പത്രത്തിൽ പരസ്യം കൊടുത്തിരിക്കുന്നു...
എന്റെ ഞരമ്പ് തളരാൻ തുടങ്ങുമ്പോൾ
അവന് മുളച്ചതാകുമോ!

ചുംബനവും കെട്ടിപ്പിടുത്തവുമൊക്കെ
നിരോധിച്ച ദൈവം....
ഗർഭത്തിനും പ്രസവത്തിനുമൊക്കെ
അവാർഡ് കൊടുക്കുന്നദൈവം.....
പുള്ളിയാകുമോ ഇതിനൊക്കെ പിന്നിൽ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...