20 May 2012

പ്രണയം


സുധാകരൻ ചന്തവിള

സംസ്കാരത്തിന്റെ വിലയെന്ത്‌

   ''  സംസ്കാരമെന്തെന്ന തിരിച്ചറിവില്ലാതെ മതപരമായ ഭീകരതയിലേക്കുള്ള ഈ പോക്ക്‌എവിടെയാണ്‌ ചെന്നെത്തുന്നത്‌?''

       സംസ്കാരത്തിന്‌ ഇന്ന്‌ എന്താണ്‌ വില? സംസ്കാരമെന്നാൽ എന്ത്‌, എന്തിന്‌
എന്നെല്ലാം ചോദിക്കുന്നവരുടെ മുമ്പിൽ  ജീവിക്കുന്ന അവസ്ഥയിൽ
സംസ്കാരത്തെക്കുറിച്ച്‌ ഒരു ലേഖനംതന്നെ ആവശ്യമുണ്ടോ?
       ഇല്ലെന്നു പറയുന്നവരുടെയിടയിൽ അൽപം
സംസ്കാരചിന്തയാകാമെന്നുഉറപ്പിച്
ചുകൊണ്ടാണ്‌ ഈ കുറിപ്പെഴുതുന്നത്‌.
നമ്മുടെ നാടും ദേശവുമെല്ലാം ഇക്കാലമത്രയും എന്തെങ്കിലും പ്രത്യേകതകൾ
നേടിയിട്ടുണ്ടെങ്കിൽ അത്‌ സാമൂഹികവും സാംസ്കാരികവുമായ നേട്ടങ്ങൾ
കൊണ്ടുകൂടിയാണെന്നു കരുതുന്നതിൽ തെറ്റില്ല. കുറേയധികം ആളുകൾ പണവും സുഖവും
ഉപേക്ഷിച്ച്‌ സ്വജീവിതം തന്നെ സമൂഹത്തിനു സമർപ്പിക്കാൻ
ഇറങ്ങിത്തിരിച്ചതിന്റെ ഫലമായിരുന്നു ഇതെല്ലാമെന്ന്‌ ഇന്ന്‌ ആര്‌ ഓർക്കാൻ!
       ജീവിതത്തെയും ജീവിതത്തിന്റെ അടിസ്ഥാനമായ കുടുംബത്തെയും നിലനിർത്തുന്നതിൽ
സംസ്കാരം ചെലുത്തുന്ന സ്വാധീനം ചെറുതല്ല. നമ്മുടെ സംസ്കാരവും ജീവിതവും
നമ്മുടേതുമാത്രമാണ്‌. അത്‌ തൊട്ടടുത്തുള്ള തമിഴനിൽ നിന്നും കന്നടക്കാരനിൽ
നിന്നുമെല്ലാം തികച്ചും വ്യത്യസ്തമാണ്‌. ഒരർഥത്തിൽ ജീവിതത്തിന്‌ അർഥവും
ആശയവും പ്രദാനം ചെയ്യുന്നത്‌ ഇത്തരം സംസ്കാരമാണ്‌.
       തിത്മകളെയും ദുരാചാരങ്ങളെയും മാറ്റിയെടുത്ത്‌ സമൂഹത്തെ പുരോഗമനാശയപരവും
നവീനവുമാക്കിത്തീർത്തത്‌ സാംസ്കാരികമായ കൂട്ടായ്മകളാണ്‌. അത്തരം
കൂട്ടായ്മകൾ നമ്മുടെ സമൂഹത്തിന്‌ ഒരു കാലഘട്ടത്തിൽ അനിവാര്യമായിരുന്നു.
നവോത്ഥാന പ്രസ്ഥാനങ്ങളും രാഷ്ട്രീയപ്രസ്ഥാനവുമെല്ലാം ഒന്നായി
പ്രവർത്തിച്ച കാലമായിരുന്നു അത്‌. അക്കാലത്തെ രാഷ്ട്രീയപ്രവർത്തനം
കലാസാഹിത്യപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. അല്ലെങ്കിൽ
കലാസാഹിത്യപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു രാഷ്ട്രീയപ്രവർത്തനം
എന്നുപറഞ്ഞാലും ശരിയാവുന്നതാണ്‌. സാംബശിവനെയും കെടാമംഗലം സദാനന്ദനെയും
പോലലെയുള്ള കാഥികന്മാർ കഥപറഞ്ഞത്‌ കാശിനുവേണ്ടി മാത്രമായിരുന്നില്ല. കലയെ
സമൂഹത്തിന്‌ എങ്ങനെ ഉപകാരപ്രദമാക്കിത്തീർക്കണമെന്ന ബോധം
കൊണ്ടുകൂടിയായിരുന്നു. അതിനവരെ പ്രാപ്തരാക്കിത്തീർത്തത്‌
പുരോഗമനപ്രസ്ഥാനം തന്നെയായിരുന്നു. കഥാപ്രസംഗത്തെ  ഒരുകാലഘട്ടത്തിന്റെ
കഥയും പ്രസംഗവുമാക്കി മാറ്റുകയായിരുന്നു അവരുടെ ലക്ഷ്യം. അതുപോലെ
തോപ്പിൽ ഭാസിയെപ്പോലെ, എസ്‌. എൽ. പുരം സദാനന്ദനെപ്പോലെ, കെ. ടി.
മുഹമ്മദിനെപ്പോലെയെല്ലാമുള്ള നാടകകൃത്തുക്കൾ നമ്മുടെ നാടിനെ
മാറ്റിത്തീർക്കുന്നതിൽ ചെലുത്തിയ സ്വാധീനം എത്ര വലുതായിരുന്നു?
       നമ്പൂതിരിയെ മനുഷ്യനാക്കാൻ ഇറങ്ങിത്തിരിച്ച വി. ടി.
ഭട്ടതിരിപ്പാടിന്റെയും എം. പി. ഭട്ടതിരിപ്പാടിന്റെയും മറ്റും
പ്രവർത്തനങ്ങൾ ഇന്നോർക്കുമ്പോൾ വിസ്മയം തോന്നും.  ജാതി-മതക്കോമരങ്ങൾ
ഒന്നിനൊന്നു തഴച്ചുവളർന്നുകൊണ്ടിരിക്കുന്ന ഇവിടെ 'അടുക്കളയിൽ നിന്ന്‌
അരങ്ങത്തേയ്ക്ക്‌' എന്നതിനുപകരം 'അരങ്ങിൽ നിന്ന്‌ അടുക്കളയിലേക്ക്‌' എന്ന
അവസ്ഥയിലേക്കാണ്‌ കാര്യങ്ങൾ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്‌. മനുഷ്യൻ
മാത്രമാണ്‌ സത്യമെന്നും മതങ്ങൾ സംഘടിതമായ അനീതിയെയും അന്ധകാരത്തെയും
സൃഷ്ടിക്കുന്നുവേന്നുമുള്ള സാമൂഹികനവോത്ഥാനപ്രവർത്തകരുടെ മുദ്രാവാക്യങ്ങൾ
ഇന്ന്‌ കാലഹരണപ്പെട്ടതായിത്തീർന്നുവോ?
       ജാതി-മതങ്ങളുടെ വിളയാട്ടം കൊണ്ട്‌ എന്തെല്ലാം പുരോഗതിയാണ്‌ ഇവിടെ
ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന്‌ ആലോചിക്കേണ്ടതാണ്‌! സംഘടിത ഇസ്ലാമിനെയും
സംഘടിത ക്രൈസ്തവരെയും പോലെ സംഘടിതരാകാൻ ഹിന്ദുവിനു കഴിയില്ലെങ്കിലും
ഏറെക്കുറെ ഇപ്പോൾ ഹിന്ദുവിന്റ പേരിലും ചില സംഘടിത ശ്രമങ്ങൾ
നടന്നുവരുന്നുണ്ട്‌. അത്തരത്തിലുള്ള എല്ലാവിധ ശ്രമങ്ങൾക്കെതിരെയും
പുരോഗമന ശക്തികളുടെ പ്രതിരോധങ്ങൾ ഉയർന്നിട്ടുണ്ട്‌. 'ക്രിസ്തുവിന്റെ ആറാം
തിരുമുറിവ്‌' 'ഭഗവാൻ കാലുമാറുന്നു' തുടങ്ങിയ നാടകങ്ങൾ ഉണ്ടായതിവെടെയാണ്‌.
അതിനെല്ലാമെതിരെ ചില എതിർപ്പുകൾ ഉണ്ടായെങ്കിലും ഇനി അത്തരത്തിലുള്ള
സൃഷ്ടികളും പ്രവർത്തനങ്ങളും ഉണ്ടാകുമെന്നു കരുതുകതന്നെവയ്യ.
       പെരുകിവരുന്ന ആൾദൈവാരാധനകളും ആദ്ധ്യാത്മികവ്യവസായവും എന്താണ്‌
സൂചിപ്പിക്കുന്നത്‌. ?മുമ്പും ഇവിടെ ചില ആൾദൈവങ്ങളും
ആദ്ധ്യാത്മികേന്ദ്രങ്ങളും ഉണ്ടായിരുന്നെങ്കിലും സമൂഹത്തെ ഇത്രത്തോളം
അവയൊന്നും സ്വാധീനിക്കപ്പെട്ടിരുന്നില്ല. ഒരു നാട്ടിൽ ഒരുക്ഷേത്രം എന്നതു
സർവ്വസാധാരണമായിരുന്നുവേങ്കിൽ ഇപ്പോഴത്‌ എണ്ണാൻ കഴിയാത്തത്തരത്തിൽ
വളർന്നിട്ടുണ്ട്‌. പള്ളികളും മറ്റു ആരാധാനാലയങ്ങളും
അതുപോലെത്തന്നെയാണെന്നത്‌ വിസ്മരിക്കുന്നില്ല. ഒരമ്പലം കത്തിനശിച്ചാൽ
അന്ധവിശ്വാസം അത്രയെങ്കിലും നശിക്കുമല്ലോ എന്നു പറഞ്ഞ ധീരനായ
മുഖ്യമന്ത്രി സി. കേശവനെ നാം പൂജിക്കണം. 'ഇനി നമുക്ക്‌ അമ്പലങ്ങളും
ആരാധാനാലയങ്ങളുമല്ല വേണ്ടത്‌, കൃഷിയും വ്യവസായവുമാണ്‌ വളരേണ്ടത്‌' എന്നു
പറഞ്ഞ ശ്രീനാരായണഗുരുവും നമുക്കിടയിൽ ജീവിച്ചിരുന്ന കർമ്മയോഗിയായിരുന്നു.
       അമ്പലങ്ങളും ആരാധനാലയങ്ങളും വർദ്ധിക്കുന്നതിനനുസരിച്ച്‌ ആരാധകരുടെ എണ്ണം
വർദ്ധിക്കുന്നതായാണ്‌ കണക്കുകൾ സൂചിപ്പിക്കുന്നത്‌. വർഷംതോറും ആറ്റുകാൽ
പൊങ്കാലയിടുന്നവരുടെയും ശബരിമല തീർത്ഥാടകരുടെയും മറ്റും എണ്ണം കൂടിക്കൂടി
വരുന്നു. ജാതിമതഭേദമെന്യേ വർദ്ധിക്കുന്ന ഇത്തരം ആരാധകരുടെ തിരക്കുകൾ
സൂചിപ്പിക്കുന്നതെന്താണ്‌. മനുഷ്യർക്ക്‌ കൂടുതൽ കൂടുതൽ അസ്വസ്ഥതയും
അസ്സമാധാനവും ഉണ്ടാകുന്നു എന്നുതന്നെയാണ്‌. പണമോഹവും സുഖമോഹവും
വർദ്ധിക്കുന്നതിലൂടെ മോക്ഷസാധ്യത്തിനായി ദൈവസാക്ഷാത്കാരത്തിന്‌
ശ്രമിക്കുന്നു എന്നതാണോ? അതോ പ്രാകൃതമായ ആരാധനയിലേക്കും
ഉച്ചനീചത്വങ്ങളിലേക്കും സമൂഹം തിരിച്ചുപോകുകയാണെന്നാണോ?
പാഠപുസ്തകങ്ങളിൽപ്പോലും എന്ത്‌ ഉൾപ്പെടുത്തണമെന്ന്‌ തീരുമാനിക്കാനുള്ള
അധികാരം സർക്കാരിനെക്കാൾ മതത്തിനാണെന്നു വന്നിരിക്കുന്നു.

       എഴുത്തുകാരുടെയും കലാകാരന്മാരുടെയും എണ്ണക്കൂടുതലുണ്ടെങ്കിലും അവർ
പൂർണ്ണമായി സ്വതന്ത്രരാകുന്നില്ല. ഒന്നുകിൽ ഏതെങ്കിലും രാഷ്ട്രീയത്തിൽ,
അതല്ലെങ്കിൽ ഏതെങ്കിലും മതത്തിൽ അണിനിരന്നുകൊണ്ട്‌ അഭിപ്രായം
പറയുന്നരീതിയാണ്‌ കണ്ടുവരുന്നത്‌. സ്വതന്ത്രവും പുരോഗമനപരവുമായി
എഴുതുന്ന, ചിന്തിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. 'നമ്മുടെ
കലാകാരന്മാരെ ചങ്ങലയ്ക്കിട്ടിരിക്കുകയാണെ'ന്ന്‌ ഈ അടുത്തകാലത്ത്‌ ഒരു
പ്രശസ്ത സിനിമാനടൻ പറഞ്ഞത്‌ അതിനു തെളിവാണ്‌. ഇന്നത്‌ ശരി, ഇന്നത്‌
തെറ്റ്‌ എന്നുവിചാരിച്ച്‌ തുറന്നെഴുതുവാൻ ഒരു എഴുത്തുകാരനും ഇവിടെ
സാധ്യമല്ലാതെ വന്നിട്ടുണ്ട്‌.  എഴുതുമ്പോൾ ഏതെങ്കിലും സങ്കുചിതമതക്കാരുടെ
വികാരങ്ങളെ വ്രണപ്പെടുത്തുന്നതാകുമോ എന്നു കരുതി തന്റെ അഭിപ്രായം
തുറന്നെഴുതുവാൻ എഴുത്തുകാരനു കഴിയുന്നില്ല. സൽമാൻ റുഷ്ദിയും തസ്ലീമ
നശ്രീനുമെല്ലാം അനുഭവിക്കുന്ന അവസ്ഥ അതാണല്ലോ സൂചിപ്പിക്കുന്നത്‌.

       സ്വയം മറഞ്ഞിരുന്നുകൊണ്ടു ചെയ്യാവുന്ന എഴുത്തിൽ ഇതാണവസ്ഥയെങ്കിൽ
നൂറുകണക്കിന്‌ ആളുകൾ ഒരേസമയത്ത്‌ കേൾക്കുന്ന പ്രസംഗത്തിൽ എന്താണ്‌
സംഭവിക്കുന്നത്‌? നല്ല സാംസ്കാരികപ്രസംഗങ്ങൾ നമ്മുടെ നാടിന്റെ വളർച്ചയിൽ
എത്രമാത്രം മഹത്തായ പങ്കാണ്‌ വഹിച്ചതു? ഇന്ന്‌ സുകുമാർ അഴീക്കോടിനെപ്പോലെ
എം. എൻ. വിജയനെപ്പോലെ ഒരാൾ ഉണ്ടാകാത്തതെന്തെന്ന്‌ ചിന്തിക്കുമ്പോൾ
ഇതെല്ലാം നാം ഓർക്കേണ്ടിവരുന്നു. ശാസ്കാരികവും രാഷ്ട്രീയവുമായ സത്യങ്ങൾ
ആരുടെ മുഖത്തുനോക്കിയും പ്രസംഗിക്കുവാൻ മുൻകാലങ്ങളിൽ നമുക്കൊരു കെ.
ദാമോദരനും പിന്നീട്‌ ഒരു കണിയാപുരം രാമചന്ദനുമുണ്ടായിരുന്നു. ഇപ്പോൾ
അങ്ങനെ ആർക്ക്‌ സത്യസന്ധമായി പ്രസംഗിക്കുവാൻ കഴിയുന്നു. ഒരുപക്ഷേ
രാഷ്ട്രീയമായ സത്യസന്ധത നഷ്ടപ്പെട്ടതുകൊണ്ടുകൂടിയാണോ ആളുകൾ മതപ്രസംഗങ്ങൾ
കേൾക്കാൻ തിടുക്കം കൂട്ടുന്നത്‌. അങ്ങനെയാണെങ്കിലും അത്‌ അനുവദിക്കുവാനും
പ്രോത്സാഹിപ്പിക്കുവാനും കഴിയുമോ? ക്ഷേത്രങ്ങളിൽ മുമ്പെല്ലാം സാംസ്കാരിക
സമ്മേളനങ്ങളും കവിയരങ്ങുകളും സംഘടിപ്പിക്കുമായിരുന്നെങ്കിൽ ഇപ്പോൾ
അവയെല്ലാം മതപ്രസംഗമായി മാറിക്കഴിഞ്ഞു. സാംസ്കാരികപ്രസംഗങ്ങളെക്കാൾ
ആളെക്കിട്ടുന്നത്‌ മതപ്രസംഗത്തിനാണെന്ന്‌ ക്ഷേത്രഭരണക്കാരും ജനങ്ങളും
കരുതുന്നു.
       സംസ്കാരമെന്തെന്ന തിരിച്ചറിവില്ലാതെ മതപരമായ ഭീകരതയിലേക്കുള്ള ഈ പോക്ക്‌
എവിടെയാണ്‌ ചെന്നെത്തുന്നത്‌? വിശ്വാസികൾ ഇല്ലാത്ത ലോകം ഉണ്ടാക്കാൻ
സാദ്ധ്യമല്ലായിരിക്കാം. പക്ഷേ അടിച്ചേൽപ്പിക്കപ്പെടുന്ന
വിശ്വാസങ്ങൾക്കൊണ്ട്‌ ഉണ്ടാകുന്ന ഭീകരത എത്ര വലുതാണ്‌? ലോകം വളർന്നത്‌
മതംകൊണ്ടല്ലെന്നും സംസ്കാരവും ചിന്തയും വിജ്ഞാനവും കൊണ്ടാണെന്ന്‌ ഇനിയും
നാം തലമുറകൾക്ക്‌ പറഞ്ഞുകൊക്കണമോ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...