20 May 2012

കൊലച്ചിരി


ജനാർദ്ദനൻ വല്ലത്തേരി

സായാഹ്ന സവാരിക്കിടയിൽ കെ. കെ. തമ്പുരാൻ ഒരു പഴയ പരിചയക്കാരനെ കണ്ടുമുട്ടി.
അകലെ വച്ചുതന്നെ അയാൾ തമ്പുരാനെ തിരിച്ചറിഞ്ഞു. എന്നാൽ, തമ്പുരാണ്‌
ഒറ്റനോട്ടത്തിൽ ആളെ മനസ്സിലായില്ല. നല്ല മുഖപരിചയമുണ്ട്‌. അയാളുടെ
മുഖത്ത്‌ കണ്ട ചിരി മറ്റാരുടെയോ ചിരിപോലെയാണ്‌ തമ്പുരാണ്‌ തോന്നിയത്‌.
എവിടെയോ കണ്ടു മറന്ന ചിരി.
അല്ല, മറന്നതല്ല.
ആകെ ഓർമ വരുന്നത്‌ ആ ചിരി മാത്രമാണിപ്പോൾ.
പക്ഷേ, എവിടെ വച്ച്‌, ഏതു കാലത്ത്‌, എങ്ങനെയാണ്‌ അയാളെ
പരിചയപ്പെടാനിടയായതെന്ന്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല. ഒരു പക്ഷേ
കോടതിയിൽ ഒരുമിച്ച്‌ പ്രാക്ടീസ്‌ ചെയ്തിട്ടുള്ള ഒരു വക്കീലായിരിക്കാം.
അല്ലെങ്കിൽ തന്റെ ജൂനിയറോ സീനിയറോ ആയ ഒരു ജഡ്ജി. അതുമല്ലെങ്കിൽ പഴയൊരു
അയൽക്കാരൻ. ഇനി വല്ല അകന്ന ബന്ധുവോ മറ്റോ ആണോ എന്നുപോലും തമ്പുരാണ്‌
സംശയമായി.
എന്തായാലും പരിചയത്തിനു നല്ല പഴക്കമുണ്ട്‌. അതുകൊണ്ടാണ്‌, ഈ മറവി.
ചില നേരങ്ങളിൽ ഒരിക്കലും കൂടാത്തൊരു കോടതി തന്നെയാണ്‌ തമ്പുരാന്റെ ഓർമ.
സുഹൃത്തിന്റെ പേരുപോലും ഓർക്കാൻ കഴിയുന്നില്ല.
വിചാരണയ്ക്കെടുക്കാത്ത ഒരു കേസുകെട്ടു പൊടിതട്ടി കുടഞ്ഞെടുക്കുന്നതുപോലെ
തമ്പുരാൻ സുഹൃത്തിനെ നോക്കി ചിരിച്ചു. ഓർമ വീണ്ടെടുക്കാൻ കുശലാന്വേഷണം
നടത്തി.
'ഹലോ. എന്താ ഈ വഴിയ്ക്കൊക്കെ?'
'വരും വഴിയാ'
'എത്ര കാലമായി തമ്മിൽ കണ്ടിട്ട്‌.'
'ഞാൻ ഇന്നലെ പുറത്തിറങ്ങിയൊള്ളൂ-'
'പുറത്തിറങ്ങിയോ - അതിന്‌ താൻ വല്ല ജയിലിലോ മറ്റോ ആയിരുന്നോ പുറത്തിറങ്ങാൻ.'
അയാളുടെ ഫലിതംകേട്ട്‌ തമ്പുരാനും തമ്പുരാന്റെ തമാശകേട്ട്‌ അയാളും ഉറക്കെ ചിരിച്ചു.
വെറും വാക്കുകൾക്കു പലപ്പോഴും കൈവിലങ്ങുകളുടെ മുറുക്കമുണ്ടെന്ന്‌
തമ്പുരാൻ നോക്കാറില്ല. പുറത്തിറങ്ങുക എന്ന പ്രക്രിയയുടെ
നിയമവശത്തെപ്പറ്റി മാത്രമാണ്‌ അദ്ദേഹം ചിന്തിച്ചതു.
അയാളുടെ ഫലിതം കേട്ടപ്പോൾ തമ്പുരാൻ ആളെ തിരിച്ചറിയുകയും ചെയ്തു.
ഇത്തരം തമാശകൾ പൊട്ടിക്കുന്ന ഒരു വക്കീൽ പണ്ട്‌ തമ്പുരാന്റെ കൂടെ
പ്രവർത്തിച്ചിരുന്നു. എത്ര ഗൗരവത്തിലിരുന്നാലും അയാളടിക്കുന്ന ഗുണ്ടുപോലെ
പൊട്ടുന്ന വിറ്റു കേട്ടാൽ ആരും പൊട്ടിച്ചിരിച്ചുപോവും.
കൊലക്കുറ്റത്തിന്റെ വിചാരണയാണെങ്കിൽ തന്നെയും, വധശിക്ഷയും പ്രതീക്ഷിച്ച്‌
പ്രതിക്കൂട്ടിൽ നിൽക്കുന്ന കൊലപ്പുള്ളിയെപ്പോലും കടുകുടെ ചിരിപ്പിക്കുന്ന
ചോദ്യങ്ങളാണ്‌ ആ വക്കീൽ ചോദിക്കുക.
എങ്കിലും തന്റെ തമാശകൾകേട്ടു ചിരിക്കുന്നവരുടെ കൂടെ അയാൾ ചിരിക്കാറില്ല.
അയാൾ ചിരിപ്പിക്കുന്നതല്ലാതെ സ്വയം ചിരിക്കുന്നതായി ഒരിക്കലും തമ്പുരാൻ
കണ്ടിട്ടേയില്ല.
തന്റെ ചിരികൾ മറ്റുള്ളവർ തട്ടിപ്പറിച്ചെടുത്തുകൊണ്ടുപോയ നഷ്ടബോധത്തോടെ
ചിരിക്കുന്നവരെ നോക്കിനിൽക്കുന്ന ആ സുഹൃത്തിന്റെ മുഖം തമ്പുരാൻ
ഓർമ്മിച്ചു. പക്ഷേ, എന്തായിരുന്നു അയാളുടെ പേര്‌?
ഒരിക്കലും ചിരിച്ചുകണ്ടിട്ടില്ലാത്ത ആ സുഹൃത്താണിപ്പോൾ മുമ്പിൽനിന്നു
ചിരിക്കുന്നത്‌.
അതാണ്‌ മനസിലാവാത്തതും.
ഓർമയിലുള്ള സുഹൃത്തിന്റെ മുഖത്തിന്‌ ഈ ചിരി ചേരുന്നുമില്ല. എങ്കിലും അയാൾ
തന്നെ ഇയാൾ. അതുറപ്പാണ്‌. പക്ഷേ, പേര്‌....
സുഹൃത്തിനെ ഇനിയെങ്കിലും പേരു വിളിച്ച്‌ സംബോധന ചെയ്തില്ലെങ്കിൽ
മോശമല്ലേ. ആളെ മനസിലായില്ലെന്നു തോന്നിക്കൂടല്ലോ. ആലോചിക്കാൻ അൽപം ഇട
കിട്ടുന്നതിനുവേണ്ടി തമ്പുരാൻ സുഹൃത്തിനെ വീട്ടിലേയ്ക്കു ക്ഷണിച്ചു.
'വരൂ, നമുക്കു വീട്ടിൽ കേറിയിട്ടു പോവാം.'
'അങ്ങയുടെ വീടുതേടിയാണ്‌ ഞാൻ വന്നത്‌.'
മരണവീട്ടിലേയ്ക്കെന്നപോലെയാണ്‌ തമ്പുരാൻ സുഹൃത്തുമൊത്തു സ്വന്തം
വീട്ടിലേയ്ക്കു തിരിച്ചുനടന്നത്‌.
ഇനി ഒരു തെളിവും വേണ്ട. ആൾ അതുതന്നെ. ആ വക്കീൽ സുഹൃത്ത്‌. എത്രയോ കാലം
ഒരുമിച്ച്‌ ഒരേ കോടതിയിൽ പ്രാക്റ്റീസ്‌ ചെയ്തിരിക്കുന്നു. തമ്പുരാൻ
മുമ്പേ ജഡ്ജിയായെന്നു മാത്രം. അതുകൊണ്ടാണ്‌ സുഹൃത്തിനിത്ര ഭവ്യതയും
അങ്ങെന്നുള്ള ഈ വിളിയും!
വഴിനീളെ നാട്ടുവർത്തമാനങ്ങൾ പറഞ്ഞു നടക്കുന്നതിനിടയിൽ തമ്പുരാൻ
സുഹൃത്തിന്റെ പേര്‌ ആലോചിച്ചു തലപുണ്ണാക്കി. വഴിവക്കത്തു കണ്ട
അനാഥപ്രേതത്തിനു ചുറ്റും ആളുകൂടിയിരിക്കുന്നതുപോലെ തമ്പുരാന്റെ സ്മരണകൾ
സുഹൃത്തിന്റെ അജ്ഞാതമായ പേരിനു ചുറ്റും വട്ടംകൂടി.
പണ്ടെവിടെയോ മറന്നുവച്ചിട്ട്‌ ഇപ്പോൾ തിരിച്ചു കിട്ടിയപോലുള്ള ചിരി
മാത്രമാണ്‌ മനസ്സിൽ തെളിയുന്നത്‌. കഴുമരത്തിനു കീഴെ നിൽക്കുന്ന
കൊലപ്പുള്ളിയുടെ മുഖം മൂടികെട്ടിയ കറുത്തതുണിപോലുള്ള ചിരി. തൂക്കിക്കൊല
കഴിഞ്ഞാലെ കറുത്തതുണി മാറ്റി ആ മുഖം കാണാൻ പറ്റൂ.
ഓർമ്മയുടെ ജയിലഴികൾക്കുള്ളിൽ തടവുപുള്ളികളാണധികവും. ഒരു
കൂട്ടുകാരനെപ്പോലും കാണാനില്ല.
ആത്മമിത്രത്തെപ്പോലും തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ താറുമാറായ തന്റെ
ഓർമ്മശക്തിയെ പഴിച്ചുകൊണ്ട്‌ തമ്പുരാൻ ഒരു പ്രകാരത്തിൽ വീടുപറ്റി.
അപ്പോഴും സുഹൃത്തിന്റെ മുഖത്തുകണ്ട അടക്കിപ്പിടിച്ച ചിരി തമ്പുരാനെ
വല്ലാതെ വിഷമിപ്പിച്ചു. കള്ളി വെളിച്ചത്തായെന്നുണ്ടോ? എന്തുമാകട്ടെ.
രണ്ടും കൽപിച്ച്‌ തമ്പുരാൻ പറഞ്ഞു:
'കൃഷ്ണൻനായരിരിക്കൂ.'
തികച്ചും സ്വാഭാവികമായ രീതിയിൽ വായയിൽ തോന്നിയ പേര്‌ പറഞ്ഞ്‌ തമ്പുരാൻ
സുഹൃത്തിനെ ക്ഷണിച്ചു. ആ വിളികേട്ട്‌ കൃഷ്ണൻനായരുടെ ചിരി
പൊട്ടിച്ചിരിയായി. ജാള്യത മറയ്ക്കാൻ തമ്പുരാനും കൂടെ ചിരിച്ചു.
'ഒരു കാലത്ത്‌ സ്വയം ചിരിക്കാതെ ഞങ്ങളെയൊക്കെ ചിരിപ്പിക്കുക മാത്രം ചെയ്ത
കൃഷ്ണൻ നായർ എന്നു മുതലാണിങ്ങനെ ചിരിക്കാൻ പഠിച്ചതു? തന്നെ കണ്ടപ്പോഴാണ്‌
എനിക്കു ആ പഴയ, കുപ്രസിദ്ധമായ ബലാൽസംഗകേസ്‌ ഓർമ്മ വന്നത്‌. ഞാനാണല്ലോ ആ
കേസു കേട്ടത്‌. പ്രതികൾക്കുവേണ്ടി ഹാജരായത്‌ താനും. ഓർക്കുന്നോ
കൃഷ്ണൻനായരേ, അന്നമ്മ എന്ന നേഴ്സിനെ അഞ്ചെട്ടുപേർകൂടി ബലാൽസംഗം ചെയ്തു
കൊന്ന കേസ്‌.....?
'അങ്ങേയ്ക്കു പേരു തെറ്റി. ഞാൻ കൃഷ്ണൻനായരല്ല'
കേൾക്കല്ലേ എന്ന്‌ ആശിച്ച അതേ മറുപടി തന്നെയാണ്‌ കൃഷ്ണൻനായരുടെ വായിൽനിന്നു
വീണത്‌.
'അങ്ങേയ്ക്കു ആളും തെറ്റി.'
'ഓ..... ശരിയാണ്‌. രാജശേഖരൻപിള്ള. കണ്ടിട്ടു വളരെ കാലമായല്ലോ. അതാ പേരു
മാറിപ്പോയത്‌. ഐ നോ രാജശേഖരൻ. യേസ്‌ നൗ ഐ റിമെംബർ യു വെൽ.'
രാജശേഖരൻപിള്ള എന്നാണ്‌ പിന്നീട്‌ തോന്നിയ പേര്‌. സുഹൃത്തിന്റെ പേര്‌
അതുതന്നെ ആയിരിക്കണേ എന്നു മനസ്സാ പ്രാർത്ഥിച്ചുകൊണ്ടു തമ്പുരാൻ പറഞ്ഞു.
പക്ഷേ അല്ലായിരുന്നു.
'നോ സാർ, ഞാൻ രാജശേഖരൻപിള്ളയുമല്ല. അങ്ങന്നെ മറന്നു. അങ്ങു പറഞ്ഞ ആ
ബലാൽസംഗക്കേസിലെ ഒന്നാം പ്രതിയായിരുന്നു, ഞാൻ. പ്രതിഭാഗം അഡ്വക്കേറ്റല്ല!
ആ കേസിൽ അങ്ങെന്നെ വെറുതെ വിട്ടു. മറ്റു കൂട്ടുപ്രതികളെ ശിക്ഷിക്കുകയും
ചെയ്തു. അങ്ങതൊക്കെ മറന്നോ!
തമ്പുരാനു വാക്കു മുട്ടി.
ഇനി അറിയാനെന്തൊള്ളൂ!
ശരിക്കും ആരാണിയാൾ?
തമ്പുരാന്റെ മനസ്സ്‌ ദഹനക്ഷയം ബാധിച്ച ആമാശയംപോലെ വേദനിച്ചു. ഇത്തരം
ഓർമ്മക്കേടുകൾ കള്ളസാക്ഷി പറയുന്നതിനേക്കാൾ വലിയ കുറ്റമാണ്‌.
ഇനി ഒന്നേ ചോദിക്കാനുള്ളൂ.
ആരാണ്‌ നിങ്ങൾ?
പക്ഷേ, സുഹൃത്തിന്റെ നിശബ്ദമായ ചിരികൊണ്ട്‌ ആ ചോദ്യം തലയറ്റു തമ്പുരാന്റെ
നാക്കത്തു തന്നെ തങ്ങി.
അങ്ങെന്നെ മറന്നു എന്നു പരിഭവത്തോടെ പറഞ്ഞ ഈ പ്രതിയുടെ മുഖത്തുനോക്കി
എന്തിനിനി ചോദിക്കണം, നിങ്ങളാരാണെന്ന്‌!
ഇങ്ങനെയൊരു ദുർവിധി തമ്പുരാന്റെ ആയുസിലുണ്ടായിട്ടില്ല. വന്നുവന്ന്‌ കത്തി
തേച്ചുമൂർച്ച കൂട്ടുന്നതുപോലെയായി പ്രതിയുടെ ചിരി. എന്തു പറയണമെന്നോ
ചെയ്യണമെന്നോ അറിയാതെ വെറുതെ തമ്പുരാനും കൂടെ ചിരിച്ചു. ഒടുവിൽ
സുഹൃത്തുതന്നെയാണ്‌ ആ പരിഹാസ്യമായ ചിരികളുടെ മാരകമായ ഉൾമൗനത്തിൽ നിന്നും
തമ്പുരാനെ രക്ഷിച്ചതു.
'അങ്ങേയ്ക്കെന്നെ മനസ്സിലായില്ലേ?'
ഇല്ല എന്നു പറയണ്ടല്ലോ എന്നു കരുതി തമ്പുരാൻ ഒരു അരച്ചിരി
ചിരിച്ചുകൊണ്ട്‌ നാണം മറച്ചു.
'ഞാൻ പത്രോസാ!'
പത്രോസോ! ഏതപ്പാ, ഈ പത്രോസ്‌?
ഒരോർമ്മയുമില്ല. മറന്നത്‌ മറന്നുതന്നെ കിടന്നു. എങ്കിലും അതു തന്നെയല്ലേ
പത്രോസേ ഞാനും പറഞ്ഞത്‌ എന്ന അന്തർധ്വനിയോടെ തമ്പുരാൻ ഉരുവിട്ടു:
'ഐസി...'
'അങ്ങു മറന്നു കാണും. പത്രോസ്‌ എന്നുള്ളത്‌ വിളിപ്പേരാ. എന്റെ
ശരിക്കുമുള്ള പേര്‌ വാക്കത്തി വർക്കിയെന്നാ. രാമൻമേനോൻ എന്ന പേരിൽ ഞാൻ
നടത്തിയ ഒരാൾമാറാട്ടക്കേസിലാ നമ്മൾ തമ്മിൽ ആദ്യം കണ്ടുമുട്ടിയതും
പരിചയപ്പെട്ടതും. അങ്ങേയ്ക്കോർമ്മയുണ്ടോ, ആ കേസ്‌?'
പത്രോസ്‌
വർക്കി
രാമൻമേനോൻ.
ഇത്രയും നേരം പേരോർമ്മ കിട്ടാഞ്ഞിട്ടാണ്‌ തമ്പുരാൻ വിഷമിച്ചതു. ഇപ്പോഴിതാ
മൂന്നുപേരുള്ള ഒരാൾ മുമ്പിലിരിക്കുന്നു. ഇനി എന്തു പറഞ്ഞാണ്‌ ഇയാളെ
വിളിക്കുക. നിങ്ങൾ ആരാണെന്നുള്ള ചോദ്യത്തിന്‌ ഉത്തരം കിട്ടി. എങ്കിലും
അയാൾ ആരാണെന്നായി തമ്പുരാന്റെ സംശയം! ശരിക്കും ഇയാളൊരു ഒരു പ്രതി
തന്നെയോ? അതോ ആ പഴയ പരിചയക്കാരൻ വക്കീൽ തന്റെ മുമ്പിലിരുന്ന്‌ രസഗുണ്ടു
പൊട്ടിക്കയാണോ, ഈശ്വരാ....
ഇനി എന്തും ചോദിക്കാം.
തമ്പുരാൻ ചോദിച്ചു; ഒരർത്ഥവുമില്ലാതെ -
'ഇതുവരെ എവിടെയായിരുന്നു?'
'ഞാൻ പറഞ്ഞല്ലോ. ജയിലിൽ ..........'
അപ്പോൾ അതൊരു ഫലിതമായിരുന്നില്ല.
'പോലീസുകാരനെ കഴുത്തറുത്തു കൊന്ന കേസിന്റെ ശിക്ഷ ഇന്നലെ കഴിഞ്ഞു.
അങ്ങോർക്കുന്നില്ലേ, ആ കേസിൽ എന്നെ വധശിക്ഷയ്ക്കു വിധിച്ചതു അങ്ങാണ്‌.
മേൽക്കോടതി അതു ജീവപര്യന്തമാക്കി കുറച്ചു തന്നു. അതുകൊണ്ട്‌ ഇപ്പോൾ
തമ്മിൽ കാണാനൊത്തു.'
തമ്പുരാന്റെ ഓർമ്മകൾ ആയിരം വട്ട്സിൽ ഞെട്ടിത്തെളിഞ്ഞു. മറവികളുടെ
കാടിളകി. പത്രോസിന്റെ ചുണ്ടത്താളിയ കാട്ടുതീവെട്ടത്തിൽ, തമ്പുരാന്റെ
കണ്ണഞ്ചി. നിയന്ത്രണം വിട്ട്‌ തമ്പുരാൻ പറഞ്ഞുപോയി:
'ഒരു പോലീസുദ്യോഗസ്ഥനെ പട്ടാപ്പകൽ നടുറോട്ടിലിട്ടു കഴുത്തറത്തു കൊന്ന
മത്തായിയെ ഓർമയുണ്ട്‌. ചിരിച്ചുകൊണ്ടാണ്‌ മത്തായി കഴുത്തറത്തതും
പോലീസുകാരനെ കൊന്നത്തെന്നും എനിക്കോർമ്മയുണ്ട്‌. നിങ്ങൾ വർക്കിയല്ല;
കഴുത്തറപ്പൻ.....'
'അതേ സാറേ. അതേ കഴുത്തറപ്പൻ മത്തായി തന്നെയാണ്‌, ഞാൻ. എന്നിട്ടും
അങ്ങെന്നെ ഇത്ര വേഗം മറന്നു പോയല്ലോ.'
മത്തായി ചിരിക്കുകയാണ്‌.
കഴുത്തറക്കുന്ന ഈ കൊലച്ചിരി ഏതോ ഒരു സുഹൃത്തിന്റെ മറന്നമുഖഛായ ധരിച്ചാണ്‌
തമ്പുരാന്റെ ശ്മശാന സ്മരണകൾക്കിടയിലേയ്ക്കു കടന്നു ചെന്നത്‌. തന്റെ
ഓർമ്മക്കേടിന്റെ മറപറ്റി ഒരു ചിരികൊണ്ട്‌  മത്തായി നടത്തിയ
ആൾമാറാട്ടത്തിൽ, വഴിമദ്ധ്യേ വച്ചുകണ്ടുമുട്ടുമ്പോൾ തമ്പുരാണ്‌ മത്തായിയെ
ഓർക്കാനേ കഴിഞ്ഞില്ല.
ഇപ്പോൾ ഓർക്കുന്നു.
പത്രോസെന്നും മറ്റനേകം മാറ്റപ്പേരുകളുമുള്ള മത്തായിയെന്ന കൊലപ്പുള്ളിയെ ഇപ്പോഴോർ
ക്കുന്നു.
കൊലക്കുറ്റത്തിന്റെ വിചാരണ നടക്കുമ്പോഴും ചിരിച്ചുകൊണ്ടാണ്‌ മത്തായി
പ്രതിക്കൂട്ടിൽ നിന്നിരുന്നതെന്നും ഇപ്പോഴോർക്കുന്നു. അവസാനം മത്തായിയെ
തൂക്കിക്കൊല്ലാനുള്ള തന്റെ വിധിയും ചിരിച്ചുകൊണ്ടു തന്നെയാണ്‌ മത്തായി
കേട്ടുനിന്നതെന്നും തമ്പുരാൻ ഇപ്പോഴുമോർമ്മിക്കുന്നു.
ആ ചിരി തന്നെയാണ്‌ മത്തായി ഇപ്പോൾ ചിരിക്കുന്നതും.
അത്രയും ഓർത്തതോടെ തമ്പുരാണ്‌ പിന്നെ ചിരി അടുക്കാൻ കഴിഞ്ഞില്ല. തമ്പുരാൻ
ഓർത്തോർത്തു ചിരിച്ചു. ചിരിച്ചു ചിരിച്ചു തമ്പുരാന്റെ കണ്ണുനിറഞ്ഞു.
കഴുത്തിലെ ഞെരമ്പുകൾ വലിഞ്ഞുമുറുകുമ്പോൾ, മത്തായി ചോദിച്ചു:
'അങ്ങെന്താണിങ്ങനെ ചിരിക്കുന്നത്‌?'
'അല്ല - മത്തായി ഇപ്പോഴെന്റെ കഴുത്തറക്കാൻ വന്നതായിക്കുമല്ലോ എന്നോർത്തു
ചിരിച്ചുപോയതാണ്‌.'
'അതിന്‌ ഞാൻ അങ്ങയുടെ കഴുത്തറത്തു കഴിഞ്ഞല്ലോ!'
--- ഇത്തരം ഫലിതം കേട്ടാൽ എങ്ങനെ ചിരിക്കാതിരിക്കും?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...