19 May 2012

സംരംഭകർക്ക്‌ കൈത്താങ്ങായി നാളികേര ടെക്നോളജി മിഷൻ; പ്രചോദനമേകാൻ സംസ്ഥാന ബഡ്ജറ്റും



രമണി ഗോപാലകൃഷ്ണൻ


ഡെപ്യൂട്ടി ഡയറക്ടർ , നാളികേര വികസന ബോർഡ്

1980കളുടെ തുടക്കത്തിൽ നാളികേര വികസന
        ബോർഡ്‌ നിലവിൽ വന്നപ്പോൾ ഇന്തോനേഷ്യ, ഫിലിപ്പീൻസ്‌, ശ്രീലങ്ക എന്നീ
തെങ്ങുവളരുന്ന പ്രമുഖ രാജ്യങ്ങൾക്ക്‌ നിരവധി മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ
സാങ്കേതിക വിദ്യ കൈമുതലായുണ്ടായിരുന്നു. എന്നാൽ ആ അവസരത്തിൽ ഇന്ത്യയിൽ
സാങ്കേതിക വിദ്യാ വികസനം തീർത്തും ഇല്ലായിരുന്നെന്നോ ശൈശവദശയിലെന്നോ
പറയാമായിരുന്നു. ബോർഡിന്റെ ഏഴാം പഞ്ചവത്സര പദ്ധതിയിലാണ്‌ ആദ്യമായി
ടെക്നോളജി ഡെവലപ്പ്‌മന്റ്‌ സെന്റർ എന്ന പദ്ധതിക്ക്‌ തുടക്കമിട്ടത്‌.
ഉൽപന്നവൈവിദ്ധ്യവത്ക്കരണ രംഗത്ത്‌ ഇന്ത്യയുടെ ആദ്യ ചുവട്‌
വെയ്പ്പായിരുന്നു ഇത്‌. തുടക്കത്തിൽ വിവിധ സ്ഥാപനങ്ങളുമായി ചേർന്ന്‌
സ്പോൺസേർഡ്‌ റിസർച്ച്‌ എന്ന ആശയത്തിന്‌ രൂപം നൽകി. തിരുവനന്തപുരം റീജിയണൽ
റിസർച്ച്‌ ലബോറട്ടറി വഴി തേങ്ങാപാൽ/ക്രീം എന്ന ഉൽപന്നം
വികസിപ്പിച്ചെടുത്ത്‌; അതിന്റെ സാങ്കേതിക വിദ്യ സംരംഭകർക്ക്‌ കൈമാറി.
തുടർന്നാണ്‌ 1992ൽ കരിക്കിൻ വെള്ളം പായ്ക്ക്‌ ചെയ്യുന്നതിനുള്ള
പ്രോജക്ടിന്‌ മൈസൂറിലെ ഡിഫൻസ്‌ ഫുഡ്‌ റിസർച്ച്‌ ലബോറട്ടറിയുടെ
പദ്ധതിക്ക്‌ അനുമതി നൽകിയത്‌. മൂന്നാം വർഷം കരിക്കിൻ വെള്ളം പായ്ക്ക്‌
ചെയ്ത്‌ ആറുമാസം സൂക്ഷിച്ചുവെയ്ക്കാനുള്ള സാങ്കേതിക വിദ്യ വിജയകരമായി
പൂർത്തീകരിച്ചു. ഇത്‌ 1995ലായിരുന്നു. നാളിതുവരെ 6-7 കരിക്കിൻ
വെള്ളപായ്ക്കിംഗ്‌ യൂണിറ്റുകൾ മാത്രമേ രാജ്യത്ത്‌
പ്രവർത്തിക്കുന്നുള്ളുവേങ്കിലും ഇന്ത്യയുടെ ഉൽപന്നം ലോകത്തെ മറ്റു
രാജ്യങ്ങളിലെ ഉൽപന്നങ്ങളേക്കാൾ അത്യധികം മികച്ച്‌ നിൽക്കുന്നുവേന്ന
വിലയിരുത്തൽ നമുക്ക്‌ സന്തോഷം തരുന്നു.

തുടർന്നങ്ങോട്ട്‌ പല പദ്ധതികളും വിവിധ ഗവേഷണ സ്ഥാപനങ്ങളുമായി സഹകരിച്ച്‌
നടത്തുകയുണ്ടായി. ഇതിൽ കേരള യൂണിവേഴ്സിറ്റി ബയോകെമിസ്ട്രി വിഭാഗം മുഖേന
നടത്തിയ, വെളിച്ചെണ്ണയും തേങ്ങയും കഴിക്കുന്നത്‌ മനുഷ്യശരീരത്തിലെ
സിറംലിപ്പിഡ്‌ പ്രോഫൈലിനെ എങ്ങനെ ബാധിക്കുന്നുവേന്നതും, തിരുവനന്തപുരം
ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസ്‌ മുഖേന
വെളിച്ചെണ്ണയുടെ ഉപയോഗവും അതിന്റെ അനന്തര ഫലങ്ങളും ഹൃദ്രോഗികളിൽ എന്ന
വിഷയത്തിൽ നടത്തിയ ഗവേഷണ പദ്ധതികളും മറ്റ്‌ പദ്ധതികളിൽ നിന്നും വേറിട്ട്‌
നിൽക്കുന്നു. സേൻട്രൽ ഫുഡ്‌ ആന്റ്‌ ടെക്നോളജിക്കൽ റിസർച്ച്‌
ഇൻസ്റ്റിറ്റിയൂട്ട്‌ മുഖേന വികസിപ്പിച്ചെടുത്ത പച്ചത്തേങ്ങയിൽ നിന്നുള്ള
സ്പ്രേഡ്രൈഡ്​‍്‌ മിൽക്ക്‌ പൗഡറിന്റെ സാങ്കേതിക വിദ്യ അവലംബിച്ച്‌
തമിഴ്‌നാട്ടിലെ ശ്രീറാം കോക്കനട്ട്‌ പ്രോഡക്ട്സ്‌ വ്യവസായം തുടങ്ങി.
ഇത്തരത്തിലുള്ള രാജ്യത്തെ ഏകയൂണിറ്റെന്ന ഖ്യാതി ഈ അടുത്തകാലം വരെ
ഇവർക്ക്‌ അവകാശപ്പെട്ടതായിരുന്നു.
1990കൾ വെളിച്ചെണ്ണയുടെ ഉപയോഗത്തെ അതിശക്തമായി ഡോക്ടർമാർ തള്ളിപ്പറഞ്ഞ
ഒരു കാലഘട്ടമായിരുന്നു, പാചകത്തിന്‌ വെളിച്ചെണ്ണ മാത്രം
ഉപയോഗിച്ചുകൊണ്ടിരുന്ന കേരളീയരുടെ അടുക്കളയിൽ നിന്നും വെളിച്ചെണ്ണ പാടെ
നിഷ്ക്കാസനം ചെയ്യപ്പെട്ടിരുന്ന കാലം. ഈ അവസ്ഥ ഏതാണ്ട്‌ 2005 വരെ
ശക്തമായിത്തന്നെ തുടർന്നു. മേൽപ്പറഞ്ഞ പഠനങ്ങൾ വെളിപ്പെടുത്തിയ അനുകൂല
നിഗമനങ്ങൾ പൊതുജനങ്ങിളിൽ എത്തിക്കാൻ ബോർഡ്‌ നടത്തിയ ശ്രമങ്ങൾ ഒരു പരിധി
വരെ ഫലം കണ്ടു. വെളിച്ചെണ്ണയെന്നല്ല, ഏതെണ്ണയും അധികമാകരുതെന്നാണ്‌
അടിവരയിട്ടു സമർത്ഥിക്കേണ്ടതെന്നും വെളിച്ചെണ്ണയെ മാത്രം കുറ്റം
പറഞ്ഞിട്ട്‌ കാര്യമില്ലെന്നുമുള്ള സന്ദേശം പരക്കെ വ്യാപിച്ചു.
ഡോക്ടർമാരുടെ ശുപാർശ കളിൽ ഈ മാറ്റം പ്രതിഫലിക്കുകയും വെളിച്ചെണ്ണ
മറ്റെണ്ണകളേക്കാൾ ഉപദ്രവകാരിയല്ല എന്ന ഉപദേശം ലക്ഷക്കണക്കിന്‌
ഉപഭോക്താക്കൾക്ക്‌ ആശ്വാസം പകരുകയും ചെയ്തു.
2000-​‍ാമാണ്ടിൽ ബോർഡ്‌ 20 വർഷം പിന്നിട്ട്‌ പുതിയ സഹസ്രാബ്ദത്തിലേക്ക്‌
കാലൂന്നി. ഈ അവസരത്തിൽ ബാലപീഡകളെ തരണം ചെയ്ത്‌ നേട്ടങ്ങളുടെ ഒരു വലിയ
പട്ടികതന്നെ കൈമുതലാക്കിയിരുന്ന ഒരു സ്ഥാപനമായി ബോർഡ്‌ വളർന്ന്‌
കഴിഞ്ഞിരുന്നു. കേരകൃഷിയുടെ വിസ്തീർണ്ണം, ഉത്പാദനം, ഉത്പാദന ക്ഷമത,
സാങ്കേതിക വിദ്യാ വികസനം എന്നിങ്ങനെ എല്ലാ മേഖലകളിലും ഗണ്യമായ നേട്ടം
ബോർഡ്‌ ഈ കാലയളവിൽ കൈവരിച്ചിരുന്നു. എന്നാൽ രോഗകീട നിയന്ത്രണം, ഉൽപന്ന
വൈവിധ്യവത്ക്കരണം എന്നീ രംഗങ്ങളിൽ അപര്യാപ്തത്തകൾ ധാരാളമായിരുന്നു.
മണ്ഡരി പോലുള്ള പുതിയ കീടബാധ ശാസ്ത്രജ്ഞ രുടേയും കർഷകരുടേയും ഒരുപോലെ
ഉറക്കം കെടുത്തിയിരുന്ന കാലം - അതുപോലെത്തന്നെ വേണ്ടത്ര ശ്രദ്ധ
ലഭിക്കാതിരുന്ന വിപണന രംഗത്തിന്‌ കൂടുതൽ കരുതൽ നൽകേണ്ടി വന്നകാലവും.
ലഭ്യമായിരുന്ന സാങ്കേതിക വിദ്യ  ഉപയോഗിച്ച്‌ വ്യവസായങ്ങൾ തുടങ്ങാൻ
സംരംഭകർ യഥേഷ്ടം മുന്നോട്ടുവന്നില്ല. കാരണം വ്യവസായങ്ങൾ തുടങ്ങാനുള്ള
മുതൽമുടക്ക്‌ തന്നെ. ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച്‌ ലഭിക്കുന്ന
ലോണിനോടൊപ്പം താങ്ങാകാൻ ധനസഹായം നൽകുന്ന ഒരു ഉറവിടം ഇല്ലാത്തത്തായിരുന്നു
ഇതിന്‌ കാരണം.
ഈ അവസരത്തിലാണ്‌ നാളികേര ഉൽപന്നങ്ങളുടെ വൈവിദ്ധ്യവത്ക്കരണത്തിലൂടെയും
മൂല്യവർദ്ധന ത്വരിതപ്പെടുത്തുകയും വഴി മത്സരാധിഷഠിതമായ ഇന്നത്തെ
ചുറ്റുപാടുമായി പൊരുത്തപ്പെട്ട്‌ പോകുവാൻ ഈ മേഖലയെ ശക്തമാക്കുകയെന്ന
ലക്ഷ്യത്തോടെ 2001-02 ൽ നാളികേര ടെക്നോളജി മിഷൻ പദ്ധതിക്ക്‌ അനുമതി
ലഭിച്ചതു. ഈ നേട്ടത്തിന്‌ അന്നത്തെ ബോർഡ്‌ ചെയർമാനും കേന്ദ്ര കൃഷി
മന്ത്രാലയത്തിലെ ഹോർട്ടികൾച്ചറൽ കമ്മീഷണറുമായിരുന്ന ഡോ.എച്ച്‌.പി.
സിംഗിന്റെ സംഭാവന ഈ അവസരത്തിൽ സ്മരണീയമാണ്‌. കേരകർഷകർക്ക്‌ മൂല്യവർദ്ധിത
ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന സംരംഭങ്ങൾ തുടങ്ങാൻ അവസരങ്ങൾ ഒരുക്കുകയും
അവയ്ക്ക്‌ വിപണി കണ്ടുപിടിക്കുന്നതിന്‌ വേണ്ട സാങ്കേതിക, സാമ്പത്തിക
സഹായങ്ങൾ നൽകുകയുമാണ്‌ നാളികേര ടെക്നോളജി മിഷൻ പദ്ധതിയിലൂടെ
ലക്ഷ്യമിടുന്നത്‌. ഗുണഭോക്താക്കൾ തയ്യാറാക്കി നൽകുന്ന പ്രോജക്ട്‌
അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. പദ്ധതി പ്രകാരം
യൂണിറ്റ്‌ സ്ഥാപിക്കുന്നതിനു വേണ്ടി വരുന്ന ചെലവിന്റെ 25 ശതമാനം പരമാവധി
50 ലക്ഷം രൂപ വരെ വായ്പാ ബന്ധിത മൂലധന സബ്സിഡിയായി നൽകുന്നു.
ഇതിലേക്കായി പദ്ധതിച്ചെലവിന്റെ 40 ശതമാനമെങ്കിലും ദീർഘകാല വായ്പയായി
എടുത്തിരിക്കണം.  ഈ പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി സംരംഭകർ
തുടങ്ങുവാൻ ഉദ്ദേശിക്കുന്ന കേര വ്യവസായ സംരംഭത്തിന്റെ ഒരു പ്രോജക്ട്‌
തയ്യാറാക്കി പൊതുമേഖല ബാങ്കുകളോ സഹകരണ ബാങ്കുകളോ വഴി, ബാങ്കിന്റെ പദ്ധതി
വിലയിരുത്തൽ റിപ്പോർട്ട്‌ സഹിതം ബോർഡിൽ സമർപ്പിക്കണം. പദ്ധതി
തയ്യാറാക്കാൻ സംരംഭകരെ സഹായിക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരേയും
തെരഞ്ഞെടുത്തിട്ടുണ്ട്‌.
പദ്ധതി അനുമതി ലഭിച്ചുകഴിഞ്ഞ്‌ ദീർഘകാല വായ്പയുടെ 50% എടുത്ത്‌ കഴിഞ്ഞാൽ
മൊത്തം സബ്സിഡി തുകയുടെ 50 ശതമാനം മുൻകൂറായി ഗുണഭോക്താവിന്റെ വായ്പാ
അക്കൗണ്ടിലേക്ക്‌ സബ്സിഡി റിസർവ്വ്‌ ഫണ്ട്‌ (കരുതൽ ധനം) ആയി നൽകുന്നു.
ബാക്കി സബ്സിഡി തുക യൂണിറ്റ്‌ വിജയകരമായി പൂർത്തിയാക്കി
വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങുമ്പോൾ വായ്പാ ബന്ധിത
സബ്സിഡിയായി സബ്സിഡി റിസർവ്വ്വ്‌ ഫണ്ടിലേക്ക്‌ നിക്ഷേപിക്കുന്നു. വായ്പാ
അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക്‌ സംരംഭകൻ പലിശ
കൊടുക്കേണ്ടതില്ല. ബാക്കി തുകയ്ക്കുള്ള വായ്പയ്ക്ക്‌ മാത്രം സംരംഭകർ പലിശ
കൊടുത്താൽ മതിയാകും.

രോഗ-കീട പരിചരണരംഗത്ത്‌ പുതിയ പുതിയ ഗവേഷണങ്ങൾ നടത്തുന്നതിനോടൊപ്പം
സാങ്കേതികവിദ്യകൾ  വികസിപ്പിച്ചെടുക്കുന്നതിനും, ഇത്തരം സാങ്കേതിക വിദ്യ
സ്വീകരിച്ച്‌ സംരംഭങ്ങൾ തുടങ്ങുന്നതിനും ടെക്നോളജി മിഷൻ താങ്ങും
തണലുമായി. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തിനിടയിൽ മൂല്യവർദ്ധനവിലൂന്നിയുള്ള
വ്യവസായ സംരംഭരംഗത്ത്‌ ഗണ്യമായ നേട്ടങ്ങൾ കൈവരിക്കുവാൻ ടെക്നോളജി മിഷന്‌
സാധിച്ചു. 188 വ്യവസായ യൂണിറ്റുകളാണ്‌ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ
നിർമ്മാണരംഗത്ത്‌ വിവിധ സംസ്ഥാനങ്ങളിലായി ഇതിനകം നിലവിൽ വന്നത്‌. ഇവയിൽ
കരിക്കിൻവെള്ള പായ്ക്കിംഗ്‌ യൂണിറ്റുകളെ കൂടാതെ എടുത്ത്‌ പറയേണ്ട
യൂണിറ്റുകൾ കർണ്ണാടകയിലും, തമിഴ്‌നാട്ടിലും കേരളത്തിലും ആരംഭിച്ച
ആക്ടിവേറ്റഡ്‌ കാർബൺ യൂണിറ്റുകൾ, കേരളത്തിൽ തൃശൂരിലെ അത്താണിയിൽ ആരംഭിച്ച
?സൂര്യശോഭ?യെന്ന മിൽക്ക്‌ പൗഡർ യൂണിറ്റ്‌, ജമ്മു- കാശ്മീരിലും
കർണ്ണാടകത്തിലും ആരംഭിച്ച ചിരട്ടപ്പൊടി യൂണിറ്റുകൾ, കണ്ണൂർ ജില്ലയിലെ
തലശ്ശേരിയിൽ ആരംഭിച്ച മോസൺസ്‌ എക്സ്ട്രാക്ഷൻസിന്റെ വെർജിൻ വെളിച്ചെണ്ണ
യൂണിറ്റ്‌, എറണാകുളം ജില്ലയിലെ കാലടിയിൽ ആരംഭിച്ച നെസ്കോ ഫുഡ്സ്‌ എന്ന
ചിരട്ടക്കപ്പിൽ പായ്ക്ക്‌ ചെയ്യുന്ന തേങ്ങാപ്പാൽ ഐസ്ക്രീം യൂണിറ്റ്‌
എന്നിവയാണ്‌.
എന്നാൽ ഈ നേട്ടങ്ങളൊന്നും തന്നെ നമ്മൾ തൃപ്തരായി കൈയ്യുംകെട്ടി
നോക്കിയിരിക്കുവാൻ മാത്രം പര്യാപ്തമല്ല. സംസ്ക്കരണത്തിന്റേയും
മൂല്യവർദ്ധനവിന്റേയും കാര്യത്തിൽ മറ്റ്‌ രാജ്യങ്ങളുടെ വളർച്ചയുമായി
തട്ടിച്ച്‌ നോക്കുമ്പോൾ നാം എവിടെയുമെത്തിയിട്ടില്ല; എന്നാൽ വിലയിലെ
അസ്ഥിരത ഒഴിവാക്കി കർഷകന്‌ സ്ഥിരവരുമാനവും ഉയർന്ന ലാഭവും
ലഭ്യമാക്കുവാനിതുവേണം താനും.
വ്യക്തിഗത സംരംഭങ്ങൾ ഈ രംഗത്ത്‌ വിജയിക്കുന്നത്‌ അപൂർവ്വമാണ്‌.
കേരകർഷകർക്കിടയിലെ അസംഘടിതസ്വഭാവം ഈ രംഗത്തെ വളർച്ചയ്ക്ക്‌
വിഘാതമാകുന്നുവേന്ന്‌ മനസ്സിലാക്കിയാണ്‌ നാളികേര  ഉത്പാദകസംഘങ്ങൾക്ക്‌
ഈയടുത്തിടെ രൂപം കൊടുത്തുതുടങ്ങിയത്‌. 1300ലധികം ഉത്പാദക സംഘങ്ങൾ
ഇതിനോടകം രൂപം കൊണ്ടുകഴിഞ്ഞു.

ഇനി ഉത്പാദക സംഘങ്ങളടേയും അവയിൽ നിന്നും രൂപം കൊള്ളുന്ന ഫെഡറേഷനുകളുടേയും
കമ്പനികളുടേയും ഊഴമാണ്‌ സംരംഭകത്വത്തിലേക്ക്‌ കടന്ന്‌ വരികയെന്നുള്ളത്‌.
നിലവിലുള്ള അവസരങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി സംരംഭകർക്ക്‌ കൂടുതൽ
ഉത്തേജനം നൽകുന്ന രീതിയിൽ കേരള സംസ്ഥാന ബഡ്ജറ്റിൽ പല ആനുകൂല്യങ്ങളും
പ്രഖ്യാപിച്ചെടുക്കുവാൻ ബോർഡിന്‌ കഴിഞ്ഞുവേന്നതും ചാരിതാർത്ഥ്യജനകമാണ്‌.
കർഷകസമൂഹത്തിന്റെ കയ്യടി ഒന്നടങ്കം വാങ്ങിയ ഈ നേട്ടത്തിന്‌ ചുക്കാൻ
പിടിച്ചതു ബോർഡിന്റെ പുതിയ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌ ഐഎഎസ്‌
അവർകളാണെന്നതും പറയാതിരിക്കാൻ വയ്യ.
ബജറ്റിലെ താഴെപ്പറയുന്ന പ്രഖ്യാപിത അവസരങ്ങൾ സംരംഭകർ പ്രയോജനപ്പെടുത്താൻ
അമാന്തിക്കരുത്‌.
കേരാധിഷ്ഠിത വ്യവസായങ്ങൾക്ക്‌ 25 ശതമാനം മൂലധന സബ്സിഡി: സംസ്ക്കരിച്ച
കരിക്കിൻ വെള്ളം, വെർജിൻ കോക്കനട്ട്‌ ഓയിൽ, ഡേശിക്കേറ്റഡ്‌ കോക്കനട്ട്‌,
കോക്കനട്ട്‌ മിൽക്ക്‌ പൗഡർ, കോക്കനട്ട്‌ ചിപ്സ്‌ എന്നീ നൂതന നാളികേര
വിഭവങ്ങൾ ഉത്പാദിപ്പിക്കുന്ന കേരളത്തിലെ പുതിയ യൂണിറ്റുകൾക്ക്‌ നാളികേര
ബോർഡിന്റെ നാളികേര ടെക്നോളജി മിഷനിൽ നിന്നും ലഭിക്കുന്ന സഹായത്തിനു പുറമേ
മൂലധനച്ചെലവിന്റെ 25 ശതമാനം തുക (പരമാവധി 25 ലക്ഷം രൂപ) സബ്സിഡിയായി
നൽകുവാനുള്ള തീരുമാനമാണ്‌ സംരംഭകർക്കുത്തേജനമേകുന്നതിൽ സുപ്രധാനം.
ഇതുമൂലം സംരംഭകർക്ക്‌ പദ്ധതിച്ചെലവിന്റെ 50 ശതമാനം സബ്സിഡിയായി
ലഭിക്കുന്നുവേന്നത്‌ വലിയ ആശ്വാസവും പ്രോത്സാഹജനകവുമാണ്‌. ഈ അവസരം എല്ലാ
സംരംഭകരും പ്രയോജനപ്പെടുത്തി വിപ്ലവകരമായ മാറ്റം കേരസംസ്ക്കരണ രംഗത്ത്‌
കൈവരിക്കാം.
കോക്കനട്ട്‌ ബയോപാർക്ക്‌: സുസ്ഥിര മായ ഉത്പാദനക്ഷമതാ വർദ്ധനവ്‌
കൈവരിച്ചും എല്ലാ അനുബന്ധ ഉൽപന്നങ്ങൾക്കും മൂല്യവർദ്ധനവ്‌ നേടിയെടുത്തും
വിപണി മൂല്യം പരമാവധി ഉയർത്തിയും കർഷക കൂട്ടായ്മ വളർത്തിയും കർഷക
രക്ഷയ്ക്കായി നാളികേര ബയോപാർക്കുകൾ സ്ഥാപിക്കുവാൻ സംസ്ഥാന ബഡ്ജറ്റിൽ
തീരുമാനമുണ്ടായി. വെർജിൻ വെളിച്ചെണ്ണ, നാളികേര പൗഡർ, നാളികേര ചിപ്സ്‌,
തേങ്ങാപ്പാൽ, മിൽക്ക്‌ പൗഡർ, വിവിധ കയർ ഉൽപന്നങ്ങൾ, കയർ കൊണ്ടുള്ള ഭൂതല
ആവരണം തുടങ്ങി കൂടുതൽ ആദായം നേടിത്തരുന്ന നിരവധി മൂല്യവർദ്ധിത
ഉൽപന്നങ്ങളാണ്‌ ഈ ബയോപാർക്കിൽ ഉത്പാദിപ്പിക്കപ്പെടുക. തെക്കൻ കേരളത്തിലും
മധ്യകേരളത്തി ലും വടക്കൻകേരളത്തിലുമായി മൂന്ന്‌ കോക്കനട്ട്‌ ബയോപാർക്കുകൾ
സ്ഥാപിക്കുവാനാണ്‌ ലക്ഷ്യമിടുന്നത്‌. ഇതിനായി 15 കോടി രൂപ ബഡ്ജറ്റിൽ
നീക്കിവെച്ചിരിക്കുന്നതായും പ്രഖ്യാപനമുണ്ടായി. ഭൂമി വാങ്ങി സംരംഭം
തുടങ്ങുവാനുള്ള സംരംഭകരുടെ ബുദ്ധിമുട്ടുകൾക്ക്‌ അറുതി വരുത്തുന്നതാണ്‌
ബയോപാർക്കുകൾ. കേരള ഗവണ്‍മന്റി ന്റെ നിയന്ത്രണത്തിലുള്ള
കെ.എസ്‌.ഐ.ഡി.സി.യും കിൻഫ്രയും ഈ രംഗത്ത്‌ കാര്യമായ ചുവട്‌വെയ്പ്പുകൾ
നടത്തി കഴിഞ്ഞു.
പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളത്തിന്മേൽ നികുതിയിളവ്‌: കരിക്കിൻ വെള്ളം
ആരോഗ്യദായകമായ പാനീയം ആയതിനാൽ അതിന്റെ വിപണനവും ഉപയോഗവും
പ്രോത്സാഹിപ്പിക്കുന്ന തിനായി പായ്ക്ക്‌ ചെയ്ത കരിക്കിൻ വെള്ളത്തിന്മേൽ
നിലവിലുള്ള നികുതി 12.5 ശതമാനത്തിൽ നിന്നും 5 ശതമാനമായി കുറയ്ക്കുന്നു.
12.5 ശതമാനത്തിൽ നിന്നും 5 ശതമാനത്തിലേക്കുള്ള നികുതിയിളവ്‌ കരിക്കിൻ
വെള്ള സംസ്ക്കരണരംഗത്തേക്ക്‌ കടക്കുവാനുദ്ദേശിക്കുന്ന സംരംഭകർക്ക്‌
ആശ്വാസമേകുന്നു. വലിയ സാമ്പത്തിക ബാധ്യതയിൽ തുടങ്ങുന്ന യൂണിറ്റുകളുടെ
ഉൽപന്നങ്ങളുടെ വിപണനത്തിന്‌ 12.5 ശതമാനം മൂല്യവർദ്ധിത നികുതി
ഉത്പാദകർക്ക്‌ കനത്തഭാരം ഏൽപ്പിച്ചിരുന്നു. ലാഭവിഹിതത്തിൽ ഗണ്യമായ
കുറവാണ്‌ ഇത്‌ വരുത്തിയിരുന്നത്‌. നികുതി നിരക്ക്‌ 5 ശതമാനമായി
കുറയ്ക്കുന്നത്‌ അതുകൊണ്ടുതന്നെ ഈ രംഗത്ത്‌ കടന്ന്‌ വരാനാഗ്രഹിക്കുന്ന
സംരംഭകർക്ക്‌ ആശ്വാസമേകും. പദ്ധതിച്ചെലവിന്റെ 50 ശതമാനം ഗ്രാന്റ്‌
ലഭ്യമാക്കുന്നതും, നികുതിയിലുള്ള കുറവും സംരംഭകരുടെ ബുദ്ധിമുട്ടുകൾ
പരമാവധി ലഘൂകരിക്കും. ഈ അവസരത്തിൽ കരിക്കിൻ വെള്ളം കേരളത്തിന്റെ ഔദ്യോഗിക
പാനീയമായി പ്രഖ്യാപിച്ചതും പ്രസക്തമാണ്‌.
കൂട്ടായ്മകൾക്ക്‌ തുടങ്ങാവുന്ന കേരവ്യവസായ യൂണിറ്റുകൾ നിരവധിയാണ്‌.
പായ്ക്ക്‌ ചെയ്ത ഇളനീർ, തേങ്ങപ്പാൽപ്പൊടി, തൂൾതേങ്ങ, വെർജിൻ വെളിച്ചെണ്ണ,
ഉണ്ട കൊപ്ര, ചിരട്ടക്കരി, ഉത്തേജിത ചിരട്ടക്കരി, നാളികേര ചിപ്സ്‌,
വിനാഗിരി, തേങ്ങാപ്പൊടി എന്നിങ്ങനെ പോകുന്നു ആ പട്ടിക.
ഇവയിൽ ചെറുകിട, ഇടത്തരം, വൻകിട യൂണിറ്റുകൾ യഥാക്രമം ഉത്പാദക സംഘങ്ങൾ,
ഫെഡറേഷനുകൾ, കമ്പനികൾ എന്നിവയ്ക്ക്‌ തെരഞ്ഞെടുക്കാം. കേരപാർക്കുകളിൽ പല
ഉൽപന്നങ്ങൾക്കുംവേണ്ടിയുള്ള സമഗ്രയൂണിറ്റുകളും സ്ഥലസൗകര്യങ്ങളും മറ്റ്‌
പരിസ്ഥിതി നിയമങ്ങൾക്കുവിധേയമായി നടപ്പാക്കാം.
എന്തായാലും കേരസംസ്ക്കരണത്തിനും മൂല്യവർദ്ധനവിനും ആക്കം കൂട്ടുന്നതിന്‌
ഇത്രയും അനുകൂലമായ ഒരു സാഹചര്യം ഇതിന്‌ മുൻപുണ്ടായിട്ടില്ല. ഇത്‌
വേണ്ടവിധം പ്രയോജനപ്പെടുത്തിയാൽ ചുരുങ്ങിയ കാലം കൊണ്ട്‌ നമ്മുടെ
രാജ്യത്തിന്‌ അപ്രാപ്യമായിരുന്ന  വിദേശവിപണിയിൽ ചുവടുറപ്പിച്ച്‌
കയറ്റുമതി രംഗത്ത്‌ ഒരു കുതിച്ചുചാട്ടത്തിന്‌ വഴിയൊരുക്കാം. നാളിതുവരെ
പിന്നിലായിരുന്ന ഇന്ത്യയെ ചുരുങ്ങിയ കാലം കൊണ്ട്‌ പലമടങ്ങ്‌ വളർച്ച
കൈവരിച്ച്‌ മറ്റ്‌ രാജ്യങ്ങൾക്കൊപ്പമോ, ഒരുചുവട്‌ മുന്നിലോ
നിലയുറപ്പിക്കാൻ പര്യാപ്തമാക്കുകയും ചെയ്യാം.
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര
വികസന ബോർഡ്‌, കൊച്ചി-11

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...