19 May 2012

പാരമ്പര്യേതര നാളികേരോൽപ്പന്നങ്ങളുടെ വാതായനങ്ങൾ

ടി.കെ.ജോസ് ഐ.എ.എസ്
ചെയർമാൻ ,നാളികേര വികസന ബോർഡ്






ഈ മാസം മുതൽ നാം പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയിലേക്ക്‌ കടന്നിരിക്കയാണ്‌.
നാളികേര മേഖലയിൽ ഭാരതത്തെ ലോകത്തിലെ പ്രഥമസ്ഥാനത്തെത്തിക്കുകയെന്നതാണ്‌
മുഖ്യ ലക്ഷ്യം. കേര കർഷകരുടെ സാമ്പത്തികവും സാമൂഹ്യവുമായ ഉന്നമനമാണ്‌
നമ്മുടെ കേന്ദ്രബിന്ദു. അതിനായി മുൻ പഞ്ചവത്സരപദ്ധതികളെ അപേക്ഷിച്ച്‌
കൂടുതൽ കർഷകോന്മുഖമായ പ്രവർത്തനങ്ങളിലേക്കാണ്‌ നാളികേര വികസന ബോർഡ്‌
കടക്കുന്നത്‌. നാളികേര ഉത്പാദകരെ കൂടുതൽ സംഘടിപ്പിക്കുകയും നാളികേര
ഉത്പാദക സംഘങ്ങൾക്ക്‌ പദ്ധതികളുടെ രൂപീകരണത്തിലും  നിർവ്വഹണത്തിലും
കൂടുതൽ പ്രാമുഖ്യവും അവസരങ്ങളും നൽകുകയും ചെയ്യുക, അതോടൊപ്പം തന്നെ
നാളികേരകൃഷി മേഖല നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക്‌ കൂട്ടായ
പരിഹാരമാർഗ്ഗങ്ങൾ അന്വേഷിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ ഈ സമയത്ത്‌ നാം
ചെയ്യുവാനുദ്ദേശിക്കുന്നത്‌. ഈ സന്ദർഭത്തിൽ ഈ ലക്കം മാസിക
നാളികേരോത്പാദനത്തിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങളിലേക്കുള്ള മാറ്റം
കൂടുതൽ വേഗത്തിലാക്കുന്നതിനും അതിനുള്ള മാതൃകകൾ
പരിചയപ്പെടുത്തുന്നതിനുമുള്ള അവസരമായാണ്‌ വിഭാവനം ചെയ്തിരിക്കുന്നത്‌.
മികച്ച സംരംഭകരുടെ, പ്രത്യേകിച്ച്‌ പാരമ്പര്യേതര മൂല്യവർദ്ധിത ഉൽപന്നങ്ങൾ
ഉത്പാദിപ്പിക്കുന്ന സംരംഭകരുടെ അനുഭവകഥകളാണ്‌ ഈ ലക്കത്തിലൂടെ നിങ്ങളുടെ
മുമ്പിൽ അവതരിപ്പിക്കുന്നത്‌. ഈയൊരു മാതൃകയും അനുഭവങ്ങളും അറിഞ്ഞ്‌
മനസ്സിലാക്കി കൂടുതലാളുകൾ ഈ രംഗത്തേക്ക്‌ കടന്ന്‌ വരുമെന്ന്‌
പ്രതീക്ഷിക്കുകയാണ്‌.


സ്വാഭാവികമായും ഉൽപന്നത്തിന്റെ സംസ്ക്കരണ ത്തെക്കുറിച്ചും മൂല്യവർദ്ധിത
ഉൽപന്നങ്ങളേക്കുറിച്ചും ചിന്തിക്കുമ്പോൾ അടിസ്ഥാനപരമായി നമ്മുടെ
രാജ്യത്തെ നാളികേര ഉത്പാദനത്തിന്റെ ഒരുചിത്രം നമ്മുടെ മുമ്പിലുണ്ടാവണം.
ഇന്ത്യയിലാകെ 18.94 ലക്ഷം ഹെക്ടർ സ്ഥലത്ത്‌ നിന്നും പ്രതിവർഷം 1573 കോടി
നാളികേരമാണ്‌ ഉത്പാദിപ്പിക്കുന്നത്‌. ലോകരാഷ്ട്രങ്ങളുടെ ഇടയിൽ
ഉത്പാദനത്തിൽ നാം മൂന്നാംസ്ഥാനത്തും ഉത്പാദന ക്ഷമതയിൽ രണ്ടാം
സ്ഥാനത്തുമാണ്‌. ഉത്പാദന ക്ഷമതയാകട്ടെ ഒരു ഹെക്ടറിൽ നിന്നും പ്രതിവർഷം
8303 നാളികേരവുമാണ്‌. എന്നാൽ സംസ്ക്കരണത്തിന്റേയും മൂല്യവർദ്ധനവിന്റേയും
കാര്യത്തിൽ ഇന്ത്യയിലെ നാളികേര രംഗത്തിന്റെ സ്ഥിതി ഫിലിപ്പീൻസ്‌,
തായ്‌ലൻഡ്‌, ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളേക്കാൾ
തുലോം പുറകിലാണ്‌. കയറ്റുമതിയുടെ കാര്യം വരുമ്പോൾ ഒരു കൊച്ചു ദ്വീപ്‌
രാഷ്ട്രമായ ശ്രീലങ്കയുടെ കയറ്റുമതിപോലും ഇന്ത്യയുടെ മൊത്തം
നാളികേരത്തിന്റേയും നാളികേരോൽപന്നങ്ങളുടേയും കയറ്റുമതിയുടെ നാല്‌
മടങ്ങാണ്‌ എന്ന്‌ കാണുവാൻ കഴിയും. കൃഷിഭൂമിയുടെ വിസ്തീർണ്ണത്തിൽ ശ്രീലങ്ക
നാലാം സ്ഥാനത്തും, ഉത്പാദനത്തിൽ ആറാം സ്ഥാനത്തും, ഉത്പാദനക്ഷമതയിൽ എട്ടാം
സ്ഥാനത്തുമാണ്‌.  ഈയൊരു സ്ഥിതിവിശേഷത്തിൽ  കൃഷി, ഉത്പാദനം, ഉത്പാദനക്ഷമത
എന്നിവയിൽ നാം മുമ്പിലാണെങ്കിലും മൂല്യവർദ്ധനവിലും സംസ്ക്കരണത്തിലും
കയറ്റുമതിയിലും നമ്മുടെ പിന്നോക്കാവസ്ഥ ഒരു യാഥാർത്ഥ്യമാണ്‌ എന്ന്‌
അംഗീകരിച്ചുകൊണ്ട്‌ അത്‌ മെച്ചപ്പെടുത്തുന്നതിനുള്ള ക്രിയാത്മകവും
സർഗ്ഗാത്മക വുമായ നടപടികൾ ആവിഷ്ക്കരിക്കുകയാണ്‌ നാം ചെയ്യേണ്ടത്‌. 12-
‍ാം പഞ്ചവത്സരപദ്ധതിക്കാലത്ത്‌ നമുക്ക്‌ കൂടുതൽ ഊന്നൽ കൊടുക്കേണ്ട
മേഖലയും ഇതുതന്നെയായിരിക്കട്ടെ.


ഇത്ര വിപുലമായ നാളികേര കൃഷിയുള്ള ഇന്ത്യയിൽ കർഷകർക്ക്‌ മെച്ചപ്പെട്ട
വരുമാനം നേടിക്കൊടുക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും
കയറ്റുമതി വരുമാനം വർദ്ധിപ്പിക്കുന്നതിനുമൊക്കെ നാളികേരത്തിന്റെ
വിലസ്ഥിരതയും, കൃഷിയുടെ മുന്നോട്ടുള്ള സുഗമമായ വളർച്ചയും
ഉറപ്പാക്കേണ്ടത്‌ ആവശ്യമാണ്‌. വില സ്ഥിരത കർഷകർക്ക്‌ ഉറപ്പ്‌
വരുത്തണമെങ്കിൽ പരമ്പരാഗത ഉൽപന്നങ്ങൾക്കപ്പുറത്ത്‌ പാരമ്പര്യേതര ഉൽപന്ന
നിർമ്മാണത്തിലേക്കുള്ള മാറ്റം അനിവാര്യമാണ.​‍്‌ ഇന്ന്‌ ഇന്ത്യയിലെ
നാളികേരത്തിന്റെ വിലയെ നിയന്ത്രിക്കുന്നത്‌ വെളിച്ചെണ്ണയുടേയും
കൊപ്രയുടേയും വിലയാണെന്നിരിക്കേ ഇത്തരത്തിലുള്ള ഒരു മാറ്റം കൂടാതെ
വിലസ്ഥിരത കൈവരിക്കാൻ ബുദ്ധിമുട്ടുണ്ട്‌. നാളികേരത്തിൽ നിന്ന്‌
വൈവിദ്ധ്യമാർന്ന, മൂല്യവർദ്ധനവുള്ള നിരവധി ഉൽപന്നങ്ങൾ നിർമ്മിക്കുവാൻ
സാധിക്കുമെന്നിരിക്കുമ്പോൾ, കേവലം കൊപ്രയും വെളിച്ചെണ്ണയും മാത്രം
നാളികേരത്തിന്റെ വിലയെ അമിതമായി നിയന്ത്രിക്കുകയും സ്വാധീനിക്കുകയും
ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. അതിന്‌ വൻതോതിലുള്ള ഉത്പാദനം ഇന്ത്യയിലും
പ്രത്യേകിച്ച്‌ കേരളത്തിലും ഉണ്ടാവേണ്ടതുണ്ട്‌.
ഉത്പാദനക്ഷമത വർദ്ധിപ്പിക്കണമെങ്കിൽ  സ്ഥിരമായ വിലയും ലാഭകരമായ വിലയും ഉണ്ടാവുക
എന്നത്‌ തന്നെയാണ്‌ ആദ്യപടി. സ്ഥിരമായ മാന്യമായ വിലയുണ്ടാകുമെന്ന്‌
ഉറപ്പായിക്കഴിഞ്ഞാൽ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിന്‌ കർഷകർക്ക്‌
താൽപര്യമുണ്ടാകും. നിലവിലുള്ള കൃഷിയിൽ നിന്ന്‌ മികച്ച വരുമാനം (യല​‍െ​‍േ
‍്മഹൗല) ലഭ്യമാക്കുന്നതിന്‌ വർദ്ധിച്ച തോതിലുള്ള മൂല്യവർദ്ധനവ്‌
ആവശ്യമാണ്‌; കൂടാതെ ഉയർന്ന തോതിലുള്ള ഇടവിളകൃഷികളും.
നാളികേരത്തിന്റേയും നാളികേരോൽപന്നങ്ങളുടേയും വിപണി ഇന്ത്യയിലും
അന്താരാഷ്ട്ര രംഗത്തും ശക്തമായി വളർന്നുകൊണ്ടിരിക്കുന്ന ഒരു
കാലഘട്ടമാണിത്‌. നമ്മുടെ ഉൽപന്നങ്ങൾ വളർന്നുകൊണ്ടിരിക്കുന്ന
വിപണിയിലേക്ക്‌ എത്തിക്കുമ്പോൾ ആ വിപണിയുടെ പ്രയോജനം നമുക്ക്‌
നേടിയെടുക്കുവാൻ സാധിക്കും. അതിനുവേണ്ടി ധാരാളം നാളികേരാധിഷ്ഠിത വ്യവസായ
സംരംഭങ്ങൾ പുതുതായി ഉണ്ടാവേണ്ടതുണ്ട്‌. അങ്ങനെ നോക്കുമ്പോൾ കേരകർഷക
രുടേയും നാളികേരത്തിന്റേയും സർവ്വതോമുഖമായ വളർച്ചയ്ക്കും പുരോഗതിക്കും
സംസ്ക്കരണ രംഗം ഉണരേണ്ടിയിരിക്കുന്നു. ധാരാളം യൂണിറ്റുകളും ധാരാളം
ഉൽപന്നങ്ങളും നമുക്ക്‌ നാളികേരത്തിൽ നിന്നും ഉണ്ടാക്കിയേ പറ്റൂ.


ഉദാഹരണമായി കേരളത്തിലെ തന്നെ 600 കോടിയോളം വരുന്ന നാളികേര ഉത്പാദനത്തിൽ
25 ശതമാനമെങ്കിലും ഇളനീരായി മാറ്റിയെടുക്കുകയും, അടുത്ത 25 ശതമാനം
കൊപ്രയും വെളിച്ചെണ്ണയുമല്ലാത്ത മറ്റ്‌ നാളികേര ഉൽപന്നങ്ങളിലേക്ക്‌
മാറ്റുകയും ചെയ്താൽ വർഷം തോറും നാളികേരമേഖല നേരിടുന്ന (പ്രത്യേകിച്ച്‌
ജനുവരി മുതൽ മെയ്‌ വരെയുള്ള പ്രധാനപ്പെട്ട ഉത്പാദന സീസണിലെ) വിലയിടിവ്‌
ഒരു പരിധിവരെ പിടിച്ചുനിർത്തുന്നതിന്‌ സഹായകരമാവില്ലേ? സ്വാഭാവികമായും
ഇത്തരം സംരംഭങ്ങളിലേക്ക്‌ ആകർഷിക്കാൻ നാളികേര വികസന ബോർഡ്‌ സാങ്കേതിക
സഹായവും 25 ശതമാനം സാമ്പത്തിക സഹായവും നൽകുന്നുണ്ട്‌. അതിന്‌ പുറമേ
സംസ്ഥാന ഗവണ്‍മന്റിന്റെ 2012-13 വർഷത്തെ ബജറ്റിൽ അധികമായി 25 ശതമാനം
സബ്സിഡി കൂടി നാളികേര ഉൽപന്ന സംസ്ക്കരണ യൂണിറ്റുകൾക്ക്‌
ലഭ്യമാക്കുന്നതിനുള്ള വിഹിതം വകയിരുത്തിയിട്ടുണ്ട്‌. കൂടാതെ മൂന്ന്‌
നാളികേര ബയോപാർക്കുകളും പ്രഖ്യാപിച്ചിരിക്കുന്നു. അവയുടെ സാധ്യതയും
നാളികേരകർഷകർക്കും നാളികേര ഉത്പാദകസംഘങ്ങൾക്കും  ഫെഡറേഷനുകൾക്കും ഉത്പാദനകമ്പനികൾക്കും ശുഭോദർക്കമായ ഒരു വാർത്തയാണ്‌.


കാര്യങ്ങൾ ഇപ്രകാരമെങ്കിൽ എങ്ങനെയാണ്‌ നമുക്ക്‌ വേഗത്തിൽ
മൂല്യവർദ്ധനവിലേക്ക്‌ പോകുവാൻ കഴിയുക? നിലവിലുള്ള നാളികേരത്തിന്റെ
മൂല്യവർദ്ധിത ഉൽപന്ന യൂണിറ്റുകളുടെ എണ്ണവും അവയുടെ ഉൽപന്നത്തിന്റെ
സ്ഥിതിയും വിശദമായി പഠിക്കേണ്ടതുണ്ട്‌. നാളികേര വികസന ബോർഡിന്റെ തന്നെ
സാങ്കേതിക,സാമ്പത്തിക സഹായങ്ങള നുസരിച്ച്‌ ടെക്നോളജി മിഷനിൽ
സ്ഥാപിച്ചിട്ടുള്ള യൂണിറ്റുകളുടെ എണ്ണം ഇപ്രകാരമാണ്‌; കേരളം - 99 ,
തമിഴ്‌നാട്‌ - 45, ആന്ധ്രാപ്രദേശ്‌ - 11, കർണ്ണാടക - 24, ഗുജറാത്ത്‌ -1,
ഗോവ -1, ഒഡീഷ-1, ജമ്മു-കാശ്മീർ -1, മഹാരാഷ്ട്ര -1, ലക്ഷദ്വീപ്‌ -2.
സംസ്ഥാനങ്ങളിലെ തെങ്ങുകൃഷിയുടെ ഭൂവിസ്തൃതിയുടേയും ഉത്പാദനത്തിന്റേയും
കണക്കുകളും ഈ ലക്കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്‌. കേരളത്തിന്റെ ജില്ല
തിരിച്ച്‌ ഉത്പാദനത്തിന്റേയും കൃഷിയുടേയും കണക്കുകൾ പരിശോധിക്കുമ്പോൾ
50,000 ഹെക്ടറിൽ കൂടുതൽ നാളികേരകൃഷിയുള്ള എട്ട്‌ ജില്ലകളുണ്ട്‌. 25000
നും 50000നുമിടയിൽ ഹെക്ടർ സ്ഥലത്ത്‌ നാളികേരകൃഷിയുള്ള മറ്റ്‌ മൂന്ന്‌
ജില്ലകളുണ്ട്‌. 10000 നും 20000നും ഇടയിൽ ഹെക്ടർ കൃഷിയുള്ള അടുത്ത
മൂന്ന്‌ ജില്ലകളുമുണ്ട്‌. ഇങ്ങനെ നോക്കുമ്പോൾ സ്വാഭാവികമായും ഏറ്റവുമധികം
നാളികേരം കൃഷിചെയ്യുന്ന പ്രദേശങ്ങളും ജില്ലതിരിച്ചുള്ള ഉത്പാദനവും
കൂടുതലുള്ള ഒരു സംസ്ഥാനമെന്ന നിലയിൽ നാളികേര സംസ്ക്കരണ യൂണിറ്റുകളുടെ
എണ്ണം നിലവിലുള്ളതിന്റെ എത്രയോ മടങ്ങ്‌ ആവേണ്ടതുണ്ട്‌ കേരളത്തിൽ. ഈയൊരു
സാഹചര്യത്തിലാണ്‌ നമ്മുടെ സംസ്ഥാനത്തിന്റെ ഈ വർഷത്തെ ബജറ്റിലെ പുതിയ
പദ്ധതികളും നാളികേര ഉൽപന്ന സംസ്ക്കരണ മേഖലയിലെ സാധ്യതകളും
കൂട്ടിയോജിപ്പിച്ച്‌ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാവുന്നത്‌.


കേരളത്തെ അപേക്ഷിച്ച്‌ മറ്റ്‌ സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച്‌ കർണ്ണാടക,
ആന്ധ്രാപ്രദേശ്‌, തമിഴ്‌നാട്‌ എന്നീ സംസ്ഥാനങ്ങളിൽ വ്യവസായ
സംരംഭങ്ങൾക്ക്‌ ഭൂമി ലഭിക്കുന്നതിനും അതുപോലെ തന്നെ മലിനീകരണ നിയന്ത്രണ
സംവിധാനങ്ങളിൽ അനുമതി കിട്ടുന്നതിനും തുലോം എളുപ്പമാണ്‌. എന്നാൽ,
വൈദ്യുതിയുടെ കാര്യത്തിൽ നമ്മുടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളം
അൽപ്പം കൂടി ഭേദപ്പെട്ട അവസ്ഥയിലാണെങ്കിലും കേരളത്തിൽ വ്യക്തിഗത തൊഴിൽ
സംരംഭകർക്ക്‌ ഭൂമി വാങ്ങി വ്യവസായം തുടങ്ങുക എന്നുള്ളത്‌ ബുദ്ധിമുട്ടേറിയ
കാര്യമാണ്‌. ആ സാഹചര്യത്തിലാണ്‌ നമ്മുടെ പ്രധാനപ്പെട്ട നാളികേരോത്പാദക
ജില്ലകളിലെല്ലാം ?നാളികേര പാർക്ക്‌?എന്ന ആശയം നമുക്ക്‌
പ്രവൃത്തിപഥത്തിലെത്തിക്കേണ്ടത്‌. കാർഷിക മേഖലയിലെ വ്യവസായ
സംരംഭങ്ങൾക്ക്‌ വേണ്ടി അതായത്‌ കാർഷിക ഭക്ഷ്യ സംസ്ക്കരണ
വ്യവസായങ്ങൾക്കുവേണ്ടി കേരളത്തിൽ കെഎസ്‌ഐഡിസിയും കിൻഫ്രയും പ്രത്യേക
പാർക്കുകൾ ആരംഭിക്കുന്നതിന്‌ ഇതിനോടകം ലക്ഷ്യമിട്ടിട്ടുണ്ട്‌.
കെഎസ്‌ഐഡിസിയാകട്ടെ കോഴിക്കോട്‌ ജില്ലയിലെ കുറ്റ്യാടിയിൽ കേരപാർക്ക്‌ എന്ന ലേബലിൽ തന്നെ 135 ഏക്കറോളം സ്ഥലം ഏറ്റടുത്തുകഴിഞ്ഞു. ഈ വർഷം തന്നെ
ഇവിടുത്തെ യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കാൻ കഴിയുമെന്നാണ്‌
പ്രതീക്ഷിക്കുന്നത്‌. കിൻഫ്രയും തൃശ്ശൂർ ജില്ലയിൽ പ്രത്യേക നാളികേര
പാർക്കുകൾക്കുവേണ്ടി ആലോചനകൾ തുടങ്ങുകയും പദ്ധതികൾ തയ്യാറാക്കുകയും
ചെയ്തിട്ടുണ്ട്‌. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ധനകാര്യ,
കൃഷി, ജലസേചനമന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ, ഈ മേഖലയിലെ വിദഗ്ദ്ധരുടെ
ഒരു യോഗം ഏപ്രിൽ 18ന്‌ തിരുവനന്തപുരത്ത്‌ ചേർന്ന്‌ ബജറ്റിലെ നാളികേര
സംബന്ധമായ പ്രഖ്യാപനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ തീരുമാനമെടുത്തു.


മേൽ സൂചിപ്പിച്ച കെഎസ്‌ഐഡിസിയുടെയും കിൻഫ്രയുടെയും സംരംഭങ്ങളിലും നാളികേര
കർഷകരും, ഉത്പാദക സംഘങ്ങളും കൂടുതൽ താൽപര്യമെടുക്കുകയും
മുമ്പോട്ടുവരികയും ചെയ്യണമെന്ന്‌ അഭ്യർത്ഥിക്കുന്നു. സംസ്ഥാന
ഗവണ്‍മന്റിന്റെ ബജറ്റിലെ പ്രഖ്യാപനങ്ങൾ  ഏറ്റവും വേഗത്തിൽ
പ്രവൃത്തിപഥത്തിലെത്തിക്കുന്ന തിനായിരിക്കണം നമ്മുടെ കർഷക കൂട്ടായ്മകൾ
പ്രധാനമായി ലക്ഷ്യമിടേണ്ടത്‌. സ്വാഭാവികമായും അടുത്ത അഞ്ച്‌
വർഷക്കാലംകൊണ്ട്‌ കേരളത്തിൽ നാളികേര ഉൽപന്ന സംസ്ക്കരണത്തിന്റേയും
മൂല്യവർദ്ധനവിന്റേയും മേഖലയിൽ  ഇതുവരെയുണ്ടായിട്ടുള്ളതിനേക്കാൾ പലമടങ്ങ്‌
മുന്നേറ്റം നമുക്ക്‌ കൈവരിക്കേണ്ടതുണ്ട്‌. ഇതിനായി കൂട്ടായ ഒരു പരിശ്രമം
അഭ്യർത്ഥിച്ചുകൊണ്ട്‌,
      

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...