15 Jun 2012

വായന


എ. എസ്‌. ഹരിദാസ്‌


മലയാളസമീക്ഷ കഴിഞ്ഞലക്കം വായന

അകത്തെ ഭൂതങ്ങളെ കുടിയിറക്കാം: (സി. രാധാകൃഷ്ണൻ)
"മാനസികമായ അനാരോഗ്യത്തിലും, ആത്മഹത്യയിൽപ്പോലും ഇന്ത്യാ രാജ്യത്ത്‌
ഒന്നാമത്‌ കേരളമായില്ലേ? നാം കൂടുതൽ ഭാവനശേഷി ഉള്ളവരായതുതന്നെ കാരണം"
എന്ന ശ്രീ. രാധാകൃഷ്ണന്റെ അഭിപ്രായം, പല കേരളീയ ഹൃദയങ്ങളിലുമുള്ള
ആശയത്തിന്റെ പ്രകാശനമായി. ഇത്‌ മന:ശ്ശാസ്ത്രപരം മാത്രമല്ല, സാമൂഹ്യം
തന്നെയായ ഒരു നിരീക്ഷണമാണ്‌. അദ്ദേഹം പ്രതിപാദിക്കുന്ന വ്യക്തി
ദു:ഖത്തിന്റെ വളർച്ചാചക്രം, മറ്റൊരു തരത്തിലും നിരീക്ഷിക്കാമെന്നു
തോന്നുന്നു. ലോകത്തിന്റെ തന്നെ ജീവിതവ്യവസ്ഥയിൽ 1990-കളോടെ തന്നെ
വന്നുചേർന്ന വ്യക്തിവൽക്കരണം, നമ്മെയൊക്കെ, നമ്മുടെ മാത്രം ഉള്ളിൽ
ജീവിക്കാൻ പ്രേരിപ്പിക്കുന്നതായിത്തീർന്നു
! അന്യന്റെ ദു:ഖം സ്വന്തം
ദു:ഖമായി കാണുകയും, ഒരു പരക്ലേശ വിവേകം മനസ്സിൽ രൂപപ്പെടുകയും ചെയ്താൽ
ശ്രീ. രാധാകൃഷ്ണൻ പ്രതിപാദിക്കുന്ന 'ഭൂത'ങ്ങൾ താനേ ഒഴിഞ്ഞുപോവും. ഏറ്റവും
ലഘൂകരിച്ചുപറഞ്ഞാൽ, നാം സാമൂഹ്യബോധമുള്ളവരാകുകയാണ്‌ ഏറ്റവും പ്രധാനം!
നകുലൻ തന്ന പുസ്തകങ്ങൾ (പി. രവികുമാർ)
സാഹിത്യലോകത്തിന്റെ വികാസം പ്രശസ്തരിലൂടെയല്ല ഉണ്ടാവുന്നത്‌.
നകുലനെപ്പോലെ അതിപ്രശസ്തരല്ലാത്ത, മുഖ്യധാരാമാധ്യമങ്ങളിൽ
പ്രത്യക്ഷപ്പെടാത്ത എഴുത്തുകാരാണ്‌, വായനക്കാരും ചേർന്നാണ്‌ ഭാഷാസാഹിത്യം
വളരുന്നത്‌ എന്ന്‌ ശ്രീ. പി. രവികുമാറിന്റെ കുറിപ്പ്‌
ഓർമ്മിപ്പിക്കുന്നു.
പി. സുജാതൻ നടത്തുന്ന രാഷ്ട്രീയ നിരീക്ഷണ (കോൺഗ്രസ്‌ എന്ന
കടങ്കഥ)ത്തിന്റെ പ്രസക്തി വ്യക്തമല്ല. രാഷ്ട്രീയ കേരളം ഇളകി മറിയുന്ന
ആനുകാലിക ലോകത്ത്‌, രാഷ്ട്രീയ ചരിത്രത്തെ വ്യക്തികളും, യാദൃച്ഛികതയും
ആസ്പദമാക്കി വിലയിരുത്തുന്നത്‌ സാമൂഹ്യവികാസത്തിന്റെ ശാസ്ത്രീയ
നിരീക്ഷണമാവുന്നില്ല. കോൺഗ്രസിനകത്തെ ഉൾപ്പോരിന്‌ അവരുടെ രാഷ്ട്രീയ
സംസ്കാരത്തിന്റെ പ്രതിനിധികരണമാണുള്ളത്‌. ഇന്ന്‌ കേരളം ആവശ്യപ്പെടുന്നത്‌
നയപരവും പ്രത്യയശാസ്ത്രാധിഷ്ഠിതവുമായ സമീപനമാണ്‌. അത്‌ ശ്രീ. സുജാതന്‌
വികസിപ്പിക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
എം.കെ ഖരീമിന്റെ ഒ.വി. വിജയൻ സ്മരണ വായിച്ചപ്പോൾ ശ്രീ. കെ. പി. അപ്പന്റെ
"വിവേകമതിയായ വായനക്കാരാ" എന്ന ഗ്രന്ഥമാണ്‌, ഓർമ്മയിൽ വന്നത്‌.
എഴുത്തുകാർ നായകന്മാരായിരുന്ന കാലം എന്നേ കഴിഞ്ഞുപോയിയെന്ന
അദ്ദേഹത്തിന്റെ നിരീക്ഷണം, ആനുകാലിക കേരളത്തിന്റെ നേർപകർപ്പാണ്‌.
വായനക്കാരുടെ സമൂഹം നിർണ്ണായകമായ പങ്കുവഹിക്കാത്ത രാഷ്ടീയ - സാംസ്കാരിക
കേരളമാണിന്നത്തേത്‌. അതിനുപകരം ഊഹക്കച്ചവടക്കാരും,
അധികാരമോഹികളുമാണുള്ളത്‌. ഈ യാഥാർത്ഥ്യം തിരിച്ചറിയാത്തത്‌ ഏറെ
ഖേദകരമാണെന്നേ പറയാനുള്ളൂ.
5-6 ദശാബ്ദങ്ങൾക്ക്മുമ്പ്‌ മലയാള ഭാഷയിൽ 'വിജ്ഞാന'മെന്നാൽ സാഹിത്യ
വിജ്ഞാനവും, ദാർശനികതയുമൊക്കെയായിരുന്നു. ഈ കാലത്തിന്റെ ഉൽപന്നമാണ്‌
ഒ.വി. വിജയനും മറ്റും. ഇന്നാകട്ടെ, വിജ്ഞാനമെന്നാൽ വിവധ പ്രകൃതി
ശാസ്ത്രങ്ങളായി മാറിയിരിക്കുന്നു! ശാസ്ത്ര- സാങ്കേതികവിദ്യയാണ്‌ ഇന്നത്തെ
വിജ്ഞാനം. ഈ പശ്ചാത്തലത്തിൽ, എഴുത്തുകാർക്ക്‌ ഉണ്ടായിരുന്ന നായകപദവി
നഷ്ട്ടപ്പെട്ടിരിക്കുന്നുവേന്നും കെ.പി. അപ്പൻ സമർത്ഥിക്കുന്നു. ഈ
സ്ഥിതിയിലേക്ക്‌ മാറിയ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിൽ,
എഴുത്തുകാരുടെ 'മാഹാത്മ്യം' വർണ്ണിച്ച്‌ സ്തുതി പാടുന്നത്‌ അകാലികവും
അപ്രസക്തവുമാണ്‌. 'മലയാളകഥയിലെ മഴചിത്രങ്ങൾ'(സി.കെ. ഷീജ) ശ്രദ്ധേയമായി.
എന്നാൽ കവിതയിലെ വരികൾ നിരത്തി വയ്ക്കുന്നതിനപ്പുറം ണല്ലോരു
ആസ്വാദനത്തിന്‌ എഴുത്തുകാരി ശ്രമിക്കണം. അതിനുള്ള ഭാഷാശേഷി
സ്വന്തമായുണ്ടെന്ന്‌ ആദ്യവാചകങ്ങൾ അടിവരയിടുന്നു.
മികച്ച ബ്ലോഗറുമായി അഭിമുഖം
ശ്രീ.മനോജ്‌ രവീന്ദ്രനു (നിരക്ഷരൻ​‍ാമായുള്ള കുഞ്ഞൂസിന്റെ അഭിമുഖം,
ശക്തിപ്പെട്ടുവരുന്ന പുതിയ ബ്ലോഗ്‌ ലോകത്തിന്റെ പ്രസക്തിയിലേയ്ക്കു വിരൽ
ചൂണ്ടുന്നു. വാസ്തവത്തിൽ, കമ്പ്യൂട്ടർ നൽകുന്ന വിവിധങ്ങളായ പുതിയ
സാധ്യതകളിൽ, മലയാളത്തിന്റെ വളർച്ച സാഹിത്യത്തിന്റേയും, തത്വചിന്തയുടേയും,
സാമൂഹ്യശാസ്ത്രത്തിന്റേയും (പൊതുവിൽ അക്ഷരലോകത്തിന്റെ)
മേഖലയിൽത്തന്നെയാണെന്ന്‌ കൂടുതൽ വ്യക്തമാവുകയാണ്‌. എന്നിരുന്നാലും
സാമൂഹ്യനേതൃപദവിയിലേക്ക്‌ എഴുത്തുസമൂഹം എത്തിയിട്ടില്ലെന്ന സ്ഥിതി
തുടങ്ങുകയാണ്‌. കമ്പ്യൂട്ടറുകൾ വികസിപ്പിച്ചെടുത്ത വികസിതരാജ്യങ്ങളിൽ അവർ
വ്യവസായിക-ശാസ്ത്രസാങ്കേതിക വിജ്ഞാന മേഖലയിൽ ശ്രദ്ധ
കേന്ദ്രീകരിക്കുകയാണ്‌ ചെയ്തിട്ടുള്ളത്‌. ഓരോ നാടും അതിന്റെ സാംസ്കാരിക
സവിശേഷതകൾക്കനുസൃതമായി വിജ്ഞാനത്തിന്റെ പുതിയ മേഖലകൾ തുറക്കുന്നതാണ്‌
കണ്ടുവരുന്നത്‌. എന്നാൽ, പുതിയ സംവിധാനങ്ങൾ നമ്മെ ദേശാന്തരമായ
അറിവുകളിലേയ്ക്ക്‌ വളരാൻ സഹായിക്കുമെന്ന വസ്തുത പലരും
തിരിച്ചറിയുന്നില്ല. സാങ്കേതികവിദ്യയുടെ ആനുകാലിക നിലവാരത്തിൽ
നിന്നുകൊണ്ട്‌ പുതിയൊരു ജീവിതസമീപനത്തിന്റെ പാത തുറക്കാൻ നാം
ശ്രമിക്കേണ്ടതുണ്ട്‌. മലയാളിയുടെ സംസ്കാരവും ചിന്തയും സാഹിത്യത്തിൽ
മാത്രം ഒതുങ്ങാതെ, സമ്പട്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന
നിർമ്മാണോന്മുഖമായ തൊഴിൽ സംസ്കാരം വളർത്താനും ഉപകരിക്കണം.
വിദ്യാഭ്യാസം എന്ന കടം (സി. പി. രാജശേഖരൻ):
തലക്കെട്ടുകണ്ടപ്പോൾ, ണല്ലോരു വിഷയത്തെ (വിദ്യാഭ്യാസത്തെ) ക്കുറിച്ചുള്ള
ആഴത്തിലുള്ള അഭിപ്രായപ്രകടനം ഉണ്ടാവുമെന്നു പ്രതീക്ഷിച്ചു. അത്‌
അസ്ഥാനത്തായി. മുഖ്യമായും വ്യവസ്ഥാപിതത്വത്തിന്റെ ഭാഗത്തുനിന്നുള്ള ഒരു
നിരീക്ഷണമായിപ്പോയി, പ്രസ്തുതലേഖനം, വിഷയത്തിന്റെ ഉപരിതലം മാത്രമേ ലേഖകൻ
സ്പർശിച്ചുള്ളു.

ചിന്തകളുടെ ഉറവിടം (ശ്രീ. ശ്രീ രവിശങ്കർ വിവ: എസ്‌. സുജാതൻ)
ചിന്തകൾ സാമൂഹ്യമായിരിക്കേണ്ട ലോകത്ത്‌ അതിനെ നേരിട്ടു വ്യക്തിയിലേക്ക്‌
വിക്ഷേപിക്കുന്നത്‌ സമൂഹത്തിന്റെ നന്മകൾ ഇല്ലാതാക്കാനേ ഉപകരിക്കൂ.
വ്യക്തി ചിന്തകൾക്ക്‌ വിഹരിക്കാൻ നമ്മുടെ മണ്ണിൽ /മനസ്സിൽ ഇടമുണ്ടാവില്ല.
സാഹിത്യപഠനത്തിലെ സർഗ്ഗാത്മകത (ആർ. ശ്രീലതാവർമ്മ)
വിഷയത്തോട്‌ 'സർഗ്ഗാത്മകമായ' സമീപനം പുലർത്തിയത്‌ അഭിനന്ദനാർഹമാണ്‌.
സംസ്കാരത്തിന്റെ വില (സുധാകരൻ ചന്തവിള)
സുധാകരൻ ചന്തവിള

സംക്ഷിപ്തമായ സാംസ്കാരിക വിശകലനം ശ്രദ്ധേയമായി. എന്നാൽ, പുരോഗമനോന്മുഖ
ചിന്തയെ അതേപടി ആവർത്തിക്കാൻ നമുക്കു കഴിയില്ല. ഏതൊരു ജീവിതവ്യവസ്ഥയും
കുറേക്കഴിയുമ്പോൾ മാറ്റത്തിനു വിധേയമാവും. അതു തന്നെയാണ്‌ പുരോഗമന
ചിന്തയ്ക്കും സംഭവിച്ചതു. പകരം വന്ന മതാധിഷ്ഠിത സാമൂഹ്യവ്യവസ്ഥയാവട്ടെ,
മുമ്പുണ്ടായിരുന്നതിന്റെ നേർപകർപ്പല്ല. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ കേരളത്തിന്റെ (ലോകത്തിന്റെ തന്നെ) സാമൂഹ്യവ്യവസ്ഥ ഒരു
സ്വാഭാവിക വളർച്ചയായിരുന്നു. എന്നാൽ ഇന്നോ? എല്ലാം കമ്പോളത്തിനു
കീഴ്പ്പെട്ടിരിക്കുന്നു! മറ്റെല്ലാം വെറും മുഖം മൂടികൾമാത്രം. ഇന്നത്തെ
മതാധിഷ്ഠിത സംസ്കാരം മതത്തെയും വിശ്വാസത്തേയും വിൽപനച്ചരക്കാക്കി പണം
കൊയ്യാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗം തന്നെയാണ്‌.
സമൂഹം നേരിടുന്ന പ്രധാനമായ ഒരു പ്രശ്നത്തെക്കുറിച്ച്‌ (ഓണർ കില്ലിംഗ്‌)
ശ്രദ്ധയാകർഷിക്കുന്ന ലേഖനം പോസ്റ്റ്‌ ചെയ്തിരിക്കുന്നു. ജോതിർമയി ശങ്കരൻ
'നിലാവിന്റെ വഴി'യിൽ, ശ്രീ പാർവ്വതി മനോഹരമായൊരു കാവ്യം പോലെ ഓർമ്മകൾ
വരച്ചുകാട്ടുന്നു. അതെ, നമുക്ക്‌ 'ഓർമ്മകളുണ്ടായിരിക്കണം'! ജൂബൈർ
അറയ്ക്കലിന്റെ സിനിമാനിരൂപണവും ഈ ലക്കം "മലയാള സമീക്ഷ" യിലുണ്ട്‌.
മണമ്പൂർ രാജൻ ബാബുവിന്റെ കവിത 'കമലാസുരയ്യ' ഏതാനും വാക്കുകൾ കൊണ്ട്‌ ഒരു
കാവ്യ പ്രതിഭാസത്തെ അവതരിപ്പിച്ച, ശ്രദ്ധേയമായ കൃതിയായി അനുഭവപ്പെട്ടു.
സൈനുദ്ദീൻ ഖുറേഷിയുടെ "ഫസ്ഖ്‌", പവിത്രൻ തീക്കുനിയുടെ "സുഹൃത്ത്‌"
(ഹ്രസ്വകവിത) വി. ദത്തന്റെ "നിലയ്ക്കാത്ത ഗർജ്ജനം," "മഴപ്പെയ്ത്ത്‌"
(യാമിനി ജേക്കബ്‌), "പൂർണ്ണ വിരാമം" (ഡോ: കെ.ജി. ബാലകൃഷ്ണൻ) തുടങ്ങിയ
കവിതകൾ ഈ ലക്കം "മലയാളസമീക്ഷയെ" സമ്പന്നമാക്കുന്നു. കൂടാതെ, ഗീതാരാജൻ,
ശ്രീകൃഷ്ണദാസ്‌ മാത്തൂർ (2 കവിതകൾ), ടി. എ. ശശി, സനൽ ശശിധരൻ, ജയചന്ദ്രൻ
പൂക്കരത്തറ, ഗീത മൂന്നൂര്ർക്കോട്‌, ശാന്താമേനോൻ, കെ.വി. സക്കീർ ഹുസൈൻ,
രമേശ്‌ കുടമാളൂർ, സതീശൻ പയ്യന്നൂർ, സന്തോഷ്‌ പാല, ഷാജി നായരമ്പലം, മഹർഷി,
മാധവധ്വനി, തെരേസ ടോ, രാജേഷ്‌ ചിത്തിര, അരുൺ കൈമൾ, ബെസ്സി കടവിൽ, രജീഷ്‌
പാലവിള, ബി. ഷിഹാബ്‌, എൻ. ബി. സുമേഷ്‌, ഫിറോസ്‌ കണ്ണൂർ, റഹിം, ഷൈൻ ടി.
തങ്കൻ, സി.കെ. ഷീജ, അഷ്രഫനു സാനു, അഭിലാഷ്‌ കൃഷ്ണൻ കെ.എസ്‌, നിയോഗ്രാഫർ,
ഉണ്ണിമായ, സതീശൻ ഒ.പി, സേൻബുദ്ധ സാജ്‌, ചിഞ്ചു റോസ, സോണി ദിത്ത്‌, എം.
കെ. ഹരികുമാർ തുടങ്ങിയവരുടെ കവിതകളും കാണാം.
സൈനുദ്ദീൻ ഖുറേഷി

ഷഫീഖിന്റെ, വിഷാദപശ്ചാത്തലത്തിലൂന്നിയുള്ള നർമ്മം ഹൃദ്യമായി (ഒരു
കത്തുവന്നിട്ടുണ്ട്‌). "കൗമാരത്തിന്റെ മന:ശാസ്ത്ര"ത്തെക്കുറിച്ചുള്ള
'നിഥിൻ താലിബി'ന്റെ സാമാന്യം ദീർഘമായ ലേഖനം, കൊള്ളാം. എന്നാൽ
ആനുകാലികമായി, ലോകത്തിന്റെ ഗതിക്രമത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ,
കൗമാരമനഃശ്ശാസ്ത്രം വിശകലനം ചെയ്തപ്പോൾ അടിസ്ഥാനമാക്കിയിട്ടില്ലെന്നൊരു
ന്യൂനത ലേഖനത്തിനുണ്ട്‌. ഇതുവരെയുള്ള നിർവചനങ്ങളിൽ ഒതുങ്ങാത്ത പുതിയകാലം,
സാമ്പ്രദായികമായ വിശകലനങ്ങളെ അപര്യാപ്തമാക്കുന്നത്‌, ലേഖകൻ പരിഗണിക്കണം.
വി. രവികുമാറിന്റെ പരിഭാഷ (ചൂതാട്ടം- ബോദ്ലെയർ), ഒരു മൗലികകൃതിയുടെ
സവിശേഷതകൾ തന്നെ ഉൾക്കൊള്ളുന്നു! അഭിനന്ദനങ്ങൾ ഗീത എസ്സ്‌. ആറിന്റെ
പരിഭാഷയും നന്നായി.
കഥകൾ!
ജനാർദ്ദനൻ വല്ലത്തേരിയുടെ 'കൊലച്ചിരി', അദ്ദേഹത്തിന്റെ മുൻകൃതികളിൽ
നിന്നും വേറിട്ടു നിൽക്കുന്നു. ഉദ്യോഗം നിലനിർത്തുന്ന കഥ.
'മരുകാറ്റിനൊടുവിൽ' (റോസിലി ജോയ്‌) ഒരു സാധാരണ കഥയായി തോന്നി.
പുതുതായൊന്നും കഥയുടെ പ്രമേയത്തിലോ, രൂപത്തിലോ, ഇല്ല. എന്നാൽ "ഇക്കാമല്ലി
ഇക്കുട്ടാമല്ലി" (ഷീല മോൻസ്‌ മുരിക്കൻ) വ്യക്ത്വമായൊരു കവിതത്തന്നെ.
പേരുപോലെ പ്രമേയവും വിഭിന്നം. ജീവിതത്തിന്റെ
ഉപരിപ്ലവസ്വഭാവത്തിനുകീഴെയുള്ള ചില നിതാന്തസത്യങ്ങളെ കഥ ഓർമ്മയിൽ
കൊണ്ടുവന്നു. കഥാകഥനത്തിന്റെ ചില ബിന്ദുക്കളിൽ കാണുന്ന മൗനത്തിന്റെ
നിറമാണ്‌ ഇതിനിടയാക്കുന്നത്‌, അഭിനന്ദനങ്ങൾ!
സരിജ എൻ. ഏശിന്റെ 'ഇലക്കൂടാരങ്ങൾ' ടി.ബി.ലാളിന്റെ
"ജീവിക്കുകയാണെങ്കിൽ...." (സി.പി. അനിൽ കുമാറിന്റെ "കാലം മായ്ച്ചുകളയുന്ന
ഇഷ്ടങ്ങൾ" തൊട്ടുമുമ്പത്തെ ലക്കത്തിലെ കഥതന്നെയാണല്ലോ ഇത്‌?), സണ്ണി
തായങ്കരിയുടെ "സാംസ്കാരിക മേള", ജാനകിയുടെ "നഗരത്തിലെ മലദൈവങ്ങൾ", അശോകൻ
അഞ്ചത്തിന്റെ "നഷ്ടങ്ങൾ", വക്കച്ചൻ തുണ്ടിയിലിന്റെ "ഇടയലേഖനം" മാത്യു
നെല്ലിക്കുന്നിന്റെ "ഹാസ്യം", ഉണ്ണിമായയുടെ "ഏകാന്തജാലകം", രഞ്ജിത്‌
മോഹന്റെ "ചാവേറുകൾ", മുഹ്സിൻ ആലത്തൂരിന്റേയും കഥകളും, ഈ ലക്കത്തിൽ
വായിക്കാം.
ശ്രീദേവി നായർ തുടങ്ങിവച്ച നോവൽ "ആഭിജാത്യം" മലയാള സമീക്ഷയുടെ
വാഗ്ദാനമായിതീരട്ടെ എന്നാശംസിക്കുന്നു. സോംപണിക്കരുടെ 'ഓർമ്മ' പംക്തി,
പുസ്തകക്കുറിപ്പുകൾ തുടങ്ങിയ പംക്തികളും മലയാള സമീക്ഷയെ
സമ്പന്നമാക്കുന്നു.
എഡിറ്ററുടെ കോളം:
സാമ്പ്രദായികമായ പ്രത്യയശാസ്ത്രങ്ങൾക്കും കാഴ്ച്ചപ്പാടുകൾക്കും അതീതമാണ്‌
ഇന്നത്തെ ലോകമെന്ന്‌ മുകളിൽ പറഞ്ഞിരുന്നുവല്ലോ? ഈ പശ്ചാത്തലത്തിൽ,
പുതിയൊരു ദർശനം കണ്ടെത്താനുള്ള അന്വേഷണമായി 'നവാ​‍െദ്വൈത'ത്തെ
വിലയിരുത്താനാണ്‌ നമുക്ക്‌ കഴിയേണ്ടത്‌. പുതിയ സാങ്കേതികവിദ്യയുടെ ലോകം
മനസ്സിനേയും ചിന്തയേയും ഉലച്ച മറ്റൊരു മലയാള നിരൂപകൻ വേറെയുണ്ടെന്നു
തോന്നുന്നില്ല. കെ.പി. അപ്പൻ ഇതിനെക്കുറിച്ചൊരു സൂചന  നൽകിയാണ്‌ നമ്മെ
വേർപിരിഞ്ഞത്‌ (വിവേകശാലിയായ വായനക്കാരാ!) എഴുത്തുകാരന്‌
ആനുകാലികസംസ്കാരത്തിന്റെ പ്രതീകമാകാൻ പുത്തൻ സാങ്കേതിക വിദ്യ
അനുവദിക്കുന്നില്ലെന്നാണദ്ദേഹം പറഞ്ഞുവച്ചതു.
എന്നാൽ ശ്രീ. ഹരികുമാറാകട്ടെ, ഈ സാഹചര്യത്തെ അതിന്റെ വഴിക്കു വിടുകയല്ല
ചെയ്യുന്നത്‌. പുതിയ ലോകത്തെ സധൈര്യം അവലോകനം ചെയ്യാൻ മുതിരുന്നു.
ഏതൊക്കെ മേഖലകളിൽ എന്തൊക്കെ മാറ്റങ്ങൾ എന്ന്‌ കൃത്യമായി അടയാളപ്പെടുത്താൻ
തുനിയുന്നു, അദ്ദേഹം. കാലം, ചരിത്രം എല്ലാം ഒറ്റക്ക്‌
ഒഴുകിക്കഴിയുന്നതോടെ, എഴുത്തുക്കാരന്റെ ഇന്നത്തെ
ഇതികർത്തവ്യതാമൂഢതയ്ക്ക്‌ അന്ത്യമുണ്ടാവുമെന്നും, ആഴത്തിലുള്ള പഠനങ്ങളും
ചർച്ചകളും ഭൗതീകലോകത്തെ നിർവ്വചനങ്ങളുടെ അതിർവരമ്പുകളിൽ ഒതുക്കാനും,
വീണ്ടും സമൂഹമനുഷ്യന്‌ ഭാവിപ്രവചിക്കാനുള്ള പ്രത്യയശാസ്ത്രപരമായ തെളിച്ചം
കൈവരുമെന്നും നമുക്കാശിക്കാം.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...