17 Jun 2012

പുല്ലേലികുഞ്ചു -പുനർവായന

മീരാകൃഷ്ണ




1882-ൽ സി.എം.എസ്‌ പ്രസ്സ്‌ കോട്ടയം പ്രസിദ്ധീകരിച്ചതാണ്‌
പുല്ലേലികുഞ്ചു. പാപ്പിറസ്‌ ബുക്സ്‌ പുനപ്രസിദ്ധീകരിച്ച്‌
പുനർവായനയ്ക്കായി നാഷണൽ ബുക്ക്സ്റ്റാൾ വിതരണം ചെയ്യുന്നു. പ്രഥമ മലയാള
നോവലെന്നാണു സാഹിത്യ ഗവേഷകർ അവകാശപ്പെടുന്നത്‌. വിജയൻ കോടഞ്ചേരിയുടെ
അവതാരിക - "അധിനിവേശത്തിന്റെ അരികു വൽക്കരണം"-എന്ന തലക്കെട്ടിൽ
ഡോ.ജോർജ്ജ്‌ ഇരുമ്പയത്തെയും അദ്ദേഹത്തിന്റെ നിരീക്ഷണത്തെയും
സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. (ഡോ.ജോർജ്ജ്‌ -മലയാള നോവൽ 19-​‍ാം
നൂറ്റാണ്ടിൽ"-എന്നെഴുതിയ കൃതിക്ക്‌ അഴീക്കോട്‌ മാഷാണ്‌ അവതാരിക
എഴുതിയിരിക്കുന്നത്‌. (1984-96).
       രണ്ടാമദ്ധ്യായത്തിൽ മലയാളനോവലിന്റെ പശ്ചാത്തലവും ഉത്ഭവവും
വിവരിക്കുന്നുണ്ട്‌. ഇന്ദുലേഖ, ശാരദ, മാർത്താണ്ഡവർമ്മ മുതലായ നോവലുകളെ
വിശദമായി പഠിക്കുന്നുമുണ്ട്‌. മറ്റ്‌ അധ്യായങ്ങളിൽ 19-​‍ാം നൂറ്റാണ്ടിലെ
നോവലിന്റെ ചരിത്രം 20-​‍ാം നൂറ്റാണ്ടിനോടൊപ്പം ചേർത്തു
സുവിശദമാക്കുന്നുണ്ടദ്ദേഹം) പുനപ്രസിദ്ധീകരണത്തിലെ അവതാരികാകാരൻ
രേഖപ്പെടുത്തിയിരിക്കുന്നതു പലതും ഡോ.ജോർജ്ജ്‌ ഇരുമ്പയത്തിന്റെ
നിരീക്ഷണങ്ങളിലുണ്ട്‌. അതിന്റെ തണൽപറ്റി ഒരു യാത്രയാണോ
നടത്തിയിരിക്കുന്നത്‌? ആദ്യനോവലേത്‌ എന്ന പരിശോധനയിൽ പ്രഥമ
പരിഗണനയ്ക്കെത്തുന്ന എട്ട്‌ നോവലുകൾ പറയുന്നു:-
1. പരദേശി മോക്ഷയാത്ര -റവ.ജോസഫ്‌ പീറ്റ്‌ (1877)
2. സഞ്ചാരിയുടെ പ്രയാണം -റവ. സി.മുള്ളർ, റവ. പി.ചന്ദ്രൻ (1849) പക്ഷേ ഈ
നോവലുകൾ പാശ്ചാത്യത്തിലെ 'പിൽഗ്രിംസ്‌ പ്രോഗ്രസ്‌'ന്റെ തർജ്ജമയാണ്‌.
മലയാള നോവലെന്നെങ്ങനെ പറയും?
3. ആൾമാറാട്ടം (1866), കലൂർ ഉമ്മൻഫിലിപ്പോസ്‌ ഷേക്സ്പിയറുടെ കോമഡി ഓഫ്‌
എറേഴ്സിന്റെ (അതൊരു നാടകമാണ്‌) തർജ്ജമയാണ്‌.
4.ഘാതകവധം- 1859-ൽ മിസിസ്‌.കോളിൻസ്‌ എഴുതി തുടങ്ങിയത്‌ -ഭർത്താവ്‌
റിച്ചാർഡ്‌ കോളിൻസ്‌ പൂർത്തിയാക്കി. 1864-ൽ കോട്ടയം സെമിനാരിയിൽ നിന്ന്‌
പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയിൽ ഇംഗ്ലീഷിൽ
പ്രസിദ്ധീകരിച്ച 'സ്ലെയർസ്ലൈൻ' എന്ന കൃതിയുടെ മലയാള നോവലാണെന്നു
സമർത്ഥിക്കാൻ ശ്രമിക്കുന്നുണ്ട്‌. എന്ന്‌ അഭിപ്രായപ്പെടുന്നു. വിജയൻ
കോടഞ്ചേരി. ഇത്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌ ഡോ.ജോർജ്‌ ഇരുമ്പയത്തിന്റെ
ആദ്യ മലയാള കാല നോവൽ രണ്ടാം പതിപ്പ്‌ 1988 എൻ.ബി.എസ്‌ പേജ്‌ 28-നെ
സാക്ഷ്യപ്പെടുത്തിയാണ്‌. വിജയൻ കോടഞ്ചേരി പറയുന്നു, 'ഇത്‌ ഒരു മലയാള
നോവലാണെന്നു സമർത്ഥിക്കുന്നയാൾ മലയാളിയായ അരുദ്ധതി റോയ്‌ കേരളീയ
പശ്ചാത്തലത്തിലെഴുതിയ നോവൽ മലയാള നോവലാണെന്ന സമ്മതിക്കുമെന്നു
തോന്നുന്നു. ആദ്യ മലയാള നോവൽ ഘാതക വധം അല്ല എന്നു തിരിച്ചറിയുമ്പോൾ
പിന്നീട്‌ ശ്രദ്ധതിരിയുന്നത്‌ മാർത്താണ്ഡവർമ്മയിലാണ്‌ (സി.വി.രാമൻപിള്ള)
ഭാഷാ ചരിത കർത്താവായ ഗോവിന്ദപിള്ള പറയുന്നു ഇത്‌ 1884-ൽ എഴുതിയതാണെന്ന്‌.
1887-ൽ പ്രസിദ്ധീകരിച്ച അപ്പു നെടുങ്ങാടിയുടെ കുണ്ടലതയേയും. 1889-ൽ
പ്രസിദ്ധീകരിച്ച ഒയ്യാരത്ത്‌ ചന്ദുമേനോന്റെ ഇന്ദുലേഖയേയും പൈന്തള്ളി
മാർത്താണ്ഡവർമ്മയാണ്‌ മുന്നിലെന്നുള്ള അഭിപ്രായം
ഇടക്കാലത്തുയർന്നിരുന്നു. പിന്നീട്‌ മൗനത്തിലാണ്ടുപോയത്‌, വിജയൻ
കോടഞ്ചേരിയുടെ അഭിപ്രായം ചില നൈമിഷിക താൽപര്യങ്ങൾ മാത്രമായിരുന്നു. ഈ
സാക്ഷ്യത്തിന്‌ പിന്നിലെന്നാണ്‌. എന്തൊക്കെയായാലും തർജ്ജമകളും നാടകങ്ങളും
മാറ്റിനിർത്തി രചനാകാലം കണക്കാക്കുമ്പോൾ ആദ്യനോവൽ ആർച്ച്‌ ഡീക്കൻ
കോശിയുടെ പുല്ലേലി കുഞ്ചു (1882) ആണെന്നു വായിച്ചെടുക്കാം.
പാർശ്വവൽകൃതരുടെ പ്രതികരണ രീതിയും പ്രതിപാദന വ്യത്യാസവും വായിച്ചെടുത്ത
വരേണ്യവർഗ്ഗം തങ്ങളുടെ സംസ്കാരങ്ങളിലേയ്ക്കുള്ള അധിനിവേശമായി പുല്ലേലി
കുഞ്ചുവിനെ കണ്ടിരിക്കാമെന്നതിലാണ്‌ ഈ നോവൽ തമസ്കരിക്കാൻ ഇടയായതെന്ന്‌
വിജയൻ നിരീക്ഷിക്കുന്നു.


1860-ലാണ്‌ പുല്ലേലികുഞ്ചുവിന്റെ ആദ്യഭാഗങ്ങൾ ജാതിഭേദങ്ങൾ എന്ന പേരിൽ
ആഗസ്റ്റ്‌, സെപ്തം., നവംബർ ലക്കങ്ങളായി ജ്ഞാന നിക്ഷേപം എന്ന മാസികയിൽ
പ്രസിദ്ധീകരിച്ചതു. ഇത്‌ പുസ്തരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്‌
മൂന്ന്‌ അധ്യായങ്ങളോട്‌ കൂടി കോട്ടയം സി.എം.എസ്‌ പ്രസ്സിൽ നിന്നാണ്‌.
ഇവിടെ ശ്രദ്ധിക്കേണ്ട വസ്തുത, ആദ്യമായി ഇത്‌ മാസികയിൽ സ്ഥാനമുറപ്പിച്ചതു
1860-ൽ. ഇന്ത്യാ ഗവണ്‍മന്റ്‌ 1843-ൽ ആണ്‌ അടിമത്വം പൂർണ്ണമായും
നിരോധിച്ചെങ്കിലും 1869-ലെ വിളംബരത്തിലാണ്‌  അടിയൻ, ചാള, കുരങ്ങിടുക
മുതലായ വാക്കുകൾ പ്രമാണങ്ങളിൽ ഉപയോഗിക്കുന്നത്‌ നിരോധിച്ചതു.
അതിനിടയിലാണ്‌ അടിച്ചമർത്തപ്പെട്ടവർക്കുവേണ്ടി
ശബ്ദിക്കുന്നയീരേഖീയാഖ്യാനം ജന്മമെടുത്തത്‌. അതാണ്‌ പുല്ലേലികുഞ്ചു.
സംഭാഷണ രീതിയിലുള്ള ശൈലിയാണ്‌ അതിൽ ഉപയോഗിച്ചിരിക്കുന്നത്‌. "ഞാൻ" എന്ന
ഉത്തമ പുരുഷ സർവ്വനാമം ആഖ്യാതാവായി കഴിയുമ്പോൾ ഭാഷയുടെ വികാസം മലയാള
ലിപിയുടെ പരിവർത്തനം ഇവ മനസ്സിലാക്കാം. 'ഇ' എന്ന അക്ഷരത്തിനു പകരം
ദൃശ്യമാകുന്നത്‌ 'ംരം' ഒന്നാമദ്ധ്യായം ജാതിവ്യത്യാസങ്ങൾക്കെതിരെയും
രണ്ടാമദ്ധ്യായം ബിംബാരാധനയ്ക്കെതിരെയും ശക്തമായി പ്രതികരിക്കുന്നു.
പ്രാദേശിക സ്വത്വാവിഷ്കാരം, വാചികാഖ്യാന പാരമ്പര്യം ആഖ്യാതാവുമായി
വായനക്കാർ തുടർന്നു പോന്ന സംഭാഷണങ്ങളിൽ ഇടയ്ക്ക്‌ എവിടെയോ വച്ച്‌ കഥപറയാൻ
പോകുന്ന പോലുള്ള തോന്നൽ ശ്രോതാവിനും അറിയാവുന്ന കഥ എന്ന
തോന്നലുളവാക്കുന്നു. നാടിന്റെ സാംസ്കാരിക വൈവിദ്ധ്യത്തിന്റെ മുഖങ്ങളെ
വംശീയവും മതപരവും പ്രാദേശികവും ദേശീയ ഭാഷാപരവുമായ തനിമയിൽ
പകർത്തിയിരിക്കുന്നു. വായ്മൊഴി വഴക്കത്തിൽ ഉള്ള ആഖ്യാന സ്വരൂപമാണ്‌ ഈ
കൃതിയുടേത്‌. ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകൾ കാണുന്നു.
രാമപ്പണിക്കരിലൂടെ ഹിന്ദുമതവിശ്വാസങ്ങൾ എടുത്തുകാട്ടുന്നുണ്ട്‌.
ഹിന്ദുമതത്തേക്കാൾ ശ്രേഷ്ഠമാണ്‌ ക്രിസ്തുമതം എന്നു സ്ഥാപിക്കാൻ
ശ്രമിക്കുന്നുണ്ട്‌. പഴയ ഹിന്ദു-ക്രിസ്ത്യൻ സംഭാഷണ ശൈലിയുടെ ഈണങ്ങളും,
മുഴക്കങ്ങളും കഥാവലികളും, ഘടനാ വൈചിത്ര്യങ്ങളും ദർശിക്കുന്നു. തീണ്ടൽ
ആചാരത്തെപ്പറ്റി നിശിതമായ വിമർശനമാണുള്ളത്‌. ഒരു കാലഘട്ടത്തിന്റെ
സന്താനമെന്ന നിലക്ക്‌ ഒരു ദേശത്തിന്റെയും കാലത്തിന്റെയും മുദ്രകൾ
പതിഞ്ഞിട്ടുണ്ട്‌ പുല്ലേലി കുഞ്ചുവിൽ. വേർതിരിച്ചറിയാവുന്ന വ്യക്തിത്വം
ഓരോ കഥാപാത്രത്തിനുമുണ്ട്‌. (നോവലിന്റെ ആവിർഭാവഘട്ടത്തിലെ സവിശേഷത ഇന്നും
നോവൽ സാഹിത്യം കാത്തുസൂക്ഷിക്കുന്നുണ്ട്‌.) മലയാളിയുടെ ശുചിത്വബോധം
അലക്കി വെളുപ്പിച്ച്‌ ധരിച്ചവരുടേതായിരുന്നു. അലക്കുകാരൻ എന്നും
ശുദ്ധത്തിനു പുറത്തായിരുന്നു എന്ന്‌ പുല്ലേലി കുഞ്ചുവിലൂടെ
വായിച്ചെടുക്കാം.
"വെളുത്തേടത്തിനെ തൊട്ടാൽ
കുളിക്കേണ്ടുന്ന നമ്പൂരി
വെളുത്തേടത്തിന്റെ കലത്തിൽ വച്ചു
പുഴുങ്ങിയലക്കി അവന്റെ കഞ്ഞിയിട്ടു
ഉണങ്ങുന്ന വസ്ത്രം ഉടുക്കുന്നു.
ബിംബത്തിന്നുഉടയാടചാർത്തുന്നു
കുളമോകിണറോ അന്യൻ തോട്ടാൽ
അശുദ്ധം-വഴിയിൽ സർവ്വജാതികളും
ചവിട്ടുന്ന വെള്ളത്തിൻ അജ്ഞാനം ഇല്ല"
ബ്രാഹ്മണനെ യുക്തിക്കുമുന്നിൽ കീഴടക്കുന്ന കുഞ്ചു എന്ന യുവാവിന്റെ
യുക്തിബോധം യുക്തി എന്ന പദത്തിന്റെ അർത്ഥം യുജ്‌ എന്ന ധാതുവിൽ
നിന്നാണെന്നു അറിവു പകർന്നു നൽകുന്നു. അർത്ഥവത്തായ ചില സംഭാഷണങ്ങൾ
നമ്മുടെ വർത്തമാനകാലത്തേയ്ക്കുകൂടി സംക്രമിക്കുന്ന ബൗദ്ധികമായ ഔന്നത്യം
തന്നെയാണ്‌ നോവലിന്റെ രണ്ടാമദ്ധ്യായത്തിൽ ദർശിക്കുന്നത്‌. നോവലിന്റെ
മൂന്നാം ഭാഗത്തേയ്ക്കു കടക്കുവാൻ ജെ.എൽ.ഓസ്റ്റിൻ എന്ന ഭാഷാ
തത്വചിന്തകന്റെ വാക്കുകൾ ഓർമ്മവരുന്നു. ചില വാക്കുകൾ പ്രവൃത്തി
ചെയ്യുന്നു. സൂക്ഷ്മമായി നോക്കുമ്പോൾ ചില കാര്യങ്ങൾ നിർവ്വഹിക്കുന്നു.
ആർച്ച്‌ ഡീക്കൻ കോശിയുടെ പുല്ലേലി കുഞ്ചു ക്രിസ്തുമത പ്രചരണ ഗ്രന്ഥമായി
മാറുന്നു. ബിംബാരാധനയെ എതിർക്കുന്ന അധ്യായത്തിനു ശേഷം വൈരുദ്ധ്യദർശനമാണ്‌
സാധ്യമായത്‌. ഇവിടെ ഓർക്കേണ്ടത്‌ കൊളോണിയൽ ഭരണകൂടത്തിന്റെ താൽപര്യങ്ങളിൽ
പ്രധാനമായ ഒന്നായിരുന്നു മതപരിവർത്തനം എന്നുള്ളതാണ്‌. എങ്കിലും മിഷനറി
ഗദ്യത്തെക്കുറിച്ചു പഠിക്കുമ്പോൾ മലയാളത്തിൽ അവർ സൃഷ്ടിച്ച
പരിവർത്തനങ്ങളിൽ ഏറ്റവും പ്രധാനമായത്‌ മലയാള ഭാഷാഭേദങ്ങളെ ഏകീകരിച്ചു
എന്നതാണ്‌. കാരണം മിഷണറിമാർക്ക്‌ കേരളത്തിലെ എല്ലായിടത്തും
പ്രവർത്തിക്കേണ്ടിയിരുന്നു. സംസ്കൃതം അറിയാൻ കഴിയാത്ത ഭൂരിപക്ഷവും മിഷണറി
ഗദ്യത്തിന്റെ വഴി സ്വീകരിച്ചതിന്റെ കാരണം മിഷണറിമാത്രമാണ്‌. ഈ
വിഭാഗത്തോട്‌ കൂടുതൽ അടുത്തത്‌ അതുകൊണ്ടുതന്നെ അവർണ്ണ അധസ്ഥിത
വിഭാഗങ്ങളുടെ സാമാന്യവ്യവഹാരങ്ങൾ മിഷണറി ഗദ്യത്തിൽ കലരാൻ കാരണമായി.
 ഏതു വിധത്തിൽ നോക്കിയാലും ആധുനിക മലയാള ഗദ്യത്തിൽ ബൈബിളിന്റെ സ്വാധീനമുണ്ട്‌.
മലയാള നോവലിനെപറ്റി ചിന്തിക്കുമ്പോൾ സമയം കളയുന്നതിനും അന്യരുടെ
സ്വകാര്യതകൾ അറിയുന്ന വാസനയ്ക്ക്‌ തൃപ്തി നൽകാനും ഇടത്തരക്കാർക്ക്‌
ഉപകരിക്കാൻ ഒരു വിനോദോപാധി എന്ന നിലയിൽ നോവൽ ആരംഭിച്ചു. 19-​‍ാം
നൂറ്റാണ്ട്‌  മുതൽ കാലഘട്ടത്തിന്റെ ആവിഷകരണമെന്ന പദവിയിലേയ്ക്ക്‌ നോവൽ
ഉയർന്നു.അതുകൊണ്ട്‌ ശിൽപപരമായ ഗൗരവം ദീക്ഷിക്കേണ്ടതായി വന്നു.
ഇതിഹാസങ്ങളോട്‌ സമാനമായ ആഖ്യാന രീതിയായ നോവലിൽ വിശാലതയാണ്‌
അനുഭവപ്പെടുന്നത്‌. നാടുവാഴി പ്രഭുത്വവ്യവസ്ഥയ്ക്ക്‌ ഉലച്ചിൽ ഉണ്ടായ
ഘട്ടത്തിലായിരുന്നു നോവൽ സാഹിത്യത്തിന്റെ ആരംഭം. കഴിവും
പ്രയത്നശേഷിയുമുണ്ടെങ്കിൽ ഏതുവ്യക്തിക്കും സമൂഹത്തിൽ ഉന്നതസ്ഥാനം നേടാൻ
സാധിക്കുമെന്ന ശുഭാപ്തിവിശ്വാസം പുല്ലേലി കുഞ്ചു എന്ന നോവലിലുണ്ട്‌. ഈ
നോവലിലെ സജീവ സാന്നിദ്ധ്യം സമൂഹമാണ്‌. ആധിപത്യ വ്യവസ്ഥിതിക്കെതിരെയുള്ള
പ്രതിഷേധശബ്ദമായിരുന്നു അദ്യത്തെ അധ്യായങ്ങൾ.


പാർശ്വവൽക്കരിക്കപ്പെട്ടവരുടെ അനുഭവ വിവരണ രചനകൾ നിഷേധിക്കുന്നതാണ്‌
വരേണ്യവാദ ചരിത്ര സമീപനം എന്നതിന്റെ നേർക്കാഴ്ചയാണ്‌ പുല്ലേലി
കുഞ്ചുവിന്റെ തമസ്കരണം. ലക്ഷണമൊത്ത നോവലെന്ന്‌ വിശേഷിപ്പിക്കുന്ന
ഇന്ദുലേഖ എടുത്തുനോക്കുമ്പോൾ പതിനെട്ടാം അധ്യായം ശ്രദ്ധിച്ചാൽ
ദേശീയവിരുദ്ധനോവൽ എന്ന പ്രതീതിയാണുയർത്തുന്നത്‌. രാഷ്ട്രീയ ചർച്ച
സ്വാതന്ത്ര്യ സമരത്തിനെതിരായിട്ടാണ്‌ വായിക്കാൻ കഴിയുന്നത്‌. താരതമ്യേന
വൈകിമാത്രം സാഹിത്യത്തിൽ മുളച്ചുവന്ന മലയാള നോവൽ ലക്ഷണ നിർദ്ദേശത്താലോ
അവതരണ ധർമ്മത്താലോ നിയന്ത്രിതമായിരുന്നോ? പിന്നെങ്ങിനെയാണ്‌ നോവൽ
സാഹിത്യം വികസിക്കുന്നതിന്‌ മുമ്പ്‌ എഴുതിയ ഇന്ദുലേഖ ലക്ഷണമൊത്ത
നോവലായത്‌. ഇംഗ്ലീഷ്‌ നോവലിന്റെ ലക്ഷണ ശാസ്ത്രമല്ല മലയാള നോവലിനു
വേണ്ടത്‌. മദ്ധ്യവർഗ്ഗജീവിതത്തിന്റെ പ്രശ്നങ്ങൾ മാത്രമാണോ നോവലിൽ
വേണ്ടത്‌. ദേശീയ ജീവിതത്തിന്റെ പ്രത്യയശാസ്ത്രമല്ലേ ഉയർന്നു കാണേണ്ടത്‌.
സാമൂഹികാതിജീവനത്തിന്റെ ദുരിതസൗന്ദര്യം രേഖപ്പെടുത്തിയ പുല്ലേലി
കുഞ്ചുവിന്റെ അവതരണം കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണ രീതിയിലാണ്‌. അതൊരു
പോരായ്മയായിട്ടു കാണുകയാണെങ്കിൽ ഓസ്കാർ വൈൽഡിന്റെ കൃതികളുമായി
അടുത്തിടപഴകിയ വൈക്കം മുഹമ്മദു ബഷീർ 1947-ൽ എഴുതിയ ശബ്ദങ്ങൾ
ശ്രദ്ധിക്കുക. ഞാൻ ആഖ്യാതാവായി വരുന്ന സംഭാഷണ രീതിയിലുള്ള നോവലാണത്‌.


(ഡയലോഗെന്ന സാഹിത്യശാഖയിൽ പെടാനാണു സാധ്യത എന്ന്‌ കാൾബെക്സനും ആർതർ
ഗാൻസും ചേർന്നെഴുതിയിട്ടുണ്ട്‌. അതുപോലെ തന്നെ മലയാള സാഹിത്യത്തിലെ ആദ്യ
അടിക്കുറിപ്പ്‌ നോവലായ വെട്ടൂർ രാമൻനായരുടെ "ജീവിക്കാൻ മറന്നുപോയ
സ്ത്രീ"യും ശ്രദ്ധിക്കുക. (ഇതിലും ആഖ്യാതാവ്‌, "ഞാൻ" ആണ്‌)
സംസ്കാരത്തിന്റെ ബഹുത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾക്ക്‌ അംഗീകാരം
കിട്ടിക്കഴിഞ്ഞ സമകാലിക സാഹിത്യ അന്തരീക്ഷം പുല്ലേലികുഞ്ചുവിന്റെ
ചരിത്രപ്രാധാന്യവും നവീനതയും തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ
ആദ്യനോവലെന്ന സ്ഥാനം പ്രസിദ്ധീകരണഘട്ടത്തിൽ ഉണ്ടായില്ല എങ്കിലും "ആർച്ചു
ഡീക്കൻ കോശിയുടെ പുല്ലേലി കുഞ്ചു"പുനർവായനാഘട്ടത്തിൽ കാലികപ്രസക്തി
നേടുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...