17 Jun 2012

ആമിയുടെ ഓര്‍മ്മയില്‍.


ശാന്താമേനോൻ

മാധവിക്കുട്ടിയുടെ രചനകളിലൂടെ
   പുന്നയൂര്‍ കുളത്തെ പ്രശസ്തമായ നാലെപ്പാട്ട് തറവാട്ടിലെ തൊടിയില്‍ നില്‍ക്കുന്ന നീര്‍മാതളത്തിന്‍റെ ഇലകള്‍ക്കിപ്പോള്‍ മഞ്ഞനിറമാണ്.ദുഖ ഭാരത്താല്‍ ഇലകള്‍ പച്ച നിറം കൈ വിട്ടിരിക്കുന്നു.ഇനി പൂക്കാന്‍ വയ്യെന്ന മട്ടില്‍ തലകുനിച്ചു നില്‍ക്കുന്ന ആ മരത്തിനറിയാം, ഇനിയൊരിക്കലും തന്നോടിഷ്ട്ടം കൂടാന്‍ ഓര്‍മയുടെ പൂത്താലവുമായി പ്രിയപ്പെട്ട ആമി ഓടിയെത്തുകയില്ലെന്ന്.
    കൈരളിയെ സര്‍ഗ്ഗ ചേതനയാല്‍ വാരിപ്പുണന്ന, നീര്‍മാതളത്തിന്‍റെ സുഗന്ധം വായനക്കാരിലെത്തിച്ച മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി മാധവിക്കുട്ടി കഥാവശേഷയായിരിക്കുന്നു.

    പ്രശസ്ത കവയിത്രി ബാലാമണി അമ്മയുടെയും, ശ്രീ വി എം നായരുടെയും മകളായി ആയിരത്തി തൊള്ളായിരത്തി മുപ്പത്തി രണ്ട് മാര്‍ച് മുപ്പത്തൊന്നിനു പുന്നയൂര്‍ കുളത്തെ നാലെപ്പാട്ട് തറവാട്ടില്‍ ജനിച്ചു.പതിനഞ്ചാം വയസ്സില്‍ മാധവദാസിനെ വിവാഹം കഴിച്ചു.മൂന്നു മക്കള്‍.
    ഔപചാരിക വിദ്യാഭാസം ലഭിച്ചിട്ടില്ലാത്ത അവര്‍, മാധവികുട്ടി എന്ന പേരില്‍ മലയാളത്തിലും, കമലാദാസ് എന്നപേരില്‍ ഇംഗ്ലീഷിലും എഴുതി ആഗോള പ്രശസ്തയായി.ഒട്ടേറെ വിദേശ ഭാഷകളിലേക്ക് അവരുടെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.   എന്‍റെ കഥ, മതിലുകള്‍, തരിശുനിലം, നരച്ചീരുകള്‍ പറക്കുമ്പോള്‍, എന്‍റെ സ്നേഹിത അരുണ, ചന്ദനമരങ്ങള്‍, ഒറ്റയടിപ്പാത, ബാല്യകാല സ്മരണകള്‍, ചുവന്ന പാവാട, തണുപ്പ്, മാനസി, ഡയറിക്കുറിപ്പുകള്‍, പക്ഷിയുടെ മണം, നീര്‍മാതളം പൂത്തകാലം, വണ്ടിക്കാളകള്‍, നഷ്ട്ടപെട്ട നീലാംബരി, രുഗ്മണിക്കൊരു പാവക്കുട്ടി, എന്നിവ മലയാളത്തിലും, Summer in culcatta, Alphabet of best, The Decentants, Old play house, Collected poems എന്നിവ ഇംഗ്ലീഷിലും രചിച്ചിട്ടുണ്ട്.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റൊന്‍പതില്‍ ഇസ്ലാം മതം സ്വീകരിച്ചശേഷം യാ അല്ലാഹ് എന്ന കവിതാ സമാഹാരം പുറത്ത് വന്നു.വിദേശ സര്‍വ്വകലാശാലകളില്‍ അവരുടെ കൃതികള്‍ പഠിപ്പിക്കുന്നുണ്ട്.

    എഴുത്തച്ഛന്‍ പുരസ്ക്കാരം, വയലാര്‍ അവാര്‍ഡ്, സാഹിത്യ അക്കാദമി അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ് തുടങ്ങിയവ മലയാള കൃതികള്‍ക്കും, ആശാന്‍ വേള്‍ഡ് പ്രൈസ്, ഏഷ്യന്‍ പോയെട്രി പ്രൈസ്, കെന്റ് അവാര്‍ഡ്, എന്നിവ ഇംഗ്ലീഷ് കൃതികള്‍ക്കും ലഭിച്ചു.
ഇല്ലസ്ട്രെട്ടദ് വീക്ക്ലി ഓഫ് ഇന്ത്യയുടെ പോയെറ്റ് എഡിറ്റര്‍ ആയിരുന്നു. അവരുടെ കഥകളിലൂടെ പ്രശസ്തമായ നീര്‍മാതളം സ്ഥിതി ചെയ്യുന്ന പതിനാറുസെന്‍റ് ഭൂമി കേരളസാഹിത്യ അക്കാദമിക്ക് ഇഷ്ട്ടദാനം നല്‍കി മലയാളത്തെ നെഞ്ചിലേറ്റി.

     കല്‍പ്പിത ചിന്തകള്‍ ചിന്തേരിട്ടു മിനുക്കിയ, ആത്മകഥാംശമുള്ള എന്‍റെ കഥ എന്ന കൃതിയിലൂടെ, മലയാളിയെ അമ്പരപ്പിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി, ഫെമിനിസ്റ്റ് സങ്കല്‍പ്പങ്ങളെ മാറ്റിമറിച്ച്, സമൂഹമനസ്സിനെ സദാചാരത്തിന്‍റെ നാല്‍ക്കവലകളില്‍, നിശ്ചലമാക്കി നിര്‍ത്തി.സ്ത്രീ മനസ്സിന്‍റെ നിഗുഡ വിസ്മയങ്ങളിലെക്കിറങ്ങിച്ചെല്ലു
ന്ന, സ്ത്രീ ശരീരങ്ങളുടെ മോഹനമായ കൂടിച്ചേരലുകള്‍ പകര്‍ത്തിവച്ച ചന്ദനമരങ്ങള്‍, പക്ഷിയുടെ മണം എന്നി കഥകളിലൂടെ പ്രിയ കഥാകാരി വായനക്കാരെ ഒരു വ്യത്യസ്തപ്രതലത്തില്‍ സഞ്ചരിക്കാന്‍ പ്രാപ്തരാക്കി.കാട്ടുതീ പോലെ പടര്‍ന്നു കയറുന്ന കവിതകളിലൂടെയും, ബാല്യകാലസ്മരണകള്‍ തുടങ്ങിയ ഗൃഹാതുരത്വം നിറഞ്ഞ ഏടുകളിലൂടെയും അനശ്വരയായി.

       മലയാള സാഹിത്യ ശാഖക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കി, തന്‍റെ സിംഹാസനം വലിച്ചിട്ടിരുന്ന, നിര്‍ഭയയായ ചക്രവര്‍ത്തി നിക്ക്, കുട്ടികളുടെ നൈര്‍മല്യമാര്‍ന്ന മനസ്സും, കളങ്കലേശമില്ലാത്ത പെരുമാറ്റവും കൈ മുതലായി.മനസ്സില്‍ തോന്നിയത് ഒതുക്കിവക്കാന്‍ ഒരിക്കലും മുതിര്‍ന്നില്ല.വ്യക്തമായ ധാരണയോടെയും, വ്യഥകളും വ്യഗ്രതകളും നിറഞ്ഞ ഉള്‍ക്കാഴ്ച്ചയോടെയും എഴുത്തിനെ കണ്ട അവര്‍ ഒരഭിമുഖത്തില്‍ ഇങ്ങനെ പറഞ്ഞു.''എഴുത്തുകാരന്‍റെ പ്രതിബദ്ധത ഭാവിയോടാണ്.അയാള്‍ സംസാരിക്കുന്നത് നിങ്ങളോടല്ല, നിങ്ങളുടെ പിന്‍ തലമുറക്കാരോടാണ്.നിങ്ങള്‍ അയാള്‍ക്ക്‌ നേരെ കല്ലെറിയുമ്പോള്‍ അയാള്‍ എഴുത്തു നിര്‍ത്താതിരിക്കുന്നതും അതുകൊണ്ടാണ്. അവനവനായി നിലനില്‍ക്കാനും സ്വന്തം ഭാഗധേയത്തെ പിന്തുടരാനും അയാള്‍ക്ക്‌ വിലപ്പെട്ട പലതും ത്യജിക്കേണ്ടി വന്നേക്കാം.സ്വന്തം കുടുമ്പത്തിന്‍റെ സ്നേഹം പോലും. എന്നിട്ടും അയാള്‍ തനിയെ നടക്കുന്നു.ഒഴിഞ്ഞ ഓഡിട്ടോറിയത്തില്‍ നിന്നു സംസാരിക്കുന്നു.അവിടെ ശ്രോതാക്കള്‍ എത്തുന്നതും വൈകിയാകും.''

     സ്നേഹത്തിന് വേണ്ടിയുള്ള  അന്വേഷണം, അവസാന ശ്വാസംവരെ ഹൃദയത്തില്‍ സൂക്ഷിച്ച ഈ ഉപാസകയുടെ മതം എന്നും പ്രേമമായിരുന്നു.പ്രണയത്തെക്കുറിച്ച് ധീരവും നുതനവുമായി എന്നും സ്വപ്‌നങ്ങള്‍ കണ്ടിരുന്ന ആമിയുടെ ആദ്യത്തെയും അവസാനത്തെയും കാമുകന്‍ ശ്രീ കൃഷണനായിരുന്നു. താന്‍ കാര്‍മുകില്‍വര്‍ണ്ണന്‍റെ സ്വന്തം രാധയാണെന്ന് എന്നും അവകാശപ്പെട്ടു. ആത്യന്തികമായി ഒരു സ്ത്രീ ആരായിരിക്കണം എന്ന ചോദ്യത്തിന് മറുപടിയായി പറഞ്ഞു, സ്ത്രീ കാമുകിയായിരിക്കണം, കാമുകി മാത്രം.

     പ്രണയത്തിനു സ്ഥലകാലപ്രായവ്യതാസങ്ങളില്ലെന്നും സമര്‍ത്ഥിച്ചു . ഊഹിക്കാനാവാത്ത സര്‍ഗ്ഗസമസ്യയായി, നിര്ഭയയായി, കൈരളിയുടെ പൂമുഖത്ത് ഒറ്റക്കു നിന്ന കഥാകാരിയുടെ ചിന്തയുടെ ശുദ്ധി ഒരു കുളിനീരരുവിയായി പരിണമിച്ചു. തിളക്കുന്ന സ്നേഹത്തിന്‍റെ ലാവ നിറഞ്ഞ വാക്കുകളും ഒപ്പം മസൃണമായ ചേതനകളും സമ്മാനിച്ച്, എങ്ങിനെ അസാധാരണവും പ്രഫുല്ലവുമായ ജീവിതംനയിക്കാം എന്നുകാണിച്ച് വായനക്കാര്‍ക്ക് ഒരു മോഹക്കൊട്ടാരത്തിന്‍റെ  വാതായനം തുറന്നു നല്‍കി.അന്തമില്ലാത്ത മനോസഞ്ചാരങ്ങളുടെയും പകല്‍കിനാവുകളുടെയും ഇഷ്ട്ടതോഴിയായിരുന്ന പ്രിയപ്പെട്ട കമലയുടെ മനസ്സ് അപഗ്രഥ നങ്ങല്‍ക്കതീതമായിരുന്നു.
     നാട്ടിന്‍പുറത്തിന്‍റെ നന്മകളും തെളിച്ചവും, മഹാനഗരത്തിന്‍റെ ഗര്‍ജ്ജനവും കഥകളില്‍ നിറഞ്ഞാടി. സ്ത്രീത്വത്തിന്‍റെ തീരാവിസ്മയങ്ങള്‍ സമ്മാനിച്ച രചനകളിലുടെ മലയാളത്തിന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ട്ടയായിരിക്കുന്നു കമല.തന്‍റെ ആദ്യകാല കഥകളെല്ലാം  വികാരപരം എന്നവകാശപ്പെടുംബോഴും, വെറുതെ കരഞ്ഞാല്‍ പോരെന്നും എഴുത്തിലുടെ അന്തസ്സ് സ്ഥാപിക്കണമെന്നുമുള്ള പ്രമാണം അരക്കിട്ടുരപ്പിക്കുന്നു.വിവാദങ്ങളെ വരുതിയിലാക്കാന്‍ ഏറെ തത്രപ്പെട്ട കമലാ സുരയ്യ ഓര്‍മ്മക്കുറിപ്പുകളില്‍ ഇങ്ങനെ എഴുതി.''സ്നേഹത്തെ ക്കുറിച്ച് പറഞ്ഞു മനസ്സിലാക്കാന്‍ ഒരു വിചിത്രഭാഷ ഞങ്ങള്‍ക്ക് പ്രദാനം ചെയ്യണമെന്നു ഞാന്‍ ദൈവത്തോട് അപേക്ഷിക്കുന്നു.'' പ്രഭാതത്തില്‍ വിടരുന്ന, മൃദുസുഗന്ധം പരത്തുന്ന മോഹനപുഷ്പ്പമായി, ഓരോ മലയാളിയുടെ ഹൃദയത്തിലേക്കും നിശ്ശബ്ദ പാദചലങ്ങളോടെ വേറിട്ട  ചിന്തയുടെ ഉള്‍ക്കാഴ്ചയുമായി ആമി നടന്നു കയറി. ''ജീവിതം മുഴുവന്‍ എനിക്ക് ഉത്സവമായിരുന്നു.
വേദനകളില്‍ നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണ് ഞാന്‍ കവിതകള്‍ എഴുതാന്‍ തുടങ്ങിയത്.'' എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട്, വാക്കുകളില്‍ എന്നും വസന്തവും പ്രണയവും നിറച്ചുവച്ചു, സ്വര്‍ഗ്ഗത്തിന്‍റെ നിര്‍വ്വികാരതയില്‍ അലിഞ്ഞ ആ വാനമ്പാടി, പ്രണയാതുരയായ ഒരു വെള്ളിനക്ഷത്രമായി വിശാലമായ നീലാകാശത്തെ ഒരു കോണില്‍ നിന്നും മന്ദസ്മിതം പൊഴിക്കുകയാണ്.മാനുഷീക ബന്ധങ്ങളുടെ ധീരയായ വക്താവായി, ഇനിയും നമ്മോടൊപ്പം അദൃശ്യ സാന്നിദ്ധ്യമായി കമല വര്‍ത്തിക്കും.തന്‍റെ ജീവിതമാണ് എഴുതുന്നതെന്ന് ഉദ്ഘോഷിച്ച, അതിരുകളില്ലാത്ത പ്രണയോപാസക, പൈതൃകത്തിന്‍റെ ഉമ്മറത്ത് നീര്‍മാതളപ്പുക്കളാല്‍ വിരിച്ചിട്ട പരവതാനിയില്‍ നമുക്കും ഇരിക്കാം ഒട്ടു നേരം, മനസ്സ് പ്രേമാതുരമാക്കാം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...