19 Jul 2012

മലയാളസമീക്ഷ കഴിഞ്ഞ ലക്കം വായന


എ.എസ്.ഹരിദാസ്
pho. 9846675146

"പരകായ പ്രവേശനം ശീലിച്ചാൽ പരമസുഖം"
സി. രാധാകൃഷ്ണന്റെ പംക്തിയായ ഈ കുറിപ്പ്‌ തന്റെ  സാഹിത്യസിദ്ധിയുടെ
'രഹസ്യം' പരോഷമായി വെളിച്ചം കാണിക്കുന്നു.
ഈ 'പരകായ പ്രവേശണം' മറ്റൊരു തരത്തിൽ മനുഷ്യനെ വ്യക്തിത്വമില്ലാതാക്കാൻ
ഇടയാക്കുന്നത്‌ ചൂണ്ടിക്കാട്ടട്ടെ (ഒരു സംവാദത്തിനു വേണ്ടി മാത്രം):
സമൂഹത്തിന്റെ തലപ്പത്തുള്ള കുറച്ചാളുകൾ വിചാരിച്ചാൽ ആ സമൂഹത്തെതന്നെ
നിയന്ത്രിക്കാൻ കഴിയും. ജനാധിപത്യസമൂഹത്തിന്റെ നേട്ടവും കോട്ടവും
ഇതുതന്നെയാണെന്നു തോന്നുന്നു. വ്യക്തി, താൻ താനായിരിക്കുന്ന സമൂഹത്തിന്‌,
ധൈഷണികമായ വൈവിധ്യം നിലനിർത്താനാവും. എത്രയായാലും, സാഹചര്യങ്ങളുടെ
സൃഷ്ടിയാണല്ലോ, വ്യക്തി? നമ്മുടെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ ഭാഗമായ
സ്വാതന്ത്ര്യസമരനായകന്മാർ ഗുണസമ്പുഷ്ടരായ വ്യക്തികളായിരുന്നു.
അവരിലേയ്ക്കുള്ള 'പരകായ പ്രവേശനം' നമ്മുടെ സമൂഹത്തെ നന്മയിലേയ്ക്കു
നയിച്ചിട്ടുണ്ട്‌. എന്നാലിന്നോ? (എല്ലാവരേയും അടച്ചാക്ഷേപിക്കാനല്ല
ഇത്‌). എത്ര നേതാക്കന്മാർ യുവസമൂഹത്തിന്‌ അനുകരണീയരായുണ്ട്‌?
അനനുകരണീയരായ ചിലരെങ്കിലും വിമർശനരഹിതമായി ആരാധിക്കുന്നത്‌ ഇന്നത്തെ
കേരളത്തെയും ഇന്ത്യയേയും നാശത്തിലേയ്ക്കു നയിക്കുകയില്ലേ? ഈയൊരു
അപകടകരമായ അനന്തരഫലം നേതൃത്വത്തെ അനുകരിക്കുന്നതിനുണ്ട്‌ എന്നു
സൂചിപ്പിക്കാൻ ഈ എളിയ വായനക്കാരനെ അനുവദിക്കുക.

ശ്രീ അമ്പാട്ടു സുകുമാരൻനായരുടെ കുറിപ്പ്‌ അദ്ദേഹത്തിന്റെ അനുഭവത്തിന്റെ
സാമൂഹ്യവബോധാധിഷ്ഠിതമായ ഒരു വിശകലനമായിരുന്നെങ്കിൽ എത്ര
നന്നായിരുന്നുവേന്നും തോന്നിച്ചു. മലയാളഭാഷയുടെ ദയനീയതയിലേയ്ക്കു
വിരൽചൂണ്ടിയ രാംമോഹൻ പാലിയത്തിന്റെ കുറിപ്പു കൊള്ളാം. എങ്കിലും,
കുറച്ചുകൂടി ഗൗരവമുള്ള വിഷയങ്ങൾ തെരഞ്ഞെടുക്കാനും, അത്‌, അന്യരാണു
വായിക്കുന്നത്‌, തന്റെ തന്നെ മനസ്സല്ല എന്നു തിരിച്ചറിഞ്ഞ്‌ മറ്റൊരു
ശൈലിയിൽ എഴുതാനും അദ്ദേഹം ശ്രമിക്കണമെന്നഭ്യർത്ഥിക്കുന്നു
.
ഡോ. എം. എസ്‌. പോളിന്റെ നിരൂപണലേഖനം, ഗഹനമായ ചർച്ച ആവശ്യപ്പെടുന്നതാണ്‌.
ശ്രീ. എം. കെ. ഹരികുമാറിന്റെ അടുത്തകാലത്തെ നാലു പുസ്തകങ്ങൾ
പരിശോധിച്ചുകൊണുള്ള ഈ പഠനം, മലയാളഭാഷയെ സമ്പന്നമാക്കുന്നു.
മലയാള സാഹിത്യചരിത്രപഠനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കിടയാക്കുന്ന
കണ്ടെത്തലുകളാണ്‌ 'മീരാകൃഷ്ണയുടെ' പുല്ലേലി കുഞ്ചു-പുനർവായന' എന്ന
സാഹിത്യ പഠനത്തിലുള്ളത്‌. ഈ ചരിത്രഗവേഷണബുദ്ധി ഇനിയും
പ്രകടിപ്പിക്കപ്പെടുകയും, പുതിയ ചരിത്രപരമായ അറിവുകൾ സൃഷ്ടിക്കുകയും
ഇന്ന്‌ ആവശ്യമായിരിക്കുന്നു.
മലയാളഭാഷ വിന്യാസത്തിൽ ഒരു ആര്യസംസ്കാരവും ദ്രാവിഡസംസ്കാരവും
നിലനിൽക്കുന്നുണ്ട്‌. ഇതിൽ, ദ്രാവിഡപക്ഷത്തിന്റെ വളർച്ചയും വിന്യാസവും,
നമ്മുടെ സാമൂഹ്യചരിത്രത്തെ സംബന്ധിച്ച അടിയുറച്ചുപോയ സങ്കലങ്ങളിൽ
വിള്ളലുകൾ വീഴ്ത്താനും, പുതിയൊരവബോധം തന്നെ സൃഷ്ടിക്കപ്പെടാനും
ഇടയാക്കും. അത്തരമൊരു നിരീക്ഷണശൈലി വളർത്താൻകൂടി മീരാകൃഷ്ണയെപ്പോലുള്ള
ഗവേഷകർക്കു കഴിയും; കഴിയണം.

ജിബിൻ മട്ടന്നൂറിന്റെ "ഭ്രാന്തം" ഒരു നല്ല ഓർമ്മകുറിപ്പായി. സമൂഹത്തിന്റെ
പ്രശ്നങ്ങൾ ചുഴിഞ്ഞെടുക്കുന്നത്‌ മിക്കവാറും സാഹിത്യകാരന്മാരാണെന്നു
പറയാം. ഒരു പ്രശ്നത്തിന്റെ സാന്നിദ്ധ്യം മണത്തറിഞ്ഞാൽ അതിന്റെ
മൂലത്തിലേയ്ക്ക്‌ ചിന്ത പായിക്കുകയും സമൂഹത്തെ ബോധ്യപ്പെടുത്തുകയും
ചെയ്യാൻ. 'ക്രാന്തദർശി'യായ എഴുത്തുകാരൻ തയ്യാറെടുക്കുകയായി. എന്നാൽ അത്‌
അവിടെ അവസാനിക്കുന്നില്ല.
സാമൂഹ്യപ്രശ്നങ്ങൾ പിന്നെ ഏറ്റെടുക്കുന്നത്‌ സമൂഹത്തിന്റെ
രാഷ്ട്രീയനേതൃത്വമാണ്‌. പലപ്പോഴും സാമൂഹ്യ മുന്നേറ്റങ്ങളിലൂടെതന്നെയാവും
അത്തരം പ്രശ്നങ്ങൾ ഭരണകൂടത്തിനെ ബോധ്യപ്പെടുത്തുകയും, അവയ്ക്ക്‌ പരിഹാരം
തേടുകയും ചെയ്യുന്നത്‌. ഈ പ്രക്രിയയ്ക്കിടയിൽ കടന്നു വരുന്ന മറ്റൊരു
ശക്തിയാണ്‌ ശാസ്ത്രം.
ഭ്രാന്ത്‌, ഇന്ന്‌ ശാസ്ത്രം പരിഹാരം കണ്ടെത്തിയ ഒരു രോഗമാണ്‌. അതിന്റെ
സാമൂഹ്യമായ പ്രത്യാഘാതങ്ങൾ നിലനിൽക്കെത്തന്നെ, ശരീരശാസ്ത്രത്തിന്റെ
(ഇവിടെ, മസ്കിഷ്കത്തിന്റെ) കാഴ്ചപ്പാടിലൂടെ രോഗത്തെ നിർവ്വഹിക്കുകയും,
കാരണങ്ങൽ കണ്ടെത്തുകയുമുണ്ടായിട്ടുണ്ട്‌. ചിന്തയുടെ
ക്രമരാഹിത്യത്തിനിടയാക്കുന്ന രാസപദാർത്ഥങ്ങളുടെ ഘടന കണ്ടെത്തി, അവയിൽ ഓരോ
രാസവസ്തുവിന്റേയും സാന്നിദ്ധ്യത്തെ ക്രമീകരിക്കാൻ കഴിയുന്ന
രാസപദാർത്ഥങ്ങൾ പുറമേനിന്നും മരുന്നിന്റെ രൂപത്തിൽ നിക്ഷേപിച്ചാണ്‌
മനോരോഗചികിത്സകർ 'ഭ്രാന്തി'നെ നിയന്ത്രണവിധേയമാക്കുന്നത്‌. മതിയായ
ശാസ്ത്രാവബോധത്തിന്റെ സഹായത്തോടെ രോഗികളെയും അവരുടെ ബന്ധുക്കളെയും
(രോഗിയുമായി സഹവസിക്കുന്നവർ) ബോധവൾക്കരിക്കുകക്കൂടി ചെയ്താൽ, മനോരോഗം
മാറ്റാവുന്നതേയുള്ളൂ.
കഥകൾ
ബാബു കുഴിമറ്റത്തിന്റെ കഥ, 'യൂദാസിന്റെ സുവിശേഷം' എത്രയോ പറഞ്ഞു കഴിഞ്ഞ
പ്രമേയമാണെന്നു തോന്നി. ഒരു കഥയില്ലായ്മയുണ്ടുതാനും! ക്ഷമിക്കുക.
കുഞ്ഞൂസിന്റെ 'കർത്താവും ഭർത്താവും' കുറേ പറഞ്ഞു കഴിഞ്ഞ വിഷയം തന്നെ.
റോസിലിയുടെ 'ഉയിർപ്പുകൾ' പ്രതീക്ഷയിലേയ്ക്കു തന്നെ, എല്ലാ അർത്ഥത്തിലും.
ഒരു സാധാരണ ജീവിതത്തിന്‌ കഥയുടെ ഉണ്മ പകരാൻ കഴിഞ്ഞു, റോസിലിക്ക്‌. സണ്ണി
തായങ്കരിയുടെ 'വിമതർ' ഇന്നത്തെ കേരളത്തിന്റെ ചിത്രം വരച്ചുകാട്ടി.
സമൂഹഗതിയുടെ നാശം കണ്ടു ദുഃഖിതനാവുന്ന ഒരെഴുത്തുകാരനേ ഇതുപോലെ എഴുതാനാവൂ.
അഭിനന്ദനങ്ങൾ.
എം. സുബൈർ എഴുതിയ 'ചെകുത്താന്മാരുടെ കഥ" ചെറുകഥാ ലോകത്ത്‌ പുതിയൊരു
ഭാഷ്യമാണ്‌. ഛ സാമൂഹ്യവിമർശനത്തിന്‌ എടുത്ത മേഖല നവീനവുമാണ്‌. അക്രാഷ്ട
പഞ്ചമി: (എസ്സാർ ശ്രീകുമാർ). ഹ്രസ്വകഥയിലൂടെ ശക്തമായ ആവിഷ്കാരം. അനീഷ്‌
ഗോപാൽ എഴുതിയ 'വേഷങ്ങൾ' കുട്ടിക്കാലത്തു വായിച്ച കഥപോലെ മനസ്സിനെ
പെട്ടെന്നു കീഴടക്കിക്കളഞ്ഞു. അതിലും പെട്ടെന്ന്‌ കഥ അവസാനിക്കുകയും
ചെയ്തു. ശ്രീദേവിയുടെ 'ചിത' (ഹ്രസ്വകഥ) ഒന്നുക്കൂടി
തെളിച്ചെഴുതാമായിരുന്നു.
അനിൽകുമാർ സി. പിയുടെ "ശവമുറിയിലെ വേറിട്ടുനിൽക്കുന്ന കഥയായി. ക്ലാഫ്ട്‌
കയ്യിലുള്ളത്‌ മെച്ചപ്പെടുത്താൻ ശ്രമിക്കണം. ഷാജഹാൻ എഴുതിയ ഹ്രസ്വകഥ
(അന്നയുടെ......) കാവ്യം പോലെ മനോഹരം. സുനിൽ എം. എസ്‌ (കപ്പേള......)
ണല്ലോരു കഥയെഴുതിയിരിക്കുന്നു. നുറുങ്ങനുഭവത്തിനു ഒട്ടേറെ
പറയാനുണ്ടെന്നോർമ്മിപ്പിക്കുന്നു, ഈ കഥ. ലിജീഷ്കുമാർ എന്തിനാണിങ്ങനെയൊരു
കഥയില്ലായ്മ എഴുതിയിതെന്ന്‌ മനസ്സിലായില്ല.

സുഭാഷ്‌ വാസുവിന്റെ "ചുവന്ന നക്ഷത്ര"ത്തെ ഏറ്റവും പുതിയ രചനയെന്നു പേർ
ചൊല്ലി വിളിക്കാം. ചരിത്രത്തിലൂടെ വികാരപരമായ കടന്നു പോയാൽ, പക്ഷേ
കഥയുണ്ടാവില്ല. പ്രമേയത്തെ കഥയാക്കി മാറ്റാവുന്നതാണ്‌ ക്രാഫ്ട്‌.
അനിമേഷ്‌ സേവ്യറിന്റെ "പിങ്ക്‌ സ്കൂട്ടിയിൽ വരുന്ന പെണ്ണ്‌" ലക്ഷണമൊത്ത
കഥയെന്നു പറയണം. എല്ലാ സാങ്കേതിക ഘടങ്ങളും പാലിച്ചുകൊണ്ട്‌, വായന രസകരമായ
ഒരനുഭവമാക്കി  മാറ്റിയ കഥ!  ദീപു കാട്ടൂരിന്റെ 'അതിജീവനം', കഥയുടെ
പുതിയൊരു സ്റ്റൈൽതന്നെ! അഭിനന്ദനങ്ങൾ.  'മഷിയടയാളം' എഴുതിയ അബ്ദുൾ
ഹമീദ്‌, മിക്കവാറും മലയാളസിനിമകൾ പ്രതിപാദിക്കുന്ന വിഷയം എടുത്തതു
ശരിയായില്ല. യാതൊരു പുതുമയുമില്ലാത്ത പ്രമേയം. ആവിഷ്കാരത്തിലും
പുതുമയില്ല. ഹർഷമോഹൻ സജിനിന്റെ ഇറ്റാലിയൻ ദേശത്തെ കഥ ഒരുഭവമായി. മനുഷ്യൻ
ജീവിക്കുന്ന സമൂഹത്തിന്റെ വൈവിധ്യം സംബന്ധിച്ചു ചിന്തിക്കാൻ ഈ കഥ
പ്രേരണയാകുന്നു. അഭിനന്ദനങ്ങൾ!
സി. പി. രാജശേഖരന്റെ പംക്തിയിലെ ഇത്തവണത്തെ കുറിപ്പ്‌ ഏറെ
സങ്കടത്തിനിടയാക്കി. വിലപ്പെട്ട 'മലയാള സമീക്ഷ'യുടെ പേജുകൾ ഉപരിവിപ്ലവമായ
ഇത്തരം അവതരണങ്ങൾക്കായി നീക്കി വയ്ക്കണമോ?  സുധാകരൻ ചന്തവിളയാണെങ്കിൽ,
എടുത്ത വിഷയത്തിന്റെ കാമ്പ്‌ സ്പർശിച്ചില്ലെന്നു മാത്രമല്ല, കേവലം
പാരമ്പര്യവാദികൾ പറയുന്ന നിലപാടിൽനിന്നുകൊണ്ട്‌ സ്ത്രീവിമോചനത്തെ
സംബന്ധിച്ചുള്ള തന്റെ അബദ്ധചിന്തകൾ വാരിയെറിഞ്ഞു. അത്രതന്നെ. ഡോ. എം.
എസ്‌. ജയപ്രകാശിന്റെ 'ചരിത്രരേഖ'യിലെ കുറിപ്പ്‌, പ്രശ്നത്തോട്‌
സമതുലിതമായ നിലപാടെടുക്കുന്നതിന്‌ ഉദാഹരണമായി പറയാം.
'നിലാവിന്റെ വഴി'യിലൂടെയുള്ള ശ്രീ പാർവ്വതിയുടെ വയനാടൻ യാത്ര നല്ല
വായനാസുഖം പകർന്നു. യാത്രക്കാരി അനുഭവിച്ച തണുപ്പിന്റെ കുളിര്‌
വായനക്കാർക്കും പകർന്നു കിട്ടിയത്‌ പോലെ തോന്നി. അടുത്ത ലക്കത്തിനായി
കാത്തിരിക്കുന്നു. ആർ. ശ്രീലതാ വർമ്മ 'അക്ഷരരേഖ'യിലൂടെ പ്രധാനപ്പെട്ട ഒരു
സംവാദത്തിന്‌ തുടക്കം കുറിച്ചിരിക്കുകയാണ്‌. കുറേക്കാലങ്ങളായി മലയാളഭാഷ
ആവശ്യപ്പെടുന്ന ഒരു ചർച്ചയാണിത്‌. ഭംഗിയായി പുരോഗമിക്കുമെന്നു
പ്രതീക്ഷിക്കാം.
"മലയാള സമീക്ഷ"യെ അർത്ഥസമ്പുഷ്ടവും, ഗൗരവതരവും, സർവ്വോപരി
പ്രയോജനയോഗ്യവുമാക്കി മാറ്റുന്ന പംക്തികളിൽ ഒന്നായി സ്വപ്ന ജോർജ്ജിന്റെ
കോളം വിലയിരുത്തപ്പെടണം. വിജ്ഞാനദായിനിയായ മാഗസിനായി ഈ പംക്തികൾ
മലയാളസമീക്ഷയെ മാറ്റിയെടുക്കുമെന്ന ശുഭപ്രതീക്ഷ മുന്നോട്ടുവയ്ക്കട്ടെ.
ഫെസൽബാവയുടെ പംക്തിയും, ഗൗരവതരമായ വിഷയത്തെ ആസ്പദമാക്കിയാണെന്നതും
സന്തോഷകരം തന്നെ. ബെന്യാമിന്റെ പ്രശസ്തമായ "ആടുജീവിതം" പ്രവാസി
മലയാളിയുടെ കഷ്ടസ്ഥിതിയിലേയ്ക്കു വിരൽ ചൂണ്ടുന്നു. ഏറെ വേദനയോടെ മാത്രം
വായിക്കാൻ കഴിയുന്നതാണ്‌ ആ നോവൽ. ശ്രീ. ഫൈസൽബാവ രേഖപ്പെടുത്തുന്ന
പ്രവാസജീവിതത്തിന്റെ ദുഃഖങ്ങൾ ഏറ്റുവാങ്ങാൻ മലയാളികൾക്ക്‌
മനസ്സുണ്ടാവട്ടെ എന്നു പ്രതീക്ഷിക്കാം.
വെള്ളിയോടെന്റേയും എസ്‌, സുജാതന്റേയും പംക്തികളും അർത്ഥസമ്പുഷ്ടം തന്നെ.
കവിതകൾ
ഡോ.എം.എസ്.പോൾ
ദീപു കാട്ടുർ

ശ്രീധരനുണ്ണിയുടെ 'പുറപ്പാട്‌' ശ്രദ്ധേയമായി. മണസൂർ രാജൻബാബു
(അലൗകികം)വിന്റെ കാവ്യം അളക്കാൻ കഴിയാത്ത ആഴങ്ങൾ കാട്ടിത്തരുന്നു.
പവിത്രൻ തീക്കുനി, ജയചന്ദ്രൻ പൂക്കരത്തറ, സൈനുദ്ദേ‍ീൻ ഖുറൈഷി, കെ. വി.
സക്കീർഹുസൈൻ, ഫൈസൽബാവ, യാമിനി ജേക്കബ്‌, ഗോപി മംഗലത്ത്‌, ഡോ. കെ. ജി.
ബാലകൃഷ്ണൻ, ടി. കെ. ഉണ്ണി, സത്താർ ആടൂർ, എം. കെ. ജനാർദ്ദനൻ, സന്തോഷ്‌
പാല, സനൽ ശശിധരൻ, ഗീതാകുമാരിസ ശാന്താദേവി, ശീതൾ, ഷീല, ഇന്ദിരാ ബാലൻ,
ധനലക്ഷ്മി, ശരത്ത്‌ ടി. എസ്‌., ലീല എം. ചന്ദ്രൻ, ഗീതാ, മിനി, ശ്രീദേവി,
രമേശ്‌, ശകുന്തള, രാജ്ജൂ കാഞ്ഞിരങ്ങാട്‌, ഷാജി നായരമ്പലം, സ്മിത പി.
കുമാർ, സുമിത്ര, മനോജ്‌ മേനോൻ, ശയൻസൺ പുന്നശേരി, അഭവ്‌ അഭി, മഹർഷി,
പത്മബാബു, രാജേന്ദ്രൻ, സുലോജ്‌, ഹരീന്ദ്രനാഥ്‌, കണ്ണൻ, ഡിനു, സതീശൻ,
നന്ദാദേവി, മുരളീധരൻ, പവിത്രൻ, സജീവ്‌ കുമാർ, അൻവർ മാഷ്‌,
ശ്രീകൃഷ്ണദാസ്‌, ഗംഗാധരൻ, ശ്രീനാഥ്‌, ബോബൻ ജോസഫ്‌, ഷൈൻ ടി. തങ്കൻ,
ഗോപകുമാർ, ജലീൽ, ആനന്ദവല്ലി, എം. കെ. ഹരികുമാർ എന്നിവരുടെ കവിതകളും ഈ
ലക്കത്തിലുണ്ട്‌.
മറ്റു പംക്തികളും തുടരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...