രമേശ് കുടമാളൂർ
കര്‍ക്കടക രാവില്‍ മഴപ്പാട്ടിലുണ്ടൊരു രാമായണം
ഉമ്മറത്തിണ്ണയില്‍ കാല്‍ നീട്ടി വെച്ചിരു-
ന്നമ്മൂമ്മയീണത്തിലതു പാടിടുമ്പോള്‍
ചാരത്തു കത്തും വിളക്കിന്‍ വെളിച്ചം
ഓട്ടുപാത്തിയിലൂടെ നൂലായി വീഴും
കര്‍ക്കടക മഴയുടെ ഊടിലും പാവിലും
ജാനുവിന്‍ കവിളിലെ കണ്ണുനീര്‍ച്ചാലിലും
കസവുനൂല്‍ നെയ്തു ചേര്‍ക്കുന്നു.
കര്‍ക്കടക രാവില്‍ മഴപ്പാട്ടിലുണ്ടൊരു രാമായണം
ഒരു കര്‍ക്കടക മഴയുടെ സീതായനം
ഉഴവു ചാലില്‍ നിന്നു സൂര്യനാം ജനകന്‍
കാരുണ്യ കിരണ ഹസ്തങ്ങളാലേ എടുത്തുയര്‍ത്തി
ആകാശ മിഥിലയില്‍ വളര്‍ത്തി.
പിന്നെയൊരു നാളിലൊരു വില്ലാളി വീരന്‍
മിന്നലിടി വെട്ടാല്‍ ദിഗന്തം മുഴക്കി
വില്ലൊടിച്ചവളെ ഒരാത്മഹര്‍ഷത്തിന്‍
കുളിര്‍മഴയാക്കി അയോദ്ധ്യയില്‍ കുടിയിരുത്തി.
കര്‍ക്കടക രാവില്‍ അമ്മൂമ്മ പാടും
കിളിപ്പാട്ടിലാത്മാവലിഞ്ഞിരിക്
ജാനുവിന്നുള്ളിലൊരിടിത്തീ മഴയായി
പെയ്യുന്നതുത്തര രാമായണം!