20 Sept 2012

തമോഗര്‍ത്തം




രമേശ് കുടമാളൂർ

ആയിരം കാതം വടക്ക്
ഇന്ത്യക്കും പാകിസ്ഥാനുമിടയില്‍
ഭൂപടത്തില്‍ കുത്തുകളും വരകളുമായി
വരച്ചോരതിര്‍ത്തി രേഖ.
മണ്ണിലത് തിരഞ്ഞു ചെന്നാല്‍ കാണാം
പതിനായിരം വാട്ടിന്റെ വൈദ്യുതക്കമ്പിവേലി-
മുള്ളുപോല്‍
മുറിവുപോല്‍
മുന്നറിയിപ്പ് പോല്‍.

അതിലൂടെ നൂഴ്ന്ന് വടക്ക് കിഴക്കുനിന്നും
തെക്കുപടിഞ്ഞാട്ടേയ്ക്കൊഴുകുന്ന കുളിരരുവി.
ഹിമശൈല നന്ദിനി
സിന്ധുവിന്‍ കൈവഴി, കളിത്തോഴി.

രാത്രി-
അതിരുകള്‍ കാണാതെ അവളൊഴുകുമ്പോള്‍
അവളുടെ അനവരതമാമാത്മ ഹര്‍ഷ
തരംഗങ്ങളില്‍ വീണു തുള്ളിത്തുളുമ്പി
പുഞ്ചിരിക്കണ്ണുമായ് വാനിലൊരു നക്ഷത്രം

പുഴ അവനോടു ചോദിച്ചൂ..
നീ ഏതതിരിന്നു മുകളില്‍?
തെക്കോ? കിഴക്കോ? വടക്കോ? പടിഞ്ഞാറോ?

അവളുടെ കളകളമീണങ്ങളില്‍ അവനോതി നിറയുന്നു...
എവിടെ നിന്നെന്നെ നോക്കിയാലും ഞാന്‍
അവരുടെ നാട്ടുകാരന്‍ അവധൂതന്‍.
എന്നില്‍നിന്നും ഞാന്‍ പുറപ്പെട്ടു നിന്നിലേക്കെത്തുവാന്‍
എത്രയോ കോടി വര്‍ഷങ്ങള്‍.
ഭൂമിയില്‍ ഒരു കോടി കുരുന്നു കുഞ്ഞുങ്ങളുടെ
വിടരും മിഴികളില്‍ തിരമിന്നി നിറയും
വെളിച്ചമായ് മാറാനെനിക്ക് ഭാഗ്യം.

ഞാന്‍ നിന്നിടം ഇന്ന് വന്‍ തമോഗര്‍ത്തം.
അതറിയാതെ എത്രയോ കോടി  വര്‍ഷങ്ങള്‍
കോടി മനുഷ്യര്‍
അതിരുകള്‍ തീര്‍ത്തും തിരിച്ചും
പരസ്പരം പകയുടെ കനലുകള്‍ വിതറിയും
വിദ്വേഷമായെരിഞ്ഞും പുകഞ്ഞും
നീറിപ്പടര്‍ന്നും പൊലിഞ്ഞും
എന്നെ അവരുടെ അതിരുകള്‍ക്കുള്ളില്‍ കുടിവെച്ചു.

എങ്കിലും ഭൂമിയില്‍ അറിവിന്റെ അതിരുകള്‍
അറിയാത്ത കോടി കുഞ്ഞുങ്ങളുടെ മിഴികളില്‍
വിസ്മയമാകാനെനിക്കുമിഷ്ടം- അവര്‍
അതിരുകള്‍ വേര്‍തിരിച്ചറിയും വരെ!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...