19 Sept 2012

മഴയും നിലാവും പെയ്ത രാവില്‍



 ഷെരീഫ് കൊട്ടാരക്കര

ഉത്രാട പാച്ചിലിനു ശമനം വന്നിരിക്കുന്നു. വല്ലപ്പോഴും കടന്ന് പോകുന്ന വാഹനങ്ങളും അങ്ങിങ്ങ് ഒന്ന് രണ്ട് കാല്‍നടക്കാരുമൊഴിച്ചാല്‍ വിജനമായിരുന്ന നിരത്തിലൂടെ തെളിഞ്ഞ് നിന്ന നിലാവില്‍ ഞാന്‍ പതുക്കെ നടന്നു.
വര്‍ഷങ്ങളായി ഇതെന്റെ പതിവാണ്, ഉത്രാട രാവിലെ ഓണ നിലാവില്‍ ലക്ഷ്യമില്ലാതെ നടക്കുക എന്നത്.രണ്ട് പെരുന്നാള്‍ രാവുകളിലും ഞാന്‍ ഇപ്രകാരം രാത്രി ഏറെ ചെല്ലുമ്പോള്‍ ഏകനായി നടക്കും. മനുഷ്യ ജീവിതത്തിന്റെ പല മുഖങ്ങള്‍ വിവിധ കോണുകളിലൂടെ നോക്കി കാണാന്‍ സാധിക്കുന്ന ഒരവസരമാണിത്.
നേരത്തെ പെയ്ത മഴയുടെ അവശിഷ്ടമായി നിരത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കി ഓരം ചേര്‍ന്നു നടന്നപ്പോള്‍ നിരത്തിനു സമീപമുള്ള കട തിണ്ണയില്‍ രണ്ട് പേരെ നിലാ വെളിച്ചത്തില്‍ ഞാന്‍ കണ്ടു. അവരില്‍ പ്രായമുള്ള മനുഷ്യനു ഏകദേശം 65നും 70നും മദ്ധ്യേ പ്രായം കാണും. അയാള്‍ അവിടെ ഇരിക്കുകയായിരുന്നു. അപരന്‍ 35 വയസ്സോളം പ്രായമുള്ള യുവാവാണ്.
യുവാവ് വൃദ്ധനെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമത്തിലായിരുന്നു എന്നെനിക്ക് മനസിലായി. ഈ പ്രായത്തിലും ആജാനുബാഹു ആയ ആ മനുഷ്യന്‍ ആരോഗ്യവാനാണെന്നും അദ്ദേഹം സൈന്യത്തില്‍ നിന്നോ പോലീസില്‍ നിന്നോ പെന്‍ഷന്‍ പറ്റി പിരിഞ്ഞ ആളാണെന്നും മുഖത്തെ മീശയും അജ്ഞാ സ്വരത്തിലുള്ള സംസാര രീതിയും എന്നെ ബോദ്ധ്യപ്പെടുത്തി.
”നിനക്ക് പോകാം, ഞാന്‍ വീട്ടിലേക്ക് വരില്ല’ അയാള്‍ യുവാവിനോട് കര്‍ശനമായി പറഞ്ഞു.
എന്നെ കണ്ടപ്പോള്‍ ജാള്യതയിലായ യുവാവ് വൃദ്ധന്റെ കൈ പിടിച്ച് പതുക്കെ പറഞ്ഞു.’ അഛാ, നമുക്ക് പോകാം; എല്ലാവരും വീട്ടില്‍ അഛനെ നോക്കി ഇരിക്കുകയാണ് ‘.
‘ ഇല്ലാ ഞാന്‍ വരില്ല , എനിക്ക് വരാന്‍ സാധിക്കില്ല, നീ പോ….’ വൃദ്ധന്‍ വീണ്ടും തല കുനിച്ചിരുന്നു.
ആ യുവാവ് നഗരത്തിന്റെ തിരക്കിലൂടെ കാര്‍ ഓടിച്ച് പോകുന്നത് പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ഏതോ ഉയര്‍ന്ന ഉദ്യോഗസ്ഥനാണെന്ന് അയാളുടെ ഭാവങ്ങളും കാറിന്റെ പുതുമയും വെളിപ്പെടുത്തിയിരുന്നു. അപ്രകാരമുള്ളവര്‍ക്ക് ഇപ്പോള്‍ കണ്ട രംഗങ്ങളില്‍ പെട്ട് പോയാല്‍ സാധാരണ ഉണ്ടാകുന്ന എല്ലാ പരുങ്ങലും അയാളില്‍ ഞാന്‍ കണ്ടു. അത് കൊണ്ട് തന്നെ ആ ചമ്മല്‍ മാറ്റി സമാധാനിപ്പിക്കാനായി അയാളുടെ തോളില്‍ തലോടി ഞാന്‍ ചോദിച്ചു ‘ എന്ത് പറ്റി അഛനു, എന്റെ സഹായം എന്തെങ്കിലും വേണോ?’
എന്റെ സമീപനം അയാള്‍ക്ക് നല്ലരീതിയില്‍ അനുഭവപ്പെട്ടു എന്ന് മുഖത്തെ ഭാവം വ്യക്തമാക്കി. അത് കൊണ്ടായിരിക്കാം അയാള്‍ കാര്യങ്ങള്‍ ചുരുക്കത്തില്‍ വിവരിച്ചു.
വൃദ്ധന്റെ അഛന്‍ തൊണ്ണൂറ്റി മൂന്നാമത്തെ വയസില്‍ കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് മരിച്ചിരുന്നു. ‘അഛനും വല്യഛനും പിതൃപുതൃ ബന്ധത്തിലുപരി ഉറ്റ സ്‌നേഹിതന്മാരെന്ന നിലയിലായിരുന്നു ജീവിച്ചിരുന്നത്. പോലീസിലെ സര്‍ക്കിള്‍ ഇന്‍സ്പക്റ്റര്‍ ലാവണത്തില്‍ നിന്നും പെന്‍ഷന്‍ പറ്റിയ അഛന്‍ ഔദ്യോഗിക ജീവിതത്തിലിരിക്കുമ്പോഴും ഒന്നിരാടം വീട്ടില്‍ വന്ന് വല്യഛനോടൊപ്പം രാത്രി കഴിച്ച് കൂട്ടും. പത്ത് വര്‍ഷങ്ങള്‍ക്കള്‍ക്ക് മുമ്പ് വരെ അവര്‍ രണ്ട് പേരും കൂട്ട്കാരെ പോലെ ബാറ്റുമിന്റനും മറ്റും കളിച്ചിരുന്നു.
ഞങ്ങള്‍ കുടുംബാംഗങ്ങള്‍ എല്ലാവരും ഒരു വലിയ പുരയിടത്തില്‍ അടുത്തടുത്തായി വീടുകള്‍ പണിത് ഒരു വലിയ കൂട്ടുകുടുംബമായി കഴിഞ്ഞു വരുന്നു. അഛനും വല്യഛനും എന്നോടൊപ്പമാണ്. അചന്റെ പ്രിയപ്പെട്ട ഭാര്യ അതായത് എന്റെ അമ്മ മരിച്ചപ്പോഴും അഛന്‍ പിടിച്ച് നിന്നു. പക്ഷേ വല്യഛന്റെ മരണം അഛനു താങ്ങാന്‍ കഴിഞ്ഞിരുന്നില്ല.’
‘ഞാന്‍ എങ്ങിനെ അത് താങ്ങുമെടാ’വൃദ്ധന്‍ തലപൊക്കി മകനോട് ചോദിച്ചു. തലേ ദിവസം രാത്രിയിലും എഴുന്നേറ്റ് കട്ടിലിനടുത്ത് വന്ന് എന്റെ തലയില്‍ തലോടി, ഞാന്‍ ഉറങ്ങാന്‍ പോകുവാ, നീ ഉറങ്ങിക്കോ എന്നും പറഞ്ഞ് പോയി കിടന്നതല്ലേ, ഒരുപ്പോക്ക് പോകുവാന്ന് ആരു കരുതി. നേരം വെളുത്തിട്ടും എഴുന്നേല്‍ക്കാത്തതെന്തെന്ന് പോയി നോക്കിയപ്പോള്‍ …..’വൃദ്ധന്റെ സ്വരത്തില്‍ വിറയല്‍ വന്നു.
‘മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവത്തിനു ഇന്നെന്താണ് ഇങ്ങിനെയൊരു പ്രതികരണം…? യുവാവിനോടുള്ള എന്റെ ചോദ്യം സ്വാഭാവികമായിരുന്നു.
യുവാവിന്റെ മുഖത്ത് നേരിയ ചിരി കാണാനായി.
ദൂരെ എവിടെയോ മഴ പെയ്യുന്നു എന്നറിയിച്ച് കൊണ്ട് ഒരു തണുത്ത കാറ്റ് അതിലൂടെ കടന്ന് പോയി. വൃദ്ധന്‍ തല ഉയര്‍ത്തി എന്നെ നോക്കി പിന്നീട് മകനേയും.
‘ എല്ലാ വര്‍ഷവും തിരുവോണ പുലരിയില്‍ വല്യഛന്‍ മക്കളുടെയും പേരക്കുട്ടികളുടെയും വീടുകള്‍ സന്ദര്‍ശിക്കും. അഛനും കൂടെ കാണും. ഈ സന്ദര്‍ശന സമയം വല്യഛന്‍ വീതിയില്‍ കസവ് വെച്ച് പിടിപ്പിച്ച ഒരു നേരിയത് തലയില്‍ കിരീട രൂപത്തില്‍ ധരിച്ചിരിക്കും.ആകെയൊരു രാജകീയ ഭാവം. ഓരോ വീടിന്റെ വാതിലില്‍ അഛന്‍ തട്ടി വിളിച്ച് പറയും. ‘ ദാ നമ്മുടെ മാവേലി വന്നു.’ വല്യഛന്റെ സന്ദര്‍ശനം എല്ലാ മക്കള്‍ക്കും അറിയാമായിരുന്നതിനാല്‍ എല്ലാവരും വീടിനു പുറത്ത് വരും. ആ പുലര്‍ കാലത്തെ അന്തരീക്ഷം ആഹ്ലാദത്തിന്റെയും സന്തോഷത്തിന്റേത് മാത്രമായി തീരും. വല്യഛന് എല്ലാ പേരക്കുട്ടികളുടെയും പേരെടുത്ത് വിളിച്ച് ക്ഷേമാന്വേഷണം നടത്താന്‍ തക്ക വിധം ഓര്‍മ ശക്തിക്ക് ഒരു കുറവും സംഭവിച്ചിരുന്നില്ല…..’
പെട്ടെന്ന് വൃദ്ധന്‍ പൊട്ടിക്കരഞ്ഞു.’ ഈ വര്‍ഷത്തെ ഓണത്തിനു ഞാന്‍ ആരെയാണ് കൊണ്ട് നടക്കുക… വീട്ടിലിരുന്നാല്‍ ഇതെല്ലാം ഓര്‍മ്മ വരും ..’
കരയുന്ന അഛനെ കെട്ടി പിടിച്ച് ആ മകനും കരഞ്ഞപ്പോള്‍ കഴിഞ്ഞ ദിവസം ഞാന്‍ സാക്ഷിയായ മറ്റൊരു നിലവിളിയെ കുറിച്ചുള്ള ഓര്‍മ്മ എന്റെ ഉള്ളില്‍ സങ്കടമോ സന്തോഷമോ എന്താണ് ഉളവാക്കിയതെന്നറിയില്ല.
അത് ഒരു മകന്‍ മാത്രമുള്ള മാതാവിന്റെ നിലവിളി ആയിരുന്നു. അഗതി മന്ദിരം വൃദ്ധസദനമായി ഉപയോഗിച്ച് വരുന്ന ഒരു സ്ഥാപനമായിരുന്നു സംഭവസ്ഥലം. മറ്റൊരു കാര്യത്തിനായി അല്‍പ്പ ദിവസങ്ങള്‍ക്ക് മുമ്പ് ആ സ്ഥാപനത്തില്‍ പോയതായിരുന്നു ഞാന്‍ . യാദൃശ്ചികമായി എന്റെ ഒരു പരിചയക്കാരന്റെ മാതാവിനെ ഞാന്‍ അവിടെ കണ്ടു. വിദൂരതയില്‍ കണ്ണും നട്ട് സ്ഥാപനത്തിന്റെ പുറക് വശമുള്ള തോട്ടത്തില്‍ ഒരു ആഞ്ഞിലി മരത്തിന്റെ തണലില്‍ കിടന്ന സിമിന്റ് ബെഞ്ചില്‍ അവര്‍ ഇരിക്കുകയയിരുന്നു. അടുത്ത് ചെന്ന് ഞാന്‍ മുരടനക്കിയപ്പോള്‍ അവര്‍ തല ഉയര്‍ത്തി എന്നെ നോക്കുകയും തിരിച്ചറിഞ്ഞപ്പോള്‍ പെട്ടെന്ന് ചാടി എഴുന്നേല്‍ക്കുകയും ചെയ്തു.
‘അമ്മ ഇവിടെ……..’?! ഞാന്‍ ശങ്കയോടെ വിവരം അന്വേഷിച്ചു.
‘അവന്‍ ബിസ്സിനസ് ആവശ്യത്തിനായി തിരുവനന്തപുരത്ത് സെറ്റില്‍ ചെയ്തു. ഒറ്റ മുറി ഫ്‌ലാറ്റില്‍. ഭാര്യയെയും കുട്ടികളെയും കൂടെ കൂട്ടി. ഒരു മുറി മാത്രമുള്ള ഫ്‌ലാറ്റില്‍ ഞാനും കൂടെ താമസിക്കുന്നതെങ്ങീയെന്ന് കരുതി എന്നെ ഇവിടെ കൊണ്ടു വന്നു.അവന്‍ ആവശ്യത്തിനു രൂപ കൊടുക്കുന്നത് കൊണ്ട് ഇവിടെ സുഖമാണ്.’ മകനെ കുറ്റപ്പെടുത്തുന്നതൊന്നും തന്റെ വാക്കുകളില്‍ ഉണ്ടായിരിക്കരുതെന്ന വ്യഗ്രത അവരില്‍ പ്രകടമായി കണ്ടു.
എങ്കിലും മനസ് ഏതോ പന്തി ഇല്ലായ്ക മണത്തു. അവന്റെ ഭാര്യ ഈ അമ്മയോട് എങ്ങിനെയാണ് പെരുമാറിയിരുന്നതെന്ന് എനിക്ക് സുവ്യക്തമായിരുന്നല്ലോ. ആവശ്യമില്ലാതെ ചോദ്യങ്ങള്‍ ചോദിച്ച് അവരെ അലട്ടരുതെന്ന് കരുതി ഞാന്‍ യാത്ര പറഞ്ഞ് തിരികെ പോകാന്‍ നേരം അവര്‍ എന്നെ വിളിച്ചു.’ഒന്ന് നില്‍ക്കണേ!’
‘മകനോടൊന്ന് പറയുമോ, ഓണ ദിവസം എനിക്ക് അവന്റെ കുഞ്ഞുങ്ങളെ ഒന്ന് കാണാനായി കൊണ്ട് വരണമെന്ന്….. ആ കൊച്ചു കുഞ്ഞുങ്ങളെ ഒന്ന് കാണാന്‍ വല്ലാത്ത ആഗ്രഹം’ പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് അവര്‍ വിമ്മി കരഞ്ഞു. ഞാന്‍ വല്ലാതായി.
രംഗം വീക്ഷിച്ച് കൊണ്ടിരുന്ന ആയ ഓടി വന്നു. ‘നിങ്ങള്‍ക്കെന്താ ഇവിടെ കുഴപ്പം, സമയത്ത് ആഹാരമില്ലേ? പരിചരണമില്ലേ? ഹും… എന്തിന്റെ കുറവാ നിങ്ങള്‍ക്ക്….ഹും…?’ആയമ്മയുടെ വാക്കുകകളില്‍ ഒരു മയവുമില്ലായിരുന്നു. .
പെട്ടെന്ന് അമ്മ സമനില വീണ്ടെടുത്തു. രണ്ടാം മുണ്ട് കൊണ്ട് മുഖം തുടച്ചു. എന്നെ നോക്കി ചിരി പോലൊന്ന് വരുത്തിയിട്ട് പറഞ്ഞു, ‘എന്നാ….പൊയ്‌ക്കോ..’
ഈ ഓണ തലേന്ന്, ഇപ്പോള്‍ രാത്രിയില്‍, വ്യത്യസ്തമായ മറ്റൊരു രംഗത്തിനു സാക്ഷി ആകുമ്പോള്‍ ആ അമ്മയുടെ ദു:ഖം എന്നില്‍ നിറഞ്ഞ് നിന്ന് ഏങ്ങലടിക്കുന്നതായി എനിക്കനുഭവപ്പെട്ടു.
ഞാന്‍ മുമ്പോട്ട് നടന്ന് ചെന്ന് അഛന്റെ കൈ പിടിച്ച് പറഞ്ഞു. ‘ വിശുദ്ധ ഗൃന്ഥങ്ങള്‍ പറയുന്നത്, മരണം സുനിശ്ചിതമണെന്നാണ്, മരണത്തിന്റെ രുചി അറിയാത്ത ഒന്നും ഈ ലോകത്തിലില്ല എന്നും. സയന്‍സും അത് തന്നെ പറയുന്നു. അപ്പോള്‍ ഉയര്‍ന്ന വിദ്യാഭ്യാസമുള്ള അങ്ങയെ പോലുള്ളവര്‍ കുറച്ച് കാലം മുമ്പ് പിതാവ് മരിച്ചുപോയി എന്നു പറഞ്ഞു ഈ ദിവസം വീടു വിട്ടിറങ്ങുകയും കടത്തിണ്ണയില്‍ കരഞ്ഞും കൊണ്ടിരിക്കുകയും ചെയ്യുന്നത് ശരിയാണോ? ഇതിലെ കാറില്‍ കടന്ന് പോയ എത്രയോ പേര്‍ ഈ രംഗം കണ്ടു കാണും. അഛനും മകനും മാനക്കേടല്ലേ അത്. അങ്ങയുടെ അഛന്‍ ജീവനോടിരുന്നിരുന്നു എങ്കില്‍ അങ്ങ് ഇങ്ങിനെ വീട് വിട്ടിറങ്ങി ഈ പീടിക തിണ്ണയില്‍ ഇരിക്കുന്നത് കാണാന്‍ ഇഷ്ടപ്പെടുമായിരുന്നോ? അങ്ങയുടെ അഛന്റെ സ്ഥാനത്ത് നാളെ പുലര്‍ച്ച അങ്ങ് തലയില്‍ കസവ് തലേക്കെട്ടു കെട്ടി എല്ലാ പേരക്കുട്ടികളുടെയും സമീപം പോയി ക്ഷേമാന്വേഷണം നടത്തണം. ഈ നില്‍ക്കുന്ന മകന്‍ കൂടെ വരട്ടെ. അങ്ങയുടെ കാലശേഷം അങ്ങയുടെ മകന്‍ ഏറ്റെടുക്കട്ടെ ഈ ജോലി. വിശേഷ ദിവസങ്ങളിലെ പ്രധാന ഉദ്ദേശവും അത് തന്നെയല്ലേ?എല്ലാവരും ലോകത്ത് ക്ഷേമത്തില്‍ കഴിയുന്നത് കാണാന്‍ സന്ദര്‍ശനം നടത്തുക എന്നത്. പക്ഷേ….’ വാക്കുകളില്‍ വിറയല്‍ അനുഭവപ്പെട്ടപ്പോള്‍ ഞാന്‍ നിര്‍ത്തി. ആ അമ്മ എന്റെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുന്നു ഇപ്പോള്‍…..
ഞാന്‍ ആ കഥ അഛനോടും മകനോടും പറഞ്ഞിട്ട് ഇത്രയും കൂട്ടി ചേര്‍ത്തു.’ ആ അമ്മയുടെ അനുഭവവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിങ്ങളുടെ ഈ സ്‌നേഹം വാക്കുകള്‍ക്കതീതമാണ്, അത് അപൂര്‍വവുമാണ്.’ പറഞ്ഞ് പൂര്‍ത്തിയാക്കുന്നതിനു മുമ്പ് ഒരു വലിയ വാന്‍ സഡന്‍ ബ്രേക്കിട്ട് അവിടെ നിന്നു. അതിന്റെ ഉള്ളില്‍ നിന്നും ആഹ്ലാദ സ്വരത്തിലുള്ള ആരവങ്ങള്‍,വിളിച്ചു കൂവല്‍….ഡോര്‍ തുറന്ന് ഒരു പറ്റം കൌമാരങ്ങള്‍ പാഞ്ഞു വരുന്നു.
അപ്പോഴേക്കും മഴ ചാറി തുടങ്ങിയിരുന്നു.
‘ദേ! വല്യഛന്‍ …അഛന്‍ ….ചിറ്റപ്പോ ഇത് ഞങ്ങളാ…..’
മഴ തുള്ളികളെ പോലെ അവര്‍ പെയ്തിറങ്ങി..
‘എവിടെല്ലാം ഞങ്ങള്‍ അന്വേഷിച്ചു, അവസാനം കണ്ടല്ലോ….ഇനി വണ്ടീലോട്ട് കയറ്……’നിമിഷ നേരത്തിനുള്ളില്‍ വൃദ്ധനെ കൌമാരങ്ങള്‍ എല്ലാം ചേര്‍ന്നു എടുത്തുയര്‍ത്തി. വൃദ്ധന്‍ ആഹ്ലാദ സ്വരത്തില്‍ അലറി വിളിച്ചു’ എന്നെ വിടെടാ കഴുവേറികളേ…താഴെ ഇറക്കടാ എന്നെ….’ അവര്‍ താഴെ ഇറക്കിയില്ല നേരെ വാഹനത്തിനുള്ളിലേക്ക് ആ വൃദ്ധനെ കൊണ്ട് പോയിരുത്തി. അദ്ദേഹം ആ ആഹ്ലാദം അക്ഷരാര്‍ത്ഥത്തില്‍ നുണച്ചിറക്കിയിരുന്നതായി എനിക്ക് ബോദ്ധ്യം ഉണ്ട്.
വൃദ്ധന്റെ മകന്‍ എന്റെ രണ്ട് കൈകളും കൂട്ടി പിടിച്ച് എന്നെ നോക്കി ചിരിച്ചു. ആ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു. അയാളും വാഹനത്തിലേക്ക് കയറി ഇരുന്നു എന്റെ നേരെ കൈ വീശി. അപ്പോള്‍ കൌമാരങ്ങള്‍ക്കിടയില്‍ നിന്നും ഒരു വൃദ്ധകരവും എന്റെ നേരെ വീശുന്നുണ്ടായിരുന്നു.
മഴ അപ്പോഴും പെയ്തിരുന്നെങ്കിലും ഉത്രാട നിലവിന്റെ ശോഭ കുറഞ്ഞിരുന്നില്ല.മഴയും നിലാവും ഒരുമിച്ച് പെയ്തിറങ്ങുന അ രാവില്‍ ഒഴിഞ്ഞ നിരത്തിലൂടെ ഈ സന്തോഷ അനുഭവത്തിനു സാക്ഷ്യം വഹിച്ച് ഞാന്‍ വീട്ടിലേക്ക് തിരികെ നടക്കുമ്പോള്‍ ദൂരത്ത് മറ്റൊരു സ്ഥലത്ത് ആ അമ്മ ഉറക്കം വരാതെ തന്റെ പേരക്കുട്ടികളെ ഓര്‍മ്മിച്ച് തലയിണ കണ്ണീരില്‍ കുതിര്‍ക്കുകയായിരിക്കുമെന്ന ചിന്ത എന്നെ വല്ലാതെ വേദനപ്പെടുത്തിക്കൊണ്ടിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...