20 Sept 2012

"ആദിഭാരതം ചില മുൻവിധികൾ"- ചില വിയോജിപ്പുകൾ



 മീരാകൃഷ്ണ

'അസ്ഥിത്വം ബോധത്തെ നിർണ്ണയിക്കുന്നു'
കാറൽ മാർക്സ്


അക്ഷരം നിഷേധിക്കപ്പെട്ട ജനതയുടെ ചരിത്രം പ്രതികൂല പരിതസ്ഥിതികളെ
മറികടന്ന്‌ എഴുതുന്നത്‌ സാമൂഹിക ഇച്ഛയും സാമൂഹിക സംഘർഷവുമായി മാറുന്നു.
അധികാരവർഗ ചരിത്രവും മർദ്ദിതരുടെ ചരിത്രവും വിരുദ്ധദ്വന്ദ്വങ്ങളിൽ
വികസിക്കുന്നു. എഴുതപ്പെട്ടതു മാത്രമല്ല ചരിത്രം. മാറിമാറിവരുന്ന ഓരോ
തലമുറകളുടെ പൈന്തുടർച്ചയാണ്‌ ചരിത്രം. അത്‌ സാമൂഹികബന്ധവും
സാമൂഹികപ്രയോഗവുമായി സമൂഹത്തിൽ നിലനിൽക്കുകയും വളരുകയും ചെയ്യുന്നു.
എസ്‌.പി.സി.എസ്‌. പ്രസിദ്ധീകരിച്ച ഔസേപ്പ്‌ ചിറ്റക്കാടിന്റെ ആദിഭാരതം ചില
മുൻവിധികൾ
എന്ന ഗ്രന്ഥം വേദേതിഹാസപുരാണങ്ങളിലെ ചരിത്രപുരുഷന്മാരെ
അംഗീകരിച്ചവതരിപ്പിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്‌. ഡോക്ടർ
ധർമ്മരാജിന്റെ അവതാരികയും ഡോ. ബാബുജിയുടെ അനുബന്ധവും ഈ
പുസ്തകത്തിലുണ്ട്‌. സൈന്ധവനാഗരികതയുടെ കണ്ടെത്തൽ എന്ന
അദ്ധ്യായത്തിലാരംഭിക്കുന്ന ചരിത്ര പഠനം എട്ട്‌ അദ്ധ്യായങ്ങളിലാണു
പൂർത്തിയാകുന്നത്‌.
ഹാരപ്പാ, മോഹഞ്ചദാരോയിൽ നിന്നു കണ്ടെടുത്ത നഗരസംസ്കാരത്തെപ്പറ്റി
ഒന്നാമദ്ധ്യായത്തിൽ വിശദമായി പറയുന്നുണ്ട്‌. സിന്ധുനദീതട സംസ്കാരം
വ്യക്തമാക്കുന്നു - ഔസേപ്പ്‌ തന്റെ ഭാരത ചരിത്ര രചന സുഗമമാക്കുവാൻ
ആദിഭാരതത്തെ രുദ്രഭാരതം, ശുക്രഭാരതം, ഇന്ദ്രഭാരതം എന്നിങ്ങനെ ഈ
പുസ്തകത്തിൽ കുറിക്കുന്നുണ്ട്‌. ഇ.എം.എസ്‌. നമ്പൂതിരിപ്പാടുമുതൽ 27
പേരുടെ ഇന്ത്യാചരിത്ര ഗവേഷണ രേഖകളിൽ കൂടിയാണ്‌ ഔസേപ്പ്‌ തന്റെ ചരിത്ര
പര്യടനം നടത്തുന്നത്‌. പക്ഷേ, ഈ ഗ്രന്ഥസൂചികയിൽ കാണിച്ചിരിക്കുന്ന
പലരുടെയും ഇന്ത്യാചരിത്രങ്ങൾക്ക്‌ കൃത്യമായ തെളിവുകൾ രേഖപ്പെടുത്താൻ
സാധിച്ചിട്ടില്ല എന്നുള്ളതാണു വാസ്തവം. വേദകാലത്തിനുമുമ്പ്‌ ഇവിടെ ജനങ്ങൾ
താമസിച്ചിരുന്നു എന്നും ആര്യന്മാരുടെ വരവിനുമുമ്പേ ഇവിടെ സമുന്നതമായ
നഗരസംസ്കാരം നിലനിന്നിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്‌.
ഇ.എം.ഏശിന്റെ വേദങ്ങളുടെ നാട്‌ എന്ന പുസ്തകത്തിലെ എട്ടാം പേജ്‌
സാക്ഷ്യപ്പെടുത്തിയാണ്‌ ചരിത്രരചന തുടങ്ങുന്നത്‌. "ഇന്നത്തെ
പാക്കിസ്ഥാനിൽപ്പെട്ട ഹാരപ്പായിലും മോഹൻജദാരോയിലും കുഴിച്ചെടുത്തപ്പോൾ
കണ്ടെത്തിയ അവശിഷ്ടങ്ങൾ ആര്യന്മാരുടെ വരവിന്‌ കുറെ നൂറ്റാണ്ടുകൾക്കു
മുമ്പ്‌ ആര്യന്മാരുടേതിനേക്കാൾ വളർച്ചയെത്തിയ ഒരു ജന വിഭാഗം അന്നത്തെ
ഇന്ത്യയിൽ താമസിച്ചിരുന്നു എന്നു വ്യക്തമാക്കുന്നു".
ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥരായ സർ അലക്സാണ്ടർ കണ്ണിംഗ്‌ ഹാമിന്റെയും ഡോ.
ബർജസ്സിന്റെയും 1901-ൽ സർ ജോൺ മാർഷലിന്റെയും ആർ. ഡി. ബാനർജിയുടെയും
കണ്ടെത്തലുകൾ ഈ പുസ്തകത്തിലൂടെ വായിച്ചെടുക്കാം.
 റാഫി ദമ്പതികളുടെ കാഴ്ചപ്പാടുകൾ ഔസേപ്പ്‌ ചിറ്റക്കാടിന്റെ രചനയെ കാര്യമായി
സ്വാധീനിച്ചിട്ടുണ്ട്‌. മനുഷ്യജീവിതത്തിലെ അന്തർലീനമായിരിക്കുന്ന
ഭാവാർത്ഥം കണ്ടുപിടിക്കാൻ കഥകൾ രചിച്ച റാഫി മനുഷ്യസംസ്കാരത്തിന്‌ അർത്ഥം
കണ്ടുപിടിക്കുവാൻ പര്യാപ്തമായ ദർശനത്തിനായി അഭ്യൂഹങ്ങളെ
ചരിത്രവ്യാഖ്യാനമാക്കുകയാണ്‌ ചെയ്തത്‌. കൽപനാ സാന്ദ്രവും
കാവ്യാത്മകവുമായിരുന്ന റാഫി കൃതികൾ ഭാരതത്തിലെ ആദിമനിവാസികൾ എന്ന
ഭാഗത്ത്‌ വേദസാഹിത്യങ്ങളിൽ പുലഹ-പുലസ്ത്യന്മാരെ കറുത്തവരും പൊക്കം
കുറഞ്ഞവരും അനാസന്മാരും നിഷാദന്മാരും രാക്ഷസന്മാരും എന്നാണ്‌
ചിത്രീകരിച്ചിട്ടുള്ളതെന്നും ഇതിൽ നിന്നും ഭാരതത്തിലെ ആദിമ നിവാസികളായ
നേഗ്രിറ്റോ-ആസ്ത്രലോയിഡ്‌ ജനവിഭാഗങ്ങളാണ്‌ പുലഹ-പുലസ്ത്യന്മാർ എന്നും
ഔസേപ്പ്‌ നിരീക്ഷിക്കുന്നു. സൈന്ധവനഗരാവശിഷഷ്ടങ്ങളിൽ നിന്ന്‌ കണ്ടെടുത്ത
തലയോടുകളെപ്പറ്റി നരവംശ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങളെ ആധാരമാക്കി
പ്രോട്ടോ ആസ്ട്രലോയ്ഡ്‌ (പൊക്കം കുറഞ്ഞ കറുപ്പുനിറക്കാർ) മെഡിറ്ററേനിയൻ
(തവിട്ടു നിറക്കാരും ഉയരമുള്ളവരുമായ ദ്രാവിഡർ) ആൽപൈൻ (മഞ്ഞനിറക്കാരായ
മംഗോളിയൻ വർഗ്ഗത്തിലൊരു വിഭാഗം) എന്നിങ്ങനെ മൂന്നു വ്യത്യസ്ഥ
നരവംശങ്ങളിൽപ്പെട്ടവരായിരുന്നു സൈന്ധവജനങ്ങളെന്ന്‌ രാധാ-കുമുദ്‌ മുഖർജി
ചൂണ്ടിക്കാണിക്കുന്നതും. സൈന്ധവജനങ്ങൾ മെഡിറ്ററേനിയൻ ആസ്ട്രലോയിഡ്‌
ഗോത്രങ്ങളിൽപ്പെട്ടവരായിരുന്നെന്നും ഒക്കെയുള്ള അമ്യൂറി ദെറീൻ
കോർട്ടിന്റെ നിരീക്ഷണങ്ങളും ഔസേപ്പ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ
അദ്ധ്യായത്തിന്റെയവസാനം പുലഹ-പുലസ്ത്യന്മാരുടെ നേതൃത്വത്തിൽ
പുരോഗമിച്ചുകൊണ്ടിരുന്ന ജീവിതവ്യവസ്ഥയെ ഔസേപ്പ്‌ പ്രാകൃത കമ്മ്യൂണിസ്റ്റു
സമൂഹം എന്നു പേരു വിളിക്കുന്നു.  ഗ്രാമയുഗത്തിന്റെ ഉദയവും വികാസവും എന്ന
രണ്ടാം ഭാഗത്ത്‌ രുദ്രഭാരതം എന്തെന്ന്‌ വിശദീകരിക്കുന്നു.

പുലഹ-പുലസ്ത്യന്മാരുടെ ആധിപത്യകാലഘട്ടമായിരുന്നു നവീന ശിലായുഗത്തിലെ
സുദീർഘമായ 5 സഹസ്രാബ്ദങ്ങൾ എന്നു പറഞ്ഞിട്ടുണ്ട്‌. ഇവിടെ കാർഷികവൃത്തിയും
കളിമൺ നിർമ്മാണവും വിശദീകരിക്കുന്നുണ്ടെങ്കിലും ബ്രഹ്മാണ്ഡപുരാണത്തെ
കൂട്ടുപിടിക്കുന്നു. ദേവാസുരയുദ്ധങ്ങളെ ആര്യദ്രാവിഡ യുദ്ധങ്ങളെന്നു
പറയുമ്പോൾ രാക്ഷസന്മാർ  രാജാക്കന്മാരായിരുന്നെന്നും നീണ്ട വാലുള്ള കോണകം
ധരിച്ച കൃഷിക്കാർ വാനരന്മാരെന്നും എഴുതുമ്പോൾ മഹാഭാരതം ആദിപർവ്വം 66-
‍ാമദ്ധ്യായം സാക്ഷ്യപ്പെടുത്തുന്നു ഔസേപ്പ്‌. "ബുദ്ധിമാനായ
പുലസ്ത്യമുനിയിൽ നിന്നും രാക്ഷസന്മാരും വാനരന്മാരും കിന്നരന്മാരും
ഉണ്ടായി". ഭൂതഗണനാഥനായ രുദ്രനെ പരിചയപ്പെടുത്തുന്നു. ഇതെല്ലാം പുരാണിക്‌
എൻസൈക്ലോപീഡിയയും പുരാണങ്ങളേയും വായിച്ച്‌ പറയുന്നുണ്ടെങ്കിലും
എഴുത്തുകാരൻ ആശയക്കുഴപ്പത്തിലെത്തി നിൽക്കുകയാണ്‌ എന്ന്‌ ഓരോ അദ്ധ്യായം
വായിക്കുമ്പോഴും ബോധ്യപ്പെടുന്നു. ഇങ്ങനെയും കഥകൾ പലരും പറയുന്നുണ്ട്‌.
അതിൽ നിന്ന്‌ ഞാനും സ്വന്തം നിഗമനങ്ങളിലെത്തുന്നു. അത്‌ വായനക്കാരനിൽ
എത്തിക്കുന്നു. ഈ ദൗത്യമാണ്‌ ഔസേപ്പ്‌ ചിറ്റക്കാടിന്റെ ഈ പുസ്തകം
നിറവേറ്റുന്നത്‌. 
എന്റെ വായനയിൽ വേദകാല സാഹിത്യം ആര്യ അനാര്യ-സംഘട്ടനം
ആണ്‌ കാട്ടിത്തരുന്നത്‌. അത്‌ ഭൗതികതയ്ക്കുമേൽ ആദ്ധ്യാത്മികതയുടെ
ആധിപത്യം സ്ഥാപിക്കലാണ്‌. കായികാദ്ധ്വാനത്തിന്റെ അധീശത്വത്തിലും
ബ്രാഹ്മണിസത്തിന്റെ അധികാരത്തിലും ആര്യസംസ്കാരത്തിന്റെ മഹത്വത്തിലും അത്‌
കൊടിനാട്ടുന്നു. രണ്ടു ശക്തികളും രണ്ടു ദർശനങ്ങളും തമ്മിലുള്ള സമരം
തന്നെയാണ്‌ ഇന്ത്യാചരിത്രത്തിന്റെ കേന്ദ്രബിന്ദു. വിവിധ കാലഘട്ടങ്ങളിലെ
വ്യത്യസ്ഥ കവികളുടെ വേദപ്രചരണ കവിതകൾ ആയ ഇതിഹാസങ്ങൾക്ക്‌ ചരിത്ര പരിവേഷം
ചാർത്തുന്നത്‌ ഉചിതമല്ല. ഛന്ദോഗ്യ ഉപനിഷത്ത്‌ ഢ 1 നോക്കിയാൽ ശൂദ്രർ
മേലാളന്റെ പാദം കഴുകാൻ വിധിക്കപ്പെടുന്ന ബ്രാഹ്മണ കാലത്തുനിന്നും
ഉപനിഷത്ത്‌ കാലത്ത്‌ എത്തുമ്പോൾ നമുക്കു കാണാൻ സാധിക്കുന്നത്‌.
വൈശ്യശൂദ്രന്മാർ പന്നിയുടെയും പട്ടിയുടെയും യോനിയിൽ പിറക്കാൻ മാത്രം
യോഗ്യരായി മാറ്റപ്പെടുന്നു എന്നുള്ളതാണ്‌. ആര്യഗോത്രക്കാരും,
അനാര്യഗോത്രക്കാരായ സ്ത്രീകളും തമ്മിലുള്ള വേഴ്ചയിൽ രൂപം കൊണ്ട
സങ്കരജാതികൾ, പുൽക്കാസ്‌, നിഷാധർ, ചണ്ഡാളർ ഇവിടെ കീഴാളർ കൂടുന്നതാണ്‌
കാണുന്നത്‌. പ്രാകൃത സംസ്കൃത ഭാഷ സംസാരിക്കുന്ന ആര്യന്മാർക്ക്‌
സമാന്തരമായി മുണ്ടാ ഭാഷ സംസാരിക്കുന്നവരും ദ്രാവിഡ ഭാഷ
സംസാരിക്കുന്നവരുമായ ജനങ്ങൾ അന്ന്‌ ഉണ്ടായിരുന്നു. ഇവരുടെ ജീവിതബോധം
വേദ-വേദാനന്തര-ബ്രാഹ്മണ ബോധമായിരുന്നില്ല. ആജീവകർ, പ്രാത്യന്മാർ
തുടങ്ങിയവർ ശ്രമണർ എന്ന്‌ വിളിക്കപ്പെട്ടു. സാംഖ്യാധർമ്മത്തിലും വൈശേഷിക
ധർമ്മത്തിലും ന്യായധർമ്മത്തിലും വിശ്വസിക്കുന്ന ജനങ്ങളും ഉണ്ടായിരുന്നു.
അശോകന്റെയും ചന്ദ്രഗുപ്തന്റെയും കാലത്ത്‌ ബുദ്ധമതത്തിലും ജൈനമതത്തിലും
പെടാത്ത 'ലിഛാവി' തുടങ്ങിയ പല ഗോത്രസംസ്കാരങ്ങളും ഉണ്ടായിരുന്നു.
വിഷ്ണുവിന്റെ അവതാരമായും കവികളുടെ രാജാക്കന്മാരായും വാഴ്ത്തപ്പെടുന്നു
ഗുപ്താധിപത്യകാലം ഹിന്ദുയിസത്തിന്റെ പുനരുജ്ജീവനകാലമാണ്‌. അത്‌
ചിറ്റക്കാട്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഭാരതം നേടിയെടുത്ത പൈതൃക മഹത്വം
ബ്രാഹ്മണമതം ശിരസ്സായി നിന്ന്‌ ഹിന്ദു മതം വളർന്നതുകൊണ്ട്‌ നഷ്ടമായി എന്ന
അഴീക്കോടിന്റെ നിരീക്ഷണം ഇവിടെയുണ്ട്‌. മനുസ്മൃതി സമൂഹത്തിന്റെ
അവസാനവാക്കായി മാറുന്ന അദ്ധ്യായത്തോടെ ഔസേപ്പിന്റെ ചരിത്ര രചന
പൂർണ്ണമാകുന്നു. ഉത്തരവൈദികകാലം എന്ന അദ്ധ്യായം വായിക്കുമ്പോൾ
എഴുത്തുകാരന്റെ ദിശാബോധം നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നു.
പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളിലും ആമുഖത്തിലും വേദേതിഹാസ
കഥാപാത്രങ്ങളെ അംഗീകരിച്ചവതരിപ്പിക്കുന്ന ചിറ്റക്കാടൻ അവസാനത്തെ
അദ്ധ്യായത്തിൽ അതിനെതിരെ സംസാരിക്കുന്നു. അവിടെ അഴീക്കോടിന്റെ
തത്വമസിയാണ്‌ സംസാരിക്കുന്നത്‌.
"യാദൃശേന തുഭവനേ യത്‌ യത്‌
കർമ നിഷേവതേ
യാദൃശേന ശരീരേണ തത്തത്‌
ഫല മുഖാശ്‌ രുതേ"   (മനുസ്മൃതി)
യാതൊരു ഭാവത്തോടെ കർമം ചെയ്യുന്നുവോ അതിന്‌ അനുസൃതമായി ശരീരംകൊണ്ട്‌
അതിന്റെ കർമ്മഫലം അനുഭവിക്കുന്നു. ജാതികുല ധർമ്മവും വർണ കർമ്മവും
നിലനിർത്തുന്ന നിയമവത്കരണത്തിലൂടെ മനുസ്മൃതി പുനർജന്മ ചിന്തയോടുകൂടി
കൂട്ടിച്ചേർക്കുന്നു. അത്‌ പീഡിത ജനതകളെ അടിച്ചമർത്തുകയാണ്‌
ചെയ്യുന്നത്‌.
ഉത്തരവൈദികകാലം എന്ന ഭാഗത്ത്‌ അലക്സാണ്ടറെയും മൗര്യ ഭരണത്തെപ്പറ്റിയും
പറയുന്നുണ്ട്‌. ഇന്ത്യൻ അർത്ഥശാസ്ത്ര ചിന്തയിൽ ആദ്യ സംഭാവന കൗടില്യന്റെ
അർത്ഥശാസ്ത്രമാണ്‌. ബി.സി. 322-298 ചാണക്യന്റെ മസ്തിഷ്കവും
ചന്ദ്രഗുപ്തന്റെ വാളും കൂടിചേർന്നപ്പോൾ ഇന്ത്യയ്ക്ക്‌ പര്യാപ്തമായൊരു
നേതൃത്വമായിരുന്നു. അത്‌ മൗര്യസാമ്രാജ്യം സ്ഥാപിച്ചു. ശൂദ്രസ്ത്രീയായ
മുരയിൽ നിന്ന്‌ മൗര്യ എന്ന പദം ഉണ്ടായി എന്നല്ലാതെ ചന്ദ്രഗുപ്തന്റെ
പൂർവ്വചരിത്രം പറയപ്പെടുന്നില്ല. 150 കൊല്ലങ്ങളുടെ ഉറച്ച രാഷ്ട്രീയ
അധികാരത്തിന്റെ അടിത്തറയായിരുന്നു മൗര്യ സാമ്രാജ്യം. ചന്ദ്രഗുപ്ത മൗര്യൻ
സെല്യൂക്കസിനെ ബി.സി. 305-ൽ നേരിട്ടുള്ള യുദ്ധത്തിൽ പരാജയപ്പെടുത്തി. ബി.
ആർ. അംബേദ്കർ തൊട്ടുകൂടാത്തവർ പേജ്‌ 119 പറയുന്നു. മൗര്യ സാമ്രാജ്യത്തിലെ
അവസാനത്തെ രാജാവിനെ ഗോ‍ൂഡാലോചനയിൽ കൊലപ്പെടുത്തി. ബുദ്ധമതവിശ്വാസികളായ
രാജാക്കന്മാരുടെ ഭരണം കടപുഴക്കിയെറിയാൻ ബ്രാഹ്മണർ കരുതിക്കൂട്ടി ആസൂത്രണം
ചെയ്ത ഒരു വിപ്ലവം. രക്തപങ്കിലമായ വിപ്ലവമായിരുന്നു അത്‌. പുഷ്യമിത്രൻ
ബ്രഹദ്രഥനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അർത്ഥമിതാണ്‌. പൗരാണിക ഇന്ത്യാ
ചരിത്രം ബി. സി. 600-325 വായിക്കുമ്പോൾ വൈദിക തത്വചിന്തയും
ബൗദ്ധജൈനതത്വചിന്തയും നൈതിക മണ്ഡലത്തിൽ ഏറ്റുമുട്ടുന്നു. ബി. സി. 326-ൽ
അലക്സാണ്ടർ ചക്രവർത്തി ഇന്ത്യയെ ആക്രമിച്ചു. ഗോത്രവർഗ്ഗ ജനതകൾ
അലക്സാണ്ടറെ പ്രതിരോധിച്ചു അവർ പാലി ഭാഷ സംസാരിക്കുന്നവരും
ചാതുർവർണ്യമേധാവിത്വത്തിൻകീഴിൽ തകർക്കപ്പെട്ട ജനതകളുമായിരുന്നു. നാലു
ജനപഥങ്ങളിലെ പേരുകേട്ട രാജ്യങ്ങളായ അവന്തി, മഗധ, കോസലം മുതലായവയിലെ
ബ്രാഹ്മണ ക്ഷത്രിയാധിപത്യ ശക്തികൾക്ക്‌ വിദേശാക്രമണങ്ങളെ ചെറുക്കാൻ
കഴിഞ്ഞില്ല. തെക്കേ ഇന്ത്യയിലെ ദ്രാവിഡ ജനതകൾ എ.ഡി. ഒമ്പതാം
നൂറ്റാണ്ടുവരെയും ആര്യാധിപത്യത്തിന്‌ പുറത്തായിരുന്നു.
ഗുപ്താതിപത്യകാലത്തും തെക്കേ ഇന്ത്യയിൽ വൈദിക സംസ്കാരം
വേരുറച്ചിരുന്നില്ല. ചേരൻ, ചോളൻ, പാണ്ഡ്യൻ രാജ്യങ്ങളിലെ തമിഴ്‌ ജനതകൾ
(ദ്രാവിഡ ജനങ്ങൾ) സവിശേഷ സംസ്കാരത്തിന്റെ ഉടമകളായിരുന്നു.
അംബേദ്കർ പറയുന്നു (ശൂദ്രന്മാർ ആരായിരുന്നു) അടിമത്വത്തെക്കാൾ ഭീകരമായ
വർണജാതിവ്യവസ്ഥ ഇന്ത്യയുടെ വൈദിക സംസ്കാരമായിരുന്നു. ഇന്ത്യാ
ചരിത്രപ്രശ്നങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തിയ കൃതിയാണ്‌ "ശൂദ്രന്മാർ
ആരായിരുന്നു" എന്നുള്ളത്‌. വേദ ചിന്തകൾക്കുമേൽ അംബേദ്കർ ഉയർത്തിയ
ചോദ്യങ്ങൾക്ക്‌ ഇന്നും മറുപടിയില്ല. വിമർശനപരമായി ഇന്ത്യാ
ചരിത്രഘട്ടത്തിലെ വംശീയ പക്ഷപാതത്തിന്റെ വായനാരീതികളെ അദ്ദേഹം
നിഷേധിക്കും.

ഇന്ത്യൻ ജനാധിപത്യ പ്രക്രിയയിൽ ഒരു സവർണ വ്യക്തിബോധമാണ്‌
ഒളിഞ്ഞിരിക്കുന്നത്‌. നാം രഹസ്യമായും പരസ്യമായും ജാതിയും
അനുഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ ദേശീയതപോലും മതാത്മകമായാണ്‌
രൂപപ്പെട്ടത്‌.
ചരിത്രഗ്രന്ഥ വായനയിൽ അനുഭവപ്പെട്ട വിയോജിപ്പുകൾ
വ്യത്യസ്ത രീതിയിലുള്ള പുസ്തകത്തെ പഠിച്ചപ്പോൾ ഉണ്ടായ ആശയക്കുഴപ്പം
ചരിത്രരചനയെ ദുർബലമാക്കുന്നു.
1.      ഇന്ത്യാ ചരിത്രത്തെ സൂക്ഷ്മമായി നിരീക്ഷിക്കാതെ കെട്ടുകഥകളിലൂടെ
മുന്നേറുന്ന ചരിത്ര രചന
2.      ചരിത്രത്തിലില്ലാതെ ഇതിഹാസവേദപാരമ്പര്യത്തെ  ചരിത്രമാക്കാനുള്ള ശ്രമം.
3.      വേദപുരാണങ്ങളെക്കുറിച്ച്‌ പലരും പലതും എഴുതിയിട്ടുണ്ട്‌. അതിനെ
കൂട്ടുപിടിച്ചാൽ സൈന്ധവ സംസ്കാരം ഒരു സാങ്കൽപിക സമൂഹമായി മാറും.
4.      വേദേതിഹാസങ്ങളിലെ കഥകൾ സത്യമാണെന്ന്‌ വിശ്വസിപ്പിക്കുന്നു. ആത്മീയ
സാഹിത്യമായി ചരിത്രം മാറുന്നു.
5.      വേദസാഹിത്യങ്ങൾ സംസ്കൃതത്തിൽ നിന്നുള്ള തർജ്ജമകൾ ആണ്‌. സംസ്കൃതം
സംസാരഭാഷ അല്ലാത്തിടത്തോളം തർജ്ജമകളിലെ സത്യം എന്തായിരിക്കും?
6.      ഏഴാമദ്ധ്യായം വരെ വായിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്‌
ചരിത്രത്തെ ചരിത്രമായും വേദപുരാണങ്ങളെ അതിന്റെ രീതിയിലും സ്വീകരിക്കാതെ
രണ്ടും കൂടിച്ചേർത്ത്‌ ഇന്ത്യാ ചരിത്രം രചിച്ചാൽ ഇവിടെ വർഗ്ഗീയ
സംഘർഷമുടലെടുക്കും. ഹിന്ദുത്വ അധികാരത്തിന്റെ മാർഗ്ഗത്തിലേക്കു
രാഷ്ട്രത്തെ നയിക്കുവാൻ പര്യാപ്തമാകും.

ചാതുർവർണ്യവും ജാതിവ്യവസ്ഥയും കൂട്ടുപിടിച്ചാണ്‌ വൈദിക ഹൈന്ദവ സംസ്കാരം
വളർന്നത്തെന്ന്‌ നമുക്കറിയാം. വേദപാഠങ്ങളിലൂടെയുള്ള ചരിത്ര രചനകളാൽ
സൈന്ധവ നാഗരികതയുടെ അടിത്തറ തന്നെ തകർക്കപ്പെടാൻ സാദ്ധ്യതയുണ്ട്‌.
"ആദിഭാരതം ചില മുൻവിധികൾ" എന്ന ശീർഷകം എഴുത്തുകാരന്റെ മുൻകൂർ
ജാമ്യാപേക്ഷയായി മാറുന്നു. മുൻവിധികളിൽക്കൂടിയല്ല തന്റെ നിരീക്ഷണത്തിൽ
തെളിഞ്ഞത്‌ ഒന്നിന്റേയും പിൻബലമില്ലാതെ രേഖപ്പെടുത്തുകയായിരുന്നു
വേണ്ടിയിരുന്നത്‌. ഔസേപ്പ്‌ ചിറ്റക്കാട്‌ എന്ന ഭാവനാ സമ്പന്നനായ
എഴുത്തുകാരൻ ഇന്ത്യാചരിത്രം താൻ നേടിയ അറിവുകളെ സാക്ഷ്യപ്പെടുത്തി
പുനസൃഷ്ടിക്കുന്ന കാഴ്ചയാണു ഈ പുസ്തകത്തിൽ ദർശിക്കുന്നത്‌. ചരിത്രകാരൻ
ചരിത്രഭിന്നമായ ചില സങ്കൽപങ്ങൾ കൈക്കൊള്ളുന്നു. ഇവിടെ ഹിസ്റ്ററി
തിയോളജിയായി മാറുന്നു. സാധാരണ ജീവിത സംഭവങ്ങൾക്ക്‌ ചരിത്രം അർത്ഥം
നൽകുമ്പോൾ ചരിത്രത്തിന്‌ അർത്ഥം നൽകുന്നു ഓസേപ്പ്‌ ചിറ്റക്കാട്‌.

ചരിത്രത്തിന്‌ അപ്പുറം ചെല്ലുന്ന ചിന്തകന്റെ പ്രാണവായുവാണ്‌ ദർശനം. ടജഇട
പ്രസിദ്ധീകരിച്ച ഈ പുസ്തകത്തെപ്പറ്റി അഭിപ്രായ വ്യത്യാസങ്ങളേറെയുണ്ടെങ്കിലും പ്രത്യക്ഷമാകുന്ന പരമാർത്ഥം സൈന്ധവജനതയുടെ സംസ്കാരത്തെയും വൈജ്ഞാനികതയേയും വെളിപ്പെടുത്തുവാനുള്ള അതിതീവ്രശ്രമങ്ങളാണ്‌ ഔസേപ്പ്‌ ഈ പുസ്തകത്തിലൂടെ നിർവ്വഹിച്ചിട്ടുള്ളത്‌ എന്നതാണ്‌. ഏതു വീക്ഷണകോണിൽ നിന്നു നോക്കിയാലും ആദിഭാരതം ചില മുൻവിധികൾ എന്ന ഗ്രന്ഥം സമഗ്രമായ വായനാനുഭവമാണ്‌ പകർന്നുതരുന്നത്‌.







എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...