20 Sept 2012

കേരളത്തിലെ തെങ്ങുകൃഷിയുടെ വഴിത്താര


പായിപ്ര രാധാകൃഷ്ണൻ

പുഴകളും കടലും ചേർന്ന്‌ രൂപപ്പെടുത്തിയ കേരളത്തിലെ ഫലഭൂയിഷ്ടമായ തീരദേശം
തെങ്ങുകൃഷിയെ ഏക്കാളത്തും പ്രചോദിപ്പിച്ചു പോന്നിട്ടുണ്ട്‌. എഡി 1750 വരെ
ഈ തീരപ്രദേശം കൃഷിയോഗ്യമായിരുന്നില്ല. വിജനങ്ങളായ ചുള്ളിക്കാടുകളും
അസ്ത്രപ്പുൽമേടുകളുമായി തരിശായി കിടക്കുന്ന ആലപ്പുഴയുടെ തീരത്ത്‌ തുറമുഖം
സ്ഥാപിക്കുവാൻ രാജാകേശവദാസൻ അയച്ച വിദഗ്ദ്ധർ 1795ൽ കുറ്റിക്കാടുകൾ
വെട്ടിത്തെളിക്കാൻ തന്നെ രണ്ട്‌ മാസമെടുത്തുവത്രേ. 1805ൽ
വേലുത്തമ്പിദളവയും ഈ പ്രവൃത്തി തുടർന്നു. ആലപ്പുഴയുടെ വടക്കുഭാഗം
തെങ്ങിൻതോപ്പുകളും ബാക്കി നെൽപ്പാടങ്ങളുമാക്കിയത്‌ വേലുത്തമ്പിയാണ്‌.
കേരളത്തിലെ തെങ്ങുകൃഷിയുടെ ഉദയവികാസങ്ങൾ ആലപ്പുഴയുമായി ചേർന്ന്‌
നിൽക്കുന്നു.
1503ൽ ക്യൂറിയോമേറിയാ ദ്വീപിൽ നിന്നും പിടിച്ചെടുത്ത ഒരു കപ്പലിൽ
നിന്നുമാണ്‌ കപ്പലിനുവേണ്ട അലാസുകൾ (വടം) നിർമ്മിക്കാൻ കയർ
പറ്റിയതാണെന്ന്‌ പോർത്തുഗീസുകാർ മനസ്സിലാക്കുന്നത്‌. അങ്ങിനെയാണ്‌ കയർ
വ്യാപാരച്ചരക്കായി മാറുന്നത്‌.
എ.ഡി. 14-​‍ാം നൂറ്റാണ്ടിൽ കായംകുളം - കൊല്ലം തുറമുഖങ്ങളിലെ വിവിധയിനം
അരികളെക്കുറിച്ച്‌ പറയുന്നുണ്ടെങ്കിലും തേങ്ങയെക്കുറിച്ച്‌ ഉണ്ണുനീലി
സന്ദേശത്തിൽ ഒരു പരാമർശവും കാണുന്നില്ല. ഗുണവും വലുപ്പവും കൂടിയ
കപ്പത്തേങ്ങ (കപ്പൽ+തേങ്ങ) എന്ന പാക്കുതേങ്ങ പോർച്ചുഗീസുകാരാണ്‌
കേരളത്തിൽ കൊണ്ടുവരുന്നത്‌.
ഒമ്പതുമുതൽ 14 വരെ നൂറ്റാണ്ടുകളിലുള്ള അറബിയാത്രാ വിവരണങ്ങളിലോ,
കോഴിക്കോട്‌-കൊല്ലം കായൽ യാത്ര നടത്തിയ ഇബ്നുബതൂത്തയോ തെങ്ങ്‌
പരാമർശിച്ചു കാണുന്നില്ല. 1408ൽ ചെങ്ങ്‌ നാവിക പര്യവേഷണ സംഘത്തിലെ അറബി
ദ്വിഭാഷിയായിരുന്ന മാഹുവാനാണ്‌ തെങ്ങ്‌ കൃഷിയെക്കുറിച്ച്‌ ആദ്യമായി
പറയുന്നത്‌. കൊപ്രയും വെളിച്ചെണ്ണയും പ്രിയമുള്ള ചരക്കുകളായത്‌
ഡച്ചുകാരുടെ കാലത്താണ്‌.
മലബാറിലെ കൃഷി പറമ്പ്‌ കൃഷിയിലേക്ക്‌ ചുവടുമാറ്റേണ്ടതിനെക്കുറിച്ച്‌
വില്യം ലോഗൻ പറയുന്നുണ്ട്‌. 1810ൽ 30 ലക്ഷം തെങ്ങുകളുണ്ടെന്ന്‌ ഹാമിൽട്ടൺ
പറയുന്നു.1838 ൽ 36 ലക്ഷവും 1977 ആകുമ്പോഴേക്കും13,73,29,036 ആയും
തെങ്ങുകളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചു.
ഇന്നത്തെ തെങ്ങുകൃഷിയുടെ 74 ശതമാനവും 20-​‍ാം നൂറ്റാണ്ടിലുണ്ടായതത്രെ.
1896ൽ കരമനത്തോട്ടത്തോട്‌ ചേർന്ന്‌ കൃഷി പാഠശാലയും 1908ൽ കഴ്സൺ പ്രഭു
രൂപീകരിച്ച കൃഷിവകുപ്പും കേരളത്തിൽ കാർഷികമായ ഉണർവ്വ്വ്‌ പകർന്നു.
തുടർന്ന്‌ കോന്നിയിൽ മുളക്‌ തോട്ടവും ഓച്ചിറയിൽ തെങ്ങിൻതോട്ടവും
പുളിയറയിൽ മാതൃകാ കൃഷിത്തോട്ടവും പെരുമ്പാവൂരിലെ പച്ചില വളത്തോട്ടവും
(ഇന്നത്തെ സുഗന്ധതൈല ഗവേഷണ കേന്ദ്രം) ആരംഭിച്ചു. തുടർന്നുണ്ടായ
ഗവേഷണങ്ങളും അന്വേഷണങ്ങളും തെങ്ങുകൃഷിക്ക്‌ സാരമായ ഉത്തേജകമായി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...