20 Sept 2012

നന്മകളുടെ അവസാനം

രഹ് ന രാജേഷ്
രഹ്ന രാജേഷ്‌, അദ്ധ്യാപിക, വിവിഎച്ച്‌എസ്‌,കറുകടം, കോതമംഗലം

എത്ര നേരം ആ തൊടിയിലൂടെ നടന്നുവേന്ന്‌ അനുപമയ്ക്കറിയില്ലായിരുന്നു.
കഥകളുറങ്ങുന്ന ആ തൊടിയും കരിയില മൂടിയ വഴിത്താരകളും അവൾക്ക്‌ അത്രമേൽ
ഹൃദ്യമാണ്‌.  നടന്ന്‌ തളർന്ന്‌ വീണ്ടും അവൾ ആ കൊന്നത്തെങ്ങിന്റെ ചുവട്ടിൽ
വന്നിരുന്നു.  ഇളംകാറ്റിന്റെ തലോടലേറ്റ്‌ ഇളകുന്ന തെങ്ങോലകൾ
നോക്കിയിരിക്കെ സമൃദ്ധമായ ഭൂതകാലത്തിന്റെ ഓർമ്മകൾ അവളെ
പിന്നോട്ടുവിളിച്ചു.
'അനുക്കുട്ടി' എന്ന്‌ ആരോ വിളിക്കുന്നതുപോലെ അവൾക്ക്‌ തോന്നി. അവൾക്ക്‌
വിശ്വസിക്കാനായില്ല. അതെ, ഞാൻ തന്നെയാണ്‌ വിളിച്ചതു, ആ കൊന്ന തെങ്ങ്‌
തുടർന്നു. നിന്നെപ്പോലെ ഞാനും സമൃദ്ധമായ ആ കാലം തന്നെയാണ്‌
ആലോചിച്ചുകൊണ്ടിരുന്നത്‌. പഴമയുടെ സമൃദ്ധി. നാളികേരങ്ങൾ വെട്ടിക്കൂട്ടിയ
മുറ്റവും, തേങ്ങ ഉണങ്ങുന്ന കൊപ്രാക്കളങ്ങളും, ആട്ടിയ വെളിച്ചെണ്ണയുടെ
സുഖകരമായ ഗന്ധവും നിറഞ്ഞുനിന്ന ആ അന്തരീക്ഷം. തൊടിയിലെ തെങ്ങിന്റെ
എണ്ണത്തേയും മുറ്റത്ത്‌ വെട്ടിക്കൂട്ടിയ നാളികേരത്തേയും ആശ്രയിച്ച്‌
തറവാടുകളുടെ സമൃദ്ധി നിർണയിച്ച ആ കാലം എനിക്കും നിന്നെപ്പോലെ ഏറെ
പ്രിയങ്കരമായിരുന്നു
എന്നാൽ കാലത്തിന്റെ കുത്തൊഴുക്കിൽ വാർദ്ധക്യം ബാധിച്ചവരെ
വൃദ്ധസദനങ്ങളിലുപേക്ഷിക്കുന്നതു
പോലെ ഈ തലമുറ ഞങ്ങളേയും
ഉപേക്ഷിച്ചിരിക്കുന്നു.  കൊന്നത്തെങ്ങിന്റെ ശബ്ദം ഇടറി. അനുപമ
മറുവാക്കുകളില്ലാതെ നിന്നു. അവൾ ഓർത്തു നാളെ ഈ തെങ്ങിൻ തോപ്പ്‌
ശൂന്യമാകും. ഇവിടെ ശീതളച്ഛായകൾക്കു പകരം പുതിയ ഒരു കെട്ടിടം ഉയരും. നല്ല
വായുവും വെള്ളവും പച്ചപ്പും....... എല്ലാം അവസാനിക്കുന്നു. നന്മകളുടെ
അവസാനമാണല്ലോ ഇപ്പോൾ നടക്കുന്നത്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...