20 Sept 2012

രചനാ മത്സരങ്ങളുടെ സമ്മാനദാനവും പ്രതിഭാസംഗമവും



നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ സാഹിത്യമൽസരം സംഘടിപ്പിച്ചു.

"കുട്ടികൾ കേരളത്തിന്റെ കൽപവൃക്ഷങ്ങളാണ്‌. കൽപവൃക്ഷമായ
തെങ്ങിനെപ്പോലെയാകാൻ ശ്രമിക്കണം. ചിന്തയിൽ, വാക്കുകളിൽ, പ്രവൃത്തിയിൽ,
വളവും തിരിവുമില്ലാതെ, മറ്റുള്ളവർക്ക്‌ പ്രയോജനപ്പെടുന്ന വ്യക്തിയാകണം.
തെങ്ങിനെ വ്യക്തിത്വത്തിലേക്ക്‌ ആവാഹിക്കണം", പ്രശസ്ത കവി ശ്രീ. ചെമ്മനം
ചാക്കോ വിദ്യാർത്ഥിനി, വിദ്യാർത്ഥികളോട്‌ ആഹ്വാനം ചെയ്തു.
കേരസംസ്ക്കാരത്തെ പുതുതലമുറയിലേക്ക്‌ വിനിമയം ചെയ്യുക എന്ന
ഉദ്ദേശ്യത്തോടെ നാളികേര വികസന ബോർഡും മുവാറ്റുപുഴയിലെ അക്ഷയ
പുസ്തകനിധിയും സംയുക്തമായി സംഘടിപ്പിച്ച രചനാമത്സരത്തിലെ
സമ്മാനജേതാക്കൾക്കുള്ള സമ്മാനദാനവും പ്രതിഭാസംഗമവും ഇക്കഴിഞ്ഞ ജൂലായ്‌
28-​‍ാം തീയതി എറണാകുളം എസ്‌ആർവിഹയർ സെക്കണ്ടറി സ്കൂൾ ആഡിറ്റോറിയത്തിൽ
ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. "നേരെ ചൊവ്വേയാണ്‌
തെങ്ങിന്റെ പോക്ക്‌. വളവും തിരിവുമില്ല, ശാഖകളുമില്ല. ഉത്തമ മനുഷ്യനായി
എങ്ങനെ ജീവിക്കാം എന്ന്‌ കാണിക്കുന്ന വൃക്ഷമാണ്‌ തെങ്ങ്‌. പ്രകൃതിയിൽ
നിന്ന്‌ സ്വീകരിക്കാവുന്ന നല്ല മാതൃകയാണ്‌, മാതൃകവൃക്ഷമാണ്‌ കൽപവൃക്ഷം,"
അദ്ദേഹം പറഞ്ഞു.
"ഇന്ന്‌ കർമ്മഭക്തി തീരെക്കുറവാണ്‌. ശബ്ദമുണ്ടാക്കുവാനാണ്‌ ആളുകൾക്ക്‌
താൽപര്യം. പക്ഷേ, ഏറ്റവും മഹത്തായ ശബ്ദമാണ്‌ കേൾപ്പിക്കേണ്ടത്‌. ഏറ്റവും
വലിയ ശബ്ദമല്ല. മഹത്തായ ശബ്ദം കേൾപ്പിക്കുവാൻ മഹത്തായ വൃക്ഷത്തെ നിങ്ങൾ
മാതൃകയാക്കുക. തെങ്ങുപോലെ, അക്രമത്തിനും അഴിമതിയ്ക്കുമായി കൈകൾ നീട്ടാതെ,
ആദർശം ഉൾക്കൊണ്ട്‌ വളരുക. മനസ്സാക്ഷിയ്ക്കനുസരിച്ച്‌ വളരുക, അതിനുള്ള
ശക്തി വളർത്തിയെടുക്കുക", എന്ന്‌ ശ്രീ ചെമ്മനം ചാക്കോ കുട്ടികളോട്‌
ആവശ്യപ്പെട്ടു. സമ്മാനജേതാക്കൾക്കെല്ലാം ഓരോ തെങ്ങിൻതൈ നൽകണമെന്ന ആവശ്യം
അദ്ദേഹം മുന്നോട്ടുവച്ചു.
ഉദ്ഘാടന സമ്മേളനത്തിൽ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ. ടി. കെ. ജോസ്‌
ഐഎഎസ്‌ അദ്ധ്യക്ഷണായിരുന്നു. പ്രമുഖ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി
മുൻ സെക്രട്ടറിയുമായ ശ്രീ. പായിപ്ര രാധാകൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി.
ബോർഡ്‌ അംഗം അഡ്വ. വർക്കല ബി. രവികുമാർ ആശംസകൾ അർപ്പിച്ചു.
"പൊതുസമൂഹത്തിലും അദ്ധ്യാപക സമൂഹത്തിലും വിദ്യാർത്ഥികളുടെ ഇടയിലും
നാളികേരത്തിന്റേയും കേരവൃക്ഷത്തിന്റേയും നന്മകളും അത്‌ സമൂഹത്തിന്‌
നൽകുന്ന ആശയങ്ങളും ഒരിക്കൽകൂടി ഓർമ്മിപ്പിക്കുന്നതിനുള്ള എളിയ
ശ്രമമായിരുന്നു രചനാ മത്സര"മെന്ന്‌ ശ്രീ. ടി. കെ. ജോസ്‌ ഐഎഎസ്‌
അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. "ചിന്തിക്കുമ്പോൾ മാത്രമേ ആശയങ്ങൾ രചനകളിൽ
കൊണ്ടുവരാൻ കഴിയൂ. കേരളവും മഹത്തായ ഭാഷയും ചിന്തകളിലും പ്രവൃത്തികളിലും
ഉണ്ടാകണം. കേരവും കേരളവും മലയാള ഭാഷയും പ്രതിസന്ധിയിലൂടെ കടന്ന്‌
പൊയ്ക്കൊണ്ടിരിക്കുകയാണ്‌. കേരമില്ലെങ്കിൽ കേരളമില്ല, കേരളമില്ലായെങ്കിൽ
മലയാള ഭാഷയുമില്ല", ചെയർമാൻ ഓർമ്മിപ്പിച്ചു.
"പ്രകൃതിയിലേക്കും കൃഷിയിലേക്കും മറ്റ്‌ ജീവജാലങ്ങളിലേക്കും കുട്ടികളുടെ
ശ്രദ്ധ തിരിച്ചുവിടാൻ അദ്ധ്യാപകർക്കാവും, പ്രത്യേകിച്ച്‌ ജീവശാസ്ത്രം
അദ്ധ്യാപകർക്ക്‌. അതുകൊണ്ടാണ്‌ അദ്ധ്യാപകർക്കും ജീവശാസ്ത്രം
അദ്ധ്യാപകർക്കുമായി പ്രത്യേകം മത്സരം നടത്തിയത്‌". ചെയർമാൻ വ്യക്തമാക്കി.
പരീക്ഷ വരെ മാത്രം അറിവ്‌ സമ്പാദിക്കുന്ന രീതി മാറണം. ആർജ്ജിക്കുന്ന
അറിവിനെ മനസ്സിൽ സൂക്ഷിക്കാൻ കഴിയുന്ന വിദ്യാഭ്യാസ സംസ്ക്കാരത്തിലേക്ക്‌
മാറാൻ ഈ അവസരം സഹായകരമാകുകയാണെങ്കിൽ സംഘാടകർ കൃതാർത്ഥരായിയെന്നും ചെയർമാൻ
പറഞ്ഞു.
"എല്ലാ സമ്മാനജേതാക്കൾക്കും നല്ല ഇനം തെങ്ങ്‌, സ്വന്തം അദ്ധ്വാനവും
മനസ്സും നൽകിയാൽ വർഷത്തിൽ 300 തേങ്ങ വരെ ലഭിക്കുന്ന തെങ്ങിൻ തൈ നൽകും."
വളവും വെള്ളവും മാത്രമല്ല, സ്നേഹവും ശുശ്രൂഷയും അതിന്‌ നൽകണമെന്നും
അദ്ദേഹം പറഞ്ഞു.
"പ്രകൃതിയും മനുഷ്യനുമായി ഇണങ്ങിയുള്ള ജീവിതത്തിലേക്കാണ്‌ ലോകം
തിരിയുന്നത്‌.  തെങ്ങ്‌ പ്രകൃതി സംരക്ഷണത്തിന്‌ മറ്റ്‌ വൃക്ഷങ്ങളെ
അപേക്ഷിച്ച്‌ കൂടുതൽ സഹായകരമാണ്‌. ഏറ്റവും കൂടുതൽ കാർബൺ ഡയോക്സൈഡ്‌
ആഗിരണം ചെയ്ത്‌ ഏറ്റവുമധികം ഓക്സിജൻ പുറത്തുവിടുന്ന വൃക്ഷമായ തെങ്ങ്‌,
സഹവർത്തിത്ത്വത്തിന്റെ വിളയുമാണ്‌. കേരളത്തിനുമാത്രം അവകാശപ്പെട്ട
പൈതൃകവും  പാരമ്പര്യവുമാണ്‌ തെങ്ങ്‌. ക്രിയാത്മകവും സർഗ്ഗാത്മകവുമായ
ആശയങ്ങൾ കൊണ്ട്‌ തെങ്ങ്കൃഷി നേരിടുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം
കണ്ടെത്താൻ സാധിക്കും" ശ്രീ. ടി. കെ. ജോസ്‌ വ്യക്തമാക്കി.
ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തിയ ശ്രീ. പായിപ്ര രാധാകൃഷ്ണൻ തെങ്ങിനെ
നന്മയുടെ പ്രതീകമായി വിശേഷിപ്പിച്ചു. തെങ്ങ്‌ പ്രതിനിധാനം ചെയ്യുന്നത്‌
ഒരു സമൂഹത്തെയാണ്‌. നാളികേര വികസന ബോർഡ്‌ നാളികേരത്തിനുവേണ്ടി
നിൽക്കുന്നതിനാലാണ്‌ അതിന്റെ സാന്നിദ്ധ്യം പ്രകടമാകുന്നത്‌", അദ്ദേഹം
പറഞ്ഞു.
സർഗ്ഗാത്മകത ഏറ്റവും സജീവമായിക്കണ്ടത്‌ അപ്പർ പ്രൈമറി വിഭാഗത്തിൽപെട്ട
കുട്ടികളിലാണെന്ന്‌ മത്സരത്തിന്‌ ലഭിച്ച രചനകള വിലയിരുത്തിക്കൊണ്ട്‌
അദ്ദേഹം പറഞ്ഞു. "മത്സരത്തിന്റെ യാന്ത്രികതയിലൂടെ കടന്ന്‌ സർഗ്ഗാത്മകത
ശുഷ്കിച്ച്‌ പോകുന്നു. ജന്മസിദ്ധമെന്ന്‌ പറയുന്ന വിശുദ്ധി
സർഗ്ഗാത്മകതയിലുണ്ട്‌. ഈ പരിശുദ്ധി കാത്തുസൂക്ഷിച്ചവരെ ആദരിക്കുന്നു.
വാസ്തവത്തിൽ ഒരു മത്സരത്തിനപ്പുറത്ത്‌ നമ്മുടെ നാടിന്‌ മുഴുവൻ തണലായി
വളർന്ന്‌ വരേണ്ട സർഗ്ഗാത്മകതയുടെ സൊ‍ാചനകൾ ഇവിടെയുണ്ടാകട്ടെയെന്ന
പ്രത്യാശയാണ്‌ ഇതിലുള്ളത്‌. സമ്മാനം കിട്ടിയവർ കഴിവുകൾ കൂടുതൽ മികവോടെ
നിലനിർത്തണം. പരാജയപ്പെട്ടവരുടെ വ്യഥയാണ്‌ അവർക്ക്‌ പിന്നിലുള്ളത്‌. അവർ
കൂടുതൽ കരുത്തോടെ മുന്നേറും", അദ്ദേഹം പറഞ്ഞു.
"കൽപ്പവൃക്ഷത്തെക്കുറിച്ച്‌ അറിയുവാനും പഠിക്കുവാനുമുള്ള ജിജ്ഞാസ
പുതുതലമുറയിൽ വളർത്തുവാനുള്ള ചുവടുവെയ്പ്പാണ്‌ നാളികേര വികസന ബോർഡ്‌
നടത്തുന്നത്‌. കൽപ്പവൃക്ഷത്തെ ആദരിക്കാനും ബഹുമാനിക്കുവാനും, തെങ്ങ്‌
ചതിക്കില്ലയെന്ന പഴഞ്ചൊല്ലിലേക്ക്‌ തിരിച്ചുപോകാനുള്ള ഒരു മാനസികാവസ്ഥ
കുട്ടികളിൽ വളർത്തുകയുമാണ്‌ വേണ്ടത്‌", ചടങ്ങിൽ ആശംസാപ്രസംഗം നടത്തിയ
അഡ്വ. വർക്കല ബി. രവികുമാർ പറഞ്ഞു.
ചടങ്ങിൽ ബോർഡ്‌ ഡെപ്യൂട്ടി ഡയറക്ടർ ഡോ. രമണി ഗോപാലകൃഷ്ണൻ സ്വാഗതം
ആശംസിച്ചു. ബോർഡ്‌ പബ്ലിസിറ്റി ആഫീസർ  മിനി മാത്യു കൃതജ്ഞത
പ്രകാശിപ്പിച്ചു.
രചനാമത്സരങ്ങളിലെ സമ്മാനജേതാക്കൾക്ക്‌ ശ്രീ. ചെമ്മനം ചാക്കോ സമമാനദാനം
നടത്തി. യു.പി, ഹൈസക്കൂൾ വിദ്യാർത്ഥികൾക്കും  അദ്ധ്യാപകർക്കും
പൊതുജനങ്ങൾക്കുമായി പതിമൂന്ന്‌ വിഭാഗങ്ങളിലായാണ്‌ കവിത, കഥ,ലേഖന
മത്സരങ്ങൾ നടത്തിയത്‌. ലേഖന മത്സരത്തിൽ ബയോളജി അദ്ധ്യാപകർക്കായി
പ്രത്യേകം വിഭാഗമുണ്ടായിരുന്നു. മൊത്തം അറുപത്തിമൂന്ന്‌
സമ്മാനജേതാക്കളാണ്‌ ഉണ്ടായിരുന്നത്‌.

*coconut jounal

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...