20 Sept 2012

വംശനാശം നേരിടുന്ന നിരൂപകർ


ഡോ.എം.എസ്‌.പോൾ

കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സാംസ്കാരിക നായകന്മാർ എന്ന
പേരിലറിയപ്പെടുന്ന ഒരു വിഭാഗമുണ്ട്‌. ബുദ്ധി ജീവികൾ എഴുത്തുകാർ
എന്നിങ്ങനെ വ്യവഹരിക്കപ്പെടുന്ന ഇവർ യഥാർത്ഥത്തിൽ സർഗാത്മക
സാഹിത്യകാരന്മാരും നിരൂപകരുമാണ്‌. ബുദ്ധിജീവികൾ എന്ന പദം അതിന്റെ
വിശാലമായ അർത്ഥത്തിൽ ധിക്ഷണാപരമായ ജീവിതം നയിക്കുന്ന ഒരു
മഹാവിഭാഗത്തെയാണ്‌ ഉൾക്കൊള്ളുന്നത്‌. അധ്യാപകർ, എഞ്ചിനിയറിംഗ്‌
മേഖലയിലുള്ളവർ ഭിഷ്വഗ്വരന്മാർ തുടങ്ങി സവിശേഷ ബുദ്ധി
പ്രവർത്തിപപ്പിക്കുന്ന രാഷ്ട്രീയ പ്രവർത്തകരുൾപ്പെടെയുള്ള ഒട്ടനവധിയാളുകൾ
ഇതിന്റെ പരിധിയിൽപ്പെടുന്നു. എന്നാൽ മലയാളികൾ സർഗാത്മക
സാഹിത്യകാരന്മാരെയും നിരൂപകരെയുമാണ്‌ ബുദ്ധിജീവികളുടെ ഗണത്തിൽ
പ്രധാനമായും ഉൾപ്പെടുത്തുന്നത്‌.  ചലച്ചിത്ര സംഗീത ചിത്രകലാ
രംഗത്തുള്ളവരെ സാംസ്കാരിക നായകന്മാരുടെ ഗണത്തിൽ പരിഗണിക്കുമെങ്കിലും
ബുദ്ധിജീവികളായി ഇവർ അറിയപ്പെടാറില്ല. ചുരുക്കത്തിൽ സാംസ്കാരിക നായകർ
എന്ന പദം സാഹിത്യനിരൂപകരെ മാത്രമാണ്‌ അഭിസംബോധന ചെയ്യുന്നത്‌.
ഇതിനുകാരണമുണ്ട്‌. ഒരുകാലത്ത്‌ കേരള സമൂഹത്തിൽ കാര്യമായ ഇടപെടൽ
നടത്തിയിരുന്നവരും ആധികാരിക ശബ്ദമെന്ന നിലയിൽ അംഗീകരിക്കപ്പെടുവരും
അറിയപ്പെടുന്ന നിരൂപകരായിരുന്നു. അവർക്കൊക്കെ കേരള സമൂഹത്തിൽ വേണ്ടത്ര
അംഗീകാരം ലഭിച്ചിരുന്നു. ദൃശ്യമാധ്യമങ്ങളുടെ വരവോടെ സാംസ്കാരിക
നായകന്മാരുടെ പരിധിയിലേക്ക്‌ വാർത്തവായനക്കാരും അവതാരകരും ശബ്ദം കൊടുക്കൽ
തൊഴിലാളികളും (ഡബ്ബിംഗ്‌ ആർട്ടിസ്റ്റ്‌) സീരിയൽ താരങ്ങളും ഇരച്ചുകയറി.

ആക്ടിവിസ്റ്റുകളും രാഷ്ട്രീയക്കാരും അവരുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ
ശ്രദ്ധാലുക്കളായി. നിരൂപകരും സൗന്ദര്യനിരീക്ഷകരും ബുദ്ധിജീവികളുമായിരുന്ന
പഴയ തലമുറ വിമർശകർക്കു പിൻഗാമികൾ കുറഞ്ഞു നിരൂപകർ അവാർഡിനു വേണ്ടി
എല്ലായിടത്തും നട്ടലില്ലാതെ കുനിഞ്ഞു നിൽക്കുകയും തന്റെ ജാതിയുടെ വാൽ
ചിലപ്പോഴെല്ലാം പൊതിഞ്ഞുവയ്ക്കുകയും ആവശ്യമുള്ളപ്പോൾ പുറത്തിടുകയും
ചെയ്തുകൊണ്ട്‌ തങ്ങളുടെ സാന്നിദ്ധ്യമറിയിച്ചു തുടങ്ങി. സമകാല
സാഹിത്യത്തെയും എഴുത്തുകാരെയും നിശേഷം അവഗണിച്ചുകൊണ്ട്‌ പാശ്ചാത്യ
കൃതികളെക്കുറിച്ച്‌ വാതോരാതെ സംസാരിച്ചു തുടങ്ങി. സമകാലസാഹിത്യത്തോട്‌
പുറംതിരിഞ്ഞുകൊണ്ട്‌ തങ്ങളുടെ സിൽബന്ധികളെയും ഗുരുഭൂതന്മാരെയും വാഴ്ത്തി
തൃപ്തിയടഞ്ഞു ഇത്‌ മലയാള നിരൂപണരംഗം നേരിടുന്ന ദയനീയതയാണ്‌. മറ്റൊന്ന്‌
അക്കാദമിക്‌ നിരൂപണമാണ്‌. ഇങ്ങനെയൊരു വിശേഷണം തന്നെ അനാവശ്യമാണ്‌. കാരണം
അക്കാദമിക്‌ നിരൂപണത്തിന്‌ പലപ്പോഴും പാഠപുസ്തകത്തിന്റെ നിലവാരം
മാത്രമാണുള്ളത്‌. ആ രംഗത്തു പ്രവർത്തിക്കുന്ന പ്രോക്രൂറ്റസുകൾ തങ്ങളുടെ
മാനദണ്ഡങ്ങൾ സംരക്ഷിച്ചുകൊണ്ട്‌ കാലഹരണപ്പെടുന്നു. ആശാൻ ചങ്ങമ്പുഴ
വള്ളത്തോൾ തുടങ്ങിയവർക്കു ശേഷം കവിതയുണ്ടായിട്ടില്ലെന്നും തകഴിക്കും
ദേവിനും ശേഷം നോവലുണ്ടായിട്ടില്ലെന്നും മുണ്ടശ്ശേരിയോടെ മലയാള നിരൂപണം
അവസാനിച്ചെന്നും ഇവർ പറഞ്ഞുകൊണ്ടിരിക്കുന്നു. സ്വന്തം ഗവേഷണ
രീതിശാസ്ത്രങ്ങളും സ്വന്തം ശിഷ്യരുടെ വായ്ത്താരികളും ഇവരുടെ ജീവിതത്തെ
നനച്ചു വളർത്തിക്കൊണ്ടിരിക്കുന്നു. കുറെയൊക്കെ കുറ്റിയറ്റ ഈ വിഭാഗം
സർവ്വകലാശാലകൾ കേന്ദ്രീകരിച്ച്‌ ഇന്നും ചുറ്റിത്തിരിയുന്നു.
സക്കറിയ

കെ.പി.അപ്പൻ

മാധ്യമപ്രവർത്തകർക്ക്‌ യു.ജി.സി പ്രോഫസർമാരെ പൊതുവെ ഇഷ്ടമല്ലാത്തതിനാൽ
ഇവരുടെ അജ്ഞത പുറംലോകം അറിയാതിരിക്കുന്നു. മുമ്പുപറഞ്ഞ സാംസ്കാരിക
നായകന്മാരായ നിരൂപകർ പലരും കോളേജ്‌ അധ്യാപകരായിരുന്നതിനാൽ തങ്ങൾ അവരുടെ
പിൻഗാമികളാണെന്ന മൂഡസ്വർഗ്ഗത്തിൽ ഇവർ കഴിഞ്ഞു കൂടുന്നു. ചിലർ
ഗുപ്തൻനായരുടെ തോൾ വസ്ത്രം അനുകരിക്കുന്നു. മറ്റുചിലർ സുകുമാർ
അഴീക്കോടിനെപ്പോലെ മുൻ ശുണ്ഠി കാട്ടുന്നു. ചിലർ പരപുച്ഛം ജീവിതചര്യയാക്കി
കഴിഞ്ഞു കൂടുന്നു. ഇവർ മിക്കവാറും അധ്യാപകരായതിനാൽ ചെല്ലുന്നിടത്തൊക്കെ
ശിഷ്യാദരം (കൂടുതലും പെൺകുട്ടികൾ) ലഭിക്കുന്നു. ഇതിനാൽ ലോകം മുഴുവൻ
തങ്ങളെ ബഹുമാനിക്കുന്നതായി ഇവർ കരുതുന്നു.

        ബുദ്ധിജീവികളെക്കുറിച്ച്‌ കെ.പി.അപ്പനും സക്കറിയയുമൊക്കെ
എഴുതിയിട്ടുണ്ട്‌. ഇവരുടെ ശൂന്യമായ ബൗദ്ധിക മണ്ഡലത്തെക്കുറിച്ച്‌ പലവട്ടം
ചർച്ചകളുണ്ടായിട്ടുണ്ട്‌. ഇവരുടെ ഇരട്ടത്താപ്പും വിധേയത്വവും
മിക്കപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്‌. ഇന്നത്തെ സാംസ്കാരിക
നായകന്മാരിൽ ബുദ്ധിജീവികളെകൂടാതെ ലൈംഗിക തൊഴിലാളികളും തസ്കരനും
പോസ്റ്റുമോർട്ടം ഡോക്ടറും ഉൾപ്പെടുന്നു. എന്നാൽ കേരളത്തിലെ
സാഹിത്യനിരൂപകർ പലതും ആ സ്ഥാനത്തുനിന്ന്‌ പുറത്താക്കപ്പെട്ടിരിക്കുന്നു.
കേരളത്തിലെ സാംസ്കാരിക നായകർ എന്ന നിലയിൽ വിരലിലെണ്ണാവുന്ന നിരൂപകർ
മാത്രമാണിന്നുള്ളത്‌. സാഹിത്യത്തെയും സംസ്കാരത്തെയും സാമൂഹിക
ജീവിതത്തെയും പ്രപഞ്ചത്തെയും സമഗ്രമായി മനസ്സിലാക്കാനും സൂഷ്മനിരീക്ഷണം
നടത്താനും വേണ്ട സൗന്ദര്യബോധമുള്ളവരാണ്‌ നിരൂപകർ. ഈ വംശം കേരള സമൂഹത്തിൽ
നിന്ന്‌ അപ്രത്യക്ഷമാകാൻ തുടങ്ങുന്നു. ലേഖനമെഴുതുന്ന കോളേജ്‌ അധ്യാപകനും
നോവൽ പരിഭാഷ നിർവ്വഹിക്കുന്ന പത്രലേഖകകരും നിരൂപകരാണെന്ന്‌ ജനം
തെറ്റിദ്ധരിക്കുന്നു. സാഹിത്യ നിരൂപണവും സൗന്ദര്യബോധവും പൊതുസമൂഹത്തിന്റെ
ചർച്ചയിൽ നിന്ന്‌ പുറത്താക്കുന്നു. കൃതികൾ വായിക്കപ്പെടുന്നെങ്കിലും
കൃതികളെക്കുറിച്ചുള്ള ഗൗരവ നിരീക്ഷണങ്ങളും എഴുത്തുകളും ആർക്കും
വേണ്ടാതാകുന്നതോടെ സാഹിത്യ നിരൂപണം എന്ന സാഹിത്യശാഖതന്നെ മുഖ്യധാരയിൽ
നിന്ന്‌ പുറത്താകുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...