രമണി ഗോപാലകൃഷ്ണൻ, ബി. ചിന്നരാജ്
"ഈ ഉലകത്തിൽ വ്യവസായ (കൃഷി) ത്തി നപ്പുറം ഒന്നുമേയില്ലൈ. വ്യവസായത്തിലും പെരുമയായി തെന്നൈ വ്യവസായം (തെങ്ങുകൃഷി) താൻ ബെസ്റ്റ്."
പാലക്കാട് ജില്ലയിലെ മീനാക്ഷി പുരത്തെ കേര കർഷകനായ കൃഷ്ണസ്വാമി ഗൗണ്ടരുടേതായിരുന്നു ഈ വിലയിരുത്തൽ. കേരകൃഷി ജീവിത വ്രതമാക്കിയ ഒരു കർഷകന്റെ മനസ്സിൽ തട്ടി വന്ന വാക്കുകളായിരുന്നു അവ. ആത്മസംതൃപ്തിയുടെ വാക്കുകൾ. തെങ്ങു കൃഷിക്കും കേരകർഷകർക്കും വേണ്ടി മൂന്ന് ദശാബ്ദം പണിയെടുത്തിട്ടും ആശങ്കയോടെ നടക്കുന്ന എന്റെ മനസ്സൺനു കുളിർപ്പിച്ചു ഈ വാക്കുകൾ. ഈ ആത്മവിശ്വാസം കുറച്ചു കേരകർഷകരിലേയ്ക്കെങ്കിലും എങ്ങിനെ പകർന്നു നൽകാമെന്നതായിരുന്നു എന്റെ അടുത്ത ചിന്ത.
സങ്കരയിനം തെങ്ങിൻതൈകൾ ഉത്പാദിപ്പിക്കുന്ന പദ്ധതിക്കുവേണ്ടി മാതൃവൃക്ഷമായി തെരഞ്ഞെടുത്ത ഗൗരീഗാത്ര (ചെന്തെങ്ങ്ാമെന്ന ചാവക്കാട് ഓറഞ്ച് തെങ്ങുകൾ പരിശോധിക്കാനെത്തിയ വേളയായിരുന്നു സന്ദർഭം. പദ്ധതി ഏറ്റെടുത്തിരിക്കുന്നത് പാലക്കാട് ജില്ലയിലെ മൈത്രി എന്ന എൻ.ജി.ഒ. 400 ലധികം ഗൗരീഗാത്രം കുറിയയിനം (ഡ്വാർഫ്) തെങ്ങുകൾ വർഷങ്ങൾക്കുമുൻപ് നട്ടുപിടിപ്പിച്ച് ഒരു തെങ്ങിൽ നിന്ന് 140-160 ഇളനീർ വിളവെടുക്കുന്ന ഗൗണ്ടരുടെ ദീർഘ വീക്ഷണം എന്തേ നമ്മുടെ കുറച്ചുകർഷകർക്കെങ്കി ലുമില്ലാതെ പോയി എന്ന ചിന്തയായിരുന്നു ആദ്യമായി എന്റെ മനസ്സിലോടിയെത്തിയത്.
20 ദിവസത്തിലൊരിക്കൽ 12,000 ഇളനീർ വീതം ഒറ്റവിളവെടുപ്പിൽ വിറ്റുകൊണ്ടിരിക്കുന്ന ഈ കർഷകന്റെ വിത്ത് തേങ്ങയുടെ ഉറവിടം ഞാനന്വേഷിച്ചു. 15 ഏക്കർ വ്യാപിച്ചു കിടക്കുന്ന പറമ്പിന്റെ കോണിൽ, കുറിയയിനം തെങ്ങുകളെക്കുറിച്ചുള്ള എല്ലാ ധാരണകളും തെറ്റിച്ചുകൊണ്ട് തലയെടുപ്പോടെ നിറയെ കുലകളുമായി നിൽക്കുന്നു ഒരു ഗൗരീഗാത്രം തെങ്ങ്. 50 വർഷത്തിനുമേൽ പ്രായമുണ്ട് ആ തെങ്ങിനെന്ന് ഗൗണ്ടർ സാക്ഷ്യപ്പെടുത്തുന്നു.
ഒറ്റ തെങ്ങിൽ നിന്ന് ഇത്രയും തെങ്ങിൻ തൈകൾ ഉത്പാദിപ്പിച്ച രീതിയെക്കുറിച്ച് ഞാൻ ആരാഞ്ഞു. ആണ്ടിൽ 140-160 കായ് കിട്ടുമായിരുന്നു. ഓരോ വിളവെടുപ്പിലേയും കായ്കൾ വെയിലത്ത് 15 ദിവസത്തോളം ഉണക്കും. പിന്നീട് ഒരു സിമന്റ് ടാങ്കിലെ വെള്ളത്തിലിട്ട് മുളവരുമ്പോൾ എടുത്തു നഴ്സറി ബഡ്ഡിൽ നടുന്നു, പിന്നീട് നടാൻ പരുവമാകുമ്പോൾ കുഴിയെടുത്ത് നടും. ഇങ്ങനെ എല്ലാ വിളവെടുപ്പിലേയും കായ്കൾ പടിപടിയായി വിത്തായുപയോഗിച്ച് 200 തൈകൾ നട്ടുപിടിപ്പിച്ചു. ആവശ്യം കഴിഞ്ഞപ്പോൾ തൈയുത്പാദനം നിർത്തി. പിന്നീടു 6 വർഷം മുൻപ് വീണ്ടും ഇതേ രീതിയിൽ തൈകളുണ്ടാക്കി 200 തൈകൾ കൂടി വെച്ചു.
ഓരോ കുലയിലും 25, 30, 40 എന്നിങ്ങനെ കായ്കൾ നിൽക്കുന്നത് ഗവണ്‍മന്റ് തോട്ടങ്ങളേയും കൃഷി ശാസ്ത്രജ്ഞരേയും ഒരേപോലെ നാണിപ്പിക്കും. കരിക്കു കച്ചവടക്കാർ വരുന്നത് ചെന്നൈ, പൊള്ളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ്. 20 ദിവസം കൂടുമ്പോൾ വിളവെടുക്കും 12,000 കരിക്കിലധികം ഉണ്ടാകും. അതായത് 12 ലോറി ലോഡ്. ഇങ്ങനെ ആണ്ടിൽ ശരാശരി 15 വിളവെടുപ്പു കാണും; രണ്ടു ലക്ഷത്തോളം കരിക്ക.് രോഗം വന്നതും മണ്ഡരി ബാധയുള്ളതും പേടുമെല്ലാം ചേർത്ത് വെട്ടൊന്നിന് 2000 തിരിവു കണക്കാക്കി ആണ്ടിൽ 1,80,000 കരിക്ക് വിൽക്കും. പത്തു രൂപയ്ക്ക് കരിക്ക് വിറ്റാൽ 18 ലക്ഷം രൂപ ആണ്ടിൽ കരിക്കിൽ നിന്നു മാത്രമുള്ള ആദായം. കരിക്കിന് ഇത്രമാത്രം ഡിമാന്റുണ്ടാകുമെന്ന് മുന്നിൽകണ്ട് കൃഷിചെയ്ത ഗൗണ്ടർക്ക് തനിക്ക് ഇന്നു കാണുന്ന എല്ലാ സൗഭാഗ്യങ്ങളും ഈ തെങ്ങുകൃഷി തന്നതാണെന്ന് പറയാൻ തെല്ലും സങ്കോചമില്ല.
രണ്ടു മക്കളാണ് കൃഷ്ണസ്വാമി ഗൗണ്ടർക്ക്. പെരിയ സ്വാമിയും സതീഷും. 40ഉം 36ഉം വയസ്സ്. രണ്ടുപേരും അച്ഛന്റെ പാത പൈന്തുടർന്ന് കൃഷിയിൽ. പെരിയ സ്വാമി 11 ഏക്കർ തോട്ടം പ്രത്യേകം നോക്കി നടത്തുന്നു. എന്തുകൊണ്ട് അവർക്ക് വിദ്യാഭ്യാസം നൽകി ഉദ്യോഗത്തിനയച്ചില്ല എന്ന ചോദ്യത്തിനും ഉത്തരം ഉടനടി. "ഈ വ്യവസായ (കൃഷി)ത്തിനപ്പുറം എന്ന വേലൈ സാർ, ടൗണിൽ ജനിച്ചു വളരുന്ന കൃഷിഭൂമി ഇല്ലാത്ത ചെറുപ്പക്കാരെല്ലാം പഠിച്ച് വേലൈപാക്കട്ടും. നമുക്ക് ജീവിതം കഴിക്കാൻ ഇതു മട്ടും പോതും."
നെടിയയിനം തെങ്ങിൽ നിന്നുമുള്ള ആദായം എങ്ങനെയുണ്ട്?
"ഒട്ടും മോശമല്ല. 500 തെങ്ങുകളുണ്ട്. എല്ലാം ഞാൻ തന്നെ വച്ചതു. ആണ്ടിൽ ഒരു ലക്ഷത്തിലധികം നാളികേരമുണ്ടാവും. 40 വർഷത്തിനു മുൻപ് ഏക്കറിന് 1100 രൂപ വച്ച് വാങ്ങിയതാണീ സ്ഥലം."
കൃഷ്ണ സ്വാമിയുടെ ഇളനീർ തെങ്ങുകളോടുള്ള ആഭിമുഖ്യം ഇന്നും പച്ചപിടിച്ചു നിൽക്കുകയാണ്." "100 തൈകൾ കൂടി കിട്ടിയാൽ എനിക്കു സന്തോഷം."
അപ്പോൾ പഴയ രീതിയിൽ സ്വന്തമായി കിളിർപ്പിച്ചെടുക്കാൻ ഒരുക്കമില്ലേ?
്യൂ"ഞാൻ വയസ്സായി. 68 കഴിഞ്ഞു. പ്രമേഹവും പ്രഷറുമൊക്കെ അലട്ടാൻ തുടങ്ങി. തേങ്ങ പാകി കിളിർപ്പിച്ച് നടാൻ സമയമെടുക്കും. അത്രക്കു ക്ഷമയില്ല. എനിക്ക് ഇനിയും കൂടുതൽ കരിക്കിൻ തൈകൾ വച്ചു പിടിപ്പിച്ച് കായ് പിടിക്കുന്നതു കാണണം."
"മാഡത്തിനോടു മാത്രമായി ഒരു രഹസ്യം പറയാം. മക്കൾക്കു രണ്ടു പേർക്കുമായി കൃഷിയിടം ഓഹരി വച്ചു കൊടുത്തെങ്കിലും കരിക്കിന്റെ വരുമാനം എന്റെ കൈയിൽ തന്നെ. അതു എന്നും എന്റെ സ്വന്തമായി തന്നെയിരിക്കണം."
കരിക്കിൻവെള്ളത്തിന്റെ ഗുണങ്ങളും ഗൗരീഗാത്രം കരിക്കിന് യോജിച്ച ഇനമായി ശുപാർശ ചെയ്തിട്ടുള്ള വിവരവും അറിയാമോ എന്ന ചോദ്യത്തിനുത്തരം ഞാനിതൊക്കെ എന്നേ മുൻകൂട്ടി കണ്ടിരുന്നുവേന്ന അർത്ഥത്തിൽ കുടവയർ കുലുക്കി ചിരിയായിരുന്നു.
"കരിക്കിൻ വെള്ളം പായ്ക്ക് ചെയ്യുന്ന ഒരു വ്യവസായ യൂണിറ്റ് തുടങ്ങിയാലോ?"
"വേണ്ട. വേണ്ട. അതൊക്കെ വലിയ തലൈവലിയായി മാറും. മണ്ണും തെങ്ങും മാത്രം മതിയെനിക്ക്. കൃത്യമായി വരുമാനം വന്നു കൊണ്ടേയിരിക്കും."
കൊക്കോക്കോള, പെപ്സി കമ്പനികൾ പോലും കരിക്കിൻ വെള്ളം പായ്ക്കിംഗ് യൂണിറ്റുകളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയെന്നും അമേരിക്കയിലും മറ്റും കരിക്കു വ്യവസായം പൊടി പൊടിക്കുന്നുവേന്നും പറഞ്ഞിട്ടും ഇതൊക്കെ താനെത്ര കേട്ടിരിക്കുന്നു എന്ന ഭാവം കൃഷ്ണ സ്വാമിക്ക്. നാൽപതു വർഷം മുൻപ് ആരും ചിന്തിക്കാതിരുന്ന ഒരു കാലത്ത് കുറിയയിനം തേങ്ങ മുളപ്പിച്ച് തൈയാക്കി നട്ടുപിടിപ്പിച്ചതിന്റെ പിന്നിലെ ദീർഘ വീക്ഷണത്തിനു മുന്നിൽ നമിക്കാതെന്തു ചെയ്യാൻ?
കേരള ഗവണ്‍മന്റ് ഈ വർഷം ഇളനീർ വർഷമായി പ്രഖ്യാപിച്ചതിനെക്കുറിച്ച് അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിനും ഇല്ലായെന്നു തന്നെ മറുപടി. പക്ഷേ വ്യവസായികളെ സർക്കാർ സഹായിക്കണം. നല്ല വളവും മറ്റും നൽകണം. ഇങ്കെ ഫുൾ രാഷ്ട്രീയം താൻ. കൃഷി ഭവനിൽ നിന്നും കിട്ടുന്ന വളം ഞാൻ വാങ്ങിക്കാറില്ല. ഗുണമേന്മയില്ലാത്തത് തന്നെ കാരണം. പക്ഷേ കൃത്യമായി വളവും നനയും നൽകുന്നുണ്ട്. അതിനുവേണ്ടി ഒരു കൺസൾട്ടന്റിനെ സ്ഥിരമായി വെച്ചിട്ടുണ്ട്.
100 തെങ്ങുകൾ മാത്രം ചെത്താൻ കൊടുത്തിട്ടുണ്ട്. മാസം 320 രൂപ തെങ്ങോന്നിന് ലഭിക്കും. വർഷത്തിൽ 6-8 മാസം ചെത്തും.
കാര്യമായ പ്രശ്നമൊന്നും തെങ്ങുകൾക്കില്ല. ബോറോണിന്റെ അഭാവം, മണ്ഡരി, ചെമ്പൻ ചെല്ലി, മണ്ടചീയൽ ഇതെല്ലാം വളരെ ചെറിയതോതിൽ മാത്രം. തക്ക സമയത്ത് നിയന്ത്രണ മാർഗ്ഗങ്ങൾ എടുക്കുന്നതിനാൽ പ്രശ്നം ഗുരുതരമാകാറില്ലെന്നും കൃഷ്ണസ്വാമി പറയുന്നു.
ഡ്വാർഫ് നടുന്നതിൽ താൽപര്യം കാണിക്കാതെ നമ്മുടെ കർഷകർ എന്തുകൊണ്ട് പുറം തിരിഞ്ഞു നിന്നു? തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിൽ നടപ്പിലാക്കി വരുന്ന തെങ്ങു പുനരുദ്ധാരണ പദ്ധതി ഡ്വാർഫ് തൈകൾ നട്ടു പിടിപ്പിക്കാനുള്ള അവസരമായിരുന്നു. ഇതിനകം 12 ലക്ഷത്തിലധികം കേടുവന്ന തെങ്ങുകൾ ഈ ജില്ലകളിൽ നിന്നും വെട്ടിമാറ്റിയിട്ടുണ്ട്. പകരം ഡ്വാർഫ് തൈകൾ വയ്ക്കാനുള്ള അവസരം കർഷകർ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ലെന്നു പറയുന്നതാകും ശരി. ഇളനീരിന്റെ വ്യവസായ സാധ്യതകൾ കാണാതെ സങ്കരയിനം തൈകൾക്കുവേണ്ടിമാത്രം നിർബന്ധം പിടിച്ചു നമ്മുടെ കർഷകർ. എന്നാൽ സങ്കരയിനം തൈകളുടെ ഉത്പാദനം ത്വരിതപ്പെടുത്താൻ പുതിയ പദ്ധതിയുമായി ബോർഡ് മുന്നേറുമ്പോൾ മാതൃവൃക്ഷമായി ഡ്വാർഫ് തെങ്ങുകളില്ലാത്ത പരിതാപകരമായ അവസ്ഥയിലാണ് നാമിന്ന്. ഈ സമീപനത്തിന് ചെറിയ മാറ്റം വന്നു കൊണ്ടിരിക്കുന്നു എന്നുള്ളത് ആശ്വാസം നൽകുന്നു. കരിക്കിന് പ്രചാരം നൽകിക്കൊണ്ടുള്ള ബോർഡിന്റെ ഉദ്യമങ്ങൾക്കുവേണ്ടത്ര പ്രചാരം നൽകിയ മാധ്യമങ്ങൾക്ക് നന്ദി.
നാളെയുടെ ഡ്രിങ്കായി ലോകം ഉറ്റുനോക്കുന്ന കരിക്കിൻ വെള്ളം കൊഴുപ്പും കൊളസ്ട്രോളുമില്ലാത്ത പോഷക സമ്പുഷ്ടമായ പാനീയമാണ്. ഈ പ്രകൃതി ദത്ത ടോണിക് സുലഭമായി ലഭ്യമാകുന്ന രീതിയിൽ ആവശ്യത്തിന് ഡ്വാർഫ് തെങ്ങിനങ്ങൾ വെച്ചു പിടിപ്പിക്കണം. കേരളത്തിൽ തന്നെ ഏകദേശം 18 കോടി തെങ്ങുകളുള്ളതിൽ കുറിയയിനങ്ങൾ ഒന്നോ രണ്ടോ ശതമാനമേ വരൂ. വരും തലമുറയിൽ 25 ശതമാനമെങ്കിലും കരിക്കിനങ്ങൾ വച്ചു പിടിപ്പിക്കണമെന്ന സന്ദേശം ബോർഡ് നൽകി വരുന്നുണ്ട്. ഒരു വെടിക്കു രണ്ടു പക്ഷിയെന്നപോലെ കരിക്ക് വിളവെടുക്കുന്നതോടൊപ്പം സങ്കര വർഗ്ഗ തെങ്ങിൻ തൈകൾ ഉത്പാദിപ്പിക്കാനുള്ള മാതൃവൃക്ഷമായും ഇവ ഉപയോഗപ്പെടുത്താം. കുറച്ചു കുലകൾ ഇതിനായി മാറ്റി നിർത്താം.
ഈ അവസരം 40 വർഷങ്ങൾക്കു മുൻപ് തന്നെ മനസ്സിൽ വരച്ചിട്ടു മീനാക്ഷിപുരത്തെ കൃഷ്ണസ്വാമി ഗൗണ്ടർ. ഇതു പോലെ നമ്മുടെ രാജ്യത്ത് അങ്ങോളമിങ്ങോളം നിരവധി കൃഷ്ണസ്വാമി ഗൗണ്ടർമാർ ഉണ്ടാകേണ്ടിയിരിക്കുന്നു, നമ്മുടെ കേരകൃഷിരംഗം സമ്പന്നമാകാൻ.
1.ഡെപ്യൂട്ടി ഡയറക്ടർ, 2. സീനിയർ ടെക്നിക്കൽ ആഫീസർ, നാളികേര വികസന ബോർഡ്, കൊച്ചി-11