23 Oct 2012

നാളികേരത്തിന്റെ മൂല്യവർദ്ധനവും കയറ്റുമതിയും കർഷക കൂട്ടായ്മകളിലൂടെ



ടി. കെ. ജോസ്‌  ഐ.എ.എസ്



നാളികേര കയറ്റുമതി രംഗത്തെപ്പറ്റി ചർച്ച ചെയ്യുമ്പോഴും വിലയിടിവിനെക്കുറിച്ചും, നാളികേര കൃഷിയുടെ ഭാവിയെക്കുറിച്ചും സ്പർശിക്കാതെ പോകാനാവില്ല. തെങ്ങ്‌ - വെളിച്ചെണ്ണമരം അഥവാ കൊപ്രാമരം എന്ന കാഴ്ചപ്പാട്‌ അതിവേഗം മാറ്റിയെടുക്കണം. ആഭ്യന്തര വിപണിയിലെ വെളിച്ചെണ്ണയുടെയും കൊപ്രയുടെയും മിച്ചം (സർപ്ലസ്‌) ആണ്‌ വിലയിടിവിന്റെ കാരണമെന്ന്‌ മാധ്യമങ്ങൾ എഴുതുന്നു. വിലയിടിവിന്റെ കാണാച്ചരടുകൾ-മറ്റു ഭക്ഷ്യഎണ്ണകളുടെ ആഭ്യന്തര ഉത്പാദനം, ഉപയോഗം, ഇറക്കുമതി, കാലവർഷം, സ്റ്റോക്ക്‌ എന്നിവയുടെ അറിയാത്ത, പരസ്യപ്പെടുത്താത്ത കഥകളിലേക്കും കണക്കുകളിലേക്കും ശ്രദ്ധിക്കേണ്ടതുണ്ട്‌.
കയറ്റുമതി - ഇറക്കുമതി മേഖലയിൽ, വെളിച്ചെണ്ണ, കൊപ്ര, പിണ്ണാക്ക്‌, നാളികേരം എന്നിവയ്ക്ക്‌ പുറമെ ഏതെല്ലാം ഉൽപന്നങ്ങൾ എത്രമാത്രം ഇന്ത്യയിൽ നിന്നും പോവുന്നു? എവിടേക്കു പോവുന്നു? മറ്റ്‌ നാളികേരോത്പാദക രാജ്യങ്ങളുടെ കയറ്റുമതി, ഇറക്കുമതി ചിത്രം എന്താണ്‌? ഇത്തരം ഇന്നവേറ്റീവ്‌ പ്രോഡക്റ്റുകൾ ഇന്ത്യയിലേക്ക്‌ ഏതെല്ലാം, എത്രമാത്രം, വരുന്നു? ഇവ എന്തുകൊണ്ടാണ്‌ ഇന്ത്യയിലുണ്ടാവാത്തത്‌? ഇത്തരം നിരവധി ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തിയാൽ മാത്രമേ നമ്മുടെ കേരകൃഷിയേയും കർഷകരെയും വിലയിടിവിന്റെ ആഘാതത്തിൽ നിന്നും സംരക്ഷിക്കാനാവൂ. അതിനാൽതന്നെ കേന്ദ്ര-സംസ്ഥാന ഗവണ്‍മന്റുകളോടൊപ്പം കർഷകരും ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ വ്യക്തമായി ബോധവാൻമാരാകേണ്ടതുണ്ട്‌. തുടർച്ചയായ അന്വേഷണ പഠനങ്ങൾ കൊണ്ടു മാത്രമേ ഇക്കാര്യത്തിൽ നമുക്ക്‌ വ്യക്തമായ ചിത്രം ലഭിക്കൂ.


ചെറുകിട, നാമമാത്ര കർഷകർക്ക്‌ തനിയെ ഇത്തരം കാര്യങ്ങളിൽ ഇടപെടാനാവില്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കിക്കൊണ്ടാണ്‌ കേരകർഷക കൂട്ടായ്മകൾ വളർത്തിയെടുക്കുന്നതിന്‌ ബോർഡ്‌ ഊർജ്ജിതമായ പരിശ്രമം തുടങ്ങിയത്‌. ഉത്പാദക സംഘങ്ങൾ 2013 മാർച്ച്‌ 31ന്‌ 3000 എണ്ണം ആവണമെന്നതാണ്‌ ലക്ഷ്യം. ഇപ്പോൾ തന്നെ 1600-ലേറെ സിപിഎസുകൾ രൂപീകരിച്ചു കഴിഞ്ഞു. അടുത്ത പടിയായി ഇതുവരെ രൂപീകൃതമായ സിപിഎസുകളുടെ ഫെഡറേഷനു കളിലേക്കുള്ള മുന്നേറ്റം വേഗത്തിലാവേണ്ടതുണ്ട്‌. ഈ സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കും 120-150 ഫെഡറേഷനുകളും കേരളത്തിലുണ്ടാവേണ്ടതുണ്ട്‌. ഈ ലക്കം മാസിക നിങ്ങളുടെ കൈകളിലെത്തുമ്പോഴേക്കും, ആദ്യത്തെ 30 ഫെഡറേഷനുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടാവും എന്നു പ്രതീക്ഷിക്കുന്നു. ഈ പ്രക്രിയ തുടർന്നുകൊണ്ടേയിരി ക്കുകയാണ്‌.
സിപിഎസുകൾ രൂപീകരിക്കുന്നതിൽ ആരംഭകാലത്തു ണ്ടായിരുന്ന താൽപര്യക്കുറവ്‌ ഇന്ന്‌ പല ജില്ലകളിലും മാറിക്കഴിഞ്ഞിരിക്കുന്നു. നാളികേരത്തിന്റെ വിലത്തകർച്ചയും, ഉത്പാദനോപാധികളിലുണ്ടായിക്കൊണ്ടിരിക്കുന്ന അടിക്കടിയുള്ള വിലവർദ്ധനവും, കർഷക കൂട്ടായ്മകൾ രൂപീകരിക്കുന്നതിനും അവ ശക്തിപ്പെടുത്തുന്നതിനുമുള്ള ശക്തമായ പ്രേരക ശക്തിയാവേണ്ടതല്ലേ? ഇപ്രകാരമുള്ള ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലഘട്ടത്തിൽ നമുക്ക്‌ ഒത്തൊരുമയോടെ പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെ ആരാണ്‌ കേര കർഷകരെ രക്ഷിക്കാനെത്തുക? ആലസ്യത്തിൽ നിന്നും സടകുട ഞ്ഞെഴുന്നേൽക്കുന്നില്ലെങ്കിൽ ഇത്തരത്തിലുള്ള അപകടകരമായ സാഹചര്യം മെച്ചപ്പെടുത്താൻ നമുക്കെങ്ങനെയാണ്‌ കഴിയുക. താങ്ങുവിലയ്ക്കുള്ള സംഭരണത്തിലേർപ്പെട്ടിരിക്കുന്ന സിപിഎസുകൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്‌. കൂട്ടായ്മകളിലൂടെ ഇത്തരം പ്രശ്നങ്ങൾ പരസ്പരം അറിയിച്ച്‌, ആശയവിനിമയം നടത്തി, ഒത്തൊരുമയോടെ നിന്നെങ്കിൽ മാത്രമെ, ആകെയുള്ള കച്ചിത്തുരുമ്പായ സംഭരണമെങ്കിലും സുഗമമായി നടത്താനാവൂ.


വടക്കൻ കേരളത്തിലെ ഒരു ജില്ലയിൽ നാഫെഡിന്റെ ഒരു ക്ലർക്ക്‌, മറ്റൊരു കൊപ്രസംഭരണ സ്ഥാപനത്തിന്റെ വാഹനത്തിൽ, സിപിഎസ്സിലെത്തി നാളികേരം നൽകിയ കർഷകർക്ക്‌ കൊടുക്കാനായി എഴുതി വച്ചിരുന്ന ചെക്കുകൾ പിടിച്ചെടുത്തുകൊണ്ടുപോവുന്നു! ബാങ്ക്‌ അക്കൗണ്ടില്ലാതിരുന്ന ഏതാനും കർഷകർക്ക്‌ പണമായി നാളികേരത്തിന്റെ വില നൽകിയതിനെ ക്രിമിനൽ കുറ്റമായി അവതരിപ്പിച്ച്‌ അറസ്റ്റു ചെയ്യുമെന്നു ഭീഷണിപ്പെടുത്തി, നാലു ലക്ഷം രൂപയ്ക്കുള്ള ഡിമാന്റ്‌ ഡ്രാഫ്റ്റ്‌, സിപിഎസ്‌ പ്രസിഡന്റിന്റെ വ്യക്തിഗത ഉത്തരവാദിത്വമാക്കി മാറ്റി, വാങ്ങിയെടുത്തുകൊണ്ടുപോവുന്നു. സിപിഎസ്‌ പ്രസിഡന്റ്‌ മകളുടെ വിവാഹത്തിനുവേണ്ടി, വസ്തു വിറ്റ്‌ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന പണം നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും സംഭരണവിലയും വിപണിവിലയും തമ്മിലുള്ള അന്തരം, അദ്ദേഹത്തിന്റെ വ്യക്തിപരമായ ബാധ്യതയാക്കിമാറ്റി എടുത്തുകൊണ്ടുപോവുന്നു. ഇതെല്ലാം നടക്കുന്നത്‌ സാക്ഷരതയിലും വിദ്യാഭ്യാസത്തിലും സാമൂഹ്യബോധത്തിലും മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിൽ തന്നെയുമാണ്‌. നമ്മുടെ സിപിഎസുകൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ, പരസ്പരം ബന്ധപ്പെടുകയോ, ആശയവിനിമയം  നടത്തുകയോ ജില്ലയുടെ ചാർജ്ജ്‌ ഓഫീസറുമായോ, നാളികേര വികസന ബോർഡുമായോ ബന്ധപ്പെടുകയോ ചെയ്തിരുന്നെങ്കിൽ ഇത്തരമൊരു അത്യാഹിതം സംഭവിക്കുമായിരുന്നോ? സമാനമായ സാഹചര്യം എറണാകുളം ജില്ലയിലെ സിപിഏശിലുണ്ടായപ്പോൾ, പരസ്പരം ബന്ധപ്പെടുകയും ബോർഡുമായി ബന്ധപ്പെടുകയും ചെയ്തതിനാൽ സിപിഏശിന്റെ ഭാഗത്തു നിന്നുണ്ടായ ലഘുവായ തെറ്റ്‌ തിരുത്താൻ നാഫെഡ്‌ സമയം നൽകുകയുണ്ടായി. നാഫെഡ്‌ പോലുള്ള ഒരു ദേശീയ സഹകരണ ഫെഡറേഷന്റെ ഏറ്റവും താഴത്തെ തട്ടിലുള്ള സാക്ഷരനായ ഒരു ജീവനക്കാരൻ കർഷകന്റെ മുമ്പിൽ 'രാക്ഷസനായി' അവതരിക്കുമ്പോൾ സാധാരണക്കാരനായ നാമമാത്രകർഷകൻ, സിപിഎസുകളുണ്ടായിട്ടുകൂടി, ഭയന്നു പോവുന്നെങ്കിൽ, നമ്മുടെ കൂട്ടായ്മകളുടെ ശക്തിയും ബലവും സംഖ്യയും ഇനിയും എത്ര കണ്ട്‌ വർദ്ധിപ്പിക്കേണ്ടിയിരിക്കുന്നു.

സിപിഎസുകൾ ആദ്യമായിട്ടാണ്‌ കൊപ്ര സംഭരണത്തിലേക്കിറങ്ങിയത്‌. സ്വാഭാവികമായും സംശയങ്ങളും ആശങ്കകളും അവർക്കുണ്ടാവും. യഥാസമയം അതു പരിഹരിക്കുന്നതിന്‌, അതാതു ജില്ലകളിലെ ചാർജ്ജ്‌ ഓഫീസർമാരുമായി നിരന്തരം ബന്ധപ്പെടുകയും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ അപ്പോൾ തന്നെ ടെലഫോൺ വഴിയെങ്കിലും ബന്ധപ്പെട്ട്‌ പ്രശ്ന പരിഹാരത്തിന്‌ നമുക്ക്‌ കൂട്ടായി ശ്രമിക്കുകയും വേണം. അംഗങ്ങളായ കർഷകരിൽ നിന്നും മാത്രമെ തേങ്ങ വാങ്ങി കൊപ്രയാക്കാൻ പാടുള്ളൂ. വാങ്ങുന്ന തേങ്ങയുടെ എണ്ണവും കർഷകന്റെ പേരും, അഡ്രസ്സും, തീയതിയും ഒരു രജിസ്റ്ററിൽ ലളിതമായി എഴുതി സൂക്ഷിക്കുക. എല്ലാ അംഗങ്ങൾക്കും നൽകുന്ന പണം ചെക്കായി മാത്രം നൽകുക; ഗുണമേന്മയുള്ള കൊപ്ര മാത്രം സംഭരണ ഏജൻസിയിൽ എത്തിക്കുക. ഈ നാലു കാര്യങ്ങൾ പാലിക്കുന്ന ഏതു സിപിഏശിനും കൊപ്ര സംഭരണവുമായി ബന്ധപ്പെട്ട്‌, എന്തെങ്കിലും പ്രശ്നങ്ങൾ സംഭരണ ഏജൻസിയുടെ ജീവനക്കാരിൽ നിന്നോ, നാഫെഡിന്റെ ഉദ്യോഗസ്ഥരിൽ നിന്നോ, നാഫെഡിന്റെ ഗുണമേന്മ പരിശോധകരിൽ നിന്നോ ഉണ്ടായാൽ, തീർച്ചയായും അവ പരിഹരിക്കുന്നതിന്‌ ബോർഡ്‌ നിങ്ങളോടൊപ്പമുണ്ട്‌. യാതൊരു കാരണവശാലും പ്രലോഭനങ്ങളിൽ വീഴുകയോ, തെറ്റു തിരുത്തുന്നതിന്‌ കോഴ ആവശ്യപ്പെടുന്നവർക്ക്‌ അതു നൽകുകയോ ചെയ്യരുത്‌. അത്തരം ആവശ്യങ്ങളുണ്ടായാൽ ആ വിവരം ഉടനടി ബോർഡിനെ വ്യക്തമായി അറിയിക്കുക. തീർച്ചയായും വേണ്ട നടപടികൾക്കായി നിങ്ങളോടൊപ്പം ബോർഡുണ്ട്‌. പക്ഷേ യാതൊരു കാരണവശാലും മേൽ സൂചിപ്പിച്ച നാലു നിബന്ധനകളിൽ വെള്ളം ചേർക്കാൻ പാടില്ല.

ചെറിയ കൂട്ടായ്മകളാണ്‌ സിപിഎസുകൾ. 15 മുതൽ 25 വരെയുള്ള സിപിഎസുകളുടെ ഫെഡറേഷനുകൾ കൂടുതൽ വലിയ കൂട്ടായ്മയാണ്‌. തെറ്റിനെയും അഴിമതിയെയും കൂറെക്കൂടി ശക്തമായി നേരിടാനും സിപിഎസുകളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കാനും ഫെഡറേഷനുകൾക്കാവും. അതിനാലാണ്‌ സിപിഎസുകളുടെ ഭാരവാഹികൾക്ക്‌ കൃത്യമായ പരിശീലന പരിപാടികൾ ആവിഷ്ക്കരിച്ചിരിക്കുന്നത്‌. സ്വാഭിമാനത്തോടെ തന്റെ തൊഴിൽ ചെയ്യുന്നതിനും, ന്യായമായ അവകാശങ്ങൾക്കുവേണ്ടി തലയുയർത്തി നിന്നുകൊണ്ട്‌ പ്രവർത്തിക്കാനും തങ്ങളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനു വേണ്ട അറിവും അവബോധവും ആത്മവിശ്വാസവും നൽകുന്നതിനും, സിപിഎസ്കളിൽ നിന്ന്‌ വലിയ കൂട്ടായ്മയായ ഫെഡറേഷനുകളിലേക്ക്‌ എങ്ങനെയാണ്‌ മുന്നോട്ട്‌ പോവേണ്ടത്‌ എന്ന്‌ മനസ്സിലാക്കുന്നതിനും, ശക്തമായ ടീംവർക്ക്‌ നടത്തുന്നതിനും പരിശീലനം ആവശ്യമാണ്‌. മുൻപ്‌ സൂചിപ്പിച്ച കൊപ്ര സംഭരണത്തിൽ ചെറിയ പിശകു സംഭവിച്ച രണ്ട്‌ സിപിഎസുകളുടെയും പശ്ചാത്തലം പരിശോധിച്ചു. ആദ്യത്തെ സിപിഎസ്‌ പ്രസിഡന്റിന്‌ പരിശീലനത്തിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. രണ്ടാമത്തെ സിപിഏശിന്റെ മുഴുവൻ ഭാരവാഹികൾക്കും മൂന്നു ദിവസം നീണ്ടു നിന്ന പരിശീലനം ലഭിച്ചവരായിരുന്നു! പരിശീലനത്തിനവസരം നൽകുമ്പോൾ പലപ്പോഴും നിസ്സാര പ്രശ്നങ്ങളുടെ പേരിൽ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ മടി കാണിക്കുന്ന സിപിഎസ്‌ ഭാരവാഹികൾ ധാരാളമുണ്ട്‌. ചെറിയ അസൗകര്യങ്ങളുണ്ടെങ്കിലും അവ മാറ്റി വച്ച്‌, അൽപം ബുദ്ധിമുട്ട്‌, അറിവിനുവേണ്ടിയും പ്രവർത്തന മികവിനുവേണ്ടിയും സഹിക്കാൻ കഴിയില്ലെങ്കിൽ വരും കാലഘട്ടങ്ങളിലും കർഷകർ പ്രതിസന്ധികൾ നേരിടുമ്പോൾ തളർന്നു പോവില്ലേ?
സിപിഎസുകളിൽ നിന്നും ഫെഡറേഷനുകളിലേക്കുള്ള മുന്നേറ്റത്തിൽ കണ്ട രസാവഹമായ ചില അനുഭവങ്ങൾകൂടി പങ്കുവെയ്ക്കട്ടെ. ഫെഡറേഷനുകളിൽ 15 മുതൽ 25 വരെ സിപിഎസ്കളാണ്‌ വേണ്ടത്‌. ഏങ്കിലും കൊപ്ര സംഭരണവും, കൊപ്ര ഡ്രയറുകൾ സ്ഥാപിക്കാനുമൊക്കെയായി, 8 സിപിഎസുകളെങ്കിലും ആദ്യം ഒരുമിച്ച്‌ ചേർന്ന്‌ ഫെഡറേഷൻ രൂപീകരിക്കാം എന്ന്‌ ടെലഫോണിൽ ബന്ധപ്പെട്ട സിപിഎസ്‌ ഭാരവാഹികളോടു പറഞ്ഞിരുന്നു. എന്നാൽ തങ്ങളുടെ പ്രദേശത്ത്‌ രൂപീകൃതമായ എല്ലാ സിപിഎസുകളും ഒരുമിച്ചു ചേർക്കണമെന്നും ആരെയും മാറ്റി നിർത്തരുത്‌ എന്നും കൂടി പറഞ്ഞിരുന്നു. പക്ഷേ ഒരു കർഷക സുഹൃത്ത്‌ വളരെ കഷ്ടപ്പെട്ട്‌ തന്റെ വിശ്വസ്തരും, താൻ പറഞ്ഞാൽ അനുസരിക്കുന്നവരും മാത്രമായ സിപിഎസുകളെ കൂട്ടിച്ചേർത്ത്‌ ഒരു പഞ്ചായത്തിന്റെ ഒരു പുഴയുടെ ഒരു വശം മാത്രമുള്ള 8 സിപിഎസുകൾ മാത്രം ചേർത്ത്‌ ഫെഡറേഷനുണ്ടാക്കുകയും, രജിസ്ട്രേഷൻ ആദ്യം അദ്ദേഹത്തിന്റെ ഫെഡറേഷനു നൽകുകയാണെങ്കിൽ പുഴയ്ക്കക്കരെയുള്ളവരും തന്റെ ഫെഡറേഷനിലേക്ക്‌ തനിയെ വന്നു കൊള്ളും എന്ന അഭിപ്രായവുമായി ബോർഡിൽ ബന്ധപ്പെടുകയും ചെയ്യുന്നു. സിപിഎസ്‌ ഭാരവാഹികളുടെ പരിശീലനം പൂർത്തിയാക്കിയോ, തങ്ങളുടെ പ്രവർത്തന പരിധി ഒരു ബ്ലോക്കിന്റെ എത്രഭാഗം വരും തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കുമ്പോൾ ഇക്കാര്യത്തിൽ ടെലഫോണിൽ  മണിക്കൂറുകളോളം തർക്കിക്കുന്നതിന്‌ അദ്ദേഹത്തിനു മടിയുമില്ല. സിപിഎസുകളുടെയും ഫെഡറേഷനുകളുടേയും ഉത്തരവാദിത്വവും നേതൃത്വവും ഏറ്റെടുക്കുന്നവർ, ഒരു പുഴയുടെ അക്കരയിലുള്ളവരോ, ഒരേ പഞ്ചായത്തിലെ മറ്റു സിപിഎസുകളോ, ഒരേ ബ്ലോക്കിലെ അയൽപഞ്ചായത്തുകളിലെ സിപിഎസുകളോ അല്ല തങ്ങളുടെ ശത്രു, മറിച്ച്‌ നാളികേരത്തിന്റെ വിലയിടിക്കുന്നതിന്‌ രാജ്യത്തിനകത്തും പുറത്തുമുള്ള ശക്തികളോടാണ്‌ നമുക്ക്‌ എതിർക്കേണ്ടത്‌ എന്ന്‌ ദയവായി മനസ്സിലാക്കുക; വ്യക്തിഗതമായ ചെറിയ സൗന്ദര്യപ്പിണക്കങ്ങളും, സങ്കുചിതമായ ഭൂപ്രദേശത്തിന്റെ പ്രാദേശികവാദവുമൊക്കെ നമുക്ക്‌ മാറ്റിവെച്ച്‌ കേരകർഷകർ എന്ന ഒരു വിഭാഗമായി കർഷകരെ കാണണം. അങ്ങനെ കാണാനും പ്രവർത്തിക്കാനും കഴിയില്ലെങ്കിൽ കർഷക കൂട്ടായ്മകളിലേക്ക്‌ ഇറങ്ങി പുറപ്പെടാതിരിക്കുക തന്നെയാണ്‌ ഭേദം. പലപ്പോഴും, തങ്ങളുടെ പരിമിതമായ അറിവുകളും, ഹ്രസ്വകാല കാഴ്ചപ്പാടും തന്നെയാവണം ആളുകളെ ഇത്തരത്തിൽ ചിന്തിക്കുന്നതിനും പ്രവർത്തിക്കുന്നതിനും പ്രേരിപ്പിക്കുന്നത്‌. ഇത്തരം സങ്കുചിത പ്രവർത്തനങ്ങളുടെ തിക്താനുഭവങ്ങൾ കർഷകർ വേണ്ടതിലേറെ അനുഭവിച്ച നാടാണ്‌ നമ്മുടേത്‌. ഇത്തരം സങ്കുചിത ചിന്തകൾക്ക്‌ അതീതമായി പ്രവർത്തിക്കാൻ, നാളികേര മേഖലയിലെ രൂക്ഷമായ പ്രതിസന്ധി നമ്മെ ചിന്തിപ്പിക്കേണ്ടതുണ്ട്‌.

നീരയെക്കുറിച്ചും നീരയുത്പാദിപ്പിച്ച്‌ മൂല്യ വർദ്ധിത ഉൽപന്നങ്ങളുണ്ടാക്കുന്നതിനെക്കുറിച്ചുമൊക്കെ ഗൗരവമായ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്‌. കർഷക കൂട്ടായ്മകൾ വഴി മദ്യ രഹിത നീര ഉത്പാദിപ്പിച്ച്‌, അതിൽ നിന്നും മൂല്യ വർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനെ തീർച്ചയായും ബോർഡ്‌ പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം മൂല്യ വർദ്ധിത ഉൽപന്നങ്ങൾക്ക്‌ സ്വദേശത്തും വിദേശത്തും നല്ല വിപണിയുണ്ട്‌; ഈ വിപണി വളരുകയുമാണ്‌. ശ്രീലങ്ക, ഫിലിപ്പെൻസ്‌, ഇന്തോനേഷ്യ, തായ്‌ലന്റ്‌, മലേഷ്യ, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങൾ, നീരയും നീരയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളും ഉത്പാദിപ്പിച്ച്‌ ആഭ്യന്തര ഉപയോഗത്തിലൂടെയും കയറ്റുമതിയിലൂടെയും മികച്ച വരുമാനം നേടുന്നു. ഇന്തോനേഷ്യ കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട്‌ നീരയിൽ നിന്നും ഉത്​‍്പാടിപ്പിക്കുന്ന കോക്കനട്ട്‌ പാം ഷുഗർ ഉത്പാദനം 11 ടണ്ണിൽ നിന്നും 6 ലക്ഷം ടണ്ണായി വർദ്ധിപ്പിച്ചിരിക്കുന്നു. അതിൽ തന്നെ 1,44,000 ടൺ കയറ്റുമതിയും കഴിഞ്ഞ വർഷം നടത്തിയിരിക്കുന്നു.

നാളികേര വികസന ബോർഡ്‌ അർത്ഥശങ്കക്കിടയില്ലാത്ത വിധം ചില കാര്യങ്ങൾ അറിയിക്കട്ടെ. മദ്യോപഭോഗം ഇപ്പോൾത്തന്നെ വളരെ ഉയർന്നു നിൽക്കുന്ന  കേരളത്തിൽ, മദ്യമായി ഉപയോഗിക്കാവുന്ന ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതില്ല. എന്നാൽ മദ്യരഹിതമായ (സീറോ ആൽക്കഹോൾ) നീര  ആരോഗ്യദായകമായ പോഷക പാനീയമാണ്‌. അത്‌ ഉത്പാദിപ്പിച്ച്‌, മദ്യം ആകാതെ സംസ്ക്കരിച്ച്‌ വിപണനം നടത്തുന്നതിന്‌ കർഷക കൂട്ടായ്മകൾക്ക്‌ (കൂട്ടായ്മകൾ വഴി മാത്രം) അനുവാദം നൽകുന്നത്‌, കേര കൃഷിക്ക്‌ ശക്തി പകരും; കേര കർഷകർക്ക്‌ അൽപമെങ്കിലും ആശ്വാസമാകും. എന്നാൽ ആദ്യത്തെ ഏതാനും വർഷങ്ങളിൽ പാനീയം എന്ന നിലയിലെ സംസ്ക്കരണത്തേക്കാൾ 'പാം ജാഗ്ഗറി'യും, 'പാം ഷുഗറും' നീരയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്നതു വഴി, കർഷക കൂട്ടായ്മകൾക്ക്‌, സംസ്ക്കരണ രംഗത്ത്‌ മുന്നേറുന്നതിന്‌ കഴിയും. പൊതു സമൂഹത്തിൽ മദ്യത്തെക്കുറിച്ചും, നീര മദ്യമായി ദുരുപയോഗം ചെയ്യപ്പെടുമോയെന്നതിനെക്കുറിച്ചും ആശങ്കയുണ്ടാവാതിരിക്കുന്നതിന്‌ ഇതു സഹായിക്കും. ഒരു വർഷമെങ്കിലും പ്രവർത്തന പരിചയമുള്ള സിപിഎസുകൾ, ഫെഡറേഷനുകളായി 6 മാസമെങ്കിലും പ്രവർത്തിച്ച്‌, ഇളനീർ സംഭരണം, കൊപ്ര സംഭരണം തുടങ്ങിയ ഏതെങ്കിലും ഒരു സാമ്പത്തിക പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞവർക്ക്‌ മാത്രം നീരയുത്പാദത്തിനുള്ള അനുമതി നൽകുകയാണെങ്കിൽ ഉത്തരവാദിത്വ പൂർണ്ണമായ പ്രവർത്തനം നടത്തുന്നതിന്‌ സഹായകരമായിക്കും. ഇക്കാര്യങ്ങളിൽ സിപിഎസുകളും ഫെഡറേഷനുകളും വഴി കർഷകരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ക്രോഡീകരിച്ച്‌ ഗവണ്‍മന്റിൽ സമർപ്പിക്കുന്നതിന്‌ സിപിഎസുകൾ മുൻകൈ എടുക്കണമെന്നഭ്യർത്ഥിക്കുന്നു.
   

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...