23 Oct 2012

അണ്ണാന്‍ മരം കേറ്റം മറക്കുമോ ?

ഗംഗാധരൻ മക്കനേരി

എനിക്ക് ഒരു ആറു വയസ്സുള്ളപ്പോള്‍ ഒരു ദിവസം നാട്ടിടവഴിയിലൂടെ നടക്കുകയായിരുന്നു. നിരീക്ഷണത്തില്‍ വലിയ താല്പര്യം ആയിരുന്നത് കൊണ്ട് വഴിയിലുള്ള ചെടികളോടും മറ്റും കഥ പറഞ്ഞുകൊണ്ടാണ് നടത്തം. പെട്ടെന്ന് ചെടികള്‍ക്കിടയില്‍ ഒരു കരച്ചില്‍ . നോക്കുമ്പോള്‍ പാവം ഒരു ചെറിയ അണ്ണാന്‍ കുഞ്ഞു ഉണ്ട് പേടിയോടെ എന്നെ നോക്കുന്നു. എന്റെ വായില്‍ അപ്പോള്‍ കുരുമുളക് വള്ളിയുടെ ഇളം തളിര് ഉള്ളിലെ ഇല നീക്കി പുറം ഭാഗം മാത്രമായി ഉള്ളിലേക്ക് വായു വലിച്ചു പീപ്പി വിളിക്കുന്ന ഒരു പരിപാടി ഉണ്ടല്ലോ.. ഞാന്‍ അങ്ങനെ അതിന്റെ ശബ്ദം ഉണ്ടാക്കി കൊണ്ട് നടക്കുക ആയിരുന്നു. ആ ശബ്ദം ഏകദേശം അണ്ണാന്റെ കരച്ചില്‍ പോലെ ആണ്. അത് കേട്ടാകണം കുഞ്ഞണ്ണക്കൊട്ടന്‍ അതിന്റെ അമ്മയാണെന്ന് കരുതി കരഞ്ഞത്. എന്റെ വീടിനടുത്തുള്ള ദാമോദരന്‍ നായര്‍ ഒരു അണ്ണാനെ ഇണക്കി വളര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.. അത് അദ്ധേഹത്തിന്റെ ദേഹത്ത് കൂടെ ഓടി കളിക്കും. അതുകണ്ടപ്പോള്‍ ഞാനും ഒരു അണ്ണാനെ വളര്‍ത്തും എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.
തേടിയ വള്ളി കാലില്‍ ചുറ്റി തടഞ്ഞു വീണു എന്ന് പറഞ്ഞ പോലെ ഇതാ എന്റെ മുന്‍പില്‍ ഒരു സുന്ദരന്‍ അണ്ണാന്‍ . ഞാന്‍ അതിനെ പതുക്കെ കൈയിലാക്കി എടുത്തു… വീട്ടിലെത്തിയപ്പോള്‍ അമ്മ ചീത്ത പറഞ്ഞു.. പാപമാണ് ചെയ്യുന്നത്, മാത്രമല്ല ചെറുതാണെങ്കിലും അത് കടിക്കും എന്നൊക്കെ പറഞ്ഞു. പക്ഷെ ഞാന്‍ അത് കൂട്ടാക്കാതെ ഒരു കാര്‍ഡ്‌ബോര്‍ഡിന്റെ പെട്ടിയില്‍ അതിനെ ഇട്ടു. അല്പം പാല് ഒരു കല്ലുംമ്മക്കായയുടെ തോടില്‍ വച്ച് കൊടുത്തു. രാത്രി മുഴുവന്‍ കാവലിരിക്കേണ്ടി വന്നു. കാരണം ഒരു ഭീകരന്‍ പൂച്ചയുണ്ടായിരുന്നു വീട്ടില്‍. സയാമീസ് പൂച്ചയുടെത് പോലുള്ള വലിയ തടിച്ച വാലുള്ള ഒരു കറുമ്പന്‍ പൂച്ച.. ഞാന്‍ അണ്ണാനെ ശുശ്രുഷിക്കുന്നതൊന്നും അവനു ഇഷ്ടപ്പെട്ട മട്ടില്ല.. കുറെ ദിവസം കഴിഞ്ഞപ്പോള്‍ അണ്ണാന്‍ പതുക്കെ ഇണങ്ങി തുടങ്ങി.. ഞാന്‍ വള്ളിത്തണ്ട് വായിലിട്ടു ശബ്ദം ഉണ്ടാക്കിയാല്‍ ഉടന്‍ എന്റെ ദേഹത്ത് ഓടി കയറും. ഒരു കൈയുടെ അറ്റത്ത് നിന്ന് ഓടി എന്റെ പുറത്തു കൂടെ മറ്റേ കയ്യിലേക്ക് കയറും.
അങ്ങനെ ഇരിക്കെ ഒരു ദിവസം ഈ അണ്ണാനെ മരംകേറ്റം പടിപ്പിക്കണമല്ലോ എന്ന് വിചാരിച്ചു കൊണ്ട് ഒരു മാവില്‍ കയറ്റി… അവന്‍ കുറെ മടിച്ചു നിന്ന ശേഷം പതുക്കെ മുകളിലോട്ടു കയറി.. പിന്നെ ഏറ്റവും ഉയരത്തില്‍ പോയി.. അവിടെയുള്ള ചില്ലയില്‍ കയറി എന്നെ നോക്കി വാലുയര്‍ത്തി ചിലയ്ക്കാന്‍ തുടങ്ങി.. ഞാന്‍ ആംഗ്യം മുഖേനയും വള്ളിത്തണ്ട് കൊണ്ട് ശബ്ദമുണ്ടാക്കിയും അവനെ താഴേക്ക് വിളിച്ചു.. എന്നാല്‍ കള്ളന്‍ വന്നതേ ഇല്ല.. പിന്നീട് എല്ലാ ദിവസവും ഞാന്‍ താഴെ നിന്ന് ശബ്ദം ഉണ്ടാക്കിയാല്‍ അവന്‍ എവിടെ നിന്നെങ്കിലും ഓടി മാവില്‍ വരുമായിരുന്നു… ഒരിക്കലും പക്ഷെ എന്റെ അടുത്തേക്ക് വന്നില്ല.. സ്വാതന്ത്ര്യത്തിന്റെ പുതു ലോകം നഷ്ടപ്പെടും എന്ന് തോന്നിക്കാണും. പക്ഷെ എനിക്ക് അവനെ ഒരിക്കല്‍ കൂടി തൊടണം എന്നെ ഉണ്ടായിരുന്നുള്ളൂ… പിന്നെ പതുക്കെ ഞാന്‍ അവനെയും അവന്‍ എന്നെയും മറന്നു…
* * * * * * *
മലബാറിലെ അണ്ണാറക്കണ്ണന്‍മാരില്‍ വലിയ തോതിലുള്ള വംശനാശം ഉണ്ടാവുന്നു എന്ന് വാര്‍ത്ത കണ്ടപ്പോഴാണ് ഞാന്‍ അണ്ണാനെ വളര്‍ത്തിയ കാര്യം ഓര്‍മ വന്നത്. ഓമനത്തം തുളുമ്പുന്ന അണ്ണാറക്കണ്ണന്മാര്‍ ചെറുപ്പകാലത്തെല്ലാം സ്ഥിരം കാഴ്ചയായിരുന്നെങ്കില്‍ ഇപ്പോള്‍ അവ കുറഞ്ഞു എന്നത് ഈ വാര്‍ത്ത വായിച്ച ശേഷം നിരീക്ഷിക്കാന്‍ തുടങ്ങിയപ്പോഴാണ് എന്റെ ശ്രദ്ധയില്‍പെട്ടത്. പുരയിടങ്ങളിലെ വാഴകള്‍ പതുക്കെ ഇല്ലാതാവുന്നത് ഇവയെ ബുദ്ധിമുട്ടിക്കുന്നു. വാഴക്കുടപ്പനിലെ തേനാണല്ലോ പ്രധാന ഭക്ഷണം. ശ്രീരാമന്റെ അനുഗ്രഹം മൂന്നു വരകളായി പുറത്തു പേറുന്ന ഈ ചെറുജീവികള്‍ ആര്‍ക്കും ഒരുപദ്രവവും ചെയ്യാത്ത വെറും പാവങ്ങളും പരിഭ്രമക്കാരുമാണ്. അണ്ണാറക്കണ്ണനും തന്നാലായത് എന്ന ചൊല്ല് കേട്ടിട്ടില്ലേ .. സീതാന്വേഷണത്തിനായി ശ്രീലങ്കയിലേക്ക് രാമന്‍ പാലം പണിയുമ്പോള്‍ അണ്ണാന്‍ കടലില്‍ പോയി നനഞ്ഞു വന്നു പൂഴിയില്‍ ഉരുണ്ടു അത്രയും പൂഴി പാലത്തിലേക്കു ഇട്ടു കൊടുക്കുന്നത് കണ്ടു അനുഗ്രഹി ച്ചപ്പോഴാണത്രേ അവയുടെ പുറത്തു മൂന്നു വരകള്‍ ഉണ്ടായത്. അണ്ണാന്‍ മരം കേറ്റം മറക്കില്ല എന്നാണല്ലോ മറ്റൊരു ചൊല്ല് . ( എന്റെ അണ്ണാന്‍ തിരിച്ചുവന്നില്ല. അ പ്പോള്‍ ആ ചൊല്ല് ഉള്ളത് തന്നെ ) മനുഷ്യര്‍ ഉള്‍പ്പെടുന്ന സസ്തനികളിലെ ഒരു കുടുംബമാണല്ലോ അണ്ണാന്‍ .
ചില സ്ഥലങ്ങളില്‍ അണ്ണാറക്കണ്ണന്‍ എന്നും മറ്റു ചിലയിടത്ത് (എന്റെ നാട്ടിലൊക്കെ ) അണ്ണക്കൊട്ടന്‍ എന്നൊക്കെ വിളിക്കാറുണ്ട് . അന്‍പതോളം ജനുസ്സുകള്‍ ഉള്ള അണ്ണാന്മാര്‍ മിക്കവാറും പഴവര്‍ഗങ്ങളോ മറ്റോ കരണ്ട് തിന്നുകയോ തേന്‍ കുടിക്കുകയോ ഒക്കെ യാണ് ചെയ്യുക.. മരങ്ങളുടെ ചില്ലയില്‍ നിന്ന് ഓലത്തുമ്പിലേക്ക് ചാടുന്നത് മനോഹര കാഴ്ചയാണ്.. സംഘം ചേര്‍ന്ന് തമ്പടിച്ച് കഴിയുന്ന അന്യ സംസ്ഥാന നാടോടികള്‍ അണ്ണാറക്കണ്ണന്‍മാരുടെ ഘാതകരാവുന്നുണ്ട്. അനായാസം ഇവയെ വേട്ടയാടിപ്പിടിക്കുകയും കൊന്ന ശേഷം തീക്കൂട്ടി ചുട്ടെടുത്ത് രോമങ്ങള്‍ നീക്കി ഭക്ഷിക്കുകയുമാണ് ചെയ്യുന്നത്. അനിയന്ത്രിതമായ ഇത്തരം വേട്ടയാടല്‍ പലപ്പോഴും ഗ്രാമവാസികളുടെ ശ്രദ്ധയില്‍ പെടാറുണ്ടെങ്കിലും അണ്ണാന്‍മാര്‍ ഇഷ്ടംപോലെയുണ്ടല്ലോ എന്ന ധാരണയില്‍ ആരും അങ്ങനെ തടയാറില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ പ്രകൃതിസ്‌നേഹികള്‍ സംഘടിച്ച് ഇക്കൂട്ടരെ തുരത്താറുമുണ്ട്. ശ്രദ്ധയില്‍ പെട്ടാല്‍ ഇവരെ പോലീസില്‍ ഏല്‍പിക്കുകയാണ് വേണ്ടത്.
നാട്ടിന്‍ പുറത്തെ എത്രയോ കാഴ്ചകള്‍ നമുക്ക് വെറും ഓര്‍മ്മകള്‍ ആയി.. നമ്മുടെ കുട്ടികള്‍ മുതിര്‍ന്നു അവരുടെ കുട്ടികള്‍ കളിച്ചു വളരുന്ന സമയം ആകുമ്പോഴേക്കു ഈ ഓമനത്തം തുളുമ്പുന്ന അണ്ണാന്‍ മാര്‍ ഇല്ലാതായി പോയേക്കാം. പാവം. ചില്‍ .. ചില്‍ … എന്ന ആ ശബ്ദവും വാല് ഉയര്‍ത്തി തുള്ളിച്ചു കൊണ്ട് രണ്ടു കൈയിലും പഴുത്ത മാങ്ങ പിടിച്ചു കാലുകളില്‍ എണീറ്റ് നിന്നുള്ള ആ നോട്ടവും ഓര്‍മ്മയാകുമോ ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...