23 Oct 2012

ഗാന്ധിജി : സ്വയം പര്യാപ്തമായ ജീവിത സന്ദേശം


എ.പി.അനിൽകുമാർ
പട്ടികജാതി-പിന്നോക്ക സമുദായ ക്ഷേമ ടൂറിസം മന്ത്രി


വീണ്ടും ഒരു ഗാന്ധി ജയന്തി കൂടി...
ഒക്ടോബർ രണ്ടിനു ജനിക്കുകയും ജനുവരി 30-ന്‌ മരിക്കുകയും ചെയ്യേണ്ട ഓരോർമ്മയാണോ ഗാന്ധിജി?
    ജീവിതത്തെ ഒരു സത്യാന്വേഷണ പരീക്ഷണമായിക്കണ്ട മോഹൻദാസ്‌ കരംചണ്ട്‌ ഗാന്ധി കണ്ടെത്തിയവകളെല്ലാം കാലഹരണപ്പെട്ടു എന്ന്‌ വാദിക്കുന്നവരുണ്ടാകാം. പക്ഷെ, അപ്പോഴും ഒന്നോർക്കണം, ആ ജീവിതം ഒരു പരീക്ഷണമായിരുന്നു അഥവാ ഒരന്വേഷണമായിരുന്നു. താൻ കണ്ടെത്തിയ സത്യങ്ങളല്ല അദ്ദേഹം നമ്മുടെ മുന്നിൽ അവതരിപ്പിച്ചതു. അവതരിപ്പിക്കാനുണ്ടായിരുന്നത്‌ ഒരേ ഒരു വിഷയം മാത്രം -സ്വന്തം ജീവിതം- അതാകട്ടെ, നിലക്കാത്ത അന്വേഷണവും' എന്റെ ജീവിതം തന്നെയാണ്‌ എന്റെ സന്ദേശം' എന്നു പറയാനുള്ള ധീരത എത്ര ലോക നേതാക്കന്മാർക്കുണ്ടാകും. ഗാന്ധിജിയുടെ ഈ ധീരത കറകളഞ്ഞ ആത്മാർത്ഥതയുടെ; വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധതയുടെ സർവ്വോപരി നിർവ്യാജമായ മനുഷ്യത്വത്തിന്റെ പ്രകടനമായിരുന്നു.
    ഒരു വിഷയത്തെപ്പറ്റിത്തന്നെ പരസ്പര വിരുദ്ധമായ അഭിപ്രായങ്ങൾ ഗാന്ധിജിയിൽ നിന്നുണ്ടായിട്ടുണ്ട്‌. ഇതേപ്പറ്റി ചോദിച്ച അനുയായിക്ക്‌ അദ്ദേഹം നൽകിയ മറുപടി "ഞാൻ അവസാനമായി പറഞ്ഞ അഭിപ്രായമാണ്‌ കൂടുതൽ ആധികാരികം" എന്നായിരുന്നു.
    ഈ വാദം അദ്ദേഹത്തിന്റെ കണ്ടെത്തലുകൾക്ക്‌ സ്ഥായീഭാവമില്ലെന്നു വാദിക്കാൻ പര്യാപ്തമാണ്‌. പക്ഷെ, അവിടെയും ഒന്ന്‌ അംഗീകരിച്ചേ മതിയാകൂ. ഒരു വിഷയത്തിന്മേൽ ഒരു നിഗമനത്തിൽ അഥവാ ഒരു കണ്ടെത്തലിൽ എത്തിക്കഴിഞ്ഞാൽ അവിടെ അന്വേഷണം മതിയാക്കുന്ന സ്വഭാവമായിരുന്നില്ല ഗാന്ധിജിയുടേത്‌. അന്വേഷണങ്ങളും പരീക്ഷണങ്ങളും പഠനങ്ങളും അദ്ദേഹം തുടർന്നു കൊണ്ടേ ഇരുന്നു. ശിശുവിൽ നിന്നുപോലും അറിവാർജ്ജിക്കാനുള്ള മനസ്സ്‌ അതായിരുന്നിരിക്കണം അദ്ദേഹത്തെ ഇന്ത്യൻ ജനത ഹൃദയം കൊണ്ട്‌ 'മഹാത്മാ' എന്നു വിളിച്ചതിന്‌ കാരണം.
നല്ലൊരു  സാമൂഹ്യ ക്രമത്തിനു വേണ്ടി പഠിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ജീവിതമായിരുന്നു ഗാന്ധിജിയുടേത്‌. ഒരു കൈകൊണ്ട്‌ വിദേശാധിപത്യത്തിനെതിരായ സഹന സമരത്തിനു നേതൃത്വം നൽകുന്നതിനൊപ്പം തന്നെ മറുകൈകൊണ്ട്‌, രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങൾ ജാതി-മത-ഭാഷാ വൈരുദ്ധ്യങ്ങൾക്കപ്പുറം എല്ലാവർക്കും അനുഭവവേദ്യമാക്കുന്നതിനും അദ്ദേഹം യത്നിച്ചു.
    'ഗാന്ധിനിന്ദ' ഇന്ത്യൻ സാമൂഹികാന്തരീക്ഷത്തിൽ വാർത്താ പ്രാധാന്യം നേടാനാകുന്ന കുറുക്കുവഴിയായിക്കണ്ട്‌ തന്ത്രപൂർവ്വം പ്രയോഗിക്കുന്നവർ നമുക്കിടയിലുണ്ട്‌. അവർക്കു വേണ്ടുന്ന നിറക്കൂട്ടുകളിൽ അവതരിപ്പിക്കാനും ഗാന്ധിസ്വത്വം പാകമാണ്‌. ഇന്ത്യൻ സമൂഹം ഒറ്റ ഗാത്രമായി നിലകൊള്ളാനുള്ള ആഗ്രഹം അതിന്റെ പാരപ്യത്തിൽ മനസ്സിലേറ്റിയ വ്യക്തിയായിരുന്നു ഗാന്ധിജി. മഹാനായ നമ്മുടെ ഭരണാഘടനാ ശിൽപി ഡോ.ബി.ആർ.അംബേദ്കറുടെ ചില നിലപാടുകളോട്‌ അഭിപ്രായൈക്യത്തിലെത്താൻ ഗാന്ധിജിക്ക്‌ കഴിയാതെ വന്നത്‌ മേൽപറഞ്ഞ 'അമിതാഭിനിവേശം'ത്തിന്റെ പ്രതിഫലനമായിരുന്നു. പക്ഷെ, അംബേദ്കറുടെ ജീവിത സാഹചര്യമോ അനുഭവങ്ങളോ അല്ല ഗാന്ധിജി അഭിമുഖീകരിച്ചതു. ദക്ഷിണാഫ്രിക്കയിൽ തീവണ്ടിയാത്രയ്ക്കിടയിൽ ഗാന്ധിജിക്ക്‌ വെള്ളക്കാരനിൽ നിന്നുണ്ടായ അനുഭവത്തെക്കാൾ എത്രയോ തീവ്രവും ക്രൂരവുമായ വർണ്ണ വിവേചനമാണ്‌ അംബേദ്കർ സ്വജീവിതം കൊണ്ട്‌  അനുഭവിച്ചതു. ഈ യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ടു തന്നെയാവണം തിരഞ്ഞെടുപ്പിലെ സംവരണ നിലപാടിൽ ഗാന്ധിജി പിന്നീട്‌ വിട്ടുവീഴ്ചയ്ക്ക്‌ തയാറായത്‌. ഗാന്ധിജിയിൽ നിന്നുണ്ടായ എതിർവാദങ്ങളെ ഉയർത്തിക്കാട്ടി അദ്ദേഹത്തെ ഇരുളിൽ നിർത്താൻ ശ്രമിക്കുമ്പോൾ ഈ മനംമാറ്റം സൗകര്യപൂർവ്വം വിസ്മരിക്കുന്നു. ഇന്ത്യൻ പൗരന്‌ ഒരു നീതിയും തുല്യ അവസരവും വിഭാവനം ചെയ്ത മഹാത്മാവിന്‌ സമൂഹത്തെ ഭിന്നിപ്പിക്കുന്ന നേർത്തൊരതിർവരമ്പുപോലും വേദനിപ്പിച്ചിരുന്നു. നൂറ്റാണ്ടുകളായി തങ്ങളുടെതല്ലാത്ത കാരണങ്ങളാൽ അധഃസ്ഥിതരായി മുദ്രകുത്തി അവസരങ്ങൾ നിഷേധിക്കപ്പെട്ട സമൂഹത്തിന്‌ പ്രത്യേക പരിഗണന ആവശ്യമാണെന്ന യാഥാർത്ഥ്യം പിൽക്കാലത്ത്‌ തുറന്ന മനസ്സോടെ അദ്ദേഹം അംഗീകരിക്കുകയായിരുന്നു.
    എത്ര തന്നെ കടുത്ത വർണ്ണങ്ങളിൽ ഗാന്ധിജിയെ വരച്ചു കാട്ടിയാലും സൂര്യതേജസ്സുപോലെ തിളങ്ങി നിൽക്കുന്ന നന്മകളെ കണ്ടില്ലെന്നു നടിക്കാനാവില്ല. അദ്ദേഹം രൂപപ്പെടുത്തിയ സാമൂഹിക ക്രമങ്ങൾ, ഗ്ലോബൽ വില്ലേജ്‌ എന്ന സങ്കൽപത്തിലേക്കു ചുരുങ്ങിയ വർത്തമാനകാല വ്യവസ്ഥിതിയിൽ വിലയിരുത്തുമ്പോൾ കാലഹരണപ്പെട്ടുവേന്ന്‌ വാദിച്ചേക്കാം. എങ്കിലും അദ്ദേഹം ഉയർത്തിപ്പിടിച്ച സാർവ്വകാലികവും സാർവ്വലൗകികവുമായ ജീവിത മൂല്യങ്ങളെ തള്ളിക്കളയാൻ ആർക്കും സാധ്യമല്ല. അടിസ്ഥാന മാനുഷിക ചോദനകളിൽ നിന്ന്‌ ഉരുത്തിരിഞ്ഞവയാണ്‌ അവ എന്നതു തന്നെ കാരണം.
    സാമൂഹ്യ പ്രവർത്തകർ തുടങ്ങി സാമാന്യ ജനങ്ങൾ വരെ അനുവർത്തിക്കേണ്ടതാണ്‌ ചില ജീവിത മൂല്യങ്ങൾ അദ്ദേഹം സ്വജീവിതം കൊണ്ട്‌ അവതരിപ്പിക്കുന്നുണ്ട്‌. ആദർശ രഹിതമായ രാഷ്ട്രീയം, അദ്ധ്വാനമില്ലാത്ത സമ്പാദ്യം, മനഃസാക്ഷിയില്ലാത്ത സുഖലോലുപത, സ്വഭാവ രൂപീകരണത്തിന്‌ സഹായിക്കാത്ത വിദ്യാഭ്യാസം, ധാർമ്മികതയില്ലാത്ത വ്യാപാരം, മനുഷ്യത്വരഹിതമായ ശാസ്ത്രം, ത്യാഗ               ശൂന്യമായ ആരാധന എന്നിങ്ങനെ മനുഷ്യൻ വർജ്ജിക്കേണ്ട സപ്തദോഷങ്ങൾ ഗാന്ധിജി ജീവിതാനുഭവങ്ങളിലൂടെ വെളിവാക്കുന്നു. ആദർശ നിഷ്ഠമായ ഒരു സാമൂഹിക ക്രമം രൂപപ്പെടുത്താനുള്ള ഈ കണ്ടെത്തൽ ഏക്കാളവും എവിടെയും പ്രസക്തമാണ്‌. വിരാമചിഹ്നമിടാത്ത അന്വേഷണമാണ്‌ ജീവിതം എന്ന ദർശനം ലളിതമെങ്കിലും സുദീർഘമായ വ്യാഖ്യാനങ്ങൾ ആവശ്യപ്പെടുന്നതാണ്‌. ഒരു പക്ഷെ എന്നെ ഏറ്റവും ആകർഷിച്ചതും അന്വേഷണത്തിനു വേണ്ടിയുള്ള ഈ ആഹ്വാനമാണ്‌.
    ഈ കളങ്കിത സമൂഹത്തിൽ ഞാൻ മാത്രം നന്നായതുകൊണ്ട്‌ എന്തുകാര്യം എന്നു ചിന്തിക്കുന്നവരാണ്‌ ഇന്ന്‌ സമൂഹത്തിലേറയും. ഇത്‌ സമൂഹത്തിനൊപ്പം തുഴയാനാഗ്രഹിക്കുന്നവന്റെ ന്യായവാദമായേ കാണാനാകൂ. ഞാൻ നന്നായാൽ അത്രയും നന്നായി എന്നു ചിന്തിക്കാൻ കഴിയുമ്പോഴാണ്‌ ഗാന്ധിജി ഒരു പ്രചോദനമായി നമ്മിൽ കുടികൊള്ളുക.
    രാഷ്ട്രത്തിന്റെ വികസനത്തെപ്പറ്റി ഗാന്ധിജിക്ക്‌ തനതായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. സ്വാശ്രയ ഗ്രാമങ്ങളായിരുന്നു അതിന്റെ ആണിക്കല്ലുകൾ. ഗാന്ധിജിയുടെ മഹത്തായ ആ സിദ്ധാന്തം പൂർണ്ണമായി കൈവരിക്കാനായില്ലെങ്കിൽ പോലും സംസ്ഥാനത്തെ പട്ടികജാതി വികസന പ്രക്രിയയിൽ മഹത്തായ ഒരു പദ്ധതിയായി ഈ സർക്കാർ സ്വയം പര്യാപ്ത ഗ്രാമം എന്ന ആശയത്തെ ദത്തെടുക്കുകയാണ്‌.
    50 പട്ടികജാതി കുടുംബങ്ങളെങ്കിലും അധിവസിക്കുന്ന സങ്കേതങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടാണ്‌ പട്ടികജാതി വകുപ്പ്‌ ഈ പദ്ധതി നടപ്പാക്കുന്നത്‌. തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 100 സങ്കേതങ്ങളാണ്‌ ഓരോ കോടി രൂപ ചെലവഴിച്ച്‌ ഈ നിലയിൽ വികസിപ്പിക്കുക. വീടുകളുടെ അറ്റകുറ്റപ്പണി, ഗതാഗതസൗകര്യം, ശുചിത്വ സംവിധാനം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യ പരിരക്ഷ, സ്ത്രീകളുടെ സ്വയംസഹായ ഗ്രൂപ്പുകൾ രൂപപ്പെടുത്തിയുള്ള സ്വയം തൊഴിൽ പദ്ധതികൾ എന്നിവ ഉൾപ്പെടുന്നതാണ്‌, സ്വയം പര്യാപ്ത ഗ്രാമങ്ങൾ. ഘട്ടം ഘട്ടമായി എല്ലാ പട്ടികജാതി സങ്കേതങ്ങളും ഈ പദ്ധതിയിലുൾപ്പെടുത്തി വികസനം യാഥാർത്ഥ്യമാക്കുകയാണ്‌ ലക്ഷ്യം.
    പതിവുപോലെ ഈ വർഷവും ഗാന്ധി ജയന്തി മുതലുള്ള 15 ദിവസം ഐക്യദാർഢ്യപക്ഷാചരണമായി വകുപ്പ്‌ ആഘോഷിക്കുകയാണ്‌. ഈ വർഷത്തെ വാരാചരണ വിഷയം തന്നെ 'സ്വയം പര്യാപ്ത ഗ്രാമങ്ങൾ സാമൂഹ്യ പുരോഗതിക്ക്‌' എന്നതാണ്‌. ഗാന്ധിസ്മരണകളെ അർത്ഥവത്താക്കാൻ ഇത്‌ സഹായകമാകുമെന്ന്‌ വിശ്വസിക്കുന്നു.
    സാമൂഹ്യ ഐക്യദാർഢ്യം, പിന്നോക്കംപെട്ടുപോയ സമൂഹത്തിന്റെ ഒരപേക്ഷയാകരുതെന്നും, മുഖ്യധാരാസമൂഹം, പിന്നോക്കംപെട്ടുപോയവരോട്‌ ചൊല്ലുന്ന ഒരു സ്വാഗതവാക്യമാകണമെന്നും എനിക്കാഗ്രഹമുണ്ട്‌. അല്ലാത്തപക്ഷം ഈ ആചരണം കേവലം ഒരു വഴിപാടായി മാത്രം തുടരുകയേയുള്ളുവേന്ന്‌ സാന്ദർഭികമായി സൂചിപ്പിച്ചുകൊള്ളട്ടെ.
    ഗാന്ധിജയന്തി, നമ്മിലോരോരുത്തരിലും ഗാന്ധിദർശനങ്ങളുടെ ജയന്തികൂടിയായി മാറേണ്ടിയിരിക്കുന്നു. ഓർമ്മിക്കുകയും മറക്കുകയും ചെയ്യേണ്ടവയല്ലെന്നും ജീവിതത്തിന്റെ വഴിവിളക്കായി നമ്മുടെ കണ്ണുകളിൽ പ്രകാശിക്കേണ്ട ദീപമാണിതെന്നും മനസ്സിലാക്കേണ്ടതുണ്ട്‌. ഈ സന്ദർഭത്തിൽ രാഷ്ട്രപിതാവിന്റെ ദീപ്തമായ സ്മരണയ്ക്കു മുന്നിൽ, സ്വയംപര്യാപ്ത ഗ്രാമപദ്ധതി ആദരപൂർവ്വം സമർപ്പിക്കട്ടെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...