23 Oct 2012

അക്ഷരരേഖ


           ആർ.ശ്രീലതാ വർമ്മ

ദൃശ്യശബ്ദ ഘോഷങ്ങൾക്കിടയിൽ

         ദൃശ്യബഹുലതയുടെയും ശബ്ദബഹുലതയുടെയും കാലമാണിത്.കാണുക,കേൾക്കുക എന്നീ ഇന്ദ്രിയാനുഭവങ്ങളെ അവയുടെ സൂക്ഷ്മത നഷ്ടപ്പെടുത്തുംവിധം മായക്കാഴ്ചകളിലും ശബ്ദകോലാഹലങ്ങളിലും കൊണ്ടെത്തിക്കുന്ന ഒരു രീതിയിലേക്ക് നമ്മൾ എത്തിച്ചേർന്നിരിക്കുന്നു.കണ്ണു
കൾക്കു മുന്നിലുള്ളത് ദൃശ്യങ്ങളല്ല,ദൃശ്യവിസ്മയങ്ങളാണ്.ഇന്ന് ഏതൊരു ആഘോഷത്തോടും ബന്ധപ്പെട്ട് ദൃശ്യവിസ്മയം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നുണ്ട്.ഏതൊരു പുരസ്കാരദാനച്ചടങ്ങും നമുക്ക് ദൃശ്യവിസ്മയമാണ്.ഏതൊരു ഉദ്ഘാടനവേളയും ദൃശ്യവിസ്മയമാണ്.എന്തിനു കൂടുതൽ പറയണം?ഓരോ വ്യക്തിയും ഓരോ ദൃശ്യവിസ്മയമാണ് എന്ന് ചിന്തിക്കാൻ പ്രേരിപ്പിക്കുംവിധത്തിൽ പ്രകടനപരതയും പൊങ്ങച്ചവും എല്ലായിടങ്ങളിലുമുണ്ട്.ശബ്ദായമാനമായ അവസ്ഥയാണ് പൊങ്ങച്ചം.പൊങ്ങച്ചത്തിന്റേതായ ഇടങ്ങളിൽ ഒരുതരം അസുഖകരമായ ശബ്ദായമാനത നിലനിൽക്കുന്നു.ഒറ്റവാക്കിൽ പറഞ്ഞാൽ ആസുരം.
                        ഭാവനയുമായി വലിയ ബന്ധമൊന്നുമില്ല ഇന്നത്തെ കുട്ടികൾക്ക്.വിഷ്വൽസ് മുന്നിലുള്ളപ്പോൾ വിഷ്വലൈസ് ചെയ്യേണ്ടതില്ലല്ലോ.കഥകൾ കേട്ടും വായിച്ചും മുതിർന്ന തലമുറകൾക്ക് സ്വന്തമായിരുന്ന ഭാവനയുടെ വിശാലവും വിചിത്രവുമായ ലോകം ഇവർക്ക് അന്യമാണ്.ഇത് ആരുടെയെങ്കിലും പോരായ്മ കൊണ്ട് സംഭവിക്കുന്നതല്ല.എല്ലാം യഥാതഥമായി മുന്നിലുള്ളപ്പോൾ എന്തിനെയാണ് വിഭാവന ചെയ്യേണ്ടത്?സാഹസികകഥകൾ,ചിത്രകഥകൾ-ഇവയിലൊന്നും

 ആകൃഷ്ടരാകാത്തവരാണ് ഇന്ന് പല കുട്ടികളും.ഇതിന് അപവാദങ്ങളുണ്ടാകും.എങ്കിലും
 ഭൂരിപക്ഷവും ആദ്യം പറഞ്ഞ വിഭാഗത്തിൽ പെടുന്നു.കമ്പ്യൂട്ടർ ഗെയിമുകൾ
നൽകുന്ന രസം ഒരു ചിത്രകഥയും നൽകുന്നില്ല എന്നവർ വിമുഖതയില്ലാതെ
സമ്മതിക്കുകയും ചെയ്യും.ചിത്രകഥയിലെ വീരനായകൻ ചെയ്തിരുന്ന ധീരകൃത്യങ്ങൾ കീ
ബോർഡിലെ ചലനങ്ങളിലൂടെ
തനിക്കു തന്നെ ചെയ്യാം എന്നുവരുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്നതാണ് ഈ രസം.ഒരു നായകനെ കണ്ടുനിൽക്കുന്നതിലും സന്തോഷം സ്വയം നായകനായി ഉയരുന്നതിലാകുമല്ലോ,ഏതൊരു കുട്ടിയ്ക്കും.ചെവികളിൽ ഐ -പോഡിന്റെ/മൊബൈൽ ഫോണിന്റെ ഇയർ ഫോൺ തിരുകി,കമ്പ്യൂട്ടർ സ്ക്രീനിൽ തന്നെ കണ്ണുനട്ട്,കീ ബോർഡിൽ ദ്രുതഗതിയിലുള്ള ചലനങ്ങൾ തീർത്ത് പരിസരം മറന്നിരിക്കുന്ന കുട്ടിയുടെ ചിത്രം നമ്മളോട് എന്തെല്ലാമോ പറയുന്നുണ്ടെന്ന് തീർച്ച.ഭാവനയുടെയും ഏകാഗ്രതയുടെയും നഷ്ടം മാത്രമല്ല ഇവിടെ സംഭവിക്കുന്നത്.സാമൂഹികമായ ഇടപെടലുകളിലും വ്യക്തിബന്ധങ്ങളിലെ ഇഴയടുപ്പങ്ങളിലും എല്ലാം വിള്ളലുകളുണ്ടാകുന്നു.ഒറ്റപ്പെട്ട ഒരു തുരുത്തായി ഓരോ കുട്ടിയും സ്വയം പരിണമിക്കുന്നു.

          പ്രതിവിധി നിർദേശിച്ച് പരിഹരിക്കേണ്ട പ്രശ്നങ്ങളല്ല ഇവ.എങ്കിലും സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ മനസ്സിലാക്കുന്നതു പോലെ അവയുടെ അനിയന്ത്രിതമായ ഉപയോഗം കൊണ്ടുണ്ടാകുന്ന ദൂഷ്യങ്ങളും കുട്ടികൾ ശരിയായി മനസ്സിലാക്കേണ്ടതുണ്ട്.വായനയെന്നല്ല,മറ്റേതൊരു  വ്യാപാരവും ആരിലും അടിച്ചേൽപ്പിക്കുന്നതിൽ അർഥമില്ല.എങ്കിലും ലാപ് ടോപ്,ഐ-പോഡ്,മൊബൈൽഫോൺ എന്നിങ്ങനെ ഒതുങ്ങാൻ ഒരിക്കലും അനുവദിക്കേണ്ടതില്ല.കലാപരമായി,കായികമായി താത്പര്യമുള്ള മേഖലകൾ തിരഞ്ഞെടുക്കുന്നതിൽ കുട്ടികളെ സഹായിക്കാനും അവയിൽ വേണ്ടത്ര പ്രോത്സാഹനം നൽകാനും മുതിർന്നവർക്ക് കഴിയും.അതിനായി നീക്കി വയ്ക്കാനുള്ള സമയവും മനസ്സും ഉണ്ടാകണമെന്ന് മാത്രം.വെർച്വൽ ലോകവുമായി ഭേദിക്കാനാകാത്ത ബന്ധം സ്ഥാപിക്കുക എന്നാൽ,യഥാർഥ ലോകത്തെ നിസ്സാരമായും ഗൗരവമില്ലാതെയും കാണുക, ഉൾക്കൊള്ളുക എന്നും കൂടിയാണ്.ദൃശ്യവിസ്മയങ്ങളിലല്ല,ദൃശ്യങ്ങളിലാണ് കണ്ണുകളെത്തേണ്ടതെന്നും ശബ്ദകോലാഹലങ്ങളിലല്ല,ശബ്ദങ്ങളിലാണ് കാതുകളെത്തേണ്ടതെന്നും നമ്മുടെ കുഞ്ഞുങ്ങൾ അറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ദൃശ്യത്തിനുള്ളിലെ ദൃശ്യത്തിനായി കണ്ണുകൾ തിരഞ്ഞു ചെല്ലാൻ,ശബ്ദത്തിനുള്ളിലെ ശബ്ദത്തിനായി കാതോർക്കാൻ തുടങ്ങുമ്പോൾ കാഴ്ചയുടെയും കേൾവിയുടെയും മറ്റൊരു ലോകത്തിലേക്ക് പ്രവേശിക്കാൻ അവർക്ക് കഴിയുമെന്ന് തീർച്ച.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...