രാജീവ് ഇലന്തൂർ
മിഴിനീരാഴിയിലെ കളിത്തോണിയായെന്‍ മനം
അഴിമുഖം കാണാതെയലഞ്ഞിടുന്നു. തുരുമ്പെടുത്തു നീറുന്ന നങ്കൂരമകുടവും
നരച്ചൊരീ കണ്ണുമായ് വികലമായ് നോക്കീടുന്നു.
സാനുവിന്‍ ഓജസ്സു കൂടുന്നീയാഴിയില്‍
താനെ തുഴയുവാന്‍ ത്രാണിയും ചോര്‍ന്നുപോയ്
അശിനിപാതം പൊഴിച്ചിട്ടീ കാര്‍മേഘവും-
ലേശം കരുണയില്ലാതെയാര്‍ത്തുല്ലസിച്ചിടുന്നു
ദിക്കുകെട്ടനാഥമായ് ആടിയുലഞ്ഞീത്തോണി-
അക്കരക്കരയിലെ തീരം കൊതിച്ചിടുന്നു
ദിക്പഥം മുഴുവനും ജലവര്‍ഷഘോഷം
നൗകതന്‍ പഥസഞ്ചാരമോ മറഞ്ഞുപോയ്
ആരെത്തിടും അരികിലേക്കഭയമായ്-
ദൂരയീതീരം തേടും മനസിന്റെയുള്ളില്‍
തഴുകലില്‍ സ്പര്‍ശമായ് അരികിലെത്തുമ്പോള്‍
മിഴിനീരാഴി വറ്റിവരണ്ടിടും,കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും
ഈ കളിത്തോണിയും..
തുഴച്ചില്‍ നിര്‍ത്തി തീരത്തടിഞ്ഞിടും..