22 Nov 2012

കാലിഡോസ്കോപ്പ്‌


ബൈജു ജോസഫ്

കർക്കിടകപ്പെരുന്നാളിന്റെ
മഴക്കോളുകൾക്കിടയിലൂടെ
മഴവില്ലു കണ്ട ദിവസം
ഞാൻ അച്ഛനോട്
മഴവില്ലു തരുമോയെന്നു ചോദിച്ചു.

ദൈവത്തിന്റെ ഫോട്ടോകൾ
ത്രിമാനത്തിൽ ഫ്രെയിം ചെയ്യുന്ന
കോലോത്തുംകടവിലെ
ചില്ലു കടയിൽ നിന്നും
സ്വർഗ്ഗത്തിലേക്കുള്ള
ഇടുങ്ങിയ വാതിൽ പോലെ
നീണ്ട ദീർഘചതുരത്തിലുള്ള
മൂന്നു കണ്ണാടിമിനുപ്പുകൾ...
ഇനി വളപ്പൊട്ടുകൾ
വേണമെന്നച്ഛൻ...

കരിവളകളൂരിത്തന്ന പെങ്ങളോട്
നിന്റെ സ്നേഹം മാത്രം
മതിയെന്നു പറഞ്ഞു്
ഞാനവ തിരികെക്കൊടുത്തു.
കുപ്പിവളകളില്ലാത്ത
കൂട്ടുകാരത്തിയോട് ഞാൻ
വളപ്പൊടുകൾ ചോദിച്ചില്ല.

മഞ്ഞുമാതാവിന്റെ
പെരുന്നാൾ മുറ്റത്തെ
വളക്കടയ്ക്കു മുന്നിൽ
വളപ്പൊട്ടുകൾ പെറുക്കുമ്പോൾ
മുറിഞ്ഞ വിരൽച്ചോരയിലൂടെ
കുറേ മഴകളൊഴുകിപ്പോകുന്നു.

മഴ നനഞ്ഞ ജീവിതമിപ്പോൾ
കാലിഡോസ്കോപ്പിന്റെ
ത്രിമാനത്തിൽ തടവിലാക്കപ്പെട്ട
ഒരു മഴവിൽ മത്സ്യമാണു്.
നിറങ്ങളുടെ സിംഫണിയിൽ
പിടയുന്നതാരുടെ സ്വപ്നങ്ങളാണു്...?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...