കുഞ്ഞുമോൻ
ചിരഞ്ജീവിയാണെന്നറിഞ്ഞു, പക്ഷേ കണ്ടില്ല പിന്നീടൊരിക്കലും,
ബ്രഹ്മാസ്ത്ര പ്രയോഗ പരാജയത്തിനു ശേഷം
ഇതിഹാസ പുസ്തകത്താളുകളില്‍-തേടി ഞാനലഞ്ഞു;
പകയുടെ നെരിപ്പോടു –പേറുന്നോരാത്മാവിനെ, “അശ്വത്ഥാമാവിനെ”
കണ്ടില്ല ഞാന്‍, ഇതിഹാസങ്ങളില്‍, പുരാണങ്ങളില്‍,
ശാസ്ത്ര-സാങ്കേതിക വിജ്ഞ്ഞാനകോശങ്ങളില്‍-
യുദ്ധഭൂവില്‍ പരാജിത ശിരസ്സുമായ് നിന്ന ശേഷം!!!
കണ്ടറിഞ്ഞു ഞാന്‍ ചരിത്രപുസ്തകങ്ങള്‍ക്കുള്ളില്‍ നിന്നും-
നാല്പ്പത്തേഴില്‍, കല്ക്കത്താ തെരുവുകളില്‍,
ആ ചിരഞ്ജീവി തന്‍ ഘോര നടനശില്പം!!!
പിന്നീടു കേട്ടു ഞാന്‍ സിഖു വിലാപം-എണ്‍പത്തിനാലില്‍,
ദ്രോണപുത്രന്റെ മറ്റൊരു ദര്‍ശനം!!!
പിന്നെയുമൊരുപാടുവട്ടം കണ്മുന്നില്‍-ദ്രൌണിയാടുന്ന ചുടല നൃത്തം-
ഗുജറാത്തില്‍, മലെഗാവില്‍, മക്കാ മസ്ജിദില്‍…
ആസ്സാമും, മാറാടും, പിന്നെയാ കാശ്മീരും പലവട്ടം പൊട്ടിച്ചിതറി!!!
പിന്നെയിവിടെയീ മുംബൈയില്‍ ഇരുന്നൂറു കബന്ധങ്ങള്‍!!!
നോവോടെ കൊതിക്കുന്നു….സുയോധന പൊളിവചനം
നേരായ് ഭവിച്ചെങ്കില്‍…,പക്ഷേ ആരാണതിനി ചൊല്ലുക…?
“അശ്വത്ഥാമാ ഹത:” ക്രിസ്തുവോ…? കല്‍ക്കിയോ…? ഈസാ നബിയോ…?