22 Dec 2012

സംയോജിത തെങ്ങുകൃഷി



രമണി ഗോപാലകൃഷ്ണൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര
വികസന ബോർഡ്‌, കൊച്ചി


ഏതു കാർഷിക വിളയുടേയും  വിസ്തീർണ്ണത്തിലുണ്ടാകുന്ന കുറവ്‌ ഉത്​‍്പാദനക്ഷമത കൂട്ടുന്നതിന്റെ ആവശ്യകതയിലേയ്ക്കാണ്‌  വിരൽ  ചൂണ്ടുന്നത്‌. കേരമേഖലയിലും ഈ തത്വം അന്വർത്ഥമാകുകയാണ്‌. തെങ്ങുകൃഷി വിസ്തീർണ്ണം വലിച്ചു നീട്ടാൻ പറ്റാത്ത അവസ്ഥയിൽ നാമിന്നു എത്തിച്ചേർന്നിരിക്കുന്നു. ഉള്ള സ്ഥലത്തു നിന്നു പരമാവധിക്ഷമത കൈവരിച്ചു കഴിഞ്ഞു എന്ന്‌ പറയാനാകില്ല. ദേശീയ തലത്തിൽ 8303 നാളികേരം ഉത്പാദിപ്പിച്ചുകൊണ്ടു മറ്റു വൻകിട രാജ്യങ്ങളുടെ മുമ്പിൽ നിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയുടെ ഉത്പാദനക്ഷത വളരെ വളരെ പരിമിതമാണെന്നേ പറയാനാവു. കാരണം 19000വും 13000വും നാളികേരം ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളും നമ്മുടെ രാജ്യത്തുണ്ട്‌. 7365 നാളികേരം ഉത്​‍്പാടിപ്പിച്ചു കൊണ്ടു 9-​‍ാം സ്ഥാനം കൊണ്ട്‌ തൃപ്തിപ്പെട്ടു നിൽക്കുകയാണ്‌ കേരളമിന്ന്‌. എന്നാൽ സംസ്ഥാനത്തിനകത്തു തന്നെ വളരെ ഉയർന്ന ഉത്​‍്പാദനക്ഷമത തരുന്ന തെങ്ങുകളും തോട്ടങ്ങളും ഉണ്ടെന്നത്‌ നമ്മുടെ കണ്ണുതുറപ്പിക്കേണ്ട അവസ്ഥാ വിശേഷമാണ്‌.
നാളികേര വികസന ബോർഡ്‌ പ്രവർത്തനമാരംഭിച്ച്‌ 3 ദശാബ്ദം പിന്നിട്ടിട്ടും താഴേക്കു വളരുന്ന ഉത്പാദനക്ഷമതയെക്കുറിച്ചു ഉത്കണ്ഠാകുലരാണ്‌ നാമിന്ന്‌. എങ്കിലും ഈ ഉദ്ദേശ്യലക്ഷ്യം വച്ചു തുടങ്ങിയ പദ്ധതികൾ മറ്റു പല ലക്ഷ്യങ്ങളും കൈവരിക്കാൻ പര്യാപ്തമാ യെന്ന്‌ പറയാതിരിക്കാൻ വയ്യ. കേരകർഷകരുടെ ഇടയിൽ കൂട്ടായ്മയ്ക്ക്‌ തുടക്കമിട്ടത്‌ ഇതിൽ ഏറ്റവും പ്രാമുഖ്യം അർഹിക്കുന്നു.
ഉത്​‍്പാദനക്ഷമതയിലൂന്നി ബോർഡ്‌ നടത്തുന്ന സംയോജിത തെങ്ങുകൃഷി പദ്ധതിയ്ക്ക്‌ രണ്ടര ദശാബ്ദ കാലത്തെ പഴക്കമുണ്ട്‌.ഏഴാം പഞ്ചവത്സര പദ്ധതിയുടെ മൂന്നാം വർഷത്തിൽ കൃത്യമായി പറഞ്ഞാൽ 1987 -1988 കാലഘട്ടത്തിൽ 10,000 ഹെക്ടർ സ്ഥലത്താണ്‌ സംയോജിത കൃഷി പദ്ധതിക്ക്‌ പ്രാരംഭം കുറിച്ചതു. കാറ്റുവീഴ്ച രോഗമാണ്‌ ഉത്പാദനക്ഷമതയ്ക്ക്‌ വിലങ്ങുതടിയായി നിൽക്കുന്നത്‌ എന്ന വാദം തന്നെയായിരുന്നു ഈ പദ്ധതിയുടെ ശാസ്ത്രീയ അടിത്തറയും. അതുകൊണ്ടു തന്നെ തെങ്ങുവെട്ടു സബ്സിഡിയും, ഇടവിളകൃഷി സബ്സിഡിയുമെല്ലാം ആ പദ്ധതിയിൽ സ്ഥാനം പിടിച്ചിരുന്നു. തെങ്ങോന്നിന്‌ 75 രൂപയും പുനർ നടീലിന്‌ തൈയൊന്നിന്‌ 4 രൂപയും ജലസേചന സൗകര്യമൊരുക്കുന്നതിന്‌ യൂണിറ്റൊന്നിന്‌ 1000 രൂപയും ബഹുവിളകൃഷി സമ്പ്രദായം നടപ്പാക്കുന്നതിന്‌ ഹെക്ടറൊന്നിന്‌ 50 രൂപയുമായിരുന്നു അന്നത്തെ സബ്സിഡി നിരക്കുകൾ. ഇത്‌ ബോർഡും സംസ്ഥാന കൃഷി വകുപ്പും തുല്യമായി വഹിക്കണമായിരുന്നു. തുടർന്ന്‌ ഏഴാം പഞ്ചവത്സര പദ്ധതി അവസാനിച്ചതോടു കൂടി 1990-91ഉം, 91-92ഉം വാർഷിക പദ്ധതികളായി തുടർന്നപ്പോൾ 10000 ഹെക്ടറിൽ കൂടി പദ്ധതി വ്യാപിപ്പിച്ചു. വളമിടീലും ഇടവിള കൃഷിയും 60 ശതമാനം കൃഷിസ്ഥലത്ത്‌, അതായത്‌ 6000 ഹെക്ടറിൽ വീതമാണ്‌ ഈ കാലഘട്ടത്തിൽ നടപ്പിലാക്കിയത്‌.
ഇന്ത്യയിലെ നാളികേരകൃഷിയുടെ ഉത്പാദനവും ഉത്​‍്പാദനക്ഷമതയും എന്ന വിഷയത്തിൽ 1986 സെപ്തംബർ 27ന്‌ തലസ്ഥാനത്തു നടന്ന ദേശീയ സെമിനാർ ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. കേന്ദ്രകൃഷി മന്ത്രാലയവും, സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിച്ച ഈ സെമിനാറിൽ കാര്യമാത്ര പ്രസക്തമായ പല ശുപാർശകളും ഉരുത്തിരിഞ്ഞു വന്നിരുന്നു
തെങ്ങിന്റെ ഉത്​‍്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനു വേണ്ടി 10,000 ഹെക്ടറിൽ നടപ്പാക്കി കൊണ്ടിരിക്കുന്ന സംയോജിത കൃഷി പദ്ധതി 1 ലക്ഷം ഹെക്ടറിലേക്ക്‌ വ്യാപിപ്പിക്കണമെന്നതായിരുന്നു ശ്രദ്ധേമായ ഒരു ശൂപാർശ. ഈ ശൂപാർശ കണക്കിലെടുത്ത്‌ 1992-1993 ൽ ആരംഭിച്ച 8-​‍ാം പഞ്ചവത്സര പദ്ധതിയിൽ കേരളത്തിൽ ഒരു ലക്ഷം ഹെക്ടറിലേക്ക്‌ സമഗ്ര കേരവികസന പദ്ധതി ചില മുഖംമിനുക്കുകളും  പുതുമകളും വരുത്തി പരിഷ്കരിച്ചു നടപ്പിലാക്കി. കാറ്റുവീഴ്ച രോഗം ആ കാലയളവിൽ 4 ലക്ഷം ഹെക്ടർ കവിഞ്ഞിരുന്നു. തന്നെയുമല്ല രോഗത്തിന്റെ കരാളഹസ്തം തമിഴ്‌നാട്ടിന്റെ അതിർത്തികളിലേക്കും നീണ്ടുതുടങ്ങിയിരുന്നു. കൂടാതെ ആന്ധ്രാപ്രദേശ്‌, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ ഗാനോഡർമ്മ വിൽട്ടും, തടിപകാവിൽട്ടും പടർന്നു കൊണ്ടിരുന്നത്‌ ആ പദ്ധതി മറ്റു സംസ്ഥാനങ്ങളിൽ കൂടി വ്യാപിപ്പിക്കുവാൻ ആവശ്യമുയർന്നു. തുടർന്നു മറ്റു സംസ്ഥാനങ്ങളിൽ 13,680 ഹെക്ടർ സ്ഥലത്തു കൂടി പദ്ധതി വ്യാപിപ്പിച്ചു നടപ്പിലാക്കി.
ചില മുഖംമിനുക്കലുകളും മാറ്റങ്ങളും വരുത്തിയാണ്‌ പദ്ധതി 8-​‍ാം പഞ്ചവത്സര പദ്ധതിയിൽ നടപ്പിലാക്കിയതെന്ന്‌ സൂചിപ്പിച്ചുവല്ലോ. മുൻ കാലയളവിൽ ഇല്ലാതിരുന്ന വളം സബ്സിഡി ഉൾപ്പെടുത്തിയത്‌ പുതുമയായെങ്കിൽ ജലസേചന സബ്സിഡി എടുത്തുമാറ്റിയത്‌ തിരിച്ചടിയായി. നാഷണൽ കമ്മീഷൻ ഓൺ പ്ലാസ്റ്റിക്‌ ഇൻ അഗ്രിക്കൾച്ചർ (എൻസിപിഎ) നടപ്പിലാക്കിയിരുന്ന പദ്ധതികളുടെ ആവർത്തനമാകുന്നു എന്നതായിരുന്നു ഈ തീരുമാനത്തിനു പിന്നിൽ. തെങ്ങുവെട്ടുന്നതിന്‌ 75 രൂപയിൽ നിന്ന്‌ 200 രൂപ ആക്കിയതും തൈ സബ്സിഡി  5 രൂപയാക്കിയതും വളത്തിനും സസ്യസംരക്ഷണത്തിനും തെങ്ങോന്നിന്‌ 8 രൂപയാക്കിയതും ഇടവിളകൃഷിക്ക്‌ ഹെക്ടറൊന്നിന്‌ 200 രൂപയാക്കിയതും മുഖ്യമാറ്റങ്ങളായിരുന്നു. ബോർഡും സംസ്ഥാന സർക്കാരും പദ്ധതി ചെലവിന്റെ  തുല്യ വിഹിതം വഹിച്ചിരുന്നതിന്‌ പകരം പൂർണ്ണമായും ബോർഡ്‌ വഹിക്കാൻ തുടങ്ങിയത്‌ നയപരമായ മാറ്റങ്ങളിൽ സുപ്രധാനമായി.
നേരിട്ടുള്ള പദ്ധതി നടത്തിപ്പിന്റെ തുടക്കം
തുടക്കം മുതൽ പദ്ധതി നടത്തിപ്പ്‌ വിജയകരമായിരുന്നുവേങ്കിലും ഗുണഫലം കൃത്യമായി നിജപ്പെടുത്തുവാൻ സാധ്യമായിരുന്നില്ല.  അതിനാൽ ഒരു പുതിയ ചുവടുവെയ്പ്പിന്‌  ബോർഡ്‌ തുടക്കമിട്ടത്‌ ഈ കാലയളവിൽ തന്നെയായിരിന്നു. എറണാകുളം ജില്ലയിൽ കുമ്പളം, കടമക്കുടി പഞ്ചായത്തുകളിൽ വീടുവീടാന്തരം കണക്കെടുപ്പ്‌ നടത്തുകയും വെട്ടാനുള്ള തെങ്ങുകൾ മാർക്ക്‌ ചെയ്ത്‌ വെട്ടുകയും ഇടവിള സബ്സിഡികൾ നേരിട്ട്‌ നൽകുകയും ചെയ്തത്‌ പദ്ധതിക്ക്‌ ഒരു പുതിയ ദിശാബോധം നൽകി. സാങ്കേതിക വിദ്യാ കൈമാറ്റത്തിൽ സുപ്രധാനവും അതേസമയം പലപ്പോഴും  അവഗണിക്കപ്പെടുകയും ചെയ്തിരുന്ന ബോധവത്ക്കരണ പരിപാടിക്ക്‌ ആക്കം കൂട്ടിയത്‌ ഈ പദ്ധതിപ്രദേശത്തായിരുന്നു. കൃഷിഭവനുകളും എൻജിഓകളും ബോർഡിന്റെ പദ്ധതയിൽ ശക്തമായി പങ്കാളികളായതും ഈ ചുവടുവെയ്പ്പിലായിരുന്നു.
ഈ കാലയളവിൽ ദേശീയ ഉത്​‍്പാദനക്ഷമത 5179 നാളികേരത്തിൽ നിന്ന്‌ 7779 നാളികേരമായി ഉയർന്നതും, കേരളത്തിന്റേത്‌ 4493ൽ നിന്ന്‌ 6013 നാളികേരമായുയർന്നതും പദ്ധതി ഗുണഫലം കണ്ടുവേന്നതിനു തെളിവായിരുന്നു.
പദ്ധതി പ്രകാരം വെട്ടി മാറ്റാൻ കഴിഞ്ഞ തെങ്ങുകൾ തുലോം കുറവായിരുന്നെങ്കിലും കാറ്റുവീഴ്ച രോഗത്തിന്റെ തീവ്രത 1984 ൽ രേഖപ്പെടുത്തിയ 32.37 ശതമാനത്തിൽ നിന്നും 1996 ആയപ്പോഴേക്കും 24.05 ശതമാനമായി കുറഞ്ഞത്‌ പദ്ധതിയുടെ ഗുണഫലമായി തന്നെ വ്യാഖ്യാനിക്കപ്പെട്ടു.
ക്രമേണ പത്താം പഞ്ചവത്സരപദ്ധതിയിൽ സംയോജിതകൃഷി പദ്ധതിയിൽ നിന്ന്‌ തെങ്ങുവെട്ടി  മാറ്റുന്നതിനുള്ള സബ്സിഡി അടർത്തിമാറ്റി പ്രത്യേകഘടകമാക്കി നിലനിർത്തിയതാണ്‌ ഈ കാലയളവിലുണ്ടായ മറ്റൊരു മാറ്റം.
10-​‍ാം പഞ്ചവത്സര പദ്ധതിയിൽ കൂടുതൽ പ്രദേശത്ത്‌ സംയോജിതകൃഷി പദ്ധതി നേരിട്ടു നടത്തുവാൻ ക്ലസ്റ്റർ എന്ന ആശയവുമായി ബോർഡ്‌ കടന്നുവന്നത്‌ മറ്റൊരു വഴിത്തിരിവായി. കൂട്ടായ്മയിലൂടെ സുതാര്യവും സുദൃഢവുമായ രീതിയിൽ ക്ലസ്റ്റർ പദ്ധതി മുന്നേറി. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമായി 750 ക്ലസ്റ്ററുകൾ 25,600 ഹെക്ടറിൽ നടപ്പിലാക്കിയത്‌ വിപ്ലവകരമായ മുന്നേറ്റം തന്നെയായിരുന്നു. ഏതാണ്ട്‌ ഒരു ലക്ഷം കർഷകർ ഈ പദ്ധതിയുടെ പരിധിയിൽ ഗുണഭോക്താക്കളായിരുന്നു.
ക്ലസ്റ്റർ തെരഞ്ഞെടുപ്പു രീതി
ഒരോ സാമ്പത്തിക വർഷാരംഭവും പത്രമാദ്ധ്യമങ്ങളിൽ കൂടിയോ പഞ്ചായത്ത്‌/കൃഷിവകുപ്പ്‌ മുഖേനയോ നൽകുന്ന അറിയിപ്പ്‌ ക്ലസ്റ്ററുകളുടെ തെരഞ്ഞെടുപ്പ്‌ അതീവ സുതാര്യമാക്കിയിരുന്നു. കർഷകർ ഗ്രൂപ്പുകൾ രൂപീകരിച്ച്‌ കൺവീനറേയും ലീഡർമാരേയും തെരഞ്ഞെടുത്ത്‌ പ്രദേശത്തിന്റെ ഭൂപടവും, വായ്പ നൽകാമെന്നുറപ്പു നൽകുന്ന ധനകാര്യസ്ഥാപനത്തിന്റെ കത്തും സഹിതം ബോർഡിന്‌ അപേക്ഷ നൽകിയിരുന്നു.
അപേക്ഷകൾ പരിശോധിച്ച്‌ ബോർഡ്‌ നിജസ്ഥിതി ഉറപ്പുവരുത്തുന്നു. ഈ പ്രക്രിയയിൽ കൃഷി വകുപ്പ്‌ ഉദ്ദ്യോഗസ്ഥൻ, കൃഷി വിജ്ഞാന കേന്ദ്രം പ്രതിനിധി എന്നിവരുടെ പങ്കാളിത്തവും ഉറപ്പു വരുത്തുന്നു.
പ്രവർത്തനരീതി
25-50 ഹെക്ടർ പ്രദേശമാണ്‌ പദ്ധതിക്കു തെരഞ്ഞെടുക്കുന്നത്‌. കർഷക പങ്കാളിത്തം ഉറപ്പുവരുത്തുന്നതിൽ പ്രാമുഖ്യം നൽകുന്നതിനാൽ പദ്ധതി നടത്തിപ്പ്‌ കർഷക പ്രതിനിധികൾക്കു തന്നെ നൽകി സുതാര്യത ഉറപ്പു വരുത്തുന്നു. ക്ലസ്റ്റർ കൺവീനർ, ഗ്രൂപ്പു ലീഡർമാർ, സബ്ഗ്രൂപ്പു ലീഡർമാർ എന്നിങ്ങനെ പൊതുയോഗം തെരഞ്ഞെടുക്കുന്ന പ്രതിനിധികൾ കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നു. ഓരോ ക്ലസ്റ്റർ പ്രദേശത്തും 5 മുതൽ 10 വരെ ഹെക്ടർ പ്രദേശത്ത്‌ സബ്‌ ഗ്രൂപ്പുകൾ രൂപീകരിക്കുകയും സബ്ഗ്രൂപ്പിൽ നിന്ന്‌ പ്രതിനിധികളെ തെരഞ്ഞെടുക്കുകയുമാണ്‌ ചെയ്യുന്നത്‌. തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലെ പങ്കാളിത്ത സ്വഭാവം ക്ലസ്റ്റർ പദ്ധതിയെ വേറിട്ടു നിർത്തുന്നു. സമയോചിതമായ കൃഷിരീതികളും ആദായവർദ്ധനവുമാണ്‌ ലക്ഷ്യമിടുന്നത്‌.
ക്ലസ്റ്ററിലെ മണ്ണു പരിശോധന നടത്തിയശേഷമുള്ള ശാസ്ത്രീയ വളപ്രയോഗം കൃഷിരീതികൾ കൂടുതൽ പ്രായോഗികമാക്കുന്നു. സമഗ്രവളപ്രയോഗവും സസ്യസംരക്ഷണ നടപടികളും യഥാസമയം കൈക്കൊള്ളാൻ ഓരോ മാസത്തേയും പരിപാലനമുറകളുടെ കലണ്ടർ, കാർഷികവൃത്തി കൃത്യമായി അനുവർത്തിക്കുന്നതിന്‌ വഴികാട്ടിയാകുന്നു. രാസവളം മാത്രമോ, ജൈവവളം മാത്രമോ അടിച്ചേൽപിക്കാതെ എല്ലാം ചേർത്ത്‌ ഒരു സമീകൃത വളപ്രയോഗം കർഷകരിൽ വിശ്വസ്തത്ത ഊട്ടിയുറപ്പിക്കുന്നു. വളപ്രയോഗത്തിന്റെ ആവശ്യകതയ്ക്ക്‌ അടിത്തറയായി മണ്ണു പരിശോധനയും നിർബന്ധമാക്കിയിട്ടുണ്ട്‌.
കാർഷിക സാമഗ്രികൾ
വേപ്പിൻ പിണ്ണാക്ക്‌, രാസവളങ്ങൾ, കുമ്മായം, മീൻവളം, ഇടവിളകൾ, കീടനാശിനികൾ,  എലിവിഷം ഇങ്ങനെ പോകുന്നു ക്ലസ്റ്ററിൽ നൽകുന്ന സാമഗ്രികളുടെ ലിസ്റ്റ്‌. വേപ്പിൻ പിണ്ണാക്കും പച്ചക്കറി വിത്തുമൊഴികെയുള്ള എല്ലാ സാമഗ്രികളും സഹകരണ ബാങ്കുകൾവഴി വിതരണം ചെയ്യുമ്പോൾ വേപ്പിൻ പിണ്ണാക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഉത്പാദക യൂണിറ്റുകൾ വഴിയും, പച്ചക്കറി വിത്തുകൾ വെജിറ്റബിൾ ആൻഡ്‌ ഫ്രൂട്ട്‌ പ്രോമോഷൻ കൗൺസിൽ കേരളം (വിഎഫ്പിസികെ) എന്ന സ്ഥാപനത്തിൽ നിന്നുമാണ്‌ വാങ്ങിയിരുന്നത്‌. നിർദ്ദിഷ്ട ഗുണമേന്മ മാനദണ്ഡങ്ങളനുസരിച്ചായിരിക്കും ജൈവവളങ്ങൾ വിതരണം നടത്തുന്നത്‌.
ഒരു ഹെക്ടറിൽ 175 തെങ്ങുകളെന്നകണക്കിനാണ്‌ തെങ്ങുകളുടെ സാന്ദ്രത കണക്കാക്കുന്നത്‌. തെങ്ങോന്നിന്‌ 100 രൂപ കണക്കിൽ 17500 രൂപയാണ്‌ ഹെക്ടറൊന്നിന്‌ നൽകുന്നത്‌. ഈ തുക വളം, കീടനാശിനി, നടീൽ വസ്തുക്കൾ എന്നിവയുടെ ചിലവിനാണ്‌ നൽകുന്നത്‌. മരുന്നുതളിയുടെ ചിലവിന്റെ 50 ശതമാനം പദ്ധതി ചിലവിൽ നിന്നും വഹിക്കും. കാർഷിക സാമഗ്രികളുടെ കൈപ്പറ്റു രസീത്‌ സമർപ്പിച്ചാലുടൻ, സാമഗ്രികളുടെ വില അതാതു സ്ഥാപനങ്ങൾക്ക്‌ ബോർഡ്‌ നൽകും.
പദ്ധതിയുടെ വിലയിരുത്തലുകൾ ക്രമമായും ചിട്ടയോടെയും നടത്തുന്നുവേന്നതാണ്‌ ഈ പദ്ധതിയുടെ വിജയത്തിന്റെ ഘടകം. ബോർഡുദ്യോഗസ്ഥർ, കൃഷി വകുപ്പുദ്യോഗ്യസ്ഥർ, പഞ്ചായത്തു പ്രതിനിധികൾ, ക്ലസ്റ്റർ കൺവീനർമാർ എന്നിവരുടെ ഒരു ശൃംഖലയാണ്‌ പദ്ധതി നടത്തിപ്പിലും മേൽനോട്ടത്തിലും ഭാഗഭാക്കാകുന്നത്‌.
ക്ലസ്റ്ററുകളുടെ ഗുണഫലം
പരിപാലനമുറകളും സസ്യസംരക്ഷണ നടപടികളും സുഗമമാക്കുന്നതിനോടൊപ്പം കൃഷിച്ചിലവ്‌ ഗണ്യമായി കുറയ്ക്കാനും ഈ രീതി ലക്ഷ്യമിടുന്നു. ഉത്പാദനം മുതൽ വിപണനം വരെയുള്ള ഒരു ശൃംഖലാപ്രവർത്തനമാണ്‌ ക്ലസ്റ്ററുകൾ ലക്ഷ്യമിടുന്നത്‌. കൃഷിയിടങ്ങളിൽ നാളികേരത്തിന്‌ മൂല്യവർദ്ധന ലഭ്യമാക്കുകയാണ്‌ മറ്റൊരു ലക്ഷ്യം.  കർഷകകൂട്ടായ്മയിലൂടെ വിപണനരംഗത്ത്‌ വളരെ നേട്ടങ്ങൾ കൈവരിയ്ക്കാനാകുമെന്നതും ഈ പദ്ധതിയിൽ ലക്ഷ്യമിട്ടിരുന്നു. ചെറുകിട കർഷകരുടെ ഉൽപന്നങ്ങൾ സമാഹരിച്ച്‌ കൊപ്രകൂടാതെ തൊണ്ടും ചിരട്ടയും തേങ്ങവെള്ളവും എല്ലാം കൃഷിയിടത്തിൽതന്നെ ഉപയോഗപ്പെടുത്തി ആദായം വർദ്ധിപ്പിക്കുകയുമാകാം. മാത്രവുമല്ല വിവിധ കേര വികസന പദ്ധതികൾ നടപ്പിലാക്കുന്നതിന്‌ ക്ലസ്റ്റർ ഒരു വേദിയാകുന്നുവേന്നതും അഭിലഷണീയമാകുന്നു. കർഷകരുടെ ഗ്രൂപ്പുകളിലേക്ക്‌ സാങ്കേതിക വിദ്യ ഒരേ സമയം എത്തിക്കുകയും അവരെ ബോധവത്ക്കരിക്കുകയും ചെയ്യുകയാണിവിടെ. ഇവിടുത്തെ ചെറുകിട കൃഷിഭൂമിയുടെ തനതായ ദൗർബല്ല്യങ്ങളെ കാര്യക്ഷമമായി അതിജീവിക്കാൻ നമ്മുടെ മുന്നിൽ തുറന്നു കിട്ടിയ ഒരു വാതിലാണ്‌ ക്ലസ്റ്റർ പദ്ധതി.
ഉത്പാദനക്ഷമത 8303ലേക്ക്‌ മാത്രമേ ഉയർന്നുള്ളുവേങ്കിലും കേരമേഖലയിലെ കൂട്ടായ്മയിലൂടെയുള്ള കാര്യനിർവഹണത്തിനു നാന്ദി കുറിച്ചതു ഈ ക്ലസ്റ്റർ പദ്ധതി തന്നെയായിരുന്നുവേന്നു പറയാം.
ഇന്നു നാമെത്തി നിൽക്കുന്നത്‌  അർത്ഥവത്തായ മറ്റൊരു മുന്നേറ്റ പ്രക്രിയയുടെ സാക്ഷാത്ക്കാരവുമായാണ.​‍്‌ ക്ലസ്റ്ററിൽ തുടങ്ങി കൂട്ടായ്മ ഉത്പാദന സംഘമായി രൂപകൽപന ചെയ്തതും സംഘങ്ങൾ ഫെഡറേഷനുകളും കമ്പനികളുമായി രൂപാന്തരം പ്രാപിക്കുകയും  ചെയ്യുന്ന സ്വപ്നം യാഥാർത്ഥ്യമായിക്കഴിഞ്ഞു. ക്ലസ്റ്റർ പദ്ധതി ഇനി ഉത്പാദക സംഘങ്ങൾ വഴി മാത്രമേ നടപ്പിലാക്കുകയുള്ളൂ. ഇനി പ്രവർത്തന മികവു കൊണ്ട്‌ കർമ്മമേഖല പുഷ്ടിപ്പെടുത്തി ഫെഡറേഷനുകളുടേയും കമ്പനികളുടേയും കീഴിൽ കൃഷിയും സംസ്ക്കരണവും വിപണനവും വിപുലപ്പെട്ട്‌ ദേശീയ തലത്തിൽ നിന്നും  അന്താരാഷ്ട്രതലത്തിലേക്ക്‌ ചിറകുവിടർത്തി പറന്നുയരുന്ന ഒരു കേരമേഖലയെ നമുക്കു സ്വപ്നം കാണാം. ഗുണമേന്മകൊണ്ടു സമ്പന്നമായ കേരോൽപന്നങ്ങൾ സുലഭമായ ഒരു കേരമേഖല- ഇതായിരിക്കണം നമ്മുടെ ചെറുകിട കേരകർഷരുടെ ഉയർത്തെഴുന്നേൽപ്പിനു നാന്ദി കുറിക്കേണ്ടത്‌. ഇതിനെല്ലാം വഴിവെച്ച സംയോജിത കൃഷി എന്ന ഇന്റഗ്രേറ്റഡ്‌ ഫാമിംഗ്‌ പദ്ധതി ഏറെ അർത്ഥവത്തായി പൂർവ്വാധികം ഭംഗിയായി നടപ്പിലാക്കുവാൻ നമ്മൾ പ്രതിജ്ഞാബദ്ധരാണ്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...