പി. അനിതകുമാരി
ഞങ്ങളുടെ സാറിന്റെ വീട്ടിലേക്കുള്ള യാത്രകൾ രസകരമായ പഠനാവസരമായിരുന്നു. പച്ചത്തലപ്പുറ്റ തെങ്ങുകളും നിറയെ ഇടവിളകളും കിളികളും പൂമ്പാറ്റകളും കുളിരും കാറ്റും മണ്ണിന്റെ നനുത്ത സ്പർശവും ഒക്കെ ഈ പറമ്പിന്റെ പ്രത്യേകതകളാണ്. സാറ് എപ്പോഴും കൃഷിപ്പണിയിൽ തന്നെയാകുമെന്ന് അറിയുന്നതിനാൽ നേരെ പറമ്പിലേക്ക് വച്ചുപിടിച്ചു. കൈക്കോട്ട് കൊണ്ട് മഞ്ഞളിന് ചിക്കി വളമിടുന്ന സാറിനെ കണ്ടു. ഞങ്ങളുടെ ശബ്ദം കേട്ടതും സാറ് കൈയൊക്കെ തട്ടിക്കുടഞ്ഞ് ചിരിയൊടെ വന്നു.
"ഹായ്, ഇതെന്ത് രസമാണ്! പച്ചപ്പട്ട് വിരിച്ചതു പോലെയുണ്ടല്ലോ തെങ്ങിൻ തടങ്ങൾ", ഞങ്ങളറിയാതെ പറഞ്ഞുപോയി.
"എടോ പയ്യന്മാരേ, നമ്മുടെ മണ്ണിന്റെ ഓരോ തരിയിലും ഒളിഞ്ഞുകിടപ്പുണ്ട് ഒരു ഹരിത വിരിപ്പിന്റെ ഊർജ്ജം അറിയാമോ?"
തോപ്പിലെ ഹരിതഭംഗികൾ തെങ്ങിൻ ചുവടുകളിലും നിറഞ്ഞത് ആഹ്ലാദകരമായിരുന്നു.
"മറ്റൊരു കാര്യത്തിനാണ് വന്നത്തെങ്കിലും ഈ പച്ചിലപ്പട്ടിന്റെ കാര്യം ഒന്നു വിശദമാക്കൂ സാറേ", ഞങ്ങൾ ഒറ്റ സ്വരത്തിലഭ്യർത്ഥിച്ചു.
"ഇത് വളരെ ലളിതം, എന്നാലും ഞാൻ ചില്ലറ ചോദ്യങ്ങളൊക്കെ ചോദിക്കും. സമ്മതമാണല്ലോ?"
എന്റെ കൂട്ടുകാരൻ പതുക്കെ എന്നെ തോണ്ടി അടക്കം പറഞ്ഞു. "ഇത് പണ്ടേയുള്ള ഏർപ്പാടല്ലേ, എങ്ങിനെ മാറാനാ ആ ശീലം, ല്ലേ?"
"എന്താ രണ്ടുപേരും കൂടി കുശുകുശുക്കുന്നത്?" '
'സാറിന്റെ വാക്കിന് എതിർവാക്കില്ലല്ലോ എന്നു പറയുകയായിരുന്നു."
"കൊള്ളാം, കൊള്ളാം. എനിക്കറിയില്ലേ രണ്ടു പേരെയും. ആ അതു പോട്ടേ, എവിടെയാണ് ഈ പച്ചിലപ്പട്ട് കാണുന്നത്?"
"തെങ്ങിൻ തടങ്ങളിൽ?. "ഇതോണോ ചാദ്യം".
"ചോദ്യങ്ങൾ പുറകേ വരും" "എന്തിനാണ് തെങ്ങിന് തടങ്ങൾ? അതിന്റെ ഗുണങ്ങൾ എന്തെല്ലാമാണ്? തടമെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?" ഒറ്റവിർപ്പിൽ സാറ് ചോദ്യങ്ങളുടെ ശരങ്ങളെയ്തു.
"ഇത് പറ്റില്ല സാറേ, ചില്ലറ ചോദ്യങ്ങൾ എന്നു പറഞ്ഞിട്ട് ഒരു പ്രബന്ധത്തിനുള്ള വകയാണല്ലോ ചോദിക്കുന്നത്.? "എങ്കിലും പറയട്ടെ. തെങ്ങിന്റെ ചുറ്റും പണ്ട് കാലം മുതലേയുള്ളതാണ് തടമെടുപ്പ്. അതിൽ വളവും വെള്ളവും ചേർക്കും, പിന്നെ വീട്ടിലെ വേസ്റ്റെല്ലാം കൊണ്ടു തട്ടുന്ന സ്ഥലം കൂടിയാണിപ്പോൾ. ആളെ കിട്ടാത്തതുകൊണ്ട് ഇപ്പോൾ വല്ലപ്പോഴുമേ തടമെടുക്കാറുള്ളൂ. ഇതിലെന്താ ഇത്ര വലിയ കാര്യങ്ങളുള്ളത്?? ഞങ്ങളുടെ അറിവുകൾ ഇങ്ങനെ കുടഞ്ഞിട്ടു.
"നല്ല ഒന്നാന്തരം ചിന്തകൾ തന്നെ. സമ്മതിച്ചിരിക്കുന്നു. കൃഷിയാണെങ്കിലും മറ്റെന്തു കാര്യങ്ങളാണെങ്കിലും എന്ത്? എങ്ങിനെ? എവിടെ എന്നതിനേക്കാളും എന്തുകൊണ്ട്? എന്തുകൊണ്ട്? എന്നാണ് ചോദിക്കേണ്ടതും ചികഞ്ഞു മിനക്കെടേണ്ടതും. അപ്പോൾ നമുക്ക് എന്തൊക്കെ എന്തിന് വേണ്ടി എങ്ങനെ ചെയ്യണം അഥവാ ചെയ്യേണ്ട എന്ന് തീരുമാനിക്കുകയുമാവാം. ആട്ടെ കൃഷിക്കാരെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായമെന്താ??
ഇത് ശരിയാവില്ല................ ഞങ്ങൾ പരസ്പരം മന്ത്രിച്ചു പിന്നെ സാറിനോടായി പറഞ്ഞു നമ്മുടെയൊക്കെ അന്നദാതാക്കൾ, നാടിന്റെ നട്ടെല്ലായ കൃഷി ചെയ്യുന്നവർ പിന്നെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പ്രധാന കണ്ണികൾ?.............
ഭേഷ്! ഭേഷ്! ഏത് പ്രസംഗമത്സരത്തിൽ പഠിച്ചതാടാ മക്കളെ ഇതൊക്കെ? ഏതൊരു നല്ല കൃഷിക്കാരനും ണല്ലോരു മാനേജരാണ്, ഗവേഷണകുതുകിയാണ്, സർവ്വോപരി പ്രായോഗിക ജ്ഞാനത്തിന്റെയും അനുഭവങ്ങളുടെയും കലവറകളുമാണ്. കൃഷിയ്ക്ക് ദേഹാധ്വാനം മാത്രമല്ല ഒത്തിരി വിജ്ഞാനവും അറിവും പ്രായോഗികതയും ഒത്തൊരുമിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനം മുതൽ അന്താരാഷ്ട്ര വിപണിയും നയരൂപീകരണവും വരെ. അതുകൊണ്ട് എനിക്കൊന്നേ പറയാനുള്ളൂ പേനയും മൊബെയിൽ ഫോണും മൗസും പിടിക്കുന്ന കൈകളിൽ തൂമ്പയും കൂന്താലിയും ഒക്കെ പിടിക്കാനും പഠിക്കണം. അല്ലെങ്കിലേ ചോറുണ്ടാവില്ല. ചേറിൽ പുതയുന്ന കൈകൾക്കേ ചോറിൽ പുതയാനുള്ള അവകാശമുള്ളൂ എന്ന് കേട്ടിട്ടില്ലേ? നമ്മുടെ രാഷ്ട്ര പിതാവും ഇത് പറഞ്ഞിട്ടുണ്ട്. സാറ്, വിഷയം മറന്നു തെങ്ങിൻ തടങ്ങളെക്കുറിച്ച് പറഞ്ഞു തീർന്നിട്ടില്ല. ഞങ്ങളോർമിപ്പിച്ചു.
തെങ്ങിൻ തടങ്ങൾ - കാലത്തെ അതിജീവിച്ച കൃഷിരീതി
സാറ് തുടർന്നു ?ശരിയാ തെങ്ങിന്റെ തടം തുറന്ന് വളവും ചവറും ഉപ്പും മറ്റുമിടുമ്പോൾ തെങ്ങുകളുടെയൊരു സന്തോഷം കണ്ടിട്ടില്ലേ??
പിന്നെ സാറിന് പ്രത്യേകം കണ്ണല്ലേ അത് കാണാൻ!? ഞങ്ങളുടെ ധിക്കാരം ഒരു ചെവിപിടിക്കലിൽ ഒതുങ്ങി.
അതേ കണ്ണുണ്ടായാൽ പോരാ, കാണണം. ഓരോ ജീവജാലങ്ങൾക്കും (തെങ്ങിനും) നമ്മോടും നമുക്കും സംസാരിക്കാം കാണാം, പരസ്പരം പങ്കുവയ്ക്കാം...... അതൊക്കെ എങ്ങിനെയാ? ടിവിയും കമ്പ്യൂട്ടറും കണ്ട് കണ്ട് നിന്റെയൊക്കെ കാഴ്ചകൾ ?ഠ? വട്ടത്തിലായില്ലേ??
സാറൊരു പഴഞ്ചൻ തന്നെയെന്ന് ഞങ്ങൾ നോട്ടത്തിലൂടെ അഭിപ്രായപ്പെട്ടു.
കുറച്ചു നിമിഷങ്ങൾ നിശബ്ദമായിരിക്കൂ.... പുതിയ കാഴ്ചകളും കേൾവികളും അറിയാം......
ശരിയാണ് നമ്മിൽ നിറയുന്ന ഒരു ഹരിതാനുഭവം! എത്ര സൗമ്യവും ദീപ്തവുമാണത്.
സാറിന്റെ വാക്കുകൾ ശ്രദ്ധയൊടെ കേൾക്കാൻ ഞങ്ങൾ മനസ്സു പാകപെടുത്തി.
"ഒറ്റത്തടി വൃക്ഷവിളയായ തെങ്ങിന്റെ പരിപാലനത്തിനുള്ള അടിസ്ഥാന ഘടകമാണ് തെങ്ങിൻ തടങ്ങൾ. തെങ്ങിന്റെ കടയ്ക്കൽ നിന്നും ഏകദേശം ആറടി (1.8 മീറ്റർ) ചുറ്റുവട്ടത്തിലാണ് പരമ്പരാഗതമായി തടം തുറക്കാറ്. അതുതന്നെയാണ് ശാസ്ത്രീയമായി ശുപാർശ ചെയ്തിട്ടുള്ളതും. തെങ്ങോലകളിൽ നിന്നൂര്ർന്നു വീഴുന്ന മഴവെള്ളം തടങ്ങളിൽ തന്നെ വീഴണമെന്നാണത്രേ പഴമകണക്ക്."
"തെങ്ങിൻ തടങ്ങളെക്കുറിച്ചറിയാവുന്ന കാര്യങ്ങൾ അക്കമിട്ടിനി പറയാം. കേട്ടോളൂ. ഒന്ന്, തെങ്ങിൻ തടങ്ങൾ പരമ്പരാഗത മഴക്കുഴികൾ കൂടിയാണെന്ന് കാണാം. മഴയും മണ്ണും ഒലിച്ചുപോകാതെ സഹായിക്കുന്നു. രണ്ട്, വളങ്ങൾ, വെള്ളം ഇവയ്ക്കൊക്കെ സംഭരണിയായി വർത്തിക്കുന്നു. ഓരോ തെങ്ങിനും പോഷക പരിപാലനം ഉറപ്പാക്കാൻ നാമറിയാതെ കാരണമാകുന്നു. മൂന്ന്. സാധാരണ കർഷകരുടെ അഭിപ്രായത്തിൽ തെങ്ങിൻ തടങ്ങളിലെ മണ്ണ് കോരി വട്ടത്തിൽ തിട്ടപിടിക്കുന്നത് ഭൂരിപക്ഷം വേരുകളുടേയും അഗ്രഭാഗത്തിന് ഒരു മൺപുതയൊരുക്കി സംരക്ഷിക്കുന്നു. നാല്, പൊറ്റവേരുകളും മറ്റും നീക്കി പുതിയ വേരുകൾ പൊട്ടാനും തെങ്ങ് ഊർജ്ജസ്വലമാകാനും തടമെടുപ്പ് ഉപകരിക്കും."
?ഒരു തടമെടുപ്പിൽ ഇത്രയൊക്കെ കാര്യങ്ങളുണ്ടല്ലേ!? ഒന്നിനെയും നിസ്സാരമായി കാണാതെ സാരമായി പഠിക്കണം. എന്നൊരു പാഠം കൂടി സാറ് തന്നു.
?എനിക്ക് സന്തോഷമായി കേട്ടോ. എന്റെ അനുഭവത്തിൽ ഞാനിതും കൂടി പറയാം." വീണു കിടക്കുന്ന രണ്ടു തേങ്ങ എടുത്തു കുലുക്കി നോക്കിക്കൊണ്ട് അദ്ദേഹം തുടർന്നു. "തടങ്ങൾക്ക് താഴ്ചയേക്കാൾ പ്രാധാന്യം വിസ്താരത്തിനാണ്. തെങ്ങിൻ കടയിൽ നിന്നും രണ്ടടി വിട്ട് ചുറ്റും 4-5 അടി വിസ്താരത്തിലാണ് തടം കോരുക. തടത്തിന് കൂടിയത് ഒരടി ആഴം മതി. അതിന് മുൻപ് ഇളം വേര് കണ്ടാൽ താഴ്ച അത്രയും മതി. തടത്തിലെ മണ്ണ് പുറത്തേക്ക് മറിച്ച് തിട്ടപിടിക്കുക. പിന്നീട് വളങ്ങളും മറ്റുമിട്ട് പരത്തിയ ശേഷം കടയ്ക്കൽ നിർത്തിയിട്ടുള്ള തിണ്ട് ചരിച്ച് ചെത്തിയിറക്കി വളം മൂടുക. പുറം തിണ്ട് അങ്ങിനെ തന്നെയിരിക്കണം. എന്റെയച്ഛൻ തടമെടുക്കാൻ പഠിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു. ചെയ്ത് പഠിച്ചതിനാൽ അതിന്നും മറന്നിട്ടില്ല. ഇപ്പോൾ ആരെങ്കിലും ഇങ്ങനെ ചെയ്യുന്നുണ്ടാവുമോ? കുറവാകാനാണ് സാധ്യത. തെങ്ങിനും വയസ്സായവരുടെ ഗതിയായി. എവിടെയും ഒരു സ്ഥാനവുമില്ല!?. സാറ് നെടുവീർപ്പിട്ടു.
?സാറ് അങ്ങിനെ നിരാശനാകരുതേ. എല്ലാറ്റിനുമുണ്ടാവും നല്ലതും ചീത്തക്കാലവും. സ്വന്തം വീട്ടിലെ തെങ്ങിന്റെ തടങ്ങൾ ഞങ്ങൾ തന്നെയിനിയെടുക്കും. ഇത് സാറിനുള്ള ഒരു ദക്ഷിണ കൂടിയാണെന്ന് കരുതിക്കോളൂ.?
?നല്ലത്?. ?സന്തോഷമായി. തെങ്ങിനെ മറക്കരുത്, ഉപേക്ഷിക്കുകയുമരുത്. എത്രയോ തലമുറകൾക്ക് ജീവിതവും, ജീവനും കൊടുത്തത്താണീ കൽപവൃക്ഷം. നമുക്കെന്തെല്ലാം നൽകികൊണ്ട് ക്ഷമയോടെ നിസ്സംഗമായി വീടിന്റെ സമീപത്ത് നിൽക്കുന്നതാണീ കൽപതരുക്കൾ, ഈ ഐശ്വര്യം തല്ലിക്കെടുത്തരുത്.?
തുടക്കം കർഷകരിൽ, പൂർണ്ണത ഗവേഷകരിൽ
തടങ്ങളിലെ പച്ചിലപ്പുതപ്പുകൾ കണ്ട് കൊതി തീരുന്നില്ല. ?ഇനി ഈ പച്ചിലയുടെ കാര്യങ്ങൾ പറയൂ! ഞങ്ങൾ സാറിനെ പ്രേരിപ്പിച്ചു.?
അപ്പോഴാണ് ടീച്ചർ വലിയ ഗ്ലാസ്സുകളിൽ സ്ക്വാഷുമായി വന്നത്. ?കുടിച്ച് നോക്കിയിട്ട് പറയൂ. എന്താണെന്ന്?? ടീച്ചർ പറഞ്ഞു.
ഞങ്ങൾ പാനീയം കുടിച്ചു. ?നല്ല സ്വാദ്, നല്ല ഉന്മേഷം. ടീച്ചർ തന്നെ പറയൂ. ഞങ്ങൾ കഴിക്കാൻ മാത്രമേ വിദഗ്ദരാകൂ, പാചകത്തിലില്ല.?
?അമ്മ വിളമ്പും ചക്കിയുണ്ണും, ല്ലേ? ?ഇത് തേങ്ങാവെള്ളത്തിന്റെ സ്ക്വാഷാണ്. നല്ല പോഷകഗുണമുള്ള പ്രകൃതിദത്ത പാനീയമാണ് തേങ്ങാവെള്ളം.?
ടീച്ചറിനോട് കൂടുതൽ വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കണമെന്ന് മനസ്സിലുറപ്പിച്ചപ്പോഴേക്കും സാറ് വീണ്ടും തുടർന്നു. ?തെങ്ങുകൾക്ക് വളരെ യോജിച്ചതാണ് ഇലവളങ്ങളെന്ന് കേരകർഷകർ അനുഭവത്തിലൂടെ ഉറപ്പിച്ചിട്ടുള്ളതാണ്. തെങ്ങിൻ തോപ്പുകളിലും മറ്റുമുള്ള വട്ട, പൂവരശ്ശ്, ശീമക്കൊന്ന തുടങ്ങിയവയുടെ ഇലകൾ കോതി മഴസമയത്ത് തടം തുറന്ന് ചേർക്കാറുണ്ട്. ഇതിനോക്കെയുള്ള ഉത്സാഹം പല കാരണങ്ങൾ കൊണ്ട് കുറവായി വരുന്നു. പിന്നെ ഇത്തരം വൃക്ഷവിളകൾ ചെറു പുരയിടങ്ങളിൽ കുറവുമാണ്. തടങ്ങളിലെ ഈ ഇല വള വിദ്യയ്ക്ക് ബുദ്ധിമുട്ടുകൾ കുറവാണല്ലോ.?
തൈതെങ്ങുകളുടെ നാമ്പോലക്കവിളുകളിൽ ഉപ്പും ചാരവും ചേർന്ന മിശ്രിതം നിറയ്ക്കാൻ ഞങ്ങളും കൂടി.
?ശ്രദ്ധിച്ച്, തൈകൾക്ക് ബുദ്ധിമുട്ടുണ്ടാവരുത്ത്, അരുമയായി ചെയ്യുക. എന്റെയറിവ് ശരിയാണെങ്കിൽ സി.പി.സി.ആർ.ഐയുടെ ഇപ്പോഴത്തെ ഡയറക്ടർ ഡോ. ജോർജ്ജ് വി. തോമസ്സിന്റെ തേതൃത്വത്തിലാണ് ഇക്കാര്യത്തിൽ ധാരാളം പഠനങ്ങൾ നടന്നിട്ടുള്ളത്. അവയിൽ നിന്നുമാണ് ഇത്തരം ശുപാർശകൾ രൂപപ്പെടുവാനിടയായതും."
?ഞങ്ങൾ ഇന്ന് തന്നെ ഇത് ചെയ്യണമെന്ന് വിചാരിക്കുന്നു. പ്രായോഗികമായി ഒന്ന് വിശദീകരിച്ച് തരാമോ??.
?ശ്രദ്ധിച്ചു കേട്ടോളൂ. മഴത്തുടക്കത്തിൽ (ഏപ്രിൽ-മേയ്) തെങ്ങിൻ തടങ്ങളിലോ വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുണ്ടെങ്കിൽ തടത്തിനു പുറത്തോ പുരയിടമാകെയോ. പയരുവർഗ്ഗത്തിൽ പെട്ട തോട്ടപ്പയർ, മൈമോസ അഥവാ മുള്ളില്ലം തൊട്ടാവാടി, വൻപയർ, ചെറുപയർ, ഡെയ്ഞ്ച, കിലുക്കി തുടങ്ങിയവയേതെങ്കിലും വിതയ്ക്കാം. ഇവ വളർന്ന് പൂക്കാൻ തുടങ്ങുമ്പോൾ, (സെപ്തംബർ-ഒക്ടോബർ) പിഴുത് മണ്ണിൽ ചേർക്കാം. ഉഴവ് നടത്തി ചേർത്താലും മതി."
"ഇപ്പറഞ്ഞവയിൽ വൻപയർ വിതയ്ക്കാം. ഉടനെ ചെയ്യാം. എളുപ്പം കിട്ടുമല്ലോ?? "മറ്റുള്ളവയെ അപേക്ഷിച്ച് ഇതിൽ നിന്നും എത്രമാത്രം പച്ചിലവളം കിട്ടും?"
"ഒരു തടത്തിലേക്ക് ഏകദേശം 15-25 കിലോ ജൈവവസ്തുക്കൾ ഇപ്രകാരം കിട്ടും. അതുവഴി 100-200 ഗ്രാം പാക്യജനകം മണ്ണിൽ ലഭ്യമാകുന്നതായി കേന്ദ്രതോട്ടവിള ഗവേഷണാലയത്തിലെ പഠനങ്ങളിൽ വ്യക്തമായിട്ടുണ്ട്. പിന്നെ നിങ്ങൾക്കിഷ്ടപ്പെട്ട വൻപയർ വളർത്തി ചേർത്താൽ 135 ഗ്രാം പാക്യജനകം, 12 ഗ്രാം ഭാവഹം, 115 ഗ്രാം ക്ഷാരം എന്നിവ കിട്ടുന്നതായി കായംകുളത്തെ ഗവേഷണ കേന്ദ്രത്തിലെ പഠനറിപ്പോർട്ടുകളിൽ ഞാൻ വായിച്ചിട്ടുണ്ട്. ഇത് ചില്ലറക്കാര്യമല്ല കേട്ടോ. തെങ്ങിന് ആകെ ശുപാർശ ചെയ്യുന്ന പോഷകങ്ങളിൽ 27 ശതമാനം പാക്യജനകം, 3.5 ശതമാനം ഭാവഹം, 12 ശതമാനം ക്ഷാരം എന്നിവ ഇങ്ങനെ കിട്ടും. പണത്തിന്റെ തോതിൽ ഒന്നു കണക്കു കൂട്ടി നോക്കൂ. അപ്പോഴേ വിലയറിയൂ.?
അതിനെന്താ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരിക്കണം. അവനവനോടും എല്ലാറ്റിനോടും അപ്പോൾ ഒരു പിടി ഉത്തരങ്ങളും അറിവുകളും നമുക്കു കിട്ടും. മനസ്സും ബുദ്ധിയും വളരും. വായിക്കാനും തിരഞ്ഞ് കണ്ടെത്താനും പ്രേരകമാകും. അല്ലാതെ ഗവേഷണം ആരുടേയും കുത്തകയൊന്നുമല്ല. പഴയ കർഷകർ ഒന്നാന്തരം ഗവേഷകരും കൂടിയായിരുന്നു. വിശകലനം ചെയ്തു നോക്കുക...... ആ ഇപ്രകാരം ചെയ്യുന്നതുകൊണ്ട് കിട്ടുന്ന മെച്ചങ്ങളെന്താണ്?
ഇതിനും അൽപം പറയാനുണ്ട്. മെച്ചമെന്നാൽ ഉടനെ കാണുന്നതും കൈയിൽ വരുന്നതും മാത്രമാണെന്ന് ചിന്തിച്ചാൽ കൃഷിയിൽ കണക്കു തെറ്റും. എന്നു വച്ചാൽ ഏക്കാളത്തേയും വിളവിലാണ് കണ്ണ് വയ്ക്കേണ്ടത്. തൽക്കാലത്തെ വിളവിലല്ല. തെങ്ങുകളുടെ വേരോടാൻ വായുസഞ്ചാരവും ഇളക്കവുമുള്ള മണ്ണാണ് വേണ്ടതെന്ന് അറിയാമല്ലോ. ഇത്തരം ഇലവളങ്ങൾ മണ്ണിലെ ജൈവാംശത്തിന്റെ അളവ് കൂട്ടി മണ്ണിന്റെ പ്രകൃതവും വീര്യവും അണു ജീവികൾക്ക് വളരുന്നതിനുള്ള സാധ്യതകളും വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മണ്ണ് നന്നായാലേ വിളയും നന്നാകൂ. ഇത്തിരി പുരയിടങ്ങളിൽ എണ്ണം പറഞ്ഞ തെങ്ങുകൾ ഉള്ളവർക്ക് തടം തുറക്കുന്നതും ഇലവളം ചെയ്യുന്നതും ഒരു വ്യായാമവും ഉത്സാഹവുമായിരിക്കും. ഒരു ദിവസം ഒരു തെങ്ങിന് ചെയ്താൽ മതി, എന്നെപ്പോലെ?.
ശരിയാണ് സാറേ. ഇത് കണ്ടെങ്കിലും ഇത്രയും കാര്യങ്ങൾ ഉള്ളിൽ തോന്നിയില്ല. ജീവനുള്ള ഈ വളച്ചെടികളും പോഷകദായനികൾ തന്നെ. വീട്ടുമുറ്റത്തെ തെങ്ങുകൾക്ക് നമുക്കാവുന്നതെങ്കിലും ചെയ്യാതിരിക്കുന്നതിന് ഒരു ന്യായീകരണവും ഇല്ലെന്ന് തോന്നുന്നു. ലളിതമായ ഇത്തരം പ്രയോഗങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു.?
ദേ ഇതു കണ്ടോ, മണ്ണിന്റെ ഇളക്കം ഒന്ന് വാരി നോക്കിക്കേ, അതിന്റെ ഗന്ധവും ഒന്നാസ്വദിക്കൂ ജീവനുള്ള മണ്ണാണ് കൃഷിയുടെയും ജീവൻ.? ?വരൂ കുറെ നേരമായി ഇങ്ങനെ നടക്കുന്നു. വീട്ടിൽ കയറി അൽപമിരിക്കാം. കൈ കഴുകി സാറിരുന്നു.
അപ്പോഴേക്കും ടീച്ചർ അവലും നാളികേരവും കരുപ്പെട്ടിയും ചേർത്ത് നനച്ചതു കൊണ്ടുവന്നു. വായിൽ വെള്ളമൂറുന്ന ഗന്ധം!
കഴിച്ചോളൂ..? എന്ന് ടീച്ചർ പ്രേരിപ്പിക്കേണ്ട താമസം, ഞങ്ങളതിൽ ഒരുമിച്ച് കൈവച്ചു. നാളികേരത്തിന്റെ സ്നിഗ്ദ്ധമായ രുചിയും കരുപ്പെട്ടിയുടെ മധുരവും ചേർന്ന വൈകുന്നേരത്തിന് ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി.
അപ്പോഴാണ് സാറ് തിരക്കിയത് രണ്ടുപേരും കൂടി വന്ന കാര്യം പറഞ്ഞില്ലല്ലോ എന്ന്.
സാറിനെ കണ്ട് കൃഷി കാര്യങ്ങൾ പഠിക്കാനും പിന്നെ എല്ലാവരേയും പോലെ ടീച്ചറിന്റെ സൽക്കാരങ്ങൾ കിട്ടാനും തന്നെ. ഞങ്ങളുടെ കാർഷിക ക്ലബ്ബിന്റെ വാർഷികത്തിന് സാറിനെ ക്ഷണിക്കാനാണ് വന്നത്. സാറ് തീർച്ചയായും വരണം."
"പിന്നില്ലേ! നിങ്ങളുടെ ഉത്സാഹമല്ലേ ഭാവിയിലെ കൃഷിയുടെ വളം. തെങ്ങിൻ ചുവട്ടിലെ ഹരിതവളം മറക്കണ്ട കേട്ടോ?.
സീനിയർ ശയന്റിസ്റ്റ്, (വിജ്ഞാന വ്യാപനം), കേന്ദ്രതോട്ടവിള ഗവേഷണ സ്ഥാപനം, കായംകുളം - 690533
ഇമെയിൽ:anithacpcri@gmail.com