24 Jan 2013

കുലപതികൾ-12


സണ്ണി തായങ്കരി 
പന്ത്രണ്ട്‌
റെബേക്കാ ഭവനത്തിലെത്തി അമ്മയോട്‌ കിണറ്റുകരയിൽ സംഭവിച്ചകാര്യങ്ങൾ ധരിപ്പിച്ചു. അപരിചിതൻ സമ്മാനിച്ച സ്വർണമോതിരവും വെള്ളിവളകളും കാണിച്ചു. അബ്രാഹം പിതാവ്‌ അയച്ചവരാണ്‌ അവരെന്ന്‌ മനസ്സിലായപ്പോൾ ബെത്തുവേൽ മകൻ ലാബാനോട്‌ പറഞ്ഞു-
"മകനേ, വേഗംപോയി കിണറ്റുകരയിൽനിന്ന്‌ അതിഥികളെ ആനയിച്ചുകൊണ്ടുവരിക."
ലാബാൻ അതിവേഗം കിണറ്റുകരയിലേയ്ക്കുനടന്നു. എതിരെ ഒട്ടകങ്ങൾ വരുന്നത്‌ അയാൾ കണ്ടു. ഓടി അടുത്തെത്തി അവരെ അഭിവാദ്യം ചെയ്തു, ഭവനത്തിലേക്ക്‌ ആനയിച്ചു. ബത്തുവേലുവും കുടുംബവും അവരെ സ്വീകരിച്ചു. കാലുകഴുകാനുള്ള വെള്ളം റെബേക്കാ കൊണ്ടുവന്നു. ലാബാൻ ഒട്ടകങ്ങളുടെ ജീനിമാറ്റി വിശ്രമസ്ഥലത്ത്‌ കെട്ടി. തീറ്റയും വെള്ളവും കൊടുത്തു. അതിഥികളുടെ ഭാണ്ഡങ്ങളെടുത്ത്‌ ഭവനത്തിനുള്ളിൽവച്ചു.
പകൽ മങ്ങിയിരുന്നു. ദാഹം ശമിപ്പിച്ച്‌, ദീർഘയാത്രയിലെ ദുരിതങ്ങൾ മറന്ന്‌, ലക്ഷ്യസ്ഥാനത്ത്‌ എത്തിയതിൽ ആശ്വസിച്ച്‌ സ്വസ്ഥമായി ഇരിക്കുമ്പോൾ ബത്തുവേൽ ചോദിച്ചു-
"യാത്ര സുഖമായിരുന്നല്ലോ അല്ലേ?"
"അതെ... യജമാനന്റെ ദൈവമായ കർത്താവിന്റെ കാരുണ്യംമൂലം ഞങ്ങൾ സുരക്ഷിതരായി അങ്ങയുടെ ഭവനത്തിൽ എത്തിച്ചേർന്നു."
യാത്രാമധ്യേ നേരിടേണ്ടിവന്ന നരഭോജികളായ രാക്ഷസന്മാരെപ്പറ്റിയും അവരിൽനിന്ന്‌ യജമാനന്റെ ദൈവം അത്ഭുതകരമായി രക്ഷിച്ചതിനെപ്പറ്റിയും വിവരിച്ചതു എല്ലാവരും അത്ഭുതത്തോടെ കേട്ടിരുന്നു. റെബേക്കയും ലാബാനും അവരുടെ ഭവനത്തിലെ ഭൃത്യന്മാരും നരഭോജികളെ തോൽപ്പിച്ചെത്തിയ വീരന്മാരെയെന്നപോലെയാണ്‌ അവരെ കണ്ടത്‌. പക്ഷേ, അതെല്ലാം കർത്താവിന്റെ മഹത്ത്വവും കാരുണ്യവും മൂലമാണെന്ന്‌ ഏലിയേസർ പറഞ്ഞപ്പോൾ പിതാവായ അബ്രാഹം കർത്താവിന്‌ എത്ര പ്രിയപ്പെട്ടവനാണെന്ന്‌ ഓർക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കീർത്തി മോശൊപ്പൊട്ടോമിയ ദേശത്തും എത്തിയിട്ടുണ്ടെന്ന്‌ ബത്തുവേൽ അഭിമാനപൂർവം പറഞ്ഞു.
"നിങ്ങൾ ദീർഘയാത്ര ചെയ്തു തളർന്നിരിക്കുന്നു. ഭക്ഷണം കഴിച്ച്‌ രാത്രി വിശ്രമിക്കുക. നേരം പുലർന്നശേഷം നമുക്ക്‌ കൂടുതൽ സംസാരമാകാം." ബത്തുവേലിന്റെ നിർദ്ദേശത്തോട്‌ ഏലിയേസർ പ്രതികരിച്ചതു ഇങ്ങനെയാണ്‌-
"ഞങ്ങളുടെ യാത്രയുടെ ലക്ഷ്യം ഇതുവരെ പറഞ്ഞില്ല. അതിനുശേഷമാകാം ഭക്ഷണം. ഞങ്ങളുടെ യജമാനന്‌ ഒരു ആഗ്രഹമുണ്ട്‌. ദൈവമായ കർത്താവും അദ്ദേഹത്തിന്റെ ആഗ്രഹം സ്വീകരിച്ചിരിക്കുന്നു. അവിടുത്തെ ദൂതനാണ്‌ ഞങ്ങളെ ഈ ഭവനത്തിൽ എത്തിച്ചതെന്ന്‌ പറഞ്ഞല്ലോ. അദൃശ്യനായ ആ ശക്തി ഇപ്പോൾ നമ്മോടൊപ്പം ഈ ഭവനത്തിലുണ്ട്‌."
"നിങ്ങളുടെ യാത്രയുടെ ലക്ഷ്യമെന്താണ്‌? അബ്രാഹം പിതാവിന്റെ ഏതാഗ്രഹവും സാധിക്കുകയെന്നത്‌ മഹാഭാഗ്യമായി ഞങ്ങൾ കരുതുന്നു. മാത്രമല്ല, കർത്താവിന്റെ ഹിതം പൂർണ്ണമാക്കാനാണല്ലോ നിങ്ങളുടെ പുറപ്പാട്‌."
"അതേ. എന്റെ യജമാനന്‌ കർത്താവ്‌ വളരെയേറെ അനുഗ്രഹങ്ങൾ നൽകി. അദ്ദേഹം വിദേശിയായി വസിക്കുന്ന കാനാൻദേശത്ത്‌ വലിയ സമ്പന്നനുമാണ്‌. ഇസഹാക്കിന്റെ വധു പിതൃനഗരത്തിൽ ജനിച്ചവൾതന്നെയാവണമെന്ന്‌ അദ്ദേഹത്തിന്‌ നിർബന്ധമുണ്ട്‌. ഇക്കാര്യത്തിൽ എന്നെക്കൊണ്ടു ദൃഢപ്രതിജ്ഞയും ചെയ്യിച്ചു. വെള്ളംകോരാൻ കിണറ്റുകരയിൽ ആദ്യം വരുന്ന പെൺകുട്ടിയോട്‌ ഞാൻ വെള്ളം ചോദിക്കും. മടി കൂടാതെ വെള്ളം തരികയും സ്വമനസ്സാൽ ഒട്ടകങ്ങൾക്ക്‌ വെള്ളം കോരിക്കൊടുക്കാമെന്ന്‌ പറയുകയും ചെയ്യുന്നവളായിരിക്കും ഇസഹാക്കിന്റെ വധുവേന്ന്‌ കർത്താവിന്റെ ദൂതൻ പറഞ്ഞിരുന്നു. അപ്രകാരം ഞാൻ കാണുകയും റെബേക്കാ പ്രവൃത്തിക്കുകയും ചെയ്തു. കർത്താവ്‌ ഇസഹാക്കിനുവേണ്ടി നിശ്ചയിച്ച പെണ്ണാണ്‌ റെബേക്കയെന്ന്‌ എനിക്ക്‌ ബോധ്യമായതുകൊണ്ട്‌ നിങ്ങൾ ഇത്‌ ദൈവനിശ്ചയമെന്നുകരുതി യജമാനന്റെ ആഗ്രഹം സാധിച്ചുതരണം."
അമ്മയെ മറഞ്ഞ്‌ ഏലിയേസറിന്റെ സംഭാഷണം കേട്ടുനിന്ന റെബേക്കയുടെ മുഖം ലജ്ജയാൽ ചുവന്നു. അത്‌ ശ്രദ്ധിച്ച ബത്തുവേൽ പറഞ്ഞു-
"അബ്രാഹം പിതാവിന്റെ ഇഷ്ടം അതാണെങ്കിൽ റെബേക്കയെ ഇസഹാക്കിനു ഭാര്യയായി നൽകുന്നതിൽ ഞങ്ങൾക്ക്‌ സന്തോഷമേയുള്ളു."
"കർത്താവിന്റെയും പിതാവായ അബ്രാഹത്തിന്റെയും ഇഷ്ടങ്ങൾക്ക്‌ എതിർനിൽക്കാൻ ഞങ്ങളാ രാണ്‌? അവളെ കൂട്ടിക്കൊണ്ടുപൊയ്ക്കൊള്ളുക." ഇസഹാക്കിനെ സഹോദരി മനസ്സാൽ സ്വീകരിച്ചിരിക്കുന്നുവേന്ന്‌ മനസ്സിലാക്കിയ ലാബാൻ പറഞ്ഞു. അത്‌ കേട്ടപ്പോൾ അവൾ ലജ്ജയോടെ അകത്തേക്ക്‌ ഓടിപ്പോയി.
യജമാനന്റെ ആഗ്രഹസാഫല്യത്തിന്‌ നന്ദിയായി ഏലിയേസർ ശാഷ്ടാംഗം വീണ്‌ ദൈവത്തെ സ്തുതിച്ചു. സമ്മാനങ്ങൾ നിറച്ച ഭാണ്ഡങ്ങൾ തുറന്നു. സ്വർണത്തിലും വെള്ളിയിലും തീർത്ത ആഭരണങ്ങളും പാത്രങ്ങളും ഈജിപ്തിലെ മേൽത്തരം വസ്ത്രങ്ങളും അവർക്ക്‌ സമ്മാനിച്ചു.
പിന്നീടവർ ആഹരിക്കുകയും ആനന്ദിക്കുകയും ചെയ്തു.
നാഹോറിന്റെ പട്ടണത്തിലെ പെൺകുട്ടികളിൽ ഏറ്റവും സുന്ദരി റെബേക്കയായിരുന്നു. ഒരു രാജകുമാരൻതന്നെയാവും അവൾക്ക്‌ ഭർത്താവായി വരുകയെന്ന്‌ തോഴിമാർ അവളോട്‌ പറയാറുണ്ടായിരുന്നു. നാഹോറിലും മോശൊപ്പൊട്ടോമിയായിലുമുള്ള അനേകം യുവാക്കൾ റെബേക്കായെ മോഹിച്ചിട്ടുണ്ട്‌. ധനാഢ്യരുടെ മക്കൾക്കായി വിവാഹാലോചനകൾ പലതുംവന്നു. എന്നാൽ റെബേക്കയ്ക്ക്‌ അതൊന്നും ഇഷ്ടമായില്ല. സഹോദരിയെ ജീവനുതുല്യം സ്നേഹിച്ച ലാബാൻ അവൾക്കിഷ്ടമില്ലാത്തതൊന്നും അടിച്ചേൽപിക്കാൻ ശ്രമിച്ചില്ല. നേരിൽ കണ്ടിട്ടില്ലെങ്കിലും അബ്രാഹം പിതാവിന്റെ ഏക മകൻ ഇസഹാക്കിനെ അവൾക്കിഷ്ടമാണെന്ന്‌ അയാൾ മനസ്സിലാക്കി. എങ്കിലും അവളെ പിരിയേണ്ടിവരുമല്ലോയെന്ന ചിന്ത അയാളെ ആകുലനാക്കി.
പുലരിയുടെ ആദ്യ തുടുപ്പ്‌ കിഴക്ക്‌ പ്രത്യക്ഷപ്പെടുംമുമ്പ്‌ ഏലിയേസറും സഹഭൃത്യന്മാരും മടക്കയാത്രക്കുള്ള ഒരുക്കങ്ങൾ ചെയ്യുന്നതുകണ്ട്‌ ലാബാൻ അമ്പരപ്പോടെ എഴുന്നേറ്റ്‌ അവരുടെ അടുത്തേയ്ക്ക്‌ ചെന്നു.
"നിങ്ങൾ ഇന്നുതന്നെ മടങ്ങുകയാണോ?"
"അതെ ലാബാൻ. കർത്താവ്‌ എന്റെ ലക്ഷ്യം സഫലമാക്കിയല്ലോ. അതിനാൽ ഉടനെ യജമാനന്റെ അടുത്തേയ്ക്ക്‌ മടങ്ങണം."
"അങ്ങനെ പറയരുത്‌. റെബേക്കാ എന്റെ ഏക സഹോദരിയാണെന്നറിയാമല്ലോ. അവളുടെകൂടെ വസിച്ച്‌ എന്റെ കൊതി തീർന്നിട്ടില്ല. ഒരു പത്തുദിവസംകൂടി അവൾ പിതൃഭവനത്തിൽ നിൽക്കട്ടെ."
"അങ്ങനെയല്ല ലാബാൻ. എനിക്കു പോയേതീരൂ. ദൂതന്റെ ആഗ്രഹങ്ങൾക്ക്‌ ഞാൻ എതിരുനിൽക്കാൻ പാടുള്ളതല്ലല്ലോ?"
"നമുക്ക്‌ റെബേക്കയെ വിളിച്ചു ചോദിക്കാം." റെബേക്കയുടെ അമ്മ നിർദേശിച്ചു.
ബത്തുവേൽ മകളെ വിളിച്ചു. അവൾ മുറിയിൽ ഒരുക്കത്തിലായിരുന്നുവേന്ന്‌ അപ്പോഴാണ്‌ അവർ അറിയുന്നത്‌. റെബേക്കാ കടന്നുവന്നപ്പോൾ ബത്തുവേൽ ചോദിച്ചു.
"മോളെ... നീ ഇന്നുതന്നെ ഇവരോടൊപ്പം പോകുന്നുവോ?"
"ഉവ്വ്‌ പിതാവെ... അതാണല്ലോ കർത്താവിന്റെ ഇഷ്ടം."
ലാബാൻ എതിർത്തൊന്നും പറഞ്ഞില്ല. റെബേക്കാ പിതാവിന്റെ പാദങ്ങൾ ചുംബിച്ചു. ബത്തുവേൽ നിറകണ്ണുകളോടെ അവളുടെ ശിരസ്സിൽ കൈവച്ച്‌ അനുഗ്രഹിച്ചു.
"നീ ആയിരങ്ങളുടെയും പതിനായിരങ്ങളുടെയും അമ്മയായിത്തീരുക."
അവൾക്കും തോഴിമാർക്കുമായി ലാബാൻ ഏറ്റവും ആരോഗ്യവും തലയെടുപ്പുമുള്ള ഒട്ടകത്തെ തെരഞ്ഞെടുത്ത്‌ ജീനിയിട്ടു. യാത്രയ്ക്ക്‌ ആവശ്യമായ ഭക്ഷണപാനീയങ്ങൾ തയ്യാറാക്കിവച്ചു. അവർ യാത്ര തിരിക്കുമ്പോൾ ലാബാൻ കരച്ചിലടക്കാൻ പാടുപെടുന്നതുകണ്ടു. റെബേക്കയും വിങ്ങിപ്പൊട്ടുകയായിരുന്നു.
മോശൊപ്പൊട്ടോമിയായിലെ ഏറ്റവും ഉയരംകൂടിയ മലമുകളിലുള്ള ബാൽദേവന്റെ പുരോഹിതനായ ഹേത്യാദിന്റെ ഏക മകൻ റെബേക്കയുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായിരുന്നു. പലവട്ടം അയാൾ പ്രണയാഭ്യർഥന നടത്തിയിട്ടുണ്ട്‌. എന്നാൽ സ്ത്രീലമ്പടനും താന്തോന്നിയുമായ അയാളെ അവക്ക്‌ വെറുപ്പായിരുന്നു.
പിന്നീടൊരുനാൾ വിവാഹാലോചനയുമായി പുരോഹിതൻ ഹേത്യാദ്‌ നേരിട്ട്‌ ബത്തുവേലിനെ സമീപിച്ചു. റെബേക്കയുടെ മനമറിയുന്ന ലാബാൻ അക്കാര്യം ഹേത്യാദിനെ അറിയിച്ചു. എന്നാൽ ഹേത്യാദും പിൻമാറാൻ തയ്യാറായില്ല. മന്ത്രതന്ത്രാദികൾ നടത്തി റെബേക്കയുടെ മനസ്സുമാറ്റാനായി പിന്നെ ശ്രമം. അതെല്ലാം പരാജയപ്പെട്ടപ്പോൾ റെബേക്കയെ ബലംപ്രയോഗച്ച്‌ കീഴടക്കുക എന്ന ലക്ഷ്യത്തോടെ കരുക്കൾ നീക്കി ഹേത്യാദിന്റെ പുത്രൻ.
കിണറ്റുകരയിൽ വെള്ളം കോരാനെത്തുമ്പോൾ അയാളും അനുചരന്മാരും പലപ്രാവശ്യം അവളെ ശല്യപ്പെടുത്തി. നാഹോറിന്റെ പട്ടണത്തിലെ ചെറുപ്പക്കാരുമായി ഒരിക്കൽ അവർ ഏറ്റുമുട്ടുകയും ചെയ്തു. അന്ന്‌ ജീവനുംകൊണ്ടോടിയ അവർ പിന്നീട്‌ നാഹോറിന്റെ പട്ടണാതിർത്തി കടക്കാൻ ധൈര്യപ്പെട്ടില്ല.
കാനാൻ ദേശത്തെ ഏതോ ദൈവദാസന്റെ മകനുവേണ്ടി റെബേക്കയെ ഭാര്യയായികൊണ്ടുപോകുന്നുവേന്ന വാർത്ത ഹേത്യാദ്‌ അറിഞ്ഞത്‌, റെബേക്കയെ മകന്‌ സ്വന്തമായി കിട്ടുന്നതിനുവേണ്ടി മൂന്നുമാസം പ്രായമുള്ള മൂന്ന്‌ അടിമപ്പെൺകുഞ്ഞുങ്ങളുടെ തലയറുത്ത രക്തം ബാൽദേവന്റെ പ്രതിമയിലൊഴിച്ച്‌ മാന്ത്രിക പൂജ ചെയ്യുമ്പോഴാണ്‌. പൂജാകർമം പൂർത്തിയാകാൻ മണിക്കൂറുകൾ കഴിയണം. ഒരിക്കലത്ത്‌ പൂർത്തിയായാൽ മകൻ ആഗ്രഹിക്കുന്ന പെണ്ണ്‌ ബാൽദേവന്റെ മല കടന്നുപോയിട്ടില്ലെങ്കിൽ ആയുഷ്കാലം അവന്റെ അടിമയായി കഴിയുമെന്നാണ്‌ വിശ്വാസം!
ബാൽദേവനിൽ വിശ്വാസമുണ്ടെങ്കിലും പൂജാകർമങ്ങൾ പൂർത്തിയാകുമ്പോഴേയ്ക്കും അവൾ മല പിന്നിട്ട്‌ മോശൊപ്പൊട്ടോമിയ നഗരാതിർത്തി കടക്കുമെന്ന്‌ ബോധ്യമുള്ളതിനാൽ ഹേത്യാദിന്റെ നിർദേശപ്രകാരം മകനും അനുചരന്മാരും മലയടിവാരത്ത്‌ നിലയുറപ്പിച്ചു.
മുന്നിൽ സഞ്ചരിച്ച രണ്ടു ഒട്ടകങ്ങൾക്ക്‌ പിന്നിലായിരുന്നു റെബേക്കയും തോഴിമാരും. ദൂരെവച്ചുതന്നെ അവർ ആ ദൃശ്യം കണ്ടു. അത്‌ ബാൽപുരോഹിതന്റെ മകനും സംഘവുമാണെന്ന്‌ തിരിച്ചറിഞ്ഞപ്പോൾ റെബേക്കയുടെയും തോഴിമാരുടെയും ഉള്ളംകിടുങ്ങി. ആ ചെകുത്താന്റെ വായിൽനിന്ന്‌ എന്നെന്നേക്കുമായി രക്ഷപ്പെട്ടുവേന്നാണ്‌ കരുത്തിയത്‌. പക്ഷേ, ഇപ്പോൾ... ബലവാന്മാരായ ആ മല്ലന്മാർക്കുമുമ്പിൽ ഇവർ എന്തുചെയ്യും? കർത്താവിന്റെ ദൂതൻ ഒപ്പം സഞ്ചരിക്കുമെന്നല്ലേ അദ്ദേഹം പറഞ്ഞത്‌. ദൂതൻ ആ ദുഷ്ടരിൽനിന്ന്‌ രക്ഷിക്കുമോ...?
ഒട്ടകവ്യൂഹം മലയോടടുത്തപ്പോൾ വഴിതടഞ്ഞ്‌ വില്ലുകളും വിഷം പുരട്ടിയ അമ്പുകളുമായി അവർ അടുത്തു. ഏലിയേസറും ഭൃത്യന്മാരും അമ്പരന്നു. ബാൽദേവന്റെ ക്ഷേത്രത്തിലേക്കുള്ള മലയടിവാരത്തിലും തങ്ങളെ ആക്രമിക്കാൻ അനേകർ നിരന്നിരിക്കുന്നത്‌ അയാൾ കണ്ടു. പുരോഹിത പുത്രൻ നീട്ടിപ്പിടിച്ച അമ്പും വില്ലുമായി മുന്നിൽ സഞ്ചരിച്ച ഏലിയേസറിന്റെ അടുത്തെത്തി.
"നിങ്ങൾ ഈ സുന്ദരിയെ എങ്ങോട്ടാണ്‌ കടത്തിക്കൊണ്ടുപോകുന്നത്‌?"
"ഞങ്ങൾ പോകുന്നത്‌ കാനാനിലേയ്ക്കാണ്‌."
"ഇവളെ ഇവിടെ ഇറക്കിവിട്ടിട്ട്‌ നിങ്ങൾ പൊയ്ക്കൊള്ളുക. ഇവളെന്റെ പെണ്ണാണ്‌."
"ഇത്‌ ദൈവത്തിന്റെ ആജ്ഞയാണ്‌. ഇസഹാക്കിന്റെ വധുവാണ്‌ റെബേക്കാ."
"ഏത്‌ ദൈവം? ഏത്‌ ഇസഹാക്ക്‌? ബാൽദേവനല്ലാതെ മറ്റൊരു ദൈവമില്ല. ഞാനല്ലാതെ ഇവൾക്ക്‌                                                             വേറൊരു ഭർത്താവുമില്ല."
"ഞങ്ങൾക്ക്‌ തർക്കിക്കാൻ നേരമില്ല. ദൈവമായ കർത്താവ്‌ ഒരാളേയുള്ളു. അത്‌ എന്റെ യജമാനന്റെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ശക്തനായ ദൈവമാണ്‌. ഇവൾ ഇസഹാക്കിന്റെ പെണ്ണാണ്‌."
"ഞങ്ങളുടെ ശക്തനായ ബാൽദേവൻ പറയുന്നു ഈ പെണ്ണ്‌ എന്റേതാണെന്ന്‌. നിങ്ങൾക്കും നിങ്ങളുടെ ഒട്ടകങ്ങൾക്കും ജീവനോടെ പോകണമെങ്കിൽ എന്റെ പെണ്ണിനെ ഇവിടെയിറക്കണം. വേണമെങ്കിൽ തോഴിമാരിൽ ആരെയെങ്കിലും നിന്റെ യജമാനന്‌ വധുവായികൊണ്ടുപൊയ്ക്കൊള്ളുക."
റെബേക്കയും തോഴിമാരും പേടിച്ച്‌ വിറയ്ക്കാൻ തുടങ്ങിയിരുന്നു. അവർ ഇരുന്ന ഒട്ടകത്തെഅയാൾ സമീപിച്ചു.
"എന്റെ കയ്യിൽനിന്ന്‌ രക്ഷപ്പെടാമെന്ന്‌ നീ കരുതിയോ? ബാൽദേവനുള്ള പൂജ പൂർത്തിയാക്കാൻ ഇനി മണിക്കൂറുകളേ ബാക്കിയുള്ളു. അടിമപ്പെൺകുഞ്ഞുങ്ങളുടെ രക്തത്തിൽ ഇപ്പോൾ ബാൽദേവൻ പ്രസാദിക്കും. നീ സ്വമനസ്സാലെ എന്നോടൊപ്പം ഇന്ന്‌ എന്റെ ശയ്യയിൽ കിടക്കും."
അയാൾ റെബേക്കയുടെ കയ്യിൽ കടന്നുപിടിക്കാൻ ശ്രമിച്ചെങ്കിലും തൽക്ഷണം ഇടിമിന്നലേറ്റതുപോലെ നിലംപതിച്ചു. ഒട്ടകങ്ങൾക്ക്‌ വഴിമുടക്കിനിന്നവർ ഓടിയെത്തി. നിലത്തുകിടന്ന്‌ പിടഞ്ഞ അയാൾ പൂർവാധികം ശക്തിയോടെ ചാടിയെഴുന്നേറ്റു. വീണ്ടും റെബേക്കയുടെ കൈയിൽ പിടിക്കാൻ മുന്നോട്ട്‌ കുതിച്ചെങ്കിലും അയാൾ ദൂരെ സമതലത്ത്ലേക്ക്‌ തെറിച്ചുവീണു. അവിടെക്കിടന്നു പിടഞ്ഞുകൊണ്ട്‌ അയാൾ അലറി-
"പിടിച്ചിറക്കിനെടാ അവളെ."
അനുയായികൾ ഓരോരുത്തരായി റെബേക്കയുടെ കരം സ്പർശിക്കാൻ ശ്രമിച്ചു. പക്ഷേ, അവരെല്ലാം ഒന്നിനുപിറകെ ഒന്നായി നിലംപതിച്ചതേയുള്ളു. അപ്പോഴേയ്ക്കും മലമുകളിലേക്കുള്ള പാതയിൽ അമ്പും വില്ലുമായി നിന്നവരും അടിവാരത്തിലേയ്ക്കിറങ്ങിവന്നു.
ഓടിയടുത്തവരെ ഒട്ടകങ്ങൾ കാലുയർത്തിയടിച്ചും തലകൊണ്ടിടിച്ചും നിലംപരിശാക്കി. ശരീരങ്ങളിൽ കുളമ്പുകൾ തുളഞ്ഞു കയറിയും തലകൊണ്ടുള്ള ശക്തമായ അടിയേറ്റും മാരകമായി മുറിവേറ്റ അവർ തെറിച്ചുവീണിടത്തു കിടന്നുപിടച്ചു. റെബേക്കയെ സ്പർശിക്കാൻ ശ്രമിച്ചവരൊക്കെ ശക്തമായ ആഘാതമേറ്റതുപോല അലർച്ചയോടെ ദൂരേയ്ക്ക്‌ പതിച്ചുകൊണ്ടിരുന്നു. പുരോഹിതപുത്രൻ അവസാന ശ്രമമെണ്ണമട്ടിൽ അവശനായി വേച്ചുവേച്ചുചെന്ന്‌ റെബേക്കായുടെ നേരെ വീണ്ടും കൈനീട്ടി. അയാൾ പതിന്മടങ്ങ്‌ ഊക്കോടെ അകലെ ഉയർന്നുനിന്ന കരിങ്കൽ പാറയിൽ ചെന്നുപതിച്ചു, ചലനമറ്റു. പുരോഹിതപുത്രന്റെ മരണത്തോടെ അവശേഷിച്ചവർ ചിതറിയോടി. വഴിത്താരയിലും മലയിടുക്കിലും ജഢങ്ങൾ നിരന്നുകിടന്നു.
റെബേക്കയെ തോഴിമാർ സംശയത്തോടെ സ്പർശിച്ചുനോക്കി. ഒന്നും സംഭവിച്ചില്ല. റെബേക്കയുടെ ഉള്ളം തണുത്തു. താൻ ദൈവത്തിന്‌ പ്രിയപ്പെട്ടവളായിരിക്കുന്നുവേന്ന സത്യം അവളറിഞ്ഞു. ദൈവത്തിന്റെ ശക്തിയെയും കാരുണ്യത്തെയും അവർ സ്തുതിച്ചു.
ഏലിയേസറും സംഘവും യാത്ര തുടർന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...