23 Feb 2013

അമ്മായിഅമ്മയും മരുമകളും ഇഡ്ഡലിയും




 മിനി 

‘അമ്മെ എഴുന്നേല്‍ക്ക്’
അതിരാവിലെ സുഖനിദ്രയില്‍ ലയിച്ച ഞാന്‍ കേട്ടത് മരുമകളുടെ ശബ്ദം; അപ്പോള്‍ ഇത് സ്വപ്നം തന്നെയാവാം. പുലരാന്‍നേരത്ത് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് പഴമക്കാര്‍ പറയുന്നതുകൊണ്ട് ഇത്രയുംനല്ല സ്വപ്നത്തിന്റെ ബാക്കികൂടി അറിയാന്‍ ഒരു കൊതി. ബഡ്ഷീറ്റ് തലവഴി മൂടിപ്പുതച്ച് ഇടതുവശത്തേക്ക് ചുരുണ്ട്, കണ്ണ് രണ്ടും നന്നായി അടച്ച്, ഞാന്‍ വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു.
‘അമ്മെ,, ഇതാ ചായ കുടിച്ചാട്ടെ; എന്നിട്ട് പതുക്കെ എഴുന്നേറ്റാല്‍ മതി’
വീണ്ടും അവളുടെ ശബ്ദം കേട്ടപ്പോള്‍ പുതപ്പ് തട്ടിക്കുടഞ്ഞ് ഞെട്ടിയെഴുന്നേറ്റു, അപ്പോള്‍,,, അതാ അവള്‍,, ചൂടുള്ള ചായയുമായി മുന്നില്‍ നില്‍ക്കുന്നു,,, മരുമകള്‍ സുഭാഷിണി, എന്റെ ഒരേഒരു മകന്‍ രാഗേഷിന്റെ ഭാര്യ,,!!!!
ഞാനൊന്ന് ഞെട്ടി,, എന്റെ തലയില്‍ അനേകം ലഡ്ഡു ഒന്നിച്ച് പൊട്ടാന്‍ തുടങ്ങി. കാക്ക മലര്‍ന്ന് പറക്കുമെന്ന് കേട്ടിട്ടുണ്ട്; ഇപ്പോള്‍ വെള്ളക്കാക്ക മലര്‍ന്ന് പറക്കുന്നുണ്ടാവാം!
ഇതുവരെ ‘അമ്മെ’ എന്ന്, നേരാംവണ്ണം എന്നെ വിളിക്കാത്ത മരുമകള്‍ അതിരാവിലെയുണര്‍ന്ന് സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ ചായയുമായി മുന്നില്‍ വന്ന് നില്‍ക്കുന്ന നയനാനന്ദകരമായ കാഴ്ച കണ്ടതോടെ എന്റെ ഉറക്കം പമ്പയും മുല്ലപ്പെരിയാറും കടന്നു. ഈ പെണ്ണിനെന്ത് പറ്റി? അമ്മായിഅമ്മയെ കൂടോത്രം ചെയ്യാനുള്ള വല്ലതും ചായയില്‍ കലക്കിയിട്ടുണ്ടാവുമോ? എന്നാലും കിടക്കപായില്‍നിന്നും എന്നെ ഉണര്‍ത്തിയിട്ട് ആദ്യമായി മരുമകള്‍ കൊണ്ടുവന്ന ചായയല്ലെ,, കുടിച്ചുകളയാം. വിറക്കുന്ന കൈയ്യാല്‍ ചായ വാങ്ങി കുടിക്കുമ്പോള്‍ പലതരം സംശയങ്ങള്‍ എന്റെ തലയില്‍ പുകയാന്‍ തുടങ്ങി.
ചായ കുടിച്ച ഗ്ലാസ്സ് കൈനീട്ടി വാങ്ങുമ്പോള്‍ അവള്‍ പറഞ്ഞു,
‘രാവിലത്തെ ചായയും ഇഡ്ഡ്‌ലിയും കറിയുമൊക്കെ ഞാനുണ്ടാക്കി, അമ്മ ഒന്നും ചെയ്യെണ്ട’
‘അത്പിന്നെ നീ ഒറ്റക്ക്’
‘ഇനി എല്ലാം ഞാന്‍തന്നെ ചെയ്തുകൊള്ളും; അമ്മ എഴുന്നേറ്റാല്‍ കുളിക്കാനായി ചൂടുവെള്ളവും തോര്‍ത്തും അമ്മേടെ ഡ്രസ്സും കുളിമുറിയില്‍ വെച്ചിട്ടുണ്ട്. കുളിച്ചിട്ട് വന്നാല്‍ നമുക്കൊന്നിച്ച് ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കാം’
എല്ലാം കണ്ടും കേട്ടും ഞാനാകെ അന്തം വിട്ട് ഇരിക്കുമ്പോള്‍, എന്നെ ചായ കുടിപ്പിച്ച ഗ്ലാസ്സുമായി മരുമകള്‍ വെളിയിലിറങ്ങി. ഇവള്‍ക്കെന്താ ഇങ്ങനെയൊരു മനംമാറ്റം? പെട്ടെന്ന് മരുമകളുടെ ശീലങ്ങള്‍ മാറിയാല്‍ ഏത് അമ്മായിഅമ്മയാണ് ഞെട്ടാതിരിക്കുക. ആകപ്പാടെ ഇതൊരു നല്ല മാറ്റമാണല്ലൊ, ഇന്നലെവരെയുള്ള മുഖമല്ലല്ലൊ ഇന്നവള്‍ക്ക്, ആരെങ്കിലും ഉപദേശിച്ചിരിക്കാം. ഗള്‍ഫില്‍ ജോലിയുള്ള മകന്‍ ഫോണ്‍ ചെയ്യുമ്പോള്‍ ഇനിമുതല്‍ അവന്റെ ഭാര്യയെക്കുറിച്ച് നല്ലത് പറയാമല്ലൊ എന്നോര്‍ത്ത് ഞാന്‍ വളരെയധികം സന്തോഷിച്ചു.
പതുക്കെ എഴുന്നേറ്റ് അടുക്കളയിലൂടെ കുളിമുറിയിലേക്ക് നടക്കുമ്പോള്‍ ആശ്ചര്യം കൊണ്ട് എന്റെ കണ്ണുതള്ളി. എല്ലാദിവസവും ആറുമണിക്ക് ഉണരുന്ന ഞാന്‍ അടുക്കളയില്‍ കയറിയില്ലെങ്കില്‍ അന്ന് വീട് പട്ടിണിയാവും എന്ന അവസ്ഥയായിരുന്നു. ഇപ്പോഴിതാ എന്റെ മരുമകള്‍ രാവിലത്തെ വിഭവങ്ങള്‍ ഒരുക്കിയശേഷം മക്കള്‍ക്ക് കൊണ്ടുപോവാനുള്ള ടിഫിന്‍ തയ്യാറാക്കുകയാണ്. ഒരു വശത്ത് വിറകടുപ്പിലാണെങ്കില്‍ പാത്രത്തില്‍നിന്നും ചോറ് തിളക്കുകയാണ്. എത്ര പെട്ടെന്നാണ് എല്ലാം തയ്യാറായത്, ഇതൊക്കെ ഇവള്‍ക്ക് പണ്ടേ ചെയ്തുകൂടായിരുന്നോ? ഈ വയസ്സുകാലത്ത് വയ്യാതായ അമ്മായിഅമ്മയെക്കൊണ്ട് ഇത്രയുംകാലം അടുക്കളപ്പണി ചെയ്യിപ്പിക്കണമായിരുന്നോ?
‘അമ്മൂമ്മെ എന്റെ ലഞ്ച് ശരിയായൊ?’
കൊച്ചുമകള്‍ ഓടിവന്ന് ചോദിച്ചപ്പോള്‍ മറുപടി പറഞ്ഞത് അവളാണ്,
‘മോളെ, അമ്മൂമ്മയെ ശല്യം ചെയ്യെണ്ട, അതെല്ലാം മമ്മി ശരിയാക്കാം’
‘അതെയോ അമ്മൂമ്മെ, ഇനി മമ്മിയാണോ എനിക്ക് ഫുഡ് തരുന്നത്?’
മിക്‌സിയില്‍ തേങ്ങ അരക്കാന്‍ തുടങ്ങുന്ന അവള്‍ ഓടിവന്ന് മകളുടെ കൈ പിടിച്ചു,
‘മോളെ ഇനിമുതല്‍ അടുക്കളപണിയൊക്കെ മമ്മി തനിച്ചാ ചെയ്യുന്നത്, മോള് ചായകുടിക്ക്’
കുളിമുറിയില്‍ കടന്ന ഞാന്‍ ടൂത്ത്ബ്രഷില്‍ പെയ്സ്റ്റ് എടുത്തശേഷം അല്പനേരം ചിന്തയിലാണ്ടു. ഇന്നലെവരെ നേരത്തെ ഉണരാത്ത, അടുക്കളയില്‍ കടന്ന് നേരാംവണ്ണം ഒരു പണിയും ചെയ്യാത്ത, മര്യാദക്കൊരു ചായപോലും വെച്ച് തരാത്ത എന്റെ മരുമകള്‍ക്ക് പെട്ടെന്ന് എന്ത് പറ്റി. പാവപ്പെട്ട വീട്ടിലെ പെണ്ണാണെങ്കിലും മകന്റെ ഭാര്യയായി ഇവിടെ വന്നതുമുതല്‍ അഹങ്കാരംമൂത്ത് അവളെന്റെ തലയില്‍ കയറിയിരിക്കുകയാണ്. അമ്മായിഅമ്മയും മരുമകളും തമ്മില്‍ വഴക്കില്ലാത്ത ഒരുദിവസം പോലും ഇതുവരെ ഈ വീട്ടില്‍ ഉണ്ടായിട്ടില്ല. ഞാന്‍ കേള്‍ക്കാതെ എന്നെ എന്തൊക്കെയാണ് വിളിക്കുന്നത്,,, ‘യക്ഷി, ഭദ്രകാളി, പൂതന, രാക്ഷസി,,, പിന്നെ…
അതൊക്കെ ഇനി ചിന്തിക്കാന്‍ പാടില്ല, ഇന്നുമുതല്‍ എന്റെ മരുമകള്‍ സുഭാഷിണി നല്ലവളാണ്, ഭര്‍ത്താവിന്റെ അമ്മയെ പെറ്റമ്മയെപോലെ സ്‌നേഹിക്കുന്നവള്‍.
പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഡ്രസ്സ് മാറ്റാന്‍ നോക്കിയപ്പോള്‍ കണ്ടത് കോടിയുടെ മണമുള്ള കസവ്മുണ്ടും നേര്യതും, ഒപ്പം മാച്ച് ചെയ്യുന്ന ബ്ലൌസും. ഇങ്ങനെയൊരു സാധനം ഞാനറിയാതെ ഈ വീട്ടില്‍! അപ്പോള്‍ ഇത് അവള്‍ എനിക്കായി വാങ്ങിയതായിരിക്കാം; ആകപ്പാടെ എന്നെ കുളിപ്പിച്ച് കിടത്താനുള്ള പരിപാടിയാണോ? ഞാന്‍ അവളെ വിളിച്ചു,
‘മോളേ സുഭേ,, എന്റെ സാരി കാണുന്നില്ലല്ലൊ’
‘അത്, എന്റെ രാഗേട്ടന്റെ അമ്മ ഇനിമുതല്‍ മുണ്ടുംനേര്യതും അണിഞ്ഞാല്‍ മതി, അതാവുമ്പം കാണാനൊരു സുഖമുണ്ട്’
‘എന്നാലും ഇതുവരെ മുണ്ടുടുക്കാത്ത എനിക്ക്’
‘ഇതുവരെയുള്ള കാര്യമൊന്നും പറയണ്ട, സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കാന്‍ പ്രായമായവര്‍ മുണ്ടും നേര്യതും ഉടുക്കുന്നതാണ് നല്ലത്’
അവള്‍ പറയുന്നത് കേട്ട് ഞാനാകെ അന്തം വിട്ടു, വീട്ടിലിരിക്കുമ്പോള്‍ നല്ല സാരി ഉടുത്താല്‍പോലും കുറ്റം പറയുന്നവളാണ്. ഇവളെന്നെ വഴക്ക് പറയുന്നത് അയല്‍വാസികള്‍ കേട്ട് ചിരിക്കാറുണ്ടെന്ന് അറിയുന്നവളാണ് ഇന്ന് സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കുന്നതിനെക്കുറിച്ച് പറയുന്നത്. നന്നാവാന്‍ അവസരം ലഭിച്ചാല്‍ എല്ലാ മരുമക്കളും ഇതുപോലെ ആയിത്തീരുമോ?
പുതിയ വേഷത്തില്‍ വെളിയിലിറങ്ങിയ എന്നെ കണ്ടതും മരുമകള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചതും ഒന്നിച്ചായിരുന്നു,
‘അമ്മെ, അമ്മയെക്കാണാന്‍ എന്തൊരു ചന്തമാണ്; അറുപത് വയസ്സ് കഴിഞ്ഞെന്ന് ആരും പറയില്ല! അമ്മക്ക് പാട്ടുപാടാന്‍ അറിയുമോ? പണ്ടൊക്കെ മൂളിപ്പാട്ട് പാടാറില്ലെ?’
‘പാട്ട് പാടാനോ? നീയെന്തൊക്കെയാ പറയുന്നത്?’
‘അത് സാരമില്ല, നമുക്ക് ചായ കുടിക്കാം’
എന്റെ വലതുകൈ പിടിച്ചുകൊണ്ട് ഡൈനിംഗ് ടേബിളിനു മുന്നിലേക്ക് നടന്നെത്തിയ മരുമകള്‍ എന്നെ കസാരയിലിരുത്തിയശേഷം മുന്നിലെ പ്ലെയിറ്റില്‍ രണ്ട് ഇഡ്ഡ്‌ലി എടുത്ത്‌വെച്ച് കറി വിളമ്പാന്‍ തുടങ്ങി. അതുകണ്ട് സന്തോഷം സഹിക്കവയ്യാത്ത ഞാന്‍ പറഞ്ഞു,
‘സുഭേ, നീയും ഇരിക്ക്, നമുക്ക് ഒന്നിച്ച് കഴിക്കാം’
‘ഞാനും അമ്മേടെ കൂടെ കഴിക്കുന്നുണ്ട്, ഒരു പ്ലെയിറ്റില്‍ ഒന്നിച്ച് കഴിക്കാം. പിന്നെ അമ്മ ഇനിമുതല്‍ എന്നെ ‘സൂ,,’ എന്നുമാത്രം വിളിച്ചാല്‍ മതി’
എല്ലാം ദൈവത്തിന്റെ കളിയായിരിക്കണം; പെറ്റമ്മയെപോലും ഇതുപോലെ ഇവള്‍ സ്‌നേഹിച്ചിരിക്കുമോ? ഇത്രയും കാലം അമ്മായിഅമ്മയെ ഒരു വേലക്കാരിയെപോലെ കണക്കാക്കി അടുക്കളിപ്പണിയെല്ലാം ചെയ്യിപ്പിച്ച എന്റെ മരുമകള്‍ക്ക് നല്ലബുദ്ധി തോന്നിച്ചതില്‍ ഞാന്‍ ദൈവത്തോട് നന്ദി പറഞ്ഞു.
ചൂടുള്ള ചായ ഗ്ലാസ്സിലൊഴിച്ചശേഷം വലത്തെ ചുമരിലുള്ള ടീവി ഓണ്‍ചെയ്ത സുഭാഷിണി, അടുത്ത് വന്നിരുന്ന് പ്ലെയിറ്റിലുള്ള ഒരു ഇഡ്ഡ്‌ലിയുടെ പകുതി പൊട്ടിച്ച് കറിയില്‍മുക്കി എനിക്ക് തന്നതിനുശേഷം ബാക്കി അവളുടെ വായിലിട്ടുകൊണ്ട് പറയാന്‍ തുടങ്ങി,
‘അതിരാവിലെ ജോലിയൊക്കെ തീര്‍ത്തതുകൊണ്ട് നമുക്കൊരുമിച്ച് ടീവി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കാം. ഇപ്പോള്‍ ടീവിയിലൊക്കെ എന്തൊക്കെ പുതിയ പരിപാടികളാണുള്ളത്,,,’
എന്റെ ചിന്തകള്‍ കാടുകയറാന്‍ തുടങ്ങി, ഇന്നലെ അടുക്കളപ്പണിയൊക്കെ കഴിഞ്ഞ് വെറുതെയിരിക്കുമ്പോള്‍ ഞാനൊന്ന് ടീവി വെച്ചതിന്, ബഹളമുണ്ടാക്കി റിമോട്ട് എറിഞ്ഞുടക്കാന്‍ പോയവളാണ് ടീവി കാണുന്നതിനെക്കുറിച്ച് പറയുന്നത്! വയസ്സുകാലത്ത് എനിക്ക് നല്ലകാലം വന്നല്ലൊ എന്നോര്‍ത്ത് സന്തോഷം സഹിക്കവയ്യാതെ ടീവിയിലേക്ക് കണ്ണുംനട്ട് ഞാന്‍ ചായ ഊതിയൂതി കുടിക്കാന്‍ തുടങ്ങി.
അപ്പോള്‍,,,
വാര്‍ത്തകള്‍ കഴിഞ്ഞ് പരസ്യങ്ങളുടെ വരവായി; ഒപ്പം അടുത്ത പരിപാടികളെക്കുറിച്ചുള്ള അറിയിപ്പുകള്‍ വന്നു,
‘ടീവി ചാനലുകളുടെ ചരിത്രത്തില്‍ ആദ്യമായി ‘അമ്മായിഅമ്മയും മരുമകളും ഒന്നിച്ച് പങ്കെടുക്കുന്ന റിയാലിറ്റി ഷോ’, ഉടന്‍ ആരംഭിക്കുന്നു. അവസാന റൌണ്ടില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് ഒരുകോടിയുടെ ഫ്‌ലാറ്റും നൂറ്പവന്‍ സ്വര്‍ണ്ണവും; പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ …..’
പരസ്യം കഴിഞ്ഞപ്പോള്‍ എന്റെ മരുമകള്‍ പറഞ്ഞു,
‘ഫ്‌ലാറ്റിലൊക്കെ താമസിക്കാന്‍ അമ്മക്ക് ആഗ്രഹമില്ലെ? പിന്നെ സ്വര്‍ണ്ണം, അത്,,, നമ്മളെ മോള് വലുതാവുകയല്ലെ?

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...