26 Mar 2013

ഓര്‍മ്മകള്‍, ഓര്‍മ്മകള്‍ – ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍.

ഡോ പി എം ആലംകോട് 



ഞാന്‍ ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന സമയത്തു മറക്കാന്‍ പറ്റാത്ത ഒരനുഭവം ഉണ്ടായി: മലയാളം ക്ലാസ്സ്‌ എടുത്തത്‌ സാറാമ്മ ടീച്ചര്‍ ആയിരുന്നു. തിരുവല്ലക്കാരി ആയിരുന്ന അവര്‍ തിരുവഴിയാട്ടുകാരി ആയി മാറി. ടീച്ചര്‍ ഇന്നില്ല. ടീച്ചറുടെ മലയാളം ക്ലാസുകള്‍ നല്ല രസമുള്ളവ ആയിരുന്നു.
“ദാഹിക്കുന്നു ഭഗിനീ കൃപാരസ മോഹനം കുളിര്‍ തണ്‍ണീരിതാശു നീ”
ടീച്ചര്‍ രീതിയില്‍ പദ്യം ചൊല്ലി, പരാവര്‍ത്തനം പറയുന്നത് കേട്ട്, മഹാകവി കുമാരനാശാന്റെ ആത്മാവ് സന്തോഷിച്ചിരിക്കണം.
സാറാമ്മ ടീച്ചര്‍, ദമയന്തീ സ്വയംവരം എന്ന രണ്ടു ഭാഗങ്ങളുള്ള പാഠം വിശദമായിത്തന്നെ പഠിപ്പിച്ചു. സുന്ദരിയായ ദമയന്തിയുടെയും വീരനായ നളന്റെയും പ്രണയകഥ. പഠനം അവസാനിപ്പിച്ചു, ടെക്സ്റ്റ് ബുക്കിലുള്ള അഭ്യാസത്തിലേക്ക് കടന്നു.
“ദമയന്തീസ്വയംവരകഥ നിങ്ങളുടെ സ്വന്തം ഭാഷയില്‍ ചുരുക്കി പറയുക.” “പ്രേമകുമാരന്‍”” – ടീച്ചര്‍ പേര് വിളിച്ചുകൊണ്ട്, എന്റെ നേരെ തിരിഞ്ഞു. കഥ നല്ലപോലെ അറിയാം. മലയാളത്തിലും, ഹിന്ദിയിലും, സോഷ്യല്‍ സ്ടഡീസിലും മിക്കവാറും ഞാന്‍ തന്നെയായിരിക്കും ഒന്നാമന്‍. പക്ഷെ, ഒരു കൊച്ചു നാണംകുണുങ്ങി ആയിരുന്നതുകൊണ്ട് കഥ മാറി. “കഥ പറയാനൊന്നും പോകണ്ട കുട്ടീ, നീ അറിയില്ല എന്ന് പറഞ്ഞോ” എന്ന് എന്റെ അന്ത:ക്കരണം എന്നോട് മന്ത്രിച്ചത് ഞാന്‍ അങ്ങോട്ട്‌ അനുസരിച്ചു. പതുക്കെ തല രണ്ടു വശത്തേക്കും ആട്ടി. ടീച്ചറുടെ ഭാവം ഒന്ന് മാറി.
“ശരി, ഇനി ആര്‍ക്കാണ് പറയാന്‍ അറിയാത്തത് – അവര്‍ എഴുന്നേറ്റു നില്‍ക്കുക.”
എന്റെ അടുത്തിരുന്ന, ഉണ്ണി എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി എഴുന്നേറ്റു. പഠിപ്പില്‍ മോശമല്ലാതിരുന്ന തിരുമേനി, പിന്നീട് ഞാന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്, “ഹായ്, തനിക്കു അറ്യാന്‍ പാടില്ലാത്തത് പിന്നെ എനിക്കാണോടോ അറ്യാ?” എന്നായിരുന്നു!
അപ്പോള്‍ അങ്ങിനെയാണ് കാര്യം അല്ലെ? ശരി, എച് എമ്മിന്റെ ഓഫീസില്‍ പോയി ചൂരല്‍ എടുതുകൊണ്ടുവാ, പ്യൂണിനോട് ചോദിച്ചാല്‍ മതി.” ടീച്ചര്‍ ഒരു കുട്ടിയോട് പറഞ്ഞു. അങ്ങിനെ, നീട്ടിയ കരങ്ങളിലേക്ക് ഈരണ്ടു ചൂരല്‍ പഴങ്ങള്‍ നല്ല ചൂടോടെ ടീച്ചര്‍ എല്ലാവര്ക്കും സമ്മാനിച്ചു. ആദ്യത്തെ ഭാഗ്യവാന്‍ ഞാന്‍ തന്നെ ആയിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ചിലര്‍, ആണ്‍ പെണ്‍ ഭേദമില്ലാതെ, അടി കിട്ടുന്നതിനു മുമ്പുതന്നെ കരച്ചിലിന്റെ വക്കിലെത്തി. എന്റെ മനസ്സ് വിങ്ങിപ്പൊട്ടി. എങ്കിലും, പിന്നീട് ഈ സംഭവം എന്റെ അകക്കണ്ണ് തുറപ്പിച്ചു. അറിയാവുന്ന കാര്യങ്ങള്‍ ഒരു സങ്കോചവും കൂടാതെ അവതിരിപ്പിക്കാനും അത് പ്രകാരം മുന്നോട്ടു പോകാനും തയ്യാര്‍ ആയില്ലെങ്കില്‍, നാം മാത്രമല്ല കൂടെ ഉള്ളവരോ വേണ്ടപ്പെട്ടവരോ ആരായാലും അതിന്റെ തിക്തഫലം അനുഭവിക്കും. പ്രത്യേകിച്ച്, ഞാന്‍ കാരണം, അന്ന് മറ്റുള്ളവര്‍ക്കും കിട്ടി അടി.
വര്‍ഷങ്ങള്‍ക്കു ശേഷം, പല അവസരങ്ങളില്‍, ഞാന്‍ കുടുംബസമേതനായി ടീച്ചറെ വീട്ടില്‍പ്പോയി കാണുകയുണ്ടായി. എന്റെ ഭാര്യയേയും ടീച്ചര്‍ പഠിപ്പിച്ചിട്ടുണ്ട്. വയസ്സായ മാതാപിതാക്കള്‍ക്ക് പരിചയപ്പെടുത്തുമ്പോള്‍ ആ മുഖത്ത് എന്തൊരു സന്തോഷമായിരുന്നു എന്നോ.
“ഇത് രണ്ടും ഞാന്‍ പഠിപ്പിച്ച പിള്ളരാ.” ആ സംസാരത്തിന്റെ രീതിയില്‍ പിന്നീട് ചെറിയൊരു മാറ്റം വന്നത് ഞാന്‍ ശ്രദ്ധിച്ചു. അല്‍പ്പം നീട്ടിക്കൊണ്ടുള്ള രീതി പോയി, പാലക്കാടന്‍ രീതിയില്‍ ഒന്ന് “കുറുക്കി” പറയുന്ന രീതിയില്‍ ആയി. ഞാന്‍ അത് പറഞ്ഞപ്പോള്‍ ടീച്ചര്‍ പൊട്ടിച്ചിരിച്ചു. മുകളില്‍ വിവരിച്ച, ദമയന്തീ സ്വയംവരം അടിയില്‍ കലാശിച്ച ആ സംഭവം ഒരിക്കല്‍ ടീച്ചറെ ഓര്‍മിപ്പിച്ചപ്പോള്‍,
”എന്തുകൊണ്ടോ ശൌരി കണ്ണുനീരണിഞ്ഞു, ധീരനായ ചെന്താമരക്കണ്ണനുണ്ടോ കരഞ്ഞിട്ടുള്ളൂ” എന്ന പദ്യശകലം, ടീച്ചര്‍തന്നെ പഠിപ്പിച്ചത്, എന്നെ ഓര്‍മ്മിപ്പിക്കുമാറു, അവര്‍ കണ്ണു തുടക്കുന്നത് കണ്ടു. ബഹുമാനപ്പെട്ട ആ അദ്ധ്യാപികയെകുറിച്ചുള്ള ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ ഈയുള്ളവന്‍ ശിരസ്സ്‌ നമിക്കുന്നു. എന്റെ കണ്ണുകള്‍ പതുക്കെ ഈറന്‍ അണിയാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. തല്‍ക്കാലം ഇവിടെ നിര്‍ത്തട്ടെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...