27 Apr 2013

ദിനപത്രവീതം

                               


                           തോമസ്‌ പി  കൊടിയാൻ

       രാവിലെ പേപ്പര്‍ വന്നാല്‍ ആദ്യവായനയ്ക്കു വേണ്ടി ആ വീട്ടിലെന്നും പിടിച്ചുപറിയും ലഹളയുമാണ്.
ഒടുവില്‍ കുടുംബ ക്രമസമാധാനപാലകനെന്ന നിലയില്‍ പിതാവ് ശ്രീ. കുപ്ലേമാക്കല്‍ മാത്തന്‍ അവര്‍കള്‍ ഓരോ പേജുകള്‍ ഓരോരുത്തര്‍ക്കായി പങ്കുവച്ചു. 
മുന്‍പേജ് സ്വയമെടുത്തു. വീട്ടിലെ കാരണവരല്ലേ? എന്തും ആവാല്ലോ? വേണേല്‍ അടുപ്പിലും.... 
സ്‌പോര്‍ട്‌സ്‌പേജ് ചെക്കന്. ബ്രോയിലര്‍ച്ചിക്കനടിച്ചടിച്ച് മന്ദിപ്പായിപ്പോയ നിനക്കീപ്പേജ് കിട്ടീട്ട് എന്തൂട്ടു ചെയ്യാനാടാ ചെക്കാന്ന് ചോയിക്കണം ചോയിക്കണംന്ന്ണ്ട് അയാള്‍ക്ക്. പക്ഷെ കുരുത്തംകെട്ടേയ്‌ന്റെ വായിലെ നാക്കിനു മന്ദിപ്പൊന്നും ഇല്ലാത്തോണ്ട് എന്താ ങ്ങ്ട് വരണേന്ന് പരീക്ഷിക്കണ്ടാന്നു സ്വയങ്ങ്ട് തീരുമാനിച്ചതാണയാള്‍.
വാണിജ്യപേജ് അമ്മയ്ക്ക് - സ്വര്‍ണ്ണവില നോക്കാന്‍. വെല വാണം കത്തിച്ച മാതിരി മേപ്പോട്ടു പോണ കണ്ടു ചുമ്മാ സന്തോഷിച്ചോട്ടെ ശവം. അത്യാവശ്യത്തിനൊന്നു പണയം വയ്ക്കാന്‍ പോലും ചോയ്ച്ചാ ഒരു പണ്ടോം തരാത്ത പണ്ടാരം. നെനക്കു ഞാനായിട്ട് ഒരു പണത്തൂക്കം പോലും മേടിച്ചു തരൂല്ലാ ന്റെ താണ്ടമ്മേ... വെല കൂടിയാലും കൊറഞ്ഞാലും. പേപ്പറു കൊടുക്കുമ്പോള്‍ അയാളെന്നും മനസ്സില്‍പ്പറയും.
വിദ്യാഭ്യാസപേജ് പെണ്ണിന്. വിദ്യയെ ഇതുവരെ അഭ്യാസമായിക്കൊണ്ടു നടക്കുന്ന നിനക്കെന്തിനാണ്‍ടീ  വിവരോള്ളോര്ട ഈ പേജെന്ന് ചോയിക്കണം ചോയിക്കണംന്നോര്‍ക്കും അയാള്‍. പക്ഷേ പല കാര്യങ്ങളും ഓര്‍ത്തട്ടതങ്ങ്ട് വേണ്ടാന്നു വെയ്‌ക്കേണയാള്‍ - എന്നും.
പക്ഷേ, വേണ്ടെന്നു പലവട്ടം കെഞ്ചിപ്പറഞ്ഞിട്ടും ചരമപ്പേജ് സ്വന്തം അപ്പനും അമ്മയ്ക്കും അയാള്‍ കൊടുത്തുകൊണ്ടേയിരിക്കുന്നുണ്ട് - ഇപ്പോഴും....
''കൂട്ടുകാര്‍ ആരൊക്കെ ദിവസവും മരിക്കുന്നുണ്ടെന്നു ചുമ്മാ അറിഞ്ഞിരിക്കുന്നതു നല്ലതാണ്'' എന്ന മുഖവുരയോടെ! 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...