27 Apr 2013

സസ്യാഹാരത്തിന്റെ (കപട)ശാസ്ത്രം

വൈശാഖൻ തമ്പി 



സസ്യാഹാരത്തിന്റെ ശാസ്ത്രം എന്ന തലക്കെട്ടില്‍ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്.  ഏതെങ്കിലും ഒരു പ്രത്യേക ഭക്ഷണരീതി പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത് ഒരു രീതിയിലും തെറ്റാകുന്നില്ല എന്നിരിക്കിലും, തെറ്റായ വിവരങ്ങളുടെ അകമ്പടിയോടെ ചില സ്ഥാപിത രാഷ്ട്രീയ-വര്‍ഗീയ താത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ് ടി. പോസ്റ്റ് ശ്രമിക്കുന്നത് എന്നത് അവഗണിക്കാന്‍ കഴിയുന്നില്ല. ഇപ്പോള്‍ തന്നെ നന്നായി പ്രചരിച്ച് കഴിഞ്ഞ ഈ പോസ്റ്റിലെയും ഇനി ഇറങ്ങാന്‍ സാധ്യതയുള്ള വകഭേദങ്ങളിലെയും പൊള്ളത്തരങ്ങള്‍ തുറന്ന്‍ കാട്ടാനാണ് ഇവിടെ ശ്രമിക്കുന്നത്.
ആദ്യമേ പറയട്ടെ, ഇത് സസ്യാഹാരശീലത്തിന് എതിരായ ഒരു വാദമല്ല. മറിച്ച്, ആഹാരശീലം വ്യക്തിപരമായ ചോയ്സ് ആണെന്നും ഒന്ന്‍ മറ്റൊന്നിനേക്കാള്‍ മഹത്തരമല്ല എന്നുമുള്ള അഭിപ്രായപ്രകടനവും, ദുഷ്പ്രചരണങ്ങളിലെ ഉള്ളുകള്ളികള്‍ തുറന്നുകാട്ടുന്നതിനുള്ള ഒരു ശ്രമവുമാണ്.
ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടന്ന് മാംസാഹാരം വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ധര്‍മപുത്രരോട് സംസാരിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് ആരംഭിക്കുന്നത്. പിന്നെ പറഞ്ഞു പറഞ്ഞു സ്വന്തം ബന്ധുക്കള്‍ ഇറച്ചിക്കത്തിയ്ക്ക് ഇരയാകുന്ന അവസ്ഥയൊക്കെ ഓര്‍മിച്ചു നോക്കാന്‍ ആവശ്യപ്പെടുന്നത് വരെ എത്തുന്നുണ്ട്.  ചുരുക്കത്തില്‍, അണ്ടകടാഹത്തിലെ സകല ശാസ്ത്രസാങ്കേതിക തത്വങ്ങളും ഉപ്പിലിട്ട് സൂക്ഷിച്ചിരിക്കുന്നു എന്ന്‍ അവകാശപ്പെടുന്ന നമ്മുടെ പുരാണങ്ങളില്‍ നിന്നും മാംസാഹാരശീലത്തിനെതിരെ ഒരു എത്തിക്കല്‍ വാദം ഊറ്റിയെടുക്കാനാണ് ശ്രമം. “ഏയ്… ഞങ്ങള്‍ അങ്ങനെ മൃഗങ്ങളെ കൊന്ന്‍ തിന്നുന്ന ദുഷ്ടന്മാര്‍ അല്ല” എന്ന മട്ടില്‍ സനാതനധര്‍മ്മം പക്കാ വെജിറ്റേറിയന്‍ ആണെന്ന്‍ സ്ഥാപിക്കലാവണം ഉദ്ദേശ്യം. പക്ഷേ അവിടെ ലേഖകന്‍ സൌകര്യപൂര്‍വം വിസ്മരിക്കുന്ന ചില കാര്യങ്ങള്‍ ഒന്ന്‍ പരിചയപ്പെടാം.
ഏറ്റവും പ്രധാനം ഹിന്ദു സംസ്കാരം ഒരിക്കലും പൂര്‍ണ സസ്യാഹാരശീലത്തില്‍ അധിഷ്ഠിതമായിരുന്നില്ല എന്നത് തന്നെ. വൈദിക സനാതന ധര്‍മ്മത്തിന്റെ ആണിക്കല്ലായ മനുസ്മൃതി(1) അഞ്ചാം അധ്യായത്തില്‍ കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ ജീവികള്‍ ഏതൊക്കെയെന്ന് ഒന്നൊന്നായി പരാമര്‍ശിക്കുന്നുണ്ട്. പന്നി, മുള്ളന്‍പന്നി, ആമ, ഉടുമ്പ്, കാണ്ടാമൃഗം, മുയല്‍ എന്നിവയൊക്കെ തിന്നാവുന്ന ജീവികളുടെ കൂട്ടത്തില്‍ പെടും. പാഠിനം, രോഹിതം തുടങ്ങിയ മത്സ്യങ്ങളും കഴിക്കാമത്രേ (5.16) . മനുവിന്റെ ചില പ്രസക്തമായ വരികള്‍ കാണുക:
ന-അത്താ ദുഷ്യത്തദന്നാദ്യാന്‍ പ്രാണിനോ അഹന്യഹന്യപി |
ധാത്രാ ഏവ സൃഷ്ടാ ഹ്യാദ്യാശ്ച  പ്രാണിനോ അത്താര ഏവ ച || 5-30
[തനിക്ക് കഴിക്കാന്‍വിധിക്കപ്പെട്ടിരിക്കുന്ന ജീവികളെ ഭക്ഷിക്കുന്നവന്‍ പാപമല്ല ചെയ്യുന്നത്, കാരണം സ്രഷ്ടാവ് തന്നെയാണ് ഭക്ഷിക്കുന്നവയെയും ഭക്ഷിക്കപ്പെടുന്നവയെയും (ആ രീതിയില്‍) സൃഷ്ടിച്ചത്.]
ക്രീത്വാ സ്വയം വാ അപ്യുത്പാദ്യ പര-ഉപകൃതം ഏവ വാ |
ദേവാന്‍ പിതൃംശ്ച അര്‍ച്ചയിത്വാ ഖാദന്‍ മാംസം ന ദുഷ്യതി || 5-32
[ദേവകളെയും പിതൃക്കളെയും ആദരിച്ചുകൊണ്ട് മാംസം ഭക്ഷിക്കുന്നവന്‍ പാപം ചെയ്യുന്നില്ല, ആ മാംസം അവന്‍ സ്വയം കൊന്നതായാലും വാങ്ങിയതായാലും ഉപഹാരമായി സ്വീകരിച്ചതായാലും.]
നിയുക്തം തു യഥാന്യായം യൊ മാംസം ന-അത്തി മാനവഃ |
സ പ്രേത്യ പശുതാം യാതി സംഭവാന്‍ ഏകവിംശതീം || 5.35
[മാംസം കഴിക്കേണ്ട സാഹചര്യങ്ങള്‍ അതിന് വിസമ്മതിക്കുന്നവന്‍ വരുന്ന ഇരുപത്തൊന്ന് ജന്‍മങ്ങളില്‍ മൃഗമായിരിക്കും.]
മൃഗങ്ങളെ കൊല്ലുന്നതിലെ എത്തിക്‍സിനെ കുറിച്ച് വികാരഭരിതനാവുന്ന ലേഖകന്‍ കുതിരയെ ബലികൊടുക്കുന്ന അശ്വമേധം എന്ന പ്രസിദ്ധമായ ഭാരതീയ യാഗത്തെ മറക്കുന്നു. അങ്ങനെ ബലി നല്കിയ കുതിരയുടെ മാംസം എങ്ങനെ വീതിക്കണം എന്ന്‍ വിവരിക്കുന്ന ഋഗ്വേദത്തെ മറക്കുന്നു (2, 3, 4). വേദകാലത്ത് കുതിര ഉള്‍പ്പടെ നൂറുകണക്കിന് മൃഗങ്ങളെ ബലികൊടുത്തിരുന്നു. വേദാചാരങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ശതപഥബ്രാഹ്മണം യജ്ഞത്തില്‍ ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന്  പറയുന്നുണ്ട് (5). വേദകാലത്ത് ബീഫ് പോലും കഴിക്കപ്പെട്ടിരുന്നു, പശു ഒരു മൂല്യമുള്ള സമ്പാദ്യമെന്ന്‍ തിരിച്ചറിഞ്ഞപ്പോള്‍ പശുമാംസം കഴിക്കുന്നത് പിന്നീട് നിരോധിക്കപ്പെട്ടതാണ് (6). ഇതെല്ലാം പോട്ടെ, രാമായണത്തില്‍ വനവാസത്തിന് പോയ രാമനെ തേടിയെത്തുന്ന ഭരത രാജകുമാരന് ആദിവാസികള്‍ മദ്യവും മീനും ഇറച്ചിയും ഒക്കെ ‘ട്രീറ്റ്’ കൊടുക്കുന്നത് ഉള്‍പ്പടെ രാമായണത്തിലും മാംസഭക്ഷണത്തെ സാധാരണ കാര്യമെന്ന പോലെ  വര്‍ണ്ണിക്കുന്നുണ്ട്. ഭാരതീയ വൈദ്യശാസ്ത്രത്തിലെ അതുല്യപ്രതിഭയായി കണക്കാക്കപ്പെടുന്ന സുശ്രുത സംഹിതയിലും മത്സ്യ-മാംസാദികള്‍ ഭക്ഷിക്കുന്നതിനെ പറ്റി പലയിടത്തും പരാമര്‍ശിക്കുന്നുണ്ട്. ഏറ്റവും രസകരം, ബീഫ് അഥവാ നമ്മുടെ മേല്‍പ്പടി ശാസ്ത്രജ്ഞന്‍റെ ഭക്തന്മാര്‍ പാടി നടക്കുന്ന ‘ഗോമാതാവിന്റെ’ ഇറച്ചി, പല രോഗങ്ങള്‍ക്കും നല്ല ഔഷധമായി സുശ്രുതന്‍ ചൂണ്ടിക്കാണിക്കുന്നു എന്നതാണ് (7). ഇങ്ങനെ, ഒന്ന്‍ തുനിഞ്ഞിറങ്ങിയാല്‍ ഈ പറയുന്ന സനാതനസംസ്കാരത്തില്‍ മാംസാഹാരം തീരെ അന്യമായിരുന്നില്ല എന്നതിന് എത്രയെങ്കിലും തെളിവുകള്‍ കിട്ടും.
എന്നാല്‍ താന്‍ വെറും സനാതനന്‍ മാത്രമല്ല, ഒരു ഗംഭീരന്‍ ശാസ്ത്രജ്ഞന്‍ കൂടിയാണെന്ന് തെളിയിക്കാന്‍ ലേഖകന്‍ ചില ‘ശാസ്ത്രീയ വാദങ്ങള്‍’ കൂടി അക്കമിട്ട് നിരത്തുന്നുണ്ട്. പലതും അവ്യക്തമായ ഊഹാപോഹങ്ങള്‍ ആണെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ പോന്നവയാണ്. അവയില്‍ ചിലതിനോടുള്ള പ്രതികരണം താഴെ. ഇറ്റാലിക്സില്‍ കാണിക്കുന്ന വാചകങ്ങള്‍ ഒറിജിനല്‍ പോസ്റ്റിലെതാണ്.
1- ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് ലീനോലീക്, ലിനോലെനിക് എന്നീ അണ്‍സാച്ചുറേറ്റഡ്‌ ആസിഡുകള്‍. ഇവ രണ്ടും സസ്യാഹാരത്തിലൂടെ മാത്രമേ ലഭിക്കൂ.
ഈ പറഞ്ഞ ആസിഡുകള്‍ ശരീരത്തിന് അത്യന്താപേക്ഷികം തന്നെയാണ്. പക്ഷേ അവയുടെ സ്രോതസ്സ് സസ്യാഹാരം മാത്രമാണ് എന്നത് തെറ്റാണ്. അയല, ചൂര, കോര, മത്തി തുടങ്ങിയ മത്സ്യങ്ങളിലും കോഴിമുട്ടയിലും ബീഫ് കൊഴുപ്പിലും നിന്നൊക്കെ ഇവ ലഭ്യമാണ്. (8)
2- എല്ലാ വിധ വിറ്റാമിനുകള്‍ക്കും ഉള്ള സ്രോതസ് സസ്യാഹാരം മാത്രമാണ്.
വിറ്റാമിനുകളെ കുറിച്ച് സ്കൂളിലെങ്കിലും പഠിച്ചിട്ടുള്ളവര്‍ ഇത് കേട്ടാല്‍ ചിരിക്കും. അത് ഓര്‍മ്മയില്ലാത്തവര്‍ വിറ്റാമിനുകളുടെ സ്രോതസ്സുകളെ കുറിച്ച് ഇവിടെ വായിക്കുക. കൂട്ടത്തില്‍ ചിക്കനും മട്ടണും മുട്ടയും മീനും ഒക്കെ ഉണ്ടെന്ന്‍ കാണാം.
8- മാംസാഹാരത്തിനെ സിംഹ ഭാഗവും ദഹിച്ചു ശരീരം വലിച്ചെടുക്കുന്നതിനാല്‍, അവശേഷിക്കുന്ന വിസര്‍ജ്യവസ്തുക്കളുടെ അളവ് വളരെ കൂടുതലാണ്. അതിനാല്‍ കുടലുകളില്‍ വിസര്‍ജ്യ വസ്തുക്കള്‍ ദീര്‍ഘകാലം കെട്ടികിടക്കാനിടവരുകയും കാന്‍സര്‍ സാധ്യത കൂടുകയും ചെയ്യുന്നു.
ഇത് വളരെ ദുരൂഹമായ ഒരു വാദമാണ്. പുക ഉണ്ടാക്കി എവിടെയോ തീ ഉണ്ടെന്ന്‍ തോന്നിപ്പിക്കുന്ന ട്രിക്ക്.
9- പുല്ലുകളിലും, വൈക്കോലിലും ധാരാളമായി അവശേഷിക്കുന്ന കീട നാശിനികള്‍, മൃഗത്തിന്റെ ശരീരത്തില്‍ ആടിപ്പോസ്ഫാറ്റ്, ലിവര്‍ എന്നിവയില്‍ പ്രത്യേകിച്ചും അനേകമടങ്ങായി ബയോമാഗ്നിഫൈ ചെയ്യുന്നു. ഏതാനും മില്ലിഗ്രാം കീടനാശിനി താങ്ങുവാന്‍ കെല്‍പ്പുള്ള മനുഷ്യ ശരീരത്തിലേക്ക് മാംസാഹാരത്ത്തില്‍ നിന്നും കീടനാശിനികള്‍ വരുന്നത് അമിതമായ അളവിലാണ്. മാരകമായ രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
അപ്പോ കീടനാശിനികളുടെ തുടക്കം പുല്ലുകളിലും വൈക്കോലിലും ഒക്കെയാണ്. അവ സസ്യാഹാരം ആണെന്നത് മറന്നോ? ബയോമാഗ്നിഫിക്കേഷന്‍ (Biomagnification) മൃഗങ്ങള്‍ക്ക് മാത്രമല്ല മനുഷ്യശരീരത്തിലും സംഭവിക്കുന്നതാണ്. കീടനാശിനികള്‍ ചേര്‍ന്ന പച്ചക്കറികളും മറ്റും ഉപയോഗിക്കുക വഴി ഇതേ അപകടം മനുഷ്യശരീരത്തില്‍ നേരിട്ടും സംഭവിക്കാം.
10- മാംസക്കറികള്‍ ഉണ്ടാക്കുമ്പോള്‍ അവയുടെ പരമാവധി താപം 101 ഡിഗ്രിയും, ഇറച്ചി വറുക്കുമ്പോള്‍ 165 ഡിഗ്രിയും ആയതിനാല്‍ മാംസത്തിലെ കീട നാശിനികള്‍ അതേ പോലെ അവശേഷിക്കുന്നു. നീക്കം ചെയ്യപ്പെടുന്നില്ല.
ഈ കിറുകൃത്യമായ 101 ഡിഗ്രിയുടെയും 165 ഡിഗ്രിയുടെയും ഒക്കെ കണക്ക് എവിടന്ന് വരുന്നു എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ. വെജിറ്റേറിയന്‍ കറികള്‍ ഉണ്ടാക്കുമ്പോ എത്രയാ താപം എന്ന്‍ പറഞ്ഞില്ലല്ലോ? അത് ഇറച്ചി പാകം ചെയ്യുന്നതിനെക്കാള്‍ കൂടുതലോ കുറവോ എന്ന്‍ പറഞ്ഞില്ലല്ലോ? അതില്ലാതെ ഈ പോയിന്‍റ് എങ്ങനെയാണ് മാംസാഹാരത്തിന് മുകളില്‍ സസ്യാഹാരത്തിന്റെ മേന്മ ആവുന്നത്? മിക്ക കെമിക്കല്‍ കീടനാശിനികളെയും നീര്‍വീര്യമാക്കാന്‍ സാധാരണ പാചകം അത്ര പര്യാപ്തമല്ല, അത് സസ്യാഹാരമായാലും മാംസാഹാരമായാലും. പാചകത്തിന് മുന്‍പുള്ള ശുചിയാക്കല്‍ ആണ് ഏറ്റവും പ്രധാനം.
11- മൃഗത്തിന്റെ ശരീരത്തില്‍ ഉണ്ടാകുന്ന ഉണ്ടാകുന്നങ്ങിയ വിഷ വസ്ത്തുക്കള്‍ പൂര്‍ണ്ണമായും മനുഷ്യ ഭക്ഷണത്തില്‍ അലിഞ്ഞു ചേരുന്നു. കൂടാതെ മൃഗം ക്രൂരമായ വധത്തിനു വിധേയമാകുമ്പോള്‍ മറ്റനവധി വിഷ ദ്രവ്യങ്ങള്‍ അതിന്റെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു.
12- രക്തമുള്‍പ്പെടെയുള്ള മൃഗത്തിന്റെ മാംസം പാചകം ചെയുമ്പോഴും എണ്ണയില്‍ വറുക്കുമ്പോഴും എന്തെല്ലാം സംയുക്തങ്ങളാണ് ഉണ്ടാകുന്നതെന്നും അവയില്‍ വിഷാംശമുള്ളതേതൊക്കെയാനെന്നും ഇന്നും തെളിയിക്കപ്പെട്ടിട്ടില്ല.
ഇതും അവ്യക്തമായ വാദങ്ങളാണ്. വിഷവസ്തുക്കള്‍, വിഷദ്രവ്യങ്ങള്‍ എന്നൊക്കെയുള്ള സാമാന്യപദങ്ങള്‍ വെറുതെ പറയുന്നതല്ലാതെ അവ ഏതൊക്കെയെന്നോ അവ എങ്ങനെ അപകടം ഉണ്ടാക്കുന്നു എന്നോ പറയുന്നില്ല.  രണ്ടാമത്തെ പോയിന്റില്‍ ‘ഇനിയും കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത’ വിഷവസ്തുക്കളെ കുറിച്ചാണ് പറയുന്നതും!
13- സസ്യങ്ങളിലെ ഒരു രോഗാണുവും മനുഷ്യന് രോഗമുണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടില്ല.
 എന്നാര് പറഞ്ഞു തന്നു? സ്യൂഡോമോണസ്, സാല്‍മോണല്ല തുടങ്ങിയ ബാക്ടീരിയ അണുബാധകളെ കുറിച്ച് കേട്ടിട്ടുണ്ടോ?
16- മനുഷ്യന്റെ ശരീരഘടന പൂര്‍ണ്ണമായും സസ്യാഹാരാധിഷ്ടിതമായ ജീവിതത്ത്തിനനുയോജ്യമാണ് എന്നും ഓര്‍ക്കുക.
ഇത് ശരിയല്ല. ഇതുവരെയുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് മനുഷ്യശരീരം സര്‍വികഭുക്ക് (omnivorous) രീതിയില്‍ ഉള്ളതാണ് എന്നതാണ്(10). നമ്മുടെ പൂര്‍വികര്‍ ഗുഹാവാസികള്‍ ആയിരുന്ന കാലം മുതലേ വേട്ടയാടി ഭക്ഷണം കഴിച്ചിരുന്നവര്‍ ആയിരുന്നു എന്നോര്‍ക്കുക.
17- സസ്യാഹാരത്തിലെ വിറ്റാമിന്‍ ഇ വാര്ധക്യത്തെ തടയുന്നതിന് സഹായിക്കുന്നുമുണ്ട്.
ആയിക്കോട്ടെ. പക്ഷേ വിറ്റാമിന്‍ A-യുടെ ഏറ്റവും സമ്പന്ന സ്രോതസ്സ് ആയ code liver oil, ബീഫ്, പോര്‍ക്ക്, മത്സ്യം, ടര്‍ക്കി തുടങ്ങിയവയുടെ കരള്‍, മുട്ട എന്നീ ആഹാരങ്ങളെ സൌകര്യപൂര്‍വം അങ്ങ് മറന്നു അല്ലേ? (11) ഇനി വാര്‍ധക്യം തടയുന്ന കാര്യം. ഇവിടെ വിറ്റാമിന്‍ A മാത്രം പരാമര്‍ശിക്കേണ്ട കാര്യം എന്താണ്. വിറ്റാമിന്‍ E, C, K, B-3 എന്നിവയും വര്‍ധക്യത്തിനെ ചെറുക്കാന്‍ സഹായിക്കുന്ന വിറ്റാമിനുകള്‍ ആണ്. (12) ഇവയും സസ്യ-മാംസ സ്രോതസ്സുകളില്‍ നിന്ന്‍ ഏതാണ്ട് ഒരുപോലെ ലഭ്യവുമാണ്.
18- രോഗമുള്ള മൃഗത്തെ തിരിച്ചരിയുന്നത് അസാധ്യമാണ്. പച്ചക്കറികള്‍ നല്ലതും ചീത്തയും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുന്നത് പോലെ മാംസത്തെ തിരിച്ചറിയാന്‍ അസാധ്യമായത് കൊണ്ട് ഭക്ഷണം തന്നെ വിഷമാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്.
20- സൂക്ഷിച്ചു വെക്കുമ്പോള്‍ എളുപ്പത്തില്‍ ചീത്തയാകുന്നത് മാംസാഹാരമാണ്. സൂക്ഷിച്ചു വെച്ച് പാചകം ചെയ്ത മാംസാഹാരത്തില്‍ അനുനിമിഷം ഉല്‍പാദിപ്പിക്കപ്പെടുന്നതും വിഷമയമായ ദ്രവ്യങ്ങളാണ്.
21- മാംസത്തോടൊപ്പം മറ്റു മൃഗങ്ങളുടെ മാംസം മായം ചേര്‍ക്കുന്നതായി അനവധി വാര്‍ത്തകളുണ്ട്. രോഗം വന്നു ചത്തു പോയ മൃഗത്തിന്റെതുള്‍പ്പെടെയുള്ളവ ശരീരത്തിനു ദോഷമേ ചെയൂ.
22- വാര്‍ത്ത പ്രാധാന്യം നേടാതെ പോയ ഒരു വാര്‍ത്ത ഉത്തര ഭാരതത്തിലെ ചില ഫാസ്റ്റ് ഫുഡ്‌ കടകളില്‍ നിന്ന് പുറത്തേക്ക് വരികയുണ്ടായി. ശ്മശാനത്തില്‍ ദഹിപ്പിക്കുവാന്‍ വരുന്ന അനാഥശവങ്ങളുടെ ശരീരത്തിലെ മാംസളമായ ഭാഗം ഈ കടകളിലേക്ക് പോകുന്നതായി.
ഇതൊന്നും സസ്യാഹാരത്തിന് മാംസാഹാരത്തിന് മേല്‍ മഹത്വം നല്കാന്‍ പോന്ന ശാസ്ത്രീയ വിശദീകരണങ്ങള്‍ അല്ല (സസ്യാഹാരത്തിന്റെ ശാസ്ത്രം എന്നാണല്ലോ തലക്കെട്ട്). നല്ല ഭക്ഷണം തെരെഞ്ഞെടുക്കാന്‍ കഴിവില്ല എന്നുണ്ടെങ്കില്‍, കഴിക്കാന്‍ പോകുന്ന ഭക്ഷണം നേരെ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല എന്നുണ്ടെങ്കില്‍ സസ്യാഹാരി ആയാലും മാംസാഹാരി ആയാലും പണി കിട്ടും. അത് ഒരു ആഹാരരീതിയ്ക്ക് മറ്റൊന്നിന് മേല്‍ ഉള്ള മഹത്വമല്ല, കഴിക്കുന്നവന്റെ വകതിരിവോ ചിലപ്പോ സാഹചര്യങ്ങളുടെ പ്രത്യേകതയോ ഒക്കെയാണ് കാണിക്കുന്നത്.
19- തവിട്, പിണ്ണാക്ക് തുടങ്ങിയവയിലെല്ലാം വിവിധ തരത്തിലുള്ള വിഷകാരികളായ സൂക്ഷ്മ ജീവികള്‍ വളരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അവയുടെ മൈക്കോടോക്സിന്‍ എന്ന വിഷാംശം അതി മാരകവുമാണ്. ഉദാഹരണത്തിന്‍ അഫ്ലോടോക്സിന്‍. ഈ വിഷാംശം മൃഗത്തിന്റെ ശരീരത്തില്‍ നിന്ന് മനുഷ്യനിലേക്ക് പ്രവേശിക്കുന്നത് മാമ്സാഹാരത്തിലൂടെയാണ്.
ഈ പറയുന്ന തവിടും പിണ്ണാക്കും എല്ലാം സസ്യാഹാരത്തിന്റെ ഭാഗമാണെന്ന് മറന്ന്‍ പോയോ! അപ്പോ അതുമായി ബന്ധപ്പെട്ട നെല്ലാഹാരവും മറ്റും കഴിക്കുന്ന മനുഷ്യന്റെ കാര്യമോ? നെല്ല് പോലുള്ള ധാന്യവിളകളെ ബാധിക്കുന്ന അഫ്ലാടോക്സിന്‍ (Aflatoxin, അഫ്ലോടോക്സിന്‍ അല്ല) അണുബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് സസ്യാഹാരത്തില്‍ നിന്നാണ് താനും.
ഒന്ന്‍ മറ്റൊന്നിനെ ആഹരിക്കുക എന്നത് (മനുസ്മൃതി പറയുന്ന പോലെ) പ്രകൃതിയുടെ രീതിയാണ്. കൊല്ലുന്നതിലെ പാപവും പുണ്യവും നോക്കിയാല്‍ സിംഹവും പുലിയും ഒക്കെ പട്ടിണി കിടന്ന്‍ ചാവുമല്ലോ! എന്നാല്‍ അമിതമായ അളവിലും മതിയായ ശുചിത്വപരിഗണനകള്‍ നടത്താതെയുമുള്ള ഉപയോഗത്തില്‍ ഒഴികെ, മാംസാഹാരം സസ്യാഹാരത്തെ അപേക്ഷിച്ച് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി ശാസ്ത്രം ഇതുവരെ തെളിയിച്ചിട്ടില്ല.  സസ്യാഹാരശീലത്തിനു ലോകമെങ്ങും പ്രചാരകര്‍ ഒരുപാടുണ്ട്. പല കാരണങ്ങളാല്‍ മാംസാഹാരത്തെ അവര്‍ ആക്രമിക്കാറുമുണ്ട്. പരിഷ്കൃത മനുഷ്യന്റെ സാമൂഹിക ക്രമം വെച്ച് മാംസഭക്ഷണത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള വാദങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല (13). രണ്ട് വശത്തും ന്യായം കണ്ടെത്താന്‍ കഴിയും എന്നതിനാല്‍ തന്നെ, അത് ഇനിയും ലോകമെങ്ങും തുടരും. പക്ഷേ ഇങ്ങനെ ഉഡായിപ്പ് നമ്പറുകള്‍ ഇറക്കി സസ്യാഹാരത്തിന്റെ മഹത്വം സ്ഥാപിച്ചെടുക്കേണ്ട കാര്യമുണ്ടോ? പിന്നെ പ്രസ്തുത ലേഖകനില്‍ നിന്നും ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല എന്നതിനാല്‍, ഒന്നേ ചോദിക്കുന്നുള്ളൂ,
“ഇനിയും ഇതുവഴി വരില്ലേ, ആനകളെയും തെളിച്ചുകൊണ്ട്?”

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...