27 Apr 2013

ഡെസ്ഡമോണ

അപ്പൂസ് കുഞ്ഞൻ 



ഡെസ്ഡമോണ, സ്‌നേഹത്തിന്റെ പര്യായമായി വാനോളം പുകഴ്ത്തപ്പെട്ടവള്‍.
തന്നെക്കാള്‍ അധികം ഭര്‍ത്താവിനെ സ്‌നേഹിച്ച ,സ്‌നേഹമയിയായ ഭാര്യയെ സംശയത്തിന്റെ പേരില്‍, കഴുത്ത് ഞെരിച്ച് കൊന്നവന്‍ ഒഥല്ലോ. ഡെസ്ഡമൊണയുടെ സൌന്ദര്യം കണ്ട് ആ വെനീഷ്യന്‍ സുന്ദരിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തിയത് വായിച്ച് വായിച്ച് ഒരു ഉച്ചനേരം….. ആരോ എന്റെ മടിയിലിരുന്ന പുസ്തകം പതിയെ എടുത്ത് മടക്കി വച്ചു.
Cosa ne pensi di mia moglie?
കൊളോണിന്റെ ഒരുതരം മത്ത് പിടിപ്പിക്കുന്ന മണത്തോടൊപ്പം മുഴങ്ങിയ ആ ശബ്ദം കേട്ടൊന്ന്
ഞെട്ടി. പടച്ചട്ടയണിഞ്ഞ ഒരു ദീര്‍ഘകായന്‍ എന്റെ മുന്നില്‍ ആ പുസ്തകവും പിടിച്ച് നില്‍ക്കുന്നു.
നിങ്ങള്‍ക്കെന്താ വേണ്ടേ? എന്താ നിങ്ങള്‍ ചോദിച്ചത്?
ഓഹ്.. പുവര്‍ ഇന്ത്യന്‍.. മ്.. എന്റെ ഭാര്യയെക്കുറിച്ച് നീ എന്താണ് കരുതുന്നത് എന്ന്..
ഹോ അതാണോ… അവര്‍ സുന്ദരിയായിരുന്നു. ഭര്‍ത്താവിനെ തന്റെ അച്ഛനേക്കാള്‍, തന്നേക്കാളൊക്കെ സ്‌നേഹിച്ചിരുന്നു….സ്‌നേഹമയിയായ ഭാര്യ .. എന്നിട്ടും ദുഷ്ടനായ താന്‍ എന്തിനാ പാവം അവരെ ഞെക്കിക്കൊന്നേ ദുഷ്ടാ..
Ti sbagli caro! നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു. സ്‌നേഹം.. മണ്ണാങ്കട്ട.. നിങ്ങള്‍ക്കെന്നല്ല ഈ ഭൂമുഖത്ത് ഒരാള്‍ക്കും അറിയില്ല ഡെസ്ഡമോണയെ. നിങ്ങള്‍ വായിച്ച വരികള്‍ മാത്രമേ നിങ്ങള്‍ക്കറിയൂ.. പക്ഷേ ഡെസ്ഡമോണ ഇതൊന്നുമായിരുന്നില്ല….!. നിങ്ങളെന്താ കരുതിയത്. വെറുമൊരു തൂവാല അവിടെ കണ്ടതിനാല്‍ തെറ്റിദ്ധരിച്ച് ഞാന്‍ അവളെ ഞെക്കിക്കൊന്നു എന്നോ? അതാണ് ഞാന്‍ പറഞ്ഞത് നിങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്ന്..! നിങ്ങള്‍ക്കറിയണോ സത്യം?. ഞാന്‍ പറയാം….!
ഞാനൊന്ന് നിവര്‍ന്നിരുന്നു. ആജാനുബാഹുവായ അയാള്‍ പറയുന്നത് കേട്ടിരുന്നില്ലെങ്കില്‍ എന്റെ കഥ അയാള്‍ കഴിക്കും…
ങും പറയൂ.. ഞാന്‍ കേള്‍ക്കാം !
ഞാന്‍ ഡെസ്ഡമോണയെ കണ്ടതും ഞങ്ങള്‍ വിവാഹിതരായതും നിങ്ങള്‍ വായിച്ചില്ലെ അത് ശരിതന്നെ. ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു ജീവിക്കാനൊരുങ്ങുമ്പോഴാണ് തുര്‍ക്കികളുടെ ആക്രമണം നേരിടാന്‍ എനിക്ക് പ്രഭുവിന്റെ ആവശ്യപ്രകാരം സൈപ്രസിലേയ്ക്ക് തിരിക്കേണ്ടി വന്നത്. അതോടെ എന്റെ കഷ്ടകാലവും തുടങ്ങി. ഇയാഗോ എന്റെ കീഴ് ജീവനക്കാ!രനാണ് വിശ്വസ്ഥനും, അയാള്‍ എന്തിന് എനിക്കെതിരാകണം? നിങ്ങളെ ആ വരികളില്‍ തെറ്റിച്ചു. ഇയാഗോ ആ തൂവാല കാഷ്യോയുടെ വീടിനുള്ളില്‍ ഇട്ടു എന്ന് കഥാകാരന്‍ നിങ്ങളെ പഠിപ്പിച്ചു.. പക്ഷേ നടന്നത് അതല്ലായിരുന്നു. നിങ്ങള്‍ വിശ്വസിക്കുമോ സുഹൃത്തേ? …
ഞാനെന്തു പറയാന്‍….. നിങ്ങള്‍ അനുഭവസ്ഥനല്ലേ പറയൂ.. ഞാന്‍ നിങ്ങളെ വിശ്വസിക്കാം..!!
ഒഥല്ലോ പറയാന്‍ തുടങ്ങി, ആ നീലക്കണ്ണുകളില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തിളക്കം.
യുദ്ധത്തിന്റെ ഇടവേളയിലൊരുനാള്‍ ഞാന്‍ പെട്ടെന്ന് വീട്ടിലേയ്ക്ക് മടങ്ങി. ഡെസ്ഡമോണയുടെ സൌന്ദര്യത്തില്‍ മത്ത് പിടിച്ചിരുന്ന എന്റെ മനസ്സ് അവിടേയ്ക്ക് പായുകയായിരുന്നു. അല്ലെങ്കില്‍ എന്തോ ഒരു ശക്തി ഒരു പക്ഷേ എന്നെ അവിടേയ്‌ക്കെടുത്തെറിഞ്ഞതായിരിക്കുമോ? നിലാവിനും നിഴലിനുമിടയിലൂടെ ഞാന്‍ അവിടെയെത്തി. കതകില്‍ മുട്ടി വിളിച്ചു.
ഡെസ്ഡമണ്‍…. ഡെസ്ഡമണ്‍… കുറേ നേരം അനക്കമില്ലായിരുന്നു.
വാതിലിനു മുന്നില്‍. വീണ്ടും ഞാനാ കതകിലേയ്ക്ക് മുട്ടാനാഞ്ഞതും അത് മെല്ലെ തുറന്നു. അഴിഞ്ഞുലഞ്ഞ മുടിയുമായി ഡെസ്ഡമോണ വാതില്‍ തുറന്നു. എന്റെ ഡെസ്ഡമോണയെ വാരിപ്പുണരാന്‍ ഞാന്‍ മുന്നോട്ടായവേ ഒരു നിഴലാട്ടം ഉള്ളില്‍ കണ്ടു.. ഞാന്‍ അകത്തേയ്ക്ക് പാളിനോക്കി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കണ്ണു തിരുമി ഞാന്‍ വീണ്ടും നോക്കി………ഉള്ളില്‍ ഞാന്‍ കണ്ടത് കാഷ്യോയെ ആയിരുന്നു. കൈകളില്‍ ആ തൂവാല….. ഞാന്‍ എന്റെ പ്രിയതമയ്ക്ക് എന്റെ ഹൃദയത്തിനു പകരം സൂക്ഷിക്കാനേല്‍പ്പിച്ച അതേ തൂവാല……. !! ഡെസ്ഡമണ്‍ നിര്‍വ്വികാരയായി നിന്നു. കാഷ്യോയും..ഒടുവില്‍ തല താഴ്ത്തി അവന്‍ മുറിവിട്ടിറങ്ങി. ഒറ്റ വെട്ടിനവന്റെ തലയറുക്കാന്‍ ഞാന്‍ വാള്‍പ്പിടിയില്‍ കൈവച്ചു. പക്ഷേ ഡെസ്ഡമോണ എന്റെ കൈകളില്‍ ശക്തമായി പിടിച്ചു.. വേണ്ട എന്ന് തലയാട്ടി… കാഷ്യോ മുറിവിട്ട് പോയിരുന്നു…
തകര്‍ന്നത് എന്റെ ഹൃദയം മാത്രമായിരുന്നില്ല സുഹൃത്തേ, നിങ്ങള്‍ വനോളം ഉയര്‍ത്തിയ ഡെസ്ഡമോണയുടെ ഭര്‍ത്തൃസ്‌നേഹത്തിന്റെ കൊടുമുടിയായിരുന്നു. ഒരു നിമിഷം ഞാന്‍ എന്ത് ചെയ്യണമെന്നറിയാതെ വലഞ്ഞു…..! അഴിഞ്ഞുലഞ്ഞ മുടിയും ആലസ്യം നിറഞ്ഞ കണ്ണുകളുമായി അതേ നിര്‍വികാരതയോടെ ഡെസ്ഡമോണ എന്നെ നോക്കി. ഞാന്‍ ഉള്ളിലേയ്ക്ക് കയറി കതകടച്ചു. ഡെസ്ഡമോണ കട്ടിലില്‍ ഇരുന്നു… ആ സൌന്ദര്യം എന്നെ വീണ്ടും മത്ത് പിടിപ്പിച്ചിരുന്നു. പക്ഷേ അടുത്ത നിമിഷം അല്‍പ്പം മുന്‍പ് ഞാന്‍ കണ്ട രംഗം എന്റെ സിരകളെ വലിഞ്ഞ് മുറുക്കി.. ഞാന്‍ അവളുടെ കഴുത്തില്‍ മുറുകെ പിടിച്ചു. എന്നിട്ടലറി,
എന്തിനായിരുന്നു ഡെസ്ഡമണ്‍… നീയിതെന്നോടെന്തിനു ചെയ്തു!?.
അവള്‍ ശബ്ദം പുറത്തേയ്‌ക്കെടുക്കാന്‍ പരിശ്രമിച്ചു… ഒന്നും കേള്‍ക്കാന്‍, ന്യായീകരണങ്ങള്‍ക്കായി കാതോര്‍ക്കാന്‍ എനിക്ക് മനസ്സിലായിരുന്നു. ഇനി ഒരു നൂറു കള്ളങ്ങള്‍ കൊണ്ട് ആ സത്യത്തെ മറയ്ക്കുന്നത് കേള്‍ക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. ഒടുവില്‍ കൈ ഒന്നയഞ്ഞപ്പോള്‍ അവള്‍ പറയുന്നുണ്ടായിരുന്നു.
കാഷ്യോയെ ഞാന്‍ സ്‌നേഹിച്ചിരുന്നു… നിങ്ങളെക്കാള്‍ മുന്‍പ്.. എനിക്ക് കാഷ്യോ എല്ലാമായിരുന്നു……………
എന്റെ കൈകള്‍ ശക്തമായി ആ കഴുത്തില്‍ മുറുകി……
ഇനി പറയൂ, ഒഥല്ലോ കൊലയാളിയായത് മണ്ടത്തരമായിരുന്നോ? ഇയാഗോയുടെ കള്ളക്കഥയില്‍ വീഴുകയായിരുന്നോ ഈ ഒഥല്ലോ? പറയൂ സുഹൃത്തേ പറയൂ.. ജീവനേക്കാള്‍ ഞാന്‍ സ്‌നേഹിച്ച എന്റെ ഡെസ്ഡമണ്‍ എന്നെ വഞ്ചിക്കുകയായിരുന്നില്ലേ?…..
ഒഥല്ല്‌ലോ ദീര്‍ഘമായി നിശ്വസിച്ചു…. നിങ്ങളെന്നല്ല ലോകം മുഴുവനും ഞാനിത് പറഞ്ഞാല്‍ വിശ്വസിക്കില്ല. പക്ഷേ ഇതായിരുന്നു സത്യം…
Otello non è un vigliacco e Otello è un gran destro … un gran destro ….! ഒഥല്ലോ ഭീരുവല്ല കൂട്ടുകാരാ ഒഥല്ല്‌ലോ ഒരു വലിയ ശരിയായിരുന്നു ഒരു വലിയ ശരി!!!
കൊളോണിന്റെ മണം ആ മുറി വിട്ടു പോയി.. അപ്പോഴും ആ ശബ്ദം എന്റെ കാതുകളില്‍ മുഴങ്ങിക്കൊണ്ടേയിരുന്നു.. ഒഥല്ലോ ഒരു വലിയ ശരിയായിരുന്നു… ഒരു വലിയ ശരി….

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...