25 May 2013

വഴക്കങ്ങൾ : നോവുകളെ തലോടുന്ന കവിത.



വെള്ളിയോടൻ

   കവിതകൾ സമൂഹത്തിന്റെ നാവാണ്‌.കവിക്ക്‌ സമൂഹത്തോട്‌ പറയാനുള്ളത്‌ കവിയുടെ വരികളാണ്‌. ഈ വരികളാണ്‌ സമൂഹത്തിന്റെ നവോത്ഥാനത്തിനും വിപ്ലവകരമായ മാറ്റങ്ങൾക്കും നിദാനമാകുന്നത്‌. ഏത്‌ ഭാഷയിലായാലും ചരിത്രാതീതകാലം മുതൽ കവിതകൾ വ്യക്തി മനസ്സിലും സമൂഹത്തിലും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. വായ്പ്പാട്ടായും അച്ചടി മഷി പുരണ്ടും ആധുനിക സാങ്കേതിക വിദ്യയിലെ ബ്ലോഗ്‌ കവിതകളായുമെല്ലാം അതിന്‌ രൂപഭേദങ്ങൾ വന്നു എന്നു മാത്രം. ഇത്തരം രൂപ പരിണാമങ്ങൾക്കിടയിലൂടെ സഞ്ചരിക്കുമ്പോഴും കവിത എന്നും അതിന്റെ ഗഹനതയും ആശയ ഗാംഭീര്യവും നിലനിർത്താൻ ശ്രമിച്ചു. ഒരു വേള അങ്ങനെയുള്ളവ മാത്രമേ വായനാ സമൂഹത്തിൽ സ്ഥായിയായി നിലനിന്നിട്ടുള്ളൂ.

    ശ്രീമതി ശ്രീദേവി.കെ.ലാലിന്റെ വഴക്കങ്ങൾ എന്ന കവിതാ സമാഹാരം തീർച്ചയായും വിഷയത്തിന്റെ  ആഴങ്ങളിലൂടെ സഞ്ചരിക്കുകയും,അതിൽ വിവിധങ്ങളായ ആശയങ്ങളെ സമന്വയിപ്പിച്ച്‌ പൂരിതമാക്കുകയും ചെയ്തിരിക്കുന്നു. ഒറ്റ വായനയിൽ അവസാനിക്കുന്നില്ല ശ്രീദേവിയുടെ വരികൾ. വായനക്കാരന്റെ ചിന്താ മണ്ഡലത്തെ കശക്കിയെടുത്ത്‌ അവരിൽ ഒരു പുതുവസന്തം സൃഷ്ടിക്കുന്നതോടൊപ്പം,തന്റെ അനിവാര്യതയെ കുറിച്ച്‌ ചിന്തിക്കാനും അവന്‌ പ്രേരകമാകുന്നു.ഇത്തരം പ്രേരണകൾ ഉടലെടുക്കുമ്പോഴാണ്‌ കവി സാർത്ഥനാകുന്നത്‌. ഭാഷാ മനോഹാരിതയും വിഷയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായവയാണ്‌ ശ്രീദേവിയുടെ കവിതകൾ. അതോടൊപ്പം തന്നെ കവിതയുടെ  ത?യീഭാവം നഷ്ടപ്പെടാതെ കാത്തു സൂക്ഷിക്കുന്നതിലും ശ്രീദേവി.കെ. ലാൽ മികവ്‌ പുലർത്തി.

    സ്ത്രീ എന്നും ഭരിക്കപ്പെടേണ്ടവളാണെന്ന പുരുഷ മേധാവിത്വ മനോഭാവത്തിൽ നിന്നും പിറവിയെടുത്ത വാക്കാണ്‌ ഭാര്യ.അത്‌ കൊണ്ടാണ്‌ ഭാര്യയുടെ ബോധതലത്തെയും ആഗ്രഹങ്ങളെയും എന്നും ഭർത്താവ്‌ തന്റെ ഇംഗിതത്തിനനുസൃതമായി കൂട്ടുകയും കുറക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്‌. ഓരോ ഭാര്യമാരും, ഇന്നും വരയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലക്ഷ്മണ രേഖയ്ക്കകത്ത്‌, സ്വതന്ത്രമായ നിശ്വാസങ്ങൾക്കായി കാത്തിരിക്കുന്നവരാണ്‌. ഇത്തരം പുരുഷ കേന്ദ്രീകൃത ചിന്താ ധാരയെ ചോദ്യം ചെയ്യുകയും ലക്ഷ്മണ രേഖകൾക്കിടയിൽ കുരുങ്ങിക്കിടക്കുന്ന സ്ത്രീ മനസ്സുകളുടെ നിസ്സഹായതയെ അക്ഷരങ്ങൾ കൊണ്ട്‌ കോർത്തിണക്കുകയുമാണ്‌ വഴക്കങ്ങൾ എന്ന കവിതയിൽ. പുരുഷന്റെ മേധാവിത്വത്തിന്‌ കീഴ്പ്പെടാൻ സ്ത്രീ എന്നും പണിപ്പെടുന്നത്‌ നിറമിഴികളോടെയാണന്ന സത്യം കവി നമ്മെ ഓർമ്മപ്പെടുത്തുന്നു.

 ആസ്വാദകന്റെ ഹൃദയ ഭിത്തികളിലൂടെ നനുത്ത ഒരു സ്പർശം ഇഴഞ്ഞു നീങ്ങുന്ന അനുഭൂതിയാണ്‌ നിനക്കായ്‌ എന്ന കവിത വായിക്കുമ്പോൾ. കവിയൂടേതെന്ന പോലെ, വായനക്കാരന്റെയും ഏകാന്തത്തയുടെ വരണ്ട വേനൽ പാടങ്ങളിൽ, പുതുജീവൻ പകരുന്ന ദൈവിക വർഷമാണ്‌ പ്രണയം.സ്നഹത്തിന്റെ യാചനയോടൊപ്പം തന്നെ കാമത്തിന്റെ അക്ഷമയും പുരുഷൻ പ്രണയപാത്രത്തിൽ നിറയ്ക്കുമ്പോൾ പകരം അവൾ നൽകുന്നത്‌ ആത്മാവിനെയാണ്‌, ജീവനേയും.

    പ്രണയവും സ്നഹവും ദൈന്യതയും നിഴലിക്കുന്ന കവിതകൾ രചിക്കുന്നതോടൊപ്പം തന്നെ ശ്രീദേവിയിലെ രാഷ്ട്രീയ ബോധമുള്ള പൗരനേയും വെളിവാക്കുന്ന കവിതകളിലൊന്നാണ്‌ വട്ടോട്ടം. അധികാരവർഗത്തിന്റെ അഴിമതിയിൽ സഹികെട്ട ഓരോ ഇന്ത്യൻ പൗരന്റെയും രോദനമാണ്‌ ഈ കവിത.കള്ളനും, പോലീസും കളികൾക്കിടയിൽ സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ്‌ കവി. കവി മനസ്സിന്റെ നിമ്നോന്നതങ്ങളിൽ അലിഞ്ഞു വരുന്ന തേങ്ങലുകളെ ആഴിയുടെ ആഴങ്ങളിൽ നിന്നും കണ്ടെടുത്ത ചിപ്പിയിലെ മുത്തുകൾ കൊണ്ട്‌ കോർത്തിണക്കിയ വരികളിലൂടെയാണ്‌ മൗനം എന്ന കവിത അവതരിപ്പിക്കുന്നത്‌.

  മാംസാധഷ്ഠിത രാഗത്തിന്‌ വഴിപ്പെടാത്ത പെൺമനസ്സിന്റെ അമർഷങ്ങളെ രേഖപ്പെടുത്തുന്ന പിട എന്ന കവിതയിൽ, മാതൃത്വത്തിന്റെ അനുഭൂതിയേയും സ്വപ്നങ്ങളേയും ഉത്കണ്ഠകളേയും വരച്ചു കാട്ടുന്നു. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരത്തിനിടയിൽ നഷ്ടപ്പെട്ടു പോകുന്ന ബന്ധങ്ങൾക്കിടയിലെ ഊഷ്മളതയെ കുറിച്ച്‌ വ്യാകുലപ്പെടുകയാണ്‌ കവി ചാനൽ മഴയിലൂടെ. എന്നാൽ മനസ്സിനെ കുളിരണിയിക്കുന്ന യഥാർത്ഥ മഴയിൽ ആഹ്ലാദം കൊള്ളുകയും ചെയ്യുന്നു മഴ എന്ന കവിതയിൽ. കവിയിലെ താത്വിക ഭാവം പ്രകടമാകുന്ന ശ്രദ്ധേയമായ ഒരു കവിതയാണ്‌ മോഹം. നിരർത്ഥകവും സഫലീകൃതവുമാകാത്ത മോഹങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്ന കവി സംസ്കാരത്തിന്റെ ദിശാ സൂചി വഴിമാറിയതിനെ കുറിച്ചും പറയുന്നു.
   സ്ത്രീയിലെ വൈധവ്യത്തേയും, ഉപേക്ഷിക്കപ്പെട്ടവളുടെ മനോനിലയും, കിളി ബിംബം നൽകി ഒരേ വരിയിൽ അന്തർലീനമാക്കിയെടുക്കുന്ന മാന്ത്രിക വിദ്യയാണ്‌ ഒറ്റക്കിളിയിൽ ശ്രീദേവി സന്നിവേശിപ്പിച്ചിരിക്കുന്നത്‌ .സമുദ്രത്തിലെ തിരമാലകളെപ്പോലെ ഉയർന്നു വരുന്ന മോഹങ്ങളെ നിശ്ചലമാക്കുന്ന കാത്തിരിപ്പാണ്‌ ഓരോ നഷ്ടങ്ങളും സ്ത്രീക്ക്‌ സമ്മാനിക്കുന്നത്‌ .

 യുദ്ധത്തിന്റെ ഓരോരോ ഷോട്ടുകൾ ക്യാമറയിൽ പകർത്തി വായനക്കാരന്‌ മുമ്പിൽ പ്രദർശിപ്പിക്കുന്ന കവി ഓരോ ജയാരവങ്ങളും അടുത്ത നിമിഷങ്ങളിൽ തന്നെ നിർവീര്യമാക്കപ്പെടുകയാണന്ന്‌ നമ്മെ ഓർമ്മപ്പെടുത്തുന്നു.ഉടലുകൾ ഉടയുന്നത്‌ പോലെ സമൂഹവും ഉടഞ്ഞ്‌ ചിന്നിച്ചിതറുകയാണ്‌ .

പ്രകൃതിയിലെ ഓരോ ജൈവാംശങ്ങളിലേക്കും നിർബന്ധ ബുദ്ധിയോടെ ചേക്കേറുന്ന ഒന്നാണ്‌ മരണം. ഒരാളുടെ മരണം അയാളെ വേദനിപ്പിക്കുകയോ  അയാളിൽ നഷ്ടങ്ങൾ സൃഷ്ടിക്കുകയോ ചെയ്യുന്നില്ലെങ്കിലും,  മറ്റുള്ളവരിൽ അത്‌ കൂടിച്ചേരാത്ത മുറിവുകളായും അയാളുടെ സാമീപ്യം ആഗ്രഹിക്കുന്നവരിൽ തീരാനഷ്ടമായും അവശേഷിക്കുന്നു. അത്തരമൊരു മരവിച്ച ഓർമ്മകളിൽ നിന്നെഴുതപ്പെട്ട കവിതയാണ്‌ വസന്തം പകർന്ന ഓർമ്മയ്ക്ക്‌.സുഹൃത്തിന്റെ മരണത്തിൽ കവി ഹൃദയം നോവുമ്പോഴും മരണത്തിന്‌ പോലും തോൽപ്പിക്കാനാകാത്ത അയാളിലെ മന:ശക്തിയും ഇട്ടേച്ചു പോയ ഓർമ്മകളും സുഹൃത്തിന്റെ കർമ്മ പഥത്തിലൂടെ സഞ്ചരിക്കാൻ കവിക്ക്‌ പ്രചോദനമാകുന്നു.

  കെട്ടിയിടപ്പെട്ട കുറ്റിക്ക്‌ ചുറ്റും മാത്രം ഭ്രമണം ചെയ്യുകയും നഷ്ടങ്ങളേയും നിരാസത്തേയും മോഹങ്ങളേയും നിസ്സംഗതയോടെ തന്നിലേക്ക്‌ സ്വാംശീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ സ്ത്രീത്വത്തെ വികാര തീവ്രതയോടെ ശ്രീദേവി അവതരിപ്പിക്കുമ്പോൾ അത്‌ പുരുഷ ഹൃദയത്തിലേക്കും പടരുന്ന ഒരു നോവായി മാറുന്നു.ഇതിലെ  മുപ്പത്തിമൂന്ന്‌ കവിതകളും വായിച്ചുകഴിയുമ്പോൾ വായനക്കാരന്റെ മനസ്സിൽ ഒരു ചാറ്റൽ മഴയുടെ കുളിരണിയും . പരിധിപബ്ലിക്കേഷൻസ്‌ പുറത്തിറക്കിയ ഈ കവിതാസമാഹാരത്തിന്റെ വില 40 രൂപ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...