25 May 2013

ഗുരുചരണങ്ങളിൽ


മീരാകൃഷ്ണ




    "അതു ലോല മതലോല
    മതുദൂര മതന്തികം
    അതു സർവ്വാന്തരമതു
    സർവ്വത്തിനു പുറത്തുമാം"
                (ശ്രീനാരായണഗുരു)
                (ഈശോവാസ്യ ഉപനിഷത്തിന്റെ തർജമ)

    ഫിജി രാജ്യത്തിലെ ജനങ്ങളിൽ ഭാരതത്തിന്റെ ആദ്ധ്യാത്മികജ്ഞാനത്തിന്റെ സാരാംശം എത്തിക്കുവാൻ സ്വാമി മുനിനാരായണ പ്രസാദ്‌ എഴുതിയ പുസ്തകമാണ്‌ "അറിവിന്റെ ആദ്യപാഠങ്ങൾ." ശ്രീനാരായണ ഗുരുകുലം പ്രസിദ്ധീകരിച്ച ഈ പുസ്തകം തർജ്ജമ ചെയ്തിരിക്കുന്നത്‌ രാഘവൻ മാസ്റ്ററാണ്‌. ചോദ്യങ്ങളും ഉത്തരങ്ങളും അതുപോലെ പകർത്തുന്ന മഹത്തായ പാരമ്പര്യം പല ധർമ്മശാസ്ത്രഗ്രന്ഥങ്ങളിലും (ഭഗവദ്ഗീത) ഉണ്ട്‌. ഈ പ്രശ്നോത്തരി ആശയവിനിമയത്തിനുള്ള ഏറ്റവും നല്ല ഉപാധിയാണ്‌. ദത്തശ്രദ്ധനായ വിദ്യാർത്ഥിക്ക്‌ ഗുരു ഉത്തരം നൽകുന്നു. താൽപര്യമില്ലാത്ത വിദ്യാർത്ഥികളുടെ അടുത്തുനിന്ന്‌ അദ്ധ്യാപകർ നടത്തുന്ന ഉച്ചഭാഷണത്തേക്കാൾ തികച്ചും വ്യത്യസ്തമാണ്‌ ഈ പുനരാഖ്യാനം.
    ഭൂമുഖത്ത്‌ നാഗരികത ഉദയം ചെയ്തതോടെ വേദങ്ങളും നിലവിൽവന്നു. ഓരോ വേദവും സംഹിതകൾ (സ്തോത്രങ്ങൾ), ബ്രാഹ്മണങ്ങൾ (യാഗസൂക്തങ്ങൾ സംബന്ധിച്ചുള്ള പ്രമാണത്തെപ്പറ്റി പറയുന്ന ഭാഗം), ഉപനിഷത്തുകൾ (വേദത്തിന്റെ ജ്ഞാനകാണ്ഡം) എന്നിങ്ങനെ വിഭജിക്കപ്പെട്ടിരിക്കുന്നു. തത്ത്വദർശനപരമായ എല്ലാ പ്രശ്നങ്ങളും ഉപനിഷത്തുകൾ കൈകാര്യം ചെയ്തിട്ടുമുണ്ട്‌. വ്യാസവിരചിതമായ ബ്രഹ്മസൂത്രവും ഭഗവദ്ഗീതയും ഉപനിഷത്തുകളും ഒരുമിച്ചു ചേർത്ത്‌ ഹിന്ദുമതത്തിന്റെ ധർമ്മസിദ്ധാന്തത്തിന്‌ രൂപം കൊടുത്തു. ഇതിനെ പ്രസ്ഥാനത്രയം എന്നു പറയുന്നു. അതുകൊണ്ട്‌ ഹിന്ദുമതത്തിന്റെ അന്തസ്സത്തയെപ്പറ്റി പറയുമ്പോൾ ഈ ഗ്രന്ഥങ്ങളെയെല്ലാം ഉൾക്കൊള്ളിക്കുന്നുണ്ട്‌. ഭക്തിസാഹിത്യത്തെയും ഉൾപ്പെടുത്തുന്നു. ഭഗവദ്ഗീതയിലെ കർമ്മയോഗവും ഉപനിഷത്തുക്കളിലെ ജ്ഞാനമാർഗ്ഗവും ഹിന്ദുമതത്തെ മനസ്സിലാക്കുവാൻ കൂടുതൽ സഹായിക്കുന്നു. മുനിനാരായണപ്രസാദിന്റെ പുസ്തകവും ഈ ജ്ഞാനമാർഗ്ഗങ്ങളെയാണ്‌ തേടുന്നത്‌. നമുക്കു തുടങ്ങാം എന്ന ഒന്നാം അദ്ധ്യായത്തിൽ ഒരു പരമാണുവിൽനിന്നാണ്‌ സംവാദം തുടങ്ങുന്നത്‌. ഞാനാരാണ്‌? ഞാൻ വെറും മാംസവും അസ്ഥിയും മാത്രമാണോ അതോ ഭൗതികശരീരമാണോ? ചില വൈജ്ഞാനികൾ പറയുന്നതുപോലെ സ്ഥൂലശരീരത്തിലെ സൂക്ഷ്മശരീരമാണോ? അതോ ഇവയിൽനിന്നൊക്കെ വളരെ ഗഹനവും സൂക്ഷ്മവുമാണോ, ശരീരത്തിന്റെയും മനസ്സിന്റെയും പരിമിതികൾക്കതീതമായി എന്നിലെന്തെങ്കിലും സത്തയുണ്ടോ ഇങ്ങനെയുള്ള ചിന്തകളാണ്‌ ആ ചെറിയ അദ്ധ്യായം ഉണർത്തുന്നത്‌. രണ്ടാം അദ്ധ്യായം തന്നെത്താനറിയുക എന്നതാണ്‌. ജ്ഞാതാവ്‌, കർത്താവ്‌, ഭോക്താവ്‌ ഇതൊരാൾതന്നെ എന്നു വ്യക്തമാക്കുന്നു. താൻ നിർമ്മിച്ച പ്രദർശനവസ്തു പോലും തന്റെ ഒരംശമാണ്‌. പ്രപഞ്ചമാകുന്ന അനശ്വര പ്രവാഹത്തിന്റെ ഒരു ഭാഗമാണ്‌ താൻ. അതായത്‌ തന്നെക്കുറിച്ചു തനിക്കുള്ള അറിവും പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവും ഒന്നാണ്‌ എന്നു ഗുരു പറയുമ്പോൾ ഭഗവദ്ഗീതയിലെ ഒരു ഭാഗം ഓർമ്മവരുന്നു.
    "അഹമാത്മാ ഗോ‍ൂഡാകേശ സർവഭൂതാശയസ്ഥിതഃ
    അഹമാദിശ്ച മധ്യംച ഭൂതാനാമന്ത ഏവച"
(ഹേ ഗോ‍ൂഡാകേശാ, സർവ്വഭൂതങ്ങളുടെയും അന്തരംഗസ്തിതനായ വിശ്വാത്മാവാണു ഞാൻ. സർവ്വചരാചരങ്ങളുടെയും ആദിമധ്യാന്തങ്ങളും ഞാൻതന്നെയാണ്‌).
    നമ്മുടെ ശാസ്ത്രഗ്രന്ഥങ്ങളെപ്പറ്റിയുള്
ളതാണ്‌ മൂന്നാമദ്ധ്യായം. ഓരോ മതഗ്രന്ഥത്തേയും പറ്റി പറയുമ്പോൾ നാമതു മനസ്സിലാക്കേണ്ടത്‌ അതു രൂപംകൊണ്ട സാംസ്കാരികവും ചരിത്രപരവുമായ പശ്ചാത്തലത്തെ മാറ്റിനിർത്തി വേണം എന്നു ഗുരു പറയുന്നു. ഭാരതീയ സംസ്കൃതിയുടെ ഏറ്റവും പ്രധാനമായ മതഗ്രന്ഥം ഉപനിഷത്തുകളാണെന്നും പറയുന്നു. ശ്രുതികളും സ്മൃതികളുമെന്ന്‌ മതഗ്രന്ഥങ്ങളെ രണ്ടായി തരംതിരിക്കുന്നു. നാലു വേദങ്ങളും, ഉപനിഷത്തുകളും, ശ്രുതികളാണെന്നും പുരാണങ്ങളും ഇതിഹാസങ്ങളും ധർമ്മശാസ്ത്രങ്ങളും സ്മൃതികളാണെന്നും പറയുന്നു. രാമായണവും മഹാഭാരതവും നമ്മുടെ ഇതിഹാസങ്ങളാണെന്നും ഗുരു പഠിപ്പിക്കുന്നു. കർമ്മവും ജ്ഞാനവും എന്ന നാലാം അദ്ധ്യായത്തിൽ വേദങ്ങളെപ്പറ്റിയും ഉപനിഷത്തുകളെപ്പറ്റിയും വിശദമാക്കുന്നു. സ്തുതികളുടെ സമാഹാരമാണ്‌ വേദങ്ങൾ. ഹവനം അഗ്നിഹോത്രം, യജ്ഞം, ഹോമം എന്നീ പേരുകളിലാണവ അറിയപ്പെടുന്നത്‌. അവ കർമ്മകാണ്ഡമാണെന്നും ഉപനിഷത്തുകൾ ജ്ഞാനത്തിനുവേണ്ടിയുള്ളതാണെന്നും പറയുമ്പോൾ ഭഗവദ്ഗീതയിലെ കർമ്മയോഗവും ഉപനിഷത്തുകളിലെ ജ്ഞാനമാർഗ്ഗവുമാണ്‌ ഗുരു ഉദ്ദേശിക്കുന്നത്‌. വേദങ്ങളിലെ തത്വചിന്താപരവും മനശാസ്ത്രപരവുമായ ഭാഗങ്ങളാണ്‌ വേദാന്തം. വേദമെന്നു പറഞ്ഞാൽ ജ്ഞാനം. ജ്ഞാനത്തിന്റെ പാരമ്യമാണ്‌ വേദാന്തം. ഋഷിമാരുടെ യഥാർത്ഥമായ അനുഭവങ്ങളുടെ കലവറയായ വേദാന്തസാഹിത്യത്തെ അതിലളിതമായി ഈ പുസ്തകം പഠിപ്പിക്കുന്നു. അഞ്ചാം അദ്ധ്യായത്തിൽ ആരാണു ഗുരു എന്നു പറയുന്നു. അജ്ഞാതമാകുന്ന  ഇരുട്ടിനെ അകറ്റുന്നവനാണ്‌ ഗുരു. ഉപനിഷത്തെന്നാൽ തൊട്ടുതാഴെ അരികിൽ അർത്ഥനാഭാവത്തോടെ വിനയാന്വിതയായി ഇരിക്കുക എന്നാണ്‌ അർത്ഥം. അങ്ങനെ ഇരിക്കുന്നത്‌ ശിഷ്യനാണ്‌. എല്ലാ ഉപനിഷത്തുകളും ഗുരുശിഷ്യ സംവാദമാണെന്നുള്ളത്‌ പരമാർത്ഥമാണ്‌. ഏഴാം അദ്ധ്യായം ആരാണീശ്വരൻ എന്നു പറയുന്നു. ഈശ്വരനെ അന്വേഷിക്കുക എന്നാൽ തന്നെ തന്നെ അന്വേഷിക്കുന്ന ക്രിയയാണ്‌. ആറും ഏഴും അദ്ധ്യായം വായിക്കുമ്പോൾ യഥാർത്ഥത്തിൽ നാം എന്താണെന്നു മനസ്സിലാക്കിത്തരുന്നു.
   സത്ത്‌ ചിത്‌ ആനന്ദം ഇവ ഓരോരുത്തരിലും ഉണ്ട്‌. അപ്പോൾ ഈശ്വരൻ നമ്മിൽത്തന്നെയാണ്‌. സ്വർഗ്ഗം എവിടെ എന്ന അദ്ധ്യായത്തിൽ പറയുന്നു, എല്ലാ മതങ്ങളും സ്വർഗ്ഗം ഉണ്ടെന്നു വിശ്വസിക്കുന്നു. ദൈവത്തിന്‌ ഉയർന്ന മൂല്യം കൽപിക്കുന്നതുകൊണ്ട്‌ ദൈവം ഇരിക്കുന്ന ഉയർന്ന സ്ഥാനമാണ്‌ സ്വർഗ്ഗം എന്നു കരുതുന്നു. ശൂന്യാകാശപോടകത്തിനു പോലും എത്താൽ സാധിക്കാത്ത ആ സ്ഥലം നമ്മുടെ മനസ്സുതന്നെയാണ്‌. ജാഡ്യം, ബുദ്ധിശൂന്യത, മൗഢ്യം ഇവ ഇല്ലാത്ത സ്ഥാനം വൈകുണ്ഠം. അനന്തമായ കാലമാണ്‌ വിഷ്ണുവിന്റെ കിടക്ക. ഉല്ലാസത്തിന്റെ വാസസ്ഥാനം കൈലാസം. ഈ പുസ്തകത്തിലെ ഓരോ ഭാഗങ്ങളും അറിവുകളുടെ അക്ഷരഖനികളാകുന്നു. ഗായത്രീഹവനം എന്ന ഭാഗത്ത്‌ ഗായത്രീമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനാണെന്നും ഋഗ്വേദത്തിന്റെ മൂന്നാം മണ്ഡലത്തിലെ അറുപത്തിരണ്ടാം സൂക്തത്തിലെ പത്താമത്തെ മന്ത്രമാണ്‌ ഗായത്രിയന്നും ആ പേര്‌ രചിച്ച വൃത്തത്തിന്റെ പേരു മാത്രമാണെന്നും ഗുരു പറയുന്നു. പക്ഷേ, എന്റെ അറിവിൽ ഗായത്രിമന്ത്രം ഭാരതത്തിലെ ഏറ്റവും പ്രധാനമായ മന്ത്രങ്ങളിൽ ഒന്നാണ്‌. "ഗായന്തം ത്രായതേ, യസ്മാത്‌ ഗായത്രീ--ത്യഭീധീയതേ" ഗായത്രി ഒരു മനുഷ്യനെ ആത്മസാക്ഷാത്കാരത്തിനുള്ള പ്രക്രിയയിലേക്കു നയിക്കുന്ന മന്ത്രമാണ്‌.
    ഇതിന്‌ പ്രകൃതിയുമായി ബന്ധമുണ്ട്‌. ഗായത്രി സംസ്കൃതഭാഷയിലെ ഒരു ഛന്ദസ്സാണ്‌. ആ വൃത്തത്തിലാണ്‌ ഗായത്രി രചിക്കപ്പെട്ടിരിക്കുന്നത്‌. ഗായത്രിവൃത്തത്തിൽ ഇരുപത്തിനാലക്ഷരങ്ങളുണ്ട്‌. അവ ഓരോ പാദത്തിലും തുല്യമായിട്ടു ക്രമീകരിച്ചിട്ടുമുണ്ട്‌. അതുകൊണ്ട്‌ ത്രിപാദഗയത്രി എന്നറിയപ്പെടുന്നു. ഗായത്രിമന്ത്രത്തിന്റെ ഓരോ പാദവും ഋഗ്‌വേദംഋജുർവേദം, സാമവേദം എന്നീ വേദങ്ങളെ പ്രതിനിധാനം ചെയ്യുന്നു. (അഥർവ്വവേദത്തിന്‌ അതിന്റേതായ ഗായത്രിയുണ്ട്‌..) ഗുരു ഗായത്രിയെപ്പറ്റി പുസ്തകത്തിൽ പറയുന്നത്‌ അറിവിന്റെ പ്രഭവസ്ഥാനം എന്ന അർത്ഥത്തിലാണ്‌ വേദമാതാമെന്ന്‌ അഥർവ്വവേദത്തിൽ പറയുന്നത്‌ എന്നാണ്‌. പക്ഷേ, "ഗായത്രിം ഛന്ദസ്സ്‌ മാതാ" എന്നു വേദങ്ങളിൽ പറഞ്ഞിട്ടുണ്ട്‌. ഇവിടെ ഛന്ദസ്സ്‌ എന്ന്‌ ഉദ്ദേശിക്കുന്നത്‌ വേദങ്ങളെയാണ്‌. അതുകൊണ്ടു ഗായത്രി എല്ലാ വേദങ്ങളുടെയും മാതാവാണ്‌. തന്നെയുമല്ല,
    ഓം ഭുർഃ ഭുവഃ സ്വഃ
    തത്‌ സവിതുർ വരേണ്യം
    ഭർഗ്ഗോ ഭേവശ്യ ധീ മഹി
    ധിയോ യോനഃ പ്രചോദയാദ്‌
ഈ മന്ത്രത്തിൽ ഓം എന്നത്‌ അകാരവും ഉകാരവും മകാരവും ചേരുന്നതാണ്‌. സൃഷ്ടി സ്ഥിതി സംഹാരത്തെ  ഇവ പ്രതിനിധാനം ചെയ്യുന്നു. പ്രണവം ഈശ്വരനെ അഖണ്ഡബോധമായി കാണുന്നു. വ്യാഹൃതികൾ (ഭുർഃഭൂവഃസ്വഃ) നമ്മുടെ ഭൗതികവും മാനസികവും പ്രാണന്റേതുമായ തലങ്ങളെ നിയന്ത്രിക്കുന്ന ദേവന്മാരെ പരാമർശിക്കുന്നു. അതായത്‌ അഗ്നി, വായു, ആദിത്യൻ ഇവയുടെ ബീജാക്ഷരങ്ങളാണവ. ഛന്ദോഗ്യ ഉപനിഷത്തിൽ പറയുന്നത്‌ പ്രജാപതി മൂന്നു വേദങ്ങളെ ധ്യാനിച്ച്‌ മൂന്നു മന്ത്രാക്ഷരങ്ങൾ കറന്നെടുത്തു എന്നാണ്‌. ഭുർ-- ഋഗ്‌വേദത്തിൽനിന്നും ഭൂവ--യജുർവേദത്തിൽനിന്നും  സ്വ--സാമവേദത്തിൽനിന്നും. ഇവയെ കൂടുതൽ ചിന്തിക്കുകയും ധ്യാനിക്കുകയും ചെയ്തപ്പോൾ പ്രണവ മന്ത്രം (ഓം) ലഭിച്ചു.  'ധീമഹി' എന്ന വാക്കിന്റെ അർത്ഥം ഞങ്ങൾ ധ്യാനിക്കുന്നു എന്നതാണ്‌. ഗായത്രിമന്ത്രം സവിതാവിനെയാണ്‌ സംബോധന ചെയ്യുന്നതെങ്കിലും അധിഷ്ഠാനദേവത ഗായത്രിയാണ്‌. ഗായത്രി എന്നു പറഞ്ഞാൽ ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളോടു ചേർന്നിരിക്കുന്ന സ്ത്രീഘടകമാണ്‌. സരസ്വതിയുടെയും (വിദ്യ) ലക്ഷ്മിയുടെയും (ധനം) കാളിയുടെയും (സംരക്ഷണം) വരദാനങ്ങൾക്കാണ്‌ പ്രാർത്ഥിക്കുന്നത്‌. മന്ത്രധ്വനിയുടെ ശക്തിയും പ്രാർത്ഥനയുടെ ഭക്തിയും കൂടിച്ചേരുമ്പോൾ നമ്മുടെ യഥാർത്ഥ പ്രകൃതി അറിയുന്നതിനുള്ള ബുദ്ധിയുണരുന്നു.
    വർണ്ണാശ്രമ വ്യവസ്ഥകൾക്കധീനമാണ്‌ ഗായത്രീമന്ത്രവും. നാലാമത്തെ വർണ്ണത്തെയും സ്ത്രീകളെയും ഗായത്രിജപത്തിൽനിന്നൊഴിവാക്കിയിട്ടുണ്ട്‌. (വിഷ്ണു ഗായത്രി, ഹനുമത്‌ ഗായത്രി പോലുള്ളവർക്ക്‌ ജാതിലിംഗഭേദമില്ല)--ഓരോ അദ്ധ്യായവും എടുത്തു പരിശോധിക്കുമ്പോൾ സനാതനധർമ്മത്തിന്റെ ശാശ്വതമൂല്യങ്ങൾ ചർച്ച ചെയ്യുവാനുള്ള അവസരം "അറിവിന്റെ ആദ്യപാഠങ്ങൾ" എന്ന കൃതി ഒരുക്കുന്നു. ഈശോവാസ ഉപനിഷത്തിനെപ്പറ്റിയുള്ള നല്ല പാഠങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. വ്യാസന്റെ വേദാന്തസൂക്തം ഭഗവത്ഗീത, ഉപനിഷത്തുകൾ മുതലായ പൗരാണിക ഗ്രന്ഥങ്ങളിലൂടെയും അദ്ധ്യാത്മശാസ്ത്രത്തിലൂടെയും സത്യത്തെ തേടുകയും സത്യത്തിന്റെ യഥാർത്ഥ സ്വഭാവം കണ്ടെത്തുന്ന ഹിന്ദുധർമ്മത്തിന്റെ തത്വചിന്തയെയും അദ്ധ്യാത്മികപാഠങ്ങളെയും പരിചയപ്പെടുത്തുകയും ചെയ്യുന്ന ഈ കൃതി മഹത്തായ വായനാനുഭവം പകർന്നുതരുന്നു.
അറിവിന്റെ ആദ്യപാഠങ്ങൾ
സ്വാമി മുനി നാരായണപ്രസാദ്‌
(ശ്രീനാരായണ ഗുരു ഹോം സ്റ്റഡിസെന്റർ ഒരു ലക്ഷം രൂപയുടെ സ്കോളർഷപ്പിന്‌ വേണ്ടി
തെരഞ്ഞെടുത്ത ഗ്രന്ഥവുമായി ബന്ധപ്പെട്ട്‌ എഴുതിയ നിരൂപണം)

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...